Monday 10 February 2014

വെയിൽ നിലാവിന്റെ അഞ്ച് മണിക്കൂർ

ഞാൻ എത്തുമ്പോൾ നഗരം അതിന്റെ ദൈനംദിന വ്യവഹാരങ്ങളിലേയ്ക്ക് ഉണർന്നു വരുന്നതേയുണ്ടായിരുന്നുള്ളൂ.

ഇക്കഴിഞ്ഞ അർദ്ധരാത്രിയോടെ ഭാര്യയും മക്കളും കുവൈറ്റിലേയ്ക്ക് മടങ്ങിപ്പോയിരുന്നു. എനിക്ക് അവരോടൊപ്പം പോകാനായില്ല, കുറച്ചു ദിവസം കൂടി നാട്ടിൽ തങ്ങേണ്ട ആവശ്യമുണ്ടായിരുന്നു. രാവിലെ അഞ്ചു മണിക്കായിരുന്നു വിമാനം. രാത്രി രണ്ടുമണിക്ക് തന്നെ അവരെ വിമാനത്താവളത്തിൽ കൊണ്ടുവിട്ട് ഞാൻ വീട്ടിലേയ്ക്ക് മടങ്ങിവന്നു. വളരെ വർഷങ്ങൾക്ക് ശേഷമായിരുന്നു ഒരു വീട്ടിൽ ഒറ്റയ്ക്ക് രാത്രി കഴിയുന്നത്‌. ഉറക്കം വന്നില്ല. വിമാനത്തിലേയ്ക്ക് കയറുന്നതുവരെ അവരുടെ മെസേജുകൾ വന്നുകൊണ്ടിരുന്നു.

പത്താംനിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിലേയ്ക്ക് ഞാൻ ഇറങ്ങി. കുറച്ചപ്പുറത്ത് ദേശീയപാതയിലൂടെ ഇടവിട്ട്‌ കടന്നുപോകുന്ന വാഹനങ്ങളുടെ വെട്ടം തെങ്ങിൻതലപ്പുകളുടെ കാളിമയ്ക്കിടയിലൂടെ പാളിവീഴുന്നു. അതിനപ്പുറം ഭൂമിനിമ്നോന്നതയുടെ രൂപരേഖ ഇരുട്ടിലും മങ്ങിക്കാണാം. അത് അകാശവുമായി അതിർത്തി വരയ്ക്കുന്നിടത്ത്‌ വൈദ്യൻകുന്ന്. കുന്നിന് മുകളിലെ ടെക്നോപാർക്കിന്റെ കെട്ടിടങ്ങളിൽ മാത്രം വിളക്കുകൾ നിരനിരയായി പ്രകാശിക്കുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അവിടുത്തെ ഓഫീസുകളിൽ ജോലിനടക്കുന്നുണ്ടാവും. വൈദ്യൻകുന്ന് പണ്ട് പറങ്കികാടായിരുന്നു. പേടിപ്പെടുത്തുന്ന ആ വിജനതയിൽ, അങ്ങകലെ കാണുന്ന കടൽനോക്കിയിരുന്ന നവയൗവ്വനകാലത്തെ കഴക്കൂട്ടം സൗഹൃദങ്ങൾ. ടെക്നോപാർക്ക് ആ പരിസരത്തിന് കൊണ്ടുവന്ന വേദനിപ്പിക്കുന്ന മാറ്റങ്ങൾ പോലെ തന്നെ അവയും ശിഥിലമായിപ്പോയിരിക്കുന്നു.

ടെക്നോപാർക്ക്
ഫ്ളൈറ്റ് റഡാർ എന്ന സൈറ്റിൽ നോക്കി. വിമാനം കൃത്യസമയത്ത് പുറപ്പെടും എന്നാണ് കാണുന്നത്. സമയം അഞ്ചാകുന്നു. ഇവിടെ നിന്ന് നോക്കുമ്പോൾ, വൈദ്യൻകുന്നിനും അപ്പുറത്തുള്ള ആകാശത്തിലൂടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്ന വിമാനങ്ങളുടെ യാത്രാപഥം. കൃത്യം അഞ്ചായപ്പോൾ ഭാര്യയും കുട്ടികളും കയറിയ വിമാനത്തിന്റെ രൂപം ഒരു ചെറിയ വെട്ടതുരുത്തായി, ബാൽക്കണിയിൽ നിന്ന് കാണാനാവുന്ന ഇരുണ്ട ആകാശത്തിന്റെ ഫ്രെയ്മിലേയ്ക്ക് കടന്നുവന്നു. അന്യഗ്രഹത്തിൽ നിന്നെന്നപോലെ ആ ഹൂങ്കാരശബ്ദവും അന്തരീക്ഷത്തിൽ നിറഞ്ഞു. നിമിഷങ്ങൾക്കകം വിമാനത്തിന്റെ വെട്ടം മിന്നിമിന്നി ചക്രവാളത്തിന്റെ ഇരുട്ടിൽ അപ്രത്യക്ഷമായി. അടുത്ത അഞ്ച് മണിക്കൂറിലധികം നേരം ഭാര്യയും മക്കളും ഭൂമിയുടെ പ്രതലത്തിലില്ല. ഭൂമിയിൽ നിന്നും ഏകദേശം മുപ്പതിനായിരം അടി ഉയരെ വേറൊരു ലോകത്ത്...

പല കാരണങ്ങൾ കൊണ്ടും ഞാൻ അസ്വസ്ഥനും വിഷാദവാനുമായിരുന്നു. വീട്ടിലെ ഏകാന്തത അസഹ്യമായി തോന്നി. അങ്ങനെ ഞാൻ പട്ടണത്തിലേയ്ക്ക് പോകാൻ തീരുമാനിച്ചു...

ഞാൻ എത്തുമ്പോൾ നഗരം അതിന്റെ ദൈനംദിന വ്യവഹാരങ്ങളിലേയ്ക്ക് ഉണർന്നു വരുന്നതേയുണ്ടായിരുന്നുള്ളൂ...

അമേരിക്കൻ എഴുത്തുകാരനായ ഇ. ബി. വൈറ്റ് ന്യൂയോർക്കിനെ കുറിച്ച് പറഞ്ഞത് എല്ലാ നഗരങ്ങൾക്കും ചേരുമെന്ന് തോന്നുന്നു. ഒരു നഗരത്തിൽ, യഥാർത്ഥത്തിൽ മൂന്ന് നഗരങ്ങളുണ്ട്. ഒന്ന്, അവിടെ ജനിച്ചുവളർന്ന് ആ നഗരം തങ്ങളുടെതാണെന്ന് അബോധമായ് അറിയുന്ന നഗരവാസിയുടെ. പകലുകളിൽ നഗരത്തെ രുചിയോടെ ആസ്വദിക്കുകയും  വൈകുന്നേരങ്ങളിൽ അവിടെ തന്നെ ഉപേക്ഷിച്ച് മടങ്ങുകയും ചെയ്യുന്ന, പ്രാന്തദേശങ്ങളിൽ നിന്നുള്ള രണ്ടാമത്തെ വിഭാഗം. മൂന്നാമത്തേത്, വേറെവിടെയോ ജനിച്ച് ഒടുവിൽ നഗരത്തിലെത്തി സ്ഥിരവാസികളായി മാറുന്നവരുടെ നഗരം. തിരുവനന്തപുരം നഗരത്തെ പ്രതി ആലോചിക്കുമ്പോൾ, ഞാൻ ഏറിയ കൂറും രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്നു. സ്കൂൾ / കലാലയ പഠനകാലത്ത് ഏതാനും വർഷം നഗരഹൃദയത്തിൽ താമസിച്ചിരുന്നു എന്നതൊഴിച്ചാൽ ജനനം മുതൽ ഇന്നുവരെ ഞാൻ നഗരപ്രാന്തത്തിലെ താമസയിടത്തിൽ നിന്നും വന്നുപോകുന്ന ഒരാളാണ്.

പാളയം - വി. ജെ. റ്റി ഹാൾ
പാളയത്ത് വി. ജെ. റ്റി ഹാളിന് മുന്നിൽ ഞാൻ ചെന്ന് നിന്നു. വെയിലിന് ചൂടില്ല. നഗരനിരത്തിൽ നിലാവ് പോലെ അത് പതഞ്ഞുകിടക്കുന്നു.

കൊളോണിയൽ കാലത്തിന്റെ അവശേഷിപ്പുകളാണ് ഈ ഭാഗത്തെ പ്രധാന കെട്ടിടങ്ങളെല്ലാം. 1896 - ൽ വിക്ടോറിയ രാജ്ഞിയുടെ സ്ഥാനാരോഹണ ജൂബിലിയോട് അനുബന്ധിച് നിർമ്മിച്ച വിക്ടോറിയ ജൂബിലി ടൌണ്‍ ഹാളും അതിനെക്കാളും വളരെ മുൻപ് 1834 - ൽ പ്രവർത്തനമാരംഭിച്ച യൂണിവേഴ്സിറ്റി കോളേജും 1889 - ൽ നിർമ്മിക്കപ്പെട്ട സംസ്കൃത കോളേജും 1857 - ൽ തുടങ്ങിയ പാളയം കൊണ്ണിമേരാ മാർക്കെറ്റും ഒക്കെ പഴയൊരു പ്രതാപകാലത്തിൽ നിന്നും ഇന്നിലേയ്ക്ക് വളരെ ചലനാത്മകമായി സംക്രമണം നടത്തിയ വാസ്തുനിർമ്മിതികളാണ്.

ഞാൻ ഖിന്നനും ദുഖിതനുമാണ്..., വിജെടി ഹാളിന്റെ പേരുമാറ്റിയതിൽ.

വിജെടി ഹാളില്ലാത്ത തിരുവനന്തപുരം എന്ത് തിരുവനന്തപുരമാണ്...?!

താജ്മഹൽ ഇല്ലാത്ത ആഗ്ര എന്ത് ആഗ്രയാണ്...?!

അതിമുഗ്ധമായ എന്റെ ജീവിതഖണ്ഡത്തിന്റെ ദിനരാത്രങ്ങൾ വിജെടി ഹാളിന് മുന്നിലായിരുന്നു. തിരുവനന്തപുരം പട്ടണത്തിന്റെ വൈകാരികജീവിതത്തിൽ യാതൊരു ഭാഗഭാഗിത്വവും ഇല്ലാത്ത ആരൊക്കെയോ എന്റെ ഓർമ്മകളെ അപഹരിക്കുകയാണ്...

ഒരു വാസ്തുനിർമ്മിതി മാത്രമായല്ല, ആ കെട്ടിടത്തിന്റെ അസ്തിത്വം. അത് ചരിത്രവും, പട്ടണത്തെ നിർമ്മിച്ചിരിക്കുന്ന സൂക്ഷ്മവും ഗോപ്യവുമായ വികാരധാരയുടെ അനസ്യൂതതയും കൂടിയാണ്. അതിൽ ആ പേരും ലീനമാണ്...

കൊളോണിയലിസത്തെ മറികടക്കുന്ന ധീരനടപടി എന്നൊക്കെ ആരോ ടെലിവിഷനിൽ പറയുന്നതുകേട്ടു. കൊളോണിയലിസം ഒരു യാഥാർത്ഥ്യമാണ്. അതിന്റെ പ്രതിരൂപങ്ങളും. കൊളോണിയലിസം കടന്നുപോയി. പ്രതിരൂപങ്ങൾ ബാക്കിയായി. ആ പ്രതിരൂപങ്ങളെ വേഷപ്രച്ഛന്നമാക്കുന്നത് ചരിത്രനിരാസമാണ്. അതുകൊണ്ട് കൊളോണിയലിസം യാഥാർത്ഥ്യമല്ലാതാവില്ല. ചരിത്രശേഷിപ്പുകൾ അവയുടെ ഏറ്റവും മൂലമായ അവസ്ഥയിൽ സംരക്ഷിക്കപ്പെടുന്നതാണ് ചരിത്രത്തിന്റെ ആഘാതങ്ങളെ മറികടക്കാൻ ഒരു സമൂഹത്തിനു കൈക്കൊള്ളാനാവുന്ന ഏറ്റവും സർഗാത്മകമായ രീതി...

അല്ലെങ്കിൽ തന്നെ നോക്കൂ അതിന്റെ വിരോധാഭാസം; അയ്യങ്കാളിയെ സാധ്യമാക്കിയത് കൊളോണിയലിസമല്ലാതെ മറ്റെന്ത്...?!

വിജെടി ഹാൾ എന്റെ പ്രണയസ്മാരകമാണ്...!

വി. ജെ. റ്റി ഹാളിന്റെ മൂന്നും കൂടുന്ന കവലയിൽ നിന്നും സംസ്കൃത കോളേജിന്റെ വശത്തുകൂടെ അകത്തേയ്ക്ക്, ബേക്കറി ജെംഗ്ഷനിലേയ്ക്കു പോകുന്ന സണ്ണി മീഡ്സ് ലെയിൻ എന്ന ഒരു ചെറിയ റോഡുണ്ട്‌. അവിടെ ഒരു ഹോസ്റ്റലിലാണ് വിദ്യാർത്ഥിജീവിതത്തിന്റെ അവസാനത്തെ മൂന്നു വർഷം ഞാൻ താമസിച്ചിരുന്നത്. വൈകുന്നേരങ്ങളിൽ മീഡ്സ് ലെയിൻ പ്രധാനപാതയുമായി ചേരുന്ന ഭാഗത്തെ മൈൽകുറ്റിയിൽ ചാരി ഞങ്ങൾ നിൽക്കും. ആ മൈൽകുറ്റിയിൽ 'കന്യാകുമാരി 90 കി. മി' എന്ന് എഴുതിയിട്ടുണ്ടാവും. വി. ജെ. ടി. ഹാളിൽ നിന്നും പാട്ടുകേൾക്കുന്നുണ്ടാവും - പുസ്തകപ്രദർശനമോ കവിയരങ്ങോ ഉണ്ടാവുമായിരിക്കും...

പാളയം ചന്തയിലേയ്ക്കുള്ള വഴിയിൽ, ഒരു വിളിപ്പാടകലെ, വലതുവശത്തായാണ് 'ബോംബെവാല' എന്ന ചെറിയ റെസ്റ്റോറന്റ്. അവിടെയിരുന്നാൽ വി. ജെ. ടി ഹാൾ കാണാം. ഒരു വൈകുന്നേരം ആ തീൻശാലയിൽ, ഓരോ കാപ്പികപ്പിന് മുന്നിലിരിക്കുമ്പോഴാണ്, ഏറെക്കൂറെ അപരിചിതയായ ആ പെണ്‍കുട്ടിയോട് ഞാൻ എന്റെ പ്രണയും പറയുന്നത്. രണ്ടു പതിറ്റാണ്ടുകൾക്ക് ഇപ്പുറം ഇന്ന് രാവിലെ അവൾ മക്കളുമായി വിമാനം കയറിപോകുമ്പോൾ, ഏതാനും മണിക്കൂറുകൾക്ക് ശേഷം ഓർമ്മകളുടെ ഈ കവലയിൽ ഒറ്റയ്ക്ക് വന്നുനിൽക്കും എന്ന് കരുതിയിരുന്നില്ല.

മീഡ്സ് ലെയ്നിലെ ആ ഹോസ്റ്റൽ ഇന്നില്ല. അവിടം ഒരു നേഴ്സിംഗ് കോളേജായി മാറിയിരിക്കുന്നു. വൈകുന്നേരങ്ങളിൽ ഞങ്ങൾ ചാരിനിന്ന ആ മൈൽകുറ്റിയും പിഴുതുമാറ്റിയിരിക്കുന്നു. എന്നുമാത്രമല്ല, അക്കാല ഓർമ്മകളുടെ ഈഭാഗത്തെ പ്രതിരൂപങ്ങൾ, മിക്കവാറും എല്ലാം, നഗരവികസനത്തിന്റെ ഭാഗമായി അപ്രത്യക്ഷമായിരിക്കുന്നു. അവിടെയാണ് ട്രിഡയുടെ 'സാഫല്യം ഷോപ്പിംഗ്‌ കോംപ്ലെക്സ്‌' നെടുനീളത്തിൽ പൊങ്ങിവന്നിരിക്കുന്നത്. അതിന് വഴിമാറി കൊടുത്ത സ്ഥാപനങ്ങളിൽ 'ബോംബേവാല'യും പെടുന്നു. ഇതൊരു അനിവാര്യതയാണ്. അന്ന് സായാഹ്നങ്ങളിൽ ഇവിടെനിന്ന് യൗവ്വനാരംഭം കാല്പനികഭരിതമാക്കിയ കൂട്ടുകാരാരും ഇപ്പോഴീ നഗരത്തിലില്ല. ഭൂമിയുടെ മറ്റേതോ കോണുകളിലേയ്ക്ക് ഞാനുൾപ്പെടെ എല്ലാവരും ചിതറിപ്പോയിരിക്കുന്നു.

സാഫല്യം കച്ചവടകേന്ദ്രം 
പാളയത്തു നിന്നും സ്‌പെൻസർ ജംഗ്ഷന്റെ ഭാഗത്തേയ്ക്ക് ഞാൻ നടന്നു.

എട്ടാം ക്ലാസിലേയ്ക്ക് കടന്നപ്പോഴാണ് പട്ടണത്തിലെ ഹൈസ്‌കൂളിൽ ചേർന്നത്. നാട്ടിൽ നിന്നും ലൈൻ ബസ്സിൽ കയറി, പത്തിരുപത് കിലോമീറ്റർ യാത്രചെയ്ത്, ജനറലാശുപത്രി ജംഗ്ഷനിൽ ഇറങ്ങും. അവിടെ നിന്നും സ്‌പെൻസർ ജംഗ്ഷൻ വരെ നടന്ന്, സിറ്റിസർവീസിൽ കയറി കവടിയാറുള്ള സ്കൂളിലേയ്ക്ക് പോകും...

പത്ത് നാല്പത് കൊല്ലങ്ങൾക്ക് മുൻപാണ്. തിരുവനന്തപുരം ഇന്നത്തെപോലെ മഹാനഗരമൊന്നും ആയിട്ടില്ല. ഈ പറഞ്ഞ വഴി അത്ര തിരക്കുള്ള ഇടമല്ല.  പ്രത്യേകിച്ച് എ. കെ. ജി സെന്റർ നിൽക്കുന്ന കവലയിൽ നിന്നും സ്പെൻസർ വരെയുള്ള ദൂരം ഏറെക്കൂറെ വിജനമായിരിക്കും ആ സമയത്ത്. ഒരുവശത്ത് യൂണിവേഴ്സിറ്റി കോളേജിന്റെ ഉയർന്ന മതിൽക്കെട്ടാണ്. അതിനുള്ളിൽ നിന്നും പുറത്തേയ്ക്ക് ചാഞ്ഞുനിൽക്കുന്ന പടുകൂറ്റൻ മരങ്ങൾ വഴിയെ ഇരുണ്ടതാക്കുന്നു...

ഒരു ദിവസം, എ. കെ. ജി. സെന്റർ കഴിഞ്ഞ് സ്‌പെനസറിലേയ്ക്ക് നടക്കുകയാണ്. പട്ടണത്തിലേയ്ക്ക് സ്ഥിരമായി വരാൻ തുടങ്ങിയിട്ട് ഏതാനും ആഴ്ചകളെ ആയിട്ടുള്ളു. അതിന്റെ അപരിചിതത്വമുണ്ട്. അല്പനേരമെടുത്തു എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവാൻ. ശക്തമായ ഒരിടിയുടെ ആഘാതത്തിൽ, ഞാൻ റോഡിനു വശത്തുള്ള ചെളിവെള്ളത്തിലേയ്ക്ക് തെറിച്ചുവീണു. തലയുയർത്തി നോക്കുമ്പോൾ, ഒരു സൈക്കിൾ വെട്ടിവെട്ടി കടന്നുപോകുന്നു. എന്നെ ഇടിച്ചിട്ട ആ സൈക്കിൾ  എങ്ങനെയൊക്കെയോ മറിഞ്ഞുവീഴാതെ അല്പം മുന്നിലേയ്ക്ക് പോയി ബാലൻസ് ചെയ്ത് നിർത്തി. മീൻകൊണ്ടു പോകുന്ന സൈക്കിളാണ്. പിറകിൽ മീൻ നിറച്ച വലിയൊരു കുട്ടയുണ്ട്. അക്കാലത്ത് ചന്തകളിലേയ്ക്ക് മീൻകൊണ്ടുപോകാൻ സൈക്കിളിനു പിറകിൽ ഒരു പ്രത്യേകതരം വലിയ കുട്ട ഉപയോഗിച്ചിരുന്നു.
"കാലത്തെ മനുഷ്യനെ മെനക്കെടുത്താൻ ഇറങ്ങിക്കോളും ബാഗും തൂക്കി. റോട്ടില് നോക്കി നടക്കെടാ..."
ചെളിവെള്ളത്തിൽ കിടക്കുന്ന എന്നെ അവിടെ ഉപേക്ഷിച്ച് അയാൾ സൈക്കിൾ ചവിട്ടി അതിവേഗത്തിൽ അപ്രത്യക്ഷനായി. പാളയം മാർക്കറ്റിൽ എത്രയും പെട്ടെന്ന് മീനെത്തിക്കേണ്ട ആവശ്യം ഉണ്ടായിരുന്നിരിക്കാം അയാൾക്ക്...

എങ്ങനെയൊക്കെയോ ആ ചെളിവെള്ളത്തിൽ നിന്നും ഞാൻ എണീറ്റു. ശരീരത്തിന്റെ ഒരു വശം മുഴുവൻ ചെളിവെള്ളവും ചെളിയുമായിരിക്കുന്നു. എന്നാൽ അതുമാത്രമല്ല പ്രശ്നം. എന്റെ ദേഹത്ത് വന്നിടിച്ചത് മീൻകുട്ടയാണ്. ചെളിയില്ലാത്ത ശരീരത്തിന്റെ ബാക്കിഭാഗത്ത് മുഴുവൻ മീൻകുട്ടയിൽ നിന്നുള്ള ജലവും അസഹ്യമായ ദുർഗന്ധവും. എന്തുചെയ്യണമെന്നറിയാതെ ഞാനവിടെ നിന്നു. എനിക്ക് കരച്ചിൽ വന്നു. മറ്റൊന്നും അപ്പോൾ ചെയ്യാനുണ്ടായിരുന്നില്ല...

എ. കെ. ജി സെന്റർ ഭാഗത്തുനിന്നും രണ്ട് ചേട്ടന്മാർ നടന്നുവരുന്നുണ്ടായിരുന്നു. അവർ ഈ സംഭവം കണ്ടിരുന്നു. അവർ വേഗത്തിൽ എന്റെ അടുത്തേയ്ക്ക് വന്നു. എന്റെ രൂപം കണ്ടപ്പോൾ സ്വാഭാവികമായും ഉണ്ടായ ചിരി അവർ ഒതുക്കി.

എ. കെ. ജി സെന്ററിന് നേരെ എതിർഭാഗത്തായി ഒരു ഹോസ്റ്റൽ ഉണ്ട്. അവിടെ താമസിച്ച് മാർ ഇവാനിയോസ് കോളേജിൽ ബിരുദത്തിനു പഠിക്കുന്ന വിദ്യാർത്ഥികളായിരുന്നു അവർ. സ്‌പെൻസർ ജംഗ്ഷനിൽ കോളേജ് ബസ് കയറാനായി വരുമ്പോഴാണ് എന്റെ ദയനീയാവസ്ഥ കാണുന്നത്. അതിൽ ഒരാൾ ബസ് കയറാൻ പോയപ്പോൾ മറ്റെയാൾ എന്നെയും കൊണ്ട് അവരുടെ ഹോസ്റ്റലിലേയ്ക്ക് പോയി. ഹോസ്റ്റൽ മുറിയിൽ, ഒരു ടവൽ തന്നു. ഞാൻ എന്റെ യൂണിഫോം മാറി അത് കഴുകി. കുളിച്ചു. അയാൾ തന്നെ എന്റെ വസ്ത്രം നന്നായി പിഴിഞ്ഞ്, ഇസ്തിരിയിട്ട് ഒരുവിധം ഉണക്കിയെടുത്തു. പിന്നീട് ഞങ്ങൾ ഒന്നിച്ച് സ്‌പെൻസർ ജംഗ്ഷനിൽ വന്നു. അയാൾ കോളേജിലേയ്ക്കും ഞാൻ സ്‌കൂളിലേക്കും ബസ് കയറിപ്പോയി...

അന്ന്, ആ ചെറുപ്പക്കാരൻ അത്രയും ചെയ്തില്ലായിരുന്നുവെങ്കിൽ ഞാൻ എന്തുചെയ്യുമായിരുന്നു. കുറച്ചുനേരം കൂടി അവിടെ വിഷമിച്ചും കരഞ്ഞും നിന്നേനെ.., വേറെ ആരെങ്കിലും സഹായിച്ചേനെ... ആ സമയത്ത്, അവിടെ, ചെളിയിൽ കുളിച്ച്, ദുർഗന്ധപൂരിതനായി നിൽക്കുമ്പോൾ, എനിക്കത് ഒരിക്കലും പരിഹരിക്കാനാവില്ല എന്നുതോന്നിയ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തസംഭവമായിരുന്നു.

നഗരത്തെ ഒരു ഏകകമായി കാണുമ്പോൾ അതിന് മാനുഷികമായ മുഖമില്ല. അനന്തമായി ചലിക്കുന്ന ഒരു യന്ത്രത്തിന്റെ ലോഹഭാവമാണ് അപ്പോൾ പ്രത്യക്ഷമാവുക. എന്നാൽ വ്യക്തിനിഷ്ഠമായ സംഭവങ്ങളിലൂടെ നഗരത്തെ അനുഭവിക്കുമ്പോൾ അതങ്ങനെയല്ല. മനുഷ്യൻ അവന്റെ സഹജമായ സഹാനുഭൂതിയാലും മനുഷ്യത്വത്താലും കഴിവുകളാലും ആവിഷ്കരിച്ചെടുത്ത പരിണാമത്തിന്റെ അതുല്യമായ, ഭൗതികവും അലൗകികവുമായ, നീക്കിയിരുപ്പുകൾ മുഴുവൻ മനുഷ്യന്റേത് മാത്രമാണ്. അതിന് സ്ഥലകാലഭേദമില്ല! 

സ്പെൻസേഴ്സ് ജംഗ്ഷൻ കഴിയുമ്പോൾ വലതുവശത്തായി 'ഇന്ത്യൻ കോഫീഹൗസി'ന്റെ ഓടിട്ട പഴയ കെട്ടിടം. ഇന്ന് അതവിടെയില്ല. എങ്കിലും അതുവഴി കടന്നുപോകുമ്പോൾ ഞാൻ അത് കാണുക തന്നെചെയ്യും. ആ കോഫീഹൗസ് നഗരവാസികളായ യുവാക്കളുടെ വികാരമായിരുന്നു. ഒരു കൗമാരക്കാരനും പിന്നെ നവയുവാവുമൊക്കെയായി ഇവിടെ അലയുന്നതിനു മുൻപ്, തലയിൽ വിചിത്ര കിന്നരിതൊപ്പികൾ വച്ച വെയ്റ്റർമാരുള്ള കോഫീഹൗസിൽ അത്ഭുതാദരങ്ങളോടെ ചേട്ടന്മാർക്കൊപ്പം വന്നിരുന്ന കുട്ടിക്കാലത്തെ ഒന്നുരണ്ട് അവസരങ്ങൾ മറവിയുടെ പൂഴിപ്പരപ്പിൽ വളപ്പൊട്ടുകൾ പോലെ തിളങ്ങി കാണാം.

ചില രുചികൾ കോഫീഹൗസിൽ നിന്നാണ് ആദ്യമായി അറിയുന്നത്. മട്ടൻ ഓംലെറ്റ്‌, ബോംബെ ടോസ്റ്റ്, റോസ് മിൽക്ക്, കോൾഡ് കോഫീ, ഫ്രൂട്ട് സലാഡ്... ഇതിൽ പലതും നേർത്ത രുചിവ്യത്യാസങ്ങളോടെ പിൽക്കാലത്ത് മറ്റു പല ഭക്ഷണശാലകളിൽ നിന്നും, ഭാര്യയുടെ തന്നെ മെനുവിൽ നിന്നും കഴിച്ചിട്ടുണ്ടെങ്കിലും മട്ടൻ ഓംലെറ്റിനെ വേറെവിടെയും ഞാൻ കണ്ടുമുട്ടിയിട്ടില്ല. അത് കോഫീഹൗസിന്റെ 'തദ്ദേശീയവിഭവം' ആണെന്ന് തോന്നുന്നു.

കോഫീഹൗസിലേയ്ക്കുള്ള മറ്റൊരാകർഷണം തൊട്ടുചേർന്നുള്ള വൈ. ഡബ്ല്യു. സി. എ വനിതാഹോസ്റ്റലാണ്. പലദേശങ്ങളിൽ നിന്നും നഗരത്തിൽ പഠിക്കാനെത്തിയ ഏറ്റവും ആധുനികരായ പെണ്‍കുട്ടികളുടെ താവളമായിരുന്നു എക്കാലത്തും ആ വനിതാഹോസ്റ്റൽ. മതിലിനിപ്പുറം കോഫീഹൗസിന്റെ മുറ്റത്ത് പ്രണയാർത്ഥികളായ ചെറുപ്പക്കാർ വർണ്ണവസ്ത്രങ്ങളണിഞ്ഞ് ചുറ്റിതിരിഞ്ഞു. യെസ്ഡി ബൈക്കിലും പിന്നീട് ചുമന്ന യമഹാ ആർഎക്സ് ഹൺഡ്രഡിലുമൊക്കെ കയറിയിരുന്ന് സൊറപറയുന്നതായി ഭാവിച്ചു. അപ്പുറത്തെ രണ്ടാം നിലയിലെ വരാന്തയിൽ നിന്നും പാളിവീഴുന്ന ഒരു നോട്ടത്തിനായി...

സ്വപ്നങ്ങളുടെ ഭോജനശാലയെന്നും വിളിക്കാം കോഫീഹൗസിനെ. ഒരുപാട് ചെറുപ്പക്കാർ സർഗാത്മകമായ സ്വപ്നങ്ങൾ കണ്ടത് ഇവിടെയിരുന്നാണ്. അമച്ച്വർ കലാകാരന്മാർ താടിയും മുടിയും നീട്ടിവളർത്തി കാപ്പികപ്പിന് മുന്നിൽ സിഗരറ്റും പുകച്ചിരുന്ന് മണിക്കൂറുകൾ തങ്ങളുടെ കലാസ്വപ്നങ്ങൾ പതിഞ്ഞസ്വരത്തിൽ പങ്കുവച്ചു. അവരൊക്കെ പിൽക്കാലത്ത് അറിയപെടുന്ന കലാകാരൻമാരായോ എന്നറിയില്ല. പക്ഷെ എന്റെ തലമുറയ്ക്ക് തൊട്ടുമുൻപ് ഈ കോഫീഹൗസിൽ സ്ഥിരവാസികളായിരുന്നു എന്ന് പറയപ്പെടുന്ന ഒരു സംഘത്തിലെ ചിലരൊക്കെ ഇന്ന് അറിയപ്പെടുന്നവരാണ്‌. മോഹൻലാലും പ്രിയദർശനും സുരേഷ്കുമാറും മണിയൻപിള്ളരാജുവുമൊക്കെ അക്കൂട്ടത്തിൽപ്പെടുന്നവരത്രേ...

രാവിലേ മുതൽ വൈകുന്നേരം വരെ, പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ കോഫി ഹൗസിൽ വന്നിരിക്കാറുള്ള കുറച്ചുപേരും ഉണ്ടായിരുന്നു. ഇത്തരക്കാരെ അല്പം പരിഹാസത്തോടെയാണ് മറ്റുള്ളവർ കണ്ടിരുന്നത്‌. പരിഹാസം പലപ്പോഴും നേരിട്ട് തന്നെ കേട്ടിരുന്നുവെങ്കിലും, അവർക്ക് അവിടം ഉപേക്ഷിച്ചുപോവാകാനായില്ല. അക്കൂട്ടത്തിൽ, വില കുറഞ്ഞതെങ്കിലും വൃത്തിയും വെടിപ്പുമുള്ള വസ്ത്രങ്ങൾ ധരിച്ച് സുമുഖനായി രാവിലെ തന്നെ പ്രത്യക്ഷപ്പെടുന്ന, ഇപ്പോൾ പേര് മറന്നുപോയ, ഒരു കൂട്ടുകാരനുണ്ടായിരുന്നു. ഇത്തരം അവഹേളനത്തെ നിർമ്മമമായ ചിരിയോടെയും മറുഫലിതങ്ങളിലൂടെയും അവൻ നേരിട്ടിരുന്നു. ഏതോ തരളനിമിഷത്തിൽ, അതുവരെ കാണാത്ത ഒരു വിവശതയോടെയാണ് അവൻ പറഞ്ഞത്: ചെങ്കൽചൂളയിലായിരുന്നു അവന്റെ വീട്. നഗരനിരത്തിന്റെ ചാരെ, ഓടയോട് ചേർന്ന്, തകരപ്പാളികളാലും പോളിത്തീൻ ഷീറ്റുകളാലും തട്ടികൂട്ടിയത്. മിക്കവാറും എല്ലാ ദിവസവും ഓടയിലെ മലിനജലം കവിഞ്ഞൊഴുകി വീടിനുള്ളിലേയ്ക്ക് കയറും. ഞങ്ങളെ പോലുള്ളവരുടെ ഉത്തരവാദിത്വരഹിതമായ കാല്പനികകാമനകളിൽ ആയിരുന്നില്ല അവൻ. എങ്കിലും, ആ പരിസരത്ത്, എല്ലാവരോടുമൊപ്പം, രക്ഷപെടലിന്റെ കുറച്ചുനേരം അസ്വദിച്ച്, പ്രസന്നവദനനായി അവൻ കഴിഞ്ഞുപോയി...           

സ്പെൻസേഴ്സ് ജംഗ്ഷൻ
നാടോടി/നായാടി ജീവിതത്തിൽ നിന്നും മനുഷ്യൻ പരിണമിച്ചെത്തിയത് കൃഷീവലസമൂഹത്തിലേയ്ക്കാണ്. കേരളവും വ്യത്യസ്തമായിരുന്നില്ല. അങ്ങനെയാണെങ്കിലും, അതിവിദൂരവും അവ്യക്തവുമായ പുരാതനകാലം മുതൽ തന്നെ കേരളം വിദേശങ്ങളുമായി കച്ചവടബന്ധം നിലനിർത്തിയിരുന്നു. സ്വാഭാവികമായി ഉണ്ടായിരുന്ന ഭൂവിഭവങ്ങളുടെ വ്യാപാരമാണ് അക്കാലത്ത് നടന്നത്. ആധുനികകാലത്ത് പാശ്ചാത്യലോകം വ്യാവസായികമേഖലയിൽ ക്ഷിപ്രോന്നമനം നടത്തുന്ന നേരം നമ്മൾ കൊളോണിയലിസത്തിന്റെ കീഴിലായിരുന്നു. അധിനിവേശവുമായി ബന്ധപ്പെട്ട്, അതിന്റെ വിദൂരമായ പ്രതിസ്ഫുരണങ്ങൾ ഇൻഡ്യയുടെ ഏതാനും ചില ഭാഗങ്ങളിലിൽ വ്യാവസായികമായ  ചെറുചലനങ്ങളും പട്ടണവത്‌ക്കരണവും ഉണ്ടാക്കിയിട്ടുണ്ടാവാം. എങ്കിലും കേരളത്തിലെ ആധുനിക നഗരവത്കരണത്തിനു വ്യവസായവുമായി കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആ വളർച്ച ത്വരിതമായി സംഭവിച്ചതുമായിരുന്നില്ല. മറ്റ് നഗരവത്കരണങ്ങളിൽ നിന്നും വ്യത്യസ്തമായ പല സ്വഭാവവിശേഷങ്ങൾ അതിനുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, വളരെ സചേതനമായി ആരംഭിച്ച സാമൂഹികപരിഷ്കാരങ്ങളുമായി കൂടി ബന്ധപ്പെട്ടുള്ളതാണ് നമ്മുടെ  പട്ടണങ്ങളുടെ വളർച്ച.

ഇരുപതാം ശതകത്തിന്റെ മധ്യത്തിൽ, തിരുവനന്തപുരം, ആദ്യമായി ഒരു ആധുനികപട്ടണത്തിന്റെ ഭാവവും രുചിയും പ്രകടിപ്പിക്കാൻ തുടങ്ങുമ്പോൾ, ഈ ദേശത്തിന്റെ ദിനരാത്രങ്ങൾ എങ്ങനെയായിരുന്നു? അക്കാദമികമായ ചരിത്ര, സാംസ്കാരിക പഠനങ്ങൾ ഉണ്ടാവുമായിരിക്കും. പക്ഷെ ഞാൻ തിരിയുക മറ്റൊരു ഖനിയിലേക്കാണ്. കെ. സരസ്വതിയമ്മയുടെ കഥകൾ. അതീവ വൈവിധ്യത്തോടെയും  സമഗ്രമായും ജീവിതത്തെ ആവിഷ്കരിച്ച എഴുത്തുകാരിയാണ് സരസ്വതിയമ്മ. അവർ പ്രാഥമികമായി, ശക്തമായ സ്ത്രീപാക്ഷികത പ്രകാശിപ്പിക്കുന്ന എഴുത്തുകാരിയാണ്. എന്നാൽ അതുമാത്രവുമല്ല അവരുടെ അവരുടെ സാഹിത്യം. എനിക്ക്, സരസ്വതിയമ്മ  തിരുവനന്തപുരത്തിന്റെ എഴുത്തുകാരിയാണ്. അവർ തിരുവനന്തപുരത്തെ കുറിച്ച് എന്തെങ്കിലും എഴുതണം എന്ന് കരുതിഎഴുതിയ എഴുത്തുകാരിയല്ല. എന്നാൽ സങ്കീർണമായ മനുഷ്യജീവിതത്തെ വരയുന്ന അവരുടെ ഓരോ കഥയിലും, ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ, തിരുവനന്തപുരം വന്നുനിന്നു.

"ക്രിസ്തുമസ്സ് അവധിക്ക് തിരുവനന്തപുരത്ത് പോവുകയേ ഇല്ലെന്നായിരുന്നു എന്റെ നിശ്ചയം. എന്നാൽ സമയമായപ്പോൾ ഏതോ ഒരു ശക്തി എന്നെ അങ്ങോട്ട് വലിച്ചിഴച്ചു. ഞാൻ ശാരദയുടെ വീട്ടിൽ ചെന്നപ്പോൾ അവളവിടെ ഉണ്ടായിരുന്നില്ല. അവൾ ചലച്ചിത്രത്തിന് പോയിരിക്കയാണെന്നറിഞ്ഞ് ഞാനും സിനിമാഹാളിലേയ്ക്ക് തന്നെ തിരിച്ചു." (ശരചന്ദ്രിക - 1942)

""പേപ്പർ വേണ്ടേ വായിക്കാൻ?"
അയാൾ പേപ്പർ അവളുടെ നേരെ നീട്ടി. അത് വാങ്ങുന്നതിൽ വിലാസിനി ഒരു ദൂഷ്യവും കണ്ടില്ല. അയാൾ ചോദിച്ചു: "തിരുവനന്തപുരത്ത് പോവുകയാണോ?"
"അതെ."
"കോളേജിൽച്ചേരാൻ?"
"അതെ."
"ഞാനും അതിനു തന്നെ. ലാകോളേജിൽ. വക്കീലാകാനാണ് എനിക്കിഷ്ടം. സ്വതന്ത്രമായ ഒരു ജീവിതം." (സ്വാതന്ത്ര്യവാദക്കാരി - 1946)

ഈയാണ്ടിടവത്തിൽ ആദ്യതിയതികളിലൊരുന്നാൾ വൈകിട്ട് ഞാൻ തിരുവനന്തപുരത്തെ പാളയം കവലയിൽ നിന്നും ബീച്ചുബസ്സിൽ കയറി. ബസ്സിന്റെ ചവിട്ടുപടിയിൽ പെരുവിരൽ മാത്രമൂന്നി കമ്പിയിൽ പിടിച്ചുനിന്നു. വല്ലവിധവും മുക്കാൽമണിക്കൂറാവുന്നതിനു മുമ്പേ എനിക്ക് ശഖുമുഖം കടപ്പുറത്ത് ചെന്നെത്താൻ സാധിച്ചു. യോഗാഭ്യാസമനുഷ്ഠിച്ച് യാത്രചെയ്തതിന്റെ ക്ഷീണം തീർക്കാനായി ഒരു മണ്ഡപത്തിന്റെ അരമതിലിൽ ചെന്നിരുന്നു ഞാൻ ചുറ്റും നോക്കി. അല്പമകലെ ഒരു സായിപ്പും പത്നിയും പട്ടിയെ കളിപ്പിച്ചുകൊണ്ട് നിന്നിരുന്നു. സായിപ്പിന്റെ പട്ടിയുടെ കളിയോ പത്നിയുടെ കളിയോ, ഏതാണെന്നെ കൂടുതൽ രസിപ്പിച്ചതെന്നതിന് തീരെ തീർച്ചയില്ല." (മണ്ണുവാരിക്കളി - 1947)

തിരുവനന്തപുരത്തെക്കുറിച്ച് ഇതുമാതിരിയുള്ള പ്രത്യക്ഷമായ പരാമർശം, സരസ്വതിയമ്മയുടെ രണ്ടു കഥകൾ എടുക്കുമ്പോൾ ഒന്നിലെങ്കിലുമുണ്ടാവും. അത്തരം നേരിട്ടുള്ള സൂചന ഇല്ലാത്ത കഥകളിൽ പോലും പിന്നണിയിലെ ദേശം തിരുവനന്തപുരമാണെന്ന തോന്നലുളവാക്കുന്ന ലീനമായ പരാമർശങ്ങൾ കാണാനാവും.

ഭൂമിയിലെ മനുഷ്യരിൽ ബഹുഭൂരിപക്ഷവും സാഹിത്യം വായിക്കുന്നവരല്ല. അതിൽ അസ്വഭാവികതയില്ല. വായിക്കാൻ സാധിക്കുക എന്നത് പ്രിവിലിജിഡ് ആയിട്ടുള്ള സംഗതിയാണെന്ന് തോന്നുന്ന അപൂർവ്വം അവസരങ്ങൾ പക്ഷെ ഉണ്ടാവാറുണ്ട്. പത്തെഴുപത്തഞ്ച് കൊല്ലങ്ങൾക്ക് മുൻപ് സരസ്വതിയമ്മ ഒരുപാട് തവണ നടന്ന അതേ രാജപാതയിലൂടെയാണ് ഞാനിപ്പോൾ നടക്കുന്നത്. അതെനിക്കുറപ്പാണ്. മാത്രവുമല്ല അവർ കണ്ട കാഴ്ചകളാണ്, അവരെക്കുറിച്ചോർക്കുന്ന ഈ അർത്ഥനിമിഷത്തിൽ ഞാനും കാണുന്നത്, ഞാൻ കാണുന്ന കാഴ്ചകളല്ല. ദ്വന്ദമാനമുള്ള ഈ ആന്തരികായനം വായനയുടെ ഭാവനയിൽ മാത്രം സാധ്യമാവുന്നതാണ്. 

സെക്രട്ടറിയേറ്റ്
ഞാൻ വീണ്ടും തെക്കോട്ട്‌ നടന്നു. എ. ജീസ്‌ ഓഫീസും സെക്രട്ടറിയേറ്റിന്റെ സമരവാതിലും കടന്ന്. പട്ടണത്തിന്റെ ഈ ഭാഗത്തിന് 'സ്റ്റാച്യൂ' എന്ന് പേരുവരാൻ കാരണമായ സർ. ടി. മാധവറാവുവിന്റെ പ്രതിമയും കടന്ന്... എതിർവശത്ത്‌ സെക്രട്ടറിയേറ്റിന്റെ വ്യതിരിക്തമായ പച്ച ഇരുമ്പുവേലിയുടെ അരുകിലായി ഒരുകൂട്ടം കലാലയവിദ്യാർത്ഥികൾ കോളേജ്ബസ് കാത്തുനിൽക്കുന്നു. വസ്ത്രധാരണത്തിൽ നിന്നും കയ്യിലിരിക്കുന്ന ഉപകരണങ്ങളിൽ നിന്നും ഏതോ എഞ്ചിനിയറിങ്ങ് കോളേജിലെ കുട്ടികളാണെന്ന് മനസ്സിലാക്കാം. യൗവ്വനം പ്രായമില്ല, ഒരു മാനസികാവസ്ഥയാണ് എന്നതൊക്കെ വെറുതെ പറയുകയാണ്. യൗവ്വനത്തിന്റെ സൗന്ദര്യവും ചടുലതയും, ധാർമ്മികബോധം പോലും, ആ പ്രായത്തിലെ സാധ്യമാവുകയുള്ളൂ. പരിസരത്തെ മറന്ന്, യൗവ്വനത്തിന് മാത്രം സൃഷ്ടിക്കാനാവുന്ന ആഹ്ളാദങ്ങളിൽ മുങ്ങിനിൽക്കുന്ന ആ കുട്ടികൾ, എന്റെ മധ്യവയസ്സിന്റെ വിവശതയിൽ, ഓർമ്മയുടെ ചെറുജ്വാലാമുഖികളായി...

അപ്പോഴാണ്‌ അപ്പുറത്തെ വളവുതിരിഞ്ഞ് ഒരു കൂട്ടം സ്കൂൾകുട്ടികൾ, യൂണിഫോമിൽ, വരിയായി പ്രത്യക്ഷപ്പെട്ടത്. ഏതോ വിദൂരഗ്രാമത്തിൽ നിന്നും എക്സ്കർഷന് വന്ന അവർ അതിരാവിലെ സെക്രട്ടറിയേറ്റ് കാണാൻ എത്തിയിരിക്കുകയാണെന്ന് തോന്നുന്നു. ഒന്നുരണ്ട് അധ്യാപികമാർ അവരെ വരിയിൽ  നിർത്തി നടത്തിക്കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നു. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പരസ്പരം തൊട്ടും തോണ്ടിയും ചിരിച്ചുകളിച്ച്‌ നിൽക്കുന്ന എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥികളുടെ അടുത്തെത്തിയപ്പോൾ ഗ്രാമീണരായ ആ സ്കൂൾകുട്ടികളുടെ കണ്ണിലും മുഖത്തും വിരിഞ്ഞ അത്ഭുതപരതന്ത്രത നിരത്തിന് ഇപ്പുറത്തായിട്ടും എനിക്ക് വ്യക്തമായി കാണാനായി. അക്കൂട്ടത്തിലെ ചില പെണ്‍കുട്ടികൾ പരസ്പരം നോക്കി കുട്ടിത്തംമാറാത്ത ലജ്ജയോടെ വായപൊത്തി ചിരിക്കുന്നു...

ആദ്യമെത്തുന്നവർക്ക് നഗരം ഇങ്ങിനെ സൂക്ഷ്മമായ ചില ആശ്ചര്യങ്ങളും ആഗ്രഹങ്ങളുമാണ്. ആ സ്കൂൾകുട്ടികളിൽ പലരും ഇതുപോലൊരു നഗരത്തിലേയ്ക്ക് വരുന്നതും ഈ കോളേജ് വിദ്യാർഥികളെ പോലെ ഒരു നഗരവിദ്യാലയത്തിൽ പഠിക്കുന്നതും ഒക്കെ ഇപ്പോൾ ആഗ്രഹിക്കുകയാവും. ആഗ്രഹങ്ങളുടെ ആകർഷണീയത അത് ആഗ്രഹങ്ങളായിരിക്കുമ്പോൾ മാത്രമാണ്. ഇതുപോലെ, നഗരപ്രാന്തത്തിൽ നിന്നും അത്ഭുതാദരങ്ങളോടെ പട്ടണത്തിൽ പഠിക്കാൻ വന്ന കൗമാരകാലം എനിക്കുമുണ്ട്. എന്നാൽ നഗരവാസം നഗരത്തിന്റെ പൊലിമയെല്ലാം വേഗത്തിൽ ചോർത്തികളയുന്നു. തിരിച്ചറിയപ്പെടാനാവാത്ത മറ്റൊരു നഗരവാസിയായി നമ്മൾ അതിന്റെ മജ്ജയിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുന്നു...

ഞാൻ നടക്കുന്നതിനനുസരിച്ച് ആ കോളേജ് വിദ്യാർത്ഥികളും സ്കൂൾ കുട്ടികളും എന്റെ കാഴ്ചയിൽ നിന്നും മറഞ്ഞുപോയി. ഇപ്പോൾ ഞാൻ 'അരുൾജ്യോതി' എന്ന ഭോജനശാലയ്ക്ക് മുന്നിലാണ്. സെക്രട്ടറിയേറ്റിന്റെ തെക്കേഗേറ്റിന് നേരെ എതിർവശത്തായി കാണുന്ന ഈ റെസ്റ്റോറന്റ് എത്ര ദശാബ്ദങ്ങളായിട്ടുണ്ടാവും ഇവിടെ പ്രവർത്തിക്കാൻ തുടങ്ങിയിട്ട്. എനിക്ക് ഓർമ്മയുള്ള കാലം മുതൽ ഇതിവിടെയുണ്ട്. ഞാൻ അതിലേയ്ക്ക് കയറി. ഒറ്റനോട്ടത്തിൽ ദൃശ്യമാവുക മൊത്തത്തിലുള്ള വൃത്തിഹീനതയാണ്. മുൻപും ഇതിങ്ങനെയായിരുന്നൊ? ആ നിലയ്ക്ക് ശ്രദ്ധിച്ചിരുന്നില്ല എന്നതുമാവും. ഇവിടുത്തെ ഫ്രെഷ് ഗ്രേപ് ജ്യൂസ് വളരെ ഇഷ്ടമായിരുന്നു പണ്ട്. കുറച്ചു മുന്തിരിയൊക്കെ അതുപോലെ തന്നെയിട്ട് ഒരു പ്രത്യേക കൂട്ട്. എങ്കിലും ഇപ്പോഴത്തെ പരിസരം അതിലേയ്ക്ക് പോകുന്നതിൽ നിന്നും മുടക്കി. ഒരു സെറ്റ് പൂരിമസാല ആവശ്യപ്പെട്ടു. തൊട്ടപ്പുറത്ത് സായിപ്പും മദാമ്മയും ഗീറോസ്റ്റ് കഴിക്കുന്നു. പിരമിഡിന്റെ ആകൃതിയിലുള്ള ആ ദോശ അവർ വൃത്തിയായി മടക്കി പ്ലേറ്റിനുള്ളിൽ വച്ചതിനുശേഷം അനുധാവനതയോടെ കഴിക്കാൻ തുടങ്ങി. ഇത്തരം ഭക്ഷണവിഭവങ്ങൾ നന്നായി പരിചയിച്ചിട്ടുള്ള വിദേശികൾ തന്നെ...

തിരുവനന്തപുരം പട്ടണത്തിന്റെ തനതു കാഴ്ച
പുളിമൂട് ജംഗ്ഷൻ കഴിഞ്ഞുള്ള 'മോഡേൺ ബുക്സ്' എന്ന പുസ്തകശാലയായിരുന്നു എന്റെ ലക്‌ഷ്യം. അങ്ങോട്ട്‌ നടക്കുമ്പോഴാണ് എതിർദിശയിൽ നിന്നും നടന്നുവരികയായിരുന്ന ഒരാൾ "സെക്രട്ടറിയേറ്റിൽ വിസിറ്റേഴ്സിനുള്ള ഗേറ്റ് എവിടെയാണ്?" എന്ന് ചോദിച്ചത്. മറ്റെന്തോ ആലോചിച്ച്‌ നടക്കുകയായിരുന്നതിനാൽ ഒരു നിമിഷമെടുത്തു അയാൾ എന്നോടാണ് സംസാരിക്കുന്നത് എന്ന് മനസ്സിലാക്കാൻ. ഒരു മദ്ധ്യവയസ്കൻ. അയാളുടെ ഒപ്പമുണ്ടായിരുന്ന, തോളിൽ ഭാരമുള്ള തുകൾസഞ്ചി തൂക്കിയ പെണ്‍കുട്ടി കുറച്ചു ദൂരെമാറി നിൽക്കുന്നു.

എത്രയോ വർഷങ്ങൾക്ക് മുൻപ്, ചേച്ചി അവിടെ ഉദ്യോഗസ്ഥയായിരുന്ന കാലത്ത് എന്നോ ആണ് അവസാനമായി സെക്രട്ടറിയേറ്റിൽ കയറിയത്. അവധിക്കാലത്ത് ദിനേനയെന്നോണം ഇതുവഴി കടന്നുപോകാറുണ്ടെങ്കിലും എന്തെങ്കിലും ആവശ്യത്തിന് അതിനുള്ളിലേയ്ക്ക് കയറേണ്ടി വന്നിട്ടില്ല. അതുകൊണ്ടു തന്നെ സന്ദർശകർക്കുള്ള പ്രവേശനം ഏതുവഴിയാണെന്ന് എനിക്ക് തിട്ടമുണ്ടായിരുന്നില്ല. അയാളുടെ ചോദ്യം കേട്ടപ്പോൾ ഞാൻ ഒന്ന് പകച്ചു. ഇടയ്ക്കെപ്പൊഴോ അതുവഴി കടന്നുപോകുമ്പോൾ, തെക്കേ ഗേറ്റിനും വൈ. എം. സി. എ ഗേറ്റിനും ഇടയ്ക്ക്, ട്രെഷറിയുടെ എതിർവശത്തായി, 'സന്ദർശകർക്ക് പാസ് നൽകുന്ന സ്ഥലം' എന്നോ മറ്റോ എഴുതിവച്ചിരിക്കുന്ന ഒരു കൗണ്ടർ കണ്ടിരുന്നു. അയാൾക്ക്‌ അങ്ങോട്ടേയ്ക്കുള്ള വഴി പറഞ്ഞുകൊടുത്തു.

അയാളും ആ യുവതിയും ധൃതിയിൽ നടന്നുപോയി. അച്ഛനും മകളുമായിരിക്കണം. ഒരു ദീർഘയാത്ര കഴിഞ്ഞുവരുന്ന ലക്ഷണമുണ്ട്. എന്ത് ആവശ്യത്തിനായിരിക്കും അവർ വന്നിരിക്കുക. എന്തോ അത്യാവശ്യകാര്യത്തിനാണെന്ന് അയാളുടെ മുഖഭാവം പറയുന്നുണ്ടായിരുന്നു. നമ്മുടെ സർക്കാർ ഓഫീസ്, അതും ഭരണ സിരാകേന്ദ്രം - ചുവപ്പ് നാടകളിൽ കുരുങ്ങിപോകാതെ അവരുടെ ആവശ്യം വേഗം നടന്നുകിട്ടുമോ? അതൊരുപക്ഷെ അവരുടെ ജീവിതത്തിന്റെ ഗതിനിർണ്ണയിക്കുന്ന കാര്യമായിരിക്കുമോ? തിരിഞ്ഞു നോക്കി, അവർ രണ്ടുപേരും കാഴ്ച്ചയിൽ നിന്നു മറഞ്ഞുപോയിരിക്കുന്നു...

പുളിമൂട് ജംഗ്ഷൻ കഴിഞ്ഞ് ഇടത്തേയ്ക്കുള്ള ചെറിയ റോഡിലേയ്ക്കുകയറണം. ഗാനധാരിയമ്മൻ കോവിൽറോഡിലേക്കുള്ള വഴിയാണ്. ഗാന്ധാരിയമ്മൻ കോവിലിനടുത്തുള്ള ഒരു വീട്ടിലാണ് ഇ. എം. എസ് താമസിച്ചിരുന്നത്. ഒരിക്കൽ അവിടെ പോയിട്ടുണ്ട്. ട്യൂട്ടോറിയലുകളുടെ കേന്ദ്രമാണ് ഗാന്ധാരിയമ്മൻ കോവിൽ റോഡ്‌. അതുകൊണ്ട് തന്നെ കലാലയ കാലത്ത് ആ റോഡിലൂടെ ഒരുപാട് അലഞ്ഞിരിക്കുന്നു. ഇപ്പോൾ കേരളത്തിന് പുറത്ത് ബിസിനസ് സംരംഭകയായ അക്കാലത്തെ ഒരു സഹപാഠി ഈയടുത്ത് ഇട്ട ഒരു മെസ്സേജ് ഓർമ്മവന്നു. "എന്റെ തിരുവനന്തപുരം കാലം ഓർക്കുമ്പോൾ ആദ്യം തെളിയുന്നത് ഗാന്ധാരിയമ്മൻ കോവിൽ റോഡിലൂടെ നമ്മൾ തെക്കുവടക്ക് നടന്ന പകലുകലാണ്..."

ഗാന്ധാരിയമ്മൻ കോവിൽ
ഇടത്തേയ്ക്ക് തിരിയുന്ന സമയത്ത് ഒരു ഓട്ടോറിക്ഷ തൊട്ടുതൊട്ടില്ലാ എന്ന മട്ടിൽ പാഞ്ഞുപോയി. ആ പോക്കിൽ ഡ്രൈവർ കൈ പുറത്തേയ്ക്കിട്ട് ഒതുങ്ങിനടക്കൂ എന്ന് ആംഗ്യംകാട്ടുന്ന കൂട്ടത്തിൽ എന്തോ അസഭ്യവും പറയുന്നത് അവ്യക്തമായി കേട്ടു. ഇളിഭ്യനായി ഞാൻ നിരത്തിന്റെ കുറച്ചുകൂടി അരികിലേയ്ക്ക് ചേർന്നുനടന്നു. രണ്ടര പതിറ്റാണ്ട് കാലത്തെ വിദേശവാസം നാട്ടിലെ പല രീതികളോടും അപരിചിതനാക്കിയിരിക്കുന്നു എന്ന് അവധിക്കെത്തുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട്.

ഗോവണി കയറി പുസ്തകശാലയിൽ എത്തുമ്പോൾ ഞാൻ മാത്രമേ കസ്റ്റമർ ആയി ഉണ്ടായിരുന്നുള്ളൂ. അധികവും ഇംഗ്ലീഷ് പുസ്തകങ്ങൾ വില്പനയ്ക്കുള്ള സ്ഥലമാണ്. എങ്കിലും അതാ മുന്നി തന്നെ ഇന്ദുചൂഡന്റെ 'കേരളത്തിലെ പക്ഷികൾ' എന്ന പുസ്തകം പ്രദർശിപ്പിച്ചിരിക്കുന്നു. ഒരുപാട് കാലം ഔട്ട് ഓഫ് പ്രിൻറ് ആയിരുന്ന പുസ്തകമാണ്. ഇപ്പോഴിതാ ആധുനികമായ രീതിയിൽ അച്ചടിച്ച് ഇറക്കിയിരിക്കുന്നു. ഹാർഡ് കവർ. സാഹിത്യ അക്കാദമി തന്നെയാണ് പ്രസാധകർ. ആ പുസ്തകം കിട്ടിയതിന്റെ സന്തോഷത്തിൽ എന്റെ കൗതുകം അല്പം കൂടിപ്പോയിരിക്കണം. കൗണ്ടറിൽ ഇരിക്കുകയായിരുന്ന ആളോട് ഞാൻ ചോദിച്ചു:
"'ഹോർത്തുസ് മലബാറിക്കസി'ന്റെ വിവർത്തനം ഉണ്ടോ?"
എന്റെ ആവേശം അശേഷം പ്രതിഫലിക്കാത്ത രീതിയിൽ അയാൾ എന്നെ നോക്കി.
"ഇല്ല. പറഞ്ഞാൽ വരുത്തിത്തരാൻ നോക്കാം?"
അയാളുടെ ഉദാസീനമായ മറുപടി എന്നെയും തണുപ്പിച്ചു.
എന്നെങ്കിലുമൊരിക്കൽ ഏതെങ്കിലും പുസ്തകശാലയിൽ വച്ച്, ഇതുപോലെ അവിചാരിതമായി 'ഹോർത്തുസ് മലബാറിക്കസും' എന്റെ മുന്നിൽ പ്രത്യക്ഷപ്പെടുമായിരിക്കും. 

റാക്കിലെ മറ്റുചില പുസ്തകങ്ങൾ കൂടി നോക്കാൻ തുടങ്ങിയപ്പോഴാണ്  മൊബൈലിൽ മെസേജ് വന്ന ശബ്ദം കേട്ടത്. ഭാര്യയുടെതാണ്: "ലാൻഡഡ് സേഫ് ലി".

പുസ്തകങ്ങൾ വാങ്ങിയതിനു ശേഷം ഭാര്യയുടെ ഫോണിലേയ്ക്ക് ഡയൽ ചെയ്തുകൊണ്ട് ഞാൻ നിരത്തിലേയ്ക്കിറങ്ങി. അന്തരീക്ഷം മാറിയതുപോലെ. വെയിലിന്റെ നിലാഭാവം അപ്രത്യക്ഷമായിരിക്കുന്നു. വിയർപ്പ് പൊടിയിക്കുന്ന ആർദ്രതയുള്ള ചൂട്. അസഹ്യമായ ശബ്ദകോലാഹലങ്ങളോടെ വാഹനങ്ങൾ ചീറിപ്പായുന്നു. അവ പടർത്തുന്ന പൊടിപടലം വിയർപ്പുമായി ചേർന്ന് ചർമ്മത്തിൽ അസ്വസ്ഥതയാവുന്നു...

കഴിഞ്ഞ അഞ്ച് മണിക്കൂറുകളെ വിദൂരമായ ഒരോർമ്മയാക്കി മാറ്റുന്ന കാര്യരഹിത വ്യഗ്രതയോടെ ഞാനും വേഗത്തിൽ നടന്നു. നഗരതിരക്കിന്റെ ആവേഗലായനികൾ എന്നെയും അതിലേയ്ക്ക് ലയിപ്പിച്ചു...!

കുറിപ്പ്: ചിത്രങ്ങൾ ഇന്റർനെറ്റ് സൈറ്റുകളിൽ നിന്നും എടുത്തുചേർത്തത്.

00

2 comments:

  1. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അനന്തപുരിയിലെ അന്തേവാസിയായിരുന്ന ഞാന്‍ ഈ നഗരം ഇപ്പോള്‍ കണ്ടാല്‍ പകച്ച് നില്‍ക്കുമായിരിയ്ക്കും. എത്ര മാറ്റങ്ങള്‍ വന്നിട്ടുണ്ടാവണം!

    ReplyDelete
    Replies
    1. മുപ്പതു വർഷം നീണ്ട കാലയളവാണ്. ഒരുപാട് മാറ്റങ്ങൾ പ്രതീക്ഷിക്കാം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയ്ക്ക് കേരളം വലിയ മാറ്റങ്ങളിലൂടെയാണല്ലോ കടന്നുപോയത്...

      Delete