Sunday 14 May 2017

റൂഹാനിപക്ഷി ചിലച്ച നാൾ...

ആ യുവതി അതീവസുന്ദരിയായിരുന്നു. വിവാഹം കഴിഞ്ഞിട്ട് ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളു, ഗർഭിണിയും. വിധിവൈപരീത്യം എന്നുപറയട്ടെ, സ്വയം ഡോക്ടറും കൂടിയായ ആ പെൺകുട്ടി, രോഗനിർണയത്തിന്റെ ഏതാനും ദിവസങ്ങൾക്കകം, അർബുദത്തിന് കീഴടങ്ങുന്നത് ഞാൻ കണ്ടുനിന്നിട്ടുണ്ട്....

തിരുവനന്തപുരം മെഡിക്കൽ കോളേജിനോട് ചേർന്നുള്ള അർബുദ രോഗാശുപത്രിയിൽ എനിക്ക് പോകേണ്ടിവന്നിട്ടുള്ള വളരെക്കുറച്ച് അവസരങ്ങളിൽ ഒന്നായിരുന്നു അത്. വർഷങ്ങൾക്ക് മുൻപാണ് സംഭവം. ഒരു കൂട്ടുകാരൻ വഴിയാണ് ഈ യുവതിയുടെ ഭർത്താവ് എന്നെ ബന്ധപ്പെടുന്നത് - അവർക്ക് അനേകം കുപ്പി രക്തത്തിന്റെ ആവശ്യമുണ്ട്. കോഴിക്കോട്ടെ അതിസമ്പന്നരായ ആളുകളാണ്. എങ്കിലും ഈ സന്ദിഗ്ദ്ധഘട്ടത്തിന്റെ അത്യാവശ്യത്തിൽ തിരുവനന്തപുരത്ത് അവർക്ക് അധികം പരിചയക്കാരെ കണ്ടെത്താനായില്ല. ആ യുവാവ് എല്ലാ ദിവസവും രാവിലെ തന്റെ വലിയ എയർകണ്ടീഷന്റ് കാറുമായി (അത് അക്കാലത്ത് ഒരു ആഡംബരക്കാഴ്ച തന്നെയായിരുന്നു) എന്റെ നാട്ടിലെ കവലയിലെത്തും. ഞാൻ നാലഞ്ച് അരോഗദൃഡഗാത്രരായ രക്തദാതാക്കളെ തയ്യാറാക്കി നിർത്തിയിട്ടുണ്ടാവും. നാട്ടിലെ ചെറുപ്പക്കാർക്ക് ആ കാർയാത്രയും സുഭിക്ഷമായ ഭക്ഷണവും ഒരു പ്രഭാതത്തിന്റെ ആഹ്ലാദം.

പക്ഷേ ആ കുടുംബത്തിന്റെ സമ്പന്നതയോ എന്റെ നാട്ടുകാരായ ചെറുപ്പക്കാരുടെ രക്തസന്നദ്ധതയോ ആ യുവതിയെ രക്ഷിച്ചില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ അവർ മരിച്ചു...

ഇതിപ്പോൾ ഓർക്കാൻ കാരണം അർബുദരോഗത്തിന്റെ അനുഭവപരിസരം അതിതീവ്രമായി പ്രകാശിപ്പിക്കുന്ന ഒരു പുസ്തകം വായിച്ചുമടക്കിയതിന്റെ വിഷാദത്തിലാണ്. നസീം ബീഗം, അർബുദ ബാധിതയായ തന്റെ അമ്മയുടെ കൂട്ടിരുപ്പുകാരിയായി തുടർന്ന ദിവസങ്ങളുടെ ഉലയ്ക്കുന്ന ഓർമ്മക്കുറിപ്പാണ് 'My Mother Did Not Go Bald' എന്ന പുസ്തകം.


ആകസ്മികമായിട്ടാണെങ്കിലും, ഈ പുസ്തകം വായനയ്‌ക്കെടുക്കുന്നതിനും കുറച്ചു ദിവസങ്ങൾക്ക് മുൻപാണ്, ഒരുപക്ഷേ, കുറച്ചൊക്കെ സമാനസ്വഭാവം പറയാവുന്ന  മറ്റൊരു പസ്തകം വായിക്കുന്നത്. 'ഓൺ ദ മൂവ് - എ ലൈഫ്', ആത്മകഥയാണെങ്കിലും സാഹിത്യത്തിലെ ആസ്ഥാനഭിഷഗ്വരൻ എന്നറിയപ്പെടുന്ന ഒലിവർ സാക്സിന്റെ ഈ പുസ്തകത്തിലെ നല്ലഭാഗവും നാഡീരോഗങ്ങളുമായും നാഡീശാസ്ത്രവുമായും ബന്ധപ്പെട്ട വിഷയപഠനങ്ങളാൽ നിബിഢമാണ്.

എങ്കിലും ഈ രണ്ടു പുസ്തകങ്ങളും തമ്മിലുള്ള വ്യത്യാസം, ലേഖകരിൽ ഒരാൾ രോഗത്തിന്റെ രീതിശാസ്ത്രമറിയുന്ന വൈദ്യനും മറ്റൊരാൾ അത്മബന്ധുവിന്റെ രോഗക്കിടക്കയിൽ നിസ്സഹായമായി നിൽക്കുന്ന സാധാരണ വ്യക്തിയും എന്നതാണ്. ഒന്ന് രോഗത്തിന്റെ കാര്യകാരണങ്ങളിലേയ്ക്കുള്ള അന്വേഷണത്തിന്റെ പ്രകാശനമാണെങ്കിൽ അടുത്തത്, നിർണ്ണയിക്കപ്പെട്ട അനിവാര്യതയിലേയ്ക്ക് നടക്കുന്ന രോഗിയുടെ മകൾ കടന്നുപോകുന്ന അനുഭവപരമായ ആകുലതകളുടെ ആവിഷ്ക്കാരമാണ്. പുസ്തകത്തിന്റെ സത്തയിലുള്ള ഈ വ്യത്യാസങ്ങൾ വായനയുടെ തലത്തിൽ തികച്ചും വ്യതിരിക്തമായ അനുഭവപരിസരമാണ് ഉണ്ടാക്കിയെടുക്കുക.

പ്രമേയം തീക്ഷ്ണമായ സ്വകാര്യാനുഭവമായിരിക്കയാൽ My Mother Did Not Go Bald പ്രകാശിപ്പിക്കുന്ന അത്രയും തീവ്രമായ അനുവാചകാനുഭവം ഹോണ്ടിങ്ങാണ് എന്നുപറയുമ്പോൾ, അനുഭവക്കുറിപ്പുകളിൽ സാധാരണ കാണാറുള്ള, ലളിതവിന്യാസിതമായ വൈകാരികതലമാണ് ഇതിന്റെ രൂപശീലങ്ങൾ എന്ന് തെറ്റിപ്പോവരുത്. എത്ര തീവ്രമോ അത്രയും സമചിത്തതയും അതിവൈകാരികഭ്രംശവും എഴുത്ത് പുലർത്തുന്നു. ചെറുകുറിപ്പുകളുടെ സമാഹാരമായ ഈ ചെറുപുസ്തകത്തിന്റെ രൂപഭദ്രത അടയാളപ്പെടുത്തുന്ന പ്രധാന ശൈലീഘടകം ഈ സമചിത്തതയാണ്. (ഇതിനു വിപരീതമായി വൈകാരികതയുടെ ഒഴുകിപ്പരക്കലാൽ സമ്പുഷ്ടമായ ചുള്ളിക്കാടിന്റെ 'ചിദംബര സ്‌മരണകൾ' പോലുള്ള അനുഭവ പുസ്തകങ്ങൾ നമ്മുടെ മദ്ധ്യവർത്തിബന്ധിതമായ ലോപശീലങ്ങളെ വല്ലാതെ ഭ്രമിപ്പിച്ചതുകൊണ്ടാണ് അവ മധുരനാരങ്ങാ പോലെ വിറ്റുപോയത് എന്നുവേണം കരുതാൻ.)

ആത്മകഥകളിലും അനുഭവകുറിപ്പുകളിലും അന്തർലീനമായിരിക്കുന്ന പരാധീനത വ്യക്തിനിഷ്ഠതയും ആത്മരതിയും തമ്മിലുള്ള നേർത്ത അതിർത്തിയുടെ സന്തുലിതപ്രശ്നമാണ്. വലിയ എഴുത്തുകാർ ഈ വെല്ലുവിളിയെ നേരിടുന്നത് പലപ്പോഴും സുതാര്യവും സർഗാത്മകവുമായ ആത്മപരിഹാസത്തിലൂടെയാണെന്ന് കാണാം. മാർക്വേസിന്റെ ആത്മകഥയും അനുഭവകുറിപ്പുകളും വായിക്കുമ്പോൾ നമുക്കിത് നന്നായി അറിയാൻ സാധിക്കും. പരിഹാസം ലോപകലയാണ്, എന്നാൽ ആത്മപരിഹാസം, നല്ല എഴുത്തുകാർക്ക് അങ്ങനെയല്ല. തന്നെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ, ഈ ലോകത്ത് തന്റെ നിസ്സാരത കൂടി അടയാളപ്പെടുത്തേണ്ടത് അത്യാവശ്യമാണ് എന്ന സത്യബോധത്തിൽ നിന്നാണ് എഴുത്തിലെ ഈ തലം സംഭവിക്കുന്നത്.

എന്നാൽ My Mother Did Not Go Bald പോലുള്ള ഒരു ആതുരാഖ്യാനത്തിൽ ഇത്തരമൊരു പ്രതലത്തിന്റെ ആവശ്യം വരുന്നില്ല എന്നതാണ് വാസ്തവം. പ്രാഥമികമായി ഇതിൽ എഴുത്തുകാരിയുടെ ആത്മനിഷ്ഠമായ വലിയ വ്യവഹാരങ്ങൾക്ക് സാധ്യതയില്ല. മറ്റൊരുതരത്തിൽ പറഞ്ഞാൽ, അമ്മയുടെ ജീവിതത്തിലേയ്ക്ക് വളരെ മുറുക്കത്തോടെ ചിന്തകളേയും ആവിഷ്‌കാരത്തേയും ഒതുക്കിനിർത്തി, ആ പ്രദേശത്തുള്ള തന്റെ ഇടപെടലുകളെ മാത്രം പറയാനും, അതിനുപുറത്തുള്ള വൈയക്തികമായ വിഷയങ്ങളിലേക്ക് വഴിതെറ്റി പോകാതിരിക്കാനുമുള്ള ശക്തമായ ആർജ്ജവം എഴുത്തുകാരി കാണിക്കുന്നുണ്ട്.


അമ്മയനുഭവത്തിന്റെ പൊതുവായ വാർപ്പുമാതൃകകളുണ്ട്. പൊതുശീലങ്ങൾ ഉണ്ടാകുന്നത് അനുഭവപരമായ ഇടങ്ങളിൽ നിന്നുതന്നെയാണ്. മാതൃത്വം, സ്നേഹത്യാഗങ്ങളുടെ രൂപകമായി പരിണമിച്ചുവന്നതിലെ ജീവശാസ്ത്രപരം കൂടിയായ ചരിത്രപാഠങ്ങൾ നിരാകരിക്കത്തക്കതല്ല. എന്നാൽ ഒരോ അമ്മയും, വ്യക്തിയും സ്ത്രീയുമാണ് എന്ന കൃത്യമായ മനസ്സിലാക്കലിൽ നിന്നുമാണ് എഴുത്തുകാരി തന്റെ അമ്മയുടെ രോഗകാല ജീവിതം ഈ പുസ്തകത്തിൽ വരയുന്നത്. ഇത്തരത്തിൽ സത്യസന്ധമായിരിക്കുക എന്നതിനെ രണ്ടു തരത്തിലാണ് സമീപിക്കാൻ തോന്നുക: ഒന്ന് ജീവിതത്തെ പ്രതിയും മറ്റൊന്ന് എഴുത്തിനെ പ്രതിയും.

അമ്മയെന്നോ ഉമ്മയെന്നോ അല്ല, മൂത്ത സഹോദരി എന്ന് അർത്ഥം വരുന്ന 'ഇത്തത്ത' എന്നാണ് എഴുത്തുകാരി അമ്മയെ വിളിക്കുക. അമ്മയെന്ന പൊതു ആലങ്കാരികബിംബത്തിന്റെ ഏകമാനതയെ ഈ സംബോധന സൂക്ഷ്മതലത്തിൽ നിരാകരിക്കുന്നു എന്ന് കാണാം. ആ സംബോധനാപ്രഭവത്തിന്റെ ആകസ്മികത എന്തായാലും, പാഠത്തിന്റെ അന്ത:സത്തയിലേയ്ക്കുള്ള പ്രവേശികയാകുന്നു അത്. ഇത്തത്ത, അമ്മയെന്ന ഉദാത്ത ബിംബനിർമ്മിതിയുടെ അടയാടകൾ അഴിച്ചുവച്ചാണ് ഈ പുസ്തകത്തിൽ നിൽക്കുക എന്നത്, അമ്മ - മകൾ ബന്ധത്തിന്റെ, രോഗാതുരമായ ദുരന്തകാലത്തിന്റെ, തീക്ഷ്ണമായ ആവിഷ്കാരത്തിൽ പതിതപത്രങ്ങൾ സൃഷ്ടിക്കുന്നില്ല എന്നുമാത്രമല്ല, ശക്തമായ സത്യാത്മകതയുടെ ആഴം ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നു.

വ്യവസ്ഥാപിത കുടുംബശീലങ്ങളിൽ, അങ്ങനെയൊക്കെയാണെങ്കിൽ പോലും, പരസ്യമാക്കപ്പെടാതിരിക്കേണ്ട സംഗതികളിലേയ്ക്ക് കടക്കാൻ എഴുത്തുകാരി കാണിക്കുന്ന ധൈര്യം, വിഷയത്തെ അതിവൈകാരികമായി പൊലിപ്പിച്ചെടുക്കാനുള്ള സാധ്യതകളെ മുഴുവൻ റദ്ദുചെയ്യുകയും, പാഠത്തെ ആഴത്തിൽ വിന്യസിക്കാൻ പര്യാപ്തമാക്കുകയും ചെയ്യുന്നു. എത്രയൊക്കെ ആവശ്യപ്പെട്ടിട്ടും, അമ്മയുടെ മരണക്കിടക്കയിൽ എത്താതെപോകുന്ന ഏകമകനും, ഈ ആതുരനേരങ്ങളെ ഗൗരവത്തോടെ കാണാതെപോകുന്ന മറ്റു ചില സഹോദരങ്ങളും ഒക്കെ ചേരുന്ന പതിതകാലത്തിന്റെ പകർപ്പെഴുത്തിലൂടെ കടന്നുപോകുമ്പോൾ അനുവാചകനെ സ്പർശിക്കുക എഴുത്തിലെ രൂപശൈലീനിറങ്ങളല്ല, ആഴമുള്ള അനുഭവസംപ്രേക്ഷണമാണ്.

അമ്മജീവിതത്തിന്റെ ആദിമദ്ധ്യാന്തങ്ങൾ പറയുന്നില്ല ഈ പുസ്തകം. സമകാല ആഖ്യാനത്തിനിടയ്ക്ക്, സാന്ദർഭികമായി ചെറിയ വിവരണങ്ങളിലൂടെ തന്റെ മാതാവ് കടന്നുപോയ കാലത്തിന്റെ വിസ്തൃതവും സങ്കീർണ്ണവുമായ ഗതിവിഗതികളെ സൂക്ഷ്മമായ അനുഭവമാക്കാൻ എഴുത്തുകാരിക്ക് കഴിയുന്നു. ഒരുദാഹരണം പറയാമെങ്കിൽ; ഒരുപക്ഷേ തന്റെ അനിവാര്യമായ വിടപറയലിനെ കുറിച്ച് അപ്പോഴേയ്ക്കും മനസ്സിലാക്കിക്കഴിഞ്ഞിരുന്ന അമ്മ, വർഷങ്ങൾക്ക് മുൻപ്, കാര്യകാരണങ്ങളൊന്നും വ്യക്തമാക്കാതെ സ്വയം ജീവിതം അഴിച്ചുവച്ചുപോയ ഒരു മകളുടെ മുറിയിൽ ചെന്നുനിന്ന് "നീ എന്തിന് എന്നോടിത് ചെയ്തു?" എന്ന് ചോദിക്കുന്നത് എഴുത്തുകാരി കാണുന്നുണ്ട്. ജീവിതത്തിൽ ഉടനീളം അവർ വിമൂകം കടന്നുപോയ തീക്ഷ്ണമായ മനോവ്യഥകളുടെ തരംഗസഞ്ചയങ്ങൾ, അനുവാചകബോധത്തിലേയ്ക്ക് അപ്പാടെ ആവേശിക്കാൻ ഇതുപോലുള്ള ചിതറിയ സന്ദർഭങ്ങൾ ശക്തികാണിക്കുന്നു.

പൊതുബോധത്തിന്റെ സാമൂഹ്യമൂല്യങ്ങളെ അതേപടി സ്വാംശീകരിക്കുന്ന ഒരാളല്ല എഴുത്തുകാരിയെന്ന സൂചനകൾ വ്യക്തമായും വരികളിൽ നിന്നും വായിക്കിച്ചെടുക്കാം. അതിന്റെ ജനിതകകണ്ണികൾ അമ്മയിലേയ്ക്ക് നീണ്ടെത്തുന്നതിന്റെ അവ്യക്തമായ പരാമർശങ്ങളും കാണാം. സ്ത്രീപാക്ഷികമായ സ്വാതന്ത്ര്യവാഞ്ഛകളെ, വരണ്ടതായി പ്രകാശിപ്പിക്കുന്ന എഴുത്തുരീതി നമ്മുടെ മുഖ്യധാരയിൽ പലപ്പോഴും കണ്ടുമുട്ടാറുണ്ട്.

എന്നാൽ, പൊതുവേ തന്നിൽ ലീനമായ ആധുനികതാബോധം നൽകിയ ഇൻഹിബിഷൻസ് മാറ്റിവച്ച്, ഒരു പക്ഷിയെ തിരക്കുന്ന സന്ദർഭം എഴുത്തുകാരി കുറിക്കുന്നുണ്ട്. റൂഹാനി എന്ന് എഴുത്തുകാരി പേരുവിളിക്കുന്ന ആ പക്ഷിയുടെ ചിലയ്ക്കൽ മരണത്തെ കൊണ്ടുവരും എന്നൊരു വിശ്വാസമുണ്ടത്രേ. പക്ഷി ചിലയ്ക്കുന്നത് കേൾക്കുമ്പോൾ എഴുത്തുകാരി നടുങ്ങുന്നു. ഇത്തരം വിശ്വാസങ്ങളുടെ യുക്തിരാഹിത്യം അവർക്കറിയാത്തതല്ല. എങ്കിലും, ഒരു മരണം അനിവാര്യമായ നേരത്ത്, ഈ പക്ഷിയുടെ ശബ്ദം അവരെ വല്ലാതെ അലോസരപ്പെടുത്തുന്നു. അവർ വിഹ്വലതയോടെ മുറ്റത്തേയ്ക്കിറങ്ങി ആ പക്ഷിയെ, ശബ്ദമെത്താത്ത ദൂരത്തേയ്ക്ക്, ഓടിച്ചുവിടുന്നു.

എല്ലാ സ്വാതന്ത്ര്യബോധത്തിനും ആധുനികതാബോധത്തിനും അപ്പുറം മനുഷ്യനെ പ്രാകൃത്യബോധത്തിലേക്ക് കടപുഴകിവീഴിക്കുന്ന നേരങ്ങളുണ്ട്. പിന്നീടാലോചിക്കുമ്പോൾ അതിന്റെ ബാലിശത, അത്തരം സന്ദർഭങ്ങളെ പുനരാവിഷ്കരിക്കുന്നതിൽ നിന്നും ഒഴിവാക്കിനിർത്താനുള്ള ത്വരയുണ്ടാക്കും. എഴുത്തിന്റെ പ്രദേശത്ത് നിർജ്ജീവത കടന്നുവരുന്ന വഴികളാണത്. ഇത്തരം ചിത്രീകണങ്ങളുടെ ജൈവതകൊണ്ട്, ആ വരൾച്ചയെ കൃത്യമായി ചികിത്സിരിച്ചിരിക്കുന്നു ഈ പുസ്തകത്തിൽ എന്നുകാണാം.         


'A Pathography' എന്ന ഉപശീർഷകത്തോടെയാണ് ഈ പുസ്തകം പ്രസിദ്ധീകൃതമായിരിക്കുന്നത്. Pathography എന്ന വാക്കും പരികല്പനയും പുതിയതാണ്; തൊണ്ണൂറുകളിൽ മാത്രമാണ് അങ്ങനെയൊരു വാക്ക് ഉപയോഗിച്ചു തുടങ്ങുന്നതെന്ന് ആമുഖത്തിൽ മേതിൽ രാധാകൃഷ്ണൻ പറയുന്നുണ്ട്. 'ആതുരാഖ്യാനം' എന്നോ 'ആതുരാത്മകഥ'യെന്നോ മലയാളത്തിൽ പരാവർത്തം ചെയ്യാവുന്ന ഈ വാക്കിന്റെ വിശദീകരണം ഓക്സ്ഫോർഡ് നിഘണ്ടു നൽകുന്നത് "The study of the life of an individual or the history of a community with regard to the influence of a particular disease or psychological disorder." എന്നാണ്. വെബ്സ്റ്റർ പക്ഷേ അല്പം വ്യത്യസ്തമായ മറ്റൊരു അർത്ഥമാണ് പറയുന്നത്: "Biography that focuses on a person's illnesses, misfortunes, or failures." പല വാക്കുകൾക്കും, അല്പം ചുഴിഞ്ഞാലോചിച്ചാൽ അർത്ഥവ്യാപ്തി വലുതാക്കിയെടുക്കാം എന്നിരിക്കെ ഏതാനും പതിറ്റാണ്ടുകളുടെ പ്രായം മാത്രമുള്ള ഒരു വാക്കിന്റെ നിശ്‌ചിതാർത്ഥം നഖശിഖാന്തം തിരയുന്നതിൽ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. 

എന്നാൽ ഈ രണ്ട് അർത്ഥങ്ങളേയും പ്രതി, ഈ പുസ്തകം വായിക്കുമ്പോൾ എന്നെ അലട്ടിയ വിഷയം മറ്റൊന്നാണ്. ഒരർത്ഥത്തിൽ 'Study' എന്ന വാക്കും മറ്റൊരർഥത്തിൽ 'Biography' എന്ന വാക്കുമാണ് പ്രാമുഖ്യത്തിൽ വരുന്നത്. എന്നാൽ 'My Mother Did Not Go Bald' ഈ രണ്ട് പരികല്പനകളോടും അരുനിൽക്കുന്ന പുസ്തകമാണ് എന്ന് തോന്നുന്നില്ല. എഴുത്തുകാരി തന്റെ അമ്മയുടെ അസുഖത്തെ ഒരു വസ്തുതാപഠനത്തിന്റെ തലത്തിലല്ല സമീപിക്കുന്നത് എന്നത് നിസ്തർക്കം (ഒലിവർ സാക്സിന്റെ പുസ്തകത്തിലെ കെയ്‌സ് സ്റ്റഡികൾ പക്ഷെ ഈ അർത്ഥത്തോട് അധികം നീതിപുലർത്തുന്നു). അസുഖകാലത്തെ അമ്മയുടെ ജീവചരിത്രമാണോ എഴുത്തുകാരി കരുതിയത് എന്ന ചോദ്യം വന്നാലും, അതങ്ങനെയാവാൻ വഴിയില്ല എന്നുതന്നെയാവും തോന്നുക.

ഈ പുസ്തകം ആത്മസാന്ദ്രമായ അനുഭവകുറിപ്പാണ്. കലുഷവും വിഷാദാത്മകവുമായ കുറെ ദിവസങ്ങളുടെ നേരെഴുത്ത്. അതിലെ സത്യാത്മകത ഓർമ്മപ്പെടുത്തുക ഉറൂഗ്വൻ സാഹിത്യകാരനായ എദ്വാർദൊ ഗെലിയാനൊയുടെ എഴുത്തിനെ പ്രതിയുള്ള വിചാരമാണ്: എഴുത്തിൽ ഗണങ്ങളില്ല, അനുഭവം മാത്രം!

൦൦

5 comments:

  1. നസീമയുടെ പുസ്തകം വായിച്ചതാണ്... പുസ്തകത്തെക്കുറിച്ച് നന്നായി പറഞ്ഞു ലാസര്‍.

    ReplyDelete
  2. എഴുത്തിൽ ഗണങ്ങളില്ല, അനുഭവം മാത്രം!..ഈ പരിചയപ്പെടുത്തലും ഒരു അനുഭവം പ്രൗഡാഗംഭീര അനുഭവം ...ആശംസകൾ

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

      Delete