തൊള്ളായിരത്തി അന്‍പതുകളുടെ അവസാനം യൂറോപ്യന്‍ സമൂഹം അസ്തിത്വവാദത്തിന്റെ തീവ്രത അനുഭവിക്കുന്ന കാലം ആണ്. അവരെ സംബന്ധിച്ചു ആ വിഹ്വലതകളില്‍ ചരിത്രപരമായ ന്യായീകരണം ഉണ്ടാവാം. യൂറോപ്പില്‍ അതൊരു കാലഘട്ടത്തിന്റെ പ്രായംഅറിയിക്കല്‍ ആയിരുന്നു. എന്നാല്‍ അത്രയും എളുപ്പമാവില്ല നമുക്ക് അസ്തിത്വത്തിന്റെ അന്തസത്ത തിരയല്‍. അത് ഒരു കാലത്തും, വേദകാലത്ത് പോലും, നമുക്ക് അന്യമായിരുന്നില്ല എന്നതുകൊണ്ട്, ഏതെങ്കിലും പ്രത്യേക കാലഘട്ടത്തില്‍ വിസ്ഫോടകമായ അനുഭവമായി വരേണ്ടതില്ല. അങ്ങിനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ഏറെക്കൂറെ വ്യാജമായിരുന്നു എന്നാണു അതിന്റെ വക്താക്കളുടെ പില്‍ക്കാല സര്‍ഗാത്മകത കാണിച്ചു തരുന്നത്. പൊതുവേ അസ്തിത്വബോധത്തെ ആവിഷ്കരിക്കാന്‍ ശ്രമിച്ച കലകളെ മുന്‍ധാരണാപരമായി തന്നെ വിരക്തിയോടെ നോക്കാന്‍ ഇത് പ്രേരിപ്പിച്ചുകൊണ്ടും ഇരിക്കുന്നു.
എന്തായിരിക്കാം നായകനായ മിഷേലിനെ പോക്കറ്റ് അടിയിലേക്ക് പ്രേരിപ്പിച്ചിരിക്കുക? വെറുമൊരു തെരുവ് പോക്കറ്റ് അടിക്കാരന്‍ ആയി അയാളെ കണക്കാക്കാന്‍ വയ്യ. അത് പാടില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ് ആത്മഗതങ്ങളുടെ പ്രകാശനം, അതൊരു മോശം ചലച്ചിത്ര അനുഭവം ആണെങ്കിലും. ശ്രമകരമായി മോക്ഷം അന്വേഷിച്ച ഒരു തലമുറയാണ് മിഷേലിന്റെത് . കര്‍മ്മപാതയിലൂടെ മോക്ഷത്തിലേക്ക് യാത്ര ചെയ്തവരല്ല അവര്‍ - മോക്ഷം എവിടെ കിട്ടും എന്ന് അന്വേഷിച്ചു നടന്നവര്‍ ആണ്. ആ അന്വേഷണത്തിന്റെ കാതലായ ത്വരകം പാപബോധത്തിന്റെ മറക്കാന്‍ വിടലാണ്. തന്റെ ആദിമമായ ചില കാമനകളുടെ സംപൂരണം ആവാം മിഷേല്‍ പോക്കറ്റ് അടിയിലൂടെ നേടുന്നത്. മറ്റിടങ്ങളില്‍ തോറ്റു പോയത് കൊണ്ടല്ല അയാള്‍ അതിനു തുനിയുക. തനിക്കു അവകാശപ്പെട്ടത് കൂടി മോഷണമുതല്‍ ആക്കി മാറ്റിയിട്ടു ആണ് അയാള്‍ ലോകത്തിലേക്ക് ഇറങ്ങുന്നത് തന്നെ. കൂട്ടുകാരെല്ലാം പിടിക്കപെട്ടിട്ടും, കുറ്റാന്വേഷനര്‍ക്ക് അറിയാം ആയിരുന്നിട്ടും അയാള്‍ ഒരുപാട് കാലം പിടിക്കപെടാതിരുന്നത്, ആത്യന്തികമായി പോക്കറ്റ് അടിച്ചു ജീവിക്കുന്നവന്‍ ആയിരുന്നില്ല അയാള്‍ എന്നതിനാലാണ്. ചാരുതയോടെ മറ്റുള്ളവരില്‍ നിന്നും ഊരി എടുക്കുന്ന വാച്ചുകള്‍ എല്ലാം അയാള്‍ സൂക്ഷിച്ചു വച്ചിരുന്നു. പ്രധാനപെട്ട അവസരങ്ങളില്‍, ജീവിച്ചിരിക്കുന്നത് ഉറപ്പുവരുത്താന്‍ എന്നത് പോലെ, അതിലൊരെണ്ണം എടുത്തയാള്‍ കയ്യില്‍ കെട്ടുന്നുമുണ്ട്. അതിലേതെങ്കിലും വിറ്റു കാശാക്കുന്നതായി നാം കാണുന്നുമില്ല.
ആ കാലം സംവദിച്ച, ഇത് ഞാന്‍ അല്ല, ഇക്കാണുന്നതൊന്നും എന്റേതല്ല എന്ന ഭൌതീക നിരാസത്തിന്റെ ജീവിതോന്മുഖം അല്ലാത്ത നിസ്സംഗത ഇതിലെ എല്ലാ കഥാപാത്രങ്ങളിലും കാണാനാവും. മിഷേലിന്റെ അമ്മ മരിച്ചത് പോലും നിസ്സംഗമായിട്ടാണ് എന്ന് തോന്നിപ്പിക്കും വിധം ആണ് ചിത്രീകരണം. പലപ്പോഴും മിഷേല്‍ കതകു അടച്ചു ഇറങ്ങി പോയതിനു ശേഷവും, അടഞ്ഞ കതകു ഒരുപാട് നേരം ഫ്രെയ്മില്‍ നില്‍ക്കുന്നു. അതുപോലെ പലതും നിസ്സംഗതയുടെ സൂചകങ്ങള്‍ ആയി അനുഭവപെടുന്നുണ്ട്, കഥാപാത്രങ്ങളുടെ മരവിച്ച മുഖങ്ങള്‍ക്കു അപ്പുറം. അനുഭവങ്ങളില്‍ മുന്നേ പറക്കുന്നവന്റെ നിസ്സംഗത ആയി പക്ഷെ അത് അനുഭവപെടുന്നില്ല എന്നതാണ് വാസ്തവം. ഒന്നിലും വിശ്വസിക്കാതിരിക്കാന്‍ ഒരുപാട് വിശ്വാസങ്ങളെ ആഴത്തില്‍ അറിയേണ്ടതുണ്ട് - അല്ലെങ്കില്‍ വിശ്വാസനിരാസം പ്രതിലോമം ആവും.
അയാള്‍ കുതിരപന്തയത്തില്‍ പങ്കെടുക്കാന്‍ വന്നത് അല്ലെന്നും, തന്നെ പിന്തുടര്‍ന്ന് വന്നത് ആണെന്നും മനസിലായിട്ടും ആ പോലീസുകാരനെ പോകട്ടടിക്കാനുള്ള മിഷേലിന്റെ ത്വര, തന്റെ കരവിരുതിലുള്ള അഹംഭാവത്തെക്കാള്‍ കഥാന്ത്യത്തിലേക്ക് ഉള്ള മാനുഷിക ചോടനയാണ്. അതെന്നാല്‍ എല്ലാ ജീവിതത്തിലെയും ഒരു അധ്യായത്തിന്റെ അവസാനം, ചില അന്വേഷണങ്ങള്‍ക്ക് ഉള്ള മറുപടി. പലപ്പോഴും ബോധപൂര്‍വം അല്ലാത്ത പ്രവാഹങ്ങള്‍ ചെന്നുമുട്ടുന്ന, അല്ലെങ്കില്‍ ദിശ മാറുന്ന ദശാസന്ധി. അതൊരു വിധിയാണ്.
പാശ്ചാത്യ സൌന്ദര്യ സങ്കല്‍പ്പത്തിന് ചേരുന്ന മുഖമല്ല ജെയിനിന്റെത്. ക്രൈസ്തവ ചിത്രങ്ങളില്‍ ആലേഖനം ചെയ്തു കാണാറുള്ള മാലാഖമാരുടെ വെളിച്ചമുള്ള മുഖത്തിനോട് സാദൃശം ഉണ്ട് അതിനു, ഏറ്റവും നിര്‍വികാരം ആയിരിക്കുമ്പോള്‍ പോലും. ചിത്രത്തില്‍ വന്ന് പോകുന്ന അനേകം അപ്രധാന സ്ത്രീ കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വത്യസ്ഥമാണ് ജെയിനിന്റെ വസ്ത്രധാരണം പോലും. അഭൌമം ആയ എന്തിനെയോ അവള്‍ പ്രതിനിധീകരിക്കുന്നത് പോലെ തോന്നും. അത്കൊണ്ട് തന്നെയാവുമോ, പാപമുക്തിക്കായി മിഷേല്‍ അവസാനം അവളില്‍ തന്നെ വന്നെത്തുന്നത്. അതോ നിഗൂഡം ആയി കിടന്ന ഒരു പ്രണയത്തിന്റെ സാക്ഷാത്കാരമോ. രണ്ടും ഒന്ന് തന്നെ എന്നതും ആവും.
ടോറന്റിലൊന്ന് സെര്‍ച്ച് ചെയ്ത് നോക്കട്ടെ.
ReplyDelete