Thursday 17 January 2013

കെയിന്‍ തവളകളും സോഷ്യലിസത്തിന്റെ ഭാവിയും

ഒരുകൂട്ടം കെയിന്‍ തവളകളെ (South American Cane Toad - Bufo Marinus) 1935-ല്‍ ആസ്ത്രേലിയയിലേക്ക് കൊണ്ടുവന്നു. വടക്ക് കിഴക്കന്‍ ആസ്ത്രേലിയയിലെ കരിമ്പിന്‍ തോട്ടങ്ങളിലെ, വിളനാശിനികളായ പ്രാണികളെ അഹാരമാക്കി നശിപ്പിക്കാന്‍ വേണ്ടിയാണ് ഹവായിയില്‍ നിന്നും ഇവയെ ഇറക്കുമതി ചെയ്തത്. ഇപ്പോള്‍ അവയുടെ എണ്ണം 20 കോടിയായി വര്‍ദ്ധിച്ചിരിക്കുന്നു. രസകരമായ വസ്തുത അവ ചാടി ചാടി ഒരു വര്‍ഷം കൊണ്ട് ഏതാണ്ട് 50 കിലോമീറ്ററുകള്‍ എന്ന നിലയ്ക്ക് മുന്നോട്ടുസഞ്ചരിച്ച് ആസ്ത്രേലിയയില്‍ ആകമാനം വ്യാപിച്ചുകൊണ്ടിരിക്കയാണ്. തവളകളുടെ അടിസ്ഥാന ചലനം ചാട്ടമാണല്ലോ. ആദ്യം ആസ്ത്രേലിയയിലെത്തിയ തവളകളില്‍ ആവേശവും ആരോഗ്യം കൂടിയ എതാനുമെണ്ണം മറ്റുള്ളവയെ അപേക്ഷിച്ച് വളരെ വേഗത്തില്‍ മുന്നോട്ടുനീങ്ങി. ഇത്തരത്തില്‍ മുന്‍പേസഞ്ചരിച്ച ആരോഗ്യവാന്മാരുടെ കൂട്ടത്തില്‍പ്പെട്ട തവളകള്‍ തമ്മില്‍ ഇണചേരുകയും അതില്‍ നിന്നുണ്ടായ അടുത്ത തലമുറയിലെ മിടുക്കാന്‍മാര്‍ വീണ്ടും കുറച്ചുകൂടി വേഗത്തിലും ദൂരത്തിലും മുന്നോട്ടു ചാടി യാത്രയാവുകയും ചെയ്തു.

ആദ്യം ഇവയെ ഇറക്കുമതി ചെയ്ത വടക്കുകിഴക്കന്‍ പ്രദേശത്തുള്ള തവളകളേയും, ഏതാണ്ട് 75 വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ മദ്ധ്യ ആസ്ത്രേലിയയുടെ അടുത്തെത്തികഴിഞ്ഞ തവളകളേയും താരതമ്യപ്പെടുത്തുമ്പോള്‍ , തലമുറകള്‍ സഞ്ചരിച്ച് മുന്നൊട്ടെത്തിയ തവളകളുടെ കാലുകള്‍ക്ക് , ഇപ്പോഴും ആദ്യതാവളത്തില്‍ ബാക്കിയായ തവളകളുടെ കാലുകളെക്കാള്‍ ഏകദേശം 10% നീളവും ശക്തിയും കൂടുതലാണത്രേ. ഇതിനുള്ള കാരണം, ചില ജനിതകകണികകള്‍ അതേ ജീവിവര്‍ഗത്തില്‍പ്പെട്ട ഒരു ചെറിയ കൂട്ടത്തിന് അല്‍പ്പം മുന്‍ഗണന നല്‍കുകയും അത്തരത്തിലുള്ള ഇണകളില്‍ നിന്നും ജനിക്കുന്ന അടുത്ത തലമുറയ്ക്ക് ജന്മനാതന്നെ ഈ ഉയര്‍ന്ന ജനിതകഗുണം സന്നിഹിതമായിരിക്കുകയും ചെയ്യുന്നു എന്നതാണ്. ഇത് തവളകള്‍ക്ക് മാത്രമല്ല, എല്ലാ ജീവജാലങ്ങള്‍ക്കും ബാധകമത്രേ.

ജനിതകശാസ്ത്ര സംബന്ധിയായ എന്ത് വായിച്ചുകഴിഞ്ഞാലും നേര്‍ത്ത ഉള്‍ക്കിടിലത്തോടെ ഒരു സന്ദേഹം ബാക്കിയാവും: എന്താവും സോഷ്യലിസത്തിന്റെ ഭാവി? 

1 comment: