Sunday 4 September 2016

ഓഫ്ബീറ്റ് സജീവത

ശവഭോഗം, അമ്മയുടെ അവിഹിതബന്ധവും തുടർന്നുള്ള തൂങ്ങിച്ചാവലും, സ്വവർഗ്ഗരതി, അച്ഛനും മകളുമായി ഉണ്ടെന്ന് കരുതപ്പെടുന്ന ഇൻസെസ്റ്റ് ബന്ധം, സഹോദരിയോട്‌ തോന്നുന്ന അഭിനിവേശം തുടങ്ങിയ 'സ്ഫോടനാത്മകമായ' സംഗതികൾ കുത്തിനിറച്ചൊരു 'കഥ' ഒഴിവാക്കിയാൽ അതീവമനോഹരമായി ചിത്രീകരിച്ച സിനിമ.

കേരളത്തിന്റെ കാടുകൾ മാത്രമല്ല നാടും ആഴത്തിൽ പകർത്തിയിരിക്കുന്നു. കാർത്തിക്ക് മുത്തുകുമാർ ക്യാമറ വൃത്തിയായി കൈകാര്യംചെയ്തു. (ക്രെഡിറ്റ്സിൽ ക്യാനോണു നന്ദിപറഞ്ഞു കാണുകയാൽ അവരുടെ ഒരു ഡി. എസ്. എൽ. ആർ ക്യാമറയുടെ പരിമിതികളിൽ നിന്നുകൊണ്ടാണ് സുന്ദരമായ കാഴ്ചകൾ സൃഷ്ടിച്ചതെന്ന് അനുമാനിക്കുന്നു.)


ഗോപീസുന്ദറിന്റെ ചെകിടുപൊളിയൻ പശ്ചാത്തലസംഗീത യുഗത്തിലൂടെയാണല്ലോ മലയാള സിനിമ ഇപ്പോൾ കടന്നുപൊയ്‌ക്കോക്കൊണ്ടിരിക്കുന്നത്. സജിൻബാബുവിന്‌ നന്ദി - വളരെ സൂക്ഷ്മമായി ഉൾക്കൊള്ളിച്ച സ്വാഭാവിക ശബ്ദങ്ങൾക്കപ്പുറം യാതൊരലോസരവുമുണ്ടാക്കാതെ ഒരു മുഴുനീള സിനിമ സാക്ഷാത്കരിച്ചതിന്.

പാപബോധത്താൽ നായകൻ വെറുതേ മലഞ്ചരിവിലൂടെ ഓടുകയും
വീണ് ചോരപൊടിയുകയും വീണ്ടും എണീറ്റോടുകയും വീണ്ടും വീഴുകയും അനുവാചകനെ ഞെട്ടിപ്പിക്കും വിധം കിതയ്ക്കുകയും ഒക്കെ ചെയ്യുന്ന അവസാനത്തെ നീളൻ സീൻ സംവദിക്കുന്ന പോപ്യുലർ ഭാവുകത്വത്തിന്റെ ലോപത്വം നിരാശപ്പെടുത്തും. തീവണ്ടിയിൽവച്ച് കണ്ടുമുട്ടുന്ന ഒരു പെൺകുട്ടി, സ്ത്രീധനത്തിന് കാശുണ്ടാക്കാൻ നായകനോടൊപ്പം ലോഡ്ജുമുറിയിൽ എത്തുന്ന അതിഭയങ്കരമായ സാമൂഹ്യവിമർശനവുമുണ്ട്, സിനിമയുടെ പാഠത്തിൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ലെങ്കിലും.

ഇങ്ങിനെയൊക്കെയാണെങ്കിലും നമ്മുടെ ഓഫ്ബീറ്റ് സിനിമകളുടെ ഒരു പ്രതലം ലാവണ്യപൂർണ്ണമാം വിധം സജീവമാകുന്നു എന്നതിന്റെ പ്രത്യക്ഷതകൾ ഈ സിനിമയിലുണ്ട്...!

൦൦