Monday 29 October 2018

പ്രളയശേഷം, ആദ്യത്തെ തുമ്പ...!

പുഴയഗാധത്തിലെ
എക്കലിൽ നിന്നാ
കുഞ്ഞാത്മനാളത്തെ
നദിക്കരയിലെത്തിച്ചു
പ്രളയം, നാൽപ്പതാണ്ടിനിപ്പുറം.

ഭൂമിയുടെ വെയിൽമണം,
മണൽപന്നലിന്റെ
തളിരിലച്ചുമപ്പ്,
അകലെ പാലം,
പാലത്തിലൊരു ലോറി,
ലോറിയുടെ ശബ്ദം,
നാൽപ്പതാണ്ടിന്റെ പകപ്പ്...!

അന്ന്
കഴുത്തിൽ കുടുങ്ങിയ
ജലസസ്യനീരാളി,
പുതയുന്ന എക്കൽഭാരം,
ജലജ്വാലയുടെ മൃതിയാവേഗം.
ശ്വാസം ഇപ്പോഴും പിടയുന്നു...

ഈ പെരുവഴിയിവിടെ
എപ്പോൾ വന്നു?
പറങ്കിക്കാടുകൾ
എവിടെപ്പോയി?
മതിലിനപ്പുറം
ആരുടെ വീട്?

ഓർമ്മകൾ നോവുന്നു.

എന്നും
പുഴക്കരയിലെ
ഈ തൊടിവരമ്പിൽ
ഒരു തുമ്പ പൊടിച്ചിരുന്നു.
പ്രഭാതത്തിന്റെ ആഹ്ളാദം പോലെ...
ജീവന്റെ മണം പേറി...

കണ്ണീരിന്റെ
സുതാര്യതയിൽ
സ്മൃതിനടപ്പാതയിൽ
ഇന്നുമൊരു തുമ്പ...!

൦൦

പ്രളയശേഷം, അയാളാദ്യമായി
തൊടിയിലേക്കിറങ്ങിയതായിരുന്നു.
പ്രളയമുഴിഞ്ഞിട്ട അതിരിൽ
ആഹാ, ഒറ്റയ്ക്കൊരു തുമ്പ മുളച്ചിരിക്കുന്നു.

അപ്പോൾ,
എന്താവാം..., അറിയില്ല...,
നാല്പതാണ്ട് മുൻപ്,
മറ്റൊരു പ്രളയത്തിൽ
മുടിയഴിച്ചിട്ട് പുഴയാത്രപോയ
ആളെ തൊട്ടതുപോലെ...

൦൦  

മരുഭൂമിയുടെ മണം

'ഐ ഇ മലയാള'ത്തിൽ പ്രസിദ്ധീകരിച്ചത്...
൦൦

കഴിഞ്ഞ തവണ ഇവിടേയ്ക്ക് വരുമ്പോൾ, എഴുത്തുകാരനും പത്രാധിപരുമായ കെ. സി. നാരായണൻ ഒപ്പമുണ്ടായിരുന്നു. കഥാകൃത്തും ചങ്ങാതിയുമായ കരുണാകരനും. വൈകുന്നേരമായിരുന്നു. ആകാശം നീലിച്ചുകിടന്നിരുന്നു...

കുന്നിനു മുകളിലേയ്ക്ക് വളഞ്ഞുപോകുന്ന പാതയിലൂടെ വണ്ടിയോടിച്ചു കയറ്റി. കുവൈറ്റ് എന്ന രാജ്യത്തിലെ ഏറ്റവും ഉയരത്തിലുള്ള ഭൂഭാഗമാണ് മുത് ല മണൽക്കുന്നുകൾ.

കെ. സി. ഹ്രസ്വസന്ദർശകനാണ്. കുവൈറ്റിൽ ആദ്യമായി വരുകയാണ്. പതിറ്റാണ്ടുകളായി കുവൈറ്റിലുള്ള കരുണാകരനും മുത് ല മണൽക്കുന്ന് നടാടെ സന്ദർശിക്കുകയാണെന്നു പറഞ്ഞു. പക്ഷെ, എന്റെ കാര്യം അങ്ങനെയല്ല. ഞാൻ ഒരുപാടുതവണ ഇവിടെ വന്നിട്ടുണ്ട്. ഈ പ്രദേശത്തെ മണൽഭൂമിയുടെ മുക്കിലേയ്ക്കും മൂലയിലേയ്ക്കും പോയിട്ടുണ്ട്. അതൊക്കെ യൗവ്വനത്തിന്റെ മറ്റൊരദ്ധ്യായം...

കുന്നിന്റെ അടിവാരത്തിലൂടെ ഒരുകൂട്ടം ഒട്ടകങ്ങൾ നിർമ്മമമായി നടന്നുപോകുന്നതിന്റെ വിദൂരക്കാഴ്ചയിൽ മഗ്നരായി ഞങ്ങൾ മൂന്നുപേരും കുറച്ചുസമയം നിന്നു. മരുഭൂമിയിലെ ഈ സവിശേഷഭൂഭാഗം കാണാനായതിൽ കെ. സി. സന്തോഷം പ്രകടിപ്പിച്ചു.

അത് രണ്ടുമൂന്ന് കൊല്ലങ്ങൾക്ക് മുൻപാണ്. അതിനുശേഷം ഇപ്പോഴാണ് വീണ്ടും മുത് ലയിലെത്തുന്നത്...

കെ. സി. നാരായണനും കരുണാകരനും മുത് ല മണൽക്കുന്നിൽ... 
ഈ ഇടവേളയിൽ ഞാൻ വായിച്ച ഒരു നോവലിന്റെ പശ്ചാത്തലത്തിൽ മുത് ല കടന്നുവരുന്നുണ്ട്. മലയാളം നോവൽ തന്നെയാണ്. കുവൈറ്റിൽ വസിക്കുന്ന നാല് മലയാളികൾ ചേർന്നെഴുതിയത്. 'ഒട്ടകക്കൂത്ത്' എന്നാണതിന്റെ ശീർഷകം. മുത് ലയുടെ സവിശേഷമായ ഭൂപ്രകൃതി ആ നോവലിന്റെ ക്ളൈമാക്സിൽ നിഗൂഢഭാവത്തോടെ, ഒരു കഥാപാത്രസമാനമായി മാറുന്നുണ്ട്.

"എൺപതോളം കിലോമീറ്റർ സഞ്ചരിച്ചാൽ മുത് ലയിലെത്താം. ഒരു മണിക്കൂർ യാത്ര. ചുട്ടു പൊള്ളുന്ന ചൂടാണ് പുറത്ത്. കാറിലെ ഏസി പോലും ചൂടായിത്തോന്നി...
ജഹ്‌റ പട്ടണം, നനുത്ത പൊടിയിൽ വിയർത്തു കിടക്കുന്നു. ഇറാഖിലേക്ക് നീളുന്ന ആറുവരി പാതയുടെ ഇടതു വശത്ത് കെട്ടിടങ്ങളുടെ കടൽപ്പരപ്പ് അലകളില്ലാതെ തപിച്ചു.
..................................................

മുത് ലയിലേയ്ക്ക് പോകുന്ന വഴി ദൂരെ നിന്ന് നോക്കുമ്പോൾ തിളയ്ക്കുകയായിരുന്നു. മുന്നിൽ വെള്ളം പരന്നു കിടക്കുന്നു. ഈ കൊടും വേനലിൽ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നുവോ?
അബ്ദുവിന് സംശയം.
വണ്ടി മുന്നോട്ടു പോയിക്കൊണ്ടിരുന്നു. വെള്ളം കണ്ട ഭാഗത്തെത്തിയപ്പോൾ, അവിടെ കറുത്ത പാത മാത്രം. ജെകെ അബ്ദുവിനോട് മുന്നോട്ട് നോക്കാൻ പറഞ്ഞു. അതാ അവിടെ വെള്ളം തിളയ്ക്കുന്നു.
അതിലൂടെ ഏതോ ജീവികൾ നടന്നു നീങ്ങുന്നു.
ഒട്ടകങ്ങളാണെന്ന് അടുത്തെത്തിയപ്പോഴാണ് അറിഞ്ഞത്. വെള്ളം ഒരു മരീചിക മാത്രം. കണ്മുന്നിൽ നമ്മെ വിഭ്രമിപ്പിക്കുന്ന തോന്നൽ.
................................................

മുത് ല ചെക്ക്പോസ്റ്റിനപ്പുറത്തെ തിരിവിൽ ചെരിവു കയറി വണ്ടി കിതച്ചു കൊണ്ട് നിന്നു.
കിഴക്കോട്ടേക്കുള്ള മണൽപ്പാത.
അതിന്നിരുവശത്തും ഉപേക്ഷിക്കപ്പെട്ട ടയറുകൾ നിരനിരയായി മണലിൽ പകുതിയോളം താഴ്ചയിൽ കുത്തി നിർത്തി, അതിരുകൾ ഉണ്ടാക്കിയിരിക്കുന്നു. കൈമകൾ കെട്ടാൻ സ്ഥലം തയ്യാറാക്കാൻ അടയാളപ്പെടുത്തുന്ന അതിരുകൾ.

മുത് ലയുടെ തലം പതിയെ ഉയരുകയാണ്. ഒരു കുന്നിനു മുകളിലേക്കുള്ള വഴി.
ജഹ്‌റയുടെ സുരക്ഷിതത്വത്തിനു വേണ്ടി പണ്ടേതോ കാലത്ത് കോട്ട പോലെ മണ്ണും മണലും കൊണ്ട് പൊക്കിയതാണ് മുത് ല പ്രദേശം എന്നൊരു കേട്ടുകേൾവിയുണ്ട്. ഇറാഖിൽ നിന്നും വരുന്നവർക്ക് പെട്ടെന്ന് ജഹ്‌റ പട്ടണം കാണാതിരിക്കാനുള്ള മുൻകരുതൽ." (1)

മുത് ല പശ്ചാത്തലമായി വരുന്ന നോവൽ
നോവലിൽ ഒരിടത്ത് സങ്കല്പിക്കുന്നതുപോലെ ഇറാഖിൽ നിന്നുള്ള അധിനിവേശം തടുക്കാൻ മനുഷ്യൻ ഉയർത്തിയ മണൽക്കുന്നല്ല മുത് ല. സവിശേഷമായ ഭൂപ്രതിഭാസമാണ്. ഇറാഖെന്നും കുവൈറ്റെന്നും, രാജ്യങ്ങളും അതിർത്തികളും ഉണ്ടാകുന്നതിന് എത്രയോ സഹസ്രാബ്ദങ്ങൾക്ക് മുൻപ് ഈ കുന്നിൻനിര ഇവിടെയുണ്ടായിരുന്നു.

അറേബ്യൻ ഉൾക്കടലിന്റെ സവിശേഷമായ ചരിവിലാണ് മുത് ല കുന്ന് നിൽക്കുന്നത്. ജഹ്‌റ പട്ടണത്തിന്റെ കിഴക്കൻ അതിരിലെ ചതുപ്പിലാണ്, ഈ ഭൂഭാഗത്തിന് ആകമാനം 'ഗൾഫ്' എന്ന വിളിപ്പേര് സമ്മാനിച്ച അറേബ്യൻ ഉൾക്കടൽ അവസാനിക്കുന്നത്. മരുഭൂമിയുടെ ഊഷരതയിലേയ്ക്ക് ലവണബാഷ്പമുയർത്തി അലിയുന്ന ഈ ഉൾക്കടലിന്റെ ഒരു തീരത്താണ് ഏകദേശം അമ്പതു കിലോമീറ്റർ നീളത്തിൽ മുത് ല മണൽക്കുന്ന് ഉയരുന്നത്. മറുതീരത്ത് കുവൈറ്റിന്റെ നഗരഭാഗങ്ങളും.

മുത് ല കുന്നിന് മുകളിൽ നിന്നാൽ ഉൾക്കടൽ അവസാനിക്കുന്നത് കാണാം.

അറേബ്യൻ ഉൾക്കടൽ അവസാനിക്കുന്ന ഭാഗത്തെ തണ്ണീർത്തടം സവിശേഷമായ ഭൂവിടമാണ്. ഉപ്പുനനവാർന്ന ചതുപ്പിൽ വളരുന്ന കണ്ടലുകളാലും മറ്റ് കുറ്റിച്ചെടികളാലും മുഖരിതമായ പ്രദേശം. 'ജഹ്‌റ പൂൾ റിസേർവ്' എന്നെ പേരിൽ ഇവിടം ഒരു സംരക്ഷിതപ്രദേശമാക്കി മാറ്റിയിട്ടുണ്ട്.

ഉൾക്കടൽ ചതുപ്പിൽ ദേശാടനത്തിനെത്തിയ രാജഹംസങ്ങൾ...
മുത് ല മണൽക്കുന്നിനു കുറുകേ ഒരു പെരുവഴി കടന്നുപോകുന്നുണ്ട്. കുവൈറ്റിലെ പ്രധാന ഹൈവേകളിൽ ഒന്നായ എൺപതാം നമ്പർ പാതയാണ്. കുവൈറ്റ് സിറ്റിയെന്ന തലസ്ഥാനനഗരിയുടെ മദ്ധ്യത്തു നിന്നും ആരംഭിച്ച്, ഉൾക്കടൽ ചുറ്റി, വടക്കൻ അതിർത്തിയിലേയ്ക്ക് നീളുന്ന റോഡ്. 'മരണത്തിന്റെ പാത' എന്നാണ്, സമകാലചരിത്രം ഈ റോഡിനു നൽകിയിരിക്കുന്ന വിശേഷണം.

ഒരുപാട് റോഡപകടങ്ങൾ നടക്കുന്നതു കൊണ്ടല്ല ഈ പേര്. അതിനെക്കാളൊക്കെ പതിന്മടങ്ങ് വ്യാപ്തിയുള്ള മരണത്തിന്റെ അഗ്നിവർഷം നടന്ന വഴിയാണ്. അതിലേയ്ക്ക് പോകണമെങ്കിൽ, കേരളത്തിലും പ്രതിസ്പന്ദനമുണ്ടായ, കുവൈറ്റിനു മേൽ നടന്ന ഇറാഖിന്റെ അധിനിവേശം എന്ന ദുരന്തസന്ധിയിലേയ്ക്കും ഗൾഫ് യുദ്ധത്തിന്റെ നാൾവഴിയിലേയ്ക്കും പോകേണ്ടതുണ്ട്.

ഒന്നാം ഗൾഫ് യുദ്ധാനന്തരം, അധികകാലം കഴിയുന്നതിനു മുൻപാണ് ഞാൻ കുവൈറ്റിലെത്തുന്നത്. യുദ്ധത്തിന്റെ മുറിപ്പാടുകൾ മാഞ്ഞിരുന്നില്ല. നഗരമധ്യത്തിലെ ജഹ്‌റ റൗണ്ടിൽ ഇറാഖി സൈന്യത്തിൽ നിന്നും പിടിച്ചെടുത്ത ഒരു പാറ്റൺടാങ്ക് പ്രദർശിപ്പിച്ചിരുന്നു. യുദ്ധവിജയത്തിന്റെ ഓർമ്മ. പിന്നീടെന്നോ, അതവിടെ നിന്നും അപ്രത്യക്ഷമായി. യുദ്ധവിജയത്തിന്റെ ആരവമടങ്ങിയപ്പോൾ, ആ പാറ്റൺടാങ്കിന്റെ കാഴ്ച, ദുരന്തത്തിന്റെ ഓർമ്മപ്പെടുത്തൽ മാത്രമായി മാറിയിരിക്കണം. നഗരവാസികൾ ഉറക്കത്തിലേയ്ക്ക് പോയ രാത്രിയുടെ മധ്യയാമത്തിലെപ്പോഴോ, ആ സ്മാരകം അവിടെ നിന്നും പിഴുതുമാറ്റപ്പെട്ടു. യുദ്ധത്തെ എന്നോ മറന്നുകഴിഞ്ഞ ജനം, പിറ്റേ പ്രഭാതത്തിൽ ആ വിടവ് അറിഞ്ഞിരിക്കാനും വഴിയില്ല. പിന്നീടെപ്പൊഴോ അതുവഴി കടന്നുപോകുമ്പോൾ യാദൃശ്ചികമായാണ് ആ അസാന്നിധ്യം ഞാൻ ശ്രദ്ധിച്ചതുപോലും. എന്തുകൊണ്ടോ ആ കാഴ്ച ഒരുതരം ആശ്വാസം ഉളവാക്കുകയാണുണ്ടായത്...

കുവൈറ്റ് പട്ടണം - മുത് ല കുന്നിൽ നിന്നും കാണുമ്പോൾ...
അക്കാലത്ത് തന്നെയാണ് ഞാൻ ഷ്വയ്‌ബ തുറമുഖത്ത് കുറച്ചുകാലം ജോലിചെയ്തിരുന്നത്. കടലിലേയ്ക്ക് തള്ളിനിൽക്കുന്ന ഒരു പ്ലാറ്റ്‌ഫോമിലായിരുന്നു ഓഫിസ്. പെട്രോകെമിക്കൽ കയറ്റാനെത്തുന്ന കപ്പലുകൾ അടുക്കുക ഇതിനോടുചേർന്നാണ്. ചില കപ്പലുകളിൽ നിന്നുള്ള ഗോവണി ഞങ്ങളുടെ ഓഫിസിന്റെ വാതിൽക്കലോട്ടാണ് ഇറങ്ങിയിരിക്കുക. ഒരു കപ്പൽ എത്തിയാൽ, അത് ദിവസങ്ങളോളം, പലപ്പോഴും ആഴ്ചകളോളം തന്നെയും, തുറമുഖത്ത് നങ്കൂരമിട്ടുകിടക്കും. നാവികരുടെ ജീവിതം ഒട്ടൊന്ന് അടുത്തുകാണാൻ സാധിച്ച കാലമായിരുന്നു അത്. കപ്പിത്താനും ഒന്നുരണ്ട് ഉയർന്ന ഉദ്യോഗസ്ഥർക്കും മാത്രമേ തുറമുഖത്തുനിന്നും പുറത്തുപോകാനുള്ള അനുമതിപത്രം കിട്ടിയിരുന്നുള്ളു എന്നുതോന്നുന്നു. ബാക്കി ജീവനക്കാർ കപ്പലിലും അതിനു ചേർന്നുള്ള പരിസരങ്ങളിലും അത്രയും ദിവസങ്ങൾ തള്ളിനീക്കണം.

തൊട്ടടുത്തുള്ള ഓഫീസിലെ ജോലിക്കാരൻ എന്ന നിലയ്ക്ക് ഞാനുമായി ഇൻഡ്യാക്കാരായ നാവികർ പരിചയം സ്ഥാപിക്കാറുണ്ടായിരുന്നു. പ്രധാനമായും നാട്ടിലേയ്ക്ക് ഫോൺചെയ്യാനാണ് അവർക്ക് എന്റെ ആവശ്യം വരുക. മൊബൈൽ വരുന്നതിനും മുൻപുള്ള കാലമാണ്. അന്ന് അന്താരാഷ്ട്ര ഫോൺവിളിക്ക് ഉപയുക്തമാകുന്ന കാർഡുകൾ  കടയിൽ ലഭ്യമായിരുന്നു. ഞാൻ പുറത്തുനിന്നും അതുവാങ്ങി അവർക്ക് നൽകും. ഞങ്ങളുടെ ഓഫിസ് ഫോണിൽ നിന്നും അതുപയോഗിച്ച് അവർ നാട്ടിലേയ്ക്ക് വിളിക്കുകയും ചെയ്യും. എനിക്ക് പ്രത്യേകിച്ച് എന്തെങ്കിലും നഷ്ടമോ അധികവ്യയം ആവശ്യമുള്ളതോ ആയ കാര്യമായിരുന്നില്ല. എന്നാൽ സാധാരണക്കാരായ ആ കപ്പൽജോലിക്കാരുടെ സന്തോഷവും നന്ദിപ്രകടനവും കാണുമ്പോൾ ഞാൻ എന്തോ വലിയൊരു സഹായം ചെയ്തുകൊടുത്തിരിക്കുന്നു എന്നൊരു തോന്നൽ എനിക്കുതന്നെ ഉണ്ടാവാൻ തുടങ്ങിയിരുന്നു.

കപ്പലുകൾ അടുക്കുന്ന വാർഫിൽ, ഒരു തട്ടിൽ ഇരിക്കുകയായിരുന്നു ഞാൻ. ഓഫീസ് കഴിഞ്ഞിരുന്നു. എനിക്കുള്ള വണ്ടി വരാൻ ഇനിയും സമയമുണ്ട്. പുറങ്കടലിൽ നിന്നും കപ്പലുകൾ തുറമുഖത്തേയ്ക്ക് കടന്നുവരുന്ന തുറവ് ഇവിടിരുന്നാൽ കാണാം. വാർഫിൽ ഒരു കപ്പലുമില്ലല്ലോ എന്നത് അല്പം അത്ഭുതപ്പെടുത്താതിരുന്നില്ല. അത് പതിവുള്ളതല്ല.

ചുറ്റും കടൽപ്പറവകൾ പറന്നുനടക്കുന്നുണ്ട്. അതിൽ ഒരെണ്ണം എന്റെയടുത്ത് വന്നിരുന്നു. ഈ കടൽക്കാക്കയെ എനിക്ക് പരിചയമുണ്ട്. അതെന്നും ഇതുപോലെ എന്റെ അടുത്തു വന്നിരിക്കാറുണ്ട്. മഞ്ഞ കൊക്കും പഞ്ഞിപോലുള്ള വെളുത്ത ശരീരവും ചാരനിറത്തിലുള്ള ചിറകുകളും കറുത്ത വാലുമുള്ള ഇവൻ എന്റെ കൂട്ടുകാരനാണ്. എന്നും എന്തെങ്കിലുമൊക്കെ സംസാരിക്കാറുണ്ട്. കഴിഞ്ഞ ദിവസം അവൻ എന്നോട് ചോദിക്കുകയും ചെയ്തതാണ്: "നീ നിന്റെ പൂക്കലക്കിളികളെ എന്തുചെയ്തു...?" എന്ന്. കുട്ടിക്കാലത്ത്, പറമ്പിലെ പറങ്കിക്കാടിൽ എന്നോടൊപ്പം വിഹരിച്ചിരുന്ന പൂക്കലക്കിളികൾ! അത്തരത്തിലുള്ള എന്തെങ്കിലുമൊരു വിചിത്രചോദ്യം, വിഷാദിപ്പിക്കുന്ന ഒന്ന്, അവൻ എന്നും എന്നോട് ചോദിക്കാറുണ്ട്...

ഇന്നവൻ നിശ്ശബ്ദനാണ്. വിമൂകമായ ഒരു ദുഖച്ഛായയിൽ, തുറമുഖതുറവിനപ്പുറത്തെ പുറങ്കടലിലേയ്ക്ക് നോക്കി, എന്തിനെയോ പ്രതീക്ഷിച്ചെന്നപോലെ അവൻ നിശ്ശബ്ദനായി ഇരുന്നു...

പതിവുപോലെ, ഞാൻ ബേഗ് തുറന്ന് ഒരു മാസികയെടുത്തു. 'ഇൻഡ്യാ ടുഡേ മലയാളം' ആയിരുന്നു എന്നാണ് ഓർമ്മ. ഒരുപക്ഷെ ആ ഓർമ്മ ശരിയായിക്കൊള്ളണമെന്നില്ല. പക്ഷെ അന്ന്, ആ കടൽക്കാക്കയോടൊപ്പം അവിടെയിരുന്ന് വായിച്ച കഥ ഏതാണെന്ന് വ്യക്തമായി ഓർക്കുന്നു - സക്കറിയായുടെ 'കണ്ണാടി കാണ്മോളവും'!

ആ കഥ വായിച്ചിരിക്കവേ, നോട്ടവും ശ്രദ്ധയും മാസികയിലെ അക്ഷരത്തിലായിരുന്നുവെങ്കിലും, പരിസരത്ത് എന്തോ സംഭവിക്കുന്നു എന്ന തോന്നൽ അബോധമായി വളർന്നുവന്നു. അന്തരീക്ഷത്തിൽ കാളിമ പടരുന്നതുപോലെ... ഒരു ശബ്ദവുമുണ്ടാക്കാതെ അടുത്തിരിക്കുന്ന കടൽക്കാക്കയും ആ വിചിത്രമായ തോന്നലിന് കാരണമായിട്ടുണ്ടാവും. എന്നിട്ടും ഞാൻ മുഖമുയർത്തിയില്ല. അതിനു സാധിക്കുമായിരുന്നില്ല. അത്രയ്ക്ക് ആഴത്തിൽ, യേശുവിന്റെ അതുവരെ അറിഞ്ഞിട്ടല്ലാത്ത കല്പനാജീവഖണ്ഡത്തിലൂടെ മുങ്ങാൻകുഴിയിടുകയായിരുന്നു...

അവസാന വരിയും വായിച്ചുതീർത്ത് മാസിക മടക്കി ബേഗിനുള്ളിൽ വച്ചു. മുന്നിലേയ്ക്ക് നോക്കിയ ഞാൻ പകച്ചുപ്പോയി. ഭൂമിയും ആകാശവും ഒരു കറുത്ത തിരശ്ശീലയാൽ മൂടപ്പെട്ടിരിക്കുന്നു. ഒരു നിമിഷമെടുത്തു, എന്താണ് സംഭവിക്കുന്നത് എന്നു മനസ്സിലാക്കാൻ. തുറമുഖത്തേയ്ക്കുള്ള തുറവിനെയും, മറുതീരത്തെ വാർഫിനെയും ആകാശത്തെയും മറച്ചുകൊണ്ട് ഒരു പടുകൂറ്റൻ കപ്പൽ എനിക്കു മുന്നിലൂടെ സാവധാനം കടന്നുപോവുകയാണ്. അതിനു മുൻപോ, അതിനു ശേഷമോ കണ്ടിട്ടില്ലാത്ത, ആ തുറമുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഭീമാകാരമായ കപ്പൽ. ഇരുട്ടിനെ തോൽപ്പിക്കുന്ന കറുത്ത നിറം. നിറത്തിനോളം പേടിപ്പെടുത്തുന്ന വല്ലാത്തൊരു രൂപവും. ഒരു കടൽനൗകയുടെ എല്ലാ രൂപഭാവങ്ങളും നിരാകരിക്കുന്ന ഭീകരൻ യാനപാത്രം.

ഞാൻ പെട്ടെന്നെണീറ്റ് പിന്നിലേയ്ക്ക് നടന്ന് ഓഫീസിന്റെ വാതിൽക്കൽ പോയിനിന്നു. അപ്പോഴാണ് കപ്പലിന്റെ മുകൾത്തട്ടിൽ ചെറുരൂപങ്ങളായി ചില മനുഷ്യർ നീങ്ങുന്നത് കണ്ടത്. എല്ലാവരും പട്ടാളയൂണിഫോമിൽ.

അതൊരു പടക്കപ്പലായിരുന്നു...!

കടൽക്കാക്കകളുടെ നാട്...
അന്ന് വീട്ടിലേയ്ക്കുള്ള യാത്ര ഭ്രമാത്മകമായിരുന്നു. ഉറക്കവും സ്വപ്നങ്ങളും ഭ്രമാത്മകമായിരുന്നു. കടൽക്കാക്കയും യേശുവും പടക്കപ്പലും ഒക്കെ ചേർന്നുണ്ടാക്കിയ ഒരയാഥാർത്ഥലോകത്തിന്റെ കല്പനാഭൂമിയിൽ തെന്നിത്തെറിച്ച് നീങ്ങിയ രാത്രിക്കുശേഷമാണ് ഭൂമിയിൽ അടുത്ത പ്രഭാതമുണ്ടായത്....

അന്ന് ഓഫീസിലെത്തിയപ്പോൾ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായി കാണാൻ പറ്റി. കഴിഞ്ഞ വൈകുന്നേരം തുറമുഖത്തടുത്തത് യു. എസ് ആർമിയുടെ ചരക്കുകപ്പലായിരുന്നു. ആ കപ്പലിന്റെ ഇരുണ്ട ഗഹ്വരത്തിൽ നിന്നും ആദ്യം പുറത്തേയ്ക്കുവന്നത് മണൽനിറം പൂശിയ കണ്ടെയ്‌നർ ട്രക്കുകളാണ്. അതിനു ശേഷം പാറ്റൺ ടാങ്കുകൾ. പിന്നീട് കവചിത വാഹനങ്ങളും ജീപ്പുകളും. പിന്നെ വെടിക്കോപ്പുകൾ നിറച്ച കണ്ടെയ്‌നറുകൾ. ഒന്നിനു പിറകേ ഒന്നായി അവയിങ്ങനെ കിലോമീറ്റർ നീളത്തിൽ നീണ്ടുകിടന്നു. അനന്തരം ഒരു വലിയ ഉരഗത്തെപ്പോലെ കോൺവോയിയായി യാത്രതുടങ്ങി..., അതിർത്തിയിലെവിടെയോ ഉള്ള അമേരിക്കൻ പട്ടാളക്യാമ്പിലേയ്ക്ക്.

ഇത്തരത്തിലുള്ള പടക്കപ്പലുകളുടെ പോക്കുവരവ് പിന്നീട് ഇടയ്‌ക്കൊക്കെ കണ്ടു...

രണ്ടാം ഗൾഫ് യുദ്ധവും, സദ്ദാമിന്റെ തൂക്കിക്കൊലയും ഒക്കെ സംഭവിക്കുന്നതിനും വർഷങ്ങൾക്ക് മുൻപാണ് ഈ സംഭവം. ആ ഇടവേളയിൽ അമേരിക്കൻ സൈന്യം കുവൈറ്റിൽ വലിയ പട്ടാളക്ക്യാമ്പുകൾ സ്ഥാപിച്ചിരുന്നു. 'യുദ്ധം' എന്ന വിപൽസന്ദേശം ആ വിന്യാസത്തിൽ നിഴലിച്ചിരുന്നുവെങ്കിലും അമേരിക്കൻ പട്ടാളം വലിയൊരു തൊഴിൽദാതാവ് കൂടിയായിരുന്നു. സൈനികവൃത്തി ഒഴിച്ചുള്ള മറ്റെല്ലാ അനുബന്ധ ജോലികൾക്കും അവർ കരാർ കമ്പനികളെയാണ് ഏർപ്പാടാക്കിയിരുന്നത്. അതിന്റെ ഗുണഫലമനുഭവിച്ചത് വിദേശതൊഴിലാളികളാണ്. അതിൽ വലിയൊരളവ് മലയാളികളും...

നാട്ടുകാരനായ ചെങ്ങാതി ഒരു എണ്ണക്കമ്പനിയിൽ തുച്ഛശമ്പളത്തിന് ഡ്രൈവറായി  ജോലിനോക്കി വരുകയായിരുന്നു. നേരം ഇരുട്ടിവെളുത്തപ്പോൾ അയാൾ അമേരിക്കൻ ക്യാമ്പിലെ സ്റ്റോർകീപ്പറായി. ആയിരത്തി ഇരുന്നൂറ് ദിനാർ മാസശമ്പളം. ഏകദേശം രണ്ടരലക്ഷം രൂപ. അതുവരെ കിട്ടിയിരുന്നതിൽ നിന്നും പത്തിരട്ടി വർദ്ധന... കമ്പ്യൂട്ടർ ഉല്പന്നങ്ങളുടെ ചെറിയൊരു പീടികയും റിപ്പയറുമൊക്കെ നടത്തിയിരുന്ന ഒരു മലയാളിയെ അറിയാം. അമേരിക്കൻ പട്ടാളക്യാമ്പിലെ കംപ്യൂട്ടർ ആവശ്യങ്ങൾക്കുള്ള കരാർ നേടിയെടുക്കാൻ അയാൾക്കായി. ഒന്നുരണ്ട് വർഷത്തിനുള്ളിൽ, കുവൈറ്റിലെ മലയാളി സമൂഹത്തിനുള്ളിൽ അറിയപ്പെടുന്ന കോടീശ്വരനായി അയാൾ മാറുകയും ചെയ്തു.

ഇത്തരം നാടകീയത കുറവാണെങ്കിലും, ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ല. അമേരിക്കൻ പട്ടാളത്തിന്റെ സാന്നിധ്യം, ആ ചെറിയ ഇടവേളയിൽ, തൊഴിലാളികൾക്ക്, പ്രത്യേകിച്ച് അവിദഗ്ധ തൊഴിലാളികൾക്ക് വ്യാപകമായ അവസരങ്ങൾ നൽകിയിരുന്നു.

എങ്കിലും സൈന്യത്തിന്റെ പ്രാഥമികമായ ജോലി യുദ്ധം ചെയ്യുക എന്നതാണല്ലോ. വീണ്ടും ഒരിക്കൽക്കൂടി അത് സംഭവിക്കുക തന്നെ ചെയ്തു...

യുദ്ധസാമഗ്രികളുടെ വ്യൂഹം...
2003 മാർച്ച് 20 - നാണ് രണ്ടാം ഗൾഫ് യുദ്ധം തുടങ്ങുന്നത്. അതിനുമുൻപ് തന്നെ യുദ്ധം അടുത്തുവരുന്നതിന്റെ വാർത്തകൾ കേട്ടുകൊണ്ടിരുന്നു. എങ്കിലും, എപ്പോൾ, എങ്ങനെ എന്നൊന്നും സാധാരണ ജനങ്ങൾക്ക് അറിവുണ്ടായിരുന്നില്ല. പക്ഷെ യുദ്ധം അനിവാര്യമായ ഘട്ടത്തിലേയ്ക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു എന്ന് എല്ലാവരും മനസ്സിലാക്കിയിരുന്നു.

അനിശ്ചിതത്വം അവസാനിപ്പിച്ചുകൊണ്ട്, ഒരു രാത്രി, യുദ്ധമാരംഭിച്ചു. ഇറാഖിന്റെ കൈവശം ആണവായുധം ഉണ്ടെന്ന വാദത്തിലൂന്നിയാണ് അമേരിക്ക ഈ യുദ്ധത്തിന് ആശയപരമായ അടിത്തറ ഉണ്ടാക്കിയത്. ലോകം മുഴുവൻ അതിന്റെ ന്യായാന്യായങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തീക്ഷ്ണമായി നടക്കുന്നുണ്ടായിരുന്നു. എന്നാൽ യുദ്ധഭൂമിയിൽ പെട്ടവർക്ക് അത്തരം വ്യായാമങ്ങൾക്കൊന്നും സമയമുണ്ടായിരുന്നില്ല. അവശ്യസാധനങ്ങളും വെള്ളവും മറ്റും അധികം വാങ്ങി സൂക്ഷിക്കേണ്ടതുണ്ടായിരുന്നു. അതിനുമപ്പുറം, ജീവന്മരണപോരാട്ടത്തിൽ, സദ്ദാം, കുവൈറ്റിലേയ്ക്ക് രാസായുധപ്രയോഗം നടത്തും എന്ന അഭ്യൂഹവും ശക്തമായിരുന്നു. അത്തരം യുദ്ധമുറകളെ അതിജീവിക്കാൻ സാധിക്കുന്നവിധം സുരക്ഷിതമായ ഭൂഗർഭാറകൾ മിക്കാവാറും എല്ലാ കുവൈറ്റി വീടുകളിലും ഉള്ളതായി കേട്ടിരുന്നു. എന്നാൽ ഫ്ലാറ്റുകളിൽ തിങ്ങിഞെരുങ്ങി താമസിക്കുന്ന വിദേശികൾക്ക് എന്ത് ബങ്കർ?! അലൂമിനിയം ടേപ്പു കൊണ്ട് ഫ്‌ളാറ്റിലെ സുഷിരങ്ങളടച്ച്, താമസയിടം ആവുംപോലെ സുരക്ഷിതമാക്കാനുള്ള തത്രപ്പാടിലായിരുന്നു ഞങ്ങൾ. അത്തരം ദുർബലമായ സജ്ജീകരണങ്ങൾ, രാസായുധാക്രമണത്തെ തടുക്കാൻ പര്യാപ്തമാണോ എന്നൊന്നും ഉറപ്പുണ്ടായിരുന്നില്ല. ഒരാൾ ചെയ്യുന്നതു കണ്ട് മറ്റുള്ളവരും പിന്തുടർന്നതാവാം. അല്ലെങ്കിൽ തന്നെ തലയ്ക്കു മുകളിൽ മിസൈൽ വന്നുവീണാൽ, ഇതൊക്കെ ചെയ്തിട്ടെന്തുകാര്യം..?!

കുവൈറ്റിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയ എന്ന സ്ഥലം
യുദ്ധസന്നാഹങ്ങൾ നടക്കുന്ന കാലത്ത്, കുടുംബത്തോടെ താമസിക്കുന്ന ഇന്ത്യാക്കാർ, പ്രത്യേകിച്ച് മലയാളികൾ പലരും, കുടുംബത്തെ, അല്ലെങ്കിൽ കുട്ടികളെയെങ്കിലും  നാട്ടിലേയ്ക്ക് കയറ്റിവിട്ടു. ഒരു പലായനത്തിന്റെ സാഹചര്യം വന്നാൽ, ഒരുപക്ഷെ അതിനെക്കാൾ രൂക്ഷമായ യുദ്ധക്കെടുതിയിൽ പെട്ടുപോയാൽ, അവരെങ്കിലും രക്ഷപെടുമല്ലോ എന്ന വിചാരം സ്വാഭാവികം. ഏതാണ്ട് ഒന്നര ദശാബ്ദത്തിന് മുൻപ് നടന്ന ആദ്യ ഗൾഫ് യുദ്ധത്തിന്റെ ദുരന്തം നേരിട്ടനുഭവിച്ചവരാണ് ഇത്തരത്തിൽ മുൻകരുതലോടെ പെരുമാറിയവരിൽ അധികവും.

എയർ ഇൻഡ്യയുടെ ഓഫിസിനു മുന്നിലൂടെ പോകുമ്പോൾ നീണ്ടനിര കാണാമായിരുന്നു ആ ദിവസങ്ങളിൽ. അതു ശ്രദ്ധിച്ച, പരിചയക്കാരനായ ഒരു ലെബനൻകാരൻ എന്നോട് ആ തിരക്കിന്റെ കാരണം അന്വേഷിച്ചു. യുദ്ധഭീതിയിൽ ഇൻഡ്യയിലേയ്ക്ക് പോകാൻ ടിക്കറ്റിനായി നിൽക്കുന്നവരാണെന്ന് ഞാൻ പറഞ്ഞു.
"ഓഹ്..."
പതിഞ്ഞ രീതിയിൽ അത്ഭുതം പ്രകടിപ്പിച്ച ശേഷം അയാൾ നിശബ്ദനായി. കുറച്ചുകഴിഞ്ഞപ്പോൾ ആത്മഗതം പോലെ ആ ചെറുപ്പക്കാരൻ പറഞ്ഞു:
"മറ്റൊരു യുദ്ധം പേടിച്ച് എന്നോ നാടുവിട്ടതാണ് എന്റെ അച്ഛൻ. ഞങ്ങൾക്കിപ്പോൾ അവിടെ ഒന്നുമില്ല..."

ലോകത്തെവിടെയായാലും, മടങ്ങിച്ചെല്ലാൻ സുരക്ഷിതമായ ഒരു മാതൃനാടുണ്ടായിരിക്കുക എന്നത് എത്ര വലിയ ആശ്വാസവും സ്വാതന്ത്ര്യവുമാണെന്ന് തിരിച്ചറിയാൻ ഇങ്ങനെ ചില അവസരങ്ങൾ ഉണ്ടാവാറുണ്ട്...

കുവൈറ്റ് സിറ്റി എന്ന തലസ്ഥാനപട്ടണം. ഒരു പാർശ്വക്കാഴ്ച 
യുദ്ധമാരംഭിച്ച രാത്രിയുടെ തൊട്ടടുത്ത ദിവസം എല്ലാവരും പതിവു പോലെ ജോലിക്ക് പോയി. അതിർത്തിയിൽ എവിടെയോ നടക്കുന്ന യുദ്ധം ഭീതിയായി എല്ലാവരുടെയും ഉള്ളിലുണ്ടായിരുന്നുവെങ്കിലും, ദൈനംദിനവൃത്തികൾ തുടരേണ്ടതുണ്ടായിരുന്നു. ജോലിയാരംഭിച്ച് ഒന്നുരണ്ട് മണിക്കൂർ കഴിഞ്ഞിട്ടുണ്ടാവും; അപ്പോൾ ആദ്യത്തെ എയർറൈഡ് സൈറൺ മുഴങ്ങി. യുദ്ധം നേരിട്ടെത്തുന്നതിന്റെ മുന്നറിയിപ്പ്. യുദ്ധസൈറന്റെ മുഴക്കമുള്ള ശബ്ദം ഉളവാക്കുന്ന ഭീതിതമായ അനുഭവം പകർത്താനാവില്ല.

മുന്നറിപ്പ് സൈറൺ ജനവാസമേഖലകളിൽ വ്യാപകമായി സ്ഥാപിച്ചിരുന്നു. പോലീസ് സ്റ്റേഷനുകൾ, സ്‌കൂളുകൾ, പള്ളികൾ..., മറ്റ് ഏതൊക്കെ പൊതുസ്ഥാപനങ്ങളുണ്ടോ അവിടെയെല്ലാം. അതിന്റെ സാങ്കേതികത, കുറച്ചുനാളായി നടക്കുന്ന പരീക്ഷണമുഴക്കങ്ങളിലൂടെ പൊതുജനം മനസ്സിലാക്കിയിരുന്നു. ഇറാഖിൽ നിന്നും വ്യോമാക്രമണം ഉണ്ടാവില്ലെന്ന് ഉറപ്പായിരുന്നു. ആ രാജ്യത്തിന്റെ വ്യോമശക്തി മുൻപുതന്നെ പൂർണ്ണമായും ഇല്ലാതായിരുന്നു. നിലവിൽ റഷ്യൻനിർമ്മിത, 'സ്കഡ്' എന്ന പേരിലറിയപ്പെടുന്ന ബാലിസ്റ്റിക്ക് മിസൈലാണ് സദ്ദാമിന്റെ ബലം.

സൈറൺ മൂന്നു തരമാണ്. അപകടം ആരംഭിച്ചിരിക്കുന്നു എന്ന് സൂചനതരുന്ന ആദ്യത്തെ സൈറൺ. അപ്പോൾ എല്ലാവരും വീടുകളിലോ ബങ്കറുകളിലോ കയറി ആവുംവിധം സുരക്ഷിതരായി ഇരിക്കണം. അപകടം വളരെ അടുത്തെത്തിയിരുന്നു എന്ന അറിയിപ്പ് തരുന്നതാണ് രണ്ടാമത്തേത്. മൂന്നാമത്തെ സൈറൺ അപകടസമയം കഴിഞ്ഞിരിക്കുന്നു എന്നതിന്റെ അറിയിപ്പാണ്. ഒരല്പം കറുത്ത ഫലിതം ചേർത്താൽ, മൂന്നു സൈറണും മൂന്നുതരം സംഗീതമാണ്!

കുവൈറ്റിന്റെ പ്രതിരൂപം - കുവൈറ്റ് ടവേഴ്സ്
സൈറൺ മുഴങ്ങിയതോടെ ഓഫീസ് അനിശ്ചിതമായി അടച്ചു. ഞാൻ പുറത്തിറങ്ങി. എല്ലാ ദിവസവും എന്നോടൊപ്പം വന്നുകൊണ്ടിരുന്ന സഹപ്രവർത്തകനെ കണ്ടില്ല. ആരുടെയോ കാറിൽ കയറി പോയിരിക്കുന്നു എന്ന് അടുത്തുള്ള കടക്കാരൻ പറഞ്ഞു.

സൈറൺ മുഴങ്ങിയത്തിന്റെ ആദ്യത്തെ അങ്കലാപ്പും ഭയവും മാറാനായി ഞാൻ പ്രധാനപാതയുടെ ഓരത്തു നിന്ന് ഒരു സിഗരറ്റ് കത്തിച്ചു. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ലെങ്കിലും സ്വയം സമാധാനിപ്പിച്ചു; ഇത്തരം അവസ്ഥകളിലെ വരുംവരായ്കകൾ നമ്മുടെ വരുതിയിലല്ല എന്ന് ഉൾക്കൊണ്ട് ആവുംവിധം സമചിത്തതയോടെ ഇരിക്കുക എന്നതുമാത്രമാണ് അഭികാമ്യം.

ഭാര്യ ജോലിചെയ്യുന്നത് ഒരു പത്തുമിനിറ്റ് നടക്കാവുന്ന ദൂരത്തിലാണ്. അവരെയും കൂട്ടാം എന്നുകരുതി ഞാൻ പാതയുടെ  വശംചേർന്ന് പതുക്കെ നടന്നു...

ആറ് നിരകളുള്ള, നഗരമധ്യത്തിലെ പ്രധാനപ്പെട്ട തെരുവാണ് ഫഹദ് അൽ-സാലെം. ഇരുവശത്തും നടുവിലും വൃത്തിയുള്ളതും വിശാലവുമായ നടപ്പാത. ഓഫിസ് സമുച്ചയങ്ങളാണ് ഇരുപുറവും. ക്രമംതെറ്റാതെ നിരയായി കടന്നുപോകുന്ന വാഹനങ്ങൾ. അസഹ്യമായ തിരക്കും ട്രാഫിക് ബ്ലോക്കും ഇവിടെ പതിവല്ല...

പക്ഷെ യുദ്ധാപകടത്തിന്റെ സൂചന നൽകുന്ന ഒരു സൈറൺ ആ ക്രമമെല്ലാം അസാധുവാക്കിയിരിക്കുന്നു. ലെയ്ൻ തെറ്റിച്ച് ഹോൺ മുഴക്കി പായുന്ന വാഹനങ്ങൾ. നടപ്പാതകളിലൂടെ നേർരേഖയിൽ നടക്കാറുള്ള കാൽനടക്കാർ, റോഡിലിറങ്ങി, ലക്ഷ്യമില്ലാത്തവരെ പോലെ തലങ്ങും വിലങ്ങും അതിവേഗം പോകുന്നു. എത്രയോ വർഷങ്ങളായി കാണുന്ന, ഇടപഴകുന്ന പരിസരം. ഇപ്പോൾ അപരിചതമായ പട്ടണമായതുപോലെ...

യുദ്ധത്തിന്റെ ചെറിയ സ്പർശം തന്നെ ഒരു ജനപദത്തെ എത്രപെട്ടെന്നാണ് ക്രമരാഹിത്യത്തിലേയ്ക്ക് എടുത്തിടുക...!

അങ്ങനെ നടക്കുമ്പോൾ, അപകടം അടുത്തെത്തിയിരുന്നു എന്ന് സൂചനതരുന്ന, കുറച്ചുകൂടി പേടിപ്പെടുത്തുന്ന സൈറൺ മുഴങ്ങി. ഏതാനും നിമിഷങ്ങൾക്കകം ചെറിയൊരു പ്രകമ്പനവും അനുഭവപ്പെട്ടു. അല്പനേരം കൂടി കഴിഞ്ഞപ്പോൾ അപകടം ഒഴിവായിരിക്കുന്നു എന്ന സൈറണും മുഴങ്ങി.

ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ഈ സൈറണുകളുടെയും പ്രകമ്പനത്തിന്റെയും കാരണം കുറച്ചുകൂടി വ്യക്തതയോടെ മനസ്സിലാക്കാനായത്. കുവൈറ്റിന്റെ സംരക്ഷണത്തിനായി അമേരിക്കൻ സേന മൂന്ന് വൃത്തങ്ങളിലായാണത്രേ പേട്രിയറ്റ് മിസൈലുകൾ സ്ഥാപിച്ചിരുന്നത്. പ്രതിരോധ സംവിധാനമാണ് പേട്രിയറ്റ് മിസൈലുകൾ. ഏറ്റവും പുറത്ത്, രാജ്യാതിർത്തിയോട് ചേർന്ന് ഒരു നിര. മധ്യയിടത്തിൽ രണ്ടാമത്തെ നിര. ജനവാസകേന്ദ്രങ്ങളോട് ചേർന്ന് ഏറ്റവും ഉള്ളിലെ നിര.

ഇറാഖിൽ നിന്നും കുവൈറ്റ് ലക്ഷ്യമാക്കി ഒരു സ്കഡ് മിസൈൽ യാത്രതുടങ്ങുമ്പോൾ അമേരിക്കയുടെ യുദ്ധസന്നാഹങ്ങൾ അത് മനസ്സിലാക്കും. ആ സമയം കുവൈറ്റിൽ എയർറൈഡ് സൈറൺ മുഴങ്ങും. അതിനെത്തുടർന്ന് ഏറ്റവും പുറത്തെ നിരയിലെ പേട്രിയറ്റ്, ആ സ്കഡ് മിസൈലിനെ ആകാശത്തുവച്ച് തകർക്കുകയാണ് ചെയ്യുന്നത്. ആ നിരയിലെ പേട്രിയറ്റിനെ ഒരു സ്കഡ് അതിജീവിച്ചാൽ രണ്ടാം നിരയിലെ പേട്രിയറ്റ് അതിനെ പ്രതിരോധിക്കും. അതിനെയും കടന്നുവരുകയാണെങ്കിൽ ഏറ്റവും ഉൾനിരയിലെ പേട്രിയറ്റ് അവസാനശ്രമം നടത്തുമത്രേ. അങ്ങനെ മൂന്നു നിര പേട്രിയറ്റുകളുടെയും ലക്ഷ്യവേധത്തെ മറികടന്നാൽ മാത്രമേ സദ്ദാമിന്റെ സ്‌കഡിന് കുവൈറ്റിന്റെ ജനവാസപ്രദേശങ്ങളിൽ വന്നുവീഴാൻ സാധിക്കുമായിരുന്നുള്ളു. ഉൾനിരയിലെ പേട്രിയറ്റ്, സ്‌കഡിനെ ആകാശത്ത് വച്ച് തകർക്കുമ്പോഴാണ് അതുളവാക്കുന്ന പ്രകമ്പനം ജനവാസമേഖലകളിൽ അനുഭവപ്പെടുക.

കുവൈറ്റ് പട്ടണം - പ്രഭാതം
യുദ്ധം ആരംഭിച്ച് രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ തന്നെ സംയുക്തസൈന്യം അതിർത്തിയിൽ നിന്നും ഇറാഖിന്റെ ഉൾപ്രദേശങ്ങളിലേയ്ക്ക് നീങ്ങി. ഇതിനാലാവാം ഓഫീസുകളും തൊഴിൽസ്ഥാപനങ്ങളും വളരെവേഗം പുനരാരംഭിച്ചു. ജനജീവിതം ഏറെക്കൂറെ സാധാരണ നിലയിലേയ്ക്ക് മടങ്ങിവരുകയും ചെയ്തു. എയർറൈഡ് സൈറണുകൾ മാത്രം അനസ്യൂതം തുടർന്നുകൊണ്ടിരുന്നു. എന്നാൽ ആ ശബ്ദം സൃഷ്ടിക്കുന്ന ഭീതിതമായ മനോനില ജനങ്ങൾക്ക് നഷ്ടമായി. അതും സ്വാഭാവികമായി അനുഭവപ്പെടാൻ തുടങ്ങി. യുദ്ധാനന്തരം എയർറൈഡ് സൈറന്റെ ശബ്ദം നിലച്ചപ്പോൾ കുറച്ചുകാലം വല്ലാത്തൊരു ശൂന്യതപോലും തോന്നിയിരുന്നു എന്നതാണ് വാസ്തവം.

യുദ്ധം നടന്നുകൊണ്ടിരിക്കുന്ന ദിവസങ്ങളിലൊന്നിൽ, ഉറങ്ങിക്കിടക്കുമ്പോൾ, രാത്രി വളരെവൈകി, ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കിയിട്ടുള്ള ചേട്ടന്റെ ഫോൺവിളി വന്നു. സാധാരണ അസമയത്ത് വിളിക്കുന്നതല്ല. കുവൈറ്റിൽ അർദ്ധരാത്രിയാണെങ്കിലും, ഇംഗ്ലണ്ട് ഏതാനും മണിക്കൂർ പിറകിലേയ്ക്കാണല്ലോ. പക്ഷെ അതൊക്കെ ശ്രദ്ധിച്ച് കൃത്യത പാലിക്കുന്ന ആളാണ്. അതിനാൽ എനിക്കല്പം പന്തികേട് തോന്നാതിരുന്നില്ല. എന്നാൽ ചേട്ടൻ പതിവുപോലെ വീട്ടുവിശേഷങ്ങളും മറ്റും അന്വേഷിച്ചുകൊണ്ടിരുന്നു.
"എന്താ ഈ സമയത്ത് വിളിച്ചത്...?"
ഒടുവിൽ ഞാൻ ചോദിച്ചു.
ചേട്ടൻ അല്പം വിമുഖതയോടെയാണ് തുടർന്നത്...
"ഞാൻ ഇപ്പോൾ ജോലികഴിഞ്ഞു വന്നതേയുള്ളു. ടിവിയിൽ വാർത്തവച്ചപ്പോൾ കുവൈറ്റിലേയ്ക്ക് ഇറാഖിന്റെ മിസൈൽ വീണിട്ടുണ്ടെന്ന് ലൈവ് കാണിച്ചുകൊണ്ടിരിക്കുകയാണ്. അതുകണ്ടപ്പോൾ ഒന്ന് വിളിച്ചുനോക്കാമെന്ന് കരുതിയെന്നേയുള്ളൂ. എന്തായാലും നിങ്ങൾ അറിഞ്ഞിട്ടില്ലല്ലോ. അപ്പോൾ വേറേതെങ്കിലും ഭാഗത്തായിരിക്കും..."

ചേട്ടൻ ഫോൺവച്ചപ്പോൾ ഞാൻ ബി. ബി. സി നോക്കി. ശരിയാണ്. ഒരു മിസൈൽ കുറച്ചുസമയത്തിന് മുൻപ് കുവൈറ്റിൽ നിപതിച്ചിട്ടുണ്ട്. കുവൈറ്റ് സിറ്റിയിലാണ്. ഷർഖ് എന്ന പ്രദേശത്ത്. ഞങ്ങൾ താമസിക്കുന്ന ഇടത്തുനിന്നും ഏതാണ്ട് ഇരുപത്തിയഞ്ച് കിലോമീറ്റർ അകലെയാണ്. ആ യുദ്ധത്തിൽ, അമേരിക്കയുടെ എല്ലാ നിരീക്ഷണസംവിധാനത്തെയും വെട്ടിച്ച്, പാട്രിയറ്റ് മിസ്സൈലുകളെ അതിജീവിച്ച്, കുവൈറ്റിന്റെ ജനവാസമേഖല വരെയെത്തിയ ഏക മിസൈലായിരുന്നു അത്.

കടൽത്തീരത്താണത് വീണത്. 'സൂക് ഷർഖ്' എന്ന വമ്പൻ കച്ചവട സമുച്ചയത്തോടു ചേർന്ന് നിർമ്മിച്ചിരുന്ന കടൽപ്പാലം തകർന്നുപോയി. ആളപായം ഉണ്ടായില്ല. രാത്രി വൈകിയും ഭക്ഷണശാലകൾ തുറന്നിരിക്കുന്ന സൂക് ഷർഖ് തന്നെയായിരുന്നിരിക്കാം ആ മിസൈൽ ലക്‌ഷ്യംവച്ചത്. അതുമല്ലെങ്കിൽ അവിടെ നിന്നും ഏതാനും വാര മാത്രം അകലെ സ്ഥിതിചെയ്യുന്ന 'സീഫ് കൊട്ടാര'മാവാം. എന്തായാലും, ഏതാനും അടിയുടെ വ്യത്യാസത്തിൽ ആ മിസൈലിന് ലക്‌ഷ്യംതെറ്റുകയാണുണ്ടായത്.

പിറ്റേന്ന് കൗതുകകരമായാ ഒരു സംഭവം നടന്നു.

ഞാൻ ജോലിചെയ്യുന്ന സ്ഥാപനത്തിന് സൂക് ഷർഖിൽ ഒരു ഷോറൂമുണ്ട്. അതിന്റെ മേൽനോട്ടക്കാരനായ ബഹ്‌റാം എന്ന ഇറാനി അതിനടുത്തൊരു ഭാഗത്തുതന്നെയാണ് താമസം. മിസൈൽ വീണതിന്റെ പ്രകമ്പനവും സ്ഫോടനശബ്ദവും ആ പ്രദേശത്തൊക്കെ അനുഭവപ്പെട്ടിരുന്നു. സൂക് ഷർഖിലാണ് സംഭവമെന്ന് അറിഞ്ഞുടനെ, തന്റെ കടയ്ക്കെന്തെങ്കിലും സംഭവിച്ചോ എന്നറിയാൻ, ബഹ്‌റാം അതിവേഗം അവിടെയെത്തി. അപ്പോൾ പോലീസും പട്ടാളവുമൊക്കെ സംഭവസ്ഥലത്തേയ്ക്ക് എത്തുന്നതേയുണ്ടായിരുന്നുള്ളൂ. അതിനു മുമ്പുതന്നെ പൊട്ടിച്ചിതറിയ മിസൈലിന്റെ ഒരു കഷ്ണം ബഹ്‌റാം കൈക്കലാക്കി. പിറ്റേന്നു രാവിലെ ആ കരിഞ്ഞ ഇരുമ്പിന്റെ തുണ്ട് ഓഫീസിൽ കൊണ്ടുവന്ന് പ്രദർശനത്തിനു വച്ചു. ഇത്തരത്തിലുള്ള സാഹസങ്ങൾക്ക് കെൽപുള്ള ആളെന്ന നിലയ്ക്ക് ബഹ്‌റാമിനെ അവിശ്വസിക്കേണ്ട കാര്യമില്ല. അങ്ങനെ രണ്ടാം ഗൾഫ് യുദ്ധത്തിൽ കുവൈറ്റിൽ വീണ ഏക മിസൈലിന്റെ ചെറിയൊരു ഭാഗം കാണാനുള്ള അവസരമുണ്ടാവുകയും ചെയ്തു.

ഷർഖിലെ പുനർനിർമ്മിച്ച കടൽപ്പാലം
തുടങ്ങി ഏതാണ്ട് ഒന്നരമാസത്തിനു ശേഷം, മേയ് ഒന്നാം തിയതി, രണ്ടാം ഗൾഫ് യുദ്ധം ഔദ്യോഗികമായി അവസാനിച്ചു. വീണ്ടും ആറുമാസങ്ങൾക്ക് ശേഷമാണ് തിക്രിത്ത് എന്ന ഇറാക്കിപട്ടണത്തിലെ ഒരു ഭൂഗർഭ ഒളിത്താവളത്തിൽ നിന്നും സദ്ദാം ഹുസൈനെ പിടികൂടുന്നത്. 2006 - ഡിസംബർ മുപ്പതാം തിയതി അദ്ദേഹത്തെ തൂക്കിലേറ്റുകയും ചെയ്തു.

സദ്ദാമിനെ തൂക്കിലേറ്റിയ ദിവസം കേരളത്തിൽ ഹർത്താൽ നടത്തിയതായി വാർത്ത കേട്ടിരുന്നു. ഒന്നും രണ്ടും ഗൾഫ് യുദ്ധത്തിന്റെ നാൾവഴികളിലൂടെ കടന്നുപോയ ലക്ഷക്കണക്കിന് ഗൾഫ് മലയാളികൾ തികച്ചും നിസ്സംഗതയോടെയാണ് ആ വാർത്തയെ അഭിമുഖീകരിച്ചത്. പരദേശവാസത്തിന്റെ വ്യാകുലതകൾ സ്വദേശത്തിന്റെ ആശയനിർമ്മിതിയിൽ പ്രസക്തമല്ല എന്നറിയുന്ന നിശിതമായ മറ്റൊരവസരമായിരുന്നു അത്.

ആയിടയ്ക്ക് കുവൈറ്റിൽ സന്ദർശനത്തിനെത്തിയ സുകുമാർ അഴിക്കോടിനെ, 'അയനം' എന്ന പ്രാദേശിക ഓൺ-ലൈൻ മാസികയ്ക്ക് വേണ്ടി ഞാൻ അഭിമുഖം ചെയ്തിരുന്നു. തിരക്കിനിടയിൽ, താൻ താമസിക്കുന്ന ഹോട്ടലിന്റെ ലോബിയിലിരുന്നാണ് അദ്ദേഹം സംസാരിച്ചത്. യുദ്ധം കഴിഞ്ഞതിന്റെ അടുത്തുള്ള സമയമായിരുന്നതിനാൽ അദ്ദേഹം സംസാരിച്ചത് കൂടുതലും സാമ്രാജ്യത്വത്തിന് എതിരേയായിരുന്നു. കുവൈറ്റിലേയ്ക്ക് അധിനിവേശം നടത്തിക്കൊണ്ട് ഒന്നാം ഗൾഫ് യുദ്ധത്തിന് തുടക്കമിട്ടതും, തദ്വാരാ സാമ്രാജ്യത്വം എന്ന് വിളിപ്പേരുള്ള അമേരിക്കൻ സൈനികശക്തിയെ ഗൾഫ് മേഖലയിലേയ്ക്ക് കൊണ്ടുവന്നതും സദ്ദാമായിരുന്നുവല്ലോ എന്നു ഞാൻ സൂചിപ്പിച്ചു. അപ്പോൾ അദ്ദേഹം അടുത്തിരിക്കുകയായിരുന്ന സഹായിയോട് "നമുക്ക് പോകാൻ സമയമായില്ലേ...?" എന്ന് ചോദിച്ചു. അയാളുടെ മറുപടിക്ക് കാക്കാതെ, തിരിഞ്ഞ് എന്നോട് "ഞങ്ങൾക്ക് പോകാനായി. ഇപ്പോഴത്തേയ്ക്ക് ഇത്ര മതി..." എന്നുപറഞ്ഞ് എണീറ്റുപോവുകയും ചെയ്തു. നമ്മുടെ സാംസ്കാരികമണ്ഡലം സ്യൂഡോപാക്ഷികമാണ്. അത് രൂഢമൂലവുമാണ്.

ഇപ്പോൾ മുത് ല മണൽകുന്നിനെ മുറിച്ച് കടന്നുപോകുന്ന എൺപതാം നമ്പർ ഹൈവേയിലൂടെ വണ്ടിയോടുമ്പോൾ ഞാൻ സുകുമാർ അഴിക്കോടിനെ ഓർക്കുകയാണ്. ഗൾഫ് യുദ്ധത്തെ കുറിച്ചുള്ള, മറ്റുപല സാമൂഹ്യവ്യവഹാരങ്ങളെയും കുറിച്ചുള്ള, വിചാരപ്രകാശനം എന്തായാലും, സ്നേഹത്തോടെയും ബഹുമാനത്തോടെയും തന്നെയാണ് അദ്ദേഹത്തെ എപ്പോഴും ഓർക്കുക. പ്രീഡിഗ്രി പഠനകാലത്തെ ഏതാനും ചില രാത്രികൾ ഗാഢമായി അപഹരിച്ച 'തത്വമസി'ക്ക് ശേഷം ആ മനോനില ഒരിക്കലും മാറിയിട്ടില്ല. ഇൻഡ്യൻ പുരാണങ്ങളുടെ അന്ത:സത്തയിലേയ്ക്കും ചരിത്രത്തിലേയ്ക്കും ഒരു നവയുവാവിനെ ആവേശിപ്പിക്കാൻ പര്യാപ്തമായ മറ്റൊരു പ്രവേശിക ഭാഷയിലുണ്ടെന്ന് തോന്നുന്നില്ല.

അദ്ദേഹം വിട്ടുപോയിട്ട് ആറു വർഷം കഴിഞ്ഞിരിക്കുന്നു. കുവൈറ്റിന്റെ മണ്ണിൽ നിന്നും യുദ്ധഭീതിയും എന്താണ്ട് മുഴുവനായും ഒഴിഞ്ഞുപോയിരിക്കുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ ഈ 'മരണത്തിന്റെ പെരുവഴി'യിലൂടെ വണ്ടിയോടിച്ച് പോകാൻ സാധിക്കുന്നത് അതുകൊണ്ടുകൂടിയാണ്. ഈ പാത നീളുന്നത് ഇറാഖിന്റെ അതിർത്തിയിലേയ്ക്കാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് ഇതുവഴി കടന്നുപോകുമ്പോൾ മുത് ല കുന്നിൽ അതിർത്തി രക്ഷാസേനയുടെ ചെക്ക്പോസ്റ്റ് ഉണ്ടായിരുന്നു. പരിശോധനകൾ കഴിഞ്ഞിട്ടേ  കുന്നിനപ്പുറത്തേയ്ക്ക് കടത്തിവിടുമായിരുന്നുള്ളു. അനുബന്ധ കെട്ടിടങ്ങൾ അവിടെയുണ്ടെങ്കിലും ഇപ്പോൾ ആളനക്കമൊന്നും കാണുന്നില്ല.

മരുഭൂമി...
ഈ റോഡിന് 'മരണത്തിന്റെ പെരുവഴി' എന്ന പേരുവരുന്നത് ഒന്നാം ഗൾഫ് യുദ്ധത്തിന്റെ അവസാന ദിവസം നടന്ന അതിഭീകരമായ ഒരു സംഭവത്തെ പ്രതിയാണ്. 'ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം' എന്നറിയപ്പെടുന്ന ഒന്നാം ഗൾഫ് യുദ്ധം അവസാനിക്കുന്നത് 1991 - ഫെബ്രുവരി ഇരുപത്തിയെട്ടാം തിയതിയാണ്. പരാജയം സുനിശ്ചിതമായതിനു ശേഷം ഇരുപത്തിയാറാം തിയതിയോടെയാണ് ഇറാഖി പട്ടാളം കുവൈറ്റിൽ നിന്നും പിൻവാങ്ങുന്നത്. കുവൈറ്റിൽ നിന്നും ഇറാഖിലേക്കുള്ള ഏക കരവഴിയാണ് ഹൈവേ എൺപത്. ആ സമയത്ത് ഏകദേശം രണ്ടായിരം വാഹനങ്ങളാണ് രക്ഷപെട്ടോടാൻ ശ്രമിച്ചത്. സൈനികവാഹനങ്ങൾക്കൊപ്പം കുവൈറ്റിലേയ്ക്ക് അധിനിവേശിച്ചു കയറിയ ഇറാഖി സിവിലിയൻമാരുടെ വാഹനങ്ങളും ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.

ഒരുപക്ഷെ ഓപ്പറേഷൻ ഡെസേർട്ട്  സ്റ്റോമിലെ ഏറ്റവും രൂക്ഷമായ യുദ്ധദുരന്തം നടക്കുന്നത് ആ രാത്രിയിലാണ്. പിൻവാങ്ങുന്ന ഇറാഖി സേനയെയും മറ്റു സാധാരണ ഇറാഖികളെയും എതിർ ഭാഗത്തു നിന്നും പറന്നുവന്ന സഖ്യസേനയുടെ യുദ്ധവിമാനങ്ങൾ മിസൈലാക്രമണത്തിലൂടെ തകർത്ത് തരിപ്പണമാക്കി. മുത് ല മണൽകുന്നിൻറെ അപ്പുറം മുതൽ ഇറാഖിന്റെ അതിർത്തി വരെ നീളുന്ന ഏകദേശം നൂറു കിലോമീറ്റർ ദൂരം ശക്തമായ വ്യോമാക്രമണമാണ് നടന്നത്. മരുഭൂമിയുടെ നടുവിലൂടെ കടന്നുപോകുന്ന റോഡ്. ആകാശത്തിലേയ്ക്ക് മലർക്കേ തുറന്നുകിടക്കുന്ന പാത. മറ്റൊരു നിവൃത്തിയില്ലാതെ അതിലൂടെ കോൺവോയിയായി പിൻവാങ്ങിക്കൊണ്ടിരുന്ന നൂറുകണക്കിന് ഇറാഖികളാണ് ആ ഒറ്റരാത്രിയിൽ കൊല്ലപ്പെട്ടത്. വ്യാപകമായ രീതിയിൽ യുദ്ധസാമഗ്രികളും നശിപ്പിക്കപ്പെട്ടു. ഈ പാതയുടെ നീളമാസകലം ഒരു വലിയ ശവപ്പറമ്പായി മാറി. മനുഷ്യമൃതദേഹങ്ങൾ മാറ്റിയെങ്കിലും വാഹനങ്ങളുടെ ശവശരീരങ്ങൾ റോഡിന്റെ ഇരുവശങ്ങളിലുമായി വർഷങ്ങളോളം കിടന്നു. ഞാനിവിടെയെത്തി ആദ്യനാളുകളിലൊന്നിൽ ഇതുവഴി കടന്നുപോയപ്പോൾ ആ വാഹനങ്ങളുടെ അസ്ഥികൂടങ്ങൾ അവിടവിടെ കണ്ടിരുന്നു. പിന്നീട് റോഡിന്റെ പുനർനിർമ്മാണത്തോടൊപ്പം യുദ്ധത്തിന്റെ ആ ദുരന്തസ്മരണികകളും പൂർണ്ണമായും അപ്രത്യക്ഷമായി.

'മരണത്തിന്റെ പെരുവഴി' (കടപ്പാട്: വിക്കിപീഡിയ)
ഈ സംഭവത്തിനും ഏതാനും മാസങ്ങൾക്ക് മുൻപ്, ഇതേ റോഡിലൂടെ മറ്റൊരു വാഹനവ്യൂഹം കടന്നുപോയിരുന്നു. പ്രത്യാശയുടെ വാഹനങ്ങളായിരുന്നു അത്. ഇൻഡ്യൻ പ്രവാസി സമൂഹം കണ്ട ഏറ്റവും വലിയ പലായനത്തിന്റെ വഴികൂടിയാണിത്. യുദ്ധാനന്തരം ഏതാണ്ട് രണ്ടുലക്ഷം ഇൻഡ്യാക്കാരാണ് കുവൈറ്റിൽ കുടുങ്ങിയത്. അവരെ രക്ഷിച്ച് ഇൻഡ്യയിലെത്തിക്കുക എന്ന ബൃഹത്തായ പദ്ധതിയുടെ ആദ്യപാദമായിരുന്നു, പിന്നീട് മരണത്തിന്റെ പെരുവഴിയായി മാറിയ ഈ പാതയിലൂടെ അന്ന് നടന്നത്. ഇൻഡ്യാക്കാർക്ക് ഹൈവേ എൺപതിനെ വേണമെങ്കിൽ 'പ്രത്യാശയുടെ പെരുവഴി' എന്നു വിളിക്കാം.

കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥന പ്രകാരം, ഇൻഡ്യാക്കാരെ ഇറാഖ് വഴി ജോർദാന്റെ തലസ്ഥാനമായ അമ്മാനിലെത്തിക്കാൻ അധിനിവേശ സർക്കാർ അനുവദിക്കുകയായിരുന്നു. കുവൈറ്റിൽ നിന്നും ഈ വഴിയിലൂടെ ഇറാഖിന്റെ അതിർത്തി പട്ടണമായ ബസ്രയിലേയ്ക്കും അവിടെ നിന്നും ബാഗ്‌ദാദ്‌ വഴി അമ്മാനിലേയ്ക്കും. ഏതാണ്ട് ആയിരത്തിയഞ്ഞൂറു കിലോമീറ്ററോളം നീളുന്ന പലായനത്തിന്റെ ആദ്യഖണ്ഡം. ആ യാത്രയും, പിന്നീട് അമ്മാനിലെ അഭയാർത്ഥി ക്യാമ്പിലെ ജീവിതവും, ഒരു യുദ്ധവും അതിനുമുൻപ് അടുത്തുകൂടിപ്പോലും പോയിട്ടില്ലാത്ത മലയാളിക്ക് എത്രമാത്രം ദുരിതസാന്ദ്രമായിരുന്നുവെന്ന് ആ പലായനത്തിൽ പെട്ട പലരിൽ നിന്നും പിന്നീട് കേൾക്കേണ്ടി വന്നിട്ടുണ്ട്.

അമ്മാനിൽ നിന്നുമാണ് ഇൻഡ്യാക്കാരെ വ്യോമമാർഗ്ഗം മുംബൈയിലെത്തിക്കുന്നത്. എയർ ഇൻഡ്യയുടെ തകർക്കപ്പെടാത്ത ഒരു റെക്കോർഡാണ് ആ എയർലിഫ്റ്റ്. 1990 - ആഗസ്റ്റ് പതിനെട്ട് മുതൽ അറുപത്തിമൂന്നു ദിവസം ഏതാണ്ട് അഞ്ഞൂറു തവണ എയർ ഇൻഡ്യാ വിമാനങ്ങൾ ഈ റൂട്ടിൽ ഇടതടവില്ലാതെ പറക്കുകയായിരുന്നു. ഒരു സിവിലിയൻ എയർലൈൻ ഏറ്റവും കൂടുതൽ ആൾക്കാരെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു യുദ്ധഭൂമിയിൽ നിന്നും രക്ഷിച്ചെടുത്ത വളരെ ബൃഹത്തായ ഓപ്പറേഷനായിരുന്നു അത്. കുവൈറ്റിനെ തിരിച്ചുപിടിക്കാനുള്ള സംയുക്തസേനയുടെ ആക്രമണം ഏതാനും ദിവസങ്ങൾക്കകം ആരംഭിക്കാനിരിക്കെ മുൾമുനയിൽ നിന്നാണ് ഈ സംരംഭം വിജയിപ്പിച്ചെടുത്തത്. പല വികസിത രാഷ്ട്രങ്ങൾക്കും സാധിക്കാനാവാതെ പോയ അഭിമാനകരമായ ഒരു കടമയാണ് ഭാരത സർക്കാരും എയർ ഇൻഡ്യയും അന്ന് നടത്തിയത്.

ഈ പലായനത്തെ ആധാരമാക്കി ഹിന്ദിഭാഷയിലുള്ള ഒരു ചലച്ചിത്രം ഈയടുത്ത് കൊട്ടകകളിലെത്തുകയുണ്ടായി - 'എയർലിഫ്റ്റ്'. അക്ഷയ് കുമാർ അവതരിപ്പിച്ച രഞ്ജിത് കത്യാൽ എന്ന നായകനെ രൂപപ്പെടുത്തിരിക്കുന്നത് 'ടൊയോട്ടാ സണ്ണി' എന്ന കുവൈറ്റ് മലയാളിയിൽ നിന്നാണത്രെ. അധിനിവേശത്തിന്റെയും പലായനത്തിന്റെയും കാലത്ത് മാത്തുണ്ണി മാത്യൂസ് എന്ന ടൊയോട്ടാ സണ്ണിയുടെ പേര് പത്രങ്ങളിലൂടെയും മറ്റും അറിഞ്ഞിരുന്നു. ടൊയോട്ടാ വാഹനങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലെ ജനറൽ മാനേജർ ആയിരുന്നു അദ്ദേഹം. അധിനിവേശ പൂർവ്വ കുവൈറ്റിൽ ഇൻഡ്യൻ സമൂഹത്തിലെ പ്രബലനായ വ്യക്തി. യുദ്ധഭൂമിയിൽ നിന്നും ഇൻഡ്യാക്കാരെ രക്ഷപ്പെടുത്തി കൊണ്ടുപോകുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു ടൊയോട്ടാ സണ്ണി.

യുദ്ധാനന്തരം മലയാളികൾ, ഇൻഡ്യാക്കാർ, കുവൈറ്റിലേയ്ക്ക് മടങ്ങിവന്ന് അതിജീവനത്തിന്റെ പുതിയൊരു പുസ്തകം തുറന്ന കാലത്ത് പക്ഷെ, അദ്ദേഹം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. തോമസ് ചാണ്ടിയേയും കെ. ജി. അബ്രഹാമിനെയും പോലുള്ള പുത്തൻകൂറ്റുകാരായ വർത്തകപ്രമാണികൾ സമൂഹത്തിൽ ഉയർന്നുവരുകയാണുണ്ടായത്.

മരണത്തിന്റെ പെരുവഴി - ഇപ്പോൾ
കുവൈറ്റിലെ ഇറാഖ് അധിനിവേശവും ഇൻഡ്യാക്കാരുടെ പലായനവും തുടർന്നുള്ള ഓപ്പറഷൻ ഡെസ്സേർട്ട് സ്റ്റോമും നടക്കുന്ന കാലത്ത് ഞാൻ കോളേജ് വിദ്യാർത്ഥിയാണ്. ഗൾഫ് യുദ്ധത്തെക്കുറിച്ചുള്ള വാർത്തകൾക്കായി കാത്തിരുന്ന ദിവസങ്ങൾ. കുവൈറ്റിലേയ്‌ക്കോ മറ്റേതെങ്കിലും ഗൾഫ് രാജ്യത്തേയ്‌ക്കോ പ്രവാസിയായി പോവുക എന്നത് ഒരു വിദൂരവിചാരമായിപ്പോലും അപ്പോഴുണ്ടായിരുന്നില്ല. എങ്കിലും ഗൾഫ് യുദ്ധം സസൂക്ഷ്മം ശ്രദ്ധിക്കാൻ സവിശേഷമായ കാരണമുണ്ടായിരുന്നു. എന്റെ ഗ്രാമത്തിൽ നിന്നും ഇരുന്നൂറിലധികം ആളുകൾ കുവൈറ്റിലുണ്ടായിരുന്നു. അതിൽ അടുത്ത ചെങ്ങാതിമാരുമുണ്ടായിരുന്നു. പത്രത്തിൽ 'അമ്മാനിലെത്തിയ മലയാളികൾ' എന്ന ശീർഷകത്തിനു കീഴിൽ, അധിനിവേശഭൂമിയിൽ നിന്നും രക്ഷപ്പെട്ട് അമ്മാനിലെ അഭയാർത്ഥി ക്യാമ്പിലെത്തുന്ന ആളുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. അതിൽ കൂട്ടുകാരുടെ പേരുണ്ടോ എന്ന് തിരയുക രാവിലെയുള്ള സ്ഥിരവ്യായാമായിരുന്നു.

യുദ്ധഭൂമിയിൽ നിന്നും ആദ്യമായി ഞങ്ങളുടെ നാട്ടിലേയ്ക്ക് മടങ്ങിയെത്തിയത് സണ്ണിയാണ്. ടൊയോട്ടാ സണ്ണിയല്ല. അടുത്ത കൂട്ടുകാരനായ മറ്റൊരു സണ്ണി. അമ്മാനിൽ നിന്നും വിമാനത്തിൽ മുംബൈയിലെത്തി അവിടെ നിന്നും തീവണ്ടിയിൽ തിരുവനന്തപുരം പട്ടണത്തിലെത്തുകയായിരുന്നു. ഒരു ചെറിയ ബേഗും തൂക്കി ട്രാൻസ്‌പോർട്ട് ബസ്സിൽ അയാൾ ഗ്രാമക്കവലയിൽ വന്നിറങ്ങി...

പതിനെട്ട് വയസ്സ് തികയുന്നതിനു മുൻപ് കുവൈറ്റിലേയ്ക്ക് പോയ ആളാണ് സണ്ണി. എയർപോർട്ടിൽ നിന്നും ടാക്സിക്കാറിൽ ആർഭാടത്തോടെയാണ് അയാൾ സാധാരണ അവധിക്കുവരുക. 'ജോണി വാക്കർ', 'ഷിവാസ് റീഗൽ' എന്നിങ്ങനെ പേരുകളുള്ള മുന്തിയ ഇനം മദ്യം ആദ്യമായി കാണുന്നതും രുചിക്കുന്നതും അയാളിൽ നിന്നുമാണ്. മദ്യപാനസദിരുകളിൽ അയാൾ വശ്യമായി വർണ്ണിച്ചിരുന്ന ലെബനോനി, മിസ്രി പെൺകുട്ടികളുടെ അപൂർവ്വസൗന്ദര്യം സങ്കല്പിച്ചെടുക്കാനാവാതെ ഞങ്ങൾ, ഗ്രാമീണ സുഹൃത്തുക്കൾ, കുഴങ്ങിപ്പോയിരുന്നു.

മുഷിഞ്ഞ വസ്ത്രത്തിൽ, ചെറിയ ബേഗും തൂക്കി, മദ്യക്കുപ്പികളില്ലാതെ, നിറംനിറഞ്ഞ കഥകളില്ലാതെ ട്രാൻസ്‌പോർട്ട് ബസ്സിൽ വന്നിറങ്ങിയ സണ്ണിയിൽ അധിനിവേശത്തിന്റെ, യുദ്ധത്തിന്റെ, പലായനത്തിന്റെ, അഭയാർത്ഥിത്വത്തിന്റെ ചെറിയൊരു തുണ്ട് ഞങ്ങളും അനുഭവിച്ചു.

മരുഭൂമി
അന്ന് സണ്ണിയും പതിനായിരക്കണക്കിന് ഇൻഡ്യാക്കാരും പലായനം ചെയ്ത പെരുവഴിയുടെ അതിർത്തിയിൽ നിൽക്കുകയാണ് ഞാനിപ്പോൾ. അങ്ങകലെ റോഡ് ഇറാഖിലേയ്ക്ക് കടന്നുപോകുന്ന ഭാഗത്തെ പട്ടാളഗേറ്റ് കാണാം. കൂടുതൽ മുന്നോട്ട് പോകുന്നത് ബുദ്ധിപരമായിരിക്കില്ല. കുവൈറ്റിന്റെ ഈ ഭാഗം അബ്ദലി എന്ന സ്ഥലമാണ്. അതിർത്തിക്കപ്പുറം ഏകദേശം അൻപത് കിലോമീറ്റർ സഞ്ചരിച്ചാൽ യൂഫ്രട്ടീസ്-ടൈഗ്രിസ് നദിക്കരയിലുള്ള പ്രമുഖ പട്ടണമായ ബസ്രയിലെത്താം. യൂഫ്രട്ടീസ്-ടൈഗ്രിസ്, കടലിലേയ്ക്ക്, കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ അറേബ്യൻ ഉൾക്കടലിലേയ്ക്ക്, നിപതിക്കുന്നത് കുവൈറ്റിന്റെ ബുബിയാൻ ദ്വീപിൽ നിന്നും അധികം അകലെയായല്ല.

ഇത്രയും അടുത്തായിട്ടും ഇപ്പോൾ ബസ്രയിൽ പോകാനാവില്ല. യൂഫ്രട്ടീസ്-ടൈഗ്രീസ് എന്ന സംസ്‌കാരവാഹിനിയായ മഹാനദിയെ കാണാനാവില്ല.  പക്ഷെ അധിനിവേശത്തിന് മുൻപ് ഇത്തരത്തിലായിരുന്നില്ല രാഷ്ട്രീയ കാലാവസ്ഥ. അതുകൊണ്ട് തന്നെ കുവൈറ്റിനെ സംബന്ധിച്ച് ബസ്ര ഒരു അയൽപട്ടണമായിരുന്നു. പെർമിറ്റ് സംഘടിപ്പിച്ചാൽ അവിടേയ്ക്ക് പോയിവരാമായിരുന്നത്രേ.

അധിനിവേശത്തിന് മുൻപുതന്നെ കുറച്ചുകാലം ഇവിടെയുണ്ടായിരുന്ന ഒരു സമപ്രായക്കാരൻ പിന്നീട് സുഹൃത്തായി മാറുകയുണ്ടായി. ഞങ്ങളുടെ സൗഹൃദസദസ്സുകളിൽ, യുദ്ധപൂർവ്വ ബസ്രയെ കുറിച്ച് അയാൾ സംസാരിക്കുമായിരുന്നു. അന്ന് തുച്ഛവരുമാനക്കാരനായിരുന്ന അയാൾക്ക് ബസ്രയിൽ പോകാൻ സാധിക്കുമായിരുന്നില്ല. സമ്പന്നരായ 'അച്ചായന്മാർ' ആഴ്ചാന്ത്യത്തിൽ മദ്യപിക്കാനായി ബസ്രയിലേയ്ക്ക് പോകുന്നത് അയാൾ നേർത്ത അസൂയയോടെ നോക്കിനിൽക്കുമായിരുന്നുവത്രെ. കുവൈറ്റ്, മദ്യം നിരോധിക്കപ്പെട്ട രാജ്യമാണല്ലോ. യുദ്ധാനന്തരം മടങ്ങിവന്ന അയാൾ ആഴ്ചാന്ത്യങ്ങളിൽ മദ്യപിക്കാൻ വേണ്ടി മാത്രമായി ബഹ്‌റൈനിലേയ്ക്കും ദുബായിലേയ്ക്കും ഒക്കെ പറക്കാൻ കെല്പുള്ള ധനികനായ മാറി. എങ്കിലും, ആ വലിയ നഗരങ്ങളെക്കാൾ എത്രയോ താഴ്ന്ന നിലവാരത്തിലുള്ള ബസ്ര പട്ടണത്തിലേയ്ക്ക് ഒരിക്കലെങ്കിലും പോകാനാവാത്തത് വല്ലാത്തൊരു മോഹഭംഗമായി അയാൾ ഇന്നും കൊണ്ടുനടക്കുന്നു. അയാൾക്കോ, ദേശാഭിവാഞ്ഛകൾ എന്നും പ്രലോഭിപ്പിക്കുന്ന എനിക്കോ ഈ പരദേശവാസത്തിന്റെ ബാക്കിയുള്ള കാലത്തിനിടയ്ക്ക് എന്നെങ്കിലും  ബസ്രയിൽ പോകാനാവും എന്ന് കരുതുക വയ്യ. രാജ്യാന്തര രാഷ്ട്രീയത്തിന്റെ ബൃഹത് പദ്ധതികളിൽ സാധാരണക്കാരന്റെ ഇച്ഛാഭംഗത്തിനും ദേശകൗതുകത്തിനും എന്തുവില...?!

മരുഭൂമിയിൽ വിരിയുന്ന അർഫാജ് പൂവുകൾ...
അബ്ദലി ഒരു പട്ടണമൊന്നുമല്ല. വഴിയോരത്ത് ചെറിയൊരു സൂപ്പർമാർക്കെറ്റ് കാണാം. അതുമാത്രമാണ് ഇവിടെ സാധാരണ നിലയിലുള്ള പൊതുസ്ഥാപനം. എന്നാൽ മറ്റൊരു തരത്തിൽ വളരെയധികം സജീവമായിരിക്കുന്ന മനുഷ്യജീവിതങ്ങൾ അബ്ദലിയുടെ ഉൾപ്രദേശങ്ങളിൽ പുലരുന്നുണ്ട്.

ഹൈവേയിലൂടെ സഞ്ചരിക്കുമ്പോൾ അബ്ദലിയിലെ കവലയിൽ നിന്നും പടിഞ്ഞാറോട്ട് വിജനമരുഭൂമി മുറിച്ചുനീളുന്ന ചെറുപാതയിലൂടെ കുറച്ചുദൂരം പോയാൽ കുവൈറ്റ് പുതുതായി നിർമ്മിച്ചിരിക്കുന്ന എണ്ണപ്പാടം കാണാം. കുവൈറ്റ്, ഗൾഫ് മേഖലയിലെ വലിയൊരു എണ്ണശക്തിയാണ്. പക്ഷെ ഈ രാജ്യത്തിന് ഓഫ്‌ഷോർ എണ്ണപ്പാടങ്ങളില്ല. എണ്ണഖനനം മുഴുവനായും കരയിലാണ് നടക്കുന്നത്. അതിന്റെ കൃത്യമായൊരു പരിച്ഛേദമാണ് അബ്ദലിയിലെ എണ്ണപ്പാടം. കിലോമീറ്ററുകൾ നീണ്ടുകിടക്കുന്ന, ഡോങ്കിപമ്പുകളുടെ വിചിത്രഭൂമിക. നീലയും മഞ്ഞയും നിറത്തിൽ കാണപ്പെടുന്ന ഡോങ്കിപമ്പുകളാണ് ഭൂഗർഭത്തിൽ നിന്നും എണ്ണ മുകളിലേയ്ക്ക് കൊണ്ടുവരുന്നത്. നമ്മുടെ നാട്ടുകവലകളിൽ മുൻപ് കണ്ടിരുന്ന, ലിവർ ഉയർത്തിയും താഴ്ത്തിയും വെള്ളമെടുത്തിരുന്ന, ബോർവെൽപമ്പുകളുടെ വലുതും യന്ത്രവത്കൃതവുമായ രൂപം. അത്തരത്തിൽ നോക്കെത്താദൂരം പരന്നുകിടക്കുന്ന എണ്ണപ്പാടത്തിന്റെ കാഴ്ച വ്യതിരിക്തമായ ഭൂപ്രദേശത്തെത്തിയ അനുഭവം പ്രദാനം ചെയ്യും.

ഒരു ചെറിയ രാജ്യത്തെ സമ്പന്നതയിൽ നിലനിർത്തിപ്പോരുന്ന, ഭൂമിയുടെ നിരുപാധികമായ സമ്മാനമാണ് ഈ എണ്ണപ്പാടങ്ങൾ. അതിനോടുള്ള ആഗ്രഹത്തെ പ്രതിയാണ് ഒരിക്കൽ സദ്ദാമിന്റെ പട്ടാളവ്യൂഹം ഇതുവഴി കടന്നുവന്നത്. എന്നാൽ മാറിയ രാഷ്ട്രീയസാഹചര്യത്തിൽ ഏറെക്കൂറെ ഇറാഖിന്റെ അതിർത്തിയോട് ചേർന്ന് ഈ എണ്ണപ്പാടം നിർഭയമായി നിലകൊള്ളുന്നു.

മരുഭൂമിയിൽ...
അബ്ദലിയിലെ കവലയിൽ നിന്നും കിഴക്കോട്ട് തിരിഞ്ഞുപോയാൽ ഊഷരഭൂമിയിലെ തികച്ചും വ്യത്യസ്തമായ മറ്റൊരു ഭൂപ്രകൃതിയിൽ എത്തിച്ചേരും. ഏക്കർ കണക്കിന് വിസ്തൃതിയിൽ പരന്നുകിടക്കുന്ന തോട്ടങ്ങൾ. കുവൈറ്റിൽ ഭൂഗർഭജലത്തിന്റെ സാന്നിധ്യമുള്ള ഏക പ്രദേശമാണ് അബ്ദലി. യൂഫ്രട്ടീസ്-ടൈഗ്രിസ് നദിയുടെ വിദൂര സാമീപ്യമാവാം ഈ ഉറവയ്ക്ക് കാരണമെന്ന് കരുതാനാണ് എനിക്കിഷ്ടം. പക്ഷെ അബ്ദലിയിൽ തോട്ടങ്ങളുണ്ടായത് ഇതിനാലാണോ എന്നറിയില്ല. പുരാതനകാലത്ത് ഹരിതാനാമ്പുകളുടെ ജീവവ്യഗ്രതയ്ക്ക് ഈ ജലസ്പർശം പ്രഭവമേകിയിരിക്കാം. എന്നാൽ ഇപ്പോൾ കൃത്രിമമായ ജലസേചനരീതികൾ അവലംബിച്ചാണ് ഇവിടെ തോട്ടങ്ങൾ സംരക്ഷിക്കപ്പെടുന്നത്. പച്ചക്കറികളുടെയും മറ്റു ഫലമൂലങ്ങളുടെയും തോട്ടങ്ങൾ ഉയർന്നുവന്നിരിക്കുന്നത് എന്തായാലും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ പ്രതിയാണെന്ന് കരുതാനാവില്ല. അതിന് പര്യാപ്തവുമല്ല ഉത്പാദനവ്യാപ്തി. പച്ച നിറഞ്ഞ ഒരു തുരുത്ത് രാജ്യാഭിമാനത്തിന്റെ ഭാഗമായി നിലനിർത്തുക എന്നതായിരിക്കാം പ്രസക്തമായ കാരണം.

അടുത്ത അപ്പാർട്ടമെന്റിൽ താമസിച്ചിരുന്ന കോന്നിക്കാരൻ സുധീർ, അബ്ദലിയിലുള്ള ഒരു തോട്ടത്തിന്റെ പ്രധാന നടത്തിപ്പുകാരനായിരുന്നു. അതിനാൽ പലപ്പോഴും ആ തോട്ടത്തിലേയ്ക്ക് പോകാൻ അവസരം കിട്ടിയിരുന്നു. മൊട്ടക്കൂസും തക്കാളിയും കോളിഫ്ലവറും വെണ്ടയും വഴുതനയും ഈന്തപ്പനയും പിന്നെ വിവിധതരം മൽസ്യങ്ങളും വളരുന്ന വലിയ തോട്ടം. അതിനപ്പുറം അവിടം വ്യതിരിക്തമായ ഒരു ജനവാസതാവളം കൂടിയായിരുന്നു. രണ്ടായിരത്തിലധികം ആളുകൾ താമസിക്കുന്ന ഒരു ക്യാമ്പ് അതിനനുബന്ധമായുണ്ടായിരുന്നു. മരുഭൂമിയുടെ ഉൾപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന എണ്ണപ്പാടത്തിലും മറ്റും ജോലിയെടുക്കുന്ന കരാർ തൊഴിലാളികളാണ് അവിടെ താമസിച്ചിരുന്നത്.

നിരനിരയായി നീണ്ടുപോകുന്ന പോർട്ടോ ക്യാബിനുകൾ. അതിലെ ചെറിയ മുറികളിലെ തട്ടുകട്ടിലുകൾ. ഓരോ കിടക്കയും ഓരോ വീടായി മാറുന്ന ചെറിയ ജീവിതങ്ങൾ...

വൈകുന്നേരങ്ങളിൽ ഒന്നിനു പിറകേ ഒന്നായി എത്തുന്ന ഇൻഡ്യൻ നിർമ്മിതമായ പരുക്കൻ ലൈലാൻഡ് ബസ്സുകളിൽ, ഡ്യൂട്ടി കഴിഞ്ഞെത്തുന്ന തൊഴിലാളികൾ വന്നിറങ്ങുന്നത് കണ്ടിട്ടുണ്ട്. ഓവറോളും ഹെൽമറ്റും ധരിച്ച്, ക്ഷീണിതരായി, തലകുനിച്ച് പതുക്കെ നടന്നുപോകുന്നവർ. പരാജയപ്പെട്ട യുദ്ധത്തിനു ശേഷം അപമാനിതരും നിരാലംബരുമായി ബാരക്കുകളിലേയ്ക്ക് മടങ്ങുന്ന പട്ടാളക്കാരെപ്പോലെ...

ഗൾഫിലെ ഏറ്റവും വലുതും ആധുനികവുമായ കച്ചവടകേന്ദ്രങ്ങളിലൊന്ന് കുവൈറ്റിലാണ് - 'അവന്യൂസ് മാൾ'. ഇതിന് ഒരറ്റത്തു നിന്നും മറ്റൊരറ്റത്തേയ്ക്ക് നാലഞ്ച് കിലോമീറ്റർ നീളമുണ്ടാവും. ഒട്ടനേകം ഉപവഴികൾ  വേറെയും. ഒരുവേള ഇത് 'ദുബായ് മാളി'നെക്കാൾ വലുതായിരിക്കാം എന്ന അവകാശവാദം നിലനിൽക്കുന്നുണ്ട്. അവന്യൂസ് മാളിന്റെ മായികമായ പ്രഭാലോകത്ത് ഉല്ലാസിക്കുന്നവരിൽ ബഹുഭൂരിപക്ഷം പേരും, അതിനേക്കാൾ നീളത്തിലും വിസ്തൃതിയിലും, മരുഭൂമിയിൽ ഒറ്റപ്പെട്ടു കിടക്കുന്ന ഈ പോർട്ടോക്യാബിനുകൾ കണ്ടിട്ടുണ്ടാവില്ല. രണ്ടുമണിക്കൂർ ഡ്രൈവിന്റെ അകലത്തിൽ ഇങ്ങനെയൊരു ലോകം നിലനിൽക്കുന്നു എന്ന അറിവുമുണ്ടാവില്ല...

വൈരുദ്ധ്യങ്ങളുടെ ഗൾഫ് ജീവിതത്തെ സ്ഥൂലനിലയിൽ പ്രശ്നവത്കരിക്കുന്നതിൽ വലിയ കാര്യമില്ലെന്നുതന്നെ തോന്നും. ഗൾഫ് മാത്രമല്ല, ലോകം തന്നെ എന്നും വൈരുദ്ധ്യങ്ങളുടേതായിരുന്നു. ഭാഷയിലാണെങ്കിൽ 'ആടുജീവിതം' ഈ അവസ്ഥയെ അതികാല്പനികവത്കരിച്ച് ഒരു ഫോക്‌ലോർ തന്നെ ഉണ്ടാക്കിയും കഴിഞ്ഞിരിക്കുന്നു.

അബ്ദലിയിലെ തോട്ടം
അബ്ദലിയിൽ നിന്നുള്ള മടക്കയാത്രയിൽ മുത് ല കുന്നുകളുടെ നിമ്നോന്നത ചക്രവാളത്തിൽ അവ്യക്തമായി കണ്ടുതുടങ്ങിയപ്പോൾ വണ്ടി ഹൈവേയിൽ നിന്നും തിരിച്ച്, വിജനമായ മരുഭൂമിയിലൂടെ കുറച്ചുദൂരം ഓടിച്ചുപോയി. കഠിനമായ വേനലിന്റെ നാളുകളാണ്. പകൽ നേരത്ത് അൻപത് ഡിഗ്രിക്ക് മുകളിലേയ്ക്ക് പോകുന്ന ചൂട്. കണ്ണിൽ കുത്തികയറുന്ന മഞ്ഞവെയിലായി വേനൽ ഭൂപ്രതലത്തിൽ തിളയ്ക്കുന്നു...

ഇത്രയും വിജനമായിരിക്കില്ല ശൈത്യകാലത്ത് ഇവിടം. ഒരുപാട് കൂടാരങ്ങൾ ഉയർന്നുവന്നിട്ടുണ്ടാകും. പുരാതനവും പാരമ്പരാഗതവുമായ സംസ്കൃതിയുടെ കാപ്സ്യൂൾ അനുഭവത്തിനായി കുവൈറ്റികൾ ഇടയ്ക്കൊക്കെ ആ ടെന്റുകളിൽ വന്നു താമസിക്കും...

ഒരിക്കൽ, അത്തരമൊരു ടെന്റിൽ ഒന്നുരണ്ട് ദിവസം, ഞാനും ചില കൂട്ടുകാരോടൊപ്പം കുടുംബസമേതം താമസിച്ചിരുന്നു. നല്ല തണുത്ത കാറ്റ് വീശിക്കൊണ്ടിരുന്ന ദിവസങ്ങളായിരുന്നു. രാത്രിയിൽ താപനില പൂജ്യത്തിനും താഴേയ്ക്ക് പോയിരുന്ന നിശിതശൈത്യത്തിന്റെ ദിവസങ്ങൾ. പകൽനേരത്ത്, വെയിലിലിറങ്ങി ഇരിക്കുന്നതോ നടക്കുന്നതോ ആണ് സുഖകരം. അങ്ങനെ മരുഭൂമിയിലൂടെ അലസമായി നടക്കുകയായിരുന്നു, മദ്ധ്യാഹ്നത്തിന്റെ വൈകിയനേരത്ത്. സൂര്യൻ പടിഞ്ഞാറേയ്ക്ക് നീങ്ങിയിരുന്നു. എങ്കിലും വെയിലിന് തീക്ഷ്ണതയുണ്ട്. ശീതക്കാറ്റിൽ വെയിൽ നൽകുന്ന സുഖം അവാച്യമാണ്.

അപ്പോഴാണ് മരുഭൂമിയിൽ അവിടവിടെ തീനാളങ്ങൾ ഉയരുന്നത് കണ്ടത്. അൽ സുനൂൻ ചെടികളായിരുന്നു അത്. ഭൂമിയിൽ നിന്നും തീനാളത്തിന്റെ ആകൃതിയിൽ ഉയർന്നുനിൽക്കുന്ന ചെടി. അതിന്റെ സ്വർണ്ണവർണ്ണത്തിൽ വെയിൽ അഗ്നിയായി പൂക്കും...

അഭാവത്തിന്റെ ഊഷരവിന്യാസമാണ് മരുഭൂമിയെന്ന് കരുതിയിരുന്നു, മരുഭൂമി കാണുന്നതിന് മുൻപ്. വിചിത്രമായ ജൈവലോകത്തിന്റെ നിഗൂഢമായ അടരുകൾ കാണാൻ തുടങ്ങിയത് അപരിചതമായ ഈ ഭൂമിയിലൂടെ ഇറങ്ങിനടക്കാൻ തുടങ്ങിയതിനു ശേഷമാണ്. അൽ-ഹെമാസ് ചെടികൾ ചുമന്ന പൂക്കളുമായി ഭൂമടക്കുകളിൽ തലയാട്ടുന്നത് കാണാം..., വെളുത്തുപോയ ആകാശത്തിലൂടെ ശരവേഗം പറന്നുപോകുന്ന പ്രാപ്പിടിയനെ പിന്തുടരാനാവാതെ കാഴ്ച വേദനിക്കും..., വസന്തമെത്തുമ്പോൾ മരുഭൂമിയെ മഞ്ഞപുതപ്പിച്ച് അർഫാജ് പൂവുകൾ ദിഗന്തങ്ങളിൽ ചെന്ന്  വിലയിക്കുന്നത് കാണാനാവും...

അൽ-സുനൂൻ
മരുഭൂമിയിൽ താമസിച്ച ആ രാത്രി പൗർണ്ണമി ആയിരുന്നിരിക്കണം. കുവൈറ്റിന്റെ ആകാശത്ത് നക്ഷത്രങ്ങളുണ്ടാവാറില്ല. ഒന്നോ രണ്ടോ എണ്ണം ഇടയ്ക്ക് മിന്നിമറഞ്ഞാലായി. ആ പ്രതിഭാസത്തിന്റെ കാരണം മനസിലാക്കാനായിട്ടില്ല. അന്തരീക്ഷത്തിൽ സ്ഥായിയായി നിലനിൽക്കുന്ന പൊടിപടലമാവാം കാരണം. നക്ഷത്രങ്ങളില്ലാത്ത ആകാശത്തിന്റെ ചെരിവിൽ ചന്ദ്രൻ ഏകാന്തമായി നിൽക്കുന്നു. പൂർണ്ണചന്ദ്രനാണെങ്കിലും പ്രഭ കുറവാണ്. തെളിഞ്ഞ രാത്രിയുടെ കറുത്ത ആകാശത്ത് വാരിവിതറിയ താരമിനുങ്ങുകളുടെ തമ്പുരാട്ടിയായി വിരാജിക്കുന്ന നാട്ടിലെ പൗർണ്ണമി ചന്ദ്രന്റെ ആർദ്രലാവണ്യം മറ്റൊന്നാണ്.

അറേബ്യൻ മരുഭൂമിയിലെ രാത്രിസഞ്ചാരത്തിനിടയ്ക്ക്  ഒരിക്കൽ, ഒരു മണൽക്കുന്നിന് മുകളിലേയ്ക്ക് കയറിയെത്തുമ്പോൾ കയ്യെത്തി തൊടാവുന്ന അകലത്തിൽ അമ്പിളി വിടർന്നുനിൽക്കുന്നതു കണ്ട്  അത്ഭുതപ്പെട്ടുപോയതായി ബഷീർ എവിടെയോ എഴുതിയിട്ടുണ്ട്. അങ്ങനെയൊരെണ്ണം എനിക്കിതുവരെ കാണാനോ അനുഭവിക്കാനോ ആയിട്ടില്ല. ബഷീറിന്റെ ഭ്രമാത്മകമായ ഭാവോന്മാദത്തെ എന്റെ നേർക്കാഴ്ചയുമായി തട്ടിച്ചുനോക്കുന്നതു തന്നെ കലാശൂന്യമാണ്‌...

ചന്ദ്രന് വെട്ടം അല്പം കുറവാണെങ്കിലും, മരുഭൂമിയിൽ നിലാവിന്റെ പാൽക്കടൽ ഒഴുകി പരക്കുന്നതും നോക്കി ഞാൻ നിന്നു. വീശിയടിക്കുന്ന കാറ്റിൽ, എന്നോ മാഞ്ഞുപോയൊരു പുരാതന ജനതതിയുടെ ജന്മാന്തരമർമ്മരം ..., ആ നേരം, അപരിചിതമായ ഒരു ഗന്ധത്തിന്റെ നേർത്ത വീചികൾ ഇന്ദ്രിയത്തെ സ്പർശിച്ചു. എന്താവാം ആ ഗന്ധം എന്ന് വേർതിരിച്ചറിയാനായില്ല, ഏറെനേരം രാത്രിയുടെ ശീതക്കാറ്റേറ്റ് നിന്നിട്ടും...

ആ രാത്രി ഞങ്ങൾ കൂടാരമടിച്ചിരുന്നത് ഈ ഭാഗത്തെവിടെയോ ആണെന്ന് തോന്നുന്നു. മരുഭൂമിയിൽ ദിശയും ദിക്കും കൃത്യമാവണമെന്നില്ല. വേനൽ തിളയ്ക്കുന്ന ഭൂമിയിലേയ്ക്ക് ഒരല്പനേരം ഇപ്പോഴും ഇറങ്ങിനിന്നു. വണ്ടിയിലെ സുഖശീതത്തിൽ നിന്നും ഭൂമിയുടെ കഠിനോഷ്ണത്തിലേയ്ക്ക് കാൽകുത്തിയപ്പോൾ ശരീരമൊന്ന് വിറച്ചു...

അന്ന്, നേർത്ത നിശാസ്പർശമായി പൊതിഞ്ഞ ഗന്ധം ഈ വെയിൽ പകലിൽ കുറച്ചുകൂടി തീക്ഷ്ണമായി അനുഭവപ്പെടുന്നുണ്ട്. ഇപ്പോഴെനിക്കറിയാം - ഇത് മരുഭൂമിയുടെ മണമാണ്...!

- അവസാനിച്ചു -   

1. ഒട്ടകക്കൂത്ത് - നോവൽ - ജവാഹർ കെ. എഞ്ചിനിയർ, അബ്ദുൽലത്തീഫ് നീലേശ്വരം, സതീശൻ പയ്യന്നൂർ, ഷിബു ഫിലിപ്.  

Monday 1 October 2018

ബൈസൺവാലിയിലേയ്ക്കുള്ള വഴിയിലെവിടെയോ...

ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ സ്മരണികയിൽ പ്രസിദ്ധികരിച്ചത്.
൦൦

പെട്ടെന്നാണ്, അപ്രതീക്ഷിതമായി, അപ്പുറത്തെ  വളവുതിരിഞ്ഞ് ഒരു ജീപ്പ് വന്നത്. ഇരുട്ടിലും കോടയിലും അതിന്റെ ഹെഡ്‌ലാംപ് വെട്ടം മങ്ങിക്കാണപ്പെട്ടു. ഞാൻ അല്പം പകച്ചു. റോഡിന് കുറുകേ കിടക്കുകയാണ് വണ്ടിയും ഞങ്ങളും...

നീണ്ട ഒരു കരയാത്രയുടെ അവസാനപാദത്തിലായിരുന്നു ഞങ്ങൾ. ബംഗാൾ ഉൾക്കടൽ തീരത്തുള്ള പുതുച്ചേരിയിൽ  നിന്നാണ് തുടങ്ങിയത്. വൈകുന്നേരത്തിന് മുൻപ് മൂന്നാറിലെത്താം എന്ന് കരുതിയിരുന്നു. എന്നാൽ വൈകി. പ്രധാനകാരണം ബോഡിനായ്ക്കനൂരിൽ നിന്നും പൂപ്പാറയിലേയ്ക്കുള്ള മലകയറ്റമാണ്. മലകയറ്റം ആയാസകരമായതുകൊണ്ടല്ല, സുന്ദരമായതുകൊണ്ടാണ് യാത്രാസമയം നീണ്ടത്.

ബോഡിയിൽ നിന്നും പൂപ്പാറയിലേക്കുള്ള സഞ്ചാരം, യാത്രയുടെ അസുലഭതയാണ്. നിത്യേന അതുവഴി കടന്നുപോകുന്നവർക്ക് ഇത്തരം ഒരു അനുഭവം നഷ്ടപ്പെട്ടുപോയിട്ടുണ്ടാവാം. എന്നാൽ അപൂർവ്വമായി മാത്രം ആ വഴിയേ സഞ്ചരിക്കുന്ന സമതലവാസിയെ മലകയറ്റം ഭ്രമിപ്പിക്കും.

ബോഡിയിൽ നിന്നും മലകയറുമ്പോൾ...
പശ്ചിമഘട്ടത്തിന്റെ മറുഭാഗത്തെ ചെരിവാണ്. മഴനിഴൽപ്രദേശം. കേരളത്തിന്റെ ഭാഗത്തെ, പടിഞ്ഞാറൻ ചെരിവിലെ, മഴക്കാടിൻറെ വന്യതയില്ല. ശൈലാഗ്രത്തെ ഷോലവനത്തിന്റെ ഹരിതസാന്ദ്രമായ  ഭൂപ്രകൃതിയുമല്ല. കിഴക്കൻ ചെരിവ് വ്യത്യസ്തമാണ്. ചെറിയ മരങ്ങൾ. മഴപെയ്യുന്ന ഇടക്കാലത്ത് പച്ചയിൽ തിളങ്ങും. അല്ലാത്തപ്പോൾ, ഉണക്കിന്റെ മഞ്ഞയുമായി...

മഴനിഴൽക്കാടുകൾ വ്യതിരിക്തമായ പ്രകൃതിയാണ്. കേരളത്തിലുള്ള മഴനിഴൽ ദേശങ്ങൾ ഇടുക്കി ജില്ലയിൽ തന്നെയാണ്. മൂന്നാറിൽ നിന്നും ഉദുമൽപേട്ടിലേയ്ക്ക് ഇറങ്ങുമ്പോൾ. കാന്തല്ലൂരും മറയൂരും ഉൾപ്പെടുന്ന ഭൂഭാഗം.

ബോഡിയിൽ നിന്നും മലകയറുമ്പോൾ യാത്രയെ രസകരമാക്കുന്നത് താഴെ വിസ്തൃതമാകുന്ന സമതലമാണ്. മരങ്ങൾക്ക് ഉയരമില്ലാത്തതുകൊണ്ട്  അനസ്യൂതമായ  താഴ്വാരക്കാഴ്ചയിലൂടെ ഉയരം താണ്ടിക്കൊണ്ടിരിക്കാം. മലഞ്ചെരുവിൽ ചെത്തിയ റോഡ്. ഒരുവശത്ത് ഉയർന്നുപോകുന്ന മലയും മറുവശത്ത് കുത്തനെയുള്ള കൊല്ലിയും. സൂക്ഷിച്ച് വണ്ടിയോടിക്കണം. അശ്രദ്ധ അനുവദനീയമായ വഴിയല്ല. ഹൈറേഞ്ചിൽ വണ്ടിയോടിച്ച് പരിചയമില്ലാത്തവർക്ക് പ്രത്യേകിച്ചും. അതിനാൽ, പലയിടത്തും നിർത്തി കാഴ്ചകൾ കണ്ടാണ് മലകയറിക്കൊണ്ടിരുന്നത്.

താഴെ, അങ്ങകലെ, ബോഡിനായ്ക്കനൂർ പട്ടണം. മലയടിവാരത്തിൽ നിന്നും പട്ടണത്തിന്റെ അതിർത്തിവരെ നീണ്ടുപോകുന്ന പാടങ്ങൾ. ഇടയ്‌ക്കെല്ലാം തരിശുഭൂമിയും. പച്ചയും മഞ്ഞയും കലർന്ന സമതലത്തിന്റെ വിസ്തൃതിയിൽ ചെറിയ വെള്ളപ്പൊട്ടുകൾ വിതറിയതുപോലെ പട്ടണത്തിലെയും ഗ്രാമങ്ങളിലെയും വീടുകൾ. അതിനുമപ്പുറത്തേയ്ക്ക്, ആകാശത്തിന്റെ മങ്ങിയ അതിരിലേയ്ക്ക് ഭൂമി ലയിക്കുന്നു. ആ സീമയിൽ അവിടവിടെ അവ്യക്ത നിറഭേദങ്ങൾ കാണുന്നുണ്ട്. തേനി പട്ടണമായിരിക്കാം...

വണ്ടി നിർത്തി നിർത്തി കാഴ്ചകൾ കണ്ടുകണ്ട് സമയം നഷ്ടമായി. അതിനാലാണ് മലകയറിയെത്താൻ ഇത്രയും താമസിച്ചത്.

താഴ്വാരക്കാഴ്ച...
ബൈസൺവാലിയിലേയ്ക്കുള്ള വഴിയിലെവിടെയോ ഒരു റിസോർട്ടുണ്ട്. അവിടെ ഒരു കൂട്ടുകാരനും കുടുംബവും കുറച്ചുനേരത്തേ എത്തിച്ചേർന്നിരിക്കുന്നു. ഞങ്ങൾക്കായി കാത്തിരിക്കുന്നു...

ബാല്യകാല സതീർത്ഥ്യനാണ്. ജീവിതം അലസമായ നേർരേഖയല്ലെന്ന് ആദ്യമായി പഠിക്കാനാരംഭിച്ച കാലം. കായലരികത്തെ ഒരു ബോർഡിംഗിൽ നിന്നും തുടങ്ങിയ ചങ്ങാത്തം. ഇപ്പോഴും തുടരുന്നത്. ആ സൗഹൃദവഴിയിലൂടെ നടന്നെത്തി ഇടയ്‌ക്കൊക്കെ എവിടെവച്ചെങ്കിലും കണ്ടുമുട്ടുന്നവർ. ഓർമ്മകൾ നുരയുന്ന മധുപാത്രത്തിനു മുന്നിൽ, അവയുടെ തരളതയിൽ തൊട്ടുതലോടി അവസാനിക്കുന്ന രാത്രിക്കു ശേഷം ദൈനംദിന ആവേഗങ്ങളുടെ നഗരവാരിധിയിലേയ്ക്ക് വീണ്ടും മടങ്ങിപോകുന്നവർ...

തിരക്കുകളുള്ള ആളാണ് അവൻ. അറിയപ്പെടുന്ന പരസ്യചിത്ര സംവിധായകൻ. ഈ രാത്രി, പശ്ചിമഘട്ടമലമടക്കിലെ സത്രത്തിൽ ഒന്നിച്ചാവാമെന്ന് കുറച്ചു നാളുകൾക്ക് മുൻപേ തീരുമാനിച്ചതാണ്. അതിനാൽ എത്രയുംവേഗം അവിടെ എത്തേണ്ടതുണ്ട്...

മഴനിഴൽക്കാടിന്റെ ലളിതപച്ചയിലൂടെ, വരണ്ടകാറ്റിലൂടെ, മലകയറി പൂപ്പാറയെത്തുമ്പോൾ നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. അന്തരീക്ഷം മറ്റൊരു ഭാവം പകർന്നിരിക്കുന്നു. മഴ ചാറുന്നുണ്ട്, ഇടയ്ക്കിടയ്ക്ക് ശക്തിയാർജ്ജിച്ചുകൊണ്ട്...

പച്ചകൊണ്ടിരുണ്ട മലമുകൾ വഴി... 
കേരളത്തിന്റെ ഭാഗത്തു നിന്നും, കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലൂടെ കയറിവരുമ്പോൾ, മൂന്നാർ ടൗൺ എത്തുന്നതിനും ഏതാനും കിലോമീറ്ററുകൾക്ക് മുൻപ്, ഹെഡ്‌വർക്ക്സ് ഡാമിന് മുകളിലൂടെ വലത്തേയ്ക്ക് തിരിയുന്ന റോഡാണ് ബൈസൺവാലിയിലേക്ക് പോകുന്നത്. അങ്ങനെയാണ് റിസോർട്ടുകാർ തന്നിരിക്കുന്ന യാത്രാപഥത്തിൽ കാണുന്നത്. പക്ഷെ ഞങ്ങൾ എതിർദിശയിൽ നിന്നാണല്ലോ വരുന്നത്. പൂപ്പാറ ഭാഗത്തുനിന്നും ഞങ്ങൾക്ക് എത്തേണ്ട സ്ഥലത്തേയ്ക്ക് ചില എളുപ്പവഴികൾ ഉണ്ടെന്ന് അറിയാമായിരുന്നു. ഈ ഭൂഭാഗം ഒട്ടും പരിചയമുള്ള ആളല്ല ഞാൻ. നേരം ഇരുട്ടിയിരിക്കുന്നു. മഴയും പെയ്യുന്നു. അതിനാൽ അവർ പറഞ്ഞ വഴിയിലൂടെ തന്നെ പോകാം എന്ന് തീരുമാനിച്ചു. പെരുവഴിയിലൂടെ മൂന്നാർ പട്ടണവും കടന്ന് ഹെഡ്‌വർക്ക്സ് ഡാമിലൂടെ തിരിഞ്ഞ്...

പൂപ്പാറയിൽ നിന്നും മൂന്നാർ ടൗൺ ഭാഗത്തേയ്ക്ക് തിരിഞ്ഞു. ചിന്നക്കനാൽ, ദേവികുളം തുടങ്ങി പരിചിതമായ പല പേരുകളും വഴിക്ക് കണ്ടു. വി. എസ്. അച്യുതാനന്ദൻ,  മേഖലയിലെ അനധികൃത ഭൂമികയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ തുനിഞ്ഞപ്പോൾ പരിചിതമായി മാറിയ സ്ഥലനാമങ്ങൾ. ഇടയ്‌ക്കെവിടെയോ സൂര്യനെല്ലിയിലേയ്ക്ക് തിരിയാനുള്ള സൂചികയും. സൂര്യനെല്ലി! - മനോഹരമായ പേര്. മനോഹരമായ ഭൂഭാഗവും. പക്ഷെ മലയാളിയുടെ പൊതുബോധത്തിൽ, എന്നോ കഴിഞ്ഞുപോയ ഒരു വൈകൃതവ്യവഹാരത്തിന്റെ ശേഷിപ്പായി മാത്രം അവശേഷിക്കാൻ ദുര്യോഗം വന്ന സ്ഥലം. സൂര്യനെല്ലിയിൽ നിന്നാണ് കൊളുക്കുമലയിലേയ്ക്കുള്ള കഠിനവഴി ആരംഭിക്കുന്നതെന്ന് കേട്ടിട്ടുണ്ട്. കൊളുക്കുമല തമിഴ്‌നാടിന്റെ ഭാഗമാണെങ്കിലും കേരളത്തിലൂടെയേ അവിടേയ്ക്ക് പോകാൻ പറ്റുകയുള്ളൂ. അതിർത്തിയുടെ കൗതുകങ്ങൾ...! ലോകത്തിലെ തന്നെ, ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തേയില സംസ്കരണശാല കൊളുക്കുമലയിലാണത്രെ. കേന്ദ്രമന്ത്രിയായിരുന്ന കനിമൊഴിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സവിശേഷ തേയിലത്തോട്ടവും ഫാക്ടറിയും എന്ന് പറയപ്പെടുന്നു.

തേയിലത്തോട്ടങ്ങളുടെ മൂന്നാർ
മൂന്നാറിലേക്കുള്ള വഴിയിൽ മുഴുവൻ തേയിലത്തോട്ടങ്ങളാണ്. മേഘാവൃതമായ മൂവന്തിയുടെ കാളിമയിൽ, ചാറ്റൽമഴയുടെ നനവിൽ, ഇരുണ്ട പച്ചപടർത്തി മലമടക്കുകളാകെ തേയിലത്തോട്ടങ്ങൾ പടർന്നുകിടക്കുന്നു. സമുദ്രനിരപ്പിൽ നിന്നും അയ്യായിരത്തി അഞ്ഞൂറടി മുകളിലാണ് ഇപ്പോൾ. ഒരുകാലത്ത് ഷോലക്കാടുകൾ ആയിരുന്നിരിക്കണം ഇവിടം. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ മലകയറിയെത്തിയ യൂറോപ്യന്മാരാണ് കാട് വെട്ടിത്തെളിച്ച് കൃഷിയിറക്കുന്നത്. പലവിധ കൃഷികൾ പരീക്ഷിച്ചിരുന്നു. കാലാന്തരേണ മൂന്നാറിലെ മല മുഴുവൻ തേയിലത്തോട്ടങ്ങൾ കൊണ്ട് മൂടപ്പെട്ടു. യൂറോപ്യൻ വ്യവസായത്തിന്റെ ത്വരകമായി വർത്തിച്ച തീവണ്ടിയെന്ന മൂലകം മൂന്നാറിലും ഓടിയിരുന്നു അന്ന്. ആ തീവണ്ടിപ്പാളങ്ങൾ ഇന്ന് കാടെടുത്തുപോയെങ്കിലും മനുഷ്യകാമനയുടെ ഹരിതകംബളം പോലെ തേയിലത്തോട്ടങ്ങൾ തുടരുന്നു...

മൂന്നാറിന്റെ എന്നല്ല ഇടുക്കി ഹൈറേഞ്ച് മേഖലയുടെ  തന്നെ സാമൂഹ്യജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ടുകിടക്കുന്നു തേയിലത്തോട്ടങ്ങളും അനുബന്ധ വ്യവസായങ്ങളും. കേരളത്തിൽ ഏറ്റവും കൂടുതൽ തമിഴ് വംശജർ ഉള്ളത് ഈ ഭാഗത്താണ്. തേയിലതോട്ടങ്ങളിലെ തൊഴിലുകൾക്കായി കിഴക്കൻചെരിവിലൂടെ പശ്ചിമഘട്ടം കയറിയെത്തിയവർ. ഇന്ന് തോട്ടങ്ങൾക്ക് നടുവിലെ വിദൂരമായ മലമടക്കുകളിൽ,  ലയങ്ങളിലെ പരിമിതസൗകര്യത്തിൽ കഴിയുന്നവർ. അവരുടെ ഒറ്റപ്പെട്ട അവകാശശബ്ദങ്ങൾ ഈയടുത്ത് 'പെമ്പിളൈ ഒരുമൈ' പോലുള്ള സമരമുഖങ്ങളിൽ നമ്മൾ കാണുകയുണ്ടായി. എന്നാൽ അത്തരം കുതിക്കലുകൾ വേഗം മെരുക്കപ്പെട്ടു...

മൂന്നാറിൽ രാജഭരണമാണ്. കണ്ണൻദേവനാണ് ഭരിക്കുന്നത്. കണ്ണൻ തേവർ ഈ ഭാഗത്തെ പഴയൊരു ആദിവാസി മൂപ്പനായിരുന്നുവത്രെ. ആ പേര് ഒന്ന് പരിഷ്കരിച്ചെടുത്ത് 'പ്രകൃതിയുടെ മിശ്രിതം, ടാറ്റായുടെ പായ്ക്കിങ്' എന്ന ഉപശീർഷകത്തിൽ ടാറ്റായുടെ ഉടമസ്ഥതയിലുള്ള കണ്ണൻദേവൻ, പ്രദേശത്തെ സമാന്തരമായ ഭരണസംവിധാനമായി വർത്തിക്കുന്നു. ജനാധിപത്യനിർവ്വാഹകർ അവരുടെ കങ്കാണിമാരായി സന്തോഷത്തോടെ കഴിയുന്നു...

മലമടക്കിലെ ലയങ്ങൾ
മഴനഞ്ഞു കിടക്കുന്ന മൂന്നാർ പട്ടണത്തിൽ വിളക്കുകൾ തെളിഞ്ഞു തുടങ്ങിയിരിക്കുന്നു. നീലഗിരിയുടെ ഞൊറികളിൽ കാണുന്ന ചില തമിഴ് ജനപദങ്ങൾ പോലെയാണ് മൂന്നാർ പട്ടണം. ഗൂഡല്ലൂരോ കൂന്നൂരോ പോലെ തോന്നും. പട്ടണം ജനസാന്ദ്രമാണ്. നിറംമങ്ങിയ ജാക്കറ്റും സ്വെറ്ററും ധരിച്ച തോട്ടംതൊഴിലാളികൾ ഒറ്റയ്ക്കും കൂട്ടമായും നടന്നുനീങ്ങുന്നു. വഴിയോരക്കച്ചവടക്കാരിൽ നിന്നും വിലപേശി സാമാനങ്ങൾ വാങ്ങുന്നു. വഴിയരുകിൽ വണ്ടി കാത്ത് നിൽക്കുന്നു. ടൂറിസ്റ്റുകളെ വേർതിരിച്ചറിയാം. അവർ അലസരായി നടക്കുന്നു. ഇടയ്ക്കിടയ്ക്ക് പെയ്യുന്ന മഴ അവരെ അലോസരപ്പെടുത്തുന്നുണ്ട്...

മൂന്നാർ പട്ടണമധ്യത്തിലെ കവലയിൽ നിന്നും പ്രധാനമായും നാല് പാതകളാണ് പിരിയുന്നത്. ഒന്ന്, ഞങ്ങൾ വന്നുകയറിയ പൂപ്പാറ ഭാഗത്തേയ്ക്ക് പോകുന്നത്. നേരെ എതിർഭാഗത്തേയ്ക്ക്, നേര്യമംഗലത്തേയ്ക്ക്, കേരളത്തിന്റെ സമതലത്തിലേയ്ക്ക് ഇറങ്ങിപ്പോകുന്ന മറ്റൊരു പാത. ഇനിയൊരെണ്ണം മാട്ടുപ്പെട്ടി, കുണ്ടള വഴി ടോപ്സ്റ്റേഷനിലേയ്ക്ക് കയറിപ്പോകുന്നു. നേരത്തെ സൂചിപ്പിച്ചതു പോലെ, മറ്റൊരു പാത മഴനിഴൽ ദേശമായ മറയൂർ വഴി തമിഴ് സമതലമായ ഉദുമൽപേട്ടിലേയ്ക്ക് മലയിറങ്ങുന്നു. ഈ വഴിക്കാണ് വരയാടുകളാൽ പ്രശസ്തമായ ഇരവികുളം ദേശീയോദ്യാനമുള്ളത്.

മൂന്ന് നദികളുടെ സംഗമസ്ഥാനം എന്നതിനാലത്രേ മൂന്നാർ എന്ന പേരുവന്നത്. നല്ലതണ്ണി, കുണ്ടള, മുതിരപ്പുഴ എന്നീ നദികൾ. മുതിരപ്പുഴയുടെ ഓരംപറ്റി ഞങ്ങൾ നേര്യമംഗലത്തേയ്ക്കുള്ള വഴിപിടിച്ചു. ഏതാണ്ട് നാല് കിലോമീറ്റർ കഴിഞ്ഞപ്പോൾ ഇടതുവശത്തായി ഹെഡ്‌വർക്സ് അണക്കെട്ട് കണ്ടു. അതിനു മുകളിലൂടെ മുതിരപ്പുഴയെ മുറിച്ചുകടന്നു. തിരുവിതാംകൂർ ദിവാനായിരുന്ന സി. പി. രാമസ്വാമി അയ്യരുടെ പേരിലാണ് ഈ ഡാം അറിയപ്പെടുന്നത്. അദ്ദേഹം ദിവാനായിരുന്ന കാലത്ത്, പള്ളിവാസൽ ജലവൈദ്യതിപദ്ധതിക്ക് വെള്ളം കൊണ്ടുപോകാനായാണ് ഈ ചെറിയ അണക്കെട്ട് നിർമ്മിക്കുന്നത്.

മൂന്നാർ ഹെഡ്‌വർക്സ് ഡാം
അവിടം കഴിഞ്ഞ്, ബൈസൺവാലിയിലേയ്ക്ക് പോകുന്ന പാത ഇടുങ്ങിയതാണ്. തുടക്കത്തിൽ കുറച്ചു ജനവാസമുള്ള ഇടങ്ങളും, റോഡരികിൽ കടകളും കണ്ടിരുന്നു. പിന്നീട് പരിസരം വിജനമായി. തേയിലത്തോട്ടങ്ങൾ മാറി വലിയ മരങ്ങൾ നിരക്കാൻ തുടങ്ങി. റോഡിനിരുവശവും വനപ്രകൃതിയായി. മഴ കടന്നുപോയ ഇടവേളയിലേയ്ക്ക് ശക്തമായി കോടമഞ്ഞ് ഇറങ്ങിവന്നു. സന്ധ്യയിൽ നിന്നും രാത്രിയിലേയ്ക്ക് ഒരു ചുവടുമാത്രം ബാക്കിയുള്ള സംക്രമനേരം. കാടും കോടയും ഇരുട്ടും കൂടി കാഴ്ചയെ മറച്ചു. ഹെഡ്‌ലാംപിന്റെ വെട്ടം ഏതാനും അടികൾക്കപ്പുറം നീളുന്നില്ല. ചെറുതായി പേടി തോന്നി. ഒരുഭാഗത്ത് താഴ്ചയാണ്. മരപ്പടർപ്പുകളും കോടയും കാഴ്ചയെ മറയ്ക്കുന്നതുകൊണ്ട് അവിടം വലിയ കൊല്ലിയാണോ എന്നറിയാൻ സാധിക്കുന്നില്ല. ഞാൻ സൂക്ഷിച്ച് വണ്ടിയോടിച്ചുകൊണ്ടിരുന്നു. റോഡിൽ മറ്റു വാഹനങ്ങൾ വളരെ കുറവാണ്. ഇല്ല എന്നുതന്നെ പറയാം. ആ വിജനത പരിസരത്തിന് നിഗൂഢഭാവം പകർന്നു...

ഇടയ്ക്ക് ചില റിസോർട്ടുകളുടെ സൂചനാ പലകയും, മരക്കൂട്ടങ്ങൾക്കുള്ളിലായി, മഞ്ഞിന്റെ തിരശ്ശീലയ്ക്കപ്പുറം, മുനിഞ്ഞുകത്തുന്ന അവിടത്തെ വെട്ടവും കാണാനാവുന്നുണ്ട്. പക്ഷെ അതൊന്നും ഞങ്ങൾക്ക് പോകാനുള്ള ഇടമായിരുന്നില്ല. ഒന്നുകൂടി വിളിച്ചുചോദിച്ച് സംശയനിവൃത്തിവരുത്താനും പറ്റില്ല. മൊബൈലിന്  റേഞ്ചില്ലാതായിട്ട് കുറച്ചുനേരമായി. വശങ്ങളിലേയ്ക്ക് നോക്കിനോക്കി മുന്നോട്ടുപോയി. കാടിന്റെയും കോടയുടെയും സാന്ദ്രത കൂടിക്കൂടി വരുന്നു. റോഡിന്റെ വിസ്താരം കുറഞ്ഞും. എന്നിട്ടും ഞങ്ങൾക്കെത്തേണ്ട റിസോർട്ട് കണ്ടെത്താനായില്ല. എന്തായാലും വേണ്ടതിലധികം ദൂരം സഞ്ചരിച്ചിരിക്കുന്നു എന്ന് ഭാര്യ പറഞ്ഞപ്പോൾ അത് ശരിയാവും എന്നുതോന്നി. ഇനിയും മുന്നോട്ടുപോകുന്നതിൽ കാര്യമില്ല. എവിടെയോ വഴിതെറ്റിയിരിക്കുന്നു. അല്ലെങ്കിൽ ഇരുട്ടിലും മഞ്ഞിലും സത്രത്തിലേയ്ക്കുള്ള പ്രവേശനഭാഗം വിട്ടുപോയിരിക്കുന്നു.

എന്തായാലും മടങ്ങിപ്പോകാം എന്ന് തീരുമാനിച്ചു. മൊബൈൽ റേഞ്ച് കിട്ടുന്ന എവിടെയെങ്കിലും ചെന്ന് അവരെ വിളിക്കാം. എന്നാൽ വണ്ടിയൊന്നു തിരിയ്ക്കാൻ പറ്റിയ സ്ഥലം കണ്ടെത്താനാവുന്നില്ല. ഒടുവിൽ ആ ഇടുങ്ങിയ റോഡിൽ ഇട്ടുതന്നെ തിരിക്കാം എന്ന് തീരുമാനിച്ചു. മാറ്റുവാഹനങ്ങളൊന്നും വരുന്നതേയില്ല എന്നതായിരുന്നു ആശ്വാസം. റോഡിന്റെ വശത്തെ പുൽപ്പടർപ്പുകളാകെ നനഞ്ഞുകിടക്കുകയാണ്. അതിനപ്പുറം കൊല്ലിയിലെ ഇരുട്ട്. സൂക്ഷിച്ചില്ലെങ്കിൽ അപകടമാണ്. വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല ആ ഉദ്യമം. നീണ്ട ഡ്രൈവിന്റെ ക്ഷീണവുമുണ്ടായിരുന്നു...

ബൈസൺവാലിയിലേക്കുള്ള വഴി...
പെട്ടെന്നാണ്, അപ്രതീക്ഷിതമായി, അപ്പുറത്തെ വളവുതിരിഞ്ഞ് ഒരു ജീപ്പ് വന്നത്. ഇരുട്ടിലും കോടയിലും അതിന്റെ ഹെഡ്‌ലാംപ് വെട്ടം മങ്ങിക്കാണപ്പെട്ടു. ഞാൻ അല്പം പകച്ചു. റോഡിന് കുറുകേ കിടക്കുകയാണ് വണ്ടിയും ഞങ്ങളും...

അതിന്റെ ഡ്രൈവർ ലൈറ്റ് മിന്നിച്ചും ഹോണടിച്ചും എന്നെ ഭയപ്പെടുത്തികൊണ്ടിരുന്നു. എങ്ങനെയൊക്കെയോ ഞാൻ വണ്ടിതിരിച്ചു. ഇടയ്ക്കു കിട്ടിയ വിടവിലൂടെ ആ ജീപ്പ് അതിവേഗം കടന്നുപോയി. ഈ വഴിയിലെ നിത്യാഭ്യാസിയായ ഡ്രൈവറാവും. കടന്നുപോകവേ ഒരു കൈ വെളിയിലേയ്ക്കിട്ട് എന്നെ എന്തോ പറഞ്ഞ് ശകാരിക്കാനും അയാൾ മറന്നില്ല. ജീപ്പിനു പിറകിൽ ഞെരുങ്ങിയിരിക്കുന്ന തോട്ടംതൊഴിലാളികളെ അരണ്ടവെട്ടത്തിൽ കണ്ടു. ആ ഡ്രൈവറെ കുറ്റംപറയാൻ പറ്റില്ല. വേഗം വീട്ടിലെത്താനുള്ള തത്രപ്പാടിലായിരിക്കും അതിലെ ഓരോ ആളും. അവരുടെ സമയത്തിന് വിലയുണ്ട്. വിനോദസഞ്ചാരികളായി എത്തിയിരിക്കുന്ന ഞങ്ങളുടെ ആർഭാടം സമയത്തിന്റെ കാര്യത്തിൽ അവർക്കുണ്ടാവില്ല. വർഷത്തിൽ രണ്ടോ മൂന്നോ ദിവസം യാത്രികനും ബാക്കിയുള്ള ദിവസങ്ങളിൽ നിത്യവൃത്തിക്കാരനുമായി ജീവിക്കുന്ന എനിക്ക് ആ തത്രപ്പാട് മനസ്സിലാക്കാനാവും.

എന്തായാലും, അല്പം വൈകിയിട്ടാണെങ്കിലും, ഒരു വഴികാട്ടിയുടെ സഹായത്തോടെ ഞങ്ങൾ റിസോർട്ടിൽ എത്തിച്ചേർന്നു. പ്രധാനപാതയിൽ നിന്നും, ഏലക്കാടിനിടയിലൂടെ തീർത്ത ചെറിയൊരു വഴിയിലൂടെ, കുറച്ചുള്ളിലേയ്ക്ക് കയറിവേണം അവിടേയ്‌ക്കെത്താൻ. കാടും മഞ്ഞും ഇരുട്ടും തീർത്ത മറവിൽ ആ സ്ഥലം ഞങ്ങൾക്ക് കണ്ടുപിടിക്കാനാവാതെ പോയതിൽ അത്ഭുതമില്ല. ഏലക്കാടുകൾ റിസോർട്ടുകളായതിൽ നിയമഭംഗത്തിന്റെ ഒരു വശമുണ്ട്. അതുകൊണ്ടു തന്നെ ഈ മേഖലയിലെ റിസോർട്ടുകൾ അനാവശ്യശ്രദ്ധയിൽ നിന്നും മറഞ്ഞിരിക്കാൻ ആഗ്രഹിക്കുന്നു...

വഴി - മറ്റൊരു കാഴ്ച...
ഞങ്ങൾ, രണ്ട് കുടുംബമല്ലാതെ മറ്റാരും അന്നവിടെ അതിഥികളായി ഉണ്ടായിരുന്നില്ല. സൗഹൃദോപചാരത്തിന്റെ ആരവങ്ങൾക്കും നീണ്ട വെടിവട്ടത്തിനും ശേഷം, രാത്രിവൈകിയ യാമത്തിൽ ബാക്കിയെല്ലാവരും ഉറക്കറകളിലേയ്ക്ക് പോയി. നേർത്തവെട്ടം മാത്രമുള്ള പൂമുഖത്ത് അവനും ഞാനും ഞങ്ങളുടെ മധുപാത്രങ്ങളും മാത്രം ബാക്കിയായി. പുതച്ചിരുന്ന കരിമ്പടത്തെയും വകഞ്ഞ്, രൂക്ഷമായ തണുപ്പ് ശരീരത്തിൽ തൊട്ടുകൊണ്ടിരുന്നു. തണുപ്പിനും വകഭേദങ്ങളുണ്ട്. എത്രയോ സംവത്സരങ്ങളായി ഞങ്ങൾ സ്ഥിരമായി  വസിക്കുന്ന മരുഭൂദേശത്തും തണുപ്പുകാലമുണ്ട്. ശക്തമായ ശീതകാലം തന്നെ. എന്നാൽ സഹ്യന്റെ രാത്രിയിൽ തണുപ്പിന് മറ്റൊരു രുചിയാണ്. വനഗന്ധവും കോടമഞ്ഞും വിമൂകരാത്രിയും കൂടി വാറ്റിയെടുത്ത സാന്ദ്രശീതത്തിന്റെ മധു...

"ബിനു പാർവ്വതി ഇപ്പോൾ എവിടെയാവും...?"

അവനാണോ ഞാനാണോ അത് ചോദിച്ചത്...

ഞങ്ങൾ പരസ്പരം നോക്കിയിരിക്കുകയായിരുന്നില്ല. ഞങ്ങൾ രാത്രിയിലേയ്ക്ക് നോക്കിയിരിക്കുകയായിരുന്നു. റിസോർട്ടിന്റെ മുറ്റത്തെ ചെറിയ മൈതാനത്ത് ഞങ്ങളുടെ കാറുകൾ മഞ്ഞിൽ കുളിച്ചു കിടക്കുന്നത് അവ്യക്തമായി കാണാം. അതിനപ്പുറം കാട്. പൂമുഖത്തു നിന്നും അവിടേയ്ക്ക് അരിച്ചുപോകുന്ന വെട്ടത്തിന്റെ ദുർബല വീചികൾ വൃക്ഷശിഖരങ്ങളുടെ നിബിഡതയിൽ അലിഞ്ഞുതീരുന്നു.

ഞങ്ങൾ രണ്ടു പേരും കാടിലേയ്ക്ക്, രാത്രിയിലേയ്ക്ക് നോക്കിയിരുന്നു...

റിസോർട്ടിന്റെ മുറ്റം
ബിനു പാർവ്വതി ഇപ്പോൾ എവിടെയാവും?

അറിയില്ല!

ഇരുഭാഗത്തേയ്ക്കുമായി പിന്നിയിട്ട ചുരുണ്ട മുടി. മഷിയെഴുതിയ വിടർന്ന കണ്ണുകൾ. പ്രസരിപ്പ്. ഇത്രയുമാണ് ബിനു പാർവ്വതിയെ കുറിച്ച് ഇപ്പോൾ ഓർമ്മയിൽ ബാക്കിയാവുന്നത്.

ബോർഡിംഗിൽ അവന്റെ കാര്യവാഹിത്വത്തിൽ ഇടയ്ക്ക് നാടകം  അരങ്ങേറാറുണ്ടായിരുന്നു. അവയിൽ സ്ഥിരമായി നായികാവേഷം ചെയ്തിരുന്നത് ബിനു പാർവ്വതിയാണ്. എല്ലാം വടക്കൻപാട്ട് നാടകങ്ങളായിരുന്നു. അവധിക്ക് വീട്ടിൽ പോകുമ്പോൾ കൊട്ടകയിൽ പോയി കണ്ടിരുന്ന പ്രേംനസീർ സിനിമകളുടെ ബാല്യാനുകരണം. വിജയശ്രീയും ഷീലയും ജയഭാരതിയും എല്ലാം അവളായിരുന്നു. എല്ലാ വേഷവും അവൾ തന്മയത്വത്തോടെ ചെയ്തു. ഞങ്ങൾക്ക്, നാടകത്തിനു പുറത്ത്, ഞങ്ങളുടേതായ ഗൂഢമോഹങ്ങൾ ഉണ്ടായിരുന്നു. അവളുടെ കാര്യം അറിയില്ല...

പിൽകാലത്ത് അവൻ ചെയ്ത പല പരസ്യചിത്രങ്ങളിലും വിടർന്ന കണ്ണുകളും അനന്യ ചികുരഭാരവുമുള്ള ഒരു പെൺകുട്ടിയോ സ്ത്രീയോ ഉണ്ടാവാറുണ്ട്. കടലുകൾക്കും ദേശങ്ങൾക്കും ഇപ്പുറമിരുന്ന് ടെലിവിഷനിൽ ആ ചിത്രങ്ങൾ കാണുമ്പോൾ എനിക്ക് ബിനു പാർവ്വതിയെ ഓർമ്മിക്കാതിരിക്കാനാവില്ല...

ഏഴാം ക്ലാസ് കഴിഞ്ഞതോടെ ആ ബോർഡിംഗ് വിട്ട്, ഞങ്ങളെല്ലാവരും, പല ഹൈസ്‌കൂളുകളിലേയ്ക്ക് പിരിഞ്ഞു പോയി. ബിനു പാർവ്വതിയെ പിന്നീട് കാണുകയുണ്ടായിട്ടില്ല...

ഓർമ്മയുടെ ഒന്നോ രണ്ടോ തൂവലുകൾ മാത്രമവശേഷിപ്പിച്ച് ഇത്തരത്തിൽ കടന്നുപോയവരെത്ര...?!

ബൈസൺവാലിയിലേയ്ക്കുള്ള വഴിയിലെവിടെയോ കോടമഞ്ഞ്  പതയുന്ന രാത്രിയിൽ, അവനും ഞാനും, കാല്പനിക വിഷാദാർദ്രതയുടെ പുതപ്പുമൂടി കാടുനോക്കിയിരുന്നു. ഈ ദിവസം, ഈ രാത്രി, വിചിത്രമായ ഭ്രമകല്പനകളോടെ ഓർമ്മയുടെ തരളഞൊറികളിൽ  എന്നേയ്ക്കും ബാക്കിയാവുമെന്ന് അപ്പോൾ ഞാൻ ഓർത്തതുമാണ്...

- അവസാനിച്ചു - 

Thursday 6 September 2018

ഇരുപത് വർഷത്തിന് ശേഷം യഹ്‌സാനോട് പറഞ്ഞത്...



ആ ഗ്രാമത്തിലെ ഏതോ ഒരു വീട്ടിൽ
അവളുണ്ടായിരുന്നു...
ഗ്രാമവഴികളിലൂടെ നടക്കുമ്പോൾ
അവളുടെ മണം
എന്റെ ഇന്ദ്രിയങ്ങളെ തൊട്ടിരുന്നു...

യഹ്‌സാൻ,
ഞാൻ പറയുന്നത് നീ വിശ്വസിക്കില്ലെന്നറിയാം
എങ്കിലും
നിന്നോടല്ലാതെ മറ്റാരോട് പറയാൻ...

ഒരുപക്ഷെ ആ വീടും എനിക്കറിയാം.

ഒരിക്കൽ ആ വീടിനുമുന്നിൽ,
വെളുത്ത ചായം പൂശിയ
മരവേലിക്കരുകിൽ,
നിരനിരയായി തണൽവിരിക്കുന്ന
ബിർച്ച് മരങ്ങളിലൊന്നിൽ ചാരി
അടഞ്ഞ വാതിലിലേയ്ക്ക് നോക്കിനിൽക്കേ
ഉച്ചയ്ക്ക് മുൻപ് ഏതാണ്ടൊരു പതിനൊന്നര മണിനേരത്ത്,
ശീതക്കാറ്റ്
പ്രാക്തനമായ ആത്മാക്കളുടെ
മർമ്മരംവീശവേ
ജാലകത്തിരശ്ശീലയ്ക്കപ്പുറം
അവളെന്നെ കാണുന്നുണ്ടെന്നെനിക്കറിയാമായിരുന്നു...

അപ്പോഴാണ്
ഇളംനീല ഷർട്ടും കടുംനീല ട്രൗസറും ഇട്ട
രണ്ട് പോലീസുകാർ അടുത്തേയ്ക്ക് വന്നത്...:
"മിസ്റ്റർ, നിങ്ങളിവിടെ എന്തുചെയ്യുകയാണ്...?"
കൂട്ടത്തിലെ ചെറുപ്പക്കാരനായ ഓഫീസർ ചോദിച്ചു.
"ഞാനൊരു സഞ്ചാരിയാണ്..."
"ഈ ഗ്രാമത്തിൽ സഞ്ചാരിക്ക് കാണാനുള്ളതായി ഒന്നുമില്ലല്ലോ...?"
"ഞാൻ കാണാനായി യാത്രചെയ്യുന്നില്ല ചെങ്ങാതി
എവിടെയോ കാണാതായതിനെ തിരക്കിനടക്കുകയാണ്..."
ചെറുപ്പക്കാരനായ ഓഫീസർക്ക് ദേഷ്യംവരുന്നുണ്ടെന്ന് തോന്നി.
അതിനാലാവാം മധ്യവയസ്കനായ പോലീസുകാരൻ
ചെറിയൊരു ചിരിയോടെ പറഞ്ഞു:
"എന്നും ഒരേ വഴിയിലൂടെ നടക്കരുത്,
വീടുകളിലേയ്ക്ക് തുറിച്ചുനോക്കരുത്,
ഗ്രാമീണർ അതിഷ്ടപ്പെടുന്നില്ല.
ഞങ്ങൾക്ക് പരാതികൾ കിട്ടിത്തുടങ്ങിയിരിക്കുന്നു.
കുറെ ദിവസമായില്ലേ നിങ്ങൾ ഇതുവഴിയൊക്കെ നടക്കുന്നു,
ഇപ്പോൾ മനസ്സിലായിട്ടുണ്ടാവുമല്ലോ
ഇതൊരു ചെറിയ ഗ്രാമമാണെന്ന്.
ഇവിടെ അപരിചിതർ സ്വാഗതം ചെയ്യപ്പെടുന്നില്ല..."

യഹ്‌സാൻ,
അതിശൈത്യത്തിൽ
മഞ്ഞുമൂടികിടന്നിരുന്ന
മലവഴികളിലൂടെയാണ്
ഞാനാ തുറമുഖപട്ടണത്തിൽ
ഒരു രാത്രിയിൽ
എത്തിച്ചേർന്നത്.

അവിടെയുണ്ടാകും എന്ന് കരുതിയ
തെരുവുചിത്രകാരൻ
വീണ്ടും സീൻ നദിക്കരയിലേയ്ക്ക്
മടങ്ങിപ്പോയത്രേ...
അല്ലെങ്കിലും അയാളെ തിരക്കിയല്ല
ഞാനവിടെ എത്തിയിട്ടുണ്ടാവുക
എന്ന് നിനക്കറിയാമല്ലോ...

ഉത്തരസമുദ്രത്തിൽ
മീൻപിടിക്കുന്നവരുടെ
തുറമുഖമായിരുന്നു അത്.
വലിയ മലകളുടെ ചരിവിലൂടെ
കടൽ, കരയിലേയ്ക്ക്
നദിയെപ്പോലെ
കൈവഴിപിരിഞ്ഞു പോകുന്നത് കാണാമായിരുന്നു...

പ്രൊമനേഡിൽ
കടൽനൗകകളുടെ
ചിത്രം വരച്ചുകൊണ്ട്
ഞാനിരുന്നു.
മുന്നിൽ കാലവും കടൽക്കാക്കകളും
പറന്നുനടന്നു...

കടൽ തീർത്ത നദിയിലൂടെ
ഏതോ മലയോരഗ്രാമത്തിലേയ്ക്ക്
പുറപ്പെട്ട നൗകയിൽ,
മഞ്ഞുപെയ്തുകൊണ്ടിരുന്ന
ഒരു വൈകുന്നേരം,
കൂട്ടുകാരാ,
ഞാനവളെ കാണുകതന്നെ ചെയ്തു.

നീ വിശ്വസിക്കില്ലെന്നറിയാം
പക്ഷെ എനിക്ക് പറയാതെ വയ്യല്ലോ...

ഫ്യോഡുകളുടെ പിന്നണിയിൽ
ഒരു പായക്കപ്പലിന്റെ ചിത്രം
വരച്ചുതീർത്ത ദിവസമായിരുന്നു അന്ന്.
അത് വാങ്ങിയ നാവികൻ സമ്മാനിച്ച
അക്വയ്‌റ്റിന്റെ
സ്‌ഫുടമധുരലഹരിയുമായി
തുറമുഖത്ത് വെറുതേയിരിക്കുകയായിരുന്നു ഞാൻ.

അവൾ പുറപ്പെട്ടുപോകുന്ന നൗകയിലും
ഞാൻ കരയിലുമായിരുന്നു.
അവൾ രോമക്കുപ്പായവും
രോമത്തൊപ്പിയും ധരിച്ചിരുന്നു.
അതിവേഗം അകന്നുപോയ
ജലയാനത്തിന്റെ പിറകിൽ
ഉലയുന്ന ഹിമശുഭ്രതുണ്ടുകളുടെ
തിരശീലയ്ക്കപ്പുറം
അവളുണ്ടായിരുന്നു...

അവളെന്നെ നോക്കുന്നുണ്ടായിരുന്നു.
കണ്ണുകളിൽ
ധ്രുവസമുദ്രത്തിലെ തിമിംഗലങ്ങൾ പുളയും പോലെ
ജലജ്വാല തിളങ്ങുന്നുണ്ടായിരുന്നു...

നീ പറയുമായിരിക്കും
പെയ്തുതീരാത്ത മഞ്ഞിൻതൂവലുകൾ തീർത്ത വിഭ്രമമാണെന്ന്...,
ശീതക്കാറ്റിൽ അക്വയ്റ്റിന്റെ ലഹരി തീർത്ത മതിഭ്രമമാണെന്ന്...
ഹാ, ഞാനെന്ത് പറയാനാണ്...

അങ്ങനെയാണ്, യഹ്‌സാൻ,
അടുത്ത ദിവസം ഞാനാ ഗ്രാമത്തിലെത്തിയത്...

മലകൾക്കിടയിൽ
കടൽതീർത്ത നദിയിലൂടെ,
പ്രകൃത്യാഴത്തിന്റെ അഗാധതയിലൂടെ,
വിമൂകതയുടെ കുളിരിലൂടെ,
ഒരിക്കലും വരയാനാവാതെ പോയ ആ ചിത്രത്തിൻറെ
നിറംമങ്ങിയ ക്യാൻവാസിലൂടെ,
എന്നും വെളുപ്പിന്
ഞാനാ ഗ്രാമത്തിലേയ്ക്ക് കപ്പൽകയറി.
പ്രദോഷത്തിന്റെ നരച്ചനീലയിലൂടെ
രാവുറങ്ങാൻ
തുറമുഖപട്ടണത്തിലേയ്ക്ക് മടങ്ങി...

മഞ്ഞുമൂടിയ ഗിരിശിഖരങ്ങളും
കടൽനദിയും
ദ്വീപാക്കിയ
കുഞ്ഞുജനപദത്തിലേയ്ക്ക്
എന്നും തുഴയാറുള്ള
ജലയാനത്തിന്റെ കപ്പിത്താൻ,
പരിവ്രാജകന്റെ മുഖവും
അഭ്യാസിയുടെ ശരീരവുമുള്ളവൻ,
ആ ദിവസം
എന്നോടൊപ്പം
ഗ്രാമമധുശാലയിൽ വന്നിരുന്നു...
"കിഴക്കുനിന്ന് വന്ന ചിത്രകാരാ
നീ തിരയുന്ന ആൾ ഈ ഗ്രാമത്തിലില്ല..."
അക്വേയ്റ്റിന്റെ രുചിയിൽ
എന്റെ മൗനത്തിൽ
ഞങ്ങൾ രണ്ടുപേരും വിഷാദികളായി.
"ഓർമ്മയുടെ മേഘചിത്രത്തിൽ നിന്നും
പെയ്തൊഴിയാത്ത ഒരാളെ
എങ്ങനെയാണ് കാണാതാവുക...?!
പിന്നെന്തിനാണ് ചിത്രകാരാ,
ആ ഒരാളെ നീ ഇവിടെ തിരയുന്നത്...?!"

"ഇപ്പോൾ വരഞ്ഞുകൊണ്ടിരിക്കുന്ന
കടൽക്കാറ്റിന്റെ ചിത്രം
ഈ മധുശാലയിൽ വച്ചുപോകൂ...
ഇരുപത് വർഷത്തിന് ശേഷം
മഞ്ഞുമൂടിയ
ഈ ധ്രുവഗ്രാമത്തെക്കുറിച്ച്
കൂട്ടുകാരനോട് നീ പറയുമ്പോൾ
ശ്യാമശൈത്യം പകരുന്ന വാകമരത്തിന്റെ
തുലാമഴ നനഞ്ഞ ശിഖരങ്ങളിൽ
ഈ കടൽകാറ്റ് ചേക്കേറും...

ആ കാറ്റിലും
നീ തിരയുന്നവളുണ്ടാവും...!"

൦൦

Sunday 20 May 2018

മറ്റേ വിമാനത്തിലെ കുമാരി




















വിമാനത്തിന്റെ
ജനലിലൂടെ നോക്കുമ്പോൾ
മറ്റേ വിമാനത്തിന്റെ
ജനലിൽ കുമാരി.

എന്നെ നോക്കുന്നു.

അവളെങ്ങനെ
അവിടെയെത്തിയെന്ന്
ഞാൻ വിചാരപ്പെടുമ്പോൾ
ഞാൻ എങ്ങനെ
ഇവിടെത്തിയെന്ന്
അവളും...

കുമാരി,
ചങ്ങാതിയുടെ
തൂലികാസുഹൃത്തായിരുന്നു.
തമിഴത്തി,
ചാപ്പാണംകാരി.
അവളെ ഞാൻ കണ്ടിട്ടില്ല.
അന്നത്തെ യുദ്ധത്തിൽ മരിച്ചുപോയി.

നോക്കിയിരിക്കെ,
മേഘങ്ങളിലൂടെ
കുമാരിയുടെ വിമാനം
മറ്റൊരു ദിശയിലേക്ക് പറന്നുപോയി...!

oo

Tuesday 20 February 2018

ഭ്രമാത്മകഭക്തിയുടെ പുരാവൃത്തസാരം

ഏതാണ്ട് മൂന്ന് ദശാബ്ദങ്ങൾക്ക് മുൻപാണ്. പ്രണയകാലം. അന്ന് തിരുവനന്തപുരം പട്ടണത്തിൽ അവൾക്കും എനിക്കും പകലുകളിൽ ഒളിപാർക്കാൻ ഇടങ്ങൾ കണ്ടെത്തുക എന്നത് ശ്രമകരവും സർഗ്ഗാത്മകവുമായ വിനോദമായിരുന്നു. ഒറ്റപ്പെട്ട തീൻശാലകളായിരുന്നു ഇതിന് ഏറ്റവും അനുയോജ്യം.

ഇടക്കാലത്ത്, ഞങ്ങൾ സ്ഥിരസന്ദർശകരായിരുന്ന ഒരു ഭോജനശാല പഴവങ്ങാടിയിലുണ്ടായിരുന്നു. അജന്താ തിയറ്ററിന്റെ വശത്തായുള്ള ചെറിയ ഗലി. അതിലൂടെ ചെന്ന് ഗോവണികയറി രണ്ടാം നിലയിലെത്തുമ്പോഴാണ് ഈ റസ്‌റ്റോറന്റ്. പ്രണയിതാക്കൾക്ക് സുരക്ഷിതമായി എത്രനേരം വേണമെങ്കിലും സംസാരിച്ചിരിക്കാൻ പറ്റുന്ന സ്ഥലം. അവിടുത്തെ ഒരു മൂല ചില ദിവസങ്ങളിൽ ഞങ്ങൾ അപഹരിച്ചിരുന്നു. ഞങ്ങളുടെ നിരന്തരസാന്നിധ്യത്തോട്‌ ജീവനക്കാർ നീരസം കാണിച്ചിരുന്നില്ല. എന്നുമാത്രമല്ല, പലരും സൗഹൃദത്തോടെ പെരുമാറുകയും ചെയ്തു. ഞാൻ ആ ഭക്ഷണശാലയുടെ പേര് മറന്നുപോയെങ്കിലും ഭാര്യ ഓർത്തിരിക്കുന്നു - ആകാശ്!

അങ്ങനെ ഒരുദിവസം രാവിലെ അവിടെ കയറിയിരുന്നതാണ്. പ്രണയം, സ്ഥല-സമയ ബോധത്തെ നിരാകരിക്കുന്നു. അവൾക്ക് ഹോസ്റ്റലിൽ തിരിച്ചുകയറാനുള്ള നേരമായപ്പോഴാണ് പുറത്തിറങ്ങിയത്. ഗലിയിലൂടെ റോഡിലേയ്ക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ഞങ്ങൾ പേടിച്ചുപോയി. വഴി കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു. കാഴ്ചയെ മറച്ചുകൊണ്ട് ഉയരുന്ന പുകപടലം. നിരത്തിൽ, കോട്ടമതിൽ പോലെ സ്ത്രീകളുടെ നീണ്ടനിര. അവരുടെ മുന്നിൽ പുകയുയർത്തി തിളയ്ക്കുന്ന പൊങ്കാലക്കലങ്ങൾ. ബഹളമയം. ആ ഗലിയിൽ നിന്നും റോഡിലേയ്ക്കുള്ള തുറവ് മുഴുവനായും അടയപ്പെട്ടിരിക്കുന്നു...

എല്ലാ വായനകളും ചില ഓർമ്മകളെ കൊണ്ടുവരുന്നു. വായിക്കുന്ന പുസ്തകത്തിന്റെ പാഠവുമായി അതിന് കാര്യമായ ബന്ധമുണ്ടാവണമെന്നില്ല. ലക്ഷ്മി രാജീവിന്റെ 'ആറ്റുകാലമ്മ: ദി ഗോഡസ്സ് ഒവ് മില്യൺസ്' (Attukal Amma: The Goddess of Millions) എന്ന പുസ്തകം വായിക്കുമ്പോൾ ഈ സംഭവം എനിക്ക് ഓർക്കാതിരിക്കാനാവില്ല. ഇത് ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട എന്റെ ഏക ഓർമ്മയുമല്ല. തിരുവനന്തപുരം പട്ടണത്തിൽ കൗമാരവും യൗവ്വനാരംഭവും കഴിച്ച ഒരാളുടെ ആറ്റുകാൽ പൊങ്കാലയെ പ്രതിയുള്ള സ്മരണകൾ ചെറിയ കളങ്ങളിൽ ഒതുങ്ങില്ല. പത്തുമുപ്പത് വർഷങ്ങൾക്ക് മുൻപ് ഇന്നുകാണുന്ന അസാധാരണമായ വൈപുല്യം ഇല്ലായിരുന്നുവെങ്കിൽ കൂടിയും ആറ്റുകാൽപൊങ്കാല തന്നെയായിരുന്നു തിരുവനന്തപുരത്തിന്റെ ആസ്ഥാന ഉത്സവം.

ആ മഹാപ്രാസ്ഥാനത്തിന്റെ മിത്തിലൂടെയും ചരിത്രത്തിലൂടെയും ആചാരാനുഷ്ഠാനങ്ങളിലൂടെയും  ദേശപുരാവൃത്തങ്ങളിലൂടെയും ഭരണകാര്യങ്ങളിലൂടെയുമുള്ള സമഗ്രമായ യാത്രയാണ് 'ആറ്റുകാലമ്മ: ദി ഗോഡസ്സ് ഒവ് മില്യൺസ്'. ഹാർപെർ എലമെന്റാണ് കോഫിടേബിൾ ബുക്ക് രീതിയിൽ സാക്ഷാത്കരിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ പ്രസാധകർ. അസംഖ്യം വർണ്ണചിത്രങ്ങളും ചിത്രീകരണങ്ങളും പുസ്തകത്തിന്റെ താളുകളിൽ കാണാം. ചിത്രകാരനായ മദനനും ഫോട്ടോഗ്രാഫർമാരായ ഹരി തിരുമലയും മനോജ് വാസുദേവൻ നായരും ഈ പുസ്തകത്തിന്റെ സമഗ്രതയ്ക്ക് ക്രിയാത്മകമായി പരിശ്രമിച്ചിട്ടുണ്ട്. ആറ്റുകാൽ ക്ഷേത്രത്തിന്റെയും അനുബന്ധമായവകളുടെയും ചരിത്രപ്രാധാന്യമുള്ള പഴയ ചിത്രങ്ങൾ  കണ്ടെടുത്ത് പുനരുപയോഗിച്ചിട്ടുള്ളത് എഴുത്തിന്റെ ആധികാരികതയ്ക്ക് ത്വരകമാവുന്നു.


ഉത്തരകേരളത്തിന്റെ ഹൈന്ദവാചാരങ്ങളെക്കുറിച്ചും അതിന്റെ ചരിത്രപരിണാമത്തെക്കുറിച്ചും ഏറെ പഠനം നടക്കുകയും എഴുത്തുകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ തെക്കൻ കേരളത്തിന്റെ സാംസ്കാരികപരിസരത്ത്  ഇത്തരം മതാചാരങ്ങൾ എങ്ങനെ എന്നത് വളരെ നിശിതമായി അഭിമുഖീകരിച്ചിട്ടുണ്ട് എന്നുതോന്നുന്നില്ല. വ്യതിരിക്തമായ സ്വഭാവസവിശേഷതയുള്ള ആചാരങ്ങൾ കുറവാണ് എന്നതും ഇതിനൊരു കാരണമാവാം. ശക്തമായ രാജസ്വരൂപം നിലനിന്ന തിരുവിതാംകൂറിൽ, അതിന്റെ തുടക്കകാലത്ത് തന്നെ ക്ഷേത്രാചാരങ്ങളിൽ പരദേശിബ്രാഹ്മണരുടെ സ്വാധീനമുണ്ടായിരുന്നു. മലബാറിൽ പ്രാദേശികമായി വികസിച്ചുവന്ന ആചാരസംബന്ധിയായ അനുഷ്ഠാനവൈവിധ്യങ്ങൾ തിരുവിതാംകൂറിൽ ഇല്ലാതെപോയതിനുള്ള ഒരു കാരണം ബ്രാഹ്‌മണപൗരോഹിത്യം അനുഷ്ഠാനസംബന്ധിയായ ഏകീകൃതനിഷ്ഠകൾ അവിടെ നടപ്പാക്കി എന്നതാവും. സ്വാഭാവികപരിണാമത്തിനുള്ള അടര് അങ്ങനെ നഷ്ടപ്പെട്ടുപോവുകയാണുണ്ടായത്.

ഉർവ്വരതാദേവസങ്കല്പവും കൊയ്ത്തുത്സവവും വിതയുത്സവവുമൊക്കെ പ്രാക്തനമായ എല്ലാ കൃഷീവലസമൂഹത്തിലും കാണാനാവും. ലോകത്തെവിടെയും അതുണ്ട്. മഴപെയ്യിക്കാനുള്ള പൂജാദികളും അനുബന്ധമായ ഉത്‌സവവും കേരളത്തിന്റെ പൂർവ്വസംസ്കൃതിയിൽ അത്രയൊന്നും ലീനമല്ല. സുലഭമായും കൃത്യമായ ഋതുഭേദത്തോടെയും മഴ ലഭിച്ചിരുന്ന ഭൂപ്രദേശമെന്ന നിലയ്ക്ക് അത്തരമൊരു ദേവസങ്കല്പത്തിന്റെ ആവശ്യം അടിസ്ഥാനത്തിൽ ഉയർന്നിരുന്നില്ല. പിന്നീട് ബ്രാഹ്മണിക്കലായുള്ള ചില അനുഷ്ഠാനങ്ങളൊക്കെ ഇക്കാര്യത്തിനായി ഉണ്ടായിവന്നിരുന്നുവെങ്കിലും അതൊന്നും കൃഷീവലസമൂഹങ്ങളുടെ നേരിട്ടുള്ള പ്രയോഗമോ, അവരുടെ പൊതുസംസ്കൃതിയുമായി ബന്ധപ്പെട്ടോ ഉണ്ടായിട്ടുള്ളതല്ല. മറിച്ച്, വിതയും കൊയ്ത്തുമായി ബന്ധപ്പെട്ടാണ് ആദിമകാലത്ത്  ആരാധനയും ആചാരവും പൊതുവേ പരിണമിച്ചുവന്നത്. അതായിരുന്നു ഉത്സവം. അത് സമൂഹത്തിന്റെ താഴേത്തലത്തിൽ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നുമായിരുന്നു.

ആറ്റുകാൽ ക്ഷേത്രത്തിന്റെ ഉത്ഭവചരിത്രത്തിലേയ്ക്ക് പോകുമ്പോൾ, തെക്കൻ കേരളത്തിൽ മുൻപ് വ്യാപകമായി നിലനിന്നിരുന്ന 'മുടിപ്പുര' എന്ന ഉത്സവാചാരത്തെക്കുറിച്ച് ഈ പുസ്തകം പറയുന്നുണ്ട്. അത് തികച്ചും കീഴാളമായ, അടിസ്ഥാനവർഗ്ഗത്തിന്റെ കൃഷിസംബന്ധിയായ ആചാരവും ഉത്സവുമായിരുന്നു. പാടത്തുയർത്തിയ മുടിപ്പുരയായിരുന്നു ഭഗവതിയാരാധനയുടെയും ഉത്സവത്തിന്റെയും കേന്ദ്രസ്ഥാനം. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ തോറ്റംപാട്ടുകൾ അനുഷ്ഠാനത്തിന്റെ പ്രധാനമായ ഭാഗമാണ്. കാലം കഴിഞ്ഞുപോകവേ ഇത്തരം താൽക്കാലിക മുടിപ്പുരകൾ പാടത്തുനിന്നും വരമ്പത്തേയ്ക്ക് കയറി സ്ഥിരമായ അസ്തിത്വം നേടുകയും, ക്ഷേത്രങ്ങളായി പരിണമിക്കുകയുമാണുണ്ടായത്. അത്തരത്തിൽ മുടിപ്പുരയിൽ നിന്നും ക്ഷേത്രമായി മാറിയ അനേകം ആരാധനങ്ങളായിൽ ഒന്നാണ് ആറ്റുകാൽ ക്ഷേത്രവുമെന്ന് എഴുത്തുകാരി സമർത്ഥിക്കുന്നു. തോറ്റംപാട്ടുകൾ ആറ്റുകാൽ ക്ഷേത്രത്തിന്റെ ആരാധനയിൽ ഇന്നും പ്രധാനചടങ്ങത്രേ. അത് പാടാനുള്ള അവകാശം വളരെ പുണ്യമായ പാരമ്പര്യവും.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ ഉപലംഭിച്ചാണ് തിരുവനന്തപുരം പട്ടണം വികസിച്ചുവന്നത് എന്ന്  പൊതുവായി പറയാം. കിഴക്കുഭാഗത്തെ കോട്ടമതിലിനപ്പുറം, അക്കാലത്ത്, കിള്ളിയാറുവരെ നെൽപ്പാടങ്ങളായിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആവശ്യങ്ങൾക്കായി, അതിനോട് ചേർന്നുകിടക്കുന്ന പാടഭാഗം രാജാവ് തീറുനൽകിയിരുന്നു എന്ന് മുൻപുതന്നെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആ ഇടം പുത്തരിക്കണ്ടം എന്നറിയപ്പെട്ടു. അവിടെനിന്നും കിള്ളിയാറുവരെ നീണ്ടുകിടക്കുന്ന പാടശേഖരം എന്നൊരു പരികല്പന ഇന്ന് ആലോചിക്കാനാവാത്ത വിധം പട്ടണം അവിടങ്ങളിൽ തിങ്ങിനിറഞ്ഞുകഴിഞ്ഞു. എന്നാൽ ആ ഭൂഭാഗം പാടമായിരുന്നു എന്ന് ഓർക്കുന്നവർ ഇപ്പോഴും ജീവിച്ചിരിക്കുന്നു. പ്രസ്തുത സൂചന പുസ്തകം തന്നെ നൽകുന്നുണ്ട്.  കിള്ളിയാറിന്റെ കരയിലുള്ള ആറ്റുകാൽ ക്ഷേത്രത്തിന്റെ സമീപത്ത്, ഒരു ചെറിയതുണ്ട് ഭൂമി പഴയകാലത്തെ ഓർമ്മപ്പെടുത്തി പാടമോ ചതുപ്പോ ആയി ഇന്നുമുണ്ട്. തൊള്ളായിരത്തി അറുപതുകളുടെ രണ്ടാംപകുതിയിൽ ക്ഷേത്രപുനരുദ്ധാരണം നടക്കുമ്പോൾ ഇപ്പോൾ ക്ഷേത്രമിരിക്കുന്ന ഭൂമിയിൽ അല്പം കുഴിച്ചപ്പോൾ തന്നെ വെള്ളക്കെട്ട് കാണപ്പെട്ടത് ആ ഭാഗം നെൽപ്പാടമായിരുന്നു എന്നതിന് ഉപോൽബലമാകുന്നുണ്ട്.  ക്ഷേത്രത്തിന് മുടിപ്പുരയുമായുള്ള ബന്ധത്തെ അത് കുറച്ചുകൂടി ഉറപ്പിക്കുന്നു.

ഇത്തരത്തിൽ ചരിത്രപാഠങ്ങളെ യുക്തിഭദ്രമായി ആവിഷ്കരിക്കാൻ ശ്രമിക്കുമ്പോൾ തന്നെ ആറ്റുകാലമ്മയോടുള്ള കടുത്ത ഭക്തിയും വിധേയത്വവും  എഴുത്തുകാരി പുലർത്തുന്നുണ്ട്. ആമുഖത്തിൽ തന്നെ ഇതറിയാനാവും. വിഷയസംബന്ധിയായ പുരാവൃത്തങ്ങൾ തിരക്കിനടക്കുമ്പോൾ വന്നുപെടുന്ന വിഘ്‌നങ്ങൾ നീക്കാൻ ഭഗവതിയെ ആശ്രയിക്കുന്ന, അതിനുവേണ്ടി പൂജയോ പ്രശ്നങ്ങളോ നടത്തുന്ന എഴുത്തുകാരിയേയും കാണുന്നു. ഏതാനും വരികൾക്കുള്ളിൽ തന്നെ യുക്തിയും യുക്ത്യാതീതഭക്തിയും പ്രകാശിപ്പിക്കപ്പെടുന്ന  വിചിത്രമായ സങ്കലനമാണ് കാണുക. ഒരു ചരിത്രപുസ്തകമായോ, ദേവസ്തുതികൃതിയായോ വ്യവച്ഛേദിച്ച് വ്യവഹരിക്കാനല്ല  ഗ്രന്ഥകാരി ആഗ്രഹിച്ചതെന്നു തോന്നും. പാഠം, സമഗ്രതയിൽ അർഹിക്കുന്നത്രയും ഭക്തിയും യുക്തിയും പുസ്തകം സംപ്രേക്ഷണം ചെയ്യുന്നു.

പത്തു ദിവസത്തെ ഉത്സവത്തിന്റെ അവസാനം ദേവി ആറ്റുകാലിൽ നിന്നും കൊടുങ്ങല്ലൂരിലേയ്ക്ക്  മടങ്ങിപോകുന്നുവെന്നാണ് വിശ്വാസം. ആ ചടങ്ങിന്റെ ആചാരവിശേഷങ്ങൾ വസ്തുതാപരമായി വിവരിച്ചതിനു ശേഷം തൊട്ടടുത്ത വരി ഇങ്ങനെയാണ്: "A gentle breeze wafts through the crowd as She departs. Standing near the sanctum, I felt this unusual breeze on my face, rather strongly." യാഥാർത്ഥ്യത്തിൽ നിന്നും ഭ്രമാത്മകഭക്തിയുടെ അഭൗമതയിലേയ്ക്ക് എഴുത്തുകാരി ഇത്രയും അയത്നലളിതമായാണ് ചുവടുമാറുന്നത്. ഈ വേഷപ്പകർച്ച, സുഭഗവും സുതാര്യവുമായ ലാളിത്യം വായനയിൽ അനുഭവിപ്പിക്കുന്നുണ്ട്.


ഭദ്രകാളിയാരാധന തെക്കേയിന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിലാണ് കൂടുതലും കണ്ടുവരുന്നത്. അമ്മദൈവങ്ങളുടെ അസ്തിത്വം ദ്രാവിഡസംബന്ധിയാണ്‌ എന്നാവും ഇത് തെളിവുതരുക. കൃത്യമായ ട്രോപ്പിക്കൽ കാലാവസ്ഥയുള്ള കേരളം പോലൊരു ഭൂഭാഗത്ത് ഋതുക്കൾ ശക്തമായാണ് പ്രകൃതിയിൽ ഇടപെടുന്നത്. പ്രകടവും വന്യവുമായ പ്രകൃതിപ്രതിഭാസങ്ങൾ ഉളവാക്കിയ മനുഷ്യഭയത്തിൽ നിന്നും ശക്തിദേവകൾ ഉണ്ടായി. ഉഷ്ണമേഖലാപ്രകൃതിയുള്ള ലോകത്തിലെ എല്ലാ ഭൂപ്രദേശങ്ങളിലും പ്രകൃത്യാരാധനാ സംബന്ധിയായ സവിശേഷ ദേവസങ്കല്പങ്ങൾ കൂടുതലായി ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. അത്തരത്തിൽ, പ്രാക്തനമായ ദ്രാവിഡ ഗോത്രസംസ്കൃതിയുടെ നീക്കിയിരിപ്പാവാം ഭദ്രകാളി. പിന്നീട്, ഭഗവതി എന്ന പൊതുനാമത്തിലേയ്ക്ക്, ഭദ്രകാളിയെന്ന പ്രാകൃത്യദൈവരൂപത്തെ ശുദ്ധീകരിച്ച് സ്വാംശീകരിക്കാൻ ബ്രാഹ്മണപൗരോഹിത്യം നിർബന്ധമായതാവാം. ഇത്തരം ആരാധനാലയങ്ങളോട് അനുബന്ധമായി സംരക്ഷിക്കപ്പെടുന്ന കാവുകൾ,  പ്രകൃതിയോടും ദ്രാവിഡസംസ്കാരത്തോടുമുള്ള ഭഗവതീക്ഷേത്രങ്ങളുടെ പ്രഭവബന്ധം സൂചിപ്പിക്കുന്നുവെന്ന് പുസ്തകം സവിസ്താരം പറയുന്നു.

പിൽക്കാല ബ്രാഹ്‌മണവത്കരണത്തിന്റെ ഭാഗമായി, കൊടുങ്ങലൂർ തുടങ്ങി പ്രശസ്തമായ ഭഗവതീക്ഷേത്രങ്ങളുടെ സ്വത്വത്തിൽ വിളക്കിച്ചേർക്കപ്പെട്ട കണ്ണകീചരിതം പോലുള്ള പ്രചുരപ്രചാരിതമായ പുരാവൃത്തങ്ങൾ ആറ്റുകാലിലും കാണാം. ആചാരസംബന്ധിയായും ഈ കഥ ഉപയോഗിക്കപ്പെടുന്നു. ക്ഷേത്രോസവത്തിന്റെ പത്തു ദിവസങ്ങളിലായി പാടുന്ന തോറ്റംപാട്ടിൽ കണ്ണകി എന്ന പേര് പരാമർശിക്കുന്നില്ല. എങ്കിലും  കന്യാവിന്റെയും പാലകന്റെയും പുരാണം, കണ്ണകിയുടെയും കോവലന്റെയും കഥയിൽ നിന്നും അധികം വ്യത്യസ്ഥമായല്ല അവതരിപ്പിക്കപ്പെടുന്നത്. പുരാവൃത്തങ്ങളുടെ ഇത്തരം സങ്കീർണ്ണസങ്കലനം വിശകലനവിധേയമാക്കുക എളുപ്പമല്ലെങ്കിലും, കേരളത്തിലെ ക്ഷേത്രങ്ങൾ അതിന്റെ കീഴാളസ്വത്വം ഉപേക്ഷിച്ച് സവർണ്ണമാകുന്നതിന്റെ അതാര്യമായ അടിയൊഴുക്കുകൾ ഇവിടെ കാണാം.

ഒരു ചെറിയ മുടിപ്പുരയിൽ നിന്നും ഇന്നത്തെ വലിയ ക്ഷേത്രം എന്ന നിലയ്ക്കുള്ള ആറ്റുകാലിന്റെ പരിണാമത്തിലും ഈ സ്വാധീനമുണ്ട്. പൊതുവേ, കേരളത്തിലെ ക്ഷേത്രനിർമ്മാണം പുലർത്തുന്ന തദ്ദേശീയമായ വാസ്തുരീതികൾ ഉൾക്കൊണ്ടിരുന്ന പഴയ ക്ഷേത്രകെട്ടിടത്തിന്റെ ലാളിത്യത്തെ കവയ്ക്കുന്ന ഇന്നത്തെ ഗോപുരക്ഷേത്രത്തിന്റെ വർണ്ണപ്രൗഢിയെ എഴുത്തുകാരി വിപ്രതിപത്തിയോടെ കാണുന്നു. അനുഷ്ഠാനപരമായ തോറ്റംപാട്ട് നടക്കുമ്പോൾ പോലും, സിനിമാപാട്ടും ഭക്തിഗാനവും ഒക്കെയായി അതിനെ വിഴുങ്ങുന്ന  കോളാമ്പിശബ്ദം പരിസരത്തെ ഉത്സവമയമാക്കുന്നു. ഒരിക്കലും എഴുതിവയ്ക്കുകയോ ശബ്ദലേഖനം ചെയ്യപ്പെടുകയോ ചെയ്യാത്ത തോറ്റംപാട്ടിന്റെ ആശയം ഗ്രഹിക്കാൻ, ആയതിനാൽ, അധികം വ്യയപ്പെട്ടു എന്ന് ഗ്രന്ഥകാരി പറയുന്നുണ്ട്. എങ്കിൽപ്പോലും ഉത്സവം നടക്കുന്ന പത്തുദിവസത്തേയ്ക്കും  നീണ്ടുപോകുന്ന തോറ്റംപാട്ടിന്റെ കഥാസാരം ഏറെക്കൂറെ മുഴുവനായിത്തന്നെയും  പുസ്തകത്തിലെ ഒരദ്ധ്യായം പറയുന്നു.

അന്ന്, കാമുകിയുമായി, ആകാശ് ഹോട്ടലിനു താഴെ,  പൊങ്കാലയിടുന്ന സ്ത്രീമതിലിനു മുന്നിൽ പകച്ചുനിൽക്കുമ്പോൾ, ആ ഉത്സവം ആദ്യമായി എന്റെ ജീവിതത്തിൽ നേരിട്ടിടപെടുകയായിരുന്നു. ഭക്തിസംബന്ധമോ ആചാരപരമോ ആയിരുന്നില്ല ആ ഇടപെടൽ എങ്കിൽകൂടി. പക്ഷെ, അപ്പോഴോ പിന്നീടോ പൊങ്കാലയെന്നത് പത്തുദിവസം നീളുന്ന ഉത്സവത്തിന്റെ ഒൻപതാം ദിവസം നടക്കുന്ന ഒരു ചടങ്ങു മാത്രമാണെന്ന്  അറിയുമായിരുന്നില്ല. ഈ പുസ്തകം, തോറ്റംപാട്ടിന്റെ വിശദീകരണത്തോടൊപ്പം പത്തുദിവസത്തെ ചടങ്ങുകളും നന്നായി വിവരിക്കുന്നു. അതിൽ, ആറ്റുകാൽ പൊങ്കാലയെന്ന പരസ്യപ്രശസ്തമായ ചടങ്ങിലൂടെ സവിസ്താരം കടന്നുപോകുന്നു. സവിശേഷ ശ്രദ്ധയാകർഷിക്കുന്ന മറ്റൊരു ചടങ്ങ് 'കുത്തിയോട്ട'മാണ്. ഏഴുമുതൽ പന്ത്രണ്ടു വയസ്സുവരെ പ്രായമുള്ള ആയിരക്കണക്കിന് ആൺകുട്ടികളെ ഉൾപ്പെടുത്തിയുള്ള  ആറേഴുദിവസം നീണ്ടുനിൽക്കുന്ന ഒരു അനുഷ്ഠാനമത്രേയത്. ആറ്റുകാൽ പോലെ ലോകമറിയുന്ന മതസ്ഥാപനത്തിൽ പ്രാകൃതമെന്നു പറയാവുന്ന അനുഷ്ഠാനമുറകൾ ഉൾപ്പെടുന്ന ഒരാചാരം ഇപ്പോഴും നിലനിൽക്കുന്നു എന്ന അറിവ് അത്ഭുതപ്പെടുത്തുന്നതും അലോസരപ്പെടുത്തുന്നതുമാണ്.  ഭക്തിയുന്മാദത്തിൽ ശരീരപീഡകൾ സഹ്യമായി തീർന്നേയ്ക്കാം. എന്നാൽ പരിഷ്കൃതമായ പൊതുസമൂഹത്തിന്റെ പ്രകാശനവഴിയിൽ അത് പ്രതിലോമമാണ്, പ്രത്യേകിച്ച് കുട്ടികൾ ഭാഗഭാക്കായിരിക്കുന്നു എന്നതിനാൽ.


അഞ്ചാറ് ദശാബ്ദങ്ങൾക്ക് മുൻപ് ആറ്റുകാൽ ക്ഷേത്രം വളരെ ചെറുതായിരുന്നു, ദരിദ്രവും. നിത്യപൂജയൊന്നും  ഉണ്ടായിരുന്നില്ല. ആദ്യത്തെ ബ്രാഹ്മണപൂജാരി ആറ്റുകാലിൽ എത്തുന്നത് അക്കാലത്താണ്. ആഴ്ചയിൽ രണ്ടുദിവസം പൂജകൾ എന്ന നിലയ്ക്ക് ആരാധനാക്രമം മാറുന്നതും ആ സമയത്താണ്. ആയതിലേയ്ക്കാവശ്യമായ പൂജാസാമഗ്രികൾ സംഘടിപ്പിക്കാൻ അദ്ദേഹത്തിന് അടുത്തുള്ള വീടുകളിലേയ്ക്ക് ചോദിച്ചുപോകേണ്ട അവസ്ഥയായിരുന്നുവത്രേ. ആർഭാടരഹിതമായ ആ കാലം ഓർക്കുന്ന പ്രദേശവാസികൾ ഇന്നും ജീവിച്ചിരിക്കുന്നു.

തുടർന്ന്, ബ്രാഹ്മണരായ പൂജാരിമാരാണ് ഇന്നുകാണുന്ന  നിലയ്ക്കുള്ള അനുഷ്ഠാനസംബന്ധിയായ, സങ്കീർണ്ണവും വിപുലവും വ്യവസ്ഥാപിതവുമായ ആചാരക്രമം ഉണ്ടാക്കിയെടുക്കുന്നത്. അതിനാൽ തന്നെ അത്തരം പൂജാദികർമ്മങ്ങളിൽ സ്വതവേ  ലീനമാകുന്ന  ബ്രാഹ്മണിക്കൽ അടരുകൾ ഒഴിവാക്കാനാവുന്നതുമല്ല. ആ കാലം, കേരളത്തിന്റെ സാമൂഹ്യാവസ്ഥയെ സംബന്ധിച്ചും ഒരു പരിണാമഘട്ടമായിരുന്നു. സ്വാതന്ത്ര്യാനന്തരം നിലനിന്നിരുന്ന, ദേശീയപ്രസ്ഥാനങ്ങൾ ഉളവാക്കിയ മതേതരമായ അവബോധത്തിൽ നിന്നും പിൻവലിഞ്ഞ് എല്ലാ സമൂഹങ്ങളും തങ്ങളുടെ മതസ്വത്വത്തെ പ്രകടമായി മടക്കിക്കൊണ്ടുവരാൻ പരിശ്രമിച്ച കാലം. അതിൽ അതിവേഗം പച്ചപിടിച്ചത് ആറ്റുകാൽക്ഷേത്രം മാത്രമല്ല. ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന പ്രശസ്തമായ എല്ലാ ആരാധാനാലയങ്ങളും, ഈ അഞ്ചുപതിറ്റാണ്ടിനിടയ്ക്ക് അഭൂതപൂർവ്വമായ ഭൗതികവളർച്ചയാണ് നേടിയത്. സ്ത്രീകളുടെ ലോകത്തെ ഏറ്റവും വലിയ ഒത്തുചേരൽ എന്ന നിലയ്ക്ക് പൊങ്കാല ഗിന്നസ് റെക്കോർഡ് വഴിയും മറ്റും ലോകശ്രദ്ധയാകർഷിച്ചപ്പോൾ, ആറ്റുകാൽക്ഷേത്രത്തിന്റെ  വളർച്ച കുറച്ചുകൂടി വേഗത്തിലായി എന്നുമാത്രം.

ഒരു കീഴാളപരിപ്രേക്ഷ്യം ഈ പുസ്തകം ആദിമധ്യാന്തം നിലനിർത്തുന്നുണ്ടെന്ന് കാണാൻ പ്രയാസമുണ്ടാവില്ല. പലയിടത്തും വിമർശനാത്മകവുമാണത്. ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാനവർഗ്ഗസ്വത്വത്തിന്റെ വിദൂരചരിത്രം മാറ്റിനിർത്താം. എങ്കിൽപ്പോലും, അറിയുന്ന സമീപചരിത്രം പരിശോധിക്കുമ്പോൾ ക്ഷേത്രത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച പല വ്യക്തികളും കുടുംബങ്ങളും പിൽകാലത്ത് നിഷ്കാസിതരും വിസ്മൃതരുമായിപ്പോയി എന്ന് പുസ്തകം പറയുന്നു. അവരിൽ ചിലരുടെയെങ്കിലും, മൂന്നാല് തലമുറയ്ക്കിപ്പുറമുള്ള ബന്ധുക്കളെ എഴുത്തുകാരി കണ്ടെത്തുന്നുണ്ട്. നിലവിലുള്ള ഭരണസമിതിയും നടത്തിപ്പുകാരും ട്രസ്റ്റുമൊക്കെ യത്ഥാർഥത്തിൽ ക്ഷേത്രവുമായി കാര്യമായ ബന്ധമൊന്നും ഇല്ലാത്തവരും, പിൽക്കാലത്തെ വരേണ്യമായ ചുവടുമാറ്റത്തിന്റെ നീക്കിയിരിപ്പാണെന്നുമുള്ള തോന്നൽ പുസ്തകമുളവാക്കുന്നു. ജാതിവ്യത്യാസമില്ലാതെ പ്രദേശവാസികൾ ഒന്നുചേർന്നു നടത്തിയിരുന്ന ക്ഷേത്രവും ഉത്സവവും പിൽക്കാലത്ത് നായർ സമുദായത്തിന്റെ കയ്യിലേക്ക് മാത്രമായി ചെന്നുചേർന്നതിന്റെ നാൾവഴികൾ സുഖകരമല്ല. മാത്രവുമല്ല, പിന്നീട് ഈ ഭരണവൃന്ദം തന്നെ ചേരിതിരിഞ്ഞ് കച്ചേരിനടപടികളിലേയ്ക്ക് പോയ എഴുപതുകളും പുസ്തകം വിശകലനംചെയ്യുന്നുണ്ട്. സർക്കാർ മേൽനോട്ടമില്ലാതെ അളവറ്റ സമ്പത്ത് കൈകാര്യം ചെയ്യുന്ന മതസ്ഥാപനങ്ങളിലെല്ലാം ഇത്തരം ഛിദ്രം  സ്വാഭാവികമാണെന്നത് മറ്റൊരുകാര്യം. ഇതുപറയുമ്പോൾ,  നിലവിലുള്ള ക്ഷേത്രകാര്യക്കാർ, തങ്ങൾ പരിലാളിക്കുന്ന, തങ്ങളെ പരിലാളിക്കുന്ന, മഹാപ്രസ്ഥാനത്തെക്കുറിച്ച് സാക്ഷാത്കരിക്കപ്പെട്ട സമഗ്രമായ ഈ സർഗ്ഗാവിഷ്കാരത്തെ എത്തരത്തിലാവും നോക്കിക്കാണുക എന്നാലോചിക്കുന്നത് കൗതുകകരമാണ്.

ആധുനികമായ രാഷ്ട്രീയ ഏകകം എന്ന നിലയ്ക്ക് അസ്തിത്വം നേടിയതിനു ശേഷം കേരളത്തിന്റെ ചരിത്രം പല കോണുകളിൽ നിന്നും എഴുതപ്പെട്ടിട്ടുണ്ട്. വൈവിധ്യങ്ങളും വൈജാത്യങ്ങളും ഏറെയുള്ള ഭൂമികയാണത്. ചരിത്രം, പരിണമിക്കുന്ന ജ്ഞാനപദ്ധതിയാവുകയാൽ അങ്ങനെയേ തരമുള്ളൂതാനും. എന്നാൽ അത്തരം സമഗ്രമായ ദേശചരിത്രാന്വേഷണങ്ങളോടൊപ്പം, ഒരുപക്ഷെ അതിനേക്കാളേറെയും, സർഗാത്മകമായ ആവിഷ്കാരപദ്ധതിയാണ് പ്രാദേശികമായ പുരാവൃത്തവും മിത്തും ചരിത്രവും ഒക്കെ തേടിയുള്ള ബൗദ്ധികസഞ്ചാരത്തിന്റെ പ്രകാശനം. കുറച്ചുകൂടി വൈകാരികമായ സൂക്ഷമതയോടെ അത് സ്ഥലത്തെയും കാലത്തെയും അടയാളപ്പെടുത്തുന്നു. അത്തരമൊരു ഇടമാണ് 'ആറ്റുകാലമ്മ: ദി ഗോഡസ്സ് ഒവ് മില്യൺസ്'. ഈ പുസ്തകം വ്യവസ്ഥാപിതമോ അക്കാദമികമോ എന്ന് വിവക്ഷിക്കാവുന്ന എഴുത്തുരീതി പിന്തുടരുന്നില്ല. ഒരുവേള ഭ്രമാത്മകമായ ഭക്തിയേയും, തികച്ചും യുക്തിസാന്ദ്രമായ ഭൗതികനിരീക്ഷണത്തെയും ഒരു വരിയിൽ തന്നെ ഭദ്രമായി വിളക്കിച്ചേർക്കുന്ന സ്ത്രൈണശക്തിയുടെ ലാവണ്യമാവും  അത്. വായനയെ അത്രയും നവ്യമായൊരു അനുഭവമാക്കുന്നത് ഈ വ്യവസ്ഥാരഹിത സാഹിത്യവ്യവഹാരമാണ്.

൦൦

കുറിപ്പ്: ചിത്രങ്ങൾ ഇന്റർനെറ്റ് സൈറ്റുകളിൽ നിന്ന്...

൦൦