Thursday 11 February 2016

പച്ചിലകുടുക്കയുടെ വിരുന്നുമുറി

കുടുംബവീട്ടിൽ ഞാൻ ഉപയോഗിച്ചിരുന്ന മുറിയോട് ചേർന്നാണ് ആ വേപ്പുമരം. മുറിയുടെ രണ്ട് ജനാലകൾ തുറന്നാലും ആ മരത്തിന്റെ കൊമ്പുകൾ കാറ്റിലിളകുന്നതാണ് കാഴ്ച. അത് ആ മുറിയുടെ കോൺക്രീറ്റ് മേൽക്കൂരയ്ക്ക് മുകളിലേയ്ക്ക് തണലാവരണം പോലെ ചാഞ്ഞുനിന്നു.

എന്നാണതവിടെ വളരാൻ തുടങ്ങിയത്  എന്നോർക്കുന്നില്ല. കുട്ടിക്കാലത്ത് ഉണ്ടായിരുന്നില്ല. പിന്നീടെപ്പോഴെങ്കിലും അമ്മ നട്ടതായിരിക്കണം. ബാല്യത്തിനു ശേഷം വീട്ടുപറമ്പിൽ വളരുന്ന മരങ്ങളെ കുറിച്ച് എനിക്ക് കാര്യമായ ധാരണയുണ്ടായിരുന്നില്ല - അതിനുള്ള സമയമുണ്ടായിരുന്നില്ല. എങ്കിലും വ്യക്തമായി ഓർത്തെടുക്കാൻ പറ്റുന്ന കാലത്തെല്ലാം അതവിടെ ഉണ്ടായിരുന്നു. രാവിലെ കട്ടിലിൽ ഉറക്കുമുണർന്നു കിടക്കുമ്പോൾ തുറന്നിട്ട ജാലകത്തിലൂടെ ആ വേപ്പുമരവും, പഴുത്ത വേപ്പിൻകായ തിന്നാൻ അതിന്റെ ശിഖരങ്ങളിൽ വന്നിരിക്കാറുള്ള കിളികളും എന്റെ അലസകാഴ്ചയിൽ മിന്നിമാഞ്ഞുപോയി.

വീടിന് മുകളിലേയ്ക്ക് പടർന്നുനിൽക്കുന്ന വേപ്പ് 
അസഹ്യമായ വേനലിൽ മലർക്കേ തുറന്നിട്ട ജാലകത്തിലൂടെ കടന്നുവരുന്ന കാറ്റിന് കുളിരാശ്വാസം നൽകുന്ന വേപ്പിലകളുടെ ഗന്ധമുണ്ടാവും...

അക്കാലത്ത് എന്നോടൊപ്പം അവിടെയിരുന്നു സ്വപ്നംപങ്കുവച്ചിരുന്ന കൂട്ടുകാർക്കൊക്കെ ആ മുറി ഇഷ്ടമായിരുന്നു. "ഇവിടെയിരുന്നാൽ ആർക്കും എഴുതാൻ തോന്നും" എന്ന് റോയി പറയാറുണ്ടായിരുന്നു. അതിന് വലിയൊരു കാരണം ആ വേപ്പുമരം മുറിയിലേയ്ക്ക് പ്രസരിപ്പിച്ച പ്രകൃതിയുടെ ജൈവഗന്ധം കൂടിയാവണം.

കുയിൽ, ആ മരത്തിൽ...
വിവാഹം കഴിഞ്ഞപ്പോൾ ഞാനും ഭാര്യയും താമസിച്ചതും ആ മുറിയിൽ തന്നെ. പിന്നീട് വിദേശത്ത്‌ പോയപ്പോൾ, അവധിക്കാലത്ത്‌ വരുമ്പോൾ, ഭാര്യയോടും മക്കളോടും ഒപ്പം കഴിഞ്ഞതും ആ മുറിയിൽ തന്നെ. അപ്പോഴെല്ലാം പിന്നണിയിൽ മുറിക്ക് കുളിരേകി ആ വേപ്പുമരം നിന്നു.

എങ്കിലും വ്യതിരിക്തമായ അസ്തിത്വം നൽകി ആ മരത്തെ ഒരിക്കലും കണ്ടിരുന്നില്ല - ഇപ്പോൾ അതിനെ മുറിച്ചുമാറ്റി കഴിഞ്ഞപ്പോൾ അല്ലാതെ.

കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ ചേച്ചി പറഞ്ഞു ഉണങ്ങാൻ തുടങ്ങിയ ആ വേപ്പുമരം മുറിച്ച്  കട്ടിലുകൾ ഉണ്ടാക്കിയെന്ന്...

വേപ്പിൻ കായ
ആ മരത്തിന്റെ കവചമില്ലാത്ത എന്റെ പഴയ മുറി, താമസം മാറിപ്പോയിട്ടും ഞാൻ പൂർണ്ണമായും ഉടമസ്ഥാവകാശം വിട്ടൊഴിയാത്ത ചുമന്ന ഓടുകൾ പാകിയ ആ മുറി, ഇപ്പോൾ എങ്ങനെയാവും ഉണ്ടാവുക? അത് ആകാശത്തിന്റെ വിജനതയിലേയ്ക്ക് തുറന്നിരിക്കുകയാവാം.

കുളിരുള്ള പ്രഭാതത്തിൽ തണുപ്പാറ്റുന്ന പച്ചിലകുടുക്ക
എല്ലാ മരത്തിനും ആയുസ്സുണ്ട്. ഇത്തിളുകൾ മാതിരിയുള്ള പരോന്നഭോജികൾ കളകയറിയാൽ പതിവിലും വേഗം മരിക്കുകയും ചെയ്യും. അതിനാലും, അതിനപ്പുറം, ജീവിതത്തിൽ ഇതുവരെ ഒരു മരം പോലും നട്ടുനനച്ചു വളർത്തിയിട്ടില്ലാത്തതിനാലും ഇക്കാര്യത്തിൽ കാല്പനികനും ഗൃഹാതുരനും ആകുന്നില്ല.

ആ വേപ്പുമരത്തിൽ വിരുന്നെത്തിയിരുന്ന തത്തയ്ക്കും കുയിലിനും പച്ചിലകുടുക്കയ്ക്കും മറ്റൊരു നല്ല മരം ആശംസിക്കുക മാത്രം ചെയ്യുന്നു...!

പഴുത്തില വീഴുമ്പോൾ...

12 comments:

  1. ഓര്‍മ്മകളില്‍ നിറയുന്ന പച്ചിലകളുടെ ഗന്ധം!!!

    ReplyDelete
  2. Replies
    1. പഴുത്തില വീഴുമ്പോൾ പച്ചില ചിരിക്കുന്നു... :-)

      Delete
  3. ഞങ്ങളുടെ വീട്ടുമുറ്റത്തെ കൂവളമരത്തെ അനുസ്മരിപ്പിച്ചു...

    മരത്തണലിൽ ഒരു ചാരുകസേരയുമിട്ട് ഉച്ചനേരത്തങ്ങനെ ഇളം കാറ്റേറ്റ് ഇരിക്കുമ്പോഴുള്ള സുഖം ഒന്ന് വേറെ തന്നെ...

    ReplyDelete
    Replies
    1. മദ്ധ്യാഹ്നത്തിൽ മരത്തണലിന്റെ ഏകാന്തതയിൽ മലർന്നുകിടന്നാൽ ഓക്സിജൻ തൊട്ടറിയാം എന്ന് ഒരു കൂട്ടുകാരാൻ പറയാറുണ്ടായിരുന്നു...

      Delete
  4. എനിക്കാണെങ്കിൽ ഒരു മൂവാണ്ടൻമാവ് ആയിരുന്നു ജനാലക്കരികിലേക്ക് ചില്ല നീട്ടി നിന്നത്. മാങ്ങാക്കാലത്ത് ചിലപ്പോൾ ജനാലയിൽ കൂടി കൈ നീട്ടി ഒന്നോ രണ്ടോ പറിച്ചെടുക്കാവുന്ന വിധത്തിൽ!!

    ReplyDelete
    Replies
    1. ഓരോ മരവും ഓരോ ജൈവലോകം...

      Delete
  5. വീടിന് മുകളിലേയ്ക്ക് പടർന്നുനിൽക്കുന്ന വേപ്പ്.

    ഫോട്ടോ കാണുമ്പോൾ തന്നെ മനസിനൊരു കുളിർമ. മരം വെട്ടേണ്ടായിരുന്നു

    ReplyDelete
  6. എന്‍റെ രണ്ടു മരങ്ങളെ തൊടിയില്‍ കണ്ടില്ല ഇപ്രാവശ്യം ചെന്നപ്പോള്‍...

    ReplyDelete