Wednesday 22 October 2014

രംബുറ്റാൻ

അമ്മയുടെ മലേഷ്യൻ ഓർമ്മകളിൽ, സംസാരങ്ങളിൽ ഇടയ്ക്കിടയ്ക്ക് കടന്നു വന്നിരുന്ന പേരാണ് 'രംബുറ്റാൻ'. ആ ഫലവും വൃക്ഷവും അക്കാലത്ത് കേരളത്തിൽ പരിചിതമായിരുന്നില്ല. എന്നാൽ ഇന്ന് അങ്ങനെയല്ല. കഴിഞ്ഞ ഒന്നൊന്നര പതിറ്റാണ്ടിനിടയ്ക്ക്‌ കേരളത്തിൽ ഈ ഫലവൃക്ഷം വ്യാപകമായി, പ്രത്യേകിച്ച് മലയോര മേഖലയിൽ.


രംബുറ്റാൻ എന്ന ട്രോപ്പിക്കൽ മരം മനുഷ്യന്റെ ആവശ്യങ്ങൾക്കായി ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത് മലയായിലെ ഗോത്രവർഗ്ഗങ്ങളാണ് എന്ന് കരുതപ്പെടുന്നു. 'രംബുറ്റ്' എന്നാൽ മലയാ ഭാഷയിൽ 'മുടി' എന്നത്രേ അർത്ഥം - പുറംതോടിന്റെ രൂപം ആ പേരിനെ അന്വർത്ഥമാക്കും.

മാങ്ങയെപ്പോലെ, വിളയുമ്പോൾ പറിച്ചുവച്ച് പഴുപ്പിക്കാനാവുന്ന ഒരു ഫലമല്ല രംബുറ്റാൻ. അത് മരത്തിൽ നിന്നു മാത്രമേ പഴുക്കുകയുള്ളൂ. കേരളത്തിന്റെ കിഴക്കൻ മേഖലയിലൂടെ സഞ്ചരിക്കുമ്പോൾ, മുഴുവൻ നെറ്റു കൊണ്ട് മറച്ചുവച്ച മരം ഏതാണെന്ന് ആദ്യകാലങ്ങളിൽ അത്ഭുതപ്പെട്ടിരുന്നു. കിളികളിൽ നിന്നും പഴംതീനികളായ മറ്റു ജീവജാലങ്ങളിൽ നിന്നും രംബുറ്റാനെ രക്ഷിക്കാനുള്ള കൃഷിക്കാരുടെ ഏറ്റവും ലളിതമായ മാർഗ്ഗമാണത്രേ അത്.


പാരമ്പര്യമായി കിട്ടിയ തരിശുഭൂമിയിൽ, തെങ്ങും മാവുകളുമാണ് പ്രധാനമായും വളർത്തിയിരുന്നതെങ്കിലും, ഫലഭൂയിഷ്ഠമല്ലാത്ത ആ മണ്ണിൽ, ആത്തി, മുള്ളാത്തി, പേര തുടങ്ങി മറ്റനേകം മരങ്ങളും ബുദ്ധിമുട്ടി വളർത്തി, ചുറ്റുപാടും ഹരിതാഭമാക്കിയിരുന്നു അമ്മ. തന്റെ മലേഷ്യൻ ജീവിതത്തിലെ ഓർമ്മകളിൽ വളരെ സജീവമായി നിന്ന രംബുറ്റാൻ കേരളത്തിലെത്തിയ കാര്യം അമ്മ അറിഞ്ഞിരുന്നുവോ ആവോ...?

ചിത്രങ്ങൾ: ഭാര്യാഗൃഹത്തിനു മുന്നിലെ രംബുറ്റാൻ മരത്തിൽ നിന്നും പകർത്തിയത്.

00

No comments:

Post a Comment