Monday 18 September 2017

ഒരുദിനം, നേരമിരുട്ടിയ നേരത്ത്, മുംബൈ...

ഇരുട്ട് വീണുകഴിഞ്ഞിരുന്നു, മകനും ഞാനും മറൈൻഡ്രൈവിൽ എത്തുമ്പോൾ. ഗോരെഗാവിലെ അവന്റെ താമസസ്ഥലത്തിനടുത്തു നിന്നും ഒരു ടാക്സിപിടിച്ച് വരുകയായിരുന്നു. മുംബൈയുടെ തിരക്കുള്ള സാന്ധ്യകാല തെരുവിലൂടെ ഏതാണ്ട് രണ്ടു മണിക്കൂറെടുത്തു ആ വാഹനത്തിനു ഞങ്ങളെ മറൈൻഡ്രൈവിലെത്തിയ്ക്കാൻ. കറുപ്പും മഞ്ഞയും ചായമടിച്ച ടാക്സി. മുംബൈയുടെ മുഖമുദ്ര. പക്ഷേ, പഴയ പ്രിമിയർ പദ്മിനിയല്ല. സാൻഡ്രോ, ഐ-ടെൻ എന്നൊക്കെ പേരുള്ള പുതിയ കാലത്തെ കാറുകളാണ്. യാത്രയ്ക്ക് ഇവ എടുക്കേണ്ട കാര്യമില്ല ഇപ്പോൾ. ഊബറും ഓലയുമാണ് സൗകര്യപ്രദം. സുഖകരവും വാടക കുറവുമാണ്. എങ്കിലും ഗോകുൽധാം മന്ദിറിനു മുന്നിൽ ഇത്തരമൊരു ടാക്സി കണ്ടപ്പോൾ, മുംബൈയിൽ വന്നിട്ട് അതിൽ കയറാനുള്ള അവസരം നഷ്ടമാക്കേണ്ടതില്ല എന്നുകരുതി.

രാത്രിയുടെ നിയോൺ വെട്ടത്തിൽ കടൽത്തീരം മനുഷ്യരാൽ നിറഞ്ഞിരിക്കുന്നു. ആഴ്ചാന്ത്യമൊന്നുമല്ല. മറൈൻഡ്രൈവ് എല്ലാ ദിവസവും ഇങ്ങനെ തന്നെയാണെന്ന് മകൻ പറഞ്ഞു. പഠനത്തിന്റെ ആദ്യനാളുകളിൽ കൂട്ടുകാരുമായി ഈ ഭാഗത്തേയ്ക്ക് ഇടയ്ക്കൊക്കെ വരാറുണ്ടായിരുന്നു എന്നവൻ പറഞ്ഞു. ഇപ്പോൾ ഗോരെഗാവ് ഭാഗം വിട്ട് മുംബൈ പട്ടണത്തിന്റെ പ്രധാന ഇടങ്ങളിലേയ്‌ക്ക് വന്നിട്ട് മാസങ്ങളാകുന്നുവത്രേ.

മേഘാവൃതമായ ആകാശത്ത് നഗരം നാട്ടുവെട്ടമായി പ്രതിഫലിക്കുന്നുണ്ട്. കടൽ ഇരുണ്ടു കിടക്കുന്നു... കടലാണോ ആകാശമാണോ എന്ന് ഉറപ്പാക്കാൻ പറ്റാത്ത അകലത്തിൽ, എപ്പോഴോ പറന്നുപോയ കടൽക്കാക്കയുടെ ചിറകടിപഥം പോലെ അവ്യക്തമായ ഒരു വെള്ളിവര കാണപ്പെടുന്നു...


പ്രൊമനേഡിലൂടെ നരിമാൻപോയിന്റിലേയ്ക്ക് പതുക്കെ നടന്നു. ഞങ്ങൾക്ക് അർദ്ധരാതിവരെ മറ്റൊന്നും പ്രത്യേകിച്ച് ചെയ്യാനുണ്ടായിരുന്നില്ല. കഴിഞ്ഞ ഒന്നുരണ്ട് ദിവസത്തെ തിരക്കിനു ശേഷം ഇന്ന് ഉച്ചതിരിഞ്ഞാണ് അവനും ഞാനും സ്വസ്ഥമായത്. അതിനാൽ കുറച്ചുസമയം ചിലവഴിക്കാൻ മറൈൻഡ്രൈവിലേയ്ക്ക് വരുകയായിരുന്നു.

മേഘാവൃതമായതിനാൽ കൂടിയാവാം അന്തരീക്ഷത്തിൽ നല്ല ഹ്യുമിഡിറ്റിയുണ്ട്. എന്നെ വിയർക്കുന്നുണ്ട്. എങ്കിലും കാറ്റുള്ളതു കൊണ്ട് നടത്തം സുഖകരമായിരുന്നു.

ഞാൻ അച്ഛനെ ഓർമ്മിച്ചു. ഞങ്ങൾ ഒന്നിച്ച് ഇങ്ങനെയൊന്നും നടന്നിട്ടില്ല. ഇങ്ങനെയൊന്നും സംസാരിച്ചിട്ടില്ല. അത് മറ്റൊരു കാലമായിരുന്നു. അച്ഛന് അച്ഛന്റെ ലോകവും എനിക്ക് എന്റെ ലോകവുമുണ്ടായിരുന്നു. അവ തമ്മിൽ കൂട്ടിമുട്ടിയത് അപൂർവ്വം സമയങ്ങളിൽ മാത്രമായിരുന്നു. എങ്കിലും മറൈൻഡ്രൈവിലൂടെ മകനോടൊപ്പം നടക്കുമ്പോൾ ഞാൻ അച്ഛനെ ഓർമ്മിച്ചു...

കാലം ഒരു പരികല്പനയാണ്...

എന്റെ കുട്ടിക്കാലത്ത് സ്‌കൂൾ കഴിഞ്ഞു വരുമ്പോൾ, ബുക്ക് വലിച്ചെറിഞ്ഞ് പറമ്പിലേയ്ക്ക് ഒറ്റയോട്ടമാണ്. അയൽക്കൂട്ടത്തിനോടൊപ്പം മൈതാനത്തെ കാല്പന്തുകളിയിലേയ്ക്ക്..., ആറ്റിൻകരയിലെ പാലകളിയിലേയ്ക്ക്..., വായനശാല തുറന്നുവച്ചിരിക്കുന്ന കഥകളുടെ വിചിത്രലോകത്തിലേയ്ക്ക്..., അങ്ങനെയങ്ങനെ എവിടേയ്‌ക്കൊക്കെയോ അന്തിമയങ്ങും വരെ നീളുന്ന ഓട്ടം...

ആ പാച്ചിലിൽ എവിടെയും വീട്ടിലെ മുതിർന്നവരെ കണ്ടുമുട്ടിയിരുന്നില്ല. അഥവാ കണ്ടാൽ ഞങ്ങൾ വഴിമാറി ഓടിക്കളഞ്ഞു...

ഒരു വിദേശരാജ്യത്തിന്റെ പരിമിതമായ ചുറ്റളവുകളിൽ, സ്‌കൂൾ കഴിഞ്ഞുവരുന്ന മകനും വീട്ടിലുള്ള ഞാനും ഒറ്റമുറി ഫ്‌ളാറ്റിന്റെ ചെറിയ വിസ്താരത്തിൽ പരസ്പരം കൂട്ടിമുട്ടാതെ ജീവിക്കുക സാധ്യമായിരുന്നില്ല. ഞങ്ങളുടെ ജീവിതങ്ങൾക്ക് പൊതുവായ ഇടങ്ങൾ വന്നുപെട്ടത് അങ്ങനെയാവും...

കാലം അമൂർത്തമായ ഒരു പരികല്പനയാണ് -  അതിനെ മൂർത്തതയിൽ അളക്കാൻ ഇത്തരം അനുഭങ്ങൾ കൊണ്ടേ സാധ്യമാവുകയുള്ളു...


നരിമാൻപോയിന്റിലും മറൈൻഡ്രൈവിൽ പലയിടത്തും വലിപ്പമുള്ള കോൺക്രീറ്റ് മുക്കാലികൾ കടൽഭിത്തിയായി നിരത്തിയിട്ടിരിക്കുന്നു. അതിലേയ്ക്ക് ആളുകൾ കയറിയിരിക്കുന്നു. കൂടുതലും കമിതാക്കളാണ്. ഒരുപക്ഷേ ഭാര്യാഭർത്താക്കന്മാർ തന്നെയുമാവാം. മുംബൈയിലെ മദ്ധ്യവർഗ്ഗ താമസയിടങ്ങളിൽ സ്വകാര്യത പരിമിതമാണെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാവാം, പൊതുവിടങ്ങളിലെ അപരിചതമായ ജനാവലിക്ക് നടുവിൽ തങ്ങളുടേതായ സ്വകാര്യതലം അവരുണ്ടാക്കിയെടുക്കുന്നത്. വഴിവിളക്കിന്റെ വെട്ടം അത്രയൊന്നും എത്തപ്പെടാത്ത മുക്കാലിക്ക് മുകളിലിരുന്ന് അവർ ആലിംഗനം ചെയ്യുന്നു. ചുംബിക്കുകയും ചെയ്യുന്നു...

നരിമാൻ പോയിന്റിൽ, പ്രൊമനേഡിനോട് ചേർന്നുള്ള ഒരു മുക്കാലിയിൽ ഞങ്ങൾ കടൽ നോക്കിയിരുന്നു. സൽമാൻ റുഷ്ദിയുടെ 'മിഡ്‌നൈറ്റ്‌സ് ചിൽഡ്ര'നിൽ ഈ മുക്കാലികളെ കുറിച്ച് പറയുന്നുണ്ട്. കഥാകാലത്ത് ഇവിടെ മുക്കാലികൾ ഇല്ല. അവ ഇവിടെ വിന്യസിക്കാനുള്ള മരാമത്ത് പണികൾ ഏറ്റെടുക്കുന്നതിനെ കുറിച്ച് നായകന്റെ പിതാവ് ആലോചിക്കുന്നു... അതൊരു വിരസമായ നോവലായിരുന്നു. അത് വായിച്ചുതീർക്കാൻ വേണ്ടിവന്ന രാത്രികൾ പേടിയോടെയാണ് ഓർമ്മിക്കുക.

ഞങ്ങൾക്ക് പിറകിൽ ഒബ്‌റോയ് ട്രൈഡന്റ് ഹോട്ടൽ പ്രകാശവിന്യാസിതമായി നിൽക്കുന്നുണ്ട്...

ഒബ്‌റോയ് മുംബൈയിലെ വളരെ പ്രാധാനപ്പെട്ട വർത്തക കുടുംബമാണെന്ന് തോന്നുന്നു. അവരുടെ സ്ഥാപനങ്ങൾ മുംബൈയുടെ പല ഭാഗങ്ങളിലും കാണാം.  മകൻ താമസിക്കുന്നതിന് അടുത്ത് 'ഒബ്‌റോയ് മാൾ'എന്ന ഒരു വലിയ കച്ചവടസമുച്ചയമുണ്ട്. വല്ലപ്പോഴും അവനെ കാണാനെത്തുമ്പോൾ ഞങ്ങൾ ഒരുപാട് സമയം അവിടെ ചിലവിടാറുണ്ട്. നല്ല തീൻശാലകളും മദ്യശാലകളും അവിടെയുണ്ട്. ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട ദേശീയപാത ഈ മാളിനോട് തൊട്ടുചേർന്നാണ് കടന്നുപോകുന്നത്. എന്നിട്ടും ഈ മദ്യശാലകൾ ഇവിടെ എങ്ങനെ പ്രവർത്തിക്കുന്നു എന്ന ചിന്ത അലോസരപ്പെടുത്താതിരിക്കാൻ, അവിടെയിരിക്കുമ്പോൾ ഞാൻ പ്രത്യേകം ശ്രദ്ധചെലുത്താറുണ്ട്.  ക്രോസ് വേർഡിന്റെ ഒരു പുസ്തകശാലയും അസംഖ്യം സിനിമാശാലകളും അവിടെയുണ്ട്. കോട്ടും പട്ടുസാരിയും ധരിച്ച പ്രൗഡരൂപികളായ കൈനോട്ടക്കാരെയും നടുവിൽ തന്നെയുള്ള കിയോസ്‌ക്കുകളിൽ കാണാം. മനുഷ്യമോഹത്തിന് അതിരുകൾ ഉണ്ടാക്കിയിട്ടില്ല ഈ മാളുകൾ എന്ന് തോന്നും...

ട്രൈഡന്റിലേയ്ക്ക് നോക്കി ഞാൻ അവനോട് ചോദിച്ചു; "നിനക്കോർമ്മയുണ്ടോ ഈ ഹോട്ടലിൽ ടെററിസ്റ് അറ്റാക്ക് നടന്നത്... ടിവിയിലൊക്കെ നമ്മൾ കണ്ടിരുന്നു..." ഹോട്ടലിലിന്റെ അസംഖ്യം ജാലകപ്പഴുതുകളിലൂടെ വമിക്കുന്ന മഞ്ഞവെട്ടത്തിലേയ്ക്ക് അവൻ ഏതാനും നിമിഷങ്ങൾ അലസമായി നോക്കിയിരുന്നതല്ലാതെ മറുപടി പറഞ്ഞില്ല. അവൻ ഓർക്കുന്നുണ്ടാവില്ല. അവനന്ന് പത്തു വയസ്സോ മറ്റോ ആയിട്ടേയുണ്ടാവു...

എന്നാൽ ഇപ്പോഴത്തെ അവന്റെ  പ്രായത്തിലുള്ള കുട്ടികളാണല്ലോ അന്ന് ആ ആക്രമണത്തിൽ പങ്കെടുത്തതെന്ന് ഓർത്തു. ഞാൻ അവനെ നോക്കി. കഴുത്തിലൂടെ വലിയ യന്ത്രവേധതോക്കും തൂക്കിനടക്കുന്ന അജ്മൽ കസബിന്റെ ആ ചിത്രവും അപ്പോൾ ഓർമ്മിച്ചു...

സ്വന്തം തിരഞ്ഞെടുപ്പിന്റേതാണ് ജീവിതം എന്ന് കരുതിപ്പോവരുത്. പ്രാപഞ്ചികമായ  ഒരു അബോധധാര എല്ലാ ചലനങ്ങളുടെയും സിരയിലുണ്ട്...!


പിന്നീട് ഞങ്ങൾ ചർച്ച് ഗേറ്റ് തീവണ്ടി നിലയത്തിലേയ്ക്ക് നടന്നു. കുറച്ച്  അധികം ദൂരമുണ്ട്. ഇത്രയും ദൂരമൊന്നും നടക്കാനുള്ള ആവശ്യമോ അവസരമോ ഉണ്ടാവാറില്ല ഇപ്പോൾ... മറൈൻഡ്രൈവിലൂടെ വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്നു. ഷട്ടർസ്പീഡ് കുറച്ച് ഒരു ക്യാമറ തുറന്നുവച്ചാൽ, ഓടിപ്പോകുന്ന വാഹനങ്ങളുടെ വെട്ടം നീണ്ടവരയായി തെളിയുന്ന ചിത്രങ്ങൾ കിട്ടും. ചൗപ്പാത്തി തീരം മുതൽ നരിമാൻപോയിന്റ് വരെ അർദ്ധവൃത്തത്തിൽ കിടക്കുന്ന മറൈൻഡ്രൈവിന്റെ അത്തരം രാത്രികാല ചിത്രങ്ങൾ ഒരുപാട് കണ്ടിരിക്കുന്നു. അതിൽ പലതും ഈ ഹോട്ടലിന്റെ മുകൾ നിലയിൽ നിന്നും എടുത്തതാണ് എന്ന് തോന്നും.

ചർച്ച് ഗേറ്റിലേയ്ക്ക് നടക്കവേ ഒരു ചെറിയ വഴി തിരിഞ്ഞുപോകുന്ന ഭാഗത്തേയ്ക്ക് ചൂണ്ടി, ഒരു കൂട്ടുകാരന്റെ വീട് അങ്ങോട്ടാണെന്ന് മകൻ പറഞ്ഞു. ആ കൂട്ടുകാരന്റെ പേര് പലപ്പോഴും അവൻ പറഞ്ഞു പരിചിതമാണല്ലോ എന്നുതോന്നി. ആ കൂട്ടുകാരനുമായാണ് വെല്ലിങ്‌ടൺ ജെട്ടിയിൽ നിന്നും ബോട്ടിൽ കയറി മുംബൈ ഉൾക്കടൽ മുറിച്ചുകടന്ന് അലിബാഗിൽ പോയി രാത്രി തങ്ങിയതെന്ന് അവൻ എന്നെ ഓർമ്മിപ്പിച്ചു. അവർ രണ്ടുപേരും കൂടി അലിബാഗ് കടപ്പുറത്ത്, തിരകളിൽ നനഞ്ഞിരിക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ കണ്ടത് അപ്പോൾ ഓർത്തു...

എന്നെ ഒരു ലോക്കലിൽ കയറ്റണമെന്ന് മകൻ ആഗ്രഹിക്കുന്നു. ലോക്കൽ ട്രെയിനിൽ കയറാതെ മുംബൈ പൂർത്തിയാവില്ലെന്ന പതിവു ധാരണ അവനും പകർന്നുകിട്ടിയിട്ടുണ്ടാവണം. അവന്റെ അമ്മയും സഹോദരിയും ഉള്ളപ്പോൾ ലോക്കലിൽ കയറുക എന്ന സാഹസത്തിന് ഞങ്ങൾ മുതിരുകയില്ല എന്നവൻ കരുതിയിരുന്നിരിക്കണം.

ചർച്ച് ഗേറ്റ് തീവണ്ടി നിലയത്തിൽ നിന്നും ഗോരേഗാവിലേയ്ക്ക് ടിക്കറ്റെടുത്തു. കയറുമ്പോൾ, പ്രതീക്ഷിച്ച തിരക്ക് തീവണ്ടിയിലുണ്ടായിരുന്നില്ല. ഓഫിസ് വിടുന്ന സമയത്തെ തള്ള് ഇപ്പോൾ കഴിഞ്ഞതാവാം. നേരെ എതിർഭാഗത്ത് രണ്ട് ചെറുപ്പക്കാരും ഒരു യുവതിയും ഇരിക്കുന്നുണ്ട്. ഏതോ വഴിയോര തീൻശാലയിൽ നിന്നും വാങ്ങിക്കൊണ്ടു വന്ന ആഹാരസാധനങ്ങൾ പകുത്തുകഴിക്കുന്ന തിരക്കിലാണവർ. തട്ടുകടകളിൽ സുലഭമായി കിട്ടുന്ന പാനിപൂരി എന്ന വിഭവവും അനുസാരികളും ആണെന്ന് തോന്നുന്നു. വിളറിയ നിറമുള്ള ആ പെൺകുട്ടിയുടെ കൈനഖങ്ങൾക്കിടയിൽ അഴുക്കിന്റെ കറുത്തവരകൾ...

മറാത്താ സ്ത്രീകൾ സുന്ദരികളത്രേ. രവിവർമ്മ തന്റെ ചിത്രങ്ങൾക്ക് മോഡലുകളാക്കിയത് മറാത്താ സ്ത്രീകളെയും കൊടവ സ്ത്രീകളെയും ആണെന്നാണ് ചരിത്രപക്ഷം. കുടക് സന്ദർശനവേളകളിൽ കൊടവ സ്ത്രീകളുടെ, പുരുഷന്മാരുടെയും, വ്യതിരിക്തമായ ആകാരസൗഷ്ഠവം പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതായിരുന്നു. മുംബൈയിൽ പക്ഷെ അത് സാധ്യമായിരുന്നില്ല. മറാത്താ വംശീയതയെ നഖശിഖാന്തം പ്രതിനിധീകരിക്കുന്നില്ല മഹാനഗരത്തിന്റെ ജനസാന്ദ്രമായ തെരുവുകൾ എന്നതാവാം കാരണം.

  
പട്ടണങ്ങളുടെ മുൻഭാഗം തെരുവുകളിലേയ്ക്കാണ് തുറന്നിരിക്കുന്നത്, പിൻഭാഗം തീവണ്ടിപ്പാളങ്ങളിലേയ്ക്കും. ലോകത്തെവിടെയും അതങ്ങനെയാണ് - തീവണ്ടികൾ പോകുന്നത് നഗരത്തിന്റെ പിൻകാഴ്ചകളിലൂടെയാണ്. മുംബൈ എന്ന ഏറ്റവും വലിയ ഇന്ത്യൻ പട്ടണത്തിന്റെ പിന്നാപുറത്തുകൂടെയാണ് ലോക്കലുകൾ ഓടുക. ജാലകക്കാഴ്ചകൾ നിറമുള്ളതല്ല. ഹാജിമസ്താന്റെയും വരദരാജ മുതലിയാരുടെയും ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ രാജന്റെയുമൊക്കെ നഗരം. ഇപ്പോൾ കാഴ്ചയിലൂടെ കടന്നുപോയ ആ ചെറിയ ഗലിയിലൂടെ ഒരിക്കൽ ഹാജി മസ്താൻ നടന്നുപോയിരിക്കാം..., കുമ്മായം അടർന്നുതുടങ്ങിയ ചുമരിലൂടെ രണ്ടാം നിലയിലേയ്ക്ക് ചേർത്തുവച്ചിരിക്കുന്ന നേർത്ത ലോഹഗോവണി. അതിലൂടെ കടന്നുചെല്ലുന്ന മുറികളിലൊന്നിൽ ഒരിക്കൽ ദാവൂദ് കയ്യിലൊരു പിസ്റ്റളുമായി ആരെയോ കാത്തിരുന്നിരിക്കാം... (ഇതൊക്കെ പോപ്യുലർ അധോലോക സിനിമാഭാവുകത്വം ഉളവാക്കുന്ന മനോവിചാരങ്ങൾ. അവരൊന്നും ഇങ്ങനെയായിരിക്കില്ല ഒരുപക്ഷേ ജീവിക്കുക...)

സ്റ്റേഷനുകൾ കഴിയുന്തോറും ജനത്തിരക്ക് വർദ്ധിച്ചു. ഞാൻ അസ്വസ്ഥനാവുന്നുണ്ടോ എന്ന് മകൻ ശ്രദ്ധിക്കുന്നത് എനിക്ക് മനസ്സിലാക്കാം. അവന് നല്ല ഓർമ്മയാവുന്ന കാലമാവുമ്പേഴേയ്ക്കും, ഞാൻ സാവധാനം നടക്കുന്ന, തിരക്കുകളിൽ നിന്നും അകലെ കഴിയുന്ന, അലോസരപ്പെടുത്തുന്ന ഇടങ്ങളിൽ ചെന്നെത്തപ്പെടാൻ ആഗ്രഹിക്കാത്ത ഒരാളായി മാറിക്കഴിഞ്ഞിരുന്നു. അച്ഛന്റെ വിദൂരമായ ഭൂതകാലജീവിതം, വല്ലപ്പോഴും കേട്ടിരുന്ന കാല്പനികതൊങ്ങലുകൾ പിടിപ്പിച്ച അതികഥനമായി മാത്രമേ അവന് തോന്നിയിട്ടുണ്ടാവു...

"അന്ധേരി കഴിയുമ്പോൾ നല്ല തിരക്കാവും. ഗോരേഗാവിൽ ഇറങ്ങാൻ ചിലപ്പോൾ അപ്പയ്ക്ക് ബുദ്ധിമുട്ടാവും..."
"ഇപ്പോൾ എന്തുചെയ്യും?" ഞാൻ ചോദിച്ചു.
"നമുക്ക് അന്ധേരിക്ക് മുൻപ് സാന്താക്രൂസിൽ ഇറങ്ങാം. അവിടെ നിന്നും ഒലെ എടുക്കാം."
"ശരി..."
സാന്താക്രൂസിൽ ഇറങ്ങാൻ നിൽക്കുമ്പോൾ, ട്രാൻസ്‌പോർട് ബസ്സിന്റെ വാതിലിലും ഗോവണിയിലുമൊക്കെ തൂങ്ങിക്കിടന്ന് കിലോമീറ്ററുകൾ സഞ്ചരിച്ച ഹൈസ്‌കൂൾ കാലം ഓർത്തു. എന്നെ ലക്ഷ്യംവച്ച് ആക്രോശിച്ച് ഇരമ്പിവന്ന ഒരു കൂട്ടത്തിൽ നിന്നും രക്ഷപ്പെടാൻ നല്ല വേഗത്തിൽ പോവുകയായിരുന്ന ഒരു സിറ്റിബസ്സിൽ, ജീവിതത്തിനും മരണത്തിനുമിടയിലെ ഒരു നിമിഷത്തിന്റെ ഉണർച്ചയിൽ, ചാടിക്കയറി രക്ഷപ്പെട്ട ബിരുദപഠനകാലത്തെ ഒരു ദിവസം ഓർത്തു. മരണത്തിൽ നിന്നും കയറിവന്ന ഒരുവനെയെന്നപോലെ എന്നെ തുറിച്ചുനോക്കുന്ന ആ ബസ്‌കണ്ടക്റ്ററുടെ മുഖം ഞാനോർത്തു. അപ്പോൾ അയാളെ നോക്കി ഒരു വിഡ്ഢിയെപ്പോലെ ചിരിച്ചതും ഓർത്തു...!


സാന്താക്രൂസ് തീവണ്ടി നിലയത്തിനടുത്തായി ഒരു വഴിയോര കച്ചവടത്തെരുവുണ്ട്. കടകളിലെ വിളക്കുകൾ കൊണ്ട് പ്രഭവീണ തെരുവ്. അവിടെ ഇറങ്ങിയത് നന്നായി എന്നുതോന്നി. മധുരപലഹാരങ്ങളുടെയും മാമ്പഴങ്ങളുടെയും ഒക്കെ ഒരുപാട് കടകൾ. കുറച്ചു വാങ്ങിക്കൊണ്ട് പോകാം. മധുരപലഹാരങ്ങളില്ലാതെ ഗൾഫുകാരൻ മടങ്ങിപ്പോകാൻ പാടില്ലല്ലോ.

സാന്താക്രൂസ് സുപരിചിതമായ പേരാണ്. ബോംബെ വിമാനത്താവളം അത് നിൽക്കുന്ന സ്ഥലത്തിന്റെ പേരിൽ - സാന്താക്രൂസ് - എന്നായിരുന്നല്ലോ മുൻപ് അറിയപ്പെട്ടിരുന്നത്. ആ വിമാനത്താവളം ഇപ്പോൾ ആഭ്യന്തര വിമാനങ്ങൾക്കുള്ളതായി മാറിയിരിക്കുന്നു. കുറച്ചുമാറി മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളം ഇപ്പോൾ വന്നിട്ടുണ്ട്. അതിഗംഭീരമായ വിമാനത്താവളമാണ് അതെന്ന് പറയാതെ വയ്യ. ഏത് ലോകോത്തര വിമാനത്താവളത്തോടും ഒപ്പം നിൽക്കാനാവുന്ന മനോഹരവും ആധുനികവുമായ നിർമ്മിതി - ഛത്രപതി ശിവജി ടെർമിനൽ. സി.എസ്.ടി എന്ന് നാവ് വഴങ്ങാത്തവർക്ക് ചുരുക്കി പറയാം.

സാന്താക്രൂസിൽ നിന്നും മടങ്ങുന്ന വഴി ഈ വിമാനത്താവളത്തിന്റെ കവാടഭാഗത്തിലൂടെ കടന്നുപോവുകയുണ്ടായി. രണ്ടു മണിക്കൂറുകൾക്ക് ശേഷം എനിക്കീ വിമാനത്താവളത്തിലേയ്ക്ക് മടങ്ങിവരേണ്ടതുണ്ട്. അവിടെ നിന്നും സ്ഥിരപരിചിതമായ ദിനചര്യയുടെ വെയിൽലോകത്തേയ്ക്ക് മടക്കയാത്ര തുടങ്ങേണ്ടതുണ്ട്. മുംബൈയുടെ വിഹ്വലതകളിൽ മകൻ തനിച്ചാവും എന്ന ഭയപ്പാടൊന്നും ഇപ്പോൾ ഉണ്ടാവേണ്ടതില്ല. മഹാനഗരത്തിന്റെ താളങ്ങളിലേയ്ക്ക് അവൻ ആഗിരണം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് ഞാനറിയുന്നുണ്ട്...


ഇപ്പോൾ പക്ഷെ ഞാൻ വെസ്റ്റേൺ എക്സ്‌പ്രസ് വേ എന്നറിയപ്പെടുന്ന, മുംബൈക്ക് കുറുകേ, തെക്കു-വടക്കു കിടക്കുന്ന, വലിയ റോഡിലൂടെ നിരങ്ങിനീങ്ങുന്ന ടാക്സിക്കാറിൽ ഇരിക്കുകയാണ്. എന്നത്തേയും പോലെ നിരത്തിൽ അസഹ്യമായ തിരക്ക്. ആസൂത്രണമില്ലാത്ത ഒരു നഗരമാണ് മുംബൈ. എവിടെ നിന്നോ വളർന്നുതുടങ്ങി തോന്നുംപടി എല്ലാഭാഗത്തേയ്ക്കും അത് പടർന്നുപോകുന്നു. അവ്യവസ്ഥയാണ് അതിന്റെ സ്ഥായീഭാവം. നവിമുംബൈയിലേയ്ക്കും അടുത്ത ജില്ലയായ താനയിലേയ്ക്കുമൊക്കെ, തനത് സ്വഭാവസവിശേഷതയോടെ അത് വളർന്നുകയറിയിരിക്കുന്നു.

മനുഷ്യന്റെ വ്യവഹാരം നടക്കാത്ത ഒരിഞ്ചു ഭൂമി മുംബയിൽ ഉണ്ടാവാൻ വഴിയില്ല. എല്ലായിടത്തും മനുഷ്യരാണ്...

വലിയ പാതയുടെ ഓരംപറ്റി മുഷിഞ്ഞ ചേലചുറ്റിയ ഒരു സ്ത്രീയും രണ്ടു കുട്ടികളും വലിയ തിരക്കുകൂട്ടാതെ നടന്നുപോകുന്നത് എനിക്കിപ്പോൾ കാണാം. അതിൽ ആൺകുട്ടിയുടെ കയ്യിലെ അൽപ്പം ഭാരമുള്ള പ്ലാസ്റ്റിക് പൊതി അവൻ വലത് നെഞ്ചിനോടുചേർത്ത് സുരക്ഷിതമായി പിടിച്ചിട്ടുണ്ട്. അമ്മയും മക്കളുമാവാം. ആ സ്ത്രീ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. കുട്ടികൾ രണ്ടുപേരും ഇടയ്ക്കിടയ്ക്ക് മുഖമുയർത്തി സാകൂതം അവരുടെ സംസാരം ശ്രദ്ധിക്കുന്നുമുണ്ട്. തങ്ങളോട് തൊട്ടുചേർന്ന് അതിഭീമാകാരമായ ഉരഗത്തെപ്പോലെ ഇരമ്പുന്ന വാഹനവ്യൂഹത്തെ അവർ അറിയുന്നുപോലുമില്ല... ഞാൻ, ഞങ്ങൾ സഞ്ചരിക്കുന്ന കാറിന്റെ ഡ്രൈവറെ നോക്കി. ലഭ്യമാവുന്ന വിടവിലൂടെ വാഹനം എങ്ങനെയെങ്കിലും മുന്നിലേയ്ക്കെത്തിക്കുന്നതിൽ ശ്രദ്ധാലുവായി ഇരിക്കുകയാണ് അയാൾ. മകൻ മൊബൈലിൽ എന്തോ പരതുന്നു... - എല്ലാവരും അവരവരുടെ കാര്യങ്ങളിൽ വ്യാപൃതരാണ്.

നഗരം അവ്യവസ്ഥമാകാം - നാഗരികത അങ്ങനെയല്ല. ശ്രദ്ധാപൂർവ്വം പിന്തുടർന്നില്ലെങ്കിൽ ഏറെക്കൂറെ അഗോചരമായിരിക്കുന്ന, ഛിന്നമായ  മനുഷ്യജീവിതത്തിന്റെ സൂക്ഷമവ്യവസ്ഥകളിലൂടെയാണ് അത് വളരുന്നത്...!

൦൦

Monday 11 September 2017

നീറ്റിനായി കൈപൊക്കുമ്പോൾ...?!

ഇന്ത്യയിൽ വിദ്യാഭ്യാസം പ്രാഥമികമായി സംസ്ഥാനങ്ങളുടെ അവകാശത്തിൽ വരുന്നതാണ്. അത് വെറുതേ കൈവന്ന അവകാശമല്ല. വൈവിധ്യവും വൈജാത്യവുമുള്ള  ഒരുപാട് പ്രദേശങ്ങളുടെ സങ്കലനമാണ് ഇന്ത്യ എന്ന രാഷ്ട്രം. ഇന്ത്യയ്ക്ക് വംശീയമോ ഭാഷാപരമോ സാംസ്കാരികമോ ആയ ഒറ്റദേശീയത ഇല്ല. ഇന്ത്യ എന്ന രാജ്യം ഒരു രാഷ്ട്രീയ ഏകകം മാത്രമാണ്. ഭാഷയെയോ വംശീയതയെയോ, വലിയൊരു അളവുവരെ സാംസ്കാരികതയെയും, ഒരു രാഷ്ട്രത്തിന്റെ പേര് പറഞ്ഞു യോജിപ്പിക്കാനാവില്ല. അങ്ങനെ ശ്രമിച്ചിടത്തെല്ലാം അത് പരാജയപ്പെട്ടിട്ടുണ്ട്. എന്ന് മാത്രമല്ല, തകർന്ന് ചിതറിപ്പോയിട്ടുമുണ്ട്. ഇതറിയാവുന്നതുകൊണ്ടാണ് നമ്മുടെ രാഷ്‌ട്രനിർമ്മിതിയിൽ കൃത്യമായ ഒരു ഫെഡറൽഘടന പ്രവർത്തികമാക്കിയത്. ഇന്ത്യ പരാജയപ്പെട്ടു പോകാത്ത ഒരു രാഷ്ട്രീയ ഏകകമായി തുടരുന്നത് സുശക്തമായ ഫെഡറൽരീതി നിലനിൽക്കുന്നതുകൊണ്ടാണ്.

നീറ്റ് ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന് എതിരാണ്. ഏതാനും ലക്ഷം മെഡിക്കൽ വിദ്യാഭ്യാസ കാംക്ഷികളെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമായി ഇതിനെ കാണുന്നത് തെറ്റാണ്. രാഷ്ട്രവ്യവഹാരങ്ങളിൽ പ്രതിലോമത കടന്നുവരുന്നതിന്റെ സൂക്ഷ്മവഴികളിലൊന്ന് എന്നതിനാൽ ഇതിനെ സംസ്ഥാനങ്ങൾ സമഗ്രമായി വിശകലവിധേയമാക്കാതെ വിടുന്നത്തിൽ രാഷ്ട്രീയമായ ശരികേടുണ്ട്.

സി. ബി. എസ്. ഇ ആണ് നീറ്റ് പരീക്ഷ നടത്തുന്നത്. സി. ബി. എസ്. ഇ കേന്ദ്രസർക്കാരിന്റെ അധീനതയിലുള്ള ഒരു സ്ഥാപനമാണ്. ഇന്ത്യയിലെ പല സ്‌കൂളുകളും ഈ സ്ഥാപനത്തിന്റെ അംഗീകാരത്തെയോടെയാണ് പ്രവർത്തിക്കുന്നത്. (സ്‌കൂൾ വിദ്യാഭ്യാസത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്ന ഈ സംവിധാനത്തിന്റെ നൈതികത തന്നെ ചോദ്യംചെയ്യപ്പെടേണ്ടതാണ്. എങ്കിലും ഈ കുറിപ്പിന്റെ വിഷയത്തിൽ പ്രത്യക്ഷമായി അത് ബന്ധപ്പെടുന്നില്ല എന്നതിനാൽ വിടുന്നു.) ബഹുഭൂരിപക്ഷവും സംസ്ഥാന സിലബസുകളിൽ പഠിച്ചുവരുന്ന കുട്ടികൾക്കായി അതുമായി ബന്ധമില്ലാത്ത ഒരു സ്ഥാപനം തുടർപഠനത്തിന്‌ പരീക്ഷ നടത്തുന്നത്തിലെ അസംബന്ധം ആലോചിച്ചുനോക്കു. (തമിഴ്‌നാട്ടിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഗംഭീര വിജയം നേടിയ പെൺകുട്ടി നീറ്റ് പരീക്ഷയിൽ തോറ്റുപോവുകയും തുടർന്ന് ആത്മഹത്യ ചെയ്യുകയും ചെയ്തത് ഈ അസംബന്ധം സൃഷ്ടിച്ച ചെറിയൊരു ദുരന്തം മാത്രം.)


താമസംവിനാ എല്ലാ ബിരുദ പ്രൊഫഷണൽ പഠനങ്ങൾക്കും നീറ്റ് പരീക്ഷ നിർബന്ധമാക്കാനിരിക്കുകയാണ്. ഇത് കുട്ടികളെ സി. ബി. എസ്. ഇ സിലബസിലുള്ള പഠനത്തിലേയ്ക്ക് പോകാൻ നിർബന്ധിതമാകും. അതിനനുബന്ധമായി കൂടുതൽ സി. ബി. എസ്. ഇ സ്‌കൂളുകൾ ഉണ്ടാവുകയും സംസ്ഥാന പാഠ്യപദ്ധതിയുള്ള സ്‌കൂളുകൾ നിന്നുപോവുകയും ചെയ്യും. ഈ പ്രവണത ഇപ്പോൾ തന്നെ കാണാനാവുമല്ലോ. പ്രാദേശിക വിദ്യാഭ്യാസത്തെ ഇല്ലാതാക്കി, അതിസൂക്ഷ്മതലത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന, ഇന്ത്യൻ രാഷ്ട്രീയതയുടെ ആണിക്കല്ലായ വൈവിധ്യദേശീയതയെ ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇത്.

സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണദോഷ തലങ്ങളാണ്  ഒരു തലമുറയെ നിർണയിക്കുന്നത്. ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യങ്ങൾ ഉൾക്കൊള്ളാതെ ഒരേ പാഠ്യപദ്ധതിയിൽ വളർന്നുവരുന്ന ഒരു കൂട്ടത്തെ മാനിപ്യുലെയ്റ്റ് ചെയ്യാൻ അധികം പ്രയാസമുണ്ടാവില്ല. ഇത് സംസ്കൃതികളുടെ ഹനനത്തിന് ഇടയാക്കും.  സി. ബി. എസ്. ഇ യുടെ പാഠ്യപദ്ധതി ഓടിച്ചുനോക്കിയാൽ മനസ്സിലാവും, ഇത്തരമൊരു നീക്കം ഏറ്റവും പ്രതികൂലമായി ബാധിക്കുക ദക്ഷിണേന്ത്യൻ സംസ്കാരത്തെയായിരിക്കും എന്ന്. പാർലെമെന്റ് ഇലക്ഷന്റെ സമയം ഒഴിച്ചുനിർത്തിയാൽ മഹാരാഷ്ട്രയ്ക്കു തെക്കോട്ട് ഇന്ത്യ ഉണ്ടെന്ന് ആര്യപുത്രന്മാർ കരുതുന്നില്ല എന്നത് സുവിദമാണല്ലോ. സി. ബി. എസ്. ഇ ഇതിന്  അപവാദമല്ല.

ഐ. ഐ. ടി (IIT), ഐ. എസ്. ഇ. ആർ (ISER), ഐ. ഐ. എഫ്. ടി (IIFT) തുടങ്ങിയ പല സ്ഥാപനങ്ങളും പ്ലസ് ടു / പ്രീ - യൂണിവേഴ്സിറ്റി വിദ്യാഭാസം കഴിഞ്ഞു ദേശീയ തലത്തിൽ പ്രവേശനപരീക്ഷ നടത്തുന്നുണ്ടല്ലോ എന്ന് നീറ്റിന് അനുകൂലമായി പറഞ്ഞുകേട്ടിരുന്നു. ഇവ തമ്മിൽ താരതമ്യമില്ല. കേന്ദ്രസർക്കാർ നേരിട്ട് നടത്തുന്ന സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശന പരീക്ഷയാണ്, അതാത് സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ അവിടെ നടക്കുന്നത്. ഏറ്റവും മിടുക്കരായ, ഏറ്റവും നല്ല റാങ്ക് ലഭിക്കുന്ന കുട്ടികളെ സീറ്റിന്റെ ലഭ്യതയ്ക്കനുസരിച്ച് തിരഞ്ഞെടുക്കുകയാണ് അവിടെ ചെയ്യുന്നത്. അതായത് 100 സീറ്റുണ്ടെങ്കിൽ 100 വരെ റാങ്ക് ലഭിച്ച കുട്ടികൾ അവിടെ പഠിക്കും (സംവരണംതത്വം കൂടി പാലിച്ച്). എന്നാൽ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള, വ്യത്യസ്തമായ പാഠ്യപദ്ധതിയുള്ള, വ്യത്യസ്തമായ ഗുണനിലവാരമുള്ള, സ്ഥാപനങ്ങളിലേയ്ക്ക് ഇതുമായി കാര്യമായ ബന്ധമൊന്നുമില്ലാത്ത കേന്ദ്രഏജൻസി രാജ്യവ്യാപകമായി പരീക്ഷ നടത്തുകയെന്ന യാതൊരു ലോജിക്കുമില്ലാത്ത ഒരു കാര്യമാണ് നീറ്റിൽ സംഭവിക്കുന്നത്. (ഖണ്ഡികയുടെ തുടക്കത്തിൽ സൂചിപ്പിച്ച സ്ഥാപങ്ങളിൽ അണ്ടർ ഗ്രാജുവേറ്റ് കോഴ്‌സുകൾ നടത്തേണ്ടതുണ്ടോ എന്ന സംശയം ബാക്കിയുണ്ട് താനും.)

മാത്രവുമല്ല നീറ്റ് പൂർണ്ണാർത്ഥത്തിൽ ഒരു പ്രവേശന പരീക്ഷയല്ല. പേര് സൂചിപ്പിക്കുന്നത് പോലെ (NEET - National Eligibility cum Entrance Test) - പ്രാഥമികമായി ഇതൊരു യോഗ്യതാ പരീക്ഷയാണ്. 100 മെഡിക്കൽ സീറ്റ് ഉണ്ടെങ്കിൽ 100 ഏറ്റവും നല്ല വിദ്യാർഥികളെ തിരഞ്ഞെടുക്കുന്ന ഒരു പ്രക്രിയ അല്ല ഇവിടെ നടക്കുന്നത്. ഈ വർഷം നീറ്റ് പരീക്ഷയെഴുതിയത് ഏതാണ്ട് 11.5 ലക്ഷം വിദ്യാർത്ഥികളാണ്. അതിൽ ഏതാണ്ട് 6.5 ലക്ഷം വിദ്യാർത്ഥികൾ യോഗ്യതനേടി. ഇന്ത്യയിൽ ആകെയുള്ള മെഡിക്കൽ സീറ്റുകൾ ഏതാണ്ട് 65000 മാത്രമാണ്. അതായത് നിലവിലുള്ള സീറ്റുകളുടെ പത്തിരട്ടി വിദ്യാർത്ഥികൾ യോഗ്യത നേടി. അപ്പോൾ ഇതിലെ ഏറ്റവും നല്ല 65000 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കണം - അപ്പോഴാണല്ലോ ഇപ്പറയുന്ന നിലയിലുള്ള വിദ്യാഭ്യാസ നിലവാരം  ഉണ്ടാവുന്നത്. എന്നാൽ 6 ലക്ഷം റാങ്കുള്ള വിദ്യാർത്ഥിയും ഇത്തവണ മെഡിക്കൽ അഡ്മിഷൻ നേടിയിട്ടുണ്ട്. അതായത് തന്നെക്കാൾ മെച്ചപ്പെട്ട റാങ്കുള്ള ഏകദേശം 5.5 ലക്ഷം വിദ്യാർത്ഥികളെയും പിന്തള്ളി ആ വിദ്യാർത്ഥി ഇപ്പോൾ മെഡിക്കൽ പഠനം നടത്തുകയാണ്. നീറ്റ്, മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കാനുള്ള ഒറ്റമൂലിയാണെന്നു കരുതി കയ്യടിക്കുന്നർ ഗംഭീര സ്വർഗ്ഗത്തിലാണെന്നേ സാധ്യമായ നല്ല ഭാഷയിൽ പറയാനുള്ളു.


ഇനി, നീറ്റ് കേരളത്തിലെ സ്വാശ്രയക്കൊള്ള അവസാനിപ്പിച്ചു എന്ന വാദമാണ്. ശരിയാണ്, തലവരി വാങ്ങുന്നത് നിന്നിട്ടുണ്ട്. നല്ല കാര്യം. ഇതിനെന്തിനായിരുന്നു നീറ്റ് എന്ന ചെറിയ ചോദ്യം മാത്രമേയുള്ളു. നീറ്റ് എന്ന പരീക്ഷയിലേയ്ക്ക് സ്വാശ്രയ മെഡിക്കൽ കോളേജുകളെ കൊണ്ടുവരുന്നതിനെക്കാളും എത്രയോ ലളിതവും പ്രായോഗികവും നൈതികവുമായിരുന്നു സംസ്ഥാന പ്രവേശനപരീക്ഷയിലേയ്ക്ക് അവയെ കണിശമായി കൊണ്ടുവരുക എന്നത്. ഈ നിലയ്ക്കുള്ള സംസ്ഥാന സർക്കാരുകളുടെ അവശ്യങ്ങളോട് അനുകൂലമായി ഒരിക്കലും പ്രതികരിച്ചിട്ടില്ലാത്ത കോടതി നീറ്റിനോട് കാണിച്ച താല്പര്യം നീതിയുക്തമല്ല - ഇരട്ടത്താപ്പാണ്.

സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസനയങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ഏജൻസി ഒരു ദേശീയപരീക്ഷ നടത്തുക, അതിൽ വിജയിച്ച കേരളത്തിലെ വിദ്യാർത്ഥികളുടെ ലിസ്റ്റ് സംസ്ഥാനത്തിന് കൊടുക്കുക. എന്നിട്ട് ആ ലിസ്റ്റിൽ നിന്ന് കേരളത്തിലെ കോളേജുകളിലേയ്ക്ക് പ്രവേശനം നടത്തുക. ഇതിലെ നീതിരാഹിത്യവും താര്യരാഹിത്യവും എന്തിന് ആത്മാഭിമാനക്ഷതവും മനസ്സിലാക്കാൻ സാധിക്കുന്നില്ലേ കേരള സർക്കാരിന് (മറ്റ് സംസ്ഥാന സർക്കാരുകളുടെ കാര്യം അവർ നോക്കട്ടെ) - സങ്കീർണമായ ഫെഡറൽഘടനയുടെ സൂക്ഷ്മഹനനം മനസ്സിലാക്കാനാവാതെ പോയാലും.

തങ്ങളെ സംസ്ഥാന പ്രവേശനപരീക്ഷയുടെ പരിധിയിൽ കൊണ്ടുവരാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെ, കഴിഞ്ഞകാലങ്ങളിൽ കോടതിവിധികളിലൂടെ പരിഹസിച്ച് മുന്നോട്ടുപോയ സ്വാശ്രയകോളേജുകൾക്ക് മറ്റൊരു വഴിയിലൂടെ തങ്ങളെ തേടിയെത്തിയ കാവ്യനീതിയുടെ താണ്ഡനമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. സുപ്രീം കോടതിയുടെ ആണല്ലോ തീരുമാനം. പക്ഷെ നീറ്റിനെ സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഘടനയുമായി ബന്ധപ്പെടുത്തി ഇപ്പോൾ നേടിയെന്നു പറയുന്ന സംസ്ഥാന സർക്കാരിന്റെയോ പൊതുജനത്തിന്റെയോ മേൽക്കൈ നിലനിൽക്കത്തക്കതാണെന്ന് കരുതാനാവില്ല. ഒരു ദശാസന്ധിയിൽ വന്നുപെട്ട ആശയക്കുഴപ്പത്തിന്റെ ബാക്കിപത്രമാണത്. സ്വാശ്രയ വിദ്യാഭ്യാസവും നീറ്റും വ്യത്യസ്തമായ രണ്ട് വിഷയങ്ങളാണ്. ഇത് രണ്ടും പ്രതിലോമമാണ് - നീറ്റ് കൂടുതൽ പ്രതിലോമമാണ്.

ഇതിലൊന്നും പെടാത്ത മറ്റൊരു കൂട്ടമുണ്ട് - കല്പിത സർവ്വകലാശാലകൾ. കൂട്ടത്തിലെ ദൈവങ്ങളാണവ. അവയ്ക്ക് പ്രത്യേകിച്ച് നിയമനിയന്ത്രണങ്ങൾ ഒന്നുമില്ല. നീറ്റ് റാങ്ക് ലിസ്റ്റിൽ നിന്നും വിദ്യാർഥികളെ എടുക്കണമെങ്കിലും ഫീസ് നിശ്ചയിക്കുന്നത് അവർ തന്നെയാവുകയാൽ റാങ്കിന് ഇവിടെ കാര്യമായ പ്രസക്തിയില്ല. സത്യത്തിൽ ഈ കല്പിതസർവകലാശാലകളുടെ കെമിക്കൽ കോമ്പോസിഷൻ ഇതുവരെ മനസിലാക്കാനായിട്ടില്ല. എന്തായാലും ദൈവികസ്പർശം വേണം ഒരു കല്പിതസർവകലാശാല കുടുംബസ്വത്തായി കിട്ടാൻ - നമ്മുടെ മാതാഅമൃതാനന്ദമയിയെ ഒക്കെപ്പോലെ... 

ഡൽഹി  ആസ്ഥാനമായുള്ള സങ്കൽപ് ചാരിറ്റബിൾ ട്രസ്റ്റ് എന്ന എൻ. ജി. ഒ ആണ് നീറ്റ് എന്ന ആശയത്തിന്റെ പിറകിൽ. അതുമായി ബന്ധപ്പെട്ട കേസുകളിൽ കക്ഷിയായി സുപ്രീംകോടതിയിൽ നിന്നും അനുകൂലവിധി സമ്പാദിച്ചതും അവരാണ്. നാലഞ്ച് ഡോക്ടർമാർ ചേർന്ന് തട്ടിക്കൂട്ടിയ യാതൊരു ക്രെഡിബിലിറ്റിയും ഇല്ലാത്ത ഒരു സർക്കാരിതര സംഘടനയുടെ കുബുദ്ധിയെ, ദേശീയതലത്തിലുള്ള സംവാദങ്ങളൊന്നും കാര്യമായി നടത്താതെ കേന്ദ്രസർക്കാരും തദ്വാരാ സുപ്രീംകോടതിയും അനുവദിച്ചു കൊടുക്കുകയാണ് ചെയ്തിരിക്കുന്നത്. സങ്കൽപ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വിഷയത്തിലുള്ള അചഞ്ചലമായ താല്പര്യം നിഗൂഢവും സംശയകരവുമാണ്. അവരുടെ വെബ്‌സൈറ്റിൽ പേരുകാണുന്ന നാലഞ്ച് ഡോക്റ്റർമാരല്ല ഈ വലിയ സംരംഭത്തിന് പിന്നിലെന്ന്  ഉറപ്പാണ്.

ഇതിന്റെ പ്രതിലോമത സംസ്ഥാനങ്ങൾക്ക് മനസ്സിലാവാതെ പോയി എന്നത് പൊതുവെ നമ്മുടെ കക്ഷിരാഷ്ട്രീയം, സൂക്ഷമായ രാഷ്ട്രീയധാരകളെ മനസിലാക്കാൻ കെല്പുള്ളതല്ല എന്ന സംഗതിക്ക് അടിവരയിടുന്നതാണ്. ആദ്യം മുതൽ നീറ്റിനെ നന്നായി എതിർക്കുന്ന സംസ്ഥാനം തമിഴ്‌നാട് മാത്രമാണ്. മറ്റു സംസ്ഥാനങ്ങൾ, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമിഴ്‌നാടിനോടൊപ്പം ചേർന്ന് നീറ്റിനെതിരായ പ്രക്ഷോഭങ്ങൾ ബലപ്പെടുത്തേണ്ടതായിരുന്നു. ഇതിൽ ഏറ്റവും പെട്ടെന്ന് അടിയറവു പറഞ്ഞത് കേരള സർക്കാരാണ്. മറിച്ച് പ്രതീക്ഷിക്കേണ്ടതില്ല - നമ്മുടെ പൊതുസമൂഹത്തെപ്പോലെ സർക്കാരും മദ്ധ്യവർത്തിത്വത്തിന്റെയും ഉപരിപ്ലവതയുടെയും ആശാന്മാരാണ്.

൦൦