Sunday 4 November 2012

ക്യൂബന്‍ സോഷ്യലിസം

ക്യൂബയില്‍ സര്‍ക്കാര്‍ ജോലിക്കാര്‍ക്കിടയിലെ ഒരു ചൊല്ല് ഇങ്ങിനെയാണ് : അവര്‍ (സര്‍ക്കാര്‍ ) ഞങ്ങള്‍ക്ക് ശമ്പളം തരുന്നു എന്ന് ഭാവിക്കുന്നു, ഞങ്ങള്‍ ജോലിചെയ്യുന്നു എന്നും.

രണ്ടുതരം കറന്‍സി നിലവിലുള്ള രാജ്യമാണ് ക്യൂബ. സര്‍ക്കാര്‍ ശമ്പളമൊക്കെ പെസോയിലാണ്. പെട്ടികടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനും തട്ടുകടയില്‍ നിന്ന് ദോശയടിക്കാനും പെസോ മതിയാവും. എന്നാല്‍ ഒരു മാളില്‍ കയറി സാധനംവാങ്ങാനും നല്ല്ലൊരു ചായപ്പീടികയില്‍ക്കയറി ആഹാരംകഴിക്കാനും സി. യു. സി എന്ന കറന്‍സി തന്നെ വേണം. പെസോയെക്കാള്‍ 24 ഇരട്ടി മൂല്യമുണ്ട് സി. യു. സിക്ക്. അതായത് സര്‍ക്കാര്‍ ശമ്പളമായി കൊടുക്കുന്ന കറന്‍സികൊണ്ട് നിങ്ങള്‍ക്ക് തട്ടുകടയ്ക്കപ്പുറം പോകാനാവില്ല. കാരണം പെസോ സി. യു. സിയിലേക്ക് മാറ്റാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. 

അതിങ്ങിനെയാണ്: ഒരു സര്‍ക്കാര്‍ ഡോക്ടറുടെ മാസശംബളം ഏകദേശം 800 പെസോ ആണ് - അതായത് ഏകദേശം 33 സി. യു. സി. റിമോട്ട് കണ്‍ഡ്രോള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന കളിപ്പാട്ടം കാറിന്റെ വില 40 സി. യു. സി യാണ്. മകന് ഒരു കളിപ്പാട്ടം കാറ് വാങ്ങാന്‍ വേണ്ടി തന്റെ ഒരു മാസത്തെ ശമ്പളം മുഴുവന്‍ സി. യു. സിയിലേക്ക് മാറ്റിയാലും അതിനു സാധിക്കില്ല ഒരു ഡോക്ടര്‍ക്ക്. എന്നാല്‍ സി. യു. സിയില്‍ മാത്രം വിനിമയം നടത്താന്‍ അനുവാദമുള്ള വിനോദസഞ്ചാരികള്‍ക്കുവേണ്ടി ടാക്സിഓടിക്കുന്ന ഒരു ഡ്രൈവര്‍ ദിനേന 10 മുതല്‍ 15 വരെ സി. യു. സി സമ്പാദിക്കുന്നു - ഏകദേശം 300 സി. യു. സി മാസവരുമാനം. ക്യാപ്പിറ്റലിസ്റ്റ് വ്യവസ്ഥിതിയില്‍ അടിമുടി മുങ്ങിപ്പോയ നമുക്കീ 'സോഷ്യലിസം' മനസ്സിലാകാതെ പോവുന്നതുമാവാം.

ഫിഡലിന് ശേഷം ഇത്തരം ആന്തരികവൈരുധ്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും രണ്ടു മേഖലകള്‍ ചലനാത്മകമായിട്ടുണ്ടാത്രേ. ഒന്ന് വിനോദസഞ്ചാരം. മറ്റൊന്ന് നമ്മള്‍ , മലയാളികള്‍ കഴിഞ്ഞ രണ്ടുമൂന്ന് പതിറ്റാണ്ടായി പ്രയോഗത്തില്‍ വരുത്തികൊണ്ടിരിക്കുന്ന ഒരു സാമൂഹ്യപ്രതിഭാസമാണ്. സാമ്പത്തിക അഭയാര്‍ഥികളായി  ക്യൂബ വിട്ടവര്‍ക്ക് ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ വരാനും ക്യൂബയിലേക്ക് പണമയക്കാനും മറ്റുമുള്ള തടസ്സങ്ങള്‍ റൌള്‍ എടുത്തു നീക്കിയിരിക്കുന്നു. അമേരിക്കയിലും സ്പെയിനിലുമൊക്കെ ലക്ഷകണക്കിന് ക്യൂബക്കാരാണ് ജീവിക്കുന്നത്. Another Kerala in the making!

കുറിപ്പ്: പ്രൊ-ക്യാപ്പിറ്റലിസ്റ്റ് മാധ്യമങ്ങള്‍ തരുന്ന ഇത്തരം വിവരങ്ങളെ ആവശ്യമായ മാര്‍ജിന്‍കൊടുത്ത് വായിക്കുക. പ്രകൃതിദുരന്തങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം പോലും പത്തിലൊന്നായി കുറച്ചുകാണിക്കാന്‍ ആവശ്യപ്പെടുന്ന തരത്തില്‍ സെന്‍സര്‍ഷിപ്പുള്ള ക്യൂബന്‍മാധ്യമങ്ങളെ താരതമ്യത്തിനുപോലും ഉപയോഗിക്കാനുമാവില്ല.

**

1 comment:

  1. ഇരുമ്പുമറ ഉലഞ്ഞുതുടങ്ങിയെന്നോ?

    ReplyDelete