Saturday 10 October 2015

തരിശ്ശിലെ പൂവ്

അഞ്ചു പതിറ്റാണ്ട് കാലം ജീവിച്ചതിനിടയ്ക്ക് കാര്യഗൗരവമുള്ള എന്തു സംഗതിയാണ് നിങ്ങൾ ചെയ്തിട്ടുള്ളത് എന്ന് ആരെങ്കിലും ചോദിച്ചാൽ, നിസ്സംശയം ഞാൻ പതറും. അതുകൊണ്ടുതന്നെ, ഒരു ലക്‌ഷ്യം കണ്ടെത്തുന്നവരോട്, അതെത്ര ചെറുതായാലും അതിനുവേണ്ടി ജന്മം മാറ്റിവച്ച് അദ്ധ്വാനിക്കുന്നവരോട്, തിരിച്ചടികളും ഫലപ്രാപ്തിയുടെ അഭാവവും ബാലാരിഷ്ടതകളും കണ്ടു പിൻവാങ്ങാതെ ഒരൊറ്റ നോട്ടവുമായി മുന്നോട്ടു ചരിക്കുന്നവരെ കാണുമ്പോൾ, അറിയുമ്പോൾ, എനിക്ക് ഇഷ്ടവും അനല്പമായ ബഹുമാനവുമാണ്.

കാർത്തികേയൻ സാർ മരിക്കുമ്പോൾ ഞാൻ അതാണ്‌ ഓർക്കുക.

എന്റെ കൂട്ടുകാരന്റെ അച്ഛൻ എന്നതിനപ്പുറം എനിക്ക് നേരിട്ട് പരിചയമുള്ള ഒരാളല്ല അദ്ദേഹം. കൃഷിവകുപ്പിൽ ഡയറക്റ്റർ ആയി വിരമിച്ച വ്യക്തി, മിത്രാനികേതനിൽ കൃഷിവിഭാഗത്തിന്റെയും മറ്റും മേധാവിയായി പ്രവർത്തിച്ച വ്യക്തി, നിത്യചൈതന്യ യതിയുടെ സഹോദരീ ഭർത്താവ്...

കാർത്തികേയൻ സാർ
അതിനപ്പുറം, അദ്ദേഹം ഞങ്ങളുടെ നാട്ടിലേയ്ക്ക് വരുന്നത്, സ്ഥിരതാമസമാക്കുന്നത് മറ്റൊരു ലക്ഷ്യവുമായിട്ടായിരുന്നു. അക്കാലത്ത് ഞങ്ങളുടെ കടൽത്തീര ഗ്രാമത്തിന്, കുറച്ച് തെങ്ങുകൾ ഒഴിച്ചുനിർത്തിയാൽ, അർദ്ധമരുഭൂസമാന പ്രകൃതിയായിരുന്നു. ഏക്കറുകണക്കിന് തരിശായി കിടക്കുന്ന വെളുത്ത മണപ്പുറങ്ങളുണ്ടായിരുന്നു.

അവിടേയ്ക്കാണ് കാർത്തികേയൻ സാർ കൃഷിയിറക്കാൻ വന്നത്. അതൊരു പരീക്ഷണവും വ്രതവുമായിരുന്നു. ഏത് ഉഷരഭൂമിയും മനുഷ്യാദ്ധ്വാനത്തിന് ഊർവ്വരമാക്കാൻ കഴിയും എന്ന് അദ്ദേഹത്തിന് തെളിയിക്കേണ്ടതുണ്ടായിരുന്നു. ആ പരീക്ഷണത്തിൽ അദ്ദേഹം വിജയിച്ചോ എന്നത് പിന്നീട് ആലോചിക്കാം. പക്ഷെ അദ്ദേഹത്തിന്റെ ആ ഇറങ്ങിപ്പുറപ്പെടൽ അസാമാന്യമായ പ്രതിബദ്ധതയുടെ പ്രതിഫലനമായിരുന്നു.

ആൾക്കൂട്ടത്തിലോ പൊതുവേദികളിലോ ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല. എന്നാൽ അപൂർവ്വം അവസരങ്ങളിൽ അദ്ദേഹത്തിന്റെ മകനോടൊപ്പം അവരുടെ വീട്ടിൽ ചെല്ലുമ്പോൾ അദ്ദേഹത്തെ കണ്ടിട്ടുള്ളത് തന്റെ കൃഷിയിടത്തിലാണ്.

അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെടുന്നത് ഒരു അവസരത്തിൽ മാത്രമാണ്. ഞാൻ നാട്ടിൽ വായനശാലയുടെ സെക്രട്ടറിയായിരുന്ന സമയത്ത് അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടുവന്ന് കൃഷിസംബന്ധമായ ഒരു സെമിനാർ നടത്തിയിരുന്നു. പത്തിരുപത്തിയഞ്ച് കൊല്ലങ്ങൾക്ക് മുൻപാണ്...

അന്ന് ആ സെമിനാറിൽ ഞങ്ങളുടെ ഗ്രാമത്തെ പ്രതി അദ്ദേഹം വീണ്ടും വീണ്ടും പറഞ്ഞ ഒരു കാര്യം പുതിയ സാഹചര്യങ്ങളിൽ പലപ്പോഴും ഓർക്കേണ്ട അവസരം വരാറുണ്ട്. അത് ഭൂഗർഭജലസ്ത്രോതസ്സിനെ കുറിച്ചായിരുന്നു. ഭൂഗർഭജലം അക്ഷയഖനിയല്ല. വളരെ സൂക്ഷിച്ചുവേണം അതുപയോഗിക്കാൻ. അമിതമായി ഉപയോഗിച്ചാൽ ആ വിടവിലേയ്ക്ക് കടൽജലം കടന്നുവരും. ഇന്ന് നാട്ടിൽ ചെല്ലുമ്പോൾ, കടലിൽ നിന്നും അകലെയുള്ള ഉൾഭാഗങ്ങളിലെ കിണറുകളിലും ബോർവെല്ലുകളിലും പോലും ഉപ്പുജലം കലരുന്ന ആവലാതികൾ കേൾക്കുമ്പോൾ ഓരോ തവണയും ഞാൻ അദ്ദേഹത്തെ ഓർക്കും. കാർത്തികേയൻ സാറിന്റെ അറിവുകൾ അക്കാദമികം മാത്രമായിരുന്നില്ല...

കാർത്തികേയൻ സാറിന്റെ കൃഷിയിടം - ഒരു ഭാഗം
അന്ന് അദ്ദേഹത്തെ ആ സെമിനാറിലേയ്ക്ക് ക്ഷണിച്ച വായനശാലാ ഭാരവാഹികളായ ഞങ്ങൾ കൂട്ടുകാരുടെ പൊതുസുഹൃത്താണ് തന്റെ മകൻ എന്നറിയാവുന്ന അദ്ദേഹം പകുതി നർമ്മമായും പകുതി കാര്യമായും അയാളെ ഉദ്ദേശിച്ചാവും പറഞ്ഞു - എന്റെ ഈ കമ്മിറ്റ്മെന്റ് എനിക്ക് ശേഷം തുടരപ്പെടുമോ എന്നറിയില്ല.

അദ്ദേഹത്തിന്റെ ആ സംശയം അസ്ഥാനത്തായിരുന്നു. വിനു കാർത്തികേയൻ കഴിഞ്ഞ വർഷത്തെ സംസ്ഥാന സർക്കാരിന്റെ 'ഉദ്യാനശ്രേഷ്ഠ' പുരസ്കാരം നേടിയ, കേരളത്തിലെ അറിയപ്പെടുന്ന പുഷ്പ്പോദ്യാന കൃഷിക്കാരനും വ്യവസായിയും ആയിരിക്കുന്നു ഇന്ന്.

കാർത്തികേയൻ സാറിന്റെ പരീക്ഷണം വിജയിച്ചോ എന്നറിയാൻ അദ്ദേഹത്തിന്റെ കൃഷിയിടം സന്ദർശിക്കാം. പക്ഷെ അതിനെക്കാളുപരി, ഞങ്ങളുടെ നാട്ടിൽ ഇന്ന് തരിശുനിലങ്ങൾ ഇല്ല. കാർത്തികേയൻ സാറിന്റെ നേരിട്ടുള്ള ഇടപെടൽ അതിൽ ഉണ്ടായിരുന്നിരിക്കില്ല. പക്ഷേ, ഏതു തരിശിലും കൃഷിയിറക്കി വിജയിക്കാമെന്ന് ഞങ്ങൾ നാട്ടുകാർക്ക് ആദ്യമായി കാണിച്ചുതന്നത് അദ്ദേഹമാണ്...!

ആദരാഞ്ജലികൾ!

Wednesday 19 August 2015

നവകളേഭരം

അധികം കേട്ടിട്ടില്ലാത്തതു കൊണ്ടുതന്നെയാവും 'കളേഭരം' എന്ന വാക്കിന്റെ അർത്ഥം എനിക്കറിയില്ല. ഒറിയയിൽ 'നബകളേബര' എന്നൊരു വാക്കുണ്ടെന്നും അതിന്റെ അർത്ഥം പുതിയ (നബ) ശരീരം (കളേബര) എന്നാണെന്നും കഴിഞ്ഞദിവസം വായിക്കുകയുണ്ടായി. ഒക്കെ സംസ്കൃതജന്യമാവുകയാൽ കളേഭരത്തിന് മലയാളത്തിലും ശരീരം എന്ന അർത്ഥം ഉണ്ടാവും എന്ന് അനുമാനിക്കാം.

പറയാൻ വന്നത് നവകളേഭരം (നബകളേബര എന്ന് ഒറിയയിൽ) എന്ന ഉത്സവത്തെ കുറിച്ചാണ്. 12-19 വർഷത്തിലൊരിക്കൽ ഒഡീഷയിലെ പുരിയിൽ അരങ്ങേറുന്ന ഉത്സവമാണ് നവകളേഭരം. ഈ നൂറ്റാണ്ടിലെ ആദ്യത്തെ നവകളേഭരമാണ് കഴിഞ്ഞ മാസം (ജൂലൈ) പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ നടന്നത്. 19 വർഷങ്ങൾക്ക് മുൻപ് 1996 - ലാണ് ഇതിന് മുൻപ് ഈ ഉത്സവം നടന്നത്. രണ്ട് ആഷാഡങ്ങൾ ഒത്തുവരുന്ന വർഷമത്രേ ഈ ഉത്സവം ആഘോഷിക്കുക. പന്ത്രണ്ടും പത്തൊമ്പതും വർഷങ്ങൾക്കിടയ്ക്കത്രേ രണ്ടു അഷാഡങ്ങൾ ഒന്നിച്ച് സംജാതമാവുക.

ജഗന്നാഥനും ബലഭദ്രനും സുഭദ്രയും സുദർശനുമാണ് ഈ ക്ഷേത്രത്തിലെ മൂർത്തികളും വിഗ്രഹവും. ഈ ദേവകൾ പഴയ ശരീരം ഉപേക്ഷിച്ച് പുതിയ ശരീരം സ്വീകരിക്കുന്ന അതിവിപുലമായ ചടങ്ങാണ് നവകളേഭരം.

അതിന്റെ സാങ്കേതികത വളരെ ലളിതമാണ്. വേപ്പുതടി കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന വിഗ്രഹങ്ങൾ മാറ്റി, പുതിയ വേപ്പിൻ തടിയിൽ പുതിയ വിഗ്രങ്ങൾ ഉണ്ടാക്കി പൂർവ്വസ്ഥാനത്ത് പ്രതിഷ്ഠിക്കുക. അതാണ്‌ സംഭവം.

എന്നാൽ ആചാരപരമായി ഇത് വിപുലവും വൈവിധ്യപൂർണ്ണവുമായ ചടങ്ങാണ്. വിഗ്രഹങ്ങൾ ഉണ്ടാക്കാനുള്ള വിശുദ്ധമരങ്ങൾ കണ്ടെത്തുക എന്നതാണ് ഇതിലെ ഏറ്റവും പ്രധാനമായ ഭാഗം. ഒഡീഷയുടെ ഏതോ അജ്ഞാത പ്രദേശങ്ങളിൽ വളർന്നുനിൽക്കുന്ന ലക്ഷണമൊത്ത ആ വിശുദ്ധമരങ്ങള തേടി, തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം പുരോഹിതന്മാർ രാമനവമി ദിവസം യാത്രപുറപ്പെടുന്നു. പുരിയിലെ രാജാവാണ് കൊട്ടാരത്തിൽ നിന്നും ആചാരപൂർവ്വം അവരെ യാത്രയാക്കുന്നത്‌. അവർ കാൽനടയായി പല പുണ്യസ്ഥലങ്ങളും സന്ദർശിച്ചതിനു ശേഷം കകത്പൂരിലെ മാമംഗള ക്ഷേത്രത്തിലെത്തുന്നു. അവിടെ പ്രാർത്ഥനാനിരതമായി കഴിയുന്ന ഒരാഴ്ച്ചയ്ക്കിടയ്ക്കാണ് അതിൽ ചിലർക്ക് മംഗളാദേവി സ്വപ്നദർശനം നൽകി, വിഗ്രഹനിർമ്മാണത്തിന് ഉപയോഗിക്കേണ്ടുന്ന വേപ്പുമരങ്ങൾ നിൽക്കുന്ന ദേശങ്ങളുടെ സൂചന നൽകുന്നത്. അങ്ങനെ മംഗളാദേവിയുടെ അനുഗ്രഹത്താൽ നാലു വിഗ്രഹങ്ങളും നിർമ്മിക്കാനുള്ള നാല് മരങ്ങളും അവർ കണ്ടെത്തുന്നു.

ഈ നാല് വേപ്പുമരങ്ങളും ചില ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നുണ്ടാവും. അല്ലെങ്കിൽ, ആ ലക്ഷണങ്ങൾ ഒത്തവ ആയാൽ മാത്രമേ അവയിൽ നിന്നും വിഗ്രങ്ങൾ നിർമ്മിക്കാൻ ആവുകയുള്ളൂ. ആ മരത്തിനടുത്തായി ഒരു ഉറുമ്പിൻപുറ്റും ഒരു സർപ്പവും ഉണ്ടായിരിക്കണം. ഒരു ശവപ്പറമ്പും ഒരു നദിയും അധികം അകലെയല്ലാതെ കാണപ്പെടും. ഇവയുടെ ശിഖരങ്ങളിൽ പക്ഷികൾ കൂടുകൂട്ടിയിരിക്കാൻ പാടില്ല. അതിനെല്ലാം ഉപരിയായി മരത്തിന്റെ തായ്ത്തണ്ടിൽ ശംഖിന്റേയും ചക്രത്തിന്റേയും താമരയുടേയും ചിത്രരൂപങ്ങൾ പ്രകൃത്യാ തന്നെ ആലേഖനം ചെയ്യപ്പെട്ടിരിക്കണം.

അത്തരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന മരങ്ങൾ, യഗാനന്തരം മുറിച്ച് ജഗന്നാഥ ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുവരുന്നു. വിഗ്രഹനിർമ്മാണം പ്രത്യേകം തയ്യാറാക്കപ്പെട്ട അറയ്ക്കുള്ളിൽ അതീവരഹസ്യമായി, തിരഞ്ഞെടുക്കപ്പെട്ട വിശ്വകർമ്മജരുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. അങ്ങനെ നിർമ്മിക്കപ്പെടുന്ന വിഗ്രഹങ്ങളെ പ്രതി നടക്കുന്ന ഏറ്റവും വിശുദ്ധചടങ്ങായ ബ്രഹ്മപരിവർത്തനം വളരെ രഹസ്യമായി ഇരുട്ടുമുറിയിൽ, പുരോഹിതർ കണ്ണുമൂടിക്കെട്ടിയാണ് നടത്തുക. പഴയ വിഗ്രഹത്തിൽ നിന്നും മൂർത്തികളെ പുതിയ വിഗ്രഹത്തിലേയ്ക്ക് ആവാഹിക്കുന്ന ചടങ്ങാണിത്‌. അങ്ങനെ മൂർത്തികൾ അവാഹിക്കപ്പെട്ട വിഗ്രഹം ക്ഷേത്രത്തിലെ പൂർവ്വസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതോടെ പ്രത്യക്ഷമായ ഉത്സവം ആരംഭിക്കുകയായി...

നവകളേഭരം എന്ന വാക്കിന്റെ അപൂർവ്വലാവണ്യത്തോട് തോന്നിയ ആകർഷണമാണ് ഇത്രയും കുറിക്കാൻ പ്രചോദനമായത്; അഭൗമസുരഭിലമായ മിത്തുകളും ആചാരങ്ങളും ആകർഷിക്കാറില്ല എന്നല്ല...!

**
കുറിപ്പ്: വിവരങ്ങൾക്കും ചിത്രത്തിനും കടപ്പാട് 'ഡിസ്കവർ ഇന്ത്യ', ജൂണ്‍ ലക്കം

**

Saturday 15 August 2015

ജനിതകഘടനയിൽ ഇല്ലാതെ പോയത്...?

നേരിട്ടും പരോക്ഷമായും രണ്ടാം ലോകമഹായുദ്ധത്തെ പ്രമേയമാക്കി നല്ലതും നല്ലതല്ലാത്തതുമായ അസംഖ്യം ചലച്ചിത്രങ്ങൾ സാക്ഷാത്കരിക്കപ്പെട്ടിട്ടുണ്ട്. 'ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ' (1997) എന്ന ഇറ്റാലിയൻ ചിത്രവും ഈ ജനുസ്സിൽ പെടുന്നതാണ്. ചാപ്ലിൻ സിനിമകളിൽ കാണുന്നതുപോലെ ഉറപ്പായും ചിരിപ്പിക്കുന്ന സാന്ദർഭിക ഫലിതങ്ങളിലൂടെ മുന്നേറുന്ന സിനിമ അവിചാരിതമായി മാറ്റൊരു തലത്തിലേയ്ക്ക് തിരിയുന്നു...

ചിത്രത്തിന്റെ വിശകലനമല്ല, മറ്റൊരു കാര്യം പറയാനാണ് തുടങ്ങിയത്...

സിനിമയുടെ ഒരു ഭാഗത്ത്, തടവിലാക്കപ്പെട്ട ജൂതന്മാരിൽ നിന്നും കഠിനമായ ജോലികൾ ചെയ്യാൻ സാധ്യമല്ലാത്ത വൃദ്ധന്മാരെയും കുട്ടികളേയും ഗ്യാസ് ചേംബറുകളിലേയ്ക്കു അയക്കുന്നതായി പരോക്ഷമായ ചില സീനുകളിലൂടെ കാണിക്കുന്നുണ്ട്.

കുളിക്കാൻ കൊണ്ടുപോവുകയാണ് എന്ന് പറഞ്ഞാണ് അവരെ തടവറയിൽ നിന്നും കൊണ്ടുപോവുക. 'കുളിമുറി'കളിലേയ്ക്ക് കയറ്റുന്നതിന് മുൻപ് തടവുകാരോട് മേൽവസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ പട്ടാളക്കാർ ആവശ്യപ്പെടുന്നുണ്ട്. അത്തരത്തിൽ, ഒരു വൃദ്ധൻ വസ്ത്രങ്ങൾ മാറിക്കൊണ്ട് നിൽക്കുമ്പോൾ അയാളുടെ അടുത്തുകൂടി നടന്നുവരുകയായിരുന്ന ഒരു ജെർമ്മൻ പട്ടാളക്കാരിയുടെ കാലൊന്നു തെറ്റുകയും വൃദ്ധൻ സ്വാഭാവിക പ്രേരണയാൽ അവരെ താങ്ങുകയും ചെയ്യുന്നു.

തന്നെ താങ്ങിയ വൃദ്ധനെ നോക്കുന്ന ആ ജെർമ്മൻ പട്ടാളക്കാരിയുടെ മുഖം ഒരു അര സെക്കന്റ് നേരം സിനിമ അടുത്തു കാണിക്കുന്നുണ്ട്. ആ കഥാപാത്രമോ ആ അഭിനേത്രിയോ ഈ ചിത്രത്തിൽ മറ്റൊരിടത്തും പ്രത്യക്ഷപ്പെടുന്നില്ല.

വൃദ്ധനറിയില്ല തന്റെ അടുത്ത ചുവട് ഗ്യാസ് മുറിയിലേയ്ക്കാണെന്ന്. എന്നാൽ തന്നെ താങ്ങിയ, തന്റെ മുത്തച്ഛനാവാൻ പ്രായമുള്ള ആ മനുഷ്യൻ അടുത്ത നിമിഷം പച്ചയോടെ കൊല്ലപ്പെടാൻ പോവുകയാണെന്ന് യുവതിയായ ആ പട്ടാളക്കാരിക്ക് അറിയാം.

അര സെക്കന്റ് നേരം സ്ക്രീനിൽ നിറയുന്ന ആ യുവതിയുടെ മുഖം പ്രകാശിപ്പിക്കുന്ന വിവരണാതീതമായ ഭാവം, അനുവാചകനെ ഓർമ്മനിൽക്കുന്ന കാലത്തോളം ഹോണ്ട് ചെയ്യും.
അത് സിനിമയ്ക്ക് മാത്രം ആവിഷ്ക്കരിക്കാനാവുന്ന കലയുടെ അതുല്യതലമാണ്!

പക്ഷേ ആലോചനയിൽ വരുന്നത് അതല്ല. ഇത്തരം ഉലയ്ക്കുന്ന സീനുകൾ എന്തുകൊണ്ട് വിദേശസിനിമകളിൽ മാത്രം കാണുന്നു?

ഈ സിനിമയുടെ സംവിധായകൻ ഞാനായിരുന്നുവെങ്കിൽ അവിടെ അങ്ങനെ ഒരു സീൻ ഉണ്ടാവുമായിരുന്നില്ല. അതിന്റെ എന്തെങ്കിലും ഒരാവശ്യം, വിചാരം, കഥാഗതിയിൽ ഉണ്ടാവുന്നേയില്ല. എന്നിട്ടും അനാർഭാടകരമായ, എന്നാൽ അതിവിദൂരാഴങ്ങളുള്ള ആ സീൻ അവിടെ വന്നുചേർന്നിരിക്കുന്നു.

കലാവിഷ്ക്കാരങ്ങളുടെ വിചിത്രഭൂമികയിൽ നമ്മുടെ ജനിതകഘടനയിൽ എന്തോ മിസ്സ്‌ ആയിട്ടുണ്ടോ ആവോ...?

00

Tuesday 23 June 2015

ലഹരി കൊണ്ടുപോയ ഒരു അബ്സ്ട്രാക്റ്റ് ചിത്രം...!

കൊച്ചിയിലെ ചില ന്യൂജെൻ സിനിമാക്കാരാണ് കേരളത്തിൽ മയക്കുമരുന്ന് ആദ്യമായും വ്യാപകമായും ഉപയോഗിക്കുന്നത് എന്ന് ഒരു ചാനൽ റിപ്പോർട്ടറും എന്നോട് പറയരുത്...

അനീഷിന്റെ കുസൃതിപ്പുഞ്ചിരിയുള്ള സുമുഖം എന്റെ സജീവമായ ഓർമ്മയാണ് എപ്പോഴും...

പ്രീഡിഗ്രിക്ക് ആ കോളേജിൽ ചെന്നുചേരുമ്പോൾ ആദ്യമായി ലഭിച്ച കൂട്ടുകാരിൽ ഒരാൾ. വെറും ഒരാളല്ല, അക്കാലത്തെ ഏറ്റവും ആഴബന്ധമായിരുന്ന നാലഞ്ചുപേരുടെ സംഘത്തിലെ ഒരാൾ. സുന്ദരനും സകലകലാവല്ലഭനും. യൂത്ത്ഫെസ്റ്റിവെല്ലിൽ അനീഷ്‌ ഒരു ഒറ്റക്കാലൻ കൊക്കായി എത്തിയ പ്രച്ഛന്നവേഷംപോലൊന്ന് പിന്നീട് ഞാൻ കണ്ടിട്ടില്ല. നാടകം, ഏകാംഗം, മൂകാഭിനയം തുടങ്ങി അയാൾക്ക്‌ വഴങ്ങാത്തത് ഒന്നുമുണ്ടായിരുന്നില്ല. 'ഫൂട്ട് ലൂസേഴ്സ്' എന്ന പേരിൽ ഒരു നൃത്തട്രൂപ്പും അയാളുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നു. അതിനെക്കാളൊക്കെ ഉപരി, അസാമാന്യ ചിത്രരചനാ വൈഭവവും. കോളേജിലെ പരിമിതമായ ചിലവുകൾക്ക് പെണ്‍കുട്ടികളിൽ നിന്നും ചെറിയ തുകകൾ പിരിച്ചെടുക്കാൻ ഞങ്ങൾ നിയോഗിച്ചിരുന്നത് അനീഷിനെയായിരുന്നു. അയാളെ നിരാകരിക്കാൻ അവർക്കാവുമായിരുന്നില്ല...

കഴക്കൂട്ടം ജംഗഷനിലെ അയാളുടെ വീടും, ദേശീയപാതയുടെ ഓരം ചേർന്നുള്ള കടമുറികൾക്ക് മുകളിലുള്ള മട്ടുപ്പാവുമായിരുന്നു ഞങ്ങളുടെ താവളം. കഴിഞ്ഞ പത്തിരുപതു വർഷത്തിനിടയ്ക്ക് കേരളം വളർന്നതിന്റെ നെടുകേ പിളർന്ന ഉദാഹരണമാണ് കഴക്കൂട്ടം. ഞങ്ങളുടെ സായാഹ്നസ്വപ്നങ്ങൾ ചിത്രശലഭങ്ങളായി പറന്നുനടന്ന, പറങ്കിക്കാടുകളുടെ നിഗൂഡതയാൽ വന്യമായിരുന്ന വൈദ്യൻകുന്ന് ഇന്ന് ടെക്നോപാർക്ക് എന്ന വിചിത്രമായ ഒരു പേരിൽ ലോകം മുഴുവൻ അറിയപ്പെടുന്നുവത്രേ...

ഞങ്ങൾ അവിടെയിരുന്ന്, അവിടെയൊക്കെ കറങ്ങി നടന്ന്, സിനിമ സ്വപ്നം കണ്ടു. തിരക്കഥകൾ എഴുതി, വായിച്ചു, ചർച്ചചെയ്തു... അക്കാലത്ത് പ്രഭവദശയിലെ രൂക്ഷത ഉൾക്കൊണ്ടിരുന്ന ശ്രീലങ്കൻ പുലിയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഞങ്ങൾ തയ്യാറാക്കിയ തിരക്കഥ ഒരുപക്ഷെ വള്ളിപുള്ളി വ്യത്യാസമില്ലാതെ എനിക്കിന്നും വീണ്ടും എഴുതിയുണ്ടാക്കാൻ പറ്റും.

തൂലികാസൗഹൃദമുണ്ടായിരുന്ന ഒരു ശ്രീലങ്കൻ തമിഴ് പെണ്‍കുട്ടി ആദ്യം പുലി ആഭിമുഖ്യത്തിലേയ്ക്കും പിന്നീട് ഇന്ത്യയിലേയ്ക്കുള്ള അഭയാർഥി പ്രവാഹത്തിലും പെട്ടുപോകുന്നു എന്ന് അറിവുകിട്ടുന്ന ഒരു യുവാവ് അവളെ കണ്ടെത്താനായി ഇന്ത്യയിലെ അഭയാർഥി കേന്ദ്രങ്ങളിലേയ്ക്ക് നടത്തുന്ന സംഘർഷഭരിതമായ യാത്രയായിരുന്നു കഥയുടെ കാതൽ. അക്കാലത്തെ മുഖ്യധാര സിനിമാഭാവുകത്വത്തെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ട്, ആ പെണ്‍കുട്ടിയെ കണ്ടെത്താനാവാതെ, ക്ലൈമാക്സ് ഇല്ലാതെ സിനിമ അവസാനിക്കുന്നു... തിരക്കഥയ്ക്കപ്പുറം എന്തുചെയ്യണം എന്ന് ഞങ്ങൾക്ക് അറിയുമായിരുന്നില്ല. അധികം വഴികളൊന്നുമില്ലാത്ത കാലമായിരുന്നു അത്.

കഴക്കൂട്ടവും തിരുവനന്തപുരവും വിട്ട് മറ്റൊരു പട്ടണത്തിൽ ബിരുദ പഠനത്തിനായി പോയെങ്കിലും അവധിദിനങ്ങളിൽ അനീഷിന്റെ വീട്ടിലെ സംഘംചേരലുകൾ മാറ്റമില്ലാതെ തുടർന്നു, അനീഷ്‌ നിയമപഠനത്തിനായി കർണ്ണാടകത്തിലേയ്ക്ക് പോകുന്നതു വരെ...

"ഞങ്ങളുടെ സായാഹ്നസ്വപ്നങ്ങൾ ചിത്രശലഭങ്ങളായി പറന്നുനടന്ന, പറങ്കിക്കാടുകളുടെ നിഗൂഡതയാൽ വന്യമായിരുന്ന വൈദ്യൻകുന്ന് ഇന്ന് ടെക്നോപാർക്ക് എന്ന വിചിത്രമായ ഒരു പേരിൽ ലോകം മുഴുവൻ അറിയപ്പെടുന്നുവത്രേ..."
യൗവ്വനാരംഭത്തിന്റെ അനിവാര്യവും കലുഷവുമായ സങ്കീർണ്ണതകളിൽ പെട്ടുപോവുകയാൽ പല ബന്ധങ്ങളും പിന്നീട് പഴയതുപോലെ നിലനിർത്താനായില്ല.. ഗൾഫിൽ എത്തിക്കഴിഞ്ഞാണ് എനിക്ക് എന്നെത്തന്നെ സാവകാശത്തോടെ വീണ്ടെടുക്കാൻ പറ്റിയത്. വല്ലപ്പോഴും കിട്ടുന്ന വാർത്തകളിൽ നിന്നും അനീഷ്‌ മയക്കുമരുന്നിന്റെ ലോകത്ത് എത്തപ്പെട്ടതും, ഉന്മാദിയായി തിരിച്ചുവന്നതും ഒക്കെ അറിയുന്നുണ്ടായിരുന്നു.

ആദ്യത്തെ അവധിക്കു ചെന്നപ്പോൾ ഞാൻ അയാളെ കാണാൻ പോയി. സൂക്ഷിച്ച് ഇടപെടണമെന്നും, പറ്റിയാൽ ഒന്ന് കുളിക്കാൻ നിർബന്ധിക്കണമെന്നും അയാളുടെ അച്ഛൻ പറഞ്ഞു. അതെന്നെ അമ്പരപ്പിക്കുകയാണോ സങ്കടപ്പെടുത്തുകയാണോ ചെയ്തത് എന്ന് വ്യതിരിക്തമായി പറയാൻ വയ്യ. ദിവസങ്ങളോളം കുളിക്കാതെ മുഷിഞ്ഞ വസ്ത്രങ്ങൾ മാറാതെ നീട്ടി വളർത്തിയ മുടിയുമായി പുതിയ അനീഷ്‌ എനിക്ക് മുന്നിൽ നിന്നു. അപ്പോൾ വരച്ചുകൊണ്ടിരിക്കുന്ന അബ്സ്ട്രാക്റ്റ് ആയ ചില ചിത്രങ്ങൾ എനിക്ക് കാണിച്ചുതന്നു. പിന്നീട് എന്നെ വീടിന് വെളിയിലേയ്ക്കു കൊണ്ടുവന്ന് ആകാശത്തേയ്ക്ക് കൈചൂണ്ടി, ഇതൊന്നും താനല്ല വരയ്ക്കുന്നതെന്നും സൂര്യന്റെ ശക്തി തന്നെക്കൊണ്ട് ചെയ്യിക്കുന്നതാണെന്നും അയാൾ എന്നോട് പറഞ്ഞു.

ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ, കുളിച്ച് വസ്ത്രംമാറി വരൂ, നമുക്കൊന്ന് പുറത്തൊക്കെ നടന്നുവരാം എന്ന് ഞാൻ അയാളോട് പറഞ്ഞു. അയാൾ വിമുഖത കാണിച്ചു;
-അനീഷേ, എന്നോട് വേലയിറക്കല്ലേ, വേഗം കുളിച്ചിട്ടു വന്നേ...
ഒന്നും മിണ്ടാതെ അയാൾ അനുസരിച്ചു.

കഴക്കൂട്ടത്തിന്റെ മുഖംമാറിതുടങ്ങിയ വഴികളിലൂടെ പണ്ടത്തെ എന്നപോലെ തമാശകൾ പറഞ്ഞു ചിരിച്ച് ഞങ്ങൾ നടന്നു. പതിവ് ചായക്കടയിൽ കയറി എന്തോ കഴിച്ചു. കുറച്ചുമുൻപ് കണ്ട അനീഷായിരുന്നില്ല അത്. അവധികഴിഞ്ഞ് പോകുന്നതിന് മുൻപ് വീണ്ടും വരണമെന്ന് പിരിയുന്ന സമയത്ത് അയാൾ പറഞ്ഞു. പക്ഷേ എനിക്ക് പിന്നീട് പോകാനായില്ല...

ഞാൻ ഗൾഫിൽ മടങ്ങിയെത്തി ഏതാനും മാസങ്ങൾക്ക് ശേഷം, അനീഷ്‌ തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യചെയ്തു!

പ്രണയമാണ് ലഹരി, ജീവിതമാണ് ലഹരി എന്ന കാല്പനിക മുദ്രാവാക്യങ്ങളൊന്നും, ഒന്നും, ലഹരിമരുന്നിനെ ഇല്ലാതാക്കില്ല, ഒരിക്കലും. അത് മനുഷ്യന്റെ വിധിവിഹിതമാണ്!

00

Sunday 17 May 2015

അബ്ബാസിയ

ദുബായിൽ നിന്നും സന്ദർശനത്തിന് എത്തിയ ഒരു ബന്ധു അബ്ബാസിയ കണ്ടപ്പോൾ പറഞ്ഞു; "ധാരാവി ധാരാവി എന്ന് കേട്ടിട്ടേയുള്ളൂ. ഇപ്പോൾ കണ്ടു."

കുവൈത്തിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന ഒരു സ്ഥലമാണ് അബ്ബാസിയ. ഏകദേശം രണ്ടു ചതുരശ കിലോമീറ്റർ വലിപ്പത്തിൽ തേനീച്ചക്കൂട് പോലെ ജനം ഇരമ്പുന്ന സ്ഥലം. ചെറിയ ഗലികളിൽ വഴിയടച്ചുകൊണ്ട് ഫുഡ്പ്പാത്തിലും നിരത്തിലുമൊക്കെ തലങ്ങും വിലങ്ങും പാർക്ക് ചെയ്തിരിക്കുന്ന വണ്ടികൾ. ചിതറിക്കിടക്കുന്ന ചപ്പുചവറുകൾ. ടാറ് കണ്ടിട്ട് നൂറ്റാണ്ടുകളാവുന്ന റോഡുകൾ. പൊട്ടിയൊലിക്കുന്ന ഓടകൾ. അതിനിടയിലൂടെ നുഴഞ്ഞുകയറി സ്കൂളിലേയ്ക്ക് പോകുന്ന കുട്ടികൾ. അതൊന്നും കൂസാതെ, നേഴുസുമാരെയും കൊണ്ട് അതിവേഗം പായുന്ന വാനുകളും ബസ്സുകളും.

കുവൈത്തിലെ മറ്റു സ്ഥലങ്ങളുമായൊന്നും ഇതിന് താരതമ്യമില്ല. സർക്കാർ മെഷിനറികളൊന്നും കാര്യമായി ശ്രദ്ധിക്കാത്തതുകൊണ്ട് അബ്ബാസിയ സ്വയം ഒരു റിപ്പബ്ലിക്ക് പോലെ അതിന്റെ വഴിക്ക് നീങ്ങുന്നു.

രാത്രികാല അബ്ബാസിയ ജനലിലൂടെ...
തൊണ്ണൂറു ശതമാനവും മലയാളികൾ വസിക്കുന്ന അബ്ബാസിയയിൽ മറ്റ് വിദേശികൾ ആരും വന്ന് താമസിച്ച് ഭാഗ്യം പരീക്ഷിക്കാറില്ല. മലയാളിക്ക് തിണ്ണമിടുക്ക് കൂടുതലാണെന്ന് അവരും മനസ്സിലാക്കിയിരിക്കുന്നു. എന്നാൽ ദിനേനയെന്നോണം നാട്ടിൽ നിന്നും കുവൈത്തിൽ എത്തുന്ന മലയാളികളിൽ വലിയൊരു വിഭാഗം അബ്ബാസിയയിൽ താമസത്തിനെത്തുന്നു.

പല കാരണങ്ങൾകൊണ്ടും അബ്ബാസിയ സാധാരണക്കാരായ മലയാളികൾക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലമായി മാറുന്നു. മലയാളികളിലെ ഏറ്റവും വലിയ പ്രൊഫെഷണൽ വിഭാഗമായ നേഴ്സുമാർക്ക് വിവിധ ആശുപത്രികളിലേയ്ക്ക് പോകാൻ ഏറ്റവും സൗകര്യപ്രദമായി വാഹനങ്ങൾ ലഭ്യമാവുക അബ്ബാസിയയിൽ നിന്നാണ്. എട്ടു പത്ത് ഇന്ത്യൻ സ്കൂളുകൾ അബ്ബാസിയയിലും പരിസരങ്ങളിലുമായി ഉണ്ട്. കേരള പലവ്യഞ്ജനങ്ങൾ വിൽക്കുന്ന 'ബക്കാല'കൾ  ഓരോ കെട്ടിടത്തിന് താഴെയും. ഒരു ഫോണ്‍ വിളിയിൽ സാധനങ്ങൾ ഫ്ലാറ്റിലെത്തും. കാശ് മാസാവസാനം കൊടുത്താൽ മതിയാവും. ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് സ്ഥിരഭക്ഷണം നൽകുന്ന ചായപ്പീടികകൾ. കുടുംബങ്ങൾക്ക് താരതമ്യേന എളുപ്പം കിട്ടുന്ന മലയാളികളായ ജോലിക്കാരികളുടെ ലഭ്യത (പലരും അനധികൃതം എന്നത് അബ്ബാസിയയിൽ ഒരു നാട്ടുനടപ്പാണ്). സർക്കാർ ആശുപത്രികൾ മാത്രം ആശ്രയിച്ചിരുന്ന മലയാളികളുടെ ഒരു തലമുറ ഇവിടെയും അപ്രത്യക്ഷമാവുകയാണ്. അതറിഞ്ഞാവണം സ്വകാര്യാശുപത്രികളും കഴിഞ്ഞ ഏതാനും വർഷമായി ഈ ഭാഗത്ത്, മമ്മൂട്ടിയെ വരെ കൊണ്ടുവന്ന് ഉത്ഘാടനം നടത്തിക്കുന്നു.

കഴിഞ്ഞ ദിവസം ഒരു റെസ്റ്റാറന്റിൽ കഴിക്കാനിരിക്കുന്ന സമയത്ത് തൊട്ടപ്പുറത്തുള്ള ഹാളിൽ മുളചീന്തുന്ന ശബ്ദത്തിൽ ആരോ പ്രസംഗിക്കുന്നത് കേട്ടു. പരിചയമുള്ള ശബ്ദം. പാളിനോക്കിയപ്പോൾ; കെ. സി. ജോസഫ്, മന്ത്രി. ഹാളിലാകെ ഖദർ മയം. (ശബ്ദപരിചയം തോന്നിയത് ടെലിവിഷനിൽ കേട്ടിട്ട്. നേരിട്ട് പരിചയമുണ്ടെന്ന് തെറ്റിദ്ധരിക്കേണ്ട.) ഒരു മന്ത്രിയോ എം. എല്ലെയൊ എം. പിയോ ഒക്കെ ഏത് സമയത്തും ഇവിടെ ഉണ്ടാവും, പ്രശ്നപരിഹാരത്തിനായി. അവരുടെ വരവറിയിച്ചുകൊണ്ടുള്ള വലിയ പോസ്റ്ററുകളും കാണാം. രാജ്മോഹൻ ഉണ്ണിത്താന്റെ ചിത്രം ഒരു ചുമരിൽ ഞാൻ ഇന്നും കണ്ടതേയുള്ളൂ. കലാപ്രവർത്തകരും എഴുത്തുകാരും ഒക്കെ ഇടവേളകളിൽ അബ്ബാസിയയുടെ ചുമരുകളെ അലങ്കരിക്കാറുണ്ട്. നർത്തകി താരാകല്യാണ്‍ ഒരു അവാർഡ് വാങ്ങിപ്പോയത് കഴിഞ്ഞ ആഴ്ചയാണെന്ന് തോന്നുന്നു. എഴുത്തുകാരൻ സേതു ഈ അടുത്ത ദിവസങ്ങൾ ഒന്നിൽ വരാനിരിക്കുന്നു. ജീവിതം കൊണ്ടും സംസ്കാരം കൊണ്ടും അബ്ബാസിയ കേരളത്തിന്റെ ഒരു കഷണമാണ്; ലാൻഡ്സ്കേപ്പ് കൊണ്ട് അങ്ങനെയല്ലെങ്കിലും.

തെരുവോരത്ത് കുട്ടികൾക്കായി ഒരു തീറ്റമത്സരം
ഇതൊക്കെ കൊണ്ട് തന്നെ, പുതിയതായി എത്തുന്ന മലയാളികളിൽ അധികം പേരും അബ്ബാസിയയിൽ താമസത്തിനെത്തുന്നു. ഇത് മുന്നിൽകണ്ട്, അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ചെയ്യാതെ എട്ടും പത്തും നിലയുള്ള കെട്ടിടങ്ങൾ ഉയരുന്നു. തദ്വാരാ, എന്നോ നിർമ്മിച്ച ഡ്രൈനേജുകൾ ആഘാതം താങ്ങാനാവാതെ പൊട്ടിയൊലിക്കുന്നു. കാറുകൾ നിരത്തിൽ പാർക്ക് ചെയ്യപ്പെടുന്നു. നടക്കാൻ പോലും സാധ്യമാവാത്ത വിധം പൊതുസ്ഥലങ്ങൾ ഞെങ്ങിനിറയുന്നു.

സാധിക്കുന്നവരെല്ലാം സാമ്പത്തിക ഭദ്രതയൊക്കെ ആയിക്കഴിയുമ്പോൾ ഇവിടംവിട്ട് കുറച്ചുകൂടി നല്ല, കുവൈത്ത് രാജ്യത്തിന്റെ മുഖ്യധാരയോടു ചേർന്നുനിൽക്കുന്ന സ്ഥലങ്ങളിലേയ്ക്ക് താമസംമാറി പോകുന്നുണ്ട്. അതൊന്നും പക്ഷെ അബ്ബാസിയയിലെ ജനസാന്ദ്രത കുറയ്ക്കാൻ പര്യാപ്തമാവും വിധം വ്യാപകമല്ല.

കഴിഞ്ഞ ഇരുപതു കൊല്ലമായി ഞാൻ അബ്ബാസിയയിൽ ജീവിക്കുന്നു. അബ്ബാസിയ തിരഞ്ഞെടുത്തതും ഇന്നും താമസം തുടരുന്നതും സൗകര്യങ്ങൾ നോക്കിയാണ്. കുട്ടികളുടെ പഠിത്തം അതിൽ പ്രധാനമായിരുന്നു. അതിനപ്പുറം വൈകാരികമായ ബന്ധം അബ്ബാസിയയോട് ഉണ്ടോ എന്ന് ചോദിച്ചാൽ ഉത്തരം അവ്യക്തമാണ് - ഇവിടം ഉപേക്ഷിച്ചു പോയാൽ മാത്രം കൃത്യമായി പറയാൻ പറ്റുന്ന ഒരു കാര്യമാണെന്ന് തോന്നുന്നു അത്.

ഈ ആദ്ധ്യയന വർഷം കഴിയുന്നതോടെ മകളും ഇവിടുത്തെ പഠിത്തം കഴിഞ്ഞു പോകുമ്പോൾ ഞങ്ങൾക്ക് വേണമെങ്കിൽ അബ്ബാസിയ വിടാം (ഉപരിപഠനത്തിന് മകൻ നേരത്തെ പോയി). അതിനെ കുറിച്ച് ആലോചിച്ചപ്പോൾ മക്കൾ രണ്ടുപേരും അത്ര സുഖകരമായല്ല പ്രതികരിച്ചത്; "നിങ്ങൾ വേറെ എങ്ങോട്ടെങ്കിലും താമസം മാറിയാൽ ഞങ്ങൾ അവധിക്കു പോലും ഇങ്ങോട്ട് വരേണ്ടതില്ലല്ലോ. അബ്ബാസിയയിലേയ്ക്ക് അല്ലെങ്കിൽ പിന്നെ ഞങ്ങൾ എന്തിനു ഇങ്ങോട്ട് വരണം? നിങ്ങൾക്ക് അങ്ങോട്ട്‌ വന്നാൽ മതിയല്ലോ..." ജനിച്ച് വളർന്ന സ്ഥലത്തോട്, നമുക്കൊക്കെ തോന്നുന്നതുപോലുള്ള ഒരു വൈകാരികബന്ധം മക്കൾക്കും തോന്നാമല്ലോ. തെങ്ങും കവുങ്ങും മാത്രമായിരിക്കില്ല ഗൃഹാതുരത്വം...!

00

Sunday 22 February 2015

ചരിത്രാഖ്യായികയുടെ സർഗ്ഗകാമനയെന്നാൽ...?

'വൈറ്റ്ക്രോ ആർട്ട്ഡെയ് ലി'യിൽ പ്രസിദ്ധീകരിച്ചത്.

സേതുവിന്റെ 'മറുപിറവി'യുടെ വായന...

വിശാലമായി നോക്കിയാൽ ചരിത്രം രണ്ട് ഘടകങ്ങളാൽ നിർമ്മിതമാണ് - ദേശവും കാലവും. ദേശം ഏറെക്കൂറെ മൂർത്തമാണെങ്കിൽ കാലം അത്രയും പരികല്പനയും. ദേശം എന്നാൽ ഒരു പ്രത്യേക ഭൂപ്രദേശം മാത്രമാവില്ലല്ലോ. ആ പ്രദേശം നിലനിർത്തിയിരുന്ന സംസ്കാരം, ഭാഷ, വ്യാപാരം, കല..., തുടങ്ങിയവ ഉണ്ടാക്കിയെടുക്കുന്ന സവിശേഷമായ സ്വഭാവലയനം കൂടി അത് ഉൾപ്പേറുന്നുണ്ട്. പര്യവേക്ഷകരും ആർക്കിയോളജിസ്റ്റുകളും ചരിത്രകാരന്മാരുമാണ്, ചരിത്രത്തിന്റെ ഈ മൂർത്തതകളെ വീണ്ടെടുത്ത് അവതരിപ്പിക്കുന്നത്‌. ലഭ്യമായ പുരാവസ്തുക്കളിൽ നിന്നും അവർ സാധ്യമായ ലോജിക്കൽ തീർപ്പുകളിലേയ്ക്ക് എത്തുന്നു. പുതിയ കണ്ടുപിടുത്തങ്ങൾ ഉണ്ടാവുമ്പോൾ അത്തരം തീർപ്പുകൾക്കും മാറ്റം വരുന്നു എന്നതിനെ ചരിത്രദേശത്തിന്റെ വലിയ അമൂർത്തവിശേഷമായി കാണേണ്ടതില്ല. തുടർച്ചകളിലേയ്ക്കുള്ള ത്വരകമായി, സമകാല ജീവിതം തന്നെ അബ്സ്ട്രാക്റ്റാണല്ലോ എന്ന നിലയ്ക്ക് മനസ്സിലാക്കിയാൽ മതിയാവും.

ചരിത്രകാലം കുറച്ചു കൂടി സൂക്ഷ്മവും അഗോചരവുമാണ്. മുകളിൽ സൂചിപ്പിച്ച പ്രകാരം രൂപീകൃതമാകുന്ന ചരിത്രദേശത്തിന്റെ അസ്തിത്വം, കുതുകികളുടെ വ്യക്തിനിഷ്ഠമായ അനുഭവതടാകത്തിൽ വിരിയിച്ചെടുക്കുന്നതാണ് അനുസാരിയായ ചരിത്രകാലം. ചരിത്രദേശത്തിന് സാധ്യമാവുന്ന ഏകമാനത ചരിത്രകാലത്തിനില്ല. ചരിത്രത്തോട് നിശിതമായി മമത പുലർത്തുന്ന സർഗ്ഗസൃഷ്ടികളാണ്, ചരിത്രപുസ്തകങ്ങൾക്ക് ഉപരിയായി, സവിശേഷമായ ചരിത്രകാലങ്ങൾ നിർമ്മിച്ചെടുക്കാൻ ഉപയുക്തമാകുന്ന രാസഘടകം. അനുവാചകാനുഭൂതിയുടെ വ്യത്യസ്തമായ തലങ്ങളിൽ അത്രയും വൈചിത്രത്തോടെ അത് മനസ്സിലാക്കപ്പെടുകയും പ്രകാശിപ്പിക്കപ്പെടുകയും ചെയ്യുന്നു. ചരിത്രകാലത്തിന്റെ അനുഭവപരമായ പ്രപഞ്ചത്തിലാണ് ചരിത്രാഖ്യായികയുടെ എഴുത്തുകാരൻ കൂടുതലും ഭാവന ഉറപ്പിക്കുക.

മുചിരിയുടെ, പട്ടണത്തിന്റെ, ചേന്ദമംഗലത്തിന്റെ, കോട്ടപ്പുറത്തിന്റെ, കൊടുങ്ങല്ലൂരിന്റെ, പറവൂറിന്റെ ഒക്കെ ചരിത്രം പറയുകയാണ്‌ സേതു 'മറുപിറവി'യിൽ. 'ചരിത്രം പറയുക' എന്നത് ആ വാചകത്തിന്റെ നേരർത്ഥത്തിൽ എടുത്താലും ആശയഭ്രംശം വരില്ല. നോവലിന്റെ നല്ലൊരു ഭാഗവും ചില കഥാപത്രങ്ങളങ്ങനെയിരുന്നു ചരിത്രം സംസാരിക്കുക തന്നെയാണ്. ഇടകലർന്നു വരുന്ന രണ്ട് പ്രധാന ഭാഗങ്ങളായി നോവലിനെ തിരിച്ചിട്ടുണ്ട്. സമകാലവും, അതിലെ മുഖ്യകഥാപാത്രത്തിന്റെ ഓർമ്മകളുടെ ഫ്ലാഷ്ബാക്ക് കഥനവും, അയാൾ കാണുന്ന, അറിയുന്ന ചില വ്യക്തികളുടെ പാർശ്വജീവിതകഥകളും അവർ പറയുന്ന ചരിത്രത്തിന്റെ ചിതറിയ തുണ്ടുകളും ചേർന്ന ഒരുഭാഗം. രണ്ട്, ഈ സമകാല കഥയിലെ ഒരു കഥാപാത്രം എഴുതുന്ന മറ്റൊരു കഥ. പ്രത്യേകിച്ചൊരു കാര്യവുമില്ലാതെ രൂപപരമായ വ്യത്യസ്തതയ്ക്കുവേണ്ടി മാത്രമായി കഥയ്ക്കുള്ളിലെ കഥപറഞ്ഞ് അയഞ്ഞുപോയ ഘടനയുമായി മുന്നിലുള്ള 'കേശവന്റെ വിലാപങ്ങൾ'ക്ക് ഉപരിയായ മുറുക്കം 'മറുപിറവി'യുടെ രൂപവിന്യാസത്തിനും ഇല്ല.

നോവലിലെ സമകാല പ്രോട്ടഗോണിസ്റ്റിന്റെ ജീവിതം അനിതസാധാരണമായി എത്രയോ അവതരിപ്പിക്കപ്പെട്ട ജീവിതപ്രദേശങ്ങളിലാണ്; യൗവ്വനത്തിലെ നഗരജീവിതം, മധ്യകാലം എത്തുമ്പോൾ 'വേരുകളോ'ടുള്ള നൊസ്റ്റാൾജിയ, ഇതൊന്നും പങ്കുവയ്ക്കാൻ മിനക്കെടാത്ത ഭാര്യയും മക്കളും, മൂന്നാംതലമുറയ്ക്ക് അതിനോട് തോന്നുന്ന 'ജെനറ്റിക്കൽ' താല്പര്യനൈരന്തര്യം - എന്നിങ്ങനെ തുടരുന്ന എം. ടിയൻ ഹാംങ്ങോവർ. ആഴംകുറഞ്ഞ മറ്റുചില അനുബന്ധകഥകളും അനുവാചകാനുഭവത്തെ കുടഞ്ഞുവിരിക്കാൻ പാകത്തിനുള്ള ഭാവനാവൈപുല്യമൊന്നും പ്രകടിപ്പിക്കുന്നില്ല.

അധികം ദൂരത്തല്ലാത്ത ഭൂതകാലത്തിൽ നിന്നും, കഥ നടക്കുന്ന പ്രദേശത്തെ ചില വ്യക്തികളേയും സന്ദർഭങ്ങളേയും കഥയിലേയ്ക്ക് വിളക്കിചേർത്തിട്ടുമുണ്ട്. സ്ഥലവാസിയായ എഴുത്തുകാരന്റെ, അല്ലെങ്കിൽ ആ പരിസരങ്ങളോട് നേരിട്ട് ബന്ധപെട്ടിരിക്കുന്ന ഒരു അനുവാചകന്റെ പ്രാദേശികമായ ഗൃഹാതുരകാമനകളെ തൃപ്തിപ്പെടുത്താൻ ഉതകുന്നതിന് അപ്പുറം ആ വ്യക്തികളെയോ സന്ദർഭങ്ങളെയോ ഭാഷാനുഭവത്തിന്റെ പൊതുതലത്തിലേയ്ക്ക് ഉയർത്താനായിട്ടില്ല. അനാദി മുതൽ ഇന്നുവരെ തന്റെ ജന്മപ്രദേശത്തെക്കുറിച്ച് കേട്ടതും അറിഞ്ഞതുമായ എല്ലാ കാര്യങ്ങളും ചാക്കിൽ കുത്തിനിറച്ചിട്ടുണ്ട് എഴുത്തുകാരൻ.  ഈ കഥാപ്രദേശത്ത് നിന്നും അധികം അകലെയല്ലാതുള്ള മറ്റൊരു ദേശത്തെ വിന്യസിച്ച് ഒരു ചരിത്രകഥാപാത്രത്തെ പൊലിപ്പിച്ചെടുത്ത 'തീക്കടൽ കടഞ്ഞ് തിരുമധുരം' എന്ന നോവൽ പെട്ടെന്ന് ഓർമ്മവരും. മറ്റുപല പരാധീനതകളും കണ്ടെത്താമെങ്കിലും, അത് സംപ്രേക്ഷണം ചെയ്ത ഏകാഗ്രവും സമഗ്രവുമായ പാഠഘടനയുടെ ആഴം, ചിതറിത്തെറിച്ച് ആശയഭ്രംശം ഉണ്ടാക്കുന്ന 'മറുപിറവി'യിൽ സന്നിഹിതമല്ല.

മലയാളം നോവൽ, യാത്ര ആരംഭിക്കുന്നത് തന്നെ ചില ചരിത്രാഖ്യായികകളുമായാണല്ലോ. അവയോ ഇന്നും ഭാഷാനോവൽസാഹിത്യ കടലിലെ സുന്ദരതിമിംഗലങ്ങളാണ്. 'മാർത്താണ്ഡവർമ്മ'യിലും 'ധർമ്മരാജ'യിലും 'രാമരാജാബഹദൂറി'ലും സ്ഥൂലമായ അവസ്ഥയിൽ ചരിത്രകഥാപാത്രങ്ങളേയും സന്ദർഭങ്ങളേയും സർഗ്ഗാത്മകമായി വിതറിയിട്ടുണ്ട്. എന്നാൽ ആഖ്യാനത്തിന്റെ സൂക്ഷ്മപ്രദേശങ്ങൾ വ്യവഹരിക്കുന്നത് ചരിത്രമല്ല; വളരെ സങ്കീർണ്ണമായ മനുഷ്യപ്രപഞ്ചത്തിന്റെ ശക്തവും ശൈലീകൃതവുമായ പ്രകാശനമാണ് അവിടെ കാണാനാവുന്നതും ഉദ്ദേശ്ശിച്ചിരിക്കുന്നതും. ആ ആഖ്യാന മികവ് ചരിത്രത്തിന്റെ മാറിവരുന്ന വാസ്തവികതകളെ അപ്രസക്തമാക്കി നിസ്തുലമായ, സവിശേഷമായ ചരിത്രകാലം അനുവാചകന്റെ മൈൻഡ്സ്കേപിൽ ഒരു ചുമർച്ചിത്രമെന്നപോലെ കൊത്തിയിടുന്നു. തിരുവിതാംകൂറിന്റെ ചരിത്രം തന്നെയാണ് ആ ആഖ്യായികൾ പ്രകാശിപ്പിക്കുന്നത് എന്ന നിലയ്ക്ക് അവ സംപ്രേക്ഷണം ചെയ്യുന്ന ചരിത്രകാലം ശക്തമായ പൊതുബോധമായി ഭാഷയിൽ ഇഴചേർന്നിരിക്കുന്നു. പുതുതായി കണ്ടെത്തപ്പെടുന്ന വാസ്തവികതകളുടെ ബലത്തിൽ തിരുവിതാംകൂറിന്റെ പ്രത്യക്ഷചരിത്രം മാറ്റിയെഴുതപ്പെടുമ്പോഴും, സി. വിയുടെ ആഖ്യായികാത്രയത്തിലൂടെ കടന്നുപോയിട്ടുള്ള അനുവാചകന്, അവ ബോധത്തിൽ വരച്ചുചേർത്ത ചരിത്രകാലത്തെ പിന്നണിയിൽ നിർത്തിയേ അത്തരം നവീനാനുഭവങ്ങൾക്ക് വശംവദനാകാനാവൂ.

ചരിത്രാഖ്യായികയുടെ സർഗ്ഗകാമന എങ്ങനെ എന്നുള്ളതിന്റെ സൂചകം ഈ താരതമ്യത്തിലൂടെ ഏറെക്കൂറെ വായിച്ചെടുക്കനാവും. സി. വിയുടെ ആഗ്രഹം പാഠഭേദമായി ഏതെങ്കിലും ചരിത്രം പറയുക എന്നതായിരുന്നില്ല. ശക്തമായ കഥയും ആശയവും ഉപാധിരഹിതമായി ആ ആഖ്യായികകളിൽ സന്നിഹിതമായിരുന്നു. അത് മുന്നിലേയ്ക്ക് വയ്ക്കാൻ അദ്ദേഹം തിരഞ്ഞെടുത്ത ചരിത്രപരിസരവും ഭാഷയും രൂപവുമൊക്കെ ആ സങ്കീർണ്ണ കഥാലോകത്തിന്റെ പിന്നണിസംഘമാണ്. 'മറുപിറവി' ചരിത്രം പറയുക എന്ന ബാധ്യത മുൻനിശ്ചയപ്രകാരം ഏറ്റെടുക്കുന്നു. ഒരു തരത്തിൽ അത് ആഖ്യായികകളുടെ ഭൂമിക പോലുമല്ല - ചരിത്രപഠനങ്ങളുണ്ടല്ലോ. ആഖ്യായികകൾ, ചരിത്രാഖ്യായികൾ ആയി പരിണമിക്കപ്പെടുന്നത് പാഠസമന്വയത്തോടെ വിടർന്നുവരുന്ന ചരിത്രകാലത്തിന്റെ അബോധമായ സ്വാംശീകരണം അനുവാചകനിൽ സംഭവിക്കുന്നതോടെയാണ്. 'മറുപിറവി' ചരിത്രദേശത്തെ പറയാൻ ശ്രമിക്കുന്നു; അനുവാചകനിൽ ചരിത്രകാലം സന്നിവേശിക്കുന്നില്ല.

00 

Wednesday 28 January 2015

മഴമേഘങ്ങളിലേയ്ക്ക് പായുന്ന ദുരന്തമറവികൾ...

'വൈറ്റ്ക്രോ ആർട്ട്ഡെയ് ലി'യിൽ പ്രസിദ്ധീകരിച്ചത്. 

ഊർവ്വരതയുടെ നിദാനമാവുകയാൽ, ആദിമ ദൈവസങ്കല്പങ്ങളിലെ ഒരു പ്രാമാണിക ഘടകമാണ് മഴ. മഴയ്ക്ക്‌ വേണ്ടി യാഗം നടത്തുന്ന രണ്ട് സിനിമകളെങ്കിലും മലയാളത്തിൽ എന്റെ അറിവിലുണ്ട് - ഭരതന്റെ 'വൈശാലി'യും ജയരാജിന്റെ 'പൈതൃക'വും. ഉഷ്ണമേഖലാ പ്രദേശത്തിൽപ്പെടുന്ന കേരളത്തിൽ കൃത്യമായി നിർവ്വചിക്കപ്പെട്ട മൂന്ന് മഴക്കാലങ്ങൾ ഏറ്റകുറച്ചിലുകളോടെ വർഷത്തിന്റെ പകുതിയിലധികം ജലസാന്ദ്രമാക്കാറുണ്ട്. എങ്കിൽകൂടിയും അടുത്തകാലത്തും കേരളത്തിൽ അതിരാത്രങ്ങൾ നടത്തിയതായി വാർത്തകളുണ്ടായിരുന്നുവല്ലോ. പ്രാക്തനമായ ഗോത്രസംസ്കൃതിയുടെ ഓർമ്മകൾ ഉപലംഭിക്കുന്ന ഒരാചാരത്തിന്റെ പിന്തുടർച്ച എന്നതിനപ്പുറം അത്തരം മഴയാരാധനകളുടെ യുക്ത്യായുക്തികൾ അപ്രസക്തമാണ്. ലാവോസ് എന്ന മറ്റൊരു ഉഷ്ണമേഖലാ പ്രദേശത്തിന്റെ ജീവിതം ചിത്രീകരിക്കുന്ന 'ദ റോക്കെറ്റ്' എന്ന സിനിമയും മഴദൈവങ്ങളെ പ്രീതിപ്പെടുത്താൻ നടത്തുന്ന വിചിത്രമായ ഒരാചാരത്തിന്റെ അരികുപിടിച്ച് കൂടിയാണ് അതിന്റെ നാടകീയമായ പരിസമാപ്തിയിലേയ്ക്ക് എത്തുന്നത്.

ലാവോസ് എന്ന രാജ്യത്തെ കുറിച്ച് അധികമൊന്നും കേൾക്കാറില്ല. ലോകത്തിൽ കൊമ്മ്യൂണിസ്റ്റ് സമഗ്രാധിപത്യഭരണം ഇന്നും ബാക്കിയായ വളരെ കുറച്ച് രാജ്യങ്ങളിൽ ഒന്നാണ് ലാവോസ്. ബർമ്മ, ചൈന, വിയറ്റ്‌നാം, കംബോഡിയ, തായ് ലാൻഡ്‌ എന്നീ രാജ്യങ്ങൾക്ക് നടുവിലായി കടൽത്തീരങ്ങളില്ലാതെ ഇടുങ്ങി സ്ഥിതിചെയ്യുന്ന രാജ്യമത്രേ അത്. കടൽത്തീരം ഇല്ലെന്നേയുള്ളൂ, ട്രോപ്പിക്കൽ കാലാവസ്ഥയാണ്, കേരളത്തിന്റെ ഉൾ/മലനാടുകൾ പോലെയാണ് ഭൂപ്രകൃതിയെന്ന് അവിടെ വച്ച് ചിത്രീകരിച്ച 'ദ റോക്കെറ്റ്' എന്ന സിനിമ കാണുമ്പോൾ മനസ്സിലാവുന്നു. ചിത്രീകരണ ഭംഗികൊണ്ട് തോന്നുന്നതുമാവാം, കേരളത്തെക്കാളും വന്യവും ഹരിതാഭവും ആയി പലപ്പോഴും അനുഭവപ്പെട്ടു എന്നതാണ് വാസ്തവം.


ആസ്ത്രേലിയക്കാരനായ ഡോക്യുമെന്ററി സംവിധായകൻ Kim Mordaunt - ന്റെ ആദ്യ കഥാചിത്രമാണ് 'ദ റോക്കെറ്റ്‌'. അദ്ദേഹം തന്റെ ഡോക്യുമെന്ററി ചിത്രീകരണങ്ങളുടെ ഭാഗമായി ലവോസിന്റെ ഭാഗങ്ങളിൽ വിപുലമായി സഞ്ചരിച്ചതിന്റെ പ്രതിസ്ഫുരണമായാണ് തന്റെ ആദ്യ കഥാചിത്രത്തിന്റെ ഭൂമികയും ആ പരിസരം തന്നെയായതെന്ന് കരുതാം. സോകോൾഡ് മൂന്നാംലോക രാജ്യങ്ങൾക്ക് പൊതുവേ അപരിചതമല്ലാത്ത, അയുക്തികമായ ഒരുപാട് വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പ്രദേശമായ വടക്കൻ ലാവോസിലെ ഗോത്രവർഗ്ഗ മേഖലയിലേയ്ക്കാണ് ഈ സിനിമയിലൂടെ കിമ്മിന്റെ ക്യാമറ പോവുക.

അത്തരത്തിലുള്ള ഒരു വിശ്വാസമാണ് ഈ സിനിമാക്കഥയുടെ ഗതി നിജപ്പെടുത്തുന്ന അടിയൊഴുക്ക്. ഇരട്ട കുട്ടികൾ ജനിച്ചാൽ അതിൽ ഒരു കുട്ടി നന്മകൾ കൊണ്ടുവരുമെന്നും മറ്റേ കുട്ടി നാശം കൊണ്ടുവരുമെന്നും ഈ ഗോത്രജനത വിശ്വസിക്കുന്നു. സിനിമയിലെ മുഖ്യകഥാപാത്രമായ കുട്ടി ഇരട്ടയായി ജനിക്കുകയും സഹോദരൻ ജന്മനാ തന്നെ മരിച്ചുപോവുകയും ചെയ്യുന്നു. നന്മയുടെയാണോ നാശത്തിന്റെയാണോ വിത്ത്‌ എന്നറിയാത്തതിനാൽ ബാക്കിയായ കുഞ്ഞിനെക്കൂടി കൊന്നുകളയാൻ ഭർതൃമാതാവ് ആവശ്യപ്പെടുന്നെങ്കിലും അവന്റെ അമ്മ അതിനു സമ്മതിക്കുന്നില്ല. അങ്ങനെ നാശവും നന്മയും ആരോപിതമാവാനുള്ള മൂർത്തരൂപമായി ഈ കുട്ടി വളർന്നുവരുന്നു.

കഥയുടെ വൈകാരിക പ്രതലം മാറുന്നതിനനുസരിച്ച് കാഴ്ചയുടെ തലത്തിന് സങ്കീർണ്ണമായ നിഴൽനിറപ്പകർച്ചകളിലൂടെ ഭാവവ്യതിയാനങ്ങളെ പൊലിപ്പിച്ചെടുക്കുന്ന വലിയ സാങ്കേതികതയൊന്നും ഈ സിനിമയിൽ എവിടെയും കാണാനാവില്ല. സുതാര്യവും ലളിതവും അതേ സമയം പ്രകൃതിയെ വശ്യമായി പകർത്തുകയും ചെയ്യുന്ന ഇമ്പമാർന്ന ദൃശ്യങ്ങളുടെ നൈരന്തര്യം കഥാസഞ്ചാരത്തിന് പിന്നിൽ ലയിച്ചു നിൽക്കുന്നു. (മഴയും വെയിലും, പ്രണയവും കാമവും ഒക്കെ ഒരുപോലെ തെളിമയോടെ ദൃശ്യമാവുക എന്നതും കാഴ്ചയുടെ കലകൂടിയാണ്‌ എന്ന നിലയ്ക്ക് സിനിമ കാംക്ഷിക്കുന്ന ദൃശ്യപരമായ സങ്കീർണ്ണ നിറപ്പകർച്ചയുടെ അഭാവവും പരാധീനതയാണ്.) കഥയുടെയും കാഴ്ചയുടെയും ഇത്തരത്തിലുള്ള നേർസാക്ഷാത്കാരത്തിന്റെ അടിയിൽ നിന്നുവേണം ലാവോസ് എന്ന രാജ്യം കടന്നുപോയ ഭീതിതമായ ഭൂതകാലത്തിന്റെ അടരുകൾ കണ്ടെടുക്കാൻ...

വികസ്വര രാഷ്ട്രങ്ങൾ നേരിടുന്ന വലിയൊരു സമകാല പ്രശ്നമാണ്, വികസനം ഒരു പ്രത്യേക പ്രദേശത്തു സംജാതമാക്കുന്ന സാമൂഹികവും സാംസ്കാരികവുമായ സംഘർഷം. തികച്ചും സാമൂഹ്യ പ്രതിബദ്ധം എന്ന് പറയാവുന്ന പല സിനിമകളും, പ്രത്യേകിച്ച് കഥേതര ചിത്രങ്ങൾ, ഈ വിഷയം സങ്കോചരഹിതമായി വ്യവഹരിച്ചിട്ടുണ്ട്. ഈ സിനിമയിലും ഒരു അണക്കെട്ട് നിർമ്മാണത്തിന്റെയും തദ്വാരായുള്ള കുടിയൊഴിപ്പിക്കലിന്റെയും രൂപത്തിൽ പ്രസ്തുത വിഷയം കടന്നുവരുന്നു. കഥാഗതിയുടെ ത്വരകം എന്നതിനപ്പുറം നേരിട്ടുള്ള സാമൂഹ്യവിമർശനത്തിന്റെ തലത്തിലല്ല അത് ഈ സിനിമയിൽ വിന്യസിച്ചിരിക്കുന്നതെന്ന് മാത്രം. അത്തരത്തിൽ ഒരു രാഷ്ട്രീയകാമന ആ വിഷയത്തിൽ, ഈ സിനിമ ആഗ്രഹിക്കുന്നില്ല എന്ന് പറയാമെങ്കിലും, ലാവോസിൽ അതും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു സാമൂഹ്യാനുഭവമാണെന്ന് വെളിപ്പെടുന്നുണ്ട്.


വളരെ വിചിത്രമായ ഒരു റിക്കോഡുള്ള രാജ്യം കൂടിയാണ് ലാവോസ് - ലോകത്തിൽ ഏറ്റവും കൂടുതൽ ബോംബു ചെയ്യപ്പെട്ട രാജ്യം! അമേരിക്ക - വിയറ്റ്നാം യുദ്ധത്തിൽ ഈ പ്രദേശത്ത്‌ ബോംബുകളുടെ പെരുമഴയായിരുന്നുവത്രേ. അതിൽ പകുതിയിലധികം പൊട്ടാതെ ഇന്നും ലാവോസിന്റെ മണ്ണിൽ ചെറുജ്വാലാമുഖികളായി പുതഞ്ഞുകിടക്കുന്നു, മനുഷ്യനും മറ്റ് ജീവജാലകങ്ങൾക്കും ഭൂപ്രതലത്തിലൂടെ നടക്കാൻ ഏറ്റവും അപായകരമായ പ്രദേശമായി ആ രാജ്യത്തെ മാറ്റിക്കൊണ്ട്. ഈ ദുരന്ത സവിശേഷതയെ മുന്നിലേയ്ക്ക് കൊണ്ടുവരുന്ന അവസരങ്ങളിലൂടെ സിനിമ കടന്നുപോകുന്നുണ്ട്.

പൊട്ടാൻ പാകത്തിന് ഭൂപ്രതലത്തിൽ ഇന്നും ബാക്കിയായ ബോംബുകൾ ഒരു പ്രദേശത്തിന്റെ സാമൂഹ്യാനിവാര്യതയോ ദൈനംദിന ജീവിതത്തിന്റെ സന്നിഹിത നിരന്തരതയോ ആയി പരിണമിക്കുന്ന വിമാനുഷികതയുടെ ഏറ്റവും ഐറണിക്കലായ പ്രകാശനമാണ് സിനിമയുടെ അവസാനം കടന്നുവരുന്ന മഴയ്ക്കുവേണ്ടിയുള്ള ആചാരോത്സവം. പ്രാക്തനമായ അചാരങ്ങളുടെ സമകാലച്ഛായയിൽ തുടരുന്ന യാഗങ്ങളുടെയും ഉത്സവങ്ങളുടെയും ലളിത പ്രകഥനമായല്ല ഈ പ്രദേശത്ത്‌ മഴയ്ക്ക്‌ വേണ്ടിയുള്ള യാഗം നടക്കുന്നത്. അത് ഒരു യാഗമോ ഉത്സവമോ പോലുമല്ല - മത്സരമാണ്. ആകാശത്തിലേയ്ക്ക്, മേഘഗർഭങ്ങളിലെ ജലജന്യതയിലേയ്ക്ക്, മനുഷ്യനിർമ്മിതമായ, സാങ്കേതികമായി പ്രാകൃതമായ റോക്കെറ്റുകൾ പായിച്ചുകൊണ്ടാണ് അവർ മഴദൈവങ്ങളെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നത്.

ഗോത്രാസ്മൃതികൾ പേറുന്ന പ്രാകൃത്യമായ ഒരു രൂപകമല്ല റോക്കെറ്റ്. ലാവോസിനെ സംബന്ധിച്ച് അത് വിമാനുഷികം കൂടിയാണ്. മരണജ്വാലയായി താഴേക്ക് പാഞ്ഞുവരുന്ന മിസ്സൈലുകളും  ബോംബുകളും ആണവർക്ക് പരിചിതം. ആ ചിരപരിചിതത്വത്തിൽ നിന്നും ഉളവായ ഏതോ ചോദനയിൽ നിന്നാവാം മഴദൈവങ്ങളെ പ്രീതിപ്പെടുത്താൻ റോക്കെറ്റയയ്ക്കുക എന്ന വിചിത്രവും ആധുനികവുമായ ഒരാചാരത്തിലേയ്ക്ക് അവരെത്തുന്നത്. ദുരന്തത്തിന്റെ ഓർമ്മകളെ ഉത്സവത്തിന്റെ മറവിയിലേയ്ക്ക് ഒളിച്ചുകടത്തി അപ്രസക്തമാക്കുകയും. പൊട്ടാതെ ബാക്കിയായ ബോംബുകളിൽ നിന്നും മിസ്സൈലുകളിൽ നിന്നും അപകടകരമാംവിധം ശേഖരിക്കുന്ന വെടിമരുന്നുകൊണ്ടാണ് പലരും റോക്കെറ്റുകൾ ഉണ്ടാക്കുന്നതു പോലും. അത്തരത്തിൽ ഒരു ശ്രമത്തിനിടയ്ക്ക് നായകനായ ബാലൻ മരണത്തിൽ നിന്നും രക്ഷപ്പെടുന്നത് യാദൃശ്ചികത കൊണ്ടുമാത്രമാണ്.

അവസാനം മഴത്തുള്ളികൾ വീഴുന്നുണ്ട്‌. അത് പോപ്യുലർ ഫിനാലിയാണ്. 'വൈശാലി'യിലും 'പൈതൃക'ത്തിലും അതങ്ങിനെയാണ്. മറ്റ് വഴികളിലൂടെ പോകാൻ വേറൊരു തരം ആഴം വേണ്ടതുണ്ട്. താരതമ്യത്തിന്, പെട്ടെന്ന് ഓർമ്മവരുക മറ്റൊരു മൂന്നാംലോക ആവിഷ്കാരമായ ഖ്യെൻസെ നോർബുവിന്റെ 'ട്രാവലേഴ്സ് ആൻഡ് മജിഷ്യൻസ്' എന്ന ഭൂട്ടാനീസ് സിനിമയാണ്. പ്രകാശനത്തിന്റെയും പാഠത്തിന്റെയും ആന്തരിക വ്യവഹാരത്തിൽ ആ ചലച്ചിത്രം ആഞ്ഞുനിൽക്കുന്ന ആഴമുള്ള ഒരു താത്വികതലമുണ്ട്‌. അത് റോക്കെറ്റിൽ ഇല്ല. സാക്ഷാത്കാരകരുടെ വ്യതിരിക്തമായ ജീവിത, കലാ അഭിമുഖീകരണങ്ങൾ ആഖ്യാന വ്യത്യാസങ്ങളുടെ മൂലകം തന്നെയാണ്. അതിനൊപ്പം, മൂന്നാംലോക ജീവിതം ഒരു ഒന്നാംലോക സംവിധായകൻ കാണുന്നതിന്റെ, ആവിഷ്കരിക്കുന്നതിന്റെ പ്രകടനാത്മകമായ ഭ്രംശങ്ങൾ ഈ ചിത്രത്തെ അർഹിക്കുന്ന പോപ്യുലർ ഫിനാലിയിലേയ്ക്ക് തന്നെ എത്തിക്കുന്നു.

00

Monday 26 January 2015

അതിവാദങ്ങളുടെ പരിസ്ഥിതിലോകം?

മിഷേൽ ഒബാമയ്ക്ക് പട്ടുസാരി കൊടുക്കുന്നതിന് വളരെ മുൻപേ, പട്ടുനൂൽ പുഴുക്കളെ കൊന്നു കിട്ടുന്ന പട്ടുസാരി ഉടുക്കുന്ന പട്ടത്തികൾ വെജിറ്റെറിയനാണെന്ന് പറയരുതെന്ന് രാംമോഹൻ പാലിയത്ത് എഴുതിയിരുന്നു. അതൊരു ഫലിത വിമർശനം ആയിരുന്നെങ്കിൽ ഇപ്പോൾ, ഒബാമ വന്നപ്പോൾ, അതിലെ രാഷ്ട്രീയം ചിലരൊക്കെ പറഞ്ഞു തുടങ്ങിയിരിക്കുന്നു. പറയുന്നവർക്ക് എന്തായാലും, അതൊരു പരിസ്ഥിതി രാഷ്ട്രീയം കൂടിയാണ്.

കൊല്ലം ജില്ലയിലെ ജഡായുപാറയിൽ കണ്ട ക്രഷർ
പരിസ്ഥിതി സൗഹൃദം അല്ലാത്തതിനാൽ വെളുത്ത തലമുടി കറുപ്പിക്കാൻ പാടില്ലെന്നുമുണ്ട്. അങ്ങിനെയും വായിച്ചു.

ഇതൊക്കെ പക്ഷേ അന്തമില്ലാത്ത വാദങ്ങളായാണ് തോന്നുക.

തലമുടി കറുപ്പിക്കാത്തവർ കോഴി തിന്നാതിരിക്കുമോ? കോഴി തിന്നാത്തവർ മല ഇടിച്ച് കിട്ടുന്ന പാറകൊണ്ട് വീട് കെട്ടാതിരിക്കുമോ? വീടുകെട്ടാത്തവർ കാട്ടിൽ താമസിക്കുമോ? കാട്ടിൽ താമസിക്കുന്നവർ വേഴാമ്പലുകളുടെ ആവാസവ്യവസ്ഥ തകർക്കുകയല്ലേ?

വ്യക്തിനിഷ്ഠമായി ഏറ്റവും ചെറിയ അളവിലെങ്കിലും പരിസ്ഥിതി സൗഹൃദമാകാൻ ശ്രമിക്കുന്ന ആരെയും പരിഹസിക്കാൻ അല്ല ഈ ചോദ്യങ്ങൾ.

പക്ഷേ, ചെരിപ്പിട്ട് കാടിൽ കയറരുത് എന്നൊക്കെ എൻ. എ. നസീർ പറയുന്നമാതിരിയുള്ള പരിസ്ഥിതി അതിവാദങ്ങളിൽ ഊന്നിനിന്നാൽ ക്രിയാത്മകമായ ബദൽ ജീവിതത്തെ അഭിമുഖീകരിക്കുക എന്നത് കുഴഞ്ഞുമറിഞ്ഞ വ്യവഹാരമായി മാറും.

ലോകത്തിലെ വിടുക, മണ്ണുകൊണ്ടുള്ള വീടുകളിൽ കേരളത്തിലെ എത്ര ശതമാനം ആളുകൾ ജീവിക്കുന്നു? പരിസ്ഥിതി സൗഹൃദവും ഒരുപാട് കാലം നിലനിൽക്കുന്നതുമാണ് പ്രസ്തുത വാസ്തുരീതി എന്ന് വിഷയത്തിൽ അറിവുള്ളവർ പറയുന്നു. എന്നിട്ടും എന്തേ? ഈ വിഷയം എക്സ്പ്ലിസിറ്റ് ആയിട്ട് അന്വേഷിക്കണം. അന്നേരം ആയിരം ആയിരം കാരണങ്ങൾ, സാമൂഹികം, രാഷ്ട്രീയം, സാമ്പത്തികം, തുടങ്ങിയ എളുപ്പം കണ്ടെത്താവുന്നവയെ മാത്രമല്ല, മനുഷ്യന്റെ വിചാരങ്ങളെയും വൈകാരികതെയേയും ലാവണ്യബോധത്തേയും ഒരളവുവരെ ത്വരിതപ്പെടുത്തുന്ന ജനിതകഘടകങ്ങൾ പോലും വിശകലനവൃത്തത്തിൽ വരും.

അതവിടെ നിൽക്കട്ടെ: ഇന്ന് മലയാളി മണ്‍വീട്ടിലല്ല താമസിക്കുന്നത്. അതാണ്‌ റിയാലിറ്റി. അതുകൊണ്ട് മലയിടിക്കുന്നേ എന്ന് നിലവിളിക്കുന്നതിന് മുൻപ് മൂന്നു തവണ ആലോചിക്കുക. അപ്പോൾ കോഴി കൂവും.
കന്യാകുമാരി ജില്ലയിലെ ചിതറാൾ കുന്നിൽ കണ്ട പാറഖനനം
മനുഷ്യൻ മാത്രമല്ല ഭൂമിയുടെ അവകാശി. എല്ലാ ജീവജാലങ്ങൾക്കും മനുഷ്യനെപ്പോലെ തന്നെ ഭൂമിയിൽ അവകാശമുണ്ട്‌. തുടങ്ങിയ യുട്ടോപ്യൻ ആശയങ്ങളിൽ അഭിരമിക്കാൻ അല്ലാവർക്കും അവകാശവുമുണ്ട്‌. മനുഷ്യർ മൃഗങ്ങളെ കൊന്നിരുന്നതിനേക്കാൾ മൃഗങ്ങൾ മനുഷ്യരെ കൊന്നിരുന്ന കാലങ്ങൾ ഉണ്ടായിരുന്നു. സസ്യാഹാരിയായല്ല മനുഷ്യൻ ഉടലെടുത്തതും; മാംസാഹാരിയായാണ്. സസ്യാഹാരം അവന്റെ സഹജമായ ജനിതകഘടനയ്ക്ക് എതിരാണ്.

കൊല്ലരുത് എന്ന ചിന്തയും, ആഹാരം തിരഞ്ഞെടുക്കുക എന്ന വിവേചനബോധവും മനുഷ്യന് മാത്രം സാധ്യമായ ബൗദ്ധിക ജീവിതമാണ്. തലച്ചോറ് കൊണ്ടാണ് അവൻ അധികാരി ആയത്. കുറഞ്ഞത്‌ ഒന്നരലക്ഷം വർഷത്തോളമെങ്കിലും പരിണമിച്ചാണ് മനുഷ്യന്റെ തലച്ചോറ് ഇന്നത്തെ നിലയ്ക്കായത്. അക്കാലയളവിലെ ബഹുഭൂരിപക്ഷം സമയത്തും അവൻ കൊന്നും ചത്തുമാണ് പരിണമിച്ചത്, ഇന്നും വലിയ വ്യത്യാസമൊന്നുമില്ല.

പരിസ്ഥിതിവാദം എന്നൊക്കെ പറയുമ്പോൾ അത് മനുഷ്യന്റെ അടിസ്ഥാന കാമനയ്ക്ക് എതിരായി ധൈഷണികമായി റിഫൈൻഡ് ആയ ചില പ്രദേശങ്ങളിൽ ഉയർന്നുവന്ന വിചാരധാരയാണെന്ന ബോധ്യമുണ്ടെങ്കിലേ അതിനെ വ്യക്തിതലത്തിൽ പോലും ക്രിയാത്മകമായി അഭിമുഖീകരിക്കാൻ പറ്റൂ. അതിന്റെ രാഷ്ട്രീയമോ തികച്ചും ശ്രമകരവും - എഫ്ബി എന്തായാലും മതിയാവില്ല!

ആത്യന്തികമായ അതിവിചാരത്തിലേയ്ക്ക് പോയാൽ ഇങ്ങിനെയും ആവുമല്ലോ: പരിസ്ഥിതി വാദത്തിന്റെ ലക്ഷ്യമെന്താണ്‌? മനുഷ്യകുലത്തിന്റെ നിലനില്പ് തന്നെയല്ലേ? അതിനോളം വലിയ സ്വാർത്ഥവിചാരം മറ്റേത് മൃഗത്തിനുണ്ട്?

00 

Saturday 10 January 2015

സിംഗപ്പൂരിൽ പോയവർ

എന്റെ നാട്ടിലെ ജയ്ഹിന്ദ്‌ വായനശാലയുടെ മേൽനോട്ടത്തിൽ എല്ലാ വർഷവും വളരെ വിപുലമായി നടത്തുന്ന ക്രിസ്തുമസ് ആഘോഷങ്ങളോടൊപ്പം പ്രസിദ്ധീകരിക്കുന്ന വാർഷിക സുവനിറിൽ (2014) വന്നത്... 

സിംഗപ്പൂരിൽ നിന്നും അവധിക്കു വരുന്നവർ, പുത്തൻതോപ്പിലെ അത്രയൊന്നും വിരളമല്ലാത്ത, എന്റെ കുട്ടിക്കാല കാഴ്ചയായിരുന്നു. ഇന്നു പക്ഷേ അതൊക്കെ മാറിയിരിക്കുന്നു. ആ തലമുറ ഏതാണ്ട് മുഴുവനായും യാത്രപറഞ്ഞ് പോയിക്കഴിഞ്ഞു. സിംഗപ്പൂരിൽ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്നവരുടെ രണ്ടാം തലമുറയിൽപ്പെട്ടവർക്ക് നാടുമായി കാര്യമായ ബന്ധമൊന്നുമില്ല. മാത്രവുമല്ല അവരിൽ പലരും സിംഗപ്പൂർ വിട്ട് അമേരിക്ക, ബ്രിട്ടണ്‍, ആസ്ത്രേലിയ തുടങ്ങിയ മറ്റ് രാജ്യങ്ങളിലേയ്ക്ക് സ്ഥിരതാമസം പറിച്ചുനട്ടിരിക്കുന്നു എന്നും മനസ്സിലാക്കുന്നു. സാമൂഹ്യപഠനങ്ങളിൽ ഇന്ന് ഒരുപാട് വ്യവഹരിച്ചുവരുന്ന ഇന്ത്യൻ ഡയസ്പോറയുടെ ക്ലാസിക്ക് ഉദാഹരണമായി എടുക്കാം സിംഗപ്പൂരിൽ പോയ പുത്തൻതോപ്പുകാരുടെ ഈ ചിതറിയ രണ്ടാം തലമുറയെ.

പുത്തൻതോപ്പുകാർ പുരാതനകാലം മുതൽ ഉപജീവനത്തിനായി ദേശാന്തരയാത്രകൾ നടത്തികൊണ്ടിരുന്ന ഒരു സമൂഹമാണ്. അതുപക്ഷേ, പുത്തൻതോപ്പിന്റെ മാത്രം വ്യതിരിക്തമായ സ്വഭാവവിശേഷമായി കാണേണ്ടതില്ല. ചരിത്രം ആരംഭിക്കുന്ന കാലം മുതൽ കേരളം കപ്പൽസഞ്ചാരങ്ങളുടെ കഥപറയും. കേരളത്തിന്റെ ചരിത്രം വന്നവരുടേയും പോയവരുടേയും സങ്കരവും സങ്കീർണ്ണവുമായ ജീവിതകഥകളാണ്. മക്കയ്ക്ക് പോയ ചേരമാൻ പെരുമാൾ ചരിത്രമായാലും കഥയായാലും നമ്മുടെ പൊതുബോധത്തിലുണ്ട്. ഡില്ലനോയ് എന്നൊരു ലന്തക്കാരൻ കൊളച്ചൽ തുറമുഖത്ത് യുദ്ധസന്നാഹങ്ങളുമായി വന്നിറങ്ങിയിരുന്നില്ലെങ്കിൽ ആധുനിക തിരുവിതാംകൂറോ, തദ്വാരാ ഇന്നു കാണുന്ന നിലയ്ക്കുള്ള കേരളമോ സാക്ഷാത്കരിക്കപ്പെടുമായിരുന്നു എന്ന് ഉറപ്പിക്കാനാവില്ല. ദേശാന്തരഗമനങ്ങളുടെ ജനിതകം കേരളത്തിന്റെ രക്തത്തിലുണ്ട്. അതിന്റെ ഒരു അല്ലിയായി പുത്തൻതോപ്പിൽ നിന്നും ഭാഗ്യാന്വേഷികൾ സിലോണിലേയ്ക്കും സിംഗപ്പൂരിലേയ്ക്കും പിൽക്കാലത്ത് മദ്ധ്യപൂർവ്വദേശങ്ങളിലേയ്ക്കും ഒക്കെ സഞ്ചരിച്ചുകൊണ്ടിരുന്നു.


ഇന്ത്യയും സിംഗപ്പൂരുമായുള്ള ബന്ധം അതിപുരാതനമാണ്. പ്രീ-കൊളോണിയൽ കാലഘട്ടത്തിൽ, ഇസ്ലാമിന്റെ വരവിനും പ്രാമുഖ്യത്തിനും മുൻപ്, ഗ്രേറ്റർ ഇന്ത്യ എന്ന് പറയുന്ന ഹിന്ദു-ബുദ്ധ സംസ്കൃതിയുടെ അതിരുകൾക്കുള്ളിൽ വരുന്നതായിരുന്നു ഇന്നത്തെ സിംഗപ്പൂർ ഉൾപ്പെടുന്ന മലയാപ്രദേശം. കൊളോണിയൽ കാലഘട്ടത്തിൽ ഇന്ത്യയും സിംഗപ്പൂരും ഒരുപോലെ ബ്രിട്ടീഷ് അധീനതയിലായിരുന്നതിനാൽ ഇത്തരം അതിരുകൾ തന്നെ അപ്രസക്തമായിരുന്നു. ഒരു കുഞ്ഞു ദ്വീപ് രാഷ്ട്രമായ സിംഗപ്പൂരിനെ വ്യതിരിക്തമായ ഒരു രാഷ്ട്രീയ ഏകകമായി ആദ്യകാലത്ത് പരിഗണിച്ചിരുന്നില്ല. മലയായുടെ ഭാഗമായാണ് അത് നിലനിന്നിരുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് മലയാമുനമ്പിലെ ദ്വീപ് തന്ത്രപ്രധാനമാണെന്ന് ബ്രിട്ടീഷുകാർക്ക് മനസ്സിലാകുന്നതും അങ്ങനെ ആധുനിക സിംഗപ്പൂരിന്റെ യാത്ര ആരംഭിക്കുന്നതും. മുഖ്യ മലയാ പ്രദേശത്തു നിന്നും അക്കാലത്താണ് ഇന്ത്യാക്കാരുടെ ഒരു ചെറിയ കൂട്ടം, സിംഗപ്പൂരിൽ കച്ചവടത്തിനും മറ്റു ജോലികൾക്കുമൊക്കെയായി എത്തപ്പെടുന്നത്.

എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒന്നാം ലോകമഹായുദ്ധത്തിനോടും രണ്ടാം ലോകമഹായുദ്ധത്തിനോടും മറ്റും ബന്ധപ്പെട്ടാണ് ഇന്ത്യയിൽ നിന്നും വലിയ സഞ്ചാരങ്ങൾ, പ്രത്യേകിച്ച് സൈനിക ആവശ്യങ്ങൾക്കായുള്ളവ, സംഭവിക്കുന്നത്‌. സിംഗപ്പൂരിൽ 1915 - ൽ നടന്ന  ശിപായിലഹളയിൽ (ഇന്ത്യയിലെ പ്രസിദ്ധമായ ശിപായി ലഹളയെ കുറിച്ചല്ല പരാമർശിക്കുന്നത്) പങ്കെടുത്തതും തൂക്കിലേറ്റപ്പെട്ടതും ഇന്നത്തെ ഇന്ത്യൻ പ്രദേശത്തു നിന്നുള്ള പട്ടാളക്കാരായിരുന്നു എന്നത് അവിടുത്തെ ഇന്ത്യൻ സാന്നിധ്യം വ്യക്തമായും അടിവരയിടും. ഏതാണ്ട് എണ്ണൂറ്റൻപതോളം മുസ്ലീം ശിപായിമാർ ഉൾപ്പെടുന്ന ഈ സംഭവത്തിൽ കേരളത്തിൽ നിന്നുള്ളവർ ഉണ്ടായിരുന്നില്ല എന്ന് പറയാനാവില്ല. കേരളത്തിൽ നിന്ന് ബ്രിട്ടീഷ് പട്ടാളത്തിൽ ചേരാൻ പോയവർ വളരെയധികം ഉണ്ടായിരുന്നു എന്നതിനാൽ തന്നെ ഈ സംഭവത്തിലും ഒരുപാട് മലയാളികൾ ഉൾപ്പെട്ടിരുന്നിരിക്കണം എന്നുതന്നെ കരുതേണ്ടി വരും.

രണ്ടാം ലോകമഹായുദ്ധ കാലത്തോടടുപ്പിച്ചായിരിക്കണം പുത്തൻതോപ്പിൽ നിന്നും സിംഗപ്പൂർ ഭാഗത്തേയ്ക്ക് ആദ്യത്തെ യാത്രകൾ ഉണ്ടാവുന്നത് എന്ന് അനുമാനിക്കാം. എന്റെ അമ്മയുടെ സഹോദരനും സഹോദരീ ഭർത്താവും ബ്രിട്ടീഷ് കൂലിപ്പട്ടാളത്തിൽ ചേർന്ന് ജപ്പാനെതിരെ പൊരുതാൻ പോയതായി കേട്ടിട്ടുണ്ട്. ഇവരെ കൂടാതെ പുത്തൻതോപ്പിൽ നിന്നും മറ്റുപലരും ഇതുപോലെ പോയിട്ടുണ്ടാവും എന്ന് കരുതുന്നു. എന്നാൽ രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെടുത്തി ആലോചിക്കുമ്പോൾ വേഗം ഓർമ്മവരുക, സമീപ തീരദേശഗ്രാമത്തിൽ നിന്നുള്ള ബോണിഫെസ് പെരേര എന്ന ഐ. എൻ. എ പോരാളിയെ ആണ്. 1942 ഫെബ്രുവരിയിൽ ബ്രിട്ടീഷ് സിംഗപ്പൂർ ജപ്പാന് മുന്നിൽ കീഴടങ്ങി. ഇന്ത്യാക്കാരുൾപ്പെടെ ബ്രിട്ടീഷ് പട്ടാളത്തിൽ ഉണ്ടായിരുന്ന പലരും തടവുകാരായി പിടിക്കപ്പെട്ടു. ഇങ്ങനെ പിടിക്കപ്പെട്ട ഇന്ത്യൻ പട്ടാളക്കാരിൽ പലരും പിന്നീട് ജപ്പാന്റെ ഒത്താശയോടെ സ്ഥാപിതമായ ഐ. എൻ. എ യിൽ അംഗമായി എന്നാണ് പറയപ്പെടുന്നത്‌. ബോണിഫെസ് പെരേര ശ്രദ്ധയിലേയ്ക്ക് വരുന്നത്, സഖ്യശക്തികൾ ജപ്പാനെ പരാജയത്തിന്റെ മുനമ്പിലേയ്ക്ക് എത്തിക്കുമ്പോൾ, ജപ്പാൻ അന്തർവാഹിനിയിൽ വന്ന് ഗുജറാത്ത് തീരത്തേയ്ക്ക് മറ്റ് ചിലരോടൊപ്പം നീന്തികയറുന്നതോടെയാണ്. എന്റെ കൂട്ടുകാരനായ അദ്ദേഹത്തിന്റെ ഒരു കൊച്ചുമകൻ വർഷങ്ങൾക്ക് ശേഷം സാന്ദർഭികമായി ഈ ഗുജറാത്ത് തീരത്തെത്തിയതും അവിടെ സ്ഥാപിച്ചിട്ടുള്ള ഒരു സ്വാതന്ത്ര്യസമരസ്മാരകത്തിൽ തന്റെ മുത്തച്ഛന്റെ പേരുകണ്ട് അഭിമാനിതനായി നിന്നതും എന്നോട് പറഞ്ഞിട്ടുണ്ട്. പുത്തൻതോപ്പിൽ നിന്നും, അത്തരത്തിൽ, മൂർത്തമായ നിലയ്ക്ക് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഭാഗഭാക്കായ ഏതെങ്കിലും വ്യക്തികളുണ്ടായിരുന്നോ എന്നത് സംശയകരമാണ്.

ഉപജീവനാർത്ഥം പുത്തൻതോപ്പിൽ നിന്നും സിംഗപ്പൂരിലേയ്ക്ക് സമഗ്രമായ യാത്രകൾ ഉണ്ടാവുന്നത് രണ്ടാം ലോകമഹായുദ്ധത്തിനും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും ശേഷമാണ്. സാംസണ്‍ ഡിക്രൂസ്, അദ്ദേഹത്തിന്റെ ഒരു ഓർമ്മക്കുറിപ്പിൽ ഇങ്ങനെ ഓർത്തെടുക്കുന്നത് കാണാം: "1950 - കളിൽ പുത്തൻതോപ്പിലെ ചെറുപ്പക്കാരുടെ നല്ല സംഖ്യ സിംഗപ്പൂരിൽ എത്തികഴിഞ്ഞിരുന്നു." (ജയ്ഹിന്ദ് വായനശാല - അൻപതുകൊല്ലം മുൻപ്, പ്രവാസി-98, 1998 ലെ വായനശാല സുവനീർ.) ഇ. ബി. മുസോളിനി എഴുതുന്നു: "ജയ്ഹിന്ദ് വായനശാല പ്രവർത്തകരിലധികവും 1950 കഴിഞ്ഞപ്പോൾ സിംഗപ്പൂരിൽ ആയി. അവിടെ അവർ ചേർന്ന് സിംഗപ്പൂർ സമാജത്തിന് രൂപംനല്കി." (വായനശാല - ഓർമ്മകളിലൂടെ, പ്രവാസി-98, 1998 ലെ വായനശാല സുവനീർ.) ഇതിൽ നിന്നും ഒരുകാര്യം മനസ്സിലാവും; ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പുത്തൻതോപ്പിൽ നിന്നും നല്ലൊരു കൂട്ടം ചെറുപ്പക്കാർ സിംഗപ്പൂരിൽ എത്തിയിരുന്നു. ആധുനിക പുത്തൻതോപ്പിന്റെ സമഗ്രമായ സാമൂഹികമാറ്റത്തിന് കാരണമായ മൂർത്തമായ ആദ്യത്തെ സംഭവമായിരുന്നു അത്. എന്നാൽ ആ കൂട്ടത്തിൽ വഴിതെളിച്ച് ഏറ്റവും ആദ്യം സിംഗപ്പൂരിലേയ്ക്ക് കപ്പൽ കയറിയ ആ ഒരാൾ ആരാണ്? ആ വ്യക്തിയെ പുത്തൻതോപ്പിന്റെ ചരിത്രം അടയാളപ്പെടുത്തേണ്ടതാണ്.

സമഗ്രമായ ആ സാമൂഹിക മാറ്റം വ്യാപകമാവുന്നത് പത്തുമുപ്പത് വർഷം കൂടിക്കഴിഞ്ഞ് ഗൾഫ് കുടിയേറ്റ കാലത്താണെങ്കിലും അതിന്റെ ബീജാവാപം നടക്കുന്നത് പുത്തൻതോപ്പിന്റെ സിംഗപ്പൂർ കാലഘട്ടത്തിലാണ്. അതിന്റെ വളരെ പ്രത്യക്ഷമായ ഉദാഹരണമായി, പുത്തൻതോപ്പിന്റെ സാംസ്കാരിക ജീവിതത്തിൽ വിസ്ഫോടകമായ മാറ്റങ്ങൾ സംഭവിപ്പിച്ച ജയ്ഹിന്ദ് വായനശാല നിൽക്കുന്നു. വായനശാല അതിന്റെ ബാലാരിഷ്ടതകളിൽ നിന്നും മുക്തമാവുന്നത് സിംഗപ്പൂർ ചിത്രത്തിലേയ്ക്ക് കടന്നുവരുന്നതോടെയാണ്. സാംസണ്‍ ഡിക്രൂസ് എഴുതുന്നു: "അവിടത്തെ [സിംഗപ്പൂർ] പുത്തൻതോപ്പ് സമാജം വായനശാലയെ ദത്തെടുക്കുകയും 1/2 ഏക്കർ സ്ഥലവും കെട്ടിടവും സ്വന്തമായുണ്ടാക്കാൻ ലൈബ്രറിയെ സഹായിക്കുകയും ചെയ്തു." അതേ സംഭവം ഇ. ബി. മുസോളിനിയും വള്ളിപുള്ളി വ്യത്യാസമില്ലാതെ ഓർക്കുന്നുണ്ട്: "അവിടെ അവർ ചേർന്ന് സിംഗപ്പൂർ [പുത്തൻതോപ്പ്] സമാജത്തിന് രൂപം നൽകി. സിംഗപ്പൂർ സമാജത്തിന്റെ പ്രസിഡന്റും സെക്രട്ടറിയും മാറിമാറി വന്നെങ്കിലും ട്രഷറർ അവസാനം വരേയും ശ്രീ. ബി. എം. പെരേര തന്നെയായിരുന്നു. അവർ ആദ്യമായി വായനശാലയ്ക്ക് 50 സെന്റ്‌ സ്ഥലം വാങ്ങി. അന്നത്തെ വായനശാലാ പ്രസിഡന്റ് നെപ്പോളിയൻ സാറും സെക്രട്ടറി സ്റ്റെല്ലസ് നെറ്റോയും ലൈബ്രേറിയൻ റോമൻ ഡിക്രൂസുമായിരുന്നു. സ്ഥലം വാങ്ങി അല്പംകഴിഞ്ഞ് കെട്ടിടത്തിനുള്ള ശ്രമങ്ങൾക്കും ആരംഭമായി."


ഒരു സ്ഥാപനത്തെ, പ്രത്യേകിച്ച് ഒരു പൊതുസ്ഥാപനത്തെ, സംബന്ധിച്ച് ഏറ്റവും പ്രയാസകരമായ കാലഘട്ടം അതിന്റെ പ്രഭവകാലമാണ്. ഒരു പ്രത്യേക സ്വഭാവത്തിന്റെ പാളത്തിലേയ്ക്ക് വീണുകഴിഞ്ഞാൽ പിന്നീട് സവിശേഷ ശ്രദ്ധ കൊടുത്തില്ലെങ്കിൽ പോലും ഏന്തിയും വലിഞ്ഞുമൊക്കെ അത് ഓടിക്കോളും. ആ നിലയ്ക്ക് നോക്കിയാൽ നമ്മൾ വലിയ അഭിമാനത്തോടെ കൊണ്ടുനടക്കുന്ന ജയ്ഹിന്ദ് വായനശാല സാധ്യമാക്കിയത് സിംഗപ്പൂരിൽ പോയവരാണെന്ന് മനസ്സിലാക്കാം. തുടക്കകാലത്ത് അവരുടെ 'ദത്തെടുക്കൽ' ഉണ്ടായിരുന്നില്ലെങ്കിൽ ഒരുവേള വായനശാല അന്നുതന്നെ അകാലമരണത്തിലേയ്ക്ക് പോയേനേ.

ജിവിതോപാധി തേടി പരദേശത്തുപോയവരുടെ നാടിനോടുള്ള ആഗ്രഹം കൂടിയായിരുന്നു വായനശാലയുടെ അന്നത്തെ വളർച്ച. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടു പൊതുവായി ഉണ്ടായിവന്ന ദേശീയബോധം, ഉല്പതിഷ്ണത്വം, മതേതരത്വം തുടങ്ങിയ ഗുണങ്ങളൊക്കെ ആ തലമുറയുടെ മുഖമുദ്രയായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണല്ലോ വായനശാലയുടെ ജയ്ഹിന്ദ് എന്ന പേര്. സിംഗപ്പൂർ പുത്തൻതോപ്പ് സമാജം എത്രകാലം സജീവമായി തുടർന്നു എന്നറിയില്ല. എന്തായാലും കുറച്ചു വർഷങ്ങൾക്ക് ശേഷം സിംഗപ്പൂരിൽ പോയവരിൽ പലരും മടങ്ങിവരുകയും മറ്റുപലരും ജീവിതത്തിന്റെ അനിവാര്യമായ സങ്കീർണ്ണതകളിലേയ്ക്ക് കളംമാറി സകുടുംബം അവിടെ തന്നെ കഴിയുകയും ചെയ്തു. അപൂർവ്വം ചില വ്യക്തികൾ സിംഗപ്പൂരിലെ മലയാളി സമൂഹത്തിൽ തന്നെ അറിയപ്പെടുന്നവരായി മാറുകയുണ്ടായി. എഴുത്തുകാരനായ ജോർജ്ജ് നെറ്റോ അവിടുത്തെ മലയാളി സമാജം പ്രസിദ്ധീകരിച്ചിരുന്ന അനുകാലികത്തിന്റെ പത്രാധിപരായിരുന്നു. എം. ടിയെ പോലുള്ള എഴുത്തുകാർക്ക് സാഹിത്യജീവിതത്തിന്റെ തുടക്കകാലത്ത്‌, അവരെ കണ്ടെത്തി അങ്ങോട്ടുചെന്ന് വലിയ സഹായങ്ങൾ ചെയ്തിരുന്നത് അദ്ദേഹമാണെന്ന് പിൽക്കാലത്ത് പലപ്പോഴും എം. ടി എഴുതിയിട്ടുണ്ട്. ജോർജ്ജ് നെറ്റോ എഴുതിയ സ്വതന്ത്രസമരസേനാനിയായിരുന്ന സക്കീർ ഹുസൈന്റെ ജീവചരിത്രം ചെറുപ്പകാലത്ത് ഞാൻ വായിച്ചിട്ടുണ്ട്. മറ്റുചില പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട് എന്നാണ് അറിവ്. അവ സമാഹരിക്കപ്പെടേണ്ടതാണ്. എണ്‍പതുകളോടെ പുത്തൻതോപ്പിന്റെ പരദേശജീവിതം വളരെ വ്യാപകമായി ഗൾഫ് മേഖലയിലേയ്ക്ക് സാന്ദ്രീകരിക്കപ്പെടുകയും സിംഗപ്പൂർ അപ്രസക്തമാവുകയും ചെയ്തു.

അക്ഷരങ്ങൾ വ്യക്തമായി കൂട്ടിവായിക്കാൻ തുടങ്ങിയ കാലത്തുതന്നെ ഞാൻ വായനശാലയിൽ അംഗത്വം എടുത്തിരുന്നു. ഇത് എന്റെ മാത്രം കാര്യമല്ല, പുത്തൻതോപ്പിലെ ഒരുവിധമുള്ള എല്ലാവരുടെയും കഥയാണ്. ഒരു പുത്തൻതോപ്പുകാരന്റെ കലാ, കായിക, സാഹിത്യ ലോകത്തിലേയ്ക്കുള്ള ആദ്യത്തെ ചുവടുവയ്പ്പ് ജയ്ഹിന്ദ്‌ വായനശാലയിലൂടെ ആയിരിക്കും എന്നത് നിസ്തർക്കമാണ്. ഗൃഹാതുരവും കാല്പനികവുമായ ആ വിഷയവും കാലവും ഈ കുറിപ്പിന്റെ പരിധിയിൽ വരാത്തതിനാൽ വിടുന്നു. എന്നാൽ കുട്ടിക്കാലത്ത്, വായനശാലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളോടും ഒപ്പം മനസ്സിൽ മായാതെ നിൽക്കുന്ന ഒന്നാണ് ഓഫീസ് മുറിയിലെ ചുമരിൽ തൂക്കിയിട്ടിരുന്ന ഫ്രെയിം ചെയ്ത കുറേ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകൾ. തുടക്കകാലത്ത്‌, സിംഗപ്പൂരിൽ നിന്നും വായനശാലയുടെ കെട്ടിപ്പടുക്കലിന് ശ്രമപ്പെട്ട പുത്തൻതോപ്പുകാരുടെ ചിത്രങ്ങളായിരുന്നു അവ.

ഒക്താവിയോ പാസ് തന്റെ നോബേൽ പ്രഭാഷണത്തിൽ പറയുന്നുണ്ട്: പാരമ്പര്യത്തിൽ നിന്നും തുടിപ്പുള്ള ഒരു വിത്ത്‌ കണ്ടെത്തി ഇന്നിന്റെ തെറ്റാടിയിൽ കോർത്ത്‌ ഭാവിയിലേയ്ക്ക് പായിക്കുന്നതാണ് ആധുനികത എന്ന്. മറ്റൊരു തരത്തിൽ വ്യാഖ്യാനിച്ചാൽ, ഏറ്റവും ചരിത്രബോധമുള്ളവരായിരിക്കുക എന്നതാണ് ഏറ്റവും സമകാലിനരായിരിക്കാനുള്ള പ്രധാനവഴി എന്നാണത്. ഇന്ന് വായനശാലയുടെ ചുമരിൽ ആ ചിത്രങ്ങൾ ഇല്ല എന്നാണ് അറിയുന്നത്. വ്യക്തിപരമായി, അതെടുത്തു മാറ്റിയ പ്രവൃത്തിയോട് ഞാൻ വിയോജിക്കുന്നു. അതിലുള്ളത് ചില വ്യക്തികളായിരുന്നില്ല, ഒരു കാലത്തിന്റെ പ്രതിനിധാനമായിരുന്നു. ആ ചിത്രങ്ങൾ ഇല്ലാത്ത വായനശാലയുടെ ചുമര് ചരിത്രബോധമില്ലാത്ത ചുമരാണ്. ചരിത്രബോധമില്ലാത്ത ജനത തോറ്റ ജനതയുമാണ്!

എങ്കിലും അതിനെ കൂടുതൽ കാല്പനികവൽക്കരിക്കുന്നതിൽ അതിപ്രാധാന്യം ഇല്ലതാനും. കാലം ചിതലിനെപ്പോലെയാണ്. എപ്പോഴും തുടച്ചുമിനുക്കിക്കൊണ്ടിരുന്നില്ലെങ്കിൽ എന്തിനേയും അത് അരിച്ചുകളയും. അതൊരു അനിവാര്യതയാണ്. ആ ചിത്രങ്ങളിൽ ചിരിച്ചുകൊണ്ടിരുന്നവരും, ആ ചിത്രങ്ങൾ എടുത്തുമാറ്റിയവരും, ഇതെഴുതുന്ന ഞാനും, വായിക്കുന്ന നിങ്ങളും ആരും കാലത്തെ അതിജീവിക്കില്ല. ഒന്നോ രണ്ടോ തലമുറകളുടെ അകലത്തിൽ നമ്മൾ ജീവിച്ചിരുന്നു എന്നതിന്റെ ഓർമ്മകൾ പോലും ചിതലരിച്ചുപോകുമല്ലോ...!

00

Sunday 4 January 2015

ഏറ്റവും പഴയ സ്വപ്നം

യൂറോപ്പിലെ പുരാതനശിലായുഗത്തിന്റെ അവസാനഭാഗത്തെ upper paleolithic എന്ന സംജ്ഞ കൊണ്ടാണ് വിവക്ഷിക്കുക. ബി. പി 50,000 മുതല്‍ 10,000 വരെ എന്ന നിലയ്ക്ക് ഈ കാലത്തെ ഏകദേശം നിജപ്പെടുത്താം (BP-before present). അക്കാലത്ത് യൂറോപ്പ് ഇന്ന് കാണുന്നതു പോലുള്ള ഒരു പ്രദേശമായിരുന്നില്ല. അവസാനത്തെ ഹിമയുഗത്തിന്റെ ലാഞ്ചനകളില്‍ മഞ്ഞുമൂടികിടക്കുന്ന ഒരു സ്ഥലമായിരുന്നു അവിടം. ബ്രിട്ടണ്‍ , ദ്വീപായി പരിണമിച്ചു കഴിഞ്ഞിരുന്നില്ല - മുഖ്യയൂറോപ്പില്‍ നിന്നും ബ്രിട്ടണിലേയ്ക്ക് നടന്നുപോകാന്‍ സാധിക്കുമായിരുന്നു. ആ ഹിമമേടുകളില്‍ എങ്ങിനെയാവും മനുഷ്യര്‍ ജീവിച്ചിരിക്കുക? ഭൂമി പരന്നതാണെന്ന് നിസ്സംശയം കരുതിയിരിക്കുന്ന മദ്ധ്യകാലത്തെ ഒരാളുടെ വീക്ഷണവൃത്തം എങ്ങിനെയായിരുന്നിരിക്കും? ആ മനോഗതിയെ പോലും ഇന്ന് ആലോചിച്ചെടുക്കുക ശ്രമകരമാണ്. അപ്പോള്‍ മുപ്പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ ഹിമയുഗത്തിലെ മനുഷ്യനെ സങ്കല്‍പം ചെയ്യാന്‍ ശ്രമിച്ചാലോ?

വെര്‍ണര്‍ ഹെര്‍സോഗിന്റെ (Werner Herzog) 'കേവ് ഓവ് ഫോര്‍ഗോറ്റണ്‍ ഡ്രീംസ്' (Cave of Forgotten Dreams) എന്ന ഡോക്യുമെന്ററി ആ കാലത്തിലേയ്ക്കാണ് അനുവാചകനെ കൊണ്ടുപോവുക. അത്രയും വര്‍ഷങ്ങള്‍ക്കു അപ്പുറത്ത് നിന്നും ഒരു സജീവപ്രതിരൂപം സിനിമാപ്രതലത്തില്‍ വിന്യസിച്ചുകൊണ്ടാണ് അദ്ദേഹമത് ചെയ്യുക. തെക്കന്‍ഫ്രാന്‍സിലെ ഷോവിഗുഹയാണ് (Chauvet Cave) ഈ ചിത്രത്തിലെ വിന്യാസിതകഥാപാത്രം. മുപ്പതിനായിരം വര്‍ഷങ്ങള്‍ക്ക് അപ്പുറം ഇതൊരു ഗുഹയായിരുന്നു. പിന്നീട് ഏതോ കാലഘട്ടത്തില്‍ പാറയും മണ്ണും ഇടിഞ്ഞുവീണ് ആ ഗുഹ അടഞ്ഞുപോയി. അതൊരു കാര്യരഹിത പര്‍വ്വതഭാഗം മാത്രമായി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ അജ്ഞാതമായി തുടര്‍ന്നു. ശിലകൊണ്ടുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് വേട്ടയാടിയിരുന്ന ഇടത്തുനിന്നും, ഈ കാലയളവിനിടയ്ക്ക് മനുഷ്യന്‍ ചന്ദ്രനിലേക്ക് യാത്രപോയി. 1994 - ല്‍ ഒരു കൂട്ടം അന്വേഷകര്‍ പാറതുരന്ന് ഈ ഗുഹ കണ്ടെത്തുമ്പോള്‍ , അതിപുരാതന മനുഷ്യജീവിതത്തിന്റെയും, അതിനുമപ്പുറം അവന്റെ കലാജീവിതത്തിന്റെയും ഏറ്റവും പഴയ തെളിവുകള്‍ ലഭ്യമാവുകയായിരുന്നു.

ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും നല്ല ചലച്ചിത്രകാരന്മാരിൽ ഒരാൾ എന്നൊക്കെ ഹെർസോഗിനെ വിശേഷിപ്പിച്ച്‌ കാണാറുണ്ട്. അതൊക്കെ വ്യക്തിനിഷ്ഠമായ നിരീക്ഷണങ്ങളാണ് - തീർപ്പുകളല്ല. പക്ഷേ, ഫീച്ചർ സിനിമകളായും ഡോക്യുമെന്ററികളായും ഷോർട്ട് സിനിമകളായും എഴുപതോളം നല്ല ചലച്ചിത്രങ്ങൾ സാക്ഷാത്കരിക്കുകയും, അനേകം സിനിമകളിൽ അഭിനയിക്കുകയും ചെയ്ത അദ്ദേഹം നമ്മുടെ കാലത്തെ ഒരു പ്രധാനപ്പെട്ട ചലച്ചിത്രകാരൻ തന്നെയാണ്.

ഹെര്‍സോഗിന് ട്രൂത്തിനെ കുറിച്ച് സുജാതമായ ചില ആശയങ്ങളുണ്ട്. അത് ആകര്‍ഷണീയമായ വിചാരലോകത്തേയ്ക്ക് ത്വരിതപ്പെടുത്തുന്ന ദിശാസൂചികയുമാണ്. ഈ സിനിമയെ കുറിച്ച് ഒരിടത്ത് അദ്ദേഹം ഇങ്ങിനെ പറയുന്നു: my documentary may be not creating factual correctness, but touches a deeper truth. ഇവിടെ സൂചിതമായ ട്രൂത്തിനെ കുറിച്ച് ഹെര്‍സോഗ് തന്റെ സിനിമകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും അനുവാചകന്റെ ചിന്താചലനങ്ങളെ കുടഞ്ഞുവിരിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നുതോന്നും. എന്തായിരിക്കാം നിജസ്ഥിതികള്‍ക്ക് അതീതമായി പറക്കുന്ന  ആ ട്രൂത്ത്‌? ആര്‍ട്ടിനെ സംബന്ധിച്ച് അത് ഏറിയപങ്കും ആശയപരമല്ല, അനുഭൂതിപരമാണ്. ആശയാധിഷ്ടിതമായ അന്വേഷണവിചാരങ്ങള്‍ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമായ മനോചുഴികളിലേക്ക് വലിച്ചുകൊണ്ടുപോകും. എങ്കില്‍ കൂടിയും അത് അനഭിമതമായി തീരുന്നില്ല, ആന്തരികമായ ഒരു സംവാദതലത്തെ അത് ആഹ്ളാദപരമായി സജീവമാക്കുന്നുണ്ട്. എന്നാല്‍ അനുഭവാനുഭൂതി സംസാരവ്യഗ്രതകളെ പവിത്രീകരിക്കുന്ന അതീതലത്തെ നിതാന്തസംജാതമാക്കുന്നു. അതിന്റെ ആഴക്കടല്‍ വീചികള്‍ പ്രക്ഷേപണസന്നദ്ധമല്ല എന്നതിനാല്‍ തന്നെയാവുമല്ലോ ആ ആന്തരികോന്മാദം സവിശേഷമാകുന്നതും.

വെറുതെ കാണപ്പെടുന്ന ഒരു മലയുടെ മധ്യമുഖത്തിനുള്ളില്‍ ഒരു ഗുഹയുണ്ടാവും എന്ന് എങ്ങിനെയായിരിക്കും ആ അന്വേഷകര്‍ മനസ്സിലാക്കിയിരിക്കുക. DRD4-7R എന്ന ജനിതകകണിക മനുഷ്യനെകൊണ്ട്, സാധാരണക്കാർക്ക് യുക്തിസഹമായി തോന്നാത്ത, സാഹസികമായ കാര്യങ്ങൾ ചെയ്യിക്കുമത്രേ. അതിലേയ്ക്ക് നയിക്കുന്ന കാരണം ഈ ജനിതകകണികയുടെ അടങ്ങിയിരിക്കാത്ത സ്വഭാവമാണ് (restless gene എന്ന് ഇത് അറിയപ്പെടുന്നു). ഈ സിനിമയിൽ പാറയിടുക്കുകളിൽ മണത്തുനടക്കുന്ന ഒരു മനുഷ്യനെ പരിചയപ്പെടുത്തുന്നുണ്ട്. പാറയുടെ വിടവുകളിൽ കൂടിയും ചെറിയ സുഷിരങ്ങളിൽ കൂടിയും പുറത്തേയ്ക്കുവരുന്ന വായുവിന്റെ ഗന്ധത്തിൽ നിന്നും പാറയ്ക്കുള്ളിൽ തുറസ്സുകളോ ഗുഹകളോ ഒക്കെ ഉണ്ടോയെന്ന്‌ അയാൾക്ക്‌ അറിയാൻ സാധിക്കുമത്രേ. ഇത്തരത്തിൽ വ്യതിരക്തമായ സ്വഭാവവിശേഷങ്ങൾ കാണിക്കുന്ന പര്യവേഷകർ ഇല്ലെങ്കിൽ, മനുഷ്യപുരോഗതി വളരെ പതുക്കെയാവുമായിരുന്നു എന്ന വിചാരം പിന്നാമ്പുറത്ത് സജീവമാക്കി നിർത്തികൊണ്ടേ ഇത്തരം വിഷയങ്ങളിലൂടെ കടന്നുപോകാനാവൂ.

ത്രീഡിയിലാണ് ഈ ചിത്രം സാക്ഷാത്കരിച്ചിരിക്കുന്നത്. പക്ഷേ, ഞാൻ കണ്ടത് ഡിവിഡി ആവുകയാൽ ഈ സിനിമ സംപ്രേക്ഷണം ചെയ്യാൻ ശ്രമിച്ച ദൃശ്യപരമായ മേന്മയെ എനിക്ക് പൂർണ്ണമായി അറിയാനായില്ല എന്ന് അനുമാനിക്കാം. ഗുഹയിലെ പര്യവേഷണങ്ങളിൽ ഭാഗഭാക്കായ ഒരു യുവാവ് അവിടെ ആദ്യമായി എത്തിയപ്പോൾ അനുഭവിച്ച പ്രാക്തനമായ ഒരു ഭയത്തെ കുറിച്ച് സൂചിപ്പിക്കുണ്ട്. കല സംവദിക്കാൻ ശ്രമിക്കുന്ന അടിസ്ഥാന ഭാവങ്ങൾ എന്തൊക്കെയാണ് എന്ന ചോദ്യമുയർത്തും, മനുഷ്യനായാൽ വരയപ്പെട്ട ഇന്ന് ലഭ്യമായ ഏറ്റവും പഴയ ആ കലാസ്വപ്നത്തെ നിഗൂഡമായ മഞ്ഞവെളിച്ചത്തിലും സാന്ദ്രമായ നിഴലിലും ഒക്കെയായി സാക്ഷാത്കാരകൻ അനുഭവിപ്പിക്കുമ്പോൾ. വിചിന്തനങ്ങൾക്ക് ഏറെക്കൂറെ അപ്രാപ്യമായ, അദിവിദൂരമായ ഭൂതകാലത്തിന്റെ മനുഷ്യലോകം ഒരു ഭൂതബാധിത ഭാവനപോലെ അവിടെ പതിഞ്ഞുകിടക്കുന്നു. ഇരുട്ട് ഗുഹയിൽ, ചിത്രങ്ങൾ വരയാൻ നേരത്ത് കത്തിച്ചുനിർത്തിയ പന്തങ്ങൾ കുത്തിക്കെടുത്തിയതിന്റെ പാടുകൾ ഭിത്തികളിൽ സഹസ്രാബ്ദങ്ങൾക്കിപ്പുറവും മായാതെ കിടക്കുന്നു. ഇന്ന് വംശനാശം സംഭവിച്ച ഗുഹാസിംഹത്തിന്റെ എല്ലുകൾ അവിടവിടെ... ഈ സിംഹങ്ങളെ ഭയപ്പെട്ടുകൊണ്ടായിരിക്കുമോ ആ ചിത്രകാരൻ തന്റെ കലാകാമനകൾ ആവിഷ്കരിച്ചിരിക്കുക. അതോ ചിത്രകാരനും അവന്റെ മനുഷ്യകുലവും ഈ ഭാഗം ഉപേക്ഷിച്ചുപോയതിനു ശേഷം, വീണ്ടും ആയിരം വർഷങ്ങൾ കഴിഞ്ഞായിരിക്കുമോ ആ സിംഹം ഇവിടെ പാർക്കാൻ എത്തിയിരിക്കുക...?!

മൃഗങ്ങളുടെ നൂറു കണക്കിന് ചിത്രങ്ങൾ ഈ ഗുഹാചുമരുകളിൽ കാണാം. പെട്ടെന്ന് ഓർമ്മ വരുക നമ്മുടെ ഇടയ്ക്കൽ ഗുഹയാണ്. കേരളത്തിലെ മനുഷ്യജീവിതത്തിന്റെ ഏറ്റവും പഴയ ശേഷിപ്പ് എന്നതിനാൽ ഇടയ്ക്കൽ ഗുഹ നമുക്ക് വളരെ സവിശേഷമാണെങ്കിലും, ഇവ തമ്മിലുള്ള  ഒരു താരതമ്യം, കാലത്തിന്റെ അന്തരം കൊണ്ടുതന്നെ ഏറെക്കൂറെ റദ്ദായിപ്പോകും. ഏതാണ്ട് ഇരുപത്, ഇരുപത്തായിരം വർഷത്തിന്റെ അന്തരമുണ്ട് ഇവ വരയപ്പെട്ട കാലങ്ങൾ തമ്മിൽ. അതിലുമുപരി, പാറയിൽ കുറച്ചു ഭാഗത്ത് പ്രാകൃതമായി കൊത്തിയുണ്ടാക്കിയ ചിത്രങ്ങളാണ് ഇടയ്ക്കൽ ഗുഹയിലുള്ളത്. ഷോവി ഗുഹയിലേത് സഹസ്രാബ്ദങ്ങൾ താണ്ടിവന്ന അസ്സൽ വർണ്ണചിത്രങ്ങളാണ്. നിറങ്ങളുടെ നിഴൽച്ചാർത്തുകളിലൂടെ രൂപങ്ങൾക്ക്‌ ത്രിമാന പൊലിമ നൽകുന്ന ചിത്രവിദ്യകൾ ആ ഹിമയുഗചിത്രകാരൻ അനായാസം എടുത്തു പെരുമാറിയിരിക്കുന്നു. ചലനവേഗം സൂചിപ്പിക്കാൻ മൃഗത്തിന് അബ്സ്ട്രാക്റ്റായി എട്ടുകാലുകൾ വരച്ചുചേർത്തിരിക്കുന്ന മാതിരിയുള്ള തികച്ചും നൂതനമായ സങ്കേതങ്ങളും ഉപയോഗിച്ചുകാണാം.

വളരെ സങ്കീർണ്ണവും സമഗ്രവുമായ രീതിയിൽ വരയപ്പെട്ടിരിക്കുന്ന മനുഷ്യന്റെ ആദിമ കലയെ, വിശദമായി വിശകലന വിധേയമാക്കുമ്പോൾ തന്നെ, അതർഹിക്കുന്ന പവിത്രതയോടെയും ആദരവോടെയും, അത്രയും തന്നെ നിഗൂഡലാവണ്യത്തോടെയുമാണ് ഈ ചലച്ചിത്രവും സമീപിച്ചിരിക്കുന്നത്.

00