Saturday 20 December 2014

സംസ്കാരങ്ങളുടെ സംഘര്‍ഷവും മാര്‍ക്സിസവും

കിഴക്കന്‍ ലോകത്തു് സാമുവല്‍ ഹണ്ടിംഗ്‌ടന്‍ അത്രത്തോളം അഭിമതനായ ഒരു ചിന്തകനല്ല. എതിര്‍ക്കാന്‍ ആവശ്യം പോലെ വിഭവങ്ങള്‍ അദ്ദേഹം നല്കിയിട്ടുമുണ്ടു്. പക്ഷെ കേരളപരിസരത്തില്‍ ഹണ്ടിംഗ്‌ടന്‍ എതിര്‍ക്കപ്പെടുന്നതിനു മറ്റൊരു കാരണം കൂടിയുണ്ടു്‌. പി. കെ. പോക്കറുടെ ഈ പ്രസ്താവം അതു അടിവരയിടും; ''ഹണ്ടിംഗ്‌ടന്‍ അമേരിക്കന്‍ ഭരണകൂടത്തിനു വേണ്ടി വാദിച്ച ഒരു ചിന്തകന്‍ ആയതുകൊണ്ടു തന്നെ അദ്ദേഹത്തിന്‍െറ ചിന്ത ഒരു ഇന്ത്യാക്കാരനു ആശ്ലേഷിക്കാന്‍ കഴിയില്ല (വലതുധിഷണയുടെ ന്യായാധിപന്‍-മാധ്യമം ആഴ്ചപ്പതിപ്പ്‌-ജനുവരി 19, 2009)''. വിഷയങ്ങള്‍ ഇവിടെ പ്രസക്തമാകുന്നില്ല, അമേരിക്കയുമായി ബന്ധപ്പെട്ടുവരുന്നതെല്ലാം സാമ്രാജ്യത്വ അജണ്ടയായി, തുടക്കത്തില്‍ തന്നെ, ക്രിയാത്മകമായ തുടര്‍ചര്‍ച്ചകളില്‍ നിന്നും റദ്ദാക്കപ്പെടുന്നു.

സംസ്കാരത്തിന്‍െറ സംഘര്‍ഷം എന്ന തന്‍െറ പ്രശസ്തമായ വിശകലനത്തില്‍, പക്ഷെ, ഹണ്ടിംഗ്‌ടന്‍ വളരെ സുതാര്യമായി തന്‍െറ നിഗമനങ്ങള്‍ നിരത്തുന്നുണ്ടു്‌. വിപരീത വാദങ്ങള്‍ എന്തായാലും സാമുവല്‍ ഹണ്ടിംഗ്‌ടന്‍ മരിക്കുന്നതു്‌, അദ്ദേഹം മുന്നോട്ടുവച്ച പരികല്പന ലോകസമൂഹങ്ങളില്‍ വീണ്ടും പ്രത്യക്ഷത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന സമകാലത്താണു്. വലിയമാനങ്ങളില്‍ അത്തരം വിഭജനങ്ങളും സംഘര്‍ഷങ്ങളും ഉടലെടുക്കുകയോ ശക്തിയാര്‍ജ്ജിക്കുകയോ ചെയ്തിരിക്കുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള, ഭീകരതയ്ക്ക്‌ എതിരായ യുദ്ധം രണ്ടു മതസംസ്കൃതികളുടെ ചേരിതിരിവായി മാറിക്കൊണ്ടിരിക്കുന്നു. ജൂത, അറബ്‌ സംസ്‌ക്കാരങ്ങള്‍ വീണ്ടും തീവ്രമായ യുദ്ധത്തിലേയ്ക്ക്‌ പോയിരിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും, ഉണ്ടായിരുന്ന സാംസ്കാരിക സമന്വയങ്ങളെ മായ്ച്ചുകളയും വിധം, മതാധിഷ്ഠിതമായ സംസ്കാരങ്ങളുടെ തറയില്‍ കൂടുതല്‍ കൂടുതല്‍ ശത്രുതയോടെ നിലയുറപ്പിക്കാന്‍ തുടങ്ങിയിക്കുന്നു. ലോകത്തിന്‍െറ പല ഭാഗത്തും ചെറിയ സമൂഹങ്ങള്‍ ഗോത്രസംസ്കാരത്തിന്‍െറ ശേഷിപ്പുകളില്‍ രക്തരൂഷിതമായ സംഘട്ടനങ്ങളിലാണു്‌. ഉദാഹരണത്തിനു പല ആഫ്രിക്കന്‍ രാഷ്ട്രങ്ങളുടേയും ആഭ്യന്തര കലാപങ്ങള്‍ ചൂണ്ടിക്കാട്ടാം.

സാംസ്കാരങ്ങളുടെ സംഘര്‍ഷം പുതിയ കാര്യമല്ല. അതെന്നും ഉണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്‍െറ അവസാനത്തോടെ, വ്യാവസായികവിപ്ലവത്തിന്‍െറ അനിവാര്യതയായി കടന്നുവന്ന മാര്‍ക്സിസം പോലുള്ള ഒരു പ്രത്യയശാസ്ത്രത്തിന്‍െറ പ്രയോഗമാണു് ഇതിനെ കടപുഴകിയതു്‌. (ഇന്നു ലോകത്തറിയപ്പെടുന്ന പല മതങ്ങളും ഇത്തരം പ്രത്യയശാസ്ത്രങ്ങളായി തുടങ്ങുകയും കാലാകാലങ്ങളിലെ പ്രയോഗങ്ങളിലൂടെ, ഗോത്ര/വംശീയ സംസ്കാരങ്ങള്‍ക്കു് ഉപരിയായ ഒരു വിശാലസംസ്കൃതിക്കു് കാരണമായി തീരുകയുമാണു് ഉണ്ടായതു്‌.) പല സംസ്കാരങ്ങളുടേയും സങ്കീര്‍ണവും പരന്നതുമായ ഐഡിയോളജിക്കു മുകളിലായി കാള്‍ മാര്‍ക്സും മറ്റും നിവര്‍ത്തിച്ച ഏകമാനമായ പ്രത്യയശാസ്ത്രം അവരോധിക്കപ്പെടുകയായിരുന്നു. ലോകക്രമത്തെ ആകമാനം മാറ്റുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്ത ഒരു പ്രത്യശാസ്ത്ര പ്രയോഗമായിരുന്നു അതെന്നതിനു സംശയമൊന്നും ഇല്ല. എന്നാല്‍ ഒരു സമൂഹത്തിന്‍െറ അടിസ്ഥാന കാമനകളെ നിര്‍ണ്ണയിക്കുന്നതു് വിവിധതലങ്ങളില്‍ പ്രകാശിതമാവുന്ന അതിന്‍െറ സാംസ്കാരിക സ്വത്വമാണു് എന്ന നിരീക്ഷണത്തെ ഉറപ്പിച്ചുകൊണ്ടാണു്‌, ഒരു നൂറ്റാണ്ടിനുള്ളില്‍ തന്നെ മാര്‍ക്സിസത്തിന്‍െറ വൈവിദ്ധ്യമാര്‍ന്ന പ്രയോഗങ്ങള്‍ എല്ലാ അവസ്ഥയിലും പരാജയപ്പെടുകയോ വേഷം മാറുകയോ ചെയ്തതു്‌. മാര്‍ക്സിസത്തിന്‍െറ പ്രയോഗങ്ങള്‍ പക്ഷെ അവസാനിക്കുന്നു എന്നു് ഇതു് അര്‍ത്ഥമാക്കുന്നില്ല. പല ഇടങ്ങളിലും മാറിയ പരിതസ്ഥിതികളോടു് സമരസപ്പെട്ടു് മാര്‍ക്സിസം നിലനില്ക്കുന്നുണ്ടു്‌. അവയൊന്നും മാര്‍ക്സിന്‍െറ ചിന്താപദ്ധതിയുടെ നേര്‍ ആവിഷ്കാരങ്ങളല്ല. ഇതു മാര്‍ക്സിസത്തിന്‍െറ മാത്രം പരിമിതിയും അല്ല. യുട്ടോപ്പിയന്‍ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുകയും പില്ക്കാലത്തു് വ്യവസ്ഥാപിത മതരൂപങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്ത എല്ലാ പ്രത്യയശാസ്ത്രങ്ങള്‍ക്കും വിധി ഇതു തന്നെയായിരുന്നു. നാരായണഗുരുവിനും ആ പ്രസ്ഥാനത്തിനും സംഭവിച്ചതു് നമ്മുടെ വളരെ ചെറിയ ചുറ്റളവിലെ സമകാലികചരിത്രമാണല്ലോ.

മാര്‍ക്സിസത്തില്‍ കൊമ്മ്യൂണിസത്തിന്‍െറ താത്വികമായ വിരുദ്ധദ്വന്ദം ക്യാപിറ്റലിസം സംഭാവന ചെയ്യുന്ന ബൂര്‍ഷ്വാസി ആയിരുന്നു, സംസ്കാരം ആയിരുന്നില്ല. എന്നാല്‍ പ്രയോഗത്തില്‍, മാര്‍ക്സിസത്തിനു നേരിടേണ്ടി വന്നതും നേരിട്ടതും സംസ്കാരത്തെ ആയിരുന്നു. റഷ്യന്‍ വിപ്ലവത്തിന്‍െറ കാര്യം എടുത്താല്‍, പട്ടണങ്ങളില്‍ പരിമിതമായ തലത്തില്‍ നിലനിന്നിരുന്നു എന്നതൊഴിച്ചാല്‍ അനിയന്ത്രിത മുതലാളിത്തത്തിന്‍െറ സമ്പൂര്‍ണചൂഷിതാവസ്ഥ മാര്‍ക്സ്‌ വിഭാവന ചെയ്തതു പോലെ റഷ്യയില്‍ സംജാതമായിരുന്നില്ല. നിരന്തരമായ യുദ്ധങ്ങളിലൂടെയും മറ്റും ചക്രവര്‍ത്തിഭരണം വരുത്തിവച്ച ദാരിദ്ര്യം ഏതാണ്ടു് എല്ലാതലങ്ങളേയും ബാധിച്ചിരുന്നു. ലണ്ടനിലിരുന്നു് മാര്‍ക്സ്‌ ചിന്തിച്ച പോലുള്ള സാമൂഹ്യാവസ്ഥ ആയിരുന്നില്ല അതു്‌. അതുകൊണ്ടു അവര്‍ സാര്‍ചക്രവര്‍ത്തിയെ കൊന്നു് വിപ്ലവം പ്രാവര്‍ത്തികമാക്കി. സാര്‍ചക്രവര്‍ത്തിയുടെ മരണം ഉറപ്പാക്കിയതു് ക്യാപിറ്റലിസത്തില്‍ നിന്നും സോഷ്യലിസത്തിലേക്കുള്ള വഴിയൊന്നും ആയിരുന്നില്ല, ഒരു സംസ്കാരത്തിനുമേലുള്ള പ്രത്യയശാസ്ത്ര അധിനിവേശം ആയിരുന്നു. ഏതാണ്ടു് ഒരു നൂറ്റാണ്ടിനുശേഷം നിക്കോളാസ്‌ രണ്ടാമനേയും കുടുംബത്തേയും റഷ്യന്‍ ഓര്‍ത്തഡോക്സ്‌ സഭ വിശുദ്ധരായി അഭിഷേകം ചെയ്തു എന്നതു് അന്നു് അമര്‍ത്തപ്പെട്ട ഒരു വലിയ സാംസ്കാരിക ഇടത്തിന്‍െറ തിരിച്ചുവരവിനെ സൂചിപ്പിക്കുന്നു. അതു തന്നെയാണ്‌ ആ പ്രത്യയശാസ്ത്ര അധിനിവേശത്തെ ഉദാഹരിക്കുക. സംസ്കാരത്തെ സ്പര്‍ശിക്കാതെ പോവുകയാലും മുതലാളിത്തത്തിന്‍െറ എല്ലാ പ്രയോഗങ്ങളേയും ശത്രുപക്ഷത്തു നിര്‍ത്തുകയാലും മാര്‍ക്സിസം അതിന്‍െറ ആയുര്‍ദൈര്‍ഘ്യം സ്വയം പരിമിതപ്പെടുത്തുകയായിരുന്നു. റഷ്യന്‍ വിപ്ലവത്തോടെ മാര്‍ക്സിസ്റ്റ്‌ പ്രത്യയശാസ്ത്രം തുടങ്ങിവെച്ചതു് ആ ആയുര്‍ദൈര്‍ഘ്യം കൂട്ടാനുള്ള രക്തരൂഷിതമായ മുന്നേറ്റങ്ങളാണു്‌.

ഭരണകാര്യങ്ങളില്‍ വന്നു ഭവിച്ചിട്ടുള്ള അവ്യക്തതയും അപ്രായോഗികതയും മാര്‍ക്സിസത്തെ എന്നും പരിമിതപ്പെടുത്തിയിരുന്നു. അതു കൊണ്ടുതന്നെയാണു്‌, ലെനിന്‌ 'ലിമിറ്റഡ്‌ ക്യാപിറ്റലിസം' അനുവദിക്കേണ്ടിവന്നതു്‌. പ്രയോഗത്തില്‍ മാര്‍ക്സിസത്തിനു മറ്റു വഴികളൊന്നും ഉണ്ടായിരുന്നില്ല. കാരണം സംസ്കാരത്തെ പോലെതന്നെ മനുഷ്യകാമനകളെ അടിസ്ഥാനത്തില്‍ തൃപ്തിപ്പെടുത്തുന്ന ഘടകങ്ങള്‍ മുതലാളിത്തവും ഉള്‍പ്പേറുന്നു. മുതലാളിത്തത്തിന്‍െറ ഏതെങ്കിലും അവസ്ഥയെ ഉള്‍ക്കൊള്ളാതെ ഒരു ഭരണക്രമത്തിനും പ്രവര്‍ത്തനം സാദ്ധ്യമാവില്ല. മാര്‍ക്സിസ്റ്റുകള്‍ ഇതു തിരിച്ചറിയുകമാത്രമല്ല, പലയിടങ്ങളിലും അതില്‍ അഭിരമിച്ചുകൊണ്ടു്‌, ഏതു ബൂര്‍ഷ്വായെക്കാളും നന്നായി, ദുരുപയോഗം ചെയ്യുകയും ചെയ്തു. ഇതു് വിഭ്രംജിതമായ നിലയില്‍ ചൗഷസ്‌ക്യൂവിലും മറ്റും നമ്മള്‍ അറിഞ്ഞിട്ടുണ്ടു്. അതിനാല്‍ തന്നെയാണു് മാര്‍ക്സിസ്റ്റ്‌ പ്രയോഗങ്ങള്‍ നടപ്പിലാക്കിയ രാഷ്ട്രങ്ങള്‍ക്കു് ഉടനെതന്നെ രാജ്യാതിര്‍ത്തികളെ ഇരുമ്പുകവചത്താല്‍ മറയ്ക്കേണ്ടി വരുന്നതും. മാര്‍ക്സിസം നടപ്പാക്കുന്നതു്‌, ക്യാപ്പിറ്റലിസം തന്നെ എന്നു ലോകത്തെ അറിയിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല എന്നതാവും അതിന്‍െറ ചുരുക്കെഴുത്തു്‌. പിന്നീടു് ഈ അനിവാര്യത തിരിച്ചറിഞ്ഞ ചൈന, അതു് ഉപേക്ഷിച്ചു് കുറച്ചെങ്കിലുമൊക്കെ ലോകത്തിന്‍െറ തുറന്ന ക്രമങ്ങളിലേക്കു് ഇറങ്ങിവരാന്‍ തയ്യാറായതിനെയാണു് മാര്‍ക്സിസത്തിന്‍െറ സമകാലികവിജയമായി ആ പ്രത്യയശാസ്ത്രത്തിന്‍െറ ആരാധകര്‍ ഉയര്‍ത്തികാട്ടുന്നതു്‌. ഈ അനിവാര്യതയെ തിരിച്ചറിയാന്‍ ടിയാനെന്‍മെന്‍ സ്ക്വയര്‍ സംഭവം നല്ലൊരു ചികിത്സയായിമാറുകയും ചെയ്തു. ചൈനയിലെ ഒരു കൂട്ടം ജനങ്ങളുടെ ജീവിതനിലവാരത്തിനു മറ്റു പല മാര്‍ക്സിസ്റ്റ്‌ രാഷ്ട്രങ്ങളിലേതിനെക്കാളും പരിമിതമായ തോതിലെങ്കിലും ഉയര്‍ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണം, മാര്‍ക്സിസ്റ്റ്‌ പ്രയോഗത്തിന്‍െറ വിജയമല്ല, മറിച്ചു്‌, വ്യവസ്ഥാപിത മാര്‍ക്സിസത്തില്‍ നിന്നുള്ള വിച്ഛേദവും തദ്വാരാ മുതലാളിത്ത പ്രയോഗങ്ങള്‍ ഉണ്ടാക്കിയ ക്രിയാത്മകതയുമാണു്‌.

ചൂഷിത-ചൂഷക വര്‍ഗങ്ങള്‍ എല്ലാ കാലത്തും എല്ലാ പ്രദേശങ്ങളിലും ഉണ്ടായിരുന്നു. അതു മുതലാളിത്തം സൃഷ്ടിച്ച വിഭജനം അല്ല. ആ വിഭജനത്തിന്‍െറ തീവ്രത വര്‍ദ്ധിച്ചകാലങ്ങളിലെല്ലാം, അതിനെതിരെ ചെറുതും വലുതുമായ ജനമുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുമുണ്ട്‌. ഇരുപതാം നൂറ്റാണ്ടിന്‍െറ തുടക്കത്തില്‍ സംജാതമായ അത്തരം ജനമുന്നേറ്റങ്ങള്‍ക്ക്‌ പിന്നണിയായി മാര്‍ക്സിസം എന്ന പേരു ഉപയോഗിക്കപ്പെട്ടു എന്നുള്ളതിനപ്പുറം, മാര്‍ക്സിസത്തിന്‍െറ പൂര്‍ണമായ താത്വിക പിന്തുണയില്‍ ഒന്നും അല്ല ആ മുന്നേറ്റങ്ങള്‍ നടന്നിട്ടുള്ളത്‌. അക്കാലത്തെ അരക്ഷിതാവസ്ഥയില്‍ ഉടലെടുത്ത ജനമുന്നേറ്റങ്ങളുടെ ദശാസന്ധിയില്‍ മാര്‍ക്സിസം അവിടങ്ങളില്‍ വന്നുപെട്ടു എന്നേയുള്ളു. മാര്‍ക്സിസം ഉണ്ടായിരുന്നില്ലെങ്കിലും മറ്റുനിലയ്ക്ക്‌ ആ വിപ്ലവങ്ങള്‍ നടക്കുക തന്നെ ചെയ്യുമായിരുന്നു. ഒരുപക്ഷെ, കുറച്ചു കൂടി മാനവികവും ക്രിയാത്മകവും ആയ നിലയില്‍. റഷ്യയില്‍ അക്കാലത്തു തന്നെ മെന്‍ഷെവിക്കുകള്‍ ഈ സാദ്ധ്യത തിരിച്ചറിഞ്ഞിരുന്നു എന്നതും ചരിത്രമാണ്‌. കേരള പരിസരത്തില്‍ മാര്‍ക്സിസം വന്നതിന്‍െറ പശ്ചാത്തലവും ഇതിനു വ്യക്തമായ തെളിവുതരാതിരിക്കില്ല.

കേരളത്തിലേത്‌ പുരാതന കാലം മുതല്‍ തന്നെയുള്ള ഒരു സങ്കരസംസ്കാരമാണ്‌. ആദിമ ഗോത്രസമൂഹങ്ങള്‍ ഒരുകാലത്തും കേരളത്തിന്‍െറ മുഖ്യധാരയില്‍ ഉണ്ടായിട്ടില്ല. ഗോത്രസ്മൃതികളെക്കാള്‍ മലയാളികളുടെ സംസ്കാരം നിര്‍ണയിച്ചത്‌ വംശീയമായ തായ്‌വേരുകളാണ്‌. തൊഴിലധിഷ്ടിതമായ വിഭജനങ്ങളെ, വര്‍ണ്ണക്രമത്തില്‍ അടുക്കി നിജപ്പെടുത്തുന്നതില്‍ ഹിന്ദുയിസത്തെ വ്യാഖ്യാനിച്ച പ്രപിതാമഹര്‍ വിജയിച്ചു. ഗോത്രസമൂഹങ്ങള്‍ ഈ വര്‍ണ്ണക്രമത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഭാഷാവ്യതിരക്തതയോടു കൂടി കേരളം അടയാളപ്പെട്ട്‌ ഏതാണ്ട്‌ പത്തുനൂറ്റാണ്ടോളം കേരളത്തിന്‍െറ സംസ്കാരം ജാതീയതയുടെ ചരിത്രമായിരുന്നു. നവോത്ഥാനകാലത്തോടുകൂടി ഈ വിഭാഗീയതയുടെ പ്രകാശനങ്ങള്‍ ഉപരിപ്ലവമായെങ്കിലും കുറഞ്ഞുവന്നിട്ടുണ്ട്‌(റിനെയ്‌സെന്‍സ്‌ എന്ന യൂറോപ്യന്‍ അവസ്ഥയുടെ ഭാഷാന്തരീകരണമാണു നവോത്ഥാനമെങ്കില്‍, കേരളപരിസരത്തില്‍ അതിനു സാംഗത്യക്കേടുണ്ടെന്നു നമ്മുടെ സാമൂഹ്യനിരൂപകര്‍ തന്നെ പറഞ്ഞിട്ടുണ്ട്‌. ഗ്രീക്‌, റോമന്‍ സംസ്കൃതികള്‍ ഒരുകാലത്തു നിലനിര്‍ത്തിയിരുന്ന ഔന്നത്യം മധ്യകാലത്തിനു ശേഷം യൂറോപ്പു തിരിച്ചു പിടിച്ചു എന്നതില്‍ നിന്നാണ്‌ അവിടെ അങ്ങിനെ ഒരു പ്രയോഗം വന്നത്‌. കേരളത്തിനു സുഭഗമായ ഏതു ചരിത്രത്തെയാണ്‌ തിരിച്ചുപിടിക്കാനുള്ളത്‌. പത്താംനൂറ്റാണ്ടിനപ്പുറത്തേക്ക്‌ നമുക്ക്‌ നാമമാത്രമായ ചരിത്രമേയുള്ളു. കുറച്ചെങ്കിലും അറിയപ്പെടുന്ന പത്തുനൂറ്റാണ്ടിന്‍െറ ചരിത്രത്തില്‍ പുനരുദ്ധരിച്ചു കൊണ്ടുവരേണ്ടതായ വലിയ നന്മകളൊന്നും നമ്മുടെ ജാതീയസംസ്കാരം ഉണ്ടാക്കിയിരുന്നുമില്ല).

നവോത്ഥാനത്തെ സാദ്ധ്യമാക്കിയത്‌ കോളനിവത്‌കരണമാണ്‌. രാജഭരണങ്ങളുടെ അപ്രമാദിത്വത്തില്‍ സാധ്യമാവുന്ന ഒന്നായിരുന്നില്ല കേരളത്തില്‍ സംജാതമായ പുരോഗമനോന്മുഖമായ ആ ചലനം. കോളനിയാക്കിയവരുടെ ജാതിരഹിതമായ വീക്ഷണമാണ്‌ നാരായണഗുരുവിനേപ്പോലുള്ള ഒരാളുടെ വളര്‍ച്ച സാദ്ധ്യമാക്കിയത്‌. എല്‍. എം. എസ്‌ മിഷണറിയായിരുന്ന സാമുവല്‍ മെറ്റീറിന്‍െറ അക്കാലത്തെ കേരളത്തെ കുറിച്ചുള്ള വിവരണങ്ങളിലൂടെ കടന്നുപോകുമ്പോള്‍, അധ:സ്ഥിതരായി കഴിയുന്ന ഒരുകൂട്ടം ജനതയെ ഉദ്ധരിക്കാന്‍ വിദ്യാഭ്യാസത്തിലൂടെയും മതപരിവര്‍ത്തനത്തിലൂടെയും കോളനിവത്‌ക്കരണക്കാരില്‍ പലരും ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു എന്നു മനസ്സിലാക്കാം, എത്രയൊക്കെ തന്നെ സ്വാര്‍ത്ഥത അവരിലാരോപിച്ചാലും (നേറ്റിവ്‌ ലൈഫ്‌ ഓഫ്‌ ട്രാവന്‍കൂര്‍ - സാമുവല്‍ മെറ്റീര്‍ - വിവ.: എ. എന്‍. സത്യദാസ്‌ - ആരോ ബുക്‌സ്‌). തങ്ങളുടെ വ്യക്തിപരമായ, പലപ്പോഴും മനുഷ്യത്വരഹിതമായ, ഇഷ്ടാനിഷ്ടങ്ങള്‍ക്ക്‌ കോളനിവത്‌ക്കരണക്കാര്‍ കൂട്ടുനില്‍ക്കാതെ വന്നപ്പോള്‍ മാത്രം അവര്‍ക്കെതിരെ തിരിഞ്ഞ്‌ രാജ്യസ്നേഹികളായി മാറിയ വേലുത്തമ്പി ദളവയേയും പഴശിരാജായേയുംകാള്‍ കേരളത്തിന്‍െറ സാമൂഹികജീവിതത്തിനു പുരോഗമനോന്മുഖമായ ഒരുപാടു സംഭാവനകള്‍ നല്‍കിയിട്ടുള്ളത്‌ കോളനിവത്‌കരണമാണ്‌.

ഇത്‌ നാരായണഗുരുവിന്‍െറ കാലത്തു പെട്ടെന്നു സംഭവിച്ച മാറ്റമല്ല. വേദ, ശാസ്‌ത്രങ്ങള്‍ അവര്‍ണര്‍ പഠിക്കരുത്‌ എന്ന ചാതുര്‍വര്‍ണ്ണ്യ നിയമത്തിനു പുറത്ത്‌ എഴുത്തച്ഛന്‍ മലയാളഭാഷയെ പുനര്‍നിര്‍ണ്ണയിച്ചു എന്നത്‌ യൂറോപ്പ്യന്‍ അധിനിവേശം സൃഷ്ടിച്ച കലുഷമായ സാമൂഹ്യാന്തരീക്ഷത്തില്‍, ഉയര്‍ന്നജാതികള്‍ക്കു അപ്രമാദിത്വം നഷ്ടപെട്ടതു കൊണ്ടുകൂടി ഉണ്ടായ ഒരു പ്രതിഭാസമാണ്‌. നാരായണഗുരുവിന്‍െറ കാലമായപ്പോഴേക്കും, പല്പുവിനെ തിരുവിതാംകൂര്‍ രാജ്യം പഠിക്കാന്‍ അനുവദിച്ചില്ലെങ്കിലും, ബ്രിട്ടിഷ്‌ നിയന്ത്രണത്തിലുള്ള മദിരാശിയില്‍ വിദ്യാഭ്യാസം തുടരാനും, മൈസൂറില്‍ പോയി ഉയര്‍ന്ന ഉദ്യോഗം വഹിക്കാനും സാധിച്ചു എന്ന നിലയ്ക്കു കോളനിവത്‌കരണം മുന്നോക്കം കൊണ്ടുവന്ന അവസരങ്ങള്‍ വിപുലമായിരുന്നു. ഈ തുറന്ന കാഴ്ചകള്‍ നാരായണഗുരുവിനും പല്പുവിനും മറ്റു സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ക്കും നല്കിയ വെളിച്ചവും ശക്തിയും ചെറുതല്ലായിരുന്നു എന്നു വേണം അനുമാനിക്കാന്‍. മിഷണറിമാരുടെ വിദ്യാഭ്യാസ ശ്രമങ്ങളിലൂടെയും നാരായണഗുരുവിനെപ്പോലുള്ളവരുടെ സാമൂഹ്യപരിഷ്ക്കരണശ്രമങ്ങളിലൂടെയും ദേശീയപ്രസ്ഥാനങ്ങള്‍ നല്കിയ ദിശാബോധത്തിലൂടെയും ഒക്കെ ഉഴുതുമറിക്കപ്പെട്ട മണ്ണിലേക്കാണ്‌ കേരള മാര്‍ക്സിസ്റ്റ്‌ ജനിക്കുന്നത്‌.

നവോത്ഥാനത്തിന്‍െറ പ്രബുദ്ധത നല്ലതുപോലെ ഏശിയ ബംഗാളിലും കേരളത്തിലുമാണു മാര്‍ക്സിസം സാദ്ധ്യമായത്‌. നവോത്ഥാനത്തിന്‍െറ അനേക ഘടകങ്ങളില്‍ ഒന്നുമാത്രമായിരുന്നു മാര്‍ക്സിസം. പ്രാദേശികമായ ചില കാര്‍ഷിക മുന്നേറ്റങ്ങളിലും മറ്റും മാര്‍ക്സിസ്റ്റ്‌ പ്രത്യയശാസ്ത്രം സ്വാധീനിച്ചവരുടെ നേതൃത്വം ഉണ്ടായിരുന്നു എങ്കിലും, വലിയ വിപ്ലവങ്ങളൊന്നും കേരളത്തില്‍ മാര്‍ക്സിസത്തിനു ആ ദശാസന്ധിയില്‍ നടത്തേണ്ടി വന്നിട്ടില്ല. ദേശീയ പ്രസ്ഥാനത്തിന്‍െറ നെടുന്തൂണായിരുന്ന നാഷണല്‍ കോണ്‍ഗ്രസ്സിന്‍െറ ചില നയങ്ങളോടു വിഘടിച്ച കോണ്‍ഗ്രസ്സുകാര്‍ തന്നെയാണ്‌ കേരളത്തില്‍ മാര്‍ക്സിസ്റ്റ്‌ സംഘം ഉണ്ടാക്കുന്നത്‌. മാര്‍ക്സിസം നിര്‍വ്വചിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത കൊമ്മ്യൂണിസത്തിന്‍െറ, പരുവപ്പെട്ട സാമൂഹ്യസാഹചര്യത്തിലുണ്ടായ അനിയന്ത്രിതമായ കടന്നുവരവൊന്നുമായിരുന്നില്ല ഇവിടെ സംഭവിച്ചത്‌. അതുകൊണ്ടാണ്‌ കേരളത്തില്‍ മാര്‍ക്സിസത്തിനു വേഗം തന്നെ പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞതും.

നാരായണഗുരുവായാലും മന്നത്തു പത്മനാഭനായാലും വി. ടി. ഭട്ടതിരിപ്പാടായാലും സ്വസമുദായത്തിന്‍െറ നവീകരണമാണു ഏറ്റെടുത്തത്‌. സാമുദായിക ഉന്നമനത്തിന്‍െറ, ബോധവും അബോധവുമായ സാമൂഹികവിവക്ഷകളുടെ വ്യാപ്തി മറക്കാതിരുന്നാല്‍ തന്നെ, ഒരു പ്രത്യേക ഘട്ടത്തിനുശേഷം അവ സാന്ദ്രീകരിക്കപ്പെടും എന്നതുണ്ട്‌. ഈ പരിമിതിയിലാണു മാര്‍ക്സിസത്തിന്‍െറ പ്രയോക്താക്കള്‍ സമത്വം എന്ന യുട്ടോപ്പിയന്‍ ആശയം അവതരിപ്പിക്കുന്നതും, വലിയൊരുകൂട്ടം ജനങ്ങളെ അണികളായി ചേര്‍ക്കുന്നതും. കേരളത്തില്‍ മാര്‍ക്സിസത്തിനു ഈ ജനക്കൂട്ടത്തെ സ്വന്തമാക്കന്‍ സാദ്ധ്യമായത്‌, അവരുടെ സാമൂഹിക സാഹചര്യത്തെ ഒരു പ്രത്യേക നിലവരെ നവോത്ഥാനകാലത്തെ സാമുദായിക മുന്നേറ്റങ്ങള്‍ ഉയര്‍ത്തികഴിഞ്ഞിരുന്നതിനാലാണ്‌. അത്തരം ഒരു ഉന്നമനം സമൂഹത്തില്‍ നിലവിലില്ലാതിരുന്നതുകൊണ്ടാണു് ഇന്ത്യയുടെ മറ്റു ഒട്ടുമുക്കാല്‍ സംസ്ഥാനങ്ങളിലും മാര്‍ക്സിസത്തിനു പ്രത്യേകിച്ചു ഒന്നും ചെയ്യാന്‍ കഴിയാതിരുന്നത്‌. കേരളത്തിലെ മാര്‍ക്സിസ്റ്റ്‌ പ്രയോഗം സ്വയം ഒരു വലിയ ജനമുന്നേറ്റത്തിലൂടെ ഉയര്‍ന്നുവന്നതല്ല. പൊതുവായി നിലനിന്ന സാമൂഹ്യനിലവാരത്തെ റാഞ്ചിയെടുത്തതാണ്‌.

കേരളത്തിലെ സങ്കരവും ജാതീയവുമായ സംസ്കൃതിയുടെ അയഞ്ഞ ഘടന കൊണ്ടുതന്നെ, ഒരു രാഷ്ട്രീയ എതിരാളി എന്ന നിലയ്ക്ക്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി ഉണ്ടായിരുന്നു എന്നതിനപ്പുറം, മാര്‍ക്സിസത്തിനു പ്രത്യയശാസ്ത്രതലത്തിലോ പ്രയോഗത്തിന്‍െറ ഭൂമികയിലോ ശക്തമായ ഒരു എതിര്‍ദ്വന്ദം ഉണ്ടായിരുന്നില്ല. അങ്ങിനെ ശക്തമായ സാംസ്കാരിക എതിരാളി ഉണ്ടാവുമായിരുന്ന തമിഴകം പോലുള്ള മറ്റു പല സ്ഥലങ്ങളിലും ജനമുന്നേറ്റങ്ങള്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തിയും ധൈര്യവും ഇന്ത്യന്‍ മാര്‍ക്സിസ്റ്റുകള്‍ക്ക്‌ ഉണ്ടായിരുന്നുമില്ല. അടിസ്ഥാന ആശയങ്ങളെ ഉപേക്ഷിച്ചുകൊണ്ടേ പാര്‍ലമെന്‍ററി ജനാധിപത്യത്തിനോടു മാര്‍ക്സിസത്തിനു സമപ്പെടാന്‍ സാധിക്കുകയുള്ളു. അത്തരത്തില്‍ അടിസ്ഥാനത്തില്‍ ആത്മവഞ്ചന നടത്തിയാണു മാര്‍ക്സിസ്റ്റുകള്‍ കേരളത്തിലും ബംഗാളിലും മറ്റും ഭരണ പങ്കാളികളായത്‌. ജനാധിപത്യ ഭരണത്തിനുള്ളില്‍ നിന്നു മാര്‍ക്സിസ്റ്റു ആശയങ്ങള്‍ നടപ്പാക്കുക എന്നതു അസംഭവ്യമാണ്‌. എങ്കിലും കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ ഏകപക്ഷികമായി തുടര്‍ന്നിരുന്നുവെങ്കില്‍ കാലതാമസം നേരിടുമായിരുന്ന ഭൂപരിഷ്ക്കരണം പോലുള്ള, മാര്‍ക്സിസ്റ്റ്‌ ചിന്താഗതിയോടു ചേര്‍ന്നുവരുന്ന ചില പ്രയോഗങ്ങള്‍ അവര്‍ പരീക്ഷിക്കാതിരുന്നില്ല. അത്തരത്തില്‍ നടത്താന്‍ ശ്രമിച്ച്‌ പാളിപ്പോയ മറ്റൊരു പ്രയോഗമാണു പൊതുവിദ്യാഭ്യാസ ബില്ല്‌. എന്നാല്‍ വിമോചനസമരത്തിനു ശേഷം എത്രയോ തവണ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി കേരളത്തില്‍ ഭരണം നടത്തി. രണ്ടാമത്‌ ഒരിക്കല്‍ കൂടി അതു പരീക്ഷിക്കാനുള്ള ശക്തി അവര്‍ കാണിച്ചില്ല. അപ്പോഴേക്കും മാര്‍ക്സിസം നമ്മുടെ ജനാധിപത്യത്തിലെ മറ്റൊരു കക്ഷിരാഷ്ട്രീയഘടകമായി പരിമിതപ്പെട്ടുകഴിഞ്ഞിരുന്നു.

റഷ്യയിലെയോ ചൈനയിലെയോ എന്തിനു ബംഗാളിലെ പോലെയോ പോലും പരിമിതമായ നിലയില്‍ ഒരു സാംസ്കാരിക സ്വത്വം മാര്‍ക്സിസത്തിനു കേരളത്തില്‍ സാധിക്കാതെ പോയതിനുള്ള കാരണം, നേരത്തെ സൂചിപ്പിച്ചതു പോലെ, ശക്തമായ ഒരു ദ്വന്ദം ഇല്ലാതെ പോയതാണ്‌. ജനാധിപത്യത്തില്‍ ആയാല്‍പോലും സാംസ്കാരിക ഘടകം അന്തസത്തയില്‍ നിലനിര്‍ത്തുന്ന രാഷ്ട്രീയകക്ഷികള്‍ ഏതു സമയത്തും മൗലികവാദത്തിലേക്കു പോവാം. ബി.ജെ.പിയുടെ വളര്‍ച്ച അതിനുള്ള ഉദാഹരണമാണ്‌. മാര്‍ക്സിസത്തിനു കേരളത്തില്‍ മൗലികനിലപാടുകളില്‍ വിജയിക്കാന്‍ സാധിക്കാതെ പോവുന്നതും ഇത്തരം പൊതുസംസ്കാരിക ഇടത്തിന്‍െറ അഭാവം മൂലമാണ്‌. പൊതുവിദ്യാഭ്യാസബില്ലിനോടുള്ള എതിര്‍പ്പും വിമോചന സമരവും സൂക്ഷ്മത്തില്‍ ഇതിലേക്കുള്ള ചൂണ്ടുപലകയാവും. സോഷ്യലിസ്റ്റുകള്‍ എന്ന നിലയ്ക്ക്‌, മാര്‍ക്സിസ്റ്റുകള്‍ക്കു കൊടുത്തിരുന്ന പരിഗണനയും ബഹുമാനവും തിരിച്ചു ലഭിച്ചിരുന്നോ എന്നതു സംശയമാണ്‌. ഇതു വ്യക്തിപരമോ പ്രത്യയശാസ്ത്രപരമോ ആയി ലളിതവത്‌ക്കരിക്കുന്നത്‌ നന്നല്ല. ഒരു രാഷ്ട്രം എന്ന നിലയ്ക്ക്‌ ഇന്ത്യയുടെ ഫെഡറല്‍ ഘടന അത്‌ ആവശ്യപ്പെടുന്നുണ്ട്‌. മാത്രവുമല്ല, നവജാതമായ ഇന്‍ഡ്യന്‍ സോവ്‌റിനിറ്റിയെ കാര്യമായി മാനിക്കാതെ, മാര്‍ക്സിസ്റ്റ്‌ കൊമ്മ്യൂണിസം നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളോടു ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകള്‍ ശാസ്യമല്ലാത്ത ബന്ധം നിലനിര്‍ത്തുകയും ചെയ്തിരുന്നു. ഇതിന്‍െറ കൂടി പിന്‍ബലത്തിലാവാം അക്കാലത്തെ മാര്‍ക്സിസ്റ്റ്‌ ഭരണം, മറ്റെല്ലാ മാര്‍ക്സിസ്റ്റ്‌ ഭരണത്തേയും പോലെ, ടോട്ടാലിറ്റേറിയന്‍ സ്വഭാവങ്ങള്‍ കാണിച്ചു തുടങ്ങിയതു കൊണ്ടു കൂടിയാണ്‌ വിമോചനസമരം ഉണ്ടായതും തുടര്‍ന്നു മാര്‍ക്സിസ്റ്റുകളുടെ ജനാധിപത്യത്തിനു നിരക്കാത്ത സ്വഭാവവിശേഷത്തെ സംശയത്തോടെ വീക്ഷിച്ചിരുന്ന കേന്ദ്രം ഇടപെട്ടതും. ഈ അനിവാര്യത തടഞ്ഞു നിര്‍ത്താന്‍ മാത്രം ശക്തമായൊരു സാംസ്കാരിക ഇടം മാര്‍ക്സിസത്തിനു കേരളത്തില്‍ ഒരിക്കലും ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടുമില്ല. അത്തരത്തില്‍ ടോട്ടാലിറ്റേറിയന്‍ ഭരണക്രമത്തിലേക്കു പോകുമായിരുന്ന മാര്‍ക്സിസ്റ്റു മുന്നേറ്റത്തെ തടഞ്ഞു എന്ന ഖ്യാതി വിമോചന സമരത്തിനുണ്ട്‌. ഇതു വെറും ഹൈപോതെറ്റിക്കലായ ഒരു നീരിക്ഷണമാണ്‌ എന്നു തോന്നാത്തത്‌ മാറിയ ലോകക്രമത്തിലും ചെറിയൊരു പ്രദേശത്തിരുന്നു കേരള മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ പുറപ്പെടുവിക്കുന്ന റ്റോട്ടാലിറ്റേറിയന്‍ ഭത്സനങ്ങള്‍ കേള്‍ക്കുമ്പോള്‍ ആണ്‌.

ഹണ്ടിംഗ്‌ടന്‍ സൂചിപ്പിക്കുന്നതു പോലെ വ്യവസ്ഥാപിതമതങ്ങള്‍ ഗോത്രസംസ്കൃതികള്‍ക്ക്‌ അപ്പുറത്തുള്ള വിശാലമായ ഒരു സംസ്ക്കാരത്തെ സാദ്ധ്യമാക്കുന്നുണ്ട്‌. അത്തരത്തില്‍ ശക്തമായികൊണ്ടിരിക്കുന്ന ഇനിയും കൂടുതല്‍ ശക്തമാവാന്‍ സാദ്ധ്യതയുള്ള ഒരു ഇന്ത്യന്‍ സംഘമാണു് ബി.ജെ.പി യും അതിന്‍െറ അനുബന്ധസംഘടനകളും. സ്വാതന്ത്ര്യം ലഭിച്ചതിന്‍െറ സെക്യുലര്‍ സന്തോഷങ്ങളുടെയും മാനവിക ഉണര്‍ച്ചകളുടെയും ഇടയിലാണു ഒരു ആര്‍. എസ്‌. എസ്‌ അനുഭാവിയാല്‍ ഗാന്ധിജി കൊല്ലപ്പെട്ടത്‌ എന്നത്‌ എല്ലാ സിസ്റ്റങ്ങള്‍ക്കും ഉപരിയായി സംസ്കാരത്തിന്‍െറ ധാരകള്‍ എല്ലാകാലത്തും സജീവമായി നില്‍ക്കുന്നു എന്നതിന്‍െറ സൂചനയാണ്‌. മാര്‍ക്സിസത്തിന്‍െറ സമ്പൂര്‍ണത കേരളത്തില്‍ അനുവദിക്കാതിരുന്ന അതേ ഘടകങ്ങള്‍ തന്നെയാണു ബി. ജെ. പിയുടെ സത്വരവളര്‍ച്ചയും കേരളത്തില്‍ സമ്മതിക്കാതിരിക്കുന്നത്‌. മാര്‍ക്സിസം ബി. ജെ. പിയുടെ വളര്‍ച്ചയെ തടയിട്ടു എന്നതല്ല അത്‌. സങ്കരമായ ഒരു സംസ്കാരം മൗലികവാദങ്ങളേയും അതിന്‍െറ പ്രയോഗങ്ങളേയും അനുവദിക്കാന്‍ മടിക്കും എന്നതാണ്‌.

**

2009 ഫെബ്രുവരിയിലെ 'തർജ്ജനി'യിൽ പ്രസിദ്ധീകരിച്ചത്

00

Sunday 14 December 2014

അപ്പുണ്ണിയും അപ്പുവും എന്റെ രമണീയകാലവും!

വായനശാല മൈതാനത്തിലെ കളികഴിഞ്ഞു തളര്‍ന്ന്‌ പള്ളിമുറ്റത്തെ പഞ്ചാരമണല്‍ത്തിട്ടയില്‍ തുടരുന്ന സൗഹൃദ സന്ധ്യകളിലൊന്നിലാണ്‌ ഞങ്ങള്‍ കൂട്ടുകാര്‍ക്കിടയില്‍ 'രണ്ടാമൂഴ'ത്തെ കുറിച്ചുള്ള തകര്‍പ്പന്‍ സംവാദം തുടങ്ങിയത്‌. രണ്ടാമൂഴം പ്രസിദ്ധീകരിക്കപ്പെട്ട സമയമായിരുന്നു അത്‌. വായനാനുഭവത്തിലെ കാല്‍പനീകസഞ്ചാരിയും എം.ടിയുടെ എന്നത്തേയും ഏകലവ്യ ആരാധകനുമായിരുന്ന കൂട്ടുകാരനാണ്‌ ഈ തര്‍ക്കത്തിനു ചുക്കാന്‍ പിടിച്ചത്‌. മറുഭാഗത്തായിരുന്നു ഞാന്‍. കൗമാരത്തിന്റെ കാല്‍പനീകവിഹ്വലതകള്‍ വായനയില്‍ എന്നെ സന്നിവേശിച്ചിരുന്നില്ല എന്നല്ല. പക്ഷെ അതിനു മുന്‍പു തന്നെ ഞാന്‍ 'നാലുകെട്ടും' 'കാല'വും 'അസുരവിത്തും' 'മഞ്ഞും' വായിച്ചു കഴിയുകയും, അവയെന്നെ എം.ടിയുടെ കഥാലോകം പൊതുവേ മലയാളത്തില്‍ ഉണ്ടാക്കിയിട്ടുള്ള വ്യാപകമായ ഭാവുകത്വത്തിനോടു വിമുഖനാക്കുകയും ചെയ്തിരുന്നു. രണ്ടാമൂഴം വായിക്കുമ്പോഴും അത്‌ അങ്ങിനെ തന്നെയായിരുന്നു.

നാലുകെട്ട്‌ വായിക്കുന്ന അതേ കാലത്തു തന്നെയാണു ഞാന്‍ സി.രാധാകൃഷ്ണന്റെ 'എല്ലാം മായ്ക്കുന്ന കടലും' 'പുഴമുതല്‍ പുഴവരെ'യും വായിക്കുന്നത്‌. രണ്ടു പേരുടേതും ഏതാണ്ട്‌ ഒരേ കഥാപരിസരം ആണ്‌. ആധുനികതയുടെ പെട്ടെന്നുള്ള വരവ്‌ ചിതറിച്ച സാമൂഹികവും സാമ്പത്തികവുമായ പുതിയ ജീവിതക്രമം! സാഹിത്യത്തിലെ 'ആധുനികത' അല്ല - നവോത്ഥാനവും ഡിമോക്രസിയും കൊമ്മ്യൂണിസവുമൊക്കെ തൊട്ടുതൊട്ടുവന്നപ്പോള്‍ കൂടെകൊണ്ടുവന്ന ഒരു ആധുനികത. 'ഇന്ദുലേഖ'യിലെ നായകനും നായികയും അടുത്ത തലമുറയ്ക്ക്‌ വഴിമാറിയ നേരത്ത്‌ കേരളത്തില്‍ ഉണ്ടായിവന്ന സാമൂഹികാവസ്ഥയാണ്‌ വിവക്ഷ. ഒരുപാടു പറഞ്ഞുകഴിഞ്ഞ നായര്‍ തറവാടുകളിലെ അക്കാല ഭ്രംശങ്ങളെകുറിച്ച്‌ ഇനിയും വേണ്ടതില്ല. അപ്പുണ്ണിയും സേതുവും ഒക്കെ ജീവിതപരിസരത്തുണ്ടായ തകര്‍ച്ചയെ, തകര്‍ച്ചയായി തന്നെ അനുഭവിച്ചു, ഒരു വാശി പോലെ. അതിനെ മനസ്സിലിട്ടു വറുത്തു. സത്താസങ്കീര്‍ണതകളിലെ നിഴലുകളില്‍ പാമ്പുകള്‍ ഇഴഞ്ഞുനടന്നു. സെയ്താലിയെ കൊല്ലണം. പക്ഷെ ഒരിക്കലും കൊല്ലുന്നില്ല. അമ്മിണിയേട്ടത്തിയെ പ്രാപിച്ചോ, അമ്മിണിയേട്ടത്തി നാഗത്തറയിലെ സര്‍പ്പത്തെ പോലെ പടര്‍ന്നോ..., ഭ്രമാത്മകതയുടെ ഇരുട്ടുകളിലാണു എല്ലാം സംഭവിക്കുന്നത്‌. ആത്മരതിയുടെ നിഗൂഢസ്ഥലികളിലൂടെ നടന്നിട്ടും നടന്നിട്ടും എം.ടി യുടെ കഥാപാത്രങ്ങള്‍ക്ക്‌ വരാണസിയില്‍ നിര്‍മ്മമമായി ഗംഗാസ്നാനം ആവുന്നില്ല.


നാലുകെട്ടിന്റെ ഇടനാഴികളിലും ഉള്ളറകളിലും ഇരുട്ടാണ്‌. പതിഞ്ഞ ശബ്ദങ്ങള്‍. അപ്പുണ്ണിയുടെ പേടിക്ക്‌ കറുത്ത നിറമുണ്ട്‌, അവന്റെ പ്രതികാരവാഞ്ചയ്ക്കും. നാലുകെട്ട്‌ ഇടിച്ചുകളഞ്ഞ്‌ കാറ്റും വെളിച്ചവും കടക്കുന്ന ചെറിയ വീടുവയ്ക്കണം എന്നു പറയുമ്പോഴും അതൊരു വിജയിയുടെ ലളിതമായ ആഹ്ലാദമല്ല. പതിഞ്ഞതും കറുത്തതും ആയ ഒരു ഗൂഢാനന്ദത്തിന്റെ പ്രകാശനമാണ്‌. ഈ ഭൗതീകപരിസരം എനിക്കു അന്യഥാബോധം വരുത്തുന്ന ഒന്നായിരുന്നു. എന്റെ ബാല്യകൗമാരങ്ങളുടെ ആത്മകഥ കഥാകാരന്‍ പറയണം എന്നല്ല. തന്റെ ആത്മാവിനെ വിന്യസിച്ച പരിസരങ്ങള്‍ എന്നില്‍ അനുഭവമായില്ല എന്നുമാത്രമാണത്‌. എന്റെ ഭൗതീക സാഹചര്യങ്ങളെ തകര്‍ത്ത്‌ ഒരു കാട്ടുവഴിയെങ്കിലും ആയില്ല എന്ന്‌. വലിയ ജനാലകളും വാതിലുകളുമുള്ള എന്റെ വീട്‌ പൂമുഖം മുതല്‍ അടുക്കള വരെ മലര്‍ക്കെ തുറന്നു കിടന്നു. കോഴിയും പൂച്ചയും പൂക്കലകിളികളും പറങ്കിയിലകളുടെ മണവും അതിലൂടെ അകത്തേക്കും പുറത്തേക്കും നിര്‍ബാധം സഞ്ചരിച്ചു. രാത്രികളില്‍ ഏറെനേരം മുറ്റത്ത്‌ കൂടാറുള്ള കുടുംബസദസ്സുകളില്‍ നിലാവും നക്ഷത്രങ്ങളും കൂട്ടുവരും. രാത്രിക്ക്‌ പോലും നല്ല വെട്ടം ഉണ്ടായിരുന്നു. വീടിന്‌ ഇരുണ്ട മൂലകളുണ്ടായിരുന്നില്ല. ആരെങ്കിലുമൊക്കെ എപ്പോഴും പെരുമാറുന്ന തുറന്ന ഇടങ്ങളെ ഉണ്ടായിരുന്നുള്ളു. നാലുകെട്ടിന്റെ ആത്മാവിനെ എനിക്കു അറിയുമായിരുന്നില്ല. ഒരു കത്തോലിക്കാ പരിസരത്തിന്റെ ദൂരം മാത്രമായിരുന്നോ അതെന്നു എനിക്ക്‌ ഉറപ്പു പോരാ. കാലത്തിന്റെയും ദേശത്തിന്റേയും ചരിത്രത്തിന്റേയും ദൂരവും ഉണ്ടായിരുന്നിരിക്കുമോ? വായനശാലയില്‍ സുലഭമായിരുന്ന റഷ്യന്‍ വിവര്‍ത്തനങ്ങളുടെ അനായാസവായന എങ്കില്‍ എന്തേ സാധിച്ചു എന്നത്‌ എന്നിട്ടും ബാക്കി കിടക്കുക തന്നെ ചെയ്യുന്നു.

പിന്നീട്‌, ഒരു സുഹൃത്തിന്റെ പഴയ നായര്‍ഗൃഹം പതിവായി സന്ദര്‍ശിക്കാന്‍ ഇടവന്നിരുന്നു. തെക്കന്‍തിരുവിതാംകൂറില്‍ നാലുകെട്ടുകള്‍ അധികമില്ലാതിരുന്നതുകൊണ്ടാവാം, കഴക്കൂട്ടത്തുപിള്ളയുടെ ചാര്‍ച്ച അവകാശപെട്ടിരുന്ന ആ ഭവനം അസാമാന്യമാംവിധം വലുതായിരുന്നെങ്കിലും നാലുകെട്ടായിരുന്നില്ല. അതിനുള്ളില്‍ ഇരുട്ട്‌ ഇഴഞ്ഞുനടക്കുന്നത്‌ ഞാന്‍ കണ്ടു. ഇടനാഴിയില്‍ നിന്നും തുടങ്ങുന്ന കോവണിയുടെ താഴെ പകല്‍നേരത്ത്‌ പോലും ആരും കാണാതെ സര്‍പ്പങ്ങള്‍ക്ക്‌ ഇണചേരാനാവും എന്നെനിക്കു തോന്നി. കറുത്ത തടികൊണ്ടുണ്ടാക്കിയ കോവണിപ്പടികള്‍ ഒട്ടും ശബ്ദമുണ്ടാക്കിയില്ല. മുകളിലെ സ്വന്തം മുറിയുടെ ചുമരില്‍ അവന്‍ ഒട്ടിച്ചു വച്ചിരുന്ന സമാന്താ ഫോക്സിന്റെ അര്‍ദ്ധനഗ്ന ചിത്രം പോലും ഒരു യക്ഷിയെ പോലെ തോന്നിച്ചു. അവിടെ നിന്നപ്പോള്‍ ഒരാള്‍ക്ക്‌ നാലുകെട്ട്‌ സ്വന്തം ആത്മകഥയായി വായിക്കാനായേക്കും എന്നെനിക്കു തോന്നി.

അതേ കാലദേശങ്ങള്‍ വ്യത്യസ്ഥമായാണ്‌ സി.രാധാകൃഷണനില്‍ പ്രവര്‍ത്തിച്ചു കാണുന്നത്‌. കുറേ വായനക്കാരെയെങ്കിലും മുഷിപ്പിക്കുംവിധം വാചാലതയോടെ കടന്നുവരുന്നത്‌ നാലുകെട്ടിന്റെ ഇരുട്ടല്ല. പ്രകൃതിയുടെ സൂക്ഷ്മവും സ്ഥൂലവുമായ സ്ഥലികളാണ്‌. ഒരോ പുല്‍ച്ചാടിയും ഓരോ പുല്‍നാമ്പും ഒരു മഴക്കാലത്തിന്റെ സ്പര്‍ശം. വിശപ്പിലും തകര്‍ച്ചയിലും പ്രസാദാത്മകതയുടെ വെട്ടം വീണുകിടപ്പുണ്ട്‌. വാശിയല്ല - വിട്ടുകൊടുക്കാനുള്ള, മാറിനടക്കാനുള്ള, ചെറിയ മോഹങ്ങളുടെ വിശാലമായ കാഴ്ചകളാണ്‌ അവിടെ. തൊടിയിലും പറമ്പിലും ഒരു നാടോടിയെപോലെ ചിത്രശലഭങ്ങള്‍ക്കും കാട്ടുമൈനകള്‍ക്കും പിറകേ തുള്ളിപോയ ഏതു ബാല്യത്തിനും, പിന്നീട്‌, ഈ വായന ഒരു കുളിരാവാതിരിക്കില്ല. കോരിച്ചൊരിയുന്ന ഇടവപ്പാതിയില്‍, കുടയിലെ പാറ്റാതിന്ന ചെറുദ്വാരത്തിലൂടെ തെറിക്കുന്ന ധൂളിയുടെ നനവില്‍ റബ്ബറിട്ട പുസ്തകം മാറില്‍ അടക്കിപിടിച്ച്‌ സ്കൂളിലേക്ക്‌ നടക്കുമ്പോള്‍ നാലുപാടുനിന്നും വന്നുമൂടുന്ന പ്രകൃതിയുടെ ആവരണം എനിക്കും ഓര്‍മ്മയുണ്ട്‌. പകയോടെയും ആര്‍ത്തിയോടെയും ജീവിക്കാനുള്ളതല്ല പ്രകൃതി എന്ന തോന്നല്‍ ഉണ്ടാവും. എം.ടിയുടെ നിളാപ്രേമം ഇത്രയും പച്ചയോടെ എന്നെ പ്രകൃതിയിലേക്ക്‌ ആവശ്യപെട്ടിട്ടില്ല.


കൗമാരത്തോടെ രതി അവസാനിക്കുന്നു, പിന്നീടു ലൈംഗീകത മാത്രമേ ഉള്ളൂ എന്ന്‌ ഒരു കഥാക്യാമ്പില്‍ വച്ച്‌ സി.വി.ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ലൈംഗീകത ഉള്‍പ്പെടെ സ്ത്രീപുരുഷ സങ്കലനത്തിന്റെ ഒരുപാട്‌ അനുഭവങ്ങളെ രതിയുടെ വിശാലകല്‍പ്പനയില്‍ പെടുത്തി നമ്മുടെ സാഹിത്യം വ്യവഹരിച്ചിട്ടുണ്ട്‌. പലപ്പോഴും അതൊരു സ്വപ്നാടനം പോലെ ആയിരുന്നു - അമ്മിണിയേട്ടത്തിയെ പോലെ. പകല്‍ വെട്ടത്തില്‍ അലിഞ്ഞില്ലാതാവുന്ന സ്വപ്നം. ജനിതകദുര്‍ഗുണം പോലെ രതിസ്പര്‍ശവുമായി നമ്മുടെ ഭാവുകത്വത്തില്‍ എന്നും ഒരു മുതിര്‍ന്ന സ്ത്രീ ഉണ്ടായിരുന്നു. സംഭവബഹുലം അല്ലായിരുന്നതിനാല്‍, ബാല്യം കൗമാരത്തിലേക്കും ഒരുപാടുദൂരം ഒപ്പം പോന്നതുകൊണ്ടാണോ എന്നറിയില്ല, അമര്‍ത്തിപിടിച്ച മാറിടങ്ങളില്‍ രതിയെക്കാള്‍ കാല്‍പനീകമായ വാത്സല്യത്തിന്റെ അനുഭവമായിരുന്നു എനിക്കു കൗതുകം. എം.ടിയെ വായിക്കുന്നതിനു മുന്‍പ്‌ എന്റെ കയ്യില്‍ എത്തപെട്ടത്‌ ഹരോള്‍ഡ്‌ റോബിന്‍സും സിഡ്നി ഷെല്‍ഡനുമായിരുന്നു. ഇരുട്ടും നാഗത്തറയും ഭ്രമാത്മകതയും ഒന്നും ഇല്ലാത്തൊരു ലോകം. പകല്‍ വെളിച്ചത്തില്‍ ലൈംഗീകതയുടെ സോഷ്യലിസ്റ്റ്‌ റിയലിസം. വളപ്പൊട്ടുകള്‍ ചിതറിയില്ല. നിഴലുകള്‍ ഇണപിരിയാതെ ഏതോ അപൂര്‍വഗന്ധങ്ങളുമായി മെഴുക്കുപുരണ്ട പായയില്‍ വീണുകിടന്നതും ഇല്ല, അടക്കിയ മര്‍മ്മരങ്ങളും സീല്‍ക്കാരങ്ങളും ഇല്ല. രതിമൂര്‍ഛയുടെ നിലവിളികള്‍ക്കൊടുവില്‍ കഥാപാത്രങ്ങള്‍ മറ്റു ജോലികളിലേക്ക്‌ വളരെ സ്വാഭാവികമായി എണീറ്റുപോയി. അമ്മിണിയേട്ടത്തി എന്റെ രതിമോഹങ്ങളിലെവിടെയും നീറിയിട്ടില്ല. വിമലയുടേയും സുധീര്‍കുമാര്‍ മിശ്രയുടേയും സംഭോഗവിവരണത്തിന്റെ ഭാവഗാനാത്മകതയില്‍ ഞാന്‍ ചിരിച്ചുപോയത്‌ കുറ്റബോധത്തോടെ ഓര്‍ക്കുന്നു. അമ്മിണിയേട്ടത്തിയെക്കാള്‍ അലട്ടിയത്‌ മായാസര്‍ക്കാര്‍ തന്നെയായിരുന്നു. ഒരു പക്ഷെ എനിക്കു കുറച്ചുകൂടി പരിചിതമായ ലോകത്തുനിന്ന്‌ എന്നെ അഭിമുഖീകരിച്ചവള്‍. വിവര്‍ത്തനത്തിലൂടെ കടന്നുചെന്നിട്ടും ശ്രീകൃഷ്ണ അലനഹള്ളിയെ അമ്മിണിയേട്ടത്തി ഒരുപാട്‌ മഥിച്ചു എന്നു വായിച്ചിട്ടുണ്ട്‌. ആ നല്ല എഴുത്തുകാരന്റെ അഭിരുചികളുമായി തട്ടിച്ചു നോക്കാന്‍ സ്വയം മുതിരുന്നില്ല. എന്നാലും എന്റെ ഒപ്പം ഒരുപാടുദൂരം യാത്രവന്നത്‌, ഇപ്പോഴും വരുന്നത്‌, മായാസര്‍ക്കാറാണ്‌. സങ്കീര്‍ണ വ്യഥകളുടെ രതിജന്യരോഗത്തിലൂടെയും കഴുകന്മാര്‍ ഇരകാത്തിരിക്കുന്ന ആത്മഹത്യാമുനമ്പിലൂടെയും ആ ശാസ്‌ത്രജ്ഞ എന്റെ ഭാവുകത്വത്തെ പിന്തുടരുന്നു.

ഒരു ഭാഷാദേശത്തിന്റെ ഉള്ളില്‍ തന്നെ ചില പ്രദേശങ്ങള്‍ക്കു നഷ്ടപെട്ടു പോകുന്ന സാംസ്കാരികമായ ഇടങ്ങളെ വെളിപ്പെടുത്താനും, വാത്സല്യം, രതി, ലൈംഗീകത എന്ന നേര്‍പരിണാമത്തിലെ വിട്ടുപോയ കണ്ണി ഉദാഹരിക്കപ്പെടാം. അതു പുസ്തക ആസ്വാദനത്തിന്റെ മാത്രം പ്രശ്നമാവില്ല. കത്തോലിക്കര്‍ (മതപരമല്ല സൂചന, സാംസ്കാരികമാണ്‌) മാത്രം വസിക്കുന്ന ഒരു പ്രദേശത്ത്‌ ജീവിക്കുകയും സ്കൂള്‍ വിദ്യാഭ്യസത്തിന്റെ നല്ലൊരു പങ്കും കത്തോലിക്ക കന്യാസ്ത്രീകളാലും പാതിരിമാരാലും നടത്തപെടുന്ന വിദ്യാലയങ്ങളിലായിരിക്കുകയും ചെയ്തതുകൊണ്ടാവും ഹിന്ദൂയിസത്തിനുള്ളില്‍, എന്തിന്‌ ക്രിസ്തീയതയ്ക്കുള്ളില്‍ തന്നെയുള്ള വര്‍ഗ്ഗീകരണങ്ങള്‍ ഒരുപാടു കാലം എനിക്കു അജ്ഞാതമായിരുന്നു. മലയാളത്തിലെ വായനയുടെ ആദ്യകാലങ്ങളില്‍ കടന്നുവന്ന നാലുകെട്ട്പോലുള്ള പല രചനകളും ഈ വിട്ടുപോയ സാംസ്കാരിക ഇടത്തെ ആര്‍ജ്ജിതജ്ഞാന സഞ്ചയത്തില്‍ ഉള്‍കൊള്ളാനാണ്‌ സഹായിച്ചത്‌. പ്രാപഞ്ചികവീക്ഷണമുള്ള അപ്പുവിന്റെ ലോകവും തേതിയേട്ടത്തിയുടെ വ്യഥകളും തുടങ്ങി ഏതാനും ചില വായനകള്‍ മാത്രമാണ്‌ പതിവു ഇടങ്ങളെ ഭേദിച്ച്‌ ഒരു അനുഭവമാകാനുള്ള ആര്‍ജവം കാണിച്ചത്‌. എന്നാല്‍ ഒരുപാട്‌ നാളുകള്‍ക്കു ശേഷം 'ഇന്ദുലേഖ' വായിക്കുമ്പോഴത്തേക്ക്‌ ഈ സാംസ്കാരിക ഇടം എന്നില്‍ ഹാജരുണ്ടായിരുന്നു എന്നു വേണം കരുതാന്‍. നിര്‍വ്യാജസ്വംശീകരണം അത്‌ സാധ്യമാക്കി. കാലഗണനയനുസരിച്ച്‌, ഈ തലതിരിഞ്ഞ വായനായോഗം അപ്പുണ്ണിയുടെ ജീവിതാവസ്ഥകളെ ഒരു സാംസ്കാരിക പഠനത്തിന്റെ തലത്തിലേക്ക്‌ ചുരുക്കി. രണ്ടാം വായനയില്‍ ആദ്യവായനയെക്കാള്‍ ഒരുപാട്‌ അര്‍ത്ഥങ്ങളും അനുഭവങ്ങളും ഉളവാക്കാന്‍ പര്യാപ്തമായ ആന്തരീക ഊര്‍ജ്ജം എന്തായാലും നാലുകെട്ടിന്‌ ഇല്ല.

ഇതേകാലയളവില്‍ തന്നെ വായിച്ചുതീര്‍ത്ത മറ്റൊരു കഥാലോകം ഉണ്ട്‌. കേശവദേവു മുതല്‍ വിലാസിനി വരെ അത്‌ ചിതറികിടക്കുന്നു. വിശ്വവും കുഞ്ഞിരാമനും രാധയും ശാന്തയും ഒക്കെ ഉള്‍പ്പെടുന്ന സുന്ദരന്മാരുടെയും സുന്ദരികളുടേയും വിശാലമായ ലോകം. സ്നേഹത്തിന്റേയും പകയുടേയും പ്രണയത്തിന്റേയും വഞ്ചനയുടേയും സ്വപ്നത്തിന്റേയും മോഹഭംഗങ്ങളുടേയും സംഭവബഹുലമായ വനപ്രദേശങ്ങള്‍. ജീവിതത്തിന്റെ ഒടുങ്ങാത്ത കഥകളായിരുന്നു ആ രചനകളില്‍ മുഴുവന്‍. ചിലന്തിവല പോലെ സങ്കീര്‍ണമായ അവസ്ഥാന്തരങ്ങള്‍. മനസ്സായിരുന്നില്ല അവിടെ കഥാപാത്രം, സാഹചര്യം ആയിരുന്നു. വിശ്വം വീട്ടില്‍ നിന്നിറങ്ങി ലക്ഷ്മികുട്ടിയമ്മയുടെ പടിക്കല്‍ ചെന്നു വീണതും, പിന്നീട്‌ അവിടെ വളര്‍ന്നു വലുതായതും വായനക്കാരന്‍ ചോദ്യം ചെയ്തില്ല. സാഹചര്യം അതായിരുന്നു. ചോദ്യം ചെയ്യലുകളെ അസാധുവാക്കും വിധം സംഭവങ്ങളൂടെ അനിവാര്യമായ അനന്തസാധ്യതകളെ ആ വലിയ നോവലുകള്‍ മുന്നോട്ടുവച്ചു. അവയ്ക്കൊരു സാര്‍വലൗകീകത്വം ഉണ്ടായിരുന്നു. പ്രത്യേകിച്ച്‌ ഒരു സാംസ്കാരിക ഇടത്തെ അവ പ്രതിനിധാനം ചെയ്തില്ല. പ്രാദേശികവും ജാതീയവുമായ അന്തരീക്ഷത്തെ മായ്ച്ചുകളയാന്‍, അവയെ അലിയിച്ചെടുക്കാന്‍ വ്യഗ്രതപ്പെട്ട ഒരു കഥാഭൂമിക. അതിനുമപ്പുറം, അവ സാംസ്കാരികസ്വത്വം അല്ല അന്വേഷിച്ചത്‌, മാനവികസ്വത്വം ആയിരുന്നു. ഇവയ്ക്കുശേഷം വന്ന അപ്പുണ്ണിയുടെ കഥ മലയാളത്തിലുണ്ടാക്കിയ ഭാവുകത്വപരിണാമത്തിന്റെ ജനപ്രിയത തെളിയിക്കുന്നത്‌ ഇത് ഉപരിപ്ലവമായിരുന്നു എന്നാണ്‌. വലിയ കഥകള്‍ പറഞ്ഞു എന്നതിനപ്പുറം വിശ്വത്തിന്റേയും രാധയുടേയും ലോകം പിന്നീട്‌ അസാധുവായി പോയി.

ഞങ്ങളുടെ ഗ്രാമത്തിന്റെ പുരാവൃത്തം അഞ്ചുനൂറ്റാണ്ടിനു പിറകില്‍നിന്ന്‌ വാമൊഴിയിലൂടെ പകര്‍ന്നു വന്നിട്ടുണ്ട്‌. പറങ്കികളുടെ വരവോടെയാണ്‌ അത്‌ ആരംഭിക്കുന്നത്‌. ഒരു ഞാവല്‍ മരത്തിനു ചുറ്റും ആരംഭിച്ച ഗ്രാമചരിത്രത്തിന്റെ എല്ലാ ഇഴകളും വാമൊഴിയിലൂടെ വന്നതുകൊണ്ടുതന്നെ, വിശുദ്ധ ഫ്രാന്‍സീസ്‌ അസ്സീസിയുടെ സന്ദര്‍ശനം ഉള്‍പ്പെടെ വസ്തുതകളെല്ലാം സംശയാസ്പദമായിത്തീരുന്നു. പള്ളിയുടെ ചുറ്റുവട്ടത്ത്‌ എഴുതിവയ്ക്കപെട്ട ചരിത്രത്തിനും ബാക്കിയായ ചരിത്രസ്മാരകങ്ങള്‍ക്കും നൂറുവര്‍ഷത്തിനപ്പുറത്തേക്ക്‌ ആയുസ്സും ഇല്ല. പോഞ്ഞിക്കര റാഫിയുടെ 'ഓരാ പ്രൊ നോബിസ്‌' വായിച്ചപ്പോള്‍ പക്ഷെ ചരിത്രത്തിന്റെ ചാര്‍ച്ച അത്ഭുതപ്പെടുത്തി. അങ്ങിനെയൊക്കെ ആണല്ലോ ചില ചരിത്രസാധ്യതകളില്‍ അകാരണമായി വിശ്വസിച്ചു പോവുക. ഇതൊക്കെ ഇവിടെ സൂചിപ്പിക്കാന്‍ കാരണം, എന്റെ അങ്ങേഅറ്റത്തെ ഓര്‍മ്മയിലും, അമ്മയില്‍ നിന്നു പകര്‍ന്നു കിട്ടിയ ഓര്‍മ്മയിലും, പൊതുവേ കേരളത്തില്‍ നിലനിന്നിരുന്ന കൂട്ടുകുടുംബത്തിന്റെ അംശങ്ങള്‍ ഞങ്ങളുടെ ഭാഗത്തു നിലനിന്നതായി സൂചനകളില്ല. ഒരു വീട്ടില്‍ ഒന്നിലേറെ കുടുംബങ്ങള്‍ താമസിച്ചിരുന്നിരിക്കാം എങ്കിലും മരുമക്കത്തായം സാധ്യമാക്കുന്ന കൂട്ടുകുടുംബത്തിന്റെ അധികാരഘടന ഉണ്ടായിരുന്നില്ല എന്നു വേണം കരുതാന്‍. അതു സാധ്യമാക്കിയ ചില തുറസുകളും സ്വാതന്ത്ര്യങ്ങളും വളരെ മുന്‍പേ അവിടെ പ്രകടമായിരുന്നു. അവിടെ വലിയ ഭൂവുടമകള്‍ ഉണ്ടായിരുന്നില്ല. കുടിയാന്മാരും ഉണ്ടായിരുന്നില്ല. സമ്പത്തും ദാരിദ്ര്യവും പരിമിതമായിരുന്നു. ഒന്നില്‍നിന്ന്‌ മറ്റൊന്നിലേക്ക്‌ ഒരു ചുവടുവയ്പ്പിന്റെ അകലമേ ഉണ്ടായിരുന്നുള്ളു. കഥകളി കാണാന്‍ വേണ്ടി രാവുകള്‍ ഉറക്കമിളയ്ക്കുന്നതോ, ഏതെങ്കിലും വീടിന്റെ പിന്നമ്പുറത്ത്‌ കഞ്ഞി കുമ്പിളില്‍ വിളമ്പുന്നതോ വന്യമായ സ്വപ്നമായിരുന്നു. നാലുകെട്ടുകളുടെ തകര്‍ച്ചയും മരുമക്കാത്തായത്തില്‍ നിന്നും മക്കത്തായത്തിലേക്കുള്ള മാറ്റവും അതു ഉളവാക്കിയ മനുഷ്യബന്ധങ്ങളിലെ ശൈഥില്യവം, ഈ ജീവിതപരിസരം കൊണ്ടു തന്നെ, അന്യമായിരുന്നു. സാംസ്കാരികം എന്നതിനപ്പുറം, ഈ വ്യത്യാസങ്ങളുടെ തീവ്രതയെ നിലനിര്‍ത്തുന്നത്‌, സാമ്പത്തികമായ ഒരു അധികാര ഘടനയാണ്‌. ഈ ഘടനയില്‍ നിന്നാണ്‌ സംസ്കാരത്തിന്റെ വ്യതിരക്തതകള്‍ ഉണ്ടാവുന്നതു എന്നു മനസിലാക്കാം. ഒന്നാമതായി വലിയ കൃഷിയിടങ്ങള്‍ നാലുകെട്ടിനു ചുറ്റും നിലനിര്‍ത്തിയിരുന്ന സമ്പത്തിന്റെ പ്രഭയേയും അതുളവാക്കിയിരുന്ന വര്‍ഗ്ഗീകരണങ്ങളുടെയും അഭാവം ജനിതകമായി തന്നെ തുടര്‍ന്നുവന്നതിനാലാവും, അപ്പുണ്ണിയുടെ ചില പ്രത്യേക ജീവിതചുറ്റുപാടുകളില്‍ മാത്രം നിലനില്‍ക്കുന്ന വൈകാരികതകള്‍ അത്രത്തോളം എന്നെ ഏശാതെ പോയത്‌. എന്നാല്‍ അതു മാത്രം ആവാനും വഴിയില്ല. അങ്ങിനെ ആണെങ്കില്‍ അപ്പുവും അതുപോലെ കടന്നു പോവണമായിരുന്നു.

എം.ടി ആശയത്തിലും ഭാവുകത്വത്തിലും സൃഷ്ടിച്ച, അതുവരെ തുടര്‍ന്നു വന്ന ഒരു അനുശീലനത്തിന്റെ വ്യതിയാനം തന്നെയാവണം ഇതിനു കാരണം. രാധയും വിശ്വവും അവരുടെ തലമുറയും നിലനിര്‍ത്തിയ ഒരു സാമൂഹ്യാവസ്ഥ ഉണ്ട്‌. അവിടെ തെറ്റിനും ശരിക്കും നിയതമായ രൂപം ഉണ്ടായിരുന്നു. തെറ്റിന്റെ ഗണത്തിലും ശരിയുടെ ഗണത്തിലും പെടുത്താവുന്നവകളൊക്കെ മൂര്‍ത്തമായിരുന്നു. എം.ടി. ഇതിനെ കശക്കിക്കളഞ്ഞു. സ്വാര്‍ത്ഥതയെ മന്യവല്‍ക്കരിച്ചു. പാപബോധത്തെ സാമാന്യവല്‍ക്കരിച്ചു. സ്വയം കൃതഘ്നതയോടെ, നന്ദികേടിന്റെ ആത്മനിന്ദയോടെ ഒരോ വ്യക്‌തിക്കും വിജയി ആയി തന്നെ നില്‍ക്കാം എന്നു എം.ടി യുടെ നായകന്മാര്‍ സമൂഹത്തിന്റെ മാറിവരുന്ന അഭിരുചികളോട്‌ ഒത്തുനിന്ന്‌ കാണിച്ചുകൊടുത്തു. പാപബോധത്തിന്റെ ഇരുണ്ട ഗലികളിലൂടെ നടന്നെത്തുന്നവന്‍, എന്തൊക്കെ നേടിയാലും, പരാജിതന്‍ തന്നെ എന്ന അതുവരെ തുടര്‍ന്നു വന്ന ആത്മീയത എം.ടി കടപുഴകി കളഞ്ഞു. പുതിയ മധ്യവര്‍ഗ്ഗത്തിന്റെ രുചിഭേദങ്ങളെ ഇതു വല്ലാതെ തൃപ്തിപ്പെടുത്തി. നന്നായി ജീവിക്കുക എന്നതിന്റെ പ്രതീക്ഷാനിര്‍ഭരത ഇത്രയും ഗൂഢവും ഇരുണ്ടതും ആവാന്‍ പാടുണ്ടോ എന്ന തോന്നല്‍ തന്നെയാവും അപ്പുണ്ണിയില്‍ നിന്നും അപ്പുവിലേക്കുള്ള ദൂരം. പുതിയകാലത്തിന്റെ വ്യഥകളിലൂടെ ഒറ്റക്കു നടക്കേണ്ടവന്റെ വെട്ടമുള്ള ഒരു വഴിയെങ്കിലും അപ്പുവിന്റെ ജീവിതം പ്രകാശിപ്പിച്ചിരുന്നു. അതു വിശ്വത്തിന്റേയും രാധയുടെയും പിന്തുടര്‍ച്ചയും ആയിരുന്നില്ല. പുതിയലോകത്ത്‌ ചെന്നുവീണ മലയാളിയുടെ അത്രയും സ്വാര്‍ത്ഥമല്ലാത്ത, അത്രയും ആര്‍ത്തിയില്ലാത്ത, കുറച്ചുകൂടി നിര്‍മ്മമമായ, കണ്ണുനിറഞ്ഞിരുന്നാലും ചിരിക്കാനാവുന്ന ഒരു വഴി. ജന്മരാശിയാല്‍ 'ആധുനികത' നേരിട്ട്‌ അനുഭവിക്കാന്‍ വിധിക്കപ്പെടാത്ത ഒരുവന്‍ എന്ന നിലയ്ക്ക്‌, വ്യകതിപരമായി തിരഞ്ഞെടുപ്പിന്റെ ഭൂമിക എനിക്കു കുറച്ചുകൂടി എളുപ്പമായിരുന്നു. അധുനികതയുടെ തിരതള്ളല്‍ കഴിഞ്ഞ്‌ 'ആധുനികരെ'ല്ലാവരും എം.ടിയില്‍ ചെന്നടിയുന്നത്‌ കാണുമ്പോള്‍, കാലത്താല്‍ തോല്‍പ്പിക്കപ്പെടാതെ രക്ഷപെടാന്‍ സാധിച്ചതിനു നന്ദി തോന്നുക പ്രായത്തോടും കൂടിയാണ്‌.

അപ്പുണ്ണി നാലുകെട്ട്‌ പൊളിച്ചുകളഞ്ഞിട്ട്‌ അന്‍പത്‌ വര്‍ഷം തികയുന്നു. ഒരു വെളിച്ചപ്പാട്‌ തന്നെ വഞ്ചിച്ച ദൈവത്തെ കാര്‍ക്കിച്ചുതുപ്പിയതും ആ അടുത്താണ്‌. ഈ അന്‍പതു കൊല്ലത്തിന്റെ ആദ്യപകുതിയില്‍ നമ്മള്‍ നാലുകെട്ടുകള്‍ പൊളിച്ചു, ദൈവങ്ങളെ പുച്ഛത്തോടെ നോക്കി. എന്റെ കുട്ടികാലത്ത്‌, പള്ളിമുറ്റത്തെ മരച്ചുവട്ടില്‍ ഞായറാഴ്ച്ചകളില്‍ നടന്നിരുന്ന കാറ്റിക്കിസം ക്ലാസുകള്‍ അയഞ്ഞതും രസാവഹങ്ങളും ആയിരുന്നു. ഇത്തിരികൂടി മുതിര്‍ന്നപ്പോള്‍ പഠിപ്പിക്കാന്‍ വരുന്ന കന്യാസ്ത്രീകളോടു വിവാഹം എന്ന കൂദാശയെകുറിച്ചും, അതിന്റെ തുടര്‍ച്ചകളെകുറിച്ചും കുസൃതിചോദ്യങ്ങള്‍ എറിഞ്ഞു കളിച്ചിരുന്നു. അവരും കൂട്ടത്തില്‍ ചേര്‍ന്നു ചിരിച്ചു. എന്റെ മക്കളെ മതപഠനത്തിനു വിടേണ്ട കാലമായപ്പോഴേക്കും സംഗതികള്‍ മാറിപോയിരുന്നു. പരിശീലിപ്പിക്കപ്പെട്ട അദ്ധ്യാപകരും പ്രിന്‍സിപ്പാളും ഒക്കെയായി ഒരു വിദ്യാലയത്തിന്റെ കര്‍ക്കശമായ ചിട്ടവട്ടങ്ങള്‍ വന്നു. പൊളിച്ചുകളഞ്ഞ നാലുകെട്ടുകളുടെ സ്ഥാനത്ത്‌ മാത്രമല്ല, ഞങ്ങളൂടെ ഗ്രാമത്തിലും കോണ്‍ക്രീറ്റ്‌ നാലുകെട്ടുകള്‍ പൊന്തി. ഈ അന്‍പതു കൊല്ലത്തിന്റെ രണ്ടാമത്തെ പകുതിയില്‍, പൊളിച്ചതെല്ലാം കുറച്ചുകൂടി തീവ്രമായി നമ്മള്‍ കെട്ടിയുയര്‍ത്താന്‍ തുടങ്ങി. അധികാരഘടനയുടെ സാംസ്കാരിക പരിസരം മാറി, സമ്പത്തിന്റെ ഉറവിടം ഭൂസ്വത്ത്‌ മാത്രമല്ലാതായി മാറി. ഭൂസ്വത്ത്‌ ഇല്ലാതെയും നാലുകെട്ടുകള്‍ക്ക്‌ ഉയരാം എന്നായി. കഥകളിയെത്തിയില്ലെങ്കിലും പള്ളിപെരുന്നാളിനോടനുബന്ധിച്ചുള്ള കലാമത്സരങ്ങളിലും മറ്റും, നാട്ടുകാരായ പെണ്‍കുട്ടികള്‍ ശാസ്ത്രിയനൃത്തങ്ങള്‍ ആടുന്നതു കണ്ടു. കേരളം അന്‍പത്‌ വര്‍ഷം കൊണ്ട്‌ ഒരു വലിയ വൃത്തം പൂര്‍ത്തിയാക്കി. അപ്പുണ്ണി പൊളിച്ച നാലുകെട്ട്‌ ബാക്കിയാക്കിയ ആകാശത്തെ ആണ്‌ അന്ന്‌ പുതിയ ലോകത്തിലേക്കുള്ള വാതായനമായി നമ്മള്‍ കണ്ടത്‌. വളരെ ക്ഷണികമായിരുന്നു ആ നിരാസങ്ങള്‍. ആ അകാശങ്ങള്‍ വീണ്ടും അടഞ്ഞുപോയി.

എങ്കിലും, യോജിക്കാനായാലും വിയോജിക്കാനായാലും സ്നേഹത്തോടെയാണ്‌ ഞാന്‍ അപ്പുണ്ണിയേയും അപ്പുവിനേയും ഓര്‍ത്തെടുക്കുക. ആകാശം അടച്ചുകൊണ്ട്‌ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടത്തിന്റെ പത്താം നിലയിലെ ഫ്ലാറ്റിലിരുന്ന്‌ അപ്പുണ്ണിയുടെയും അപ്പുവിന്റെയും ഒപ്പം അലഞ്ഞുനടക്കുമ്പോള്‍, ഒരു നരഭോജിയെ പോലെ അവരെയൊക്കെ ചവച്ചുതിന്ന, എന്റെ രമണീയ കാലത്തിലൂടെയാണ്‌ ഞാന്‍ നടക്കുന്നത്‌.

00

2008 മാർച്ചിലെ 'തർജ്ജനി'യിൽ പ്രസിദ്ധീകരിച്ചത്.

00 

Monday 8 December 2014

സഹനവിശുദ്ധിയുടെ ഭരണങ്ങാനം

കഴിഞ്ഞ അവധിക്ക്, കോട്ടയത്ത് ഉണ്ടായിരുന്നപ്പോൾ പെട്ടെന്ന് വീണുകിട്ടിയ അര ദിവസത്തിന്റെ ഔദാര്യത്തിലാണ് ഭാര്യയും ഞാനും കൂടി ഭരണങ്ങാനത്തേയ്ക്ക് വച്ചുപിടിച്ചത്. കോട്ടയം - ഏറ്റുമാനൂർ പതിവു പോലെ ക്ഷമപരീക്ഷിച്ചു. പക്ഷെ അതുകഴിഞ്ഞാൽ മാണിസാറിന്റെ സാമ്രാജ്യത്തിലെ പുതുപുത്തൻ പാത, മീനച്ചിലാറിന്റെ കരയിലൂടെ...

ഇന്ത്യയിലെ ആദ്യത്തെ വിശുദ്ധയുടെ കബറിടം ഇവിടെയാണ്‌. കാറ്റികിസം ക്ലാസ്സിൽ വിശുദ്ധന്മാരെ കുറിച്ചൊക്കെ പഠിക്കുമ്പോൾ കരുതിയിരുന്നത് അവരെല്ലാം തന്നെ യേശുവിന്റെ സമകാലീനരോ അല്ലെങ്കിൽ അത്രയും അതിപുരാതനരോ ആണ് എന്നൊക്കെയായിരുന്നു. ചരിത്രത്തിൽ താല്പര്യമുണ്ടായ കാലത്ത് മതതാല്പര്യം കുറയുകയും ചെയ്തു. അതുകൊണ്ട് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് തൊട്ടുമുൻപത്തെ വർഷം മാത്രം, മുപ്പത്തിയാറാം വയസ്സിൽ, മരിച്ചുപോയ ആളാണ് വിശുദ്ധയാക്കപ്പെട്ട അൽഫോണ്‍സാമ്മാ എന്ന് മനസ്സിലാക്കിയപ്പോൾ അത്ഭുതത്തോടൊപ്പം അതൊരു വിശുദ്ധവിഗ്രഹഭഞ്ജനം കൂടിയായാണ് അനുഭവപ്പെട്ടത്. (ഏവുപ്രാസിയാമ്മ 1952 - ലാണ് മരണപ്പെടുന്നതെങ്കിലും അൽഫോണ്‍ സാമ്മയെക്കാൾ പ്രായം കൂടുതലായിരുന്നു അവർക്ക്.)

വിശുദ്ധ തോമസിനോളം (?) നീണ്ടു കിടക്കുന്ന കേരള കൃസ്ത്യൻ സമൂഹത്തിന് പത്ത് രണ്ടായിരം വർഷത്തെ ശൂന്യതയ്ക്ക് ശേഷം, കഴിഞ്ഞ അഞ്ചു വർഷത്തിനിടയ്ക്ക് പെട്ടെന്ന് മൂന്ന് വിശുദ്ധരെ കിട്ടിയതിലുള്ള രാഷ്ട്രീയം, അങ്ങനെയൊന്നുണ്ട് എന്ന് സംശയിക്കുമ്പോൾ തന്നെ, എന്നെപോലുള്ള ഒരാൾക്ക്‌ ഏറെക്കൂറെ അജ്ഞാതമാണ്.


ഭരണങ്ങാനത്ത് തിരക്കുണ്ടായിരുന്നു. പക്ഷെ പ്രതീക്ഷിച്ചതുപോലുള്ള വൻ ജനക്കൂട്ടത്തെയൊന്നും കണ്ടില്ല. കബറിടം കണ്ടതിനു ശേഷം എതിർവശത്തുള്ള പള്ളിയുടെ വരാന്തയിൽ ഞാനും അവളും വന്നുനിന്നു. വടക്കുനിന്നും കരിമേഘത്തിന്റെ ഒരു വലിയ പാളി കബറിടത്തിന് മുകളിലൂടെ ഒഴുകിവന്ന് പരിസരത്തെയാകെ ഇരുണ്ടതാക്കുകയും, വിഷലിപ്ത മാനസങ്ങൾക്കുമേൽ വിശുദ്ധമഴയായി പെയ്തു തിമിർക്കുകയും ചെയ്തു.

അൽഫോണ്‍സാമ്മയുടെ ജീവിതം 'സഹനം' എന്ന ക്രിസ്ത്യൻ എത്തിക്സിന്റെ ഭാഗമായിവരുന്ന അവസ്ഥയുമായി ബന്ധപ്പെട്ടതാണ്. സഹനം എന്നത് ഒരു മനുഷ്യാവസ്ഥയാണ് - കൃസ്തുമതം അതിനെ പ്രശ്നവൽക്കരിക്കുകയും മനുഷ്യജീവിതത്തിൽ പ്രാക്ടീസ് ചെയ്യാനുള്ള താത്വികതലം ഒരുക്കിക്കൊടുക്കുകയും ചെയ്തു എന്നേയുള്ളൂ. സഹനം എന്നത് പലപ്പോഴും രോഗാവസ്ഥയുമായി ബന്ധപ്പെട്ട് ഉരുത്തിരിയുന്നതാണ് - അൽഫോണ്‍ സാമ്മയുടെ കാര്യത്തിലും അത് വ്യത്യസ്ഥമായിരുന്നില്ല. മരണാന്തര ജീവിതം നൽകുന്ന ബ്ലിസ്ഫുൾ ആയിട്ടുള്ള അനന്തതുടർച്ചയെ കുറിച്ചുള്ള മോഹമാണ് ഇതിന്റെ അടിസ്ഥാനം. ഇഹലോകത്തിൽ ഇത് വല്ലാത്തൊരു ആശ്വാസമാണ്. അതിന്റെ പ്രത്യക്ഷമായ ഉദാഹരണമായി മാറിയതാവും അൽഫോണ്‍സാമ്മയുടെ വിശുദ്ധപ്രസക്തി.

ഞങ്ങൾ സോകോൾഡ് തീർത്ഥയാത്രകൾ നടത്താറില്ല, തീർത്ഥാടന സ്ഥലങ്ങൾ ഒഴിവാക്കാറുമില്ല. മഴയൊഴിഞ്ഞ് ശുദ്ധമായ പകലിന്റെ നനഞ്ഞ വീഥിയിലൂടെ ഭരണങ്ങാനത്തു നിന്നും മടങ്ങുമ്പോൾ വീണ്ടും അറിഞ്ഞു - ഏത് യാത്രയും തീർത്ഥാടനമാണ്!

00