Tuesday 22 April 2014

രതിജീവിതത്തിന്റെ സങ്കീർണ്ണ ഇടവഴികളിൽ...

പൊതുവേ പറഞ്ഞു കേള്‍ക്കാറുള്ള, ജീവിതത്തിന്റെ സങ്കീര്‍ണതകളെ ആധുനികതയുമായി അല്ലെങ്കില്‍ സമകാലവുമായി ബന്ധപ്പെടുത്തുന്ന സമവാക്യത്തിന്റെ സാംഗത്യം സംശയാസ്പദമാണെന്ന് തോന്നാറുണ്ട്. ഏറ്റവും ലളിതമായതിന്റെ സൃഷ്ടിയില്‍ അതിസങ്കീര്‍ണമായ രാസപ്രവര്‍ത്തനം പിന്നണിയില്‍ നടന്നിട്ടുണ്ടാവും എന്നത് ശാസ്ത്രത്തിന്റെ മാത്രം ഭൂമികയല്ല, ശാസ്ത്രാതീതമായവകളുടെ കൂടിയാവും. അത് കാലാതീതം ആവാതെ തരമില്ല. ലളിതമായ ജീവിതപരിസരങ്ങളില്‍ നിന്ന് 'മഹാഭാരത'വും അജന്തയും എല്ലോറയും സൂക്ഷ്മശില്പസമൃദ്ധമായ ക്ഷേത്രപരമ്പരകളും ഉണ്ടാവില്ല, സൌന്ദര്യത്തിന്റെ മൂര്‍ത്തരൂപമായി വീനസും ആഫ്രഡിറ്റിയും പിറക്കില്ല, മധ്യകാലത്ത് നിര്‍മ്മിതമായ കൂറ്റന്‍പള്ളികളില്‍ വിചിത്രമായ ജ്യാമതീയപരീക്ഷണങ്ങള്‍ നടക്കില്ല, മൈക്കല്‍ അഞ്ചലോയ്ക്ക് മോണലിസയേയും ഷേക്സ്പീറിന് മാക്ബത്തിനെയും സങ്കല്‍പ്പിക്കാനാവില്ല. ജീവിതം എന്നും എവിടെയും സങ്കീര്‍ണമായിരുന്നു എന്നുകരുതാനേ തരമുള്ളൂ.

ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വൈകാരികബന്ധത്തിലൂടെ കാലത്തിന്റെ സങ്കീര്‍ണതകള്‍ അന്വേഷിച്ചുപോകുന്ന ഒരു കലാകാരന്റെ വിഹ്വലതകളായി സ്റ്റാന്‍ലി കുബ്രിക്കിന്റെ അവസാന സിനിമ ആവേശിക്കും. ബഹുലമായ ജീവിതസങ്കീര്‍ണതകളെ അനാവരം ചെയ്യാനുള്ള ശ്രമങ്ങള്‍ സൂക്ഷ്മമായ ഇടങ്ങളുടെ ഉദാഹരണവിന്യാസങ്ങള്‍ കൊണ്ട് മാത്രമേ സാധ്യമാവുകയുള്ളു എന്ന് നല്ല കലാകാരന്മാര്‍ എന്നും കാണിച്ചുതന്നിട്ടുണ്ട്. വിവാഹംകഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം, ലൈംഗീകതയെ കുറിച്ചുള്ള ഗോപ്യവും ഇരുണ്ടതുമായ പുനരാലോചനകളിലൂടെ ബില്ലും ആലിസും കടന്നുപോകുന്നുണ്ട്. ഭൌതീകമായ ജീവിതത്തിന്റെ ഇടങ്ങളിളല്ല ഇത് സംഭവിക്കുന്നത്‌ - ഒരു അതീതതലത്തിലാണ്. സിനിമ മുഴുവന്‍ പതിഞ്ഞ താളത്തില്‍, വിചിത്രമായ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍, അലങ്കരിക്കപ്പെട്ട വീടുകളുടെ നിഴല്‍വീണ ഉള്ളറകളില്‍, രാത്രിയുടെ തെരുവുകളില്‍ ഒക്കെയാണ് കഥ നിവര്‍ത്തിയിട്ടിരിക്കുന്നത്.

സദാചാരത്തിനും വ്യഭിചാരത്തിനും ഇടയ്ക്ക് ഒരു ചുവടുവയ്പ്പിന്റെ അകലമേയുള്ളൂ. ഈ ചെറിയ ഇടനാഴിയിലൂടെയാണ് സിനിമ കടന്നുപോകുന്നത്, നായകന്റെയും നായികയുടെയും സൂക്ഷ്മമായ മനോവിചാരങ്ങളെ നിശിതമായി പിന്തുടര്‍ന്നുകൊണ്ട്. അശരീരികളും ആത്മഗതങ്ങളുമില്ലാതെ കാഴ്ചയിലൂടെ മാത്രം ചിന്തയെ സംപ്രേഷണം ചെയ്യുന്ന സിനിമയെന്ന കലയുടെ അപൂര്‍വ്വവിന്യാസങ്ങള്‍ ഈ ചിത്രം കാട്ടിത്തരും. മൊറാലിറ്റിയുടെ ദര്‍ശനത്തില്‍ താനേത് ചേരിയിലാണെന്ന് ശങ്കയ്ക്കിടയില്ലാത്ത വിധം സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ലൈംഗീകതയുടെ സാഹസികസഞ്ചാരങ്ങള്‍ വ്യക്തിജീവിതത്തിന്റെ അരികുകളില്‍ എപ്പോഴും സന്നിഹിതമെന്നും അറിയുന്നുണ്ട്. ഈ സംഘര്‍ഷത്തിന്റെ സങ്കീര്‍ണമായ സംപൂരണമാണ് ഈ സിനിമയുടെ സ്വത്വം.

താന്‍ അവിചാരിതമായി ചെന്നുപെടുന്ന ഒരു സമൂഹരതിയില്‍ നിന്നും, അതിന്റെ മറ്റു അപകടങ്ങളില്‍ നിന്നും, രക്ഷപ്പെടുത്തി വിടുന്ന സ്ത്രീയുടെ മരണമുള്‍പ്പെടെയുള്ള രഹസ്യങ്ങള്‍ തിരക്കിനടന്ന് കണ്ടുപിടിക്കുന്നുണ്ട് ബില്‍. പെട്ടെന്നോര്‍മ്മ വരുക മൈക്കലാഞ്ചലോ അന്റോണിയോണിയുടെ 'ബ്ലോ അപ്പ്' എന്ന സിനിമയാണ്. അതിലും നായകനായ തോമസ്‌, തന്നെ മഥിക്കുന്ന ഒരു മരണത്തിന്റെ രഹസ്യമന്വേഷിച്ചു നടക്കുന്നുണ്ട്. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക്, ആ മരണം കൂടുതല്‍ കൂടുതല്‍ അവ്യക്തവും നിഗൂഡവുമായി മാറുകയാണ് ചെയ്യുന്നത്. ആ മരണം തന്നെ വാസ്തവമായിരുന്നോ എന്നൊരു പ്രഹേളികയിലേക്കതെത്തുന്നു ഒടുവില്‍. മരണത്തെക്കാളുപരി ജീവിതത്തിന്റെ മായികാസ്വഭാവം നിശിതമായി സന്നിവേശിപ്പിച്ച്‌ അവസാനിക്കുന്ന 'ബ്ലോ അപ്പി'ന്റെ അവ്യവസ്ഥ സാഫല്യത്തിലേക്ക് പക്ഷേ കടന്നുനില്‍ക്കാനാവുന്നില്ല 'ഐയ്സ് വൈഡ് ഷട്ടി'ന്റെ തീര്‍പ്പുകള്‍ക്ക് എന്ന് ഒരു താരതമ്യ വിചാരത്തില്‍ തോന്നാതിരിക്കില്ല.

00

3 comments:

  1. വലിയ ധാരണ ഇല്ലാത്ത വിഷയം ആണ് ,,ഗഹനമായ ഭാഷയില്‍ ആയതു കൊണ്ട് കത്താന്‍ കുറച്ചു പാട് പെട്ട് ..

    ReplyDelete
  2. നല്ല ഭാഷ ..അതാണ്‌ ഈ എഴുത്തില്‍ കൂടുതല്‍ എന്നെ ആകര്‍ഷിച്ചത് ...കുറെ സിനിമാ വിവരവും കിട്ടി ഇതിനൊപ്പം ...വീണ്ടും വരാം ട്ടോ

    ReplyDelete