Monday 26 January 2015

അതിവാദങ്ങളുടെ പരിസ്ഥിതിലോകം?

മിഷേൽ ഒബാമയ്ക്ക് പട്ടുസാരി കൊടുക്കുന്നതിന് വളരെ മുൻപേ, പട്ടുനൂൽ പുഴുക്കളെ കൊന്നു കിട്ടുന്ന പട്ടുസാരി ഉടുക്കുന്ന പട്ടത്തികൾ വെജിറ്റെറിയനാണെന്ന് പറയരുതെന്ന് രാംമോഹൻ പാലിയത്ത് എഴുതിയിരുന്നു. അതൊരു ഫലിത വിമർശനം ആയിരുന്നെങ്കിൽ ഇപ്പോൾ, ഒബാമ വന്നപ്പോൾ, അതിലെ രാഷ്ട്രീയം ചിലരൊക്കെ പറഞ്ഞു തുടങ്ങിയിരിക്കുന്നു. പറയുന്നവർക്ക് എന്തായാലും, അതൊരു പരിസ്ഥിതി രാഷ്ട്രീയം കൂടിയാണ്.

കൊല്ലം ജില്ലയിലെ ജഡായുപാറയിൽ കണ്ട ക്രഷർ
പരിസ്ഥിതി സൗഹൃദം അല്ലാത്തതിനാൽ വെളുത്ത തലമുടി കറുപ്പിക്കാൻ പാടില്ലെന്നുമുണ്ട്. അങ്ങിനെയും വായിച്ചു.

ഇതൊക്കെ പക്ഷേ അന്തമില്ലാത്ത വാദങ്ങളായാണ് തോന്നുക.

തലമുടി കറുപ്പിക്കാത്തവർ കോഴി തിന്നാതിരിക്കുമോ? കോഴി തിന്നാത്തവർ മല ഇടിച്ച് കിട്ടുന്ന പാറകൊണ്ട് വീട് കെട്ടാതിരിക്കുമോ? വീടുകെട്ടാത്തവർ കാട്ടിൽ താമസിക്കുമോ? കാട്ടിൽ താമസിക്കുന്നവർ വേഴാമ്പലുകളുടെ ആവാസവ്യവസ്ഥ തകർക്കുകയല്ലേ?

വ്യക്തിനിഷ്ഠമായി ഏറ്റവും ചെറിയ അളവിലെങ്കിലും പരിസ്ഥിതി സൗഹൃദമാകാൻ ശ്രമിക്കുന്ന ആരെയും പരിഹസിക്കാൻ അല്ല ഈ ചോദ്യങ്ങൾ.

പക്ഷേ, ചെരിപ്പിട്ട് കാടിൽ കയറരുത് എന്നൊക്കെ എൻ. എ. നസീർ പറയുന്നമാതിരിയുള്ള പരിസ്ഥിതി അതിവാദങ്ങളിൽ ഊന്നിനിന്നാൽ ക്രിയാത്മകമായ ബദൽ ജീവിതത്തെ അഭിമുഖീകരിക്കുക എന്നത് കുഴഞ്ഞുമറിഞ്ഞ വ്യവഹാരമായി മാറും.

ലോകത്തിലെ വിടുക, മണ്ണുകൊണ്ടുള്ള വീടുകളിൽ കേരളത്തിലെ എത്ര ശതമാനം ആളുകൾ ജീവിക്കുന്നു? പരിസ്ഥിതി സൗഹൃദവും ഒരുപാട് കാലം നിലനിൽക്കുന്നതുമാണ് പ്രസ്തുത വാസ്തുരീതി എന്ന് വിഷയത്തിൽ അറിവുള്ളവർ പറയുന്നു. എന്നിട്ടും എന്തേ? ഈ വിഷയം എക്സ്പ്ലിസിറ്റ് ആയിട്ട് അന്വേഷിക്കണം. അന്നേരം ആയിരം ആയിരം കാരണങ്ങൾ, സാമൂഹികം, രാഷ്ട്രീയം, സാമ്പത്തികം, തുടങ്ങിയ എളുപ്പം കണ്ടെത്താവുന്നവയെ മാത്രമല്ല, മനുഷ്യന്റെ വിചാരങ്ങളെയും വൈകാരികതെയേയും ലാവണ്യബോധത്തേയും ഒരളവുവരെ ത്വരിതപ്പെടുത്തുന്ന ജനിതകഘടകങ്ങൾ പോലും വിശകലനവൃത്തത്തിൽ വരും.

അതവിടെ നിൽക്കട്ടെ: ഇന്ന് മലയാളി മണ്‍വീട്ടിലല്ല താമസിക്കുന്നത്. അതാണ്‌ റിയാലിറ്റി. അതുകൊണ്ട് മലയിടിക്കുന്നേ എന്ന് നിലവിളിക്കുന്നതിന് മുൻപ് മൂന്നു തവണ ആലോചിക്കുക. അപ്പോൾ കോഴി കൂവും.
കന്യാകുമാരി ജില്ലയിലെ ചിതറാൾ കുന്നിൽ കണ്ട പാറഖനനം
മനുഷ്യൻ മാത്രമല്ല ഭൂമിയുടെ അവകാശി. എല്ലാ ജീവജാലങ്ങൾക്കും മനുഷ്യനെപ്പോലെ തന്നെ ഭൂമിയിൽ അവകാശമുണ്ട്‌. തുടങ്ങിയ യുട്ടോപ്യൻ ആശയങ്ങളിൽ അഭിരമിക്കാൻ അല്ലാവർക്കും അവകാശവുമുണ്ട്‌. മനുഷ്യർ മൃഗങ്ങളെ കൊന്നിരുന്നതിനേക്കാൾ മൃഗങ്ങൾ മനുഷ്യരെ കൊന്നിരുന്ന കാലങ്ങൾ ഉണ്ടായിരുന്നു. സസ്യാഹാരിയായല്ല മനുഷ്യൻ ഉടലെടുത്തതും; മാംസാഹാരിയായാണ്. സസ്യാഹാരം അവന്റെ സഹജമായ ജനിതകഘടനയ്ക്ക് എതിരാണ്.

കൊല്ലരുത് എന്ന ചിന്തയും, ആഹാരം തിരഞ്ഞെടുക്കുക എന്ന വിവേചനബോധവും മനുഷ്യന് മാത്രം സാധ്യമായ ബൗദ്ധിക ജീവിതമാണ്. തലച്ചോറ് കൊണ്ടാണ് അവൻ അധികാരി ആയത്. കുറഞ്ഞത്‌ ഒന്നരലക്ഷം വർഷത്തോളമെങ്കിലും പരിണമിച്ചാണ് മനുഷ്യന്റെ തലച്ചോറ് ഇന്നത്തെ നിലയ്ക്കായത്. അക്കാലയളവിലെ ബഹുഭൂരിപക്ഷം സമയത്തും അവൻ കൊന്നും ചത്തുമാണ് പരിണമിച്ചത്, ഇന്നും വലിയ വ്യത്യാസമൊന്നുമില്ല.

പരിസ്ഥിതിവാദം എന്നൊക്കെ പറയുമ്പോൾ അത് മനുഷ്യന്റെ അടിസ്ഥാന കാമനയ്ക്ക് എതിരായി ധൈഷണികമായി റിഫൈൻഡ് ആയ ചില പ്രദേശങ്ങളിൽ ഉയർന്നുവന്ന വിചാരധാരയാണെന്ന ബോധ്യമുണ്ടെങ്കിലേ അതിനെ വ്യക്തിതലത്തിൽ പോലും ക്രിയാത്മകമായി അഭിമുഖീകരിക്കാൻ പറ്റൂ. അതിന്റെ രാഷ്ട്രീയമോ തികച്ചും ശ്രമകരവും - എഫ്ബി എന്തായാലും മതിയാവില്ല!

ആത്യന്തികമായ അതിവിചാരത്തിലേയ്ക്ക് പോയാൽ ഇങ്ങിനെയും ആവുമല്ലോ: പരിസ്ഥിതി വാദത്തിന്റെ ലക്ഷ്യമെന്താണ്‌? മനുഷ്യകുലത്തിന്റെ നിലനില്പ് തന്നെയല്ലേ? അതിനോളം വലിയ സ്വാർത്ഥവിചാരം മറ്റേത് മൃഗത്തിനുണ്ട്?

00 

No comments:

Post a Comment