Saturday 7 January 2017

ഹൈ-ഫിഡിലിറ്റി കാട്ടിൽ മേയുന്ന ഗ്രാമൊഫോൺ ജീവി

'പേർഷ്യ'യിൽ നിന്നുള്ള വസ്തുക്കൾക്ക് മറ്റൊരു പകിട്ടായിരുന്നു. അത്തരം സമ്മാനങ്ങളിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നാണ് വലിയ ഒരു ടേപ് റിക്കോർഡർ. ഞങ്ങളുടെ വീടുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന, ചേട്ടന്മാരുടെ ഒരു കൂട്ടുകാരൻ, വളരെ ചെറുപ്പത്തിൽ ഗൾഫിലേയ്ക്ക് പോവുകയും, അവധിക്കു വന്നപ്പോൾ സമ്മാനമായി തരുകയും ചെയ്തതാണ് ആ പാനസോണിക് ടേപ് റിക്കോർഡർ. അന്ന് ഗൾഫിൽ നിന്ന് ടേപ് റിക്കോർഡറുകൾ കേരളത്തിലേയ്ക്ക് എത്തിത്തുടങ്ങുന്ന കാലമാണ്. സാധാരണ കണ്ടുവന്നിരുന്ന മേശപ്പുറത്ത് നേരെനിർത്തുന്ന, രണ്ടു വശങ്ങളിലുമായി രണ്ടു സ്പീക്കറുകൾ വൃത്തത്തിലുള്ള, ഇരട്ട കാസറ്റ് ടേപ്പ് റിക്കോർഡറുകളിൽ നിന്നും തുലോം വ്യത്യസ്തമായ ഒന്നായിരുന്നു അത്. ഒരു സ്യൂട് കെയ്സിന്റെ വലിപ്പവും രൂപവും നിറവുമായിരുന്നു അതിന്. നല്ല വിലയുള്ള ഒന്നായിരുന്നിരിക്കണം അതെന്ന് ഉറപ്പ്.

അത് മേശപ്പുറത്ത് സ്യൂട്ട് കെയ്‌സ് വയ്ക്കുന്നതുപോലെ കിടത്തിവയ്ക്കണം. തുറക്കുമ്പോൾ അത്ഭുതകരമായ സംഗതികളായിരുന്നു പ്രത്യക്ഷപ്പെടുക. തുറന്നുവയ്ക്കുന്ന മുകൾഭാഗം ഇളം ചുമപ്പുനിറത്തിലുള്ള രണ്ടു സ്‌പീക്കറുകളായിരുന്നു. വേണമെങ്കിൽ അവ ഊരിമാറ്റി ദൂരേയ്ക്ക് വച്ച്, അക്കാലത്ത് തികച്ചും അന്യമായിരുന്ന സറൗണ്ട് സ്റ്റീരിയോ ശബ്ദവിന്യാസം സാധ്യമാക്കുകയും ചെയ്യാമായിരുന്നു. മറ്റേ പകുതിയാണ് മുഖ്യഭാഗം. ഇരട്ട കാസറ്റ് റിക്കോർഡറും റേഡിയോയും കൂടാതെ ഗ്രാമൊഫോൺ റിക്കോർഡ് പ്ലെയറും ഉണ്ടായിരുന്നു (കോളാമ്പിയില്ലാതെ) അതിൽ.


അദ്ദേഹം തന്നെ കൊണ്ടുവന്ന ഒന്നുരണ്ട് വിനൈൽ ഡിസ്‌ക്കുകളാണ് ആകെയുണ്ടായിരുന്നത്. അവയൊക്കെ ക്രിസ്തീയ ഭക്തിഗാനങ്ങളായിരുന്നു. 'സ്നാപകയോഹന്നാൻ' എന്ന സിനിമയിൽ യേശുദാസും പി. ലീലയും കമുകറയും എസ്. ജാനകിയും പാടിയ പാട്ടുകളായിരുന്നു പ്രധാനമായും അവയെന്ന് പിൽകാലത്ത് ഞാൻ മനസ്സിലാക്കിയിരുന്നു

പള്ളിപ്പെരുന്നാളിനും വായനശാല വാർഷികത്തിനുമൊക്കെ തെങ്ങിന്റെ മണ്ടയിൽ ഉയർത്തിക്കെട്ടിയ കോളാമ്പിയിൽ നിന്നും ഗ്രാമത്തെ മുഖരിതമാക്കുന്ന പാട്ടുകളും, മോണോ സ്പീക്കർ റേഡിയോയിൽ നിന്നും വന്നിരുന്ന ചലച്ചിത്ര/ലളിത ഗാനങ്ങളുമാണ് അതുവരെയുണ്ടായിരുന്ന സംഗീതാനുഭവം.

എന്നാൽ ഈ ഗ്രാമൊഫോൺ റിക്കോർഡ് പ്ലെയർ, പാട്ടുകേൾക്കൽ എന്ന എന്റെ അനുഭവത്തെ തലകീഴ് മറിച്ചുകളഞ്ഞു. സ്ഥൂലാനുഭവത്തിൽ നിന്നും സൂക്ഷാനുഭവത്തിലേയ്ക്ക് സംഗീതം പരിവർത്തിക്കപ്പെട്ടു, പരസ്യത്തിൽ നിന്നും സ്വകാര്യത്തിലേയ്ക്ക്.

സാങ്കേതികത ഒരു അനുഭവമാവുകയായിരുന്നു. ശബ്ദത്തിന്റെ കുഞ്ഞുതരിമ്പുകൾ വരെ ശ്രവ്യശ്രദ്ധമായി. കറുത്ത വിനൈൽ ഡിസ്കിന്റെ സൂക്ഷ്മവൃത്തങ്ങളിൽ ഒരു പൊടിവീണാൽ ആ കുഞ്ഞുവജ്രസൂചി അതിന്റെ കിരുകിരുശബ്ദം പോലും പിടിച്ചെടുത്തു. അനുഭവത്തെ സൂക്ഷമാക്കുക എന്ന അതീവ സങ്കീർണമായ പ്രക്രിയ സാങ്കേതികത സാധ്യമാക്കുകയായിരുന്നു. അനുഭവം ഉളവാക്കുന്ന അനുഭൂതിയെ അതിസൂക്ഷമമാക്കാൻ ഒരു യന്ത്രം എങ്ങനെ ഇടപെടുന്നു എന്നതിന്റെ പ്രത്യക്ഷതയായിരുന്നു എന്റെ ആ സ്നാനപ്പെടൽ.

എങ്കിലും സ്‌കൂൾ പഠനകാലത്ത് ഞാൻ സ്ഥിരമായി വീട്ടിൽ താമസിച്ചിരുന്നില്ല എന്നതിനാൽ പ്രിഡിഗ്രിയുടെ രണ്ടു വർഷമാണ് ഈ ടേപ് റിക്കോർഡർ ജീവിതത്തിന്റെ ഭാഗമാവുന്നത്. അപ്പോഴേയ്ക്കും വിനൈൽ ഡിസ്ക് പ്ലെയറുകളുടെ കാലം ഏറെക്കൂറെ കഴിഞ്ഞിരുന്നു - ഡിസ്കുകൾ കിട്ടാൻ പ്രയാസമായി. മറിച്ച് കാസറ്റുകളുടെ കാര്യത്തിലാണെങ്കിൽ അപ്പോഴേയ്ക്കും ലഭ്യത വർദ്ധിച്ചു. മാത്രവുമല്ല എനിക്ക് കുറച്ചൊക്കെ കാസറ്റുകൾ വാങ്ങാൻ പറ്റുന്ന ഒരു സാഹചര്യവുമുണ്ടായി.

കാസറ്റുകളുടെ കാലത്ത് പ്രൊഫെഷണൽ റിക്കോർഡിങ്ങ് സംവിധാനങ്ങൾ വിപുലപ്പെട്ടിരിക്കണം. അതിന്റെ മെച്ചം കാസറ്റുകൾ സ്റ്റീരിയോയിൽ കേൾക്കുമ്പോഴുണ്ടാകുന്ന ശബ്ദവ്യക്തതയിൽ അനുഭവിക്കാൻ സാധിച്ചിരുന്നുവെങ്കിലും, കാസറ്റ് ടെക്‌നോളജി, അതിനു മുൻപുണ്ടായിരുന്ന വിനൈൽ റെക്കോഡിന്റെ സാങ്കേതികതയോളം സൂക്ഷ്മതയുള്ളതായിരുന്നോ എന്ന് സംശയമുണ്ട് (സാങ്കേതിക പരിജ്ഞാനിയുടെ അഭിപ്രായമല്ല, സംഗീതം കേൾക്കുന്നതിൽ നിന്നുള്ള തോന്നലാണ്). ഇവിടെ റെക്കോഡിങ്ങ് ടെക്‌നോളജിയിലെ വളർച്ച സ്വാംശീകരിക്കപ്പെട്ടത് ശബ്ദത്തിന്റെ സൂക്ഷ്മപ്രകാശനം സാധ്യമാവുന്ന വിനൈൽ റിക്കോഡുകളിലേയ്ക്കല്ല, അത്രയും സൂക്ഷ്മത സാധ്യമല്ലാത്ത കാസറ്റുകളിലേയ്ക്കാണ്.

ഇക്കാലത്താണ് തരംഗിണി സ്റ്റുഡിയോയിൽ നിന്നും 'ഉത്രാടപൂനിലാവും' 'കടലിന്നഗാധത'യുമൊക്കെ കൗമാരത്തിന്റെ കാല്പനികനിറങ്ങൾ പൂശി എന്റെ പ്രണായരാവുകളെ തഴുകിയത്.


കാസറ്റ് സാധ്യമാക്കിയ വിപ്ലവം അത് കുറച്ചേറെ പാട്ടുകൾ ഒരു ചെറിയ സംഗതിയിൽ ഉൾക്കൊള്ളിക്കാനുള്ള അവസരം ഉണ്ടാക്കുകയും, റെക്കോർഡ് പ്ലെയർ ഉള്ള ആർക്കും ശബ്ദവീചികൾ റെക്കോർഡ് ചെയ്തു സൂക്ഷിക്കാനുള്ള അവസരം ഉണ്ടാക്കുകയും ചെയ്തു എന്നതാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ശബ്ദസാങ്കേതികതയുടെ ആ വശത്തെ അത് വളരെയധികം ജനകീയമാക്കി.

ജനകീയമാവുക എന്നതിൽ ഗുണലോപം സംഭവിക്കുക എന്ന ഘടകം അന്തർലീനമായിരിക്കുന്നു.

കാസറ്റ് യുഗത്തിലെ വലിയൊരു വ്യതിയാനം സംഭവിക്കുന്നത് ഹെഡ്‌ഫോണുകളുടെ വരവോടെയാണ്. വാൿമാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചെറിയ പ്ലെയറുകളുടെ ഒപ്പമാണ് ഹെഡ്‌ഫോണുകൾ വ്യാപകമാവാൻ തുടങ്ങിയത്. അതൊരു വലിയ മാറ്റം തന്നെയായിരുന്നു. കാസറ്റിൽ നിന്നുള്ള സ്റ്റീരിയോ ശബ്ദവീചികളെ കർണ്ണപുടത്തിലേയ്ക്ക് നേരിട്ടെത്തിക്കുക മാത്രമല്ല ഹെഡ്‌ഫോണുകൾ ചെയ്തത്, അലോസരമുണ്ടാക്കുന്ന പരിസരശബ്ദങ്ങളെ അത് ഏറെക്കൂടെ ചെവിക്കു പുറത്തുനിർത്തുകയും ചെയ്തു. ശബ്ദം, രണ്ടു ചെവികളിലേയ്ക്കും  വെവ്വേറെ എത്താൻ തുടങ്ങിയപ്പോൾ സ്റ്റീരിയോ ഇഫക്ടിന്റെ മാസ്മരികത കുറച്ചുകൂടി അനുഭവവേദ്യമായി.

ഗൾഫിൽ നിന്നും ടേപ്പ് റിക്കോർഡറുകളോടൊപ്പം എത്തിയിരുന്ന ബോണി-എമ്മിൽ നിന്നും അബ്ബയിൽ നിന്നും കടന്ന്, നമ്മുടെ കാസറ്റ് പീടികകളിൽ തന്നെ മൈക്കൽ ജാക്സണും മഡോണയും സ്റ്റീവി വണ്ടറും ട്രേസി ചാപ്മാനും ജോർജ്ജ് മൈക്കലും ഒക്കെ എത്തുന്നത് അക്കാലത്താണ്...

ഇംഗ്ലണ്ടിൽ നിന്നും വന്ന ബന്ധു സമ്മാനിച്ച ഒരു കറുത്ത വാൿമാൻ കുറച്ചുകാലം എന്റെ കയ്യിലുണ്ടായിരുന്നത് ഓർക്കുന്നു. എങ്കിലും ബിരുദകാലത്ത് ഹോസ്റ്റലിൽ താമസിക്കുമ്പോൾ, മുകളിൽ പറഞ്ഞ ആ സംഗീതലോകത്ത് മഗ്നമാവുന്നത് സുഹൃത്തുക്കളിൽ നിന്നും കടംകൊണ്ട വാൿമാനുകളിൽ കൂടിയാണ്.

വാൿമാൻ കാലത്തെ, സംഗീതത്തെ പ്രതിയുണ്ടായ വിപ്ലവം വാൿമാനല്ല, ഹെഡ്‌ഫോണാണ്.


പക്ഷേ, കാസറ്റ് എന്ന ടെക്‌നോളജി അവിടെവച്ച് അവസാനിച്ചു എന്നുവേണം കരുതാൻ. തുടർച്ചയുണ്ടായത് ഗ്രാമൊഫോൺ ഡിസ്കുകൾക്കാണ് - കോംപാക്ട് ഡിസ്കുകളായി അവ ഡിജിറ്റൽ സാങ്കേതികതയുടെ കാലത്ത് രൂപപരിണാമം നേടി (ഇതൊരു അനുഭവപരമായ നിരീക്ഷണം മാത്രമാണ് - ഗ്രാമൊഫോൺ ഡിസ്കുകളുടെയും കോംപാക്ട് ഡിസ്കുകളുടെയും സാങ്കേതികത തുലോം വ്യത്യസ്ഥമത്രേ). പക്ഷെ കാസറ്റ് ഈ പരിണാമചിത്രത്തിൽ എവിടെയും വരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ലോകത്തിന്റെ എല്ലാ ഭാഗത്തും സംഗീതപ്രേമികളുടെ ഇടയ്ക്ക് ഇന്നും തുടരുന്ന യുദ്ധമാണ്, വിനൈൽ ഡിസ്കുകളാണോ കോംപാക്ട് ഡിസ്കുകളാണോ ശബ്ദശുദ്ധതയുടെ കാര്യത്തിൽ മുന്നിൽ എന്നത്. ഇത് അനുഭവപരമായ ഒരു തർക്കമാണ് - ടെക്‌നോളജിക്ക്‌ ഈ തർക്കത്തിൽ വലിയ റോളില്ല എന്നതാണ് സത്യം. സാങ്കേതികമായി നോക്കിയാൽ ശബ്ദവിന്യാസത്തിന്റെ കാര്യത്തിൽ ഡിജിറ്റൽ ടെക്‌നോളജി മുന്നിലത്രേ. എന്നാൽ ഫ്രാൻസിസ് ഫുകുയാമയെ പോലുള്ള എഴുത്തുകാർ വിനൈൽ ഡിസ്കിന്റെ ആരാധകരായി തുടരുന്നു.

എന്തായാലും സാങ്കേതികതയിൽ മാത്രമായി നിർത്തി വ്യവഹരിക്കാനാവില്ല കലയെ എന്നതാവും അതിന്റെ അടിസ്ഥാനം. വ്യക്തിനിഷ്ഠമായ കാലവും ഇവിടെ പ്രസക്തമാണ്. ഫുകുയാമയുടെ കാര്യം ഉറപ്പില്ലാത്തതിനാൽ എന്റെ കാര്യം ഉദാഹരിക്കാം. നേരത്തെ സൂചിപ്പിച്ചതുപോലെ വിനൈൽ ഡിസ്ക് സാങ്കേതികതയിലൂടെ ഞാൻ സംഗീതത്തിന്റെ വിവരണാതീതമായ അനുഭവവിതാനത്തിലേയ്ക്ക് സ്നാനപ്പെടുകയായിരുന്നു. അന്ന് ഞാൻ കുട്ടിയാണ്; അനുഭവങ്ങൾ തീവ്രമായി സ്വാംശീകരിക്കപ്പെടും. കലയുടെ വീചികൾ നമ്മളെ കടപുഴകിക്കളയും. ആദ്യത്തെ രതിയനുഭവം പോലെ സവിശേഷവും അനേക തവണ സംഭവിക്കാൻ സാധ്യതയില്ലാത്തതുമായ ഒന്നാണത്. ആ പടി നമ്മൾ കയറിക്കഴിഞ്ഞു. തുടർന്നുള്ള പടവുകളുടെ കയറ്റത്തിൽ ആദ്യം തോന്നിയ, വെളിപാട് സമാനമായ തീക്ഷ്ണലഹരി പിന്നീട് ലഭ്യമാവുകയില്ല; തികച്ചും വ്യത്യസ്തമായ മറ്റൊരു അനുഭവതലത്തിലേയ്ക്ക് ഉയർത്തപ്പെടുന്നതുവരെ. സാങ്കേതികതയുടെ കണക്കുകൾ വച്ച് എത്രയൊക്കെ വാദിച്ചാലും ഫുകുയാമയെ പോലെ ഞാനും വിനൈൽ ഡിഡിസ്കിന്റെ ശബ്ദശുദ്ധതയിൽ അഭിരമിക്കാൻ ആഗ്രഹിക്കുന്നതിന്റെ കാരണം ഇത്തരം വൈയക്തികമായ തലങ്ങൾ അതിലുള്ളതുകൊണ്ടാവാം.

ഗൾഫിലെത്തിയപ്പോൾ ആദ്യം വാങ്ങിയ ഇലട്രോണിക്‌സ് വീട്ടുപകരണങ്ങളുടെ ഒപ്പം ഒരു സിഡിപ്ലെയറും ഞാൻ സംഘടിപ്പിച്ചു. അഞ്ചു സിഡികളും രണ്ട് കാസറ്റുകളും ഇടാൻ സാധിക്കുന്ന പാനസോണിക്കിന്റെ മലേഷ്യൻ മെയ്ക്ക് യന്ത്രമായിരുന്നു അത്. അന്നും പക്ഷേ സിഡിയെക്കാൾ കൂടുതൽ ഉപയുക്തമായത് കാസറ്റാണ് എന്നതാണ് വാസ്തവം. കാരണം എനിക്കാവശ്യമായ സംഗീതം സിഡികളിൽ ലഭ്യമല്ലായിരുന്നു എന്നതും, വിദേശ സിഡികളുടെ ഒറിജിനലുകൾക്ക് എനിക്ക് താങ്ങാനാവാത്ത വിലയായിരുന്നു എന്നതുമാണ്. കാശുപയോഗത്തിന്റെ മുൻഗണന അക്കാലത്ത് വളരെ പ്രസക്തമായിരുന്നു - കാസറ്റുകൾ പോലും പല സ്ഥലങ്ങളിൽ നിന്നും സംഘടിപ്പിച്ച് എനിക്ക് വേണ്ട പാട്ടുകൾ മാത്രം റെക്കോർഡുചെയ്ത് എടുക്കുകയാണ് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ശബ്ദസുതാര്യതയുടെ ക്വാളിറ്റിറ്റീവ് തലം അവയിൽ ഒട്ടുമുണ്ടായിരുന്നില്ല.

എങ്കിലും ഒരു സംഭവം ഇപ്പോഴും  ഓർക്കുന്നു; അക്കാലത്ത് ഞാൻ ഒരു സോമാലിയൻ സഹപ്രവർത്തകന്റെ ഒപ്പമാണ്, അയാളുടെ വാൻ മാതിരിയുള്ള ഒരു വലിയ വാഹനത്തിൽ, ജോലിക്ക് പൊയ്‌ക്കൊണ്ടിരുന്നത്. സഹയാത്രികരായി ഒന്നുരണ്ട് ഉത്തരേന്ത്യക്കാരും പാകിസ്ഥാനികളും ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ യാത്രാവേളകളിൽ തന്റെ കയ്യിലുള്ള ഒന്നുരണ്ട് ഹിന്ദി സിനിമാഗാന കാസറ്റുകൾ ഇട്ട് സോമാലിയക്കാരൻ ഞങ്ങളുടെ യാത്രകളെ ഉല്ലാസഭരിതമാക്കാൻ നോക്കിയെങ്കിലും താമസംവിനാ അവയുടെ നിത്യോപയോഗം വിരസതയുളവാക്കി. അപ്പോഴാണ് എന്റെ, ഞാൻ തന്നെ തിരഞ്ഞെടുത്ത ഹിന്ദി സിനിമാഗാനങ്ങളുടെ ഒരു സഞ്ചയം, മറ്റൊരു കാസറ്റിലാക്കി അദ്ദേഹത്തിന് കൊടുക്കുന്നത്. വണ്ടിയിൽ അതൊരു ഇൻസ്റ്റന്റ് ഹിറ്റായി. പിന്നീട് എന്റെ കയ്യിലുണ്ടായിരുന്ന മറ്റ് ഹിന്ദി സിനിമാപാട്ടുകളും ഗസലുകളും ഒക്കെ റെക്കോർഡുചെയ്ത് കൊടുക്കുകയും ഞങ്ങളുടെ യാത്രകൾ സംഗീതസാന്ദ്രമാവുകയും ചെയ്തു. മാത്രവുമല്ല സഹയാത്രികർ ആ കാസറ്റുകൾ കടംവാങ്ങി റീ-റിക്കോർഡുചെയ്ത് സ്വന്തമാക്കുകയും ആ കളക്ഷനുകൾ പലയിടങ്ങളിലും വ്യാപരിക്കുകയും ചെയ്തു. പരസ്യമായി, ഒരു സംഗീതാസ്വാദകനായി ഞാൻ അറിയപ്പെടുകയും അതിന്റെ പേരിൽ ഒരല്പം പരിഗണലഭിക്കുകയും ചെയ്ത ജീവിതത്തിലെ ഏക സന്ദർഭം അതാണെന്ന് ഇപ്പോൾ ഓർക്കുന്നു.  


കോംപാക്ട് ഡിസ്കുകളെ അതിന്റെ മുൻഗാമികളെപ്പോലെ ഏകമാനമായി കാണാനാവില്ല. ഡിജിറ്റൽ സാങ്കേതികത സങ്കീർണ്ണമാണ്. സംഗീതത്തിന്റെ കാര്യത്തിൽ, അതിന്റെ ഒരു പ്രധാന വഴിമാറ്റം എംപി-3 ടെക്‌നോളജിയാണ്. ഒരു സാധാരണ കോംപാക്ട് ഡിസ്കിൽ പത്തോളം പാട്ടുകൾ മാത്രം ഉൾക്കൊള്ളിക്കാം എന്നിരിക്കേ, എംപി-3 സാങ്കേതികത ഉപയോഗിച്ച് അതേ ഡിസ്‌കിൽ നൂറോളം പാട്ടുകൾ ശേഖരിക്കാം. ഇത് സാധ്യമാക്കുന്നത് സൗണ്ട് ട്രാക്കിലെ ചെറുകിട, 'അനാവശ്യ' ശബ്ദങ്ങളെ ഒഴിവാക്കിക്കൊണ്ടത്രേ. ക്വാളിറ്റിറ്റീവ് എന്നതിൽ നിന്നും ക്വാണ്ടിറ്റിറ്റിവ്  എന്നതിലേയ്ക്കുള്ള വ്യതിയാനമാണത്. ഒരു കാർ സ്റ്റീരിയോയിലോ ഒരു സാധാരണ സ്പീക്കറിലോ കോംപാക്ട് ഡിസ്കിലെ സംഗീതവും എം.പി-3 സംഗീതവും തമ്മിലുള്ള വ്യത്യാസം ഗോചരമായിരിക്കില്ല. എന്നാൽ ഒരു ഹൈ-ഡെഫനിഷൻ ഡിവൈസിൽ നിന്നും നല്ലൊരു ഹെഡ്‌ഫോൺ വഴി ലഭ്യമാവുന്ന ശബ്ദവ്യക്തതയും എംപി-3 ശബ്ദവും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്. സംഗീതത്തിന്റെ അന്തിക്രിസ്തുവാണ് എംപി-3 എന്നാണ് എന്റെയൊരു കണ്ടുപിടുത്തം.

എന്നാൽ ഇതിനിടയ്ക്ക് ഡിസ്കുകളുടെ ക്രമാനുഗതമായ പരിണാമത്തിനുപരിയായി, എല്ലാം കീഴ്‌മേൽ മറിച്ചുകൊണ്ട് രണ്ട് കാര്യങ്ങൾ സമാന്തരമായി, വിപ്ലവാത്മകമായി, സംഭവിക്കുന്നുണ്ടായിരുന്നു - ഇന്റർനെറ്റും മൊബൈൽ/സ്മാർട് ഫോണും. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ സംഗീതം ഇന്റർനെറ്റിലേയ്ക്കും തദ്വാരാ സ്മാർട്ട് ഫോണിലേയ്ക്കും ചേക്കേറി. അതൊരു കുത്തൊഴുക്കായിരുന്നു. സംഗീതം, അതിൽ അന്തർലീനമായിരിക്കുന്ന അനുഭൂതിയോടൊപ്പം, അതിനെ പൊലിപ്പിക്കുന്ന ശബ്ദവ്യതിരിക്തതയായിക്കൂടി അനുഭവിക്കുന്ന ഞാൻ വിഷാദത്തോടെ പകച്ചുനിന്ന ഒരു സന്ദർഭമായിരുന്നു അത്. വെബ്‌സൈറ്റുകളിലേയ്ക്കും വാട്ട്സാപ്പ് പോലുള്ള സ്മാർട്ട് ഫോൺ ആപ്ലിക്കേഷനുകളിലേയ്ക്കും ഒക്കെ അപ്‌ലോഡ് ചെയ്യപ്പെടുന്ന സംഗീതം ശബ്ദകൃത്യതയില്ലാത്തതും സോഴ്സുകൾ അജ്ഞാതവും പലപ്പോഴും എത്തിക്കൽ ഇന്റഗ്രിറ്റി പുലർത്താത്തവയുമാണ്. ഒരു മദ്യപാനസദസ്സിൽ, ഇടത്  സഹയാത്രികനായ കൂട്ടുകാരന്റെ ഫോണിൽ നിന്നും വിപ്ലവഗാനങ്ങളും പ്രണയഗാനങ്ങളും കൂടിക്കുഴഞ്ഞു പിന്നണി പാടിക്കൊണ്ടിരുന്നു... സംഗീതം ഇത്രയും ജനകീയമായൊരു കാലം വേറെ ഉണ്ടായിട്ടില്ല.


കോംപാക്ട് ഡിസ്കുകൾ സംഗീതവുമായി ബന്ധപ്പെട്ടാണ് സോണിയും ഫിലിപ്സും സംയുക്തമായി നിർമ്മിച്ചെടുത്തതെങ്കിലും, അധികം വൈകാതെ എല്ലാ മീഡിയകളും അതിൽ സ്റ്റോർ ചെയ്യപ്പെടാൻ തുടങ്ങി - പ്രത്യേകിച്ച് വിഷ്വൽമീഡിയ/സിനിമകൾ. ഡിസ്കുകളുടെ തുടർന്നുള്ള പരിണാമം സംഭവിച്ചത് സംഗീതത്തെ മുൻനിർത്തിയല്ല എന്നുമാത്രമല്ല, സംഗീതം ഇന്റർനെറ്റിലൂടെയും സ്മാർട്ട് ഫോണുകളിലൂടെയും ജനങ്ങളിലേയ്ക്ക് അനുസ്യൂതം ഒഴുകിയപ്പോൾ ഡിസ്കുകളുടെ വ്യവഹാരത്തിൽ നിന്നും സംഗീതം പിന്നോട്ട് പോവുകയും ചെയ്തു. സിനിമയുമായി ബന്ധപ്പെട്ടാണ് ഡിവിഡിയും പിന്നീട് ബ്ലൂ-റേ ടെക്‌നോളജിയും വികസിച്ചതെന്നു കാണാം. വർഷങ്ങൾക്ക് മുൻപ് തന്നെ, സിനിമയുടെ കാര്യത്തിൽ ഞാൻ ബ്ലൂ-റേയിലേക്ക് മാറിയിരുന്നു (കൊട്ടകയിൽ സിനിമ കാണുന്ന കാര്യം വിഷയപ്രസക്തമല്ലാത്തത്തിനാൽ ഇവിടെ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലല്ലോ). സിനിമയിൽ തന്നെ അതിന് പരിമിതികളുണ്ട്. പ്രധാനമായും എല്ലാ സിനിമകളും ബ്ലൂ-റേ ഡിസ്‌കിൽ ലഭ്യമല്ല എന്നതുതന്നെയാണ് പ്രശ്നം. മലയാളത്തിൽ ഒന്നോ രണ്ടോ സിനിമകൾ മാത്രമേ ബ്ലൂ-റേയിൽ  ഇറങ്ങിയിട്ടുള്ളു എന്നോർക്കുക.

സംഗീതത്തിന് മാത്രമായും ബ്ലൂ-റേ ടെക്‌നോളജി വികസിപ്പിച്ചിട്ടുണ്ട്. ഹൈ -ഫിഡിലിറ്റി പ്യൂർ ഓഡിയോ (HFPA) എന്ന് പേരുള്ള ഈ സംവിധാനത്തിന്റെ ഡിസ്കുകൾ ഇന്നും നമ്മുടെ ഭാഗങ്ങളിൽ ലഭ്യമല്ല. അത്രയൊന്നും നിർമ്മിക്കപ്പെടുന്ന പോലുമില്ല എന്നാണ് അറിയുന്നത്. അതുവരേയ്ക്കും വളരെ ലളിതമായ, എനിക്ക് അഭികാമ്യമായ സംഗീതസാങ്കേതികതയായി ഒരു ബ്ലൂ-റേ പ്ലെയറും (ഈ പ്ലെയർ എംപി-3 കോംപാറ്റിബിൾ അല്ല എന്നതുതന്നെ അതിന്റെ വ്യതിരിക്തത അടയാളപ്പെടുത്തും) ഒരു കോംപാക്ട് ഡിസ്‌കും തരക്കേടില്ലാത്ത രണ്ടു സ്പീക്കറുകളും, അല്ലെങ്കിൽ ഒരു ഹെഡ്‌ഫോണും മതിയാവും...

ഗ്രാമൊഫോൺ കാലത്തെ ജീവിയാണ് - കുറച്ചു സംഗീതം കൊണ്ട് തൃപ്തിയാവും, ശബ്ദാനുഭവം കൂടിയുണ്ടാവണം എന്നുമാത്രം!

൦൦

കുറിപ്പ്: ചിത്രങ്ങൾ ഇന്റർനെറ്റിൽ നിന്നും എടുത്തത്. ലേഖനത്തിൽ സൂചിതമാവുന്ന  വസ്തുക്കളുമായി നേരിട്ട് ബന്ധമില്ല. 

൦൦ 

2 comments:

  1. നല്ലൊരു വായനാനുഭവം.. പഴയകാലത്തെ ഓർമ്മകൾ രസകരം.. ആശംസകൾ


    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

      Delete