Monday 25 August 2014

ഭാവന ഉദാസീനം...?

കലാവിഷ്കാരത്തിന്റെ ആശയം ഉൾപ്പേറുന്ന സങ്കേതികതയും സ്റ്റാറ്റിസ്റ്റിക്കും കൃത്യത പാലിക്കേണ്ടതുണ്ടോ? “അത് കവിതയല്ലേ”, “ആത് സിനിമയല്ലേ” എന്നു നിസ്സാരമായി പറഞ്ഞു പോകാനാവുമോ? ഉദാഹരണത്തിനു് ഒരു സറിയലിസ്റ്റിക് രചനയിൽ ആണെങ്കിൽ പോലും ഇന്ത്യയുടെ തലസ്ഥാനം ഇസ്ലാമാബാദ് ആണെന്ന് പറയാനാവുമോ?

സർഗ്ഗാത്മകമായ ആശയവും രൂപവും അതിരുകളില്ലാത്ത ഭാവനാലോകം നിരുപാധികം അനുവദിക്കുന്നുണ്ട്. എന്നാൽ അത് ലളിതമായ കവച്ചുകടക്കൽ ആവാൻ പാടില്ലല്ലോ.

കഴിഞ്ഞ ദിവസം എം. ടി. യുടെ തിരക്കഥയിലിറങ്ങിയ ‘ഏഴാമത്തെ വരവ്’ എന്ന സിനിമകാണുകയായിരുന്നു. ഇതിവൃത്തത്തിന്റെ അടിയൊഴുക്ക് നാട്ടുകാരെ ‘നരി പിടിക്കു’ന്നതാണ്‌. ചില പ്രദേശങ്ങളിൽ പുലിയെയാണ്‌ നരി എന്നു വിളിക്കുക. അതൊരിക്കലും കടുവയല്ല. ഈ ചിത്രത്തിൽ ആദ്യാവസാനം നരിയായി കാണിക്കുന്നത് കടുവയുടെ സീനുകളാണ്‌.

ഇനി ഒരുപക്ഷേ നരി, കടുവയാണെങ്കിൽ കുറച്ചുകൂടി സങ്കീണ്ണമാവും വക്രീകരണം. കടുവ ഒരു ടെറിറ്റോറിയൽ ജീവിയാണ്‌. ഇണചേരുന്ന സമയത്തും കുട്ടികളെ വളർത്തുന്ന കാലത്തുമൊക്കെ ഒഴിച്ച് ഒരോ കടുവയും, കാടിനകത്ത്, അതിന്റെ പ്രദേശം അതിർത്തിതിരിച്ചെടുക്കുന്നു. ആ അതിർത്തിക്ക് പുറത്തേയ്ക്ക് അവ സഞ്ചാരിക്കാറില്ല. വെറുതേ നാട്ടിലേയ്ക്കിറങ്ങി അവ മനുഷ്യരെ നായാടാറില്ല.


ഒരു സിനിമ കാണുമ്പോൾ ഇത്രയൊക്കെ കാടുകയറി അലോചിക്കേണ്ടതുണ്ടോ? ബോധപൂർവ്വം ആലോചിക്കുന്നതല്ലല്ലോ - ചിന്തയിൽ തടയുന്നതാണല്ലോ. അതിനപ്പുറം, ഇങ്ങനെയും കാണണം എന്നത്, ഇത്തരം സാങ്കേതിക വശങ്ങളൊക്കെ എം. ടിക്കോ സംവിധായകനായ ഹരിഹരനോ അറിഞ്ഞുകൂടാത്തതാവാൻ വഴിയില്ല എന്നതിനാൽ കൂടിയാവും. അനുവാചകാനുഭവത്തെ ലളിതമായി കാണുന്ന ഉദാസീനത അതിലുണ്ട്. അത്, മലയാള സർഗ്ഗാവിഷ്കാരങ്ങളിൽ ഒരു നടപ്പുദീനം പോലെ തുടരുന്നു...

മലയാളിയുടെ കലാദേശം സർഗ്ഗപ്രക്രിയയെ മനസ്സിലാക്കിയതിന്റെ കൈക്കുറ്റപ്പാടതിലുണ്ട്. വൈകാരികതയേയും ഇന്റലിജെൻസിനേയും വ്യതിരക്തമായ കള്ളികളിൽ വച്ചാണ് നമ്മൾ വ്യവഹരിച്ചുപോരുന്നത്. ഭാവന വൈകാരികം മാത്രമെന്ന് ഏറെകൂറെ തെറ്റിദ്ധരിച്ചു. കലാകാരനെക്കാൾ കൂടുതൽ ഈ വഴിക്കു പോയത് അനുവാചകനാണ്. അത് കലാകാരനെ ഉദാസീനനാക്കി. അങ്ങിനെ പലതും 'മനസ്സിലാകുന്നില്ല' എന്ന് ഉളിപ്പില്ലാതെ പറഞ്ഞുപോകുന്ന കലാകാരനും അനുവാചകനും ഉണ്ടായി. എന്തുകൊണ്ട് മനസ്സിലാകുന്നില്ല എന്ന ചോദ്യത്തെ 'ലാളിത്യം' എന്ന സുഖജീവിതത്തിൽ നേരത്തേ ഉപേക്ഷിച്ചു.

ഇന്റലിജെൻസും ഭാവനയും രണ്ടല്ല. ശാസ്ത്രജ്ഞന്റെ ഇന്റലിജെൻസിനെ മനസ്സിലാക്കുന്ന രീതിയിൽ കലാകാരനിൽ കണ്ടെത്തുന്ന തരം ഭാവനയെ ചേർത്തു വയ്ക്കാറില്ല. സത്യത്തിൽ, വിദൂര ഗ്രഹത്തിലേയ്ക്ക് റോക്കറ്റ് അയയ്ക്കാൻ ആഗ്രഹിക്കുന്ന ഒരു ശാസ്ത്രജ്ഞൻ അസാമാന്യ ഭാവനയുള്ള ഒരാളാവാതെ തരമില്ല. അയാൾ സ്വയം ആവിഷ്കരിക്കുന്നത് കലാകാരനിൽ നിന്നും വ്യത്യസ്തമായ രീതിയിലാകുന്നു എന്നുമാത്രം. എന്നാൽ, ഇന്റലിജെൻസിനെ അതർഹിക്കുന്ന രീതിയിൽ മനസ്സിലാക്കാതെയോ പരിപോഷിപ്പിക്കാതെയോ സുഖമായി ഭാവന 'വർക്കൗട്ട്' ചെയ്യാം എന്ന് നമ്മുടെ കലാകാരന്മാരും കരുതുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആനന്ദിന്റെ കൃത്യവും അതിശക്തമായ വൈകാരിക സാക്ഷാത്കാരങ്ങൾ പലപ്പോഴും നമുക്ക് 'വരണ്ടതാ'യി പോകുന്നത് അതുകൊണ്ടാവും എന്ന് തോന്നാറുണ്ട്.

ബൗദ്ധികമായ സജീവത തന്നെയാണ് പ്രതിഭാപൂർണ്ണമായ ഭാവന!

00

1 comment:

  1. ഈ കൊച്ചിന് ഇത്രയൊക്കെ മതി എന്നൊരു നിസ്സാരഭാവവും കാരണമായിരിക്കാം!

    ReplyDelete