Monday 4 December 2017

'ഭ്രമണം'

ഭ്രമണം! - ആ വാക്ക് ആദ്യമായി കേൾക്കുകയായിരുന്നു. അതിന്റെ ഭംഗി എന്നെ വല്ലാതെ ആകർഷിച്ചു. നാട്ടിൽ നടന്നിരുന്ന നാടകമത്സരത്തിൽ തോന്നയ്ക്കലിൽ നിന്നുള്ള ഒരു നാടകസംഘം അവതരിപ്പിച്ച നാടകത്തിന്റെ പേരായിരുന്നു അത്.

എഴുപതുകളുടെ മധ്യത്തിലാണ് സംഭവം. അന്ന് ഞാൻ ബാലനാണ്. ക്രിസ്മസ് കാലമെന്നാൽ, നാട്ടിൽ ആഘോഷത്തിന്റെ കാലമാണ്. നാടകമത്സരത്തിന്റെ ഉത്‌ഘാടനത്തോടെ തുടങ്ങി, സാംസ്കാരിക സമ്മേളനത്തോടെ അവസാനിക്കുന്ന ഏകദേശം പത്തു ദിവസം നീളുന്ന കാലയളവാണ് ആഘോഷത്തിന്റെ  മൂർദ്ധന്യം. പുതുവത്സരത്തോട് ചേർന്നുവരുന്ന ഞായറാഴ്ചയായിരിക്കും കലാശക്കൊട്ടായ സാംസ്കാരികസമ്മേളനം. അതിനുമുൻപത്തെ പത്തു ദിവസങ്ങളിലായിട്ടായിരിക്കും ആഘോഷം. എങ്കിലും അതിനും വളരെമുൻപേ ഉത്സവത്തിന്റെ ഭാഗമായുള്ള  ഗെയിംസ് മത്സരങ്ങൾ ആരംഭിച്ചിട്ടുണ്ടാവും. നവംബർ മാസത്തിന്റെ തുടക്കത്തിൽ തന്നെ കാല്പന്തുകളി (പിൽക്കാലത്ത് ക്രിക്കറ്റും ബാഡ്മിന്റനും) മത്സരങ്ങൾ ആരംഭിക്കും. സീനിയർ, ജൂനിയർ, സബ്ജൂനിയർ മത്സരങ്ങളുടെ ഹീറ്റ്‌സുകൾ ആഴ്ചാന്ത്യങ്ങളിലാണ് നടക്കുക. ക്രിസ്മസ് ദിനത്തിനോടടുത്ത് ഫൈനൽ മത്സരങ്ങൾ നടത്താൻ പാകത്തിനാവും സജ്ജീകരണങ്ങൾ. ക്രിസ്മസ് ദിനം രാവിലെ ജലോത്സവം നടക്കും. കടപ്പുറത്താണ് അത് നടക്കുക. നാട്ടുകാർ മുഴുവൻ കടലിലും കടൽക്കരയിലുമായി ഉണ്ടാവും. ഉച്ചയ്ക്കുശേഷം വായനാശാലാഗ്രൗണ്ടിൽ കായികമത്സരങ്ങൾ നടക്കും.

ജയ്ഹിന്ദ് വായനശാലയാണ് ഈ വാർഷികോത്സവത്തിന് നേതൃത്വം നൽകുക. അഖിലകേരള അമച്വർ നാടകമത്സരമാണ് ഉത്സവത്തിലെ ഏറ്റവും പ്രധാനമായ ഇനം. 'അഖിലകേരള' എന്നാണെങ്കിലും തിരുവനന്തപുരം ജില്ലയിലെ നാടകസംഘങ്ങളാണ് കൂടുതലും പങ്കെടുക്കുക.

വായനശാലയുടെ പിറകിലെ മണൽപ്പരപ്പിൽ സ്റ്റേജുയരും. പറമ്പ് വളച്ചുകെട്ടും. ആദ്യനാടകം അരങ്ങേറുന്ന ദിവസം ഉച്ചയാവുമ്പൊഴേയ്‌ക്കും കോളാമ്പിയിൽ പാട്ട് കേട്ടുതുടങ്ങും. ഉത്സവത്തിന്റെ വിളംബരമാണത്. നാട്ടുകാരെല്ലാവരും ആഘോഷത്തിന്റെ ആഹ്ലാദോണർച്ചയിലേയ്ക്കുയരും. പ്രത്യേകിച്ച് കുട്ടികൾ. ക്രിസ്മസ് പരീക്ഷ കഴിയുന്നതിന്റെ അടുത്ത ദിവസമോ മറ്റോ ആയിരിക്കും നാടകമത്സരങ്ങൾ തുടങ്ങുക. അത് കുട്ടികളുടെ സന്തോഷത്തെ അതിരുകളില്ലാത്തതാക്കും.

പ്രദേശത്തെ നാടകപ്രേമികൾക്കും അമച്വർ നാടകകലാകാരന്മാർക്കും ഈ നാടകമത്സരം ഒരു ആശ്വാസവും ആവേശവുമായിരുന്നു. പ്രൊഫഷണൽ അല്ലാത്ത നാടകങ്ങൾക്ക് അധികം അരങ്ങു കിട്ടാത്ത കാലമാണ്. പത്രപരസ്യത്തെ തുടർന്ന് വായനശാലയിലേയ്ക് അയച്ചുകിട്ടുന്ന അനേകം സ്ക്രിപ്റ്റുകളിൽ നിന്നും ഉചിതമായവ തിരഞ്ഞെടുക്കയാണ് വായനശാല കമ്മിറ്റി ചെയ്യുക.

ഡിസംബർ രാത്രികൾക്ക് കുളിരാണ്. നാടകപ്പറമ്പിലെ ട്യൂബ് ലൈറ്റ് വെട്ടത്തിൽ ചുറ്റിക്കളിക്കുന്ന പ്രാണികളോടൊപ്പം മഞ്ഞിന്റെ നേർത്തപാളിയും പതുങ്ങിനില്കുന്നതുകാണാം.

തണുപ്പിന്റെ മൂർത്തരൂപമാണ് ജഡ്ജസ്. മത്സരനാടകത്തിന്റെ വിധിനിർണ്ണയിക്കാൻ മൂന്നുപേരാണ് ഉണ്ടാവുക. നാടകപാണ്ഡിത്യമുള്ള നഗരവാസികളാവും അവർ. നാടകം തുടങ്ങുന്നതിന് തൊട്ടുമുൻപ്, വായനശാലാഭാരവാഹികൾ അവരെ ആനയിച്ചുകൊണ്ടുവന്ന്‌ മുന്നിലെ ഒരു മേശയ്ക്ക് പിന്നിലിരുത്തും. "മുടവൻമുകൾ കലാവേദി അവതരിപ്പിക്കുന്ന യുദ്ധം എന്ന നാടകം ഇതാ ഏതാനും നിമിഷങ്ങൾക്കകം ആരംഭിക്കുകയാണ്..." എന്നമാതിരിയുള്ള അനൗൺസ്മെന്റുകൾ ഇടയ്ക്കിടയ്ക്ക് കേൾക്കും. എങ്കിലും ജഡ്ജസ് കടന്നുവരുമ്പോഴാണ്, നാടകം തുടങ്ങുകയാണ് എന്ന് കാണികൾ ഉറപ്പാക്കുക. ജഡ്ജസിന്റെ മുഖം കാണാൻ പറ്റില്ല. അവർ തലയും ചെവിയും മുഖത്തിന്റെ നല്ലഭാഗവും മറച്ച് മഫ്ളർ ചുറ്റിയിട്ടുണ്ടാവും. ഭൂമിയിൽ അത്രയും തണുപ്പുണ്ടെന്നറിയുക ആ മൂന്നു രൂപങ്ങൾ നാടകപറമ്പിലേയ്ക്ക് പ്രവേശിക്കുമ്പോഴാണ്.

എൻ. കൃഷ്ണപിള്ളയിൽ തുടങ്ങി എസ്. ജനാർദ്ദനൻവരെയുള്ള പ്രശസ്തരുടെ നാടകങ്ങൾ ഇവിടെ അരങ്ങേറിയിട്ടുണ്ട്. അതിനേക്കാളേറെ അപ്രശസ്തരായ എഴുത്തുകാരും  നാടകസമിതികളും ഇവിടെ മാറ്റുരച്ചു. പലതരത്തിലുള്ള നാടകസങ്കേതങ്ങൾ ഇവിടെ പരീക്ഷിക്കപ്പെട്ടു. ഏറ്റവും ആധുനികമായ ബദൽവഴികളോട് സംഘാടകർ ഒരിക്കലും അസഹിഷ്ണുത കാണിച്ചിരുന്നില്ല. ഒരിക്കൽ, കർട്ടൻ ഉയരുന്നതും പ്രതീക്ഷിച്ച് കണ്ണുംനട്ടിരുന്നു ഞങ്ങളെ ആശ്ചര്യപെടുത്തിക്കൊണ്ട് സൂത്രധാരൻ എവിടെനിന്നോ കാണികളുടെ ഇടയിലേക്ക് കടന്നുവന്ന്, ഞങ്ങളുടെ തട്ട് ഭൂമിയാണെന്ന് പറഞ്ഞുകൊണ്ട്, അവിടെനിന്ന് നാടകം ആവിഷ്കരിക്കാൻ തുടങ്ങി. വെട്ടവും മൈക്കുമില്ലാത്ത ആ നാടകം പക്ഷെ ആർക്കും അത്രയൊന്നും ഇഷ്ടപെടുകയുണ്ടായില്ല. എങ്കിലും ആ അത്ഭുതം നിലനിന്നു.

നിർഭാഗ്യവശാൽ തൊണ്ണൂറുകളുടെ തുടക്കത്തോടെ ഈ നാടകമത്സരം നിന്നുപോയി. 93 - ൽ ഞാൻ വായനശാല സെക്രട്ടറി ആയിരിക്കുന്ന സമയത്ത്, ഏതാനും വർഷം മുടങ്ങിക്കിടന്ന നാടകമത്സരം മടക്കിക്കൊണ്ടുവരാൻ ശ്രമിച്ചു. എന്റെയും, നാടകപ്രേമികളായ കൂട്ടുകാരുടെയും ശ്രമം ഏറെക്കൂറെ  പരാജയപ്പെട്ടുപോയി എന്നുതന്നെ പറയാം. ശ്യാമപ്രസാദ്, കുക്കു പരമേശ്വരൻ, അലക്സ് കടവിൽ എന്നിവരാണ് നാടകമത്സരം ഉത്‌ഘാടനംചെയ്യാൻ എത്തിയിരുന്നത്. അവരെ നാണംകെടുത്താതിരിക്കാൻ, ആ രാത്രിയിൽ, അടുത്തുള്ള വീടുകളിൽ കയറിയിറങ്ങിയാണ് ഞങ്ങൾ ഏതാനും കാണികളെ ഒപ്പിച്ചത്. കാഴ്ചക്കാർ ഒഴിഞ്ഞപോയ അരങ്ങിൽ എങ്ങനെയെങ്കിലുമൊക്കെ അഞ്ചു ദിവസം നീണ്ടുനിന്ന ആ നാടകമത്സരം പൂർത്തീകരിച്ചെടുക്കാൻ ഞങ്ങൾക്കായി.

ആ പരാജയഭീതികൊണ്ടൊന്നുമല്ലെങ്കിലും, തൊട്ടടുത്തവർഷം ഞാൻ കടൽകടന്നു. അതിനുശേഷം  ഒരിക്കൽ പോലും ക്രിസ്മസ് കാലത്ത് നാട്ടിൽ ഉണ്ടായിട്ടുമില്ല...

കുവൈത്തിലെത്തി അധികകാലം കഴിയുന്നതിനു മുൻപ് കെ. പി. ബാലകൃഷ്ണനെ പരിചയപ്പെട്ടു. അയൽനാട്ടുകാരനാണ്. അദ്ദേഹത്തിൻറെ അനുജൻ രത്‌നകുമാർ പഞ്ചായത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകനാണ്. രത്നകുമാറിന്റെ ജ്യേഷ്ഠൻ എന്ന നിലയ്ക്കാണ് കെ. പി. ബാലകൃഷ്ണനെ പരിചയപ്പെടുന്നത്. 'കൽപക്' എന്ന സംഘടനയുടെ അമരക്കാരനുമായിരുന്നു അദ്ദേഹം. കുവൈത്തിലെ മലയാളി പൊതുജീവിതത്തിന്റെ ചലനങ്ങൾ ആദ്യമറിയുന്നത് ആ സംഘടനയുമായുള്ള ബന്ധത്തിലൂടെയാണ്.


പ്രധാനമായും ഒരു നാടകസംഘമായിരുന്നു കൽപക്. കെ. പി. ബാലകൃഷ്ണൻ എഴുതിയ നാടകങ്ങളാണ് ഈ സംഘടന കൂടുതലും അരങ്ങിലെത്തിച്ചിരുന്നത്. അതിൽ ഒരു നാടകത്തിന്റെ പിന്നണിയിൽ ചെറിയ രീതിയിൽ സഹകരിക്കാൻ സാധിച്ചിരുന്നു. 'മയൂഖം' എന്നായിരുന്നു ആ നാടകത്തിന്റെ പേര് എന്നോർക്കുന്നു. പിന്നീട് ഞാൻ ആ സംഘടന വിട്ടു. നിത്യവൃത്തിയുടെ മുൻഗണനകളിൽ 'പൊതുജീവിതം' എന്ന സാമാന്യവിവക്ഷിതമായ അവസ്ഥയിൽ നിന്നുതന്നെ അകലെയായി...

രണ്ടു പതിറ്റാണ്ടിലധികം നീളുന്ന പരദേശവാസത്തിന്റെ ഏകാന്തസ്ഥലികളിൽ അധികമൊന്നും പിന്നീട് കെ. പി. ബാലകൃഷ്ണനെ കണ്ടുമുട്ടേണ്ടി വരുകയുണ്ടായില്ല. എങ്കിലും അവിചാരിതമായി എവിടെയെങ്കിലുംവെച്ച് കാണുമ്പോൾ വ്യഗ്രദൈനംദിനം അനിവാര്യമാക്കിയ ലോഹഭാഷ മാറ്റിവച്ച്, സ്വതസിദ്ധമായ തിരുവന്തപുരം ഭാഷാസ്ലാങ്ങിലേയ്ക്ക് മാറി, നിർവ്യാജമായ സരസഭാഷണത്തിൽ ഏർപെട്ടുപോന്നു ഞങ്ങൾ.

നാളുകൾക്ക് ശേഷം, ഈയടുത്ത് കെ. പി. ബാലകൃഷ്ണനുമായി ഏറെസമയവും സംസാരിച്ചിരിക്കാൻ സാധിച്ചു. പിരിഞ്ഞപ്പോൾ ഞാൻ ബാല്യകാലത്തെ ക്രിസ്മസ് ആഘോഷങ്ങളിലേയ്ക്കും നാടകമത്സരത്തിലേയ്ക്കും മടങ്ങി. 'ഭ്രമണം' എന്ന നാടകവും, ആ വാക്ക് എന്നിൽ അന്നുളവാക്കിയ അനുരണനവും ഓർത്തു. ആ ബാല്യാനുഭവത്തിനു ശേഷം എത്രയോ വർഷങ്ങൾ കഴിഞ്ഞ്, കടലുകൾക്കിപ്പുറം വച്ച് 'ഭ്രമണം' എന്ന നാടകത്തിന്റെ രചയിതാവിനെ ഒരിക്കൽ കണ്ടുമുട്ടും എന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല. അദ്ദേഹവുമായി ഇങ്ങനെ ലളിതഭാഷണങ്ങളിലേർപ്പെട്ടിരിക്കുന്ന നേരങ്ങളുണ്ടാവും എന്നും കരുതിയതല്ല...!

൦൦

Sunday 8 October 2017

മാനത്തുകണ്ണികളുടെ വീട്

പാർവതീപുത്തനാർ: അനുഭവത്തിന്റെ ചരിത്രവും വർത്തമാനവും

ജനിച്ചുവളർന്ന വീടിന്റെ പിന്നാമ്പുറത്തു കൂടിയാണ് പാർവ്വതീപുത്തനാർ ഒഴുകുന്നത്. ആറെന്നാണ് വിളിക്കുന്നതെങ്കിലും, മനുഷ്യനിർമ്മിതമായ ഒരു കനാലാണത്. ഒരുകാലത്ത്, കേരളത്തിന്റെ ജീവനാഡിയായിരുന്ന, തിരുവനന്തപുരം മുതൽ ഷൊർണ്ണൂർ വരെ നീളുന്ന ജലപാതയുടെ (ടി. എസ്. കനാൽ) ഭാഗം. ഭൂപ്രതലത്തിന്റെ പഞ്ചാരമണലിൽ ഏതാണ്ട് ഇരുപത്തിയഞ്ച്-മുപ്പത് അടി കുഴിച്ചാണ് ഈ കനാൽ നിർമ്മിച്ചിരിക്കുന്നത്. ഇരുകരകളിലും കാട്ടുകൈതകൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. മണ്ണൊലിപ്പ് തടയാനാണ് അങ്ങനെ ചെയ്തിട്ടുള്ളത്. അന്ന്, കനാലിനു നടുക്ക് രണ്ടാൾ ആഴമുണ്ടായിരുന്നു. കെട്ടുവള്ളങ്ങളും തൊണ്ടുവള്ളങ്ങളും മണ്ണുമാന്തി കപ്പലുകളുമൊക്കെ അതുവഴി കടന്നുപോകുമായിരുന്നു...

കുട്ടിക്കാലത്ത് കളിച്ചുനടന്നിരുന്നത് ഈ കനാലിന്റെ കരയിലെ മണപ്പുറത്താണ്. കനാലിലേക്ക് ചെരിഞ്ഞിറങ്ങുന്നതാണ് മണൽത്തീരം. മാനത്തുകണ്ണികളോടൊപ്പം (1) ജലത്തിന്റെ ആഴമില്ലാത്ത ഭാഗത്ത് കിടക്കുമ്പോൾ ഇരുഭാഗത്തേയും തീരം മുകളിലേക്കുയർന്ന് വലിയ കുന്നുകൾ പോലെ അനുഭവപ്പെടും. കനാലിന്റെ മറുതീരത്തേയ്ക്ക് കുട്ടികൾ പോവാറില്ല. അവിടം വിജനമാണ്; കൈതക്കാട് പടർന്ന് നിഗൂഢമായിക്കിടക്കുന്ന വിജനത. അപ്രാപ്യമായ ലോകം.

നേരമിരുട്ടി, കളിനിർത്തി വീട്ടിലേയ്ക്ക് മടങ്ങാൻ തുടങ്ങുമ്പോൾ, ഞാൻ മറുകരയിലേയ്ക്ക് നോക്കും. കൈതക്കാട് നിരന്നുനിൽക്കുന്ന തീരത്തിനപ്പുറം, മൂവന്തിയുടെ രക്തകാളിമ പടർന്ന് ഉയർന്നുപോകുന്ന കുന്നിന്റെ മറവിനപ്പുറത്തേയ്ക്ക് എന്റെ കുഞ്ഞുകാഴ്ച നീളില്ല. എങ്കിലും അവിടേയ്ക്ക് നോക്കിനിൽക്കുമ്പോൾ ഓരോതവണയും ഞാൻ ആലോചിക്കും - ആ അജ്ഞാതലോകത്തുള്ളത് എന്തായിരിക്കും...?

പറയാൻ വന്നത് പാർവ്വതീപുത്തനാറിനെ കുറിച്ചാണ്. കാരണം ആ കനാൽ കുറച്ചുനാളായി വാർത്തകളിൽ ഇടംപിടിക്കുന്നുണ്ട്. കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ നീളുന്ന ഒരു ജലപാതയെക്കുറിച്ചുള്ള സർക്കാർ ആലോചനകൾ. അതിന്റെ ഭാഗമായി വരുന്ന പാർവ്വതീപുത്തനാറിന്റെ നവീകരണം. അങ്ങനെയൊക്കെ...

സ്‌കൂൾ കഴിഞ്ഞു വന്ന്, അടുക്കളവാതിലൂടെ പിന്നിലെ പറമ്പിലേക്കിറങ്ങിയതാണ്. പേരമരത്തിന്റെ കീഴെ ഒരു മൈന. കണ്ടപ്പോൾ തന്നെ അതിന്റെ ഇരിപ്പിൽ ഒരു പന്തികേട് തോന്നി. അത് കാര്യമായി ചലിക്കുന്നുണ്ടായിരുന്നില്ല. ഞാൻ അടുത്തേയ്ക്ക് ചെന്നപ്പോൾ കുറച്ചു ദൂരത്തേയ്ക്ക് ചാടിമാറുകയാണ് ആ മൈന ചെയ്തത്. പറന്നുപോയില്ല. കുറച്ചുനേരം അതിന്റെ പിറകെ പോയപ്പോൾ ഒരു കാര്യം മനസിലായി. അതിനു ഏതാനും അടികൾ മാത്രമേ പറക്കാനാവുന്നുള്ളു. ആരെങ്കിലും വളർത്താനായി പിടിച്ചു ചിറകു മുറിച്ചതാവാം..., എന്തെങ്കിലും അപകടത്തിൽ പെട്ടതാവാം...

ആ കിളിയുടെ നിസ്സഹായത എന്നെ ഉത്സാഹവാനാക്കി. അതിനെ പിടിക്കാനാവും എന്ന് ഞാൻ വിചാരിച്ചു. എങ്കിലും ഏതാനും അടി ദൂരത്തിലേയ്ക്ക് പറന്നുമാറി അതെന്റെ ശ്രമത്തെ തോൽപിച്ചുകൊണ്ടിരുന്നു. ഞങ്ങളുടെ പറമ്പും കഴിഞ്ഞ് 'ഇരുപതേക്കർ' എന്നറിയപ്പെടുന്ന പറങ്കിമരങ്ങൾ നിറഞ്ഞ മനുഷ്യവിജനമായ പ്രദേശത്തേയ്ക്ക് കടന്നു, ആ മൈന. അവിടെ വലിയ മരങ്ങളാണ്. വെളുത്ത പൂഴിമണലിൽ തൊട്ടുചേർന്ന് ഓരോരോ ഹരിതകൂടാരമായി... അവയ്ക്കുള്ളിലെ ഇരുട്ടിൽ യക്ഷികളെ കാണാനാവില്ല. പക്ഷെ അട്ടിയായ കരിയിലകളിൽ അവരുടെ പാദപതനശബ്ദം കേൾക്കാം. ഈർപ്പമുള്ള തണലിൽ പെരുച്ചാഴികൾ തങ്ങളുടെ കുഴിവീടുകളിലേയ്ക്ക് പോകുന്നതാവാം എന്ന് ഒരു കൂട്ടുകാരൻ പറഞ്ഞത് ഞാനും മറ്റ് കൂട്ടുകാരും വിശ്വസിക്കുകയുണ്ടായില്ല.

ആ മരങ്ങൾക്കിടയിലൂടെ ചാടിച്ചാടി ആ കിളി എന്നെ പുത്തനാറിന്റെ കരയിലെത്തിച്ചു... അവിടമാണ് ലോകത്തിന്റെ അതിര്.

അന്ന് പറമ്പുകൾക്ക് മതിലുകൾ വന്നിട്ടിട്ടില്ല. 'ഇരുപതേക്കറും' അതിനോട് ചേർന്നുള്ള വലിയ വിസ്തൃതിവരുന്ന മറ്റ് പറമ്പുകളും ചെറിയ പ്ലോട്ടുകളായി തിരിച്ച് പരദശം വീടുകൾ പൊങ്ങിയത് പിന്നെയും പതിറ്റാണ്ടുകൾ കഴിഞ്ഞാണ്. ഇപ്പോൾ പുത്തനാറിനെ ജനവാസപ്രദേശങ്ങളുമായി അതിർത്തിതിരിക്കുന്ന ടാർറോഡ് അന്ന് വന്നിട്ടില്ല. അതിലൂടെ അനസ്യൂതം വണ്ടികൾ ഓടാൻ തുടങ്ങിയിട്ടില്ല...

ആ മൈന എന്നെ ഒരുപാട് ദൂരേയ്ക്ക് കൊണ്ടുവന്നിരിക്കുന്നു എന്ന് അപ്പോളാണ് ഞാൻ മനസ്സിലാക്കിയത്. നാലഞ്ച് കടവുകൾക്കപ്പുറം, ഞങ്ങൾ കളിക്കുന്ന ആറ്റിൻതീരത്തിൽ നിന്നും അകലെയാണ് ഇപ്പോൾ കിളിയും ഞാനും. ഇത്രയും ദൂരേയ്ക്ക് കൂട്ടുകാരില്ലാതെ ഒറ്റയ്ക്ക് വരാറില്ല.

മണൽതിട്ടയ്ക്ക് മുകളിൽ ഞാൻ ഒറ്റയ്ക്ക് നിന്നു. പിറകിൽ ഏക്കറുകൾ നീളുന്ന വിജനത. മുന്നിൽ ആറിന്റെ അതിര്... അതിലേയ്ക്കുള്ള മണൽച്ചെരിവിലൂടെ മൈന താഴേയ്ക്ക് പോവുകയാണ്. ഒപ്പമിറങ്ങാൻ എനിക്ക് പേടിയായി. ചകിതനായി ഞാൻ അവിടെ നിന്നു. ആറിന്റെ തീരത്ത് അടിക്കാടായി പന്നൽ വളർന്നുനിൽക്കുന്ന കൈതമരത്തിന്റെ ഇരുണ്ട  പൊന്തയിലേയ്ക്ക് കയറി മൈന മറഞ്ഞു. ഒരല്പനേരം കൂടിഅവിടേയ്ക്ക് നോക്കിനിന്നതിനു ശേഷം ആവുന്നത്ര ശ്വാസം ഉള്ളിലേയ്‌ക്കെടുത്ത്, അഞ്ചാറു കടവുകൾക്കപ്പുറത്തുള്ള കൂട്ടുകാരന്റെ വീട്ടിലേയ്ക്ക്, ആ മണൽതിട്ടയിലൂടെ ഞാൻ ആഞ്ഞുപിടിച്ചോടി...

രണ്ടു സഹോദരിമാർ കുടുംബസമേതം താമസിച്ചിരുന്ന ആ അയൽവീട്ടിലായിരുന്നു ഞാൻ കൂടുതൽ സമയവും. അവരുടെ മക്കളായിരുന്നു എന്റെ കൂട്ടുകാർ. അവരുമായാണ് ഞാൻ പുത്തനാറിന്റെ കരയിൽ വിഹരിച്ചിരുന്നത്. ആ വീടും പറമ്പും ഇപ്പോൾ വിറ്റുപോയിരിക്കുന്നു. സൂസിയും ജോയിയും ഷീലയും രാജുവുമൊക്കെ നാട്ടിൽ തന്നെ മറ്റിടങ്ങളിലായി ഉണ്ട്. അവധിക്കു പോകുമ്പോൾ പോലും  കാണാൻ പറ്റാറില്ല. ജീൻ ഇംഗ്ലണ്ടിലേയ്ക്ക് കുടിയേറിപ്പോയി. ഷിബു ദുബായിലും... ഇങ്ങനെയൊക്കെ പറയാമെങ്കിലും, ഒരുപക്ഷേ, പുത്തനാറിന്റെ കരയിലെ കളികൾ അവസാനിപ്പിച്ച് ആദ്യം സ്ഥലംവിട്ടുപോയത് ഞാൻ തന്നെയാവും.

അന്ന് രാത്രി, അമ്മയോടൊപ്പം ഉറങ്ങാൻ കിടക്കുമ്പോൾ, ആ മൈന വീണ്ടും വന്നു. ആറ്റിൻകരയിലെ കൈതപ്പൊന്ത നിഗൂഢമായ ഇടമാണ്. അതിന്റെ വേരുകൾ ആറിന്റെ ജലത്തിലൂടെയാണ് മണലിൽ ആഴ്ന്നിരിക്കുക. സുപരിചിതമായ കടവിൽ മുങ്ങാങ്കുഴിയിട്ട്, കൈതവേരുകൾക്ക് അടുത്ത്  ജലാഴങ്ങളിൽ ചെന്ന് കണ്ണുതുറക്കുമ്പോൾ അവിടം ഒരു മഹാവിപിനം പോലെ കാണപ്പെടും. കെട്ടുപിണഞ്ഞു കിടക്കുന്ന വേരുകളുടെ കാവ്. വേരിന്റെ ശിഖരപ്പൊടിപ്പുകൾ ഹരിതചാർത്തുള്ള ജലത്തിരശ്ശീലയ്ക്കപ്പുറം ചെറിയ സർപ്പങ്ങളെപ്പോലെ ആടുന്നുണ്ടാവും. ഒപ്പം ജലസസ്യങ്ങളുടെ വഴുക്കലുള്ള വെഞ്ചാമരവും. ജലോപരിതലത്തിൽ കാണാറുള്ളത് മാനത്തുകണ്ണിയേയും പൊട്ടൻകെള്ളയേയും സിലേപ്പിയയേയുമാണ് . എന്നാൽ വിചിത്രരൂപമുള്ള മറ്റുചില മീനുകൾ ആഴത്തിലെ കൈതക്കാട്ടിൽ നീന്തുന്നത് കാണാം. ഏറ്റവും പേടിപ്പെടുത്തുക വേരുകളിൽ അള്ളിപ്പിടിച്ചിരിക്കുന്ന ഭീകരജീവിയായ കറുത്ത പുഴഞണ്ടാണ്...

അപകടകരമായ, മോശംകാര്യമാണ് ചെയ്തത് എന്നെനിക്ക് മനസ്സിലായി. ആറ്റിൻകരയിലെ കൈതപ്പൊന്ത ആ മൈനയ്ക്ക് ഒട്ടും സുരക്ഷിതമായ സ്ഥലമല്ലെന്ന് ഉറപ്പാണ്. അവിടെ പാമ്പുകൾ ഉണ്ടാവാം. ഒരു കൈതക്കൂട്ടത്തിൽ നിന്നും മറ്റൊരു കൈതക്കൂട്ടത്തിലേയ്ക്ക് പാമ്പുകൾ ഇഴഞ്ഞുപോയതിന്റെ മണൽപ്പാടുകൾ ഞങ്ങൾ കണ്ടിട്ടുണ്ട്. കാറ്റത്ത്, മണൽപ്പരപ്പിലൂടെ തെന്നിനടക്കുന്ന പാമ്പിൻപടങ്ങളും ഞങ്ങൾ കണ്ടിട്ടുണ്ട്. അല്ലെങ്കിൽ തന്നെ കൈതപ്പൊന്തയുടെ ഇരുളിൽ ആ കിളിക്ക് ദിക്കുതെറ്റിയേക്കാം. കാൽവഴുതി ആറിലേയ്ക്ക് വീണേയ്ക്കാം. അവിടെ കറുത്ത ഞണ്ടുണ്ട്...

ആ രാത്രി അതിജീവിക്കാൻ ആ മൈനയ്ക്കാവുമോ എന്ന പേടി എന്നെ കുറ്റബോധിതനും വിഷാദവാനുമാക്കി...!

ഞാൻ ഒന്നുകൂടി അമ്മയോട് ചേർന്നുകിടന്നു...

ഭൂതകാലത്തിന്റെ ഗൃഹാതുരമായ പുനർവായനയല്ല ഓർമ്മ. ജീവിതത്തിന്റെ രേഖീയമായ മുന്നോട്ടുപോക്കിനെ കടപുഴകുന്ന ആത്മാനുഭവമാണ്. ഒരുദാഹരണം പറയാമെങ്കിൽ; ഇവിടെ, പുത്തനാറിനെ ഓർക്കുമ്പോൾ, അവിടിവിടെയൊക്കെ അമ്മ അടുത്തുവന്ന് നിൽക്കുന്നു, വളരെ സ്വാഭാവികമായി. അമ്മ പോയിട്ട് നാളെത്രയായി എന്നതൊന്നും പ്രസക്തമാവുന്നില്ല. ജീവിതത്തിന്റെ ഏകമാനമായ നേർസഞ്ചാരത്തെ ഓർമ്മകൾ സമ്മതിച്ചുകൊടുക്കില്ല.

എൽ. എം. എസ്. പ്രേക്ഷിതപ്രവർത്തകനായിരുന്ന സാമ്യൂൽ മറ്റിറിന്റെ (Samuel Mateer) 'നേറ്റിവ് ലൈഫ് ഇൻ ട്രാവൻകൂർ' (1) എന്ന പുസ്തകത്തിൽ ഇങ്ങനെയൊരു ഭാഗം കാണാം: "ഒരു കനാലിലൂടെയാണ് തിരുവനന്തപുരത്തേയ്ക്കുള്ള അവസാനത്തെ പത്തുനാഴിക ദൂരം യാത്രചെയ്യേണ്ടത്. അതിന്റെ മണൽ നിറഞ്ഞ വശങ്ങളിൽ തീക്ഷ്ണമായ ഗന്ധമുള്ള പൂക്കളും തികച്ചും ഉപയോഗശൂന്യമായ കായ്‌കളുമുള്ള കൈത്തച്ചെടികളാണ്. നീണ്ട ഇലകളും സുഗന്ധമുള്ള പൂക്കളും മാങ്ങയുടെ ആകൃതിയിൽ പച്ച നിറമുള്ള വിഷക്കായകളുമുള്ള ഒതളം, നീണ്ട തണ്ടുകളിൽ ഇളംചുമപ്പ് പൂക്കളുള്ള ബാരിങ്‌ടോണാ, നിറയെ ഫലങ്ങളുള്ള കശുമാവുകൾ തുടങ്ങിയ വൃക്ഷങ്ങളുമുണ്ട്. കരയ്ക്കരുകിലായി ജലത്തിൽ ലില്ലിച്ചെടികളും പന്നൽചെടികളും ഒഴുകിനടക്കുന്ന പായലുമുണ്ട്."

പുത്തനാറിന്റെ കരയിൽ ഞാൻ പ്രത്യക്ഷപ്പെടുന്നതിനും ഒരു നൂറ്റാണ്ടിന് മുൻപാണ് മറ്റീർ ഒരു ക്യാബിൻ ബോട്ടിൽ (2) ഇതുവഴി കടന്നുപോയത്. ബാല്യകൂതൂഹലങ്ങളുമായി, മാനത്തുകണ്ണികളോടൊപ്പം, നൂറു വർഷങ്ങൾക്ക് ശേഷം ഞാനിവിടെ വിഹരിക്കുമ്പോൾ ആ കാഴ്ചകളൊന്നും കാര്യമായി മാറിയിട്ടുണ്ടായിരുന്നില്ല. ആറിന്റെ കരയിൽ അവിടവിടെ കണ്ടിരുന്ന കുറ്റിച്ചെടിയുടെ പേര് ബാരിങ്‌ടോണാ എന്നാണെന്ന് ഞാനറിയുന്നത് ഈ പുസ്തകം വായിക്കുമ്പോഴാണ്.

ഈ ശതാബ്‌ദക്കാലത്തിനിടയ്ക്ക് സംഭവിച്ച വലിയ മാറ്റം മനുഷ്യസഞ്ചാരത്തിന്റെ ഉപാധിയെന്ന നിലയിലുള്ള പുത്തനാറിന്റെ ഉപയുക്തത കാര്യമായി കുറഞ്ഞിരുന്നു എന്നതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയാവുമ്പോഴേയ്ക്കും കരയിലൂടെയുള്ള മോട്ടോർ വാഹനങ്ങൾ പൊതുയാത്രാസംവിധാനമെന്ന നിലയിൽ കേരളത്തിൽ ഏറെക്കൂറെ വ്യാപകമായി കഴിഞ്ഞിരുന്നു. എങ്കിലും പുത്തനാറിലൂടെ യാത്രാനൗകകളായ കെട്ടുവള്ളങ്ങൾ കടന്നുപോകുന്നത് ഞാൻ കണ്ടിട്ടില്ല എന്നല്ല. എന്നാലും അക്കാലത്ത് കനാൽ കൂടുതലും ഉപയുക്തമായിരുന്നത് ചരക്കുനീക്കങ്ങൾക്കാണ്. വിശിഷ്യാ, മേഖലയിലെ പ്രമുഖ പരമ്പരാഗത വ്യവസായമായ കയർനിർമ്മാണത്തിനാവശ്യമായ തൊണ്ടുമായി പോകുന്ന വള്ളങ്ങളായിരുന്നു അക്കാലത്ത് കൂടുതലും.

ഒരു തലമുറയുടെ പടവിനപ്പുറം, അമ്മയുടെ അച്ഛനും മറ്റും കെട്ടുവള്ളത്തിൽ ദിവസങ്ങൾ യാത്രചെയ്ത് ചമ്പക്കുളം പള്ളിയിലേയ്ക്കും എടത്വ പള്ളിയിലേയ്ക്കുമൊക്കെ തീർത്ഥയാത്ര പോയിട്ടുള്ള കാര്യം അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. എന്റെ തലമുറയുടെ തൊട്ടുമുൻപുവരെ കേരളത്തിൽ മനുഷ്യജീവിതവുമായി വളരെയധികം ബന്ധപ്പെട്ടുകിടന്നിരുന്ന ജലപാതയുടെ ഒരു ഖണ്ഡമായിരുന്നു പാർവ്വതീപുത്തനാർ. ആ ചരിത്രപ്രാധാന്യം പക്ഷേ അതിന്റെ കരയിൽ മഗ്നമായി ഓടിക്കളിക്കുമ്പോൾ എന്തായാലും എനിക്കറിയുമായിരുന്നില്ലല്ലോ.

വേളിക്കായൽ മുതൽ കഠിനംകുളം കായൽ വരെ. അത്രയുമാണ് പാർവതീ പുത്തനാറിന്റെ നീളം എന്നാണ് ഒരുപാടുകാലം ഞാൻ കരുതിയിരുന്നത്. എന്നാൽ അത് എന്റെ ഗ്രാമത്തിലൂടെ കടന്നുപോകുന്ന ഖണ്ഡത്തിന്റെ നീളം മാത്രമത്രേ. ഞങ്ങളുടെ കടവിൽ നിന്നും തെക്കോട്ടു പോയാൽ കനാൽ അവസാനിക്കുക വേളിക്കായലിലാണ്‌. വേളിക്കായലും ആക്കുളം കായലും ഒന്നിച്ചു കിടക്കുന്ന രണ്ടു ജലാശയങ്ങളാണ്. വേളിക്കായലിൽ അവസാനിക്കുന്ന പുത്തനാർ പിന്നീട് തെക്കോട്ടുള്ള അതിന്റെ സഞ്ചാരം തുടങ്ങുക ആക്കുളം കായലിൽ നിന്നാണ്. കരമനയാറ് പൂന്തുറപ്പൊഴിയിൽ വീഴുന്നതിന് തൊട്ടുമുൻപായി പാർവതീപുത്തനാർ ആ നദിയിൽ ലയിക്കുന്നു. പുത്തനാറിന്റെ തെക്കൻ അതിർത്തി ഇവിടെയാണ്.

ആക്കുളം കായൽ മുതൽ പൂന്തുറപ്പൊഴിവരെയുള്ള പുത്തനാറിന്റെ ഖണ്ഡമാണ് തിരുവനന്തപുരം നഗരത്തിന്റെ അതിർത്തിയെ തൊട്ടുപോകുന്നത്. ചാക്ക എന്ന സ്ഥലത്താണ് പഴയകാല ജലയാത്രികരുടെ പട്ടണത്തിലേക്കുള്ള പ്രവേശനക്കടവ്. (തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെർമിനൽ ഇപ്പോൾ ഈ സ്ഥലത്താണ്.) രാജകുടുംബത്തിന്റെ സഞ്ചാരത്തിനായി പ്രത്യേകം സജ്ജീകരണങ്ങൾ ഇവിടെ ഉണ്ടായിരുന്നുവത്രേ. അല്പംകൂടി തെക്കോട്ടു മാറി ചരക്കുകൾ കയറ്റുന്നതിനും ഇറക്കുന്നതിനുമുള്ള കടവ്. പ്രസ്തുത സംവിധാനത്തിന്റെ ഫലമായാണ് ആ പ്രദേശത്തിന് വള്ളക്കടവ് എന്ന പേരുവന്നത്. പൂർവ്വകാലത്തെ ചരക്കുനീക്കത്തിന്റെ ബാക്കിപത്രമായി ചില ഗുദാമുകളുടെ ശേഷിപ്പുകൾ ഇന്നും ആ ഭാഗത്ത്, ആറിന്റെ തീരത്ത്, കാണാൻ സാധിക്കും.

ഞങ്ങളുടെ കടവിൽ നിന്നും, വടക്കോട്ട് പുത്തനാറിലൂടെ സഞ്ചരിച്ചാൽ വളരെവേഗം കഠിനംകുളം കായലിലെത്തും. അതിനും അല്പം വടക്കായി അഞ്ചുതെങ്ങ് കായലും. വാമനപുരം നദിയുടെ പൊഴിമുഖമായതിനാൽ ഏതാണ്ട് ഇരുപത് കിലോമീറ്റർ നീളത്തിലുള്ള പ്രദേശം പ്രകൃത്യായുള്ള ജലാശയങ്ങളാൽ സമൃദ്ധമാണ്. അതിനെയെല്ലാം ഉപയുക്തമാക്കിയാണ് കനാലിന്റെ നിർമ്മാണം ഈ ഭാഗങ്ങളിൽ നടന്നിരിക്കുന്നത്. അതിനാൽ കനാലേത് കായലേത് എന്ന് പെട്ടെന്ന് തിരിച്ചറിയാനായി എന്നുവരില്ല.

ഇവിടെനിന്നും വീണ്ടും വടക്കോട്ട് ഇടവാക്കായൽ വരെ നീളുന്നു പുത്തനാർ. ഈ ഖണ്ഡത്തിലാണ് പ്രശസ്തമായ വർക്കല തുരങ്കം. നിർമ്മാണകാലം ഏതാനും ശതാബ്ദങ്ങൾക്ക് മുൻപായിരുന്നുവല്ലോ എന്നാലോചിക്കുമ്പോൾ ഒരു കിലോമീറ്ററോളം നീളംവരുന്ന ഈ ജലതുരങ്കം സവിശേഷമായ എൻജിനിയറിങ് വൈദഗ്ധ്യത്തിന്റെ തെളിവാകും. കായലുകളിലും ജലാശയങ്ങളിലും കൂടി കടന്നുപോകുന്ന ഭാഗം ഉൾപ്പെടെ അളന്നാൽ ഏകദേശം അറുപതു കിലോമീറ്റർ നീളംവരും ഈ ജലപാതയുടെ പൂന്തുറപ്പൊഴി മുതൽ ഇടവാക്കായാൽ വരെയുള്ള നീളം.

ഇത്രയും നീളത്തിൽ ഒരു ജലപാത നിർമ്മിച്ചെടുക്കുക എന്നത് കേരളത്തിന്റെ സമകാലിക സാഹചര്യത്തിൽ ഏറെക്കൂറെ അസംഭവ്യമാണ്. സാങ്കേതികത തീരെ വികസിച്ചിട്ടില്ലാത്ത ഒരു കാലത്ത് ഇത്രയും വൈപുല്യമുള്ള, സവിശേഷസ്വഭാവമുള്ള മരാമത്തുപണി സാക്ഷാത്കരിച്ചത് അത്ഭുതകരം എന്നേ പറയേണ്ടു. മനുഷ്യഭാവനയുടെയും അദ്ധ്വാനത്തിന്റെയും നല്ല ഉദാഹരണം. എന്തായാലും ഇത് ക്ഷിപ്രസാധ്യമായ ഒരു ജോലിയായിരുന്നിരിക്കില്ല എന്ന് ഊഹിക്കാവുന്നതേയുള്ളു. തമിഴരായ നൂറുകണക്കിന് തൊഴിലാളികൾ ഇതിന്റെ നിർമ്മാണത്തിനായി എത്തിയിരുന്നു എന്ന വായ്മൊഴിക്കഥ നാട്ടുകേൾവിയായി ഉണ്ടായിരുന്നു. തമിഴ്ഭാഷാപ്രദേശങ്ങൾ പലതും അന്ന് തിരുവിതാംകൂറിൽ ഉൾപ്പെട്ടിരുന്നുവല്ലോ. വർഷങ്ങളോളം നീണ്ടുനിന്നിരിക്കാവുന്ന നിർമ്മാണപ്രവർത്തനങ്ങളുടെ ഗുണാത്മകമായ  നീക്കിയിരിപ്പാണ് പാർവ്വതീപുത്തനാർ.

1810 - മുതൽ 1829 - വരെ പത്തൊൻപതു വർഷക്കാലം തിരുവിതാംകൂർ ഭരിച്ചിരുന്നത് രണ്ടു സ്ത്രീകളാണ് - സഹോദരിമാരായ ഗൗരിലക്ഷ്മിഭായിയും ഗൗരിപാർവതീഭായിയും. ഇക്കാലത്താണ് തിരുവിതാംകൂർ ഒരു ആധുനിക സമൂഹമാകുന്നതിന്റെ ആദ്യലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. അതിന് ത്വരകമായത് ജോൺ മൺറോ എന്ന ബ്രിട്ടീഷ് റെസിഡന്റിന് ഈ രണ്ടു റാണിമാരിൽ നിന്നും ലഭിച്ച അനിയന്ത്രിതമായ പിന്തുണയും സ്വതന്ത്ര്യവുമാണെന്ന് കരുതേണ്ടിവരും. പത്തൊൻപതാം വയസ്സിൽ രാജ്യഭരണം ഏറ്റെടുക്കേണ്ടി വന്ന ഗൗരിലക്ഷ്മിഭായിയുടെ കാലത്ത് വിചിത്രമായ ഒരു രാജവിളംബരത്തിലൂടെ, മൂന്നുവർഷം മൺറോ തിരുവിതാംകൂർ ദിവാനായും സേവനമനുഷ്ഠിച്ചിരുന്നു.

മൺറോ, തിരുവിതാംകൂറിനോട് സാമാന്യത്തിലധികം കൂറ് പുലർത്തിയ ദിവാനായിരുന്ന എന്ന് പറയപ്പെടുന്നു. ബ്രിട്ടീഷ് സംവിധാനവും തിരുവിതാംകൂറുമായി തർക്കങ്ങൾ ഉടലെടുക്കുമ്പോൾ പലപ്പോഴും തിരുവിതാംകൂറിന്റെ ഭാഗത്ത് നിന്ന മൺറോ ഔദ്യോഗികതലത്തിൽ, ആ നിലപാടുകളുടെ പേരിൽ ശിക്ഷാനടപടികൾ നേരിട്ടിരുന്നുവത്രേ. ഇത് പറയുമ്പോൾ പെട്ടെന്ന് ഓർമ്മവരുക, ഏതാനും വർഷങ്ങൾക്കു ശേഷം ബ്രിട്ടീഷ് മലബാറിൽ കളക്ടറായിരുന്ന വില്ല്യം ലോഗനെയാണ്. അദ്ദേഹവും ബ്രിട്ടീഷ് കൊളോണിയൽ രീതികൾക്ക് ഉപരിയായി മലബാറിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുകയും തദ്വാരാ ശിക്ഷാനടപടികൾ നേരിടേണ്ടിവരുകയും ചെയ്ത ഉദ്യോഗസ്ഥനായിരുന്നുവത്രേ. കൗതുകകരമായ സംഗതി ഈ രണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥരും ഇംഗ്ലണ്ടിൽ നിന്നുള്ളവരായിരുന്നില്ല, സ്കോട് ലാൻഡിൽ നിന്നുള്ളവരായിരുന്നു എന്നതാണ്.

മറ്റു പല വികസനപ്രവർത്തനങ്ങളും എന്നപോലെ, ഗൗരിപാർവതീഭായി റീജന്റായും മൺറോ റെസിഡന്റായുമിരിക്കുന്ന കാലത്താണ് കനാലിന്റെ കൂടുതലും ഭാഗങ്ങൾ ജലയാത്രയ്ക്ക് സജ്ജമാകുന്നത്. 1921 - ൽ, തിരുവിതാംകൂർ മരാമത്ത് വകുപ്പിൽ എക്സിക്യൂട്ടിവ് എഞ്ചിനീയറായിരുന്ന ജോൺ കുര്യൻ സമർപ്പിച്ച വകുപ്പുതല റിപ്പോർട്ടിൽ ഇങ്ങനെയൊരു ഭാഗം കാണാം: "തലസ്ഥാനത്തെ വേളിക്കായാലുമായും കഠിനംകുളം കായലുമായും യോജിപ്പിക്കുകയും തുടർന്ന് അതിനെ അഞ്ചുതെങ്ങ് കായലുമായും വാമനപുരം നദിയുമായും ബന്ധിപ്പിക്കുകയും ചെയ്യുന്ന പാർവ്വതീപുത്തനാർ, റാണി പാർവ്വതീഭായിയുടെ ഭരണകാലത്താണ് നിർമ്മിക്കപ്പെട്ടത്." തുടർന്ന് കുര്യൻ ഇങ്ങനെ എഴുതുന്നു: "വർക്കലക്കുന്നിൽ രണ്ട് തുരങ്കങ്ങളുണ്ടാക്കി, തലസ്ഥാനത്തിനു സമീപസ്ഥമായ ജലവിനിമയ സംവിധാനത്തെ വടക്കൻ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നത് 1877 - ലാണ്." (3)

1829 - ലാണ് ഗൗരിപാർവതീഭായിയുടെ ഭരണം  അവസാനിക്കുന്നതും സ്വാതിതിരുനാൾ രാജാവാകുന്നതും. ആയതിനാൽ കനാൽനിർമ്മാണം കഴിഞ്ഞ് ഏതാണ്ട് അൻപത് വർഷങ്ങൾക്ക് ശേഷമാണ് വർക്കല തുരങ്കം സാക്ഷാത്കരിക്കുന്നതെന്ന് ഈ റിപ്പോർട്ടിൽ നിന്നും മനസ്സിലാക്കാം. അക്കാലത്തെ വലിയൊരു മരാമത്ത് പണിയായ ഈ തുരങ്കനിർമ്മാണത്തെ കുറിച്ച് മറ്റീർ കുറച്ചുകൂടി വിസ്തരിച്ച് എഴുതിയിട്ടുണ്ട്, മുൻപ് സൂചിപ്പിച്ച അദ്ദേഹത്തിന്റെ പുസ്തകത്തിൽ: "1881 - വരെ ജലഗതാഗതം തികച്ചും അസാധ്യമാക്കികൊണ്ട് നാല് നാഴിക ദൈർഘ്യമുള്ള ഒരു കുന്ന് വർക്കലയിലുണ്ടായിരുന്നു. പതിനാറ് ലക്ഷത്തിലധികം രൂപ ചിലവിട്ടാണ് ഈ തടസ്സം നീക്കാൻ സാധിച്ചത്. അതുവരെ തെക്കോട്ടുള്ള യാത്ര തുടരുന്നതിന് യാത്രക്കാർ കുന്ന് കയറിയിറങ്ങുകയും സാധനങ്ങൾ ചുമന്നെത്തിക്കുകയും ചെയ്യേണ്ടിയിരുന്നു. നിരവധി വർഷങ്ങളിലെ സർവ്വേയ്ക്കും കൂടിയാലോചനകൾക്കും അദ്ധ്വാനത്തിനും ശേഷം കുന്നിനെ രണ്ടുമൂന്ന് നാഴിക ചുറ്റി, അഞ്ചടി ആഴവും പതിനാറടി വീതിയുമുള്ള കനാൽ നിർമ്മിച്ചു. അതിലുള്ള രണ്ടു തുരങ്കങ്ങളിൽ ഒന്നിന് ആയിരവും മറ്റേതിന് രണ്ടായിരവും അടിയാണ് ദൈർഘ്യം. ചെങ്കല്ല് പൊട്ടിച്ചുണ്ടാക്കിയ ചിലഭാഗങ്ങളിൽ കനാലിന് അറുപതും എഴുപതും അടിവരെ ആഴമുണ്ട്. മുപ്പതടി ആഴത്തിൽ ഇപ്പോഴത്തെ സമുദ്രനിരപ്പിന് താഴെയായി ലിഗ്നൈറ്റിന്റെയും പ്രാചീനമായ വനത്തിന്റെയും അവശിഷ്ടങ്ങളും, ചിലയിടങ്ങളിൽ കളിമണ്ണും കണ്ടെത്തുകയുണ്ടായി. ഇന്ത്യയിൽ തന്നെ ആദ്യത്തെ സംരംഭമായിരുന്നു, ഈ കനാലിന്റെ നിർമ്മാണം. ഇതിനു ചിലവായ തുക വളരെ ഭാരിച്ചതാണെങ്കിലും യാത്രയ്ക്കും വ്യാപാരത്തിനും അത് നൽകിയിട്ടുള്ള സംഭാവന പണത്തിന്റെ മൂല്യം കൊണ്ട് നിർണ്ണയിക്കാൻ അസാധ്യമാണ്. ഈ കനാൽ യാഥാർത്ഥ്യമായതോടെ വടക്കുനിന്നുമുള്ള മെച്ചപ്പെട്ട നൗകകൾക്ക് തിരുവനന്തപുരം കനാലിൽ പ്രവേശിക്കാം എന്ന നിലവന്നു. ഇത് നിലവിൽ വന്നതോട് കൂടി തിരുവന്തപുരം മുതൽ ആലപ്പുഴ, കൊച്ചി, വടക്കൻ ജില്ലകൾ എന്നിവിടങ്ങളിലേയ്ക്കും, 228 നാഴിക അകലെയുള്ള തിരൂർ റെയിൽവേസ്റ്റേഷൻ വരെയുമുള്ള ജലഗതാഗതം സുഗമമായിത്തീർന്നു." വർക്കല തുരങ്കം സാക്ഷാത്കരിച്ച കാലമായി കുര്യനും മറ്റീറും പറയുന്ന വർഷത്തിൽ  ചെറിയൊരു വ്യത്യാസം കാണുന്നുണ്ട് (1877-1881). നാലുവർഷത്തിന്റെ സ്ഖലിതം കാര്യമാക്കത്തക്കതല്ല. ഈ സംഭവത്തിന്റെ സമകാലീനനായി തിരുവിതാകൂറിൽ താമസിക്കുകയും സഞ്ചരിക്കുകയും ചെയ്തുകൊണ്ടിരുന്ന മറ്റീറിന്റെ അഭിപ്രായത്തിന് ആധികാരികത കൂടും.

എഴുപതുകളുടെ അവസാനം പുത്തനാറിന്റെ കരയിൽ ഞാൻ എന്റെ ബാല്യം ഉപേക്ഷിച്ചു. താമസംവിനാ നഗരകുമാരനാവാൻ പുറപ്പെട്ടുപോവുകയും ചെയ്തു. ഏതാണ്ട് അക്കാലത്ത് തന്നെയാണ് പുത്തനാറിന്  അതിന്റെ യൗവ്വനമുഗ്ദ്ധത നഷ്ടമായതും. മനുഷ്യസഹവാസത്തിന്റെ ബഹുലത അതിന്റെ ജലപ്പരപ്പുകളിൽ ഏതാണ്ട് അവസാനിച്ചു. ഈ സാഹചര്യത്തിലേക്ക് നയിച്ചതിന് സാമൂഹികമായ പല കാരണങ്ങളും ഉണ്ട്. ചരക്കുനീക്കത്തിന്റെ ഉപാധിയെന്ന നിലയിലുള്ള ആറിന്റെ പ്രസക്തി ഏറെക്കൂറെ പൂർണ്ണമായും അവസാനിച്ചു. ഉൾറോഡുകളും ചരക്കുലോറികളും വ്യാപകമായതോടെ ജലഗതാഗതം ഗുണകരമല്ലാതായി. തിരുവനന്തപുരം നഗരത്തിന്റെ സീവേജ് പ്ലാന്റ് സ്ഥിതിചെയ്യുന്നത് പട്ടണപാർശ്വത്തിൽ പുത്തനാറിന്റെ കരയിലാണ്. അക്കാലത്ത് അവിടെ നിന്നുള്ള മാലിന്യങ്ങൾ പുത്തനാറിലേയ്ക്ക് ഒഴുക്കിവിടുക എന്ന തികച്ചും മനുഷ്യത്വരഹിതവും ഉത്തരവാദിത്വരഹിതവുമായ നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായി. പുത്തനാറിനെ എന്തെങ്കിലുമൊക്കെ ആവശ്യത്തിനായി ഉപയോഗിച്ചിരുന്നവർകൂടി ഇതോടെ അതിനെ പരിപൂർണ്ണമായും ഉപേക്ഷിച്ചു. പുത്തനാറിൽ മാനത്തുകണ്ണികളോടൊപ്പം ആമോദം നീന്തിയ അവസാനത്തെ തലമുറ ഒരുപക്ഷേ ഞങ്ങളുടേതാവാം.

ഇത്തരത്തിൽ അനാഥമാക്കപ്പെട്ട് എന്തിനെന്നറിയാതെ ഒഴുകിക്കൊണ്ടിരുന്ന പുത്തനാറിന്റെ ജീവനിൽ അവസാനത്തെ ആണിയടിച്ചത് മറ്റൊരു സംഗതിയാണ്. എൺപതുകളുടെ തുടക്കത്തിൽ കനാലിന്റെ കരയിലെ പുറമ്പോക്ക് ഭൂമി വ്യാപകമായി കയ്യേറപ്പെട്ടു. ഞാൻ നിരാശനായി നോക്കിനിൽക്കേ, ആ മൈന ഇറങ്ങിപ്പോയ മണൽച്ചരിവിൽ ചില കുടിലുകൾ പൊങ്ങിയിരിക്കുന്നത് വല്ലപ്പോഴും അതുവഴി കടന്നുപോകുമ്പോൾ കാണുന്നുണ്ടായിരുന്നു. ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ ആ കുടിലുകൾ ഓടുപാകിയ  വീടുകളായി പരിണമിച്ചു. ഇപ്പോൾ ചില ഇരുനില മാളികകളും അവിടെ കാണുന്നു. അതിൽ ചില വീട്ടുകാർ 'ആറ്റിൻകരയിൽ' എന്ന കുടുംബനാമവും സ്വീകരിച്ചുകഴിഞ്ഞുവത്രേ. തീരത്തെ മണൽച്ചെരിവ് ഇടിച്ചുനിരപ്പാക്കിയാണ് ഈ വീടുകൾ പൊങ്ങിയിരിക്കുന്നത്. ഇത് പുത്തനാറിന്റെ വിസ്തൃതി അത്യധികം നേർത്തതാക്കി. പല ഭാഗങ്ങളിലും കാൽമുട്ട് നനയാതെ മറുകരകടക്കാം എന്നായിട്ടുണ്ട്.

സമീപഭൂതകാലത്ത് പുത്തനാർ നേരിട്ട വലിയ താണ്ഡനം മണലൂറ്റാണ്. അനാഥമായി കിടക്കുന്ന പുത്തനാർ ഇത്തരക്കാരുടെ നല്ലൊരു ലക്ഷ്യമായതിൽ അത്ഭുതമില്ല. ഇരുകരകളിൽ നിന്നും, ആറിൽ നിന്നുതന്നെയും, വളരെ വിപുലമായരീതിൽ മണൽകടത്ത് നടന്നുകൊണ്ടിരുന്നു. ഒരുപക്ഷെ പ്രാദേശികഭരണകൂടങ്ങളും ഉദ്യോഗസ്ഥരുമൊക്കെ അതിൽ പങ്കുകാരായിട്ടുണ്ടാവാം. അതാണല്ലോ നാട്ടുനടപ്പ്. പ്രകൃത്യായുള്ള നദിയല്ലാത്തതിനാൽ, പുത്തനാറിലെ മണലെടുപ്പ് ഏതുവിധത്തിലാണ് അതിന്റെ സ്വാഭാവികതയെ ഹനിക്കുക എന്ന സാങ്കേതികവശം എനിക്ക് പിടിയില്ല. പക്ഷെ ചില ഭാഗങ്ങളിൽ, ലോറിക്ക് മറുകരയിലേയ്ക്ക് കടന്നുപോകാനായി, ആറിന് കുറുകേ പോലും ചെമ്മണൽ നിരത്തി റോഡിട്ടിരിക്കുന്നത് കാണുകയുണ്ടായി. പൂർണമായും തന്റെ ജലപ്രവാഹം തടയുന്ന മനുഷ്യന്റെ ക്രൂരമോഹത്തിൽ ഒരു പുഴയ്ക്ക് മരിച്ചുപോവുകയല്ലാതെ മറ്റെന്തു വഴിയാണുള്ളത്.

കഴിഞ്ഞ പതിറ്റാണ്ടിനിടയ്ക്ക് പാർവ്വതീപുത്തനാർ പുനരുദ്ധരിക്കുന്നതിനെ കുറിച്ചുള്ള പത്രവാർത്തകൾ അനേകം തവണ കണ്ടിരുന്നു. എങ്കിലും പ്രത്യക്ഷമായ  എന്തെങ്കിലും പ്രവർത്തനങ്ങളിലേയ്ക്ക് കടന്നതായി അറിയില്ല. അതത്ര എളുപ്പമുള്ള സംഗതിയല്ലെന്ന് വന്നുപോകുന്ന സർക്കാരുകൾക്ക് അറിയാതിരിക്കില്ല. ഏതാനും വർഷങ്ങൾക്ക് മുൻപ്, പൂന്തുറപ്പൊഴി മുതൽ ആക്കുളം കായൽ വരെയുള്ള ദൂരത്തിൽ സർവേ നടപടികൾ പൂർത്തിയാക്കിയപ്പോൾ, ആ ഭാഗത്തു മാത്രം  കയ്യേറ്റഭൂമിയിൽ നിന്നും ഇടിച്ചുകളയേണ്ടിവരുക രണ്ടായിരത്തോളം കെട്ടിടങ്ങളാണെന്ന് കണ്ടത്തിയിരുന്നു. ഇത് പുത്തനാറിന്റെ ചെറിയൊരു ഖണ്ഡം മാത്രമാണെന്ന് ഓർക്കുക. കനാലിന്റെ മുഴുവൻ നീളവും കണക്കാക്കുമ്പോൾ ഇത്തരത്തിൽ ഇടിച്ചുകളയേണ്ടിവരുക ഇതിനേക്കാൾ എത്രയോ ഇരട്ടി കെട്ടിടങ്ങളായിരിക്കും. ഈ കെട്ടിടങ്ങളിൽ ഏറെക്കൂറെ എല്ലാം തന്നെ വീടുകളാണ്. വീടുകളെന്നാൽ അതിൽ താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ്. അത് ഇന്നലെയോ ഇന്നോ നടന്ന  കയ്യേറ്റമല്ല. പത്തമ്പത് വർഷം മുൻപ് നടന്നതാണ്. ഇപ്പോൾ ആ വീടുകളിൽ താമസിക്കുന്ന തലമുറ ജനിച്ചുവളർന്നത് അവിടെയാണ്. അതിനാൽ ആ കയ്യേറ്റത്തിന്റെ നിയമരാഹിത്യത്തെ കുറിച്ച് ഇപ്പോൾ ചർച്ചചെയ്യുക മനുഷ്യത്വപരമല്ല. പുത്തനാറിന്റെ നവീകരണത്തിനായി പുറമ്പോക്ക് തിരിച്ചുപിടിക്കുമ്പോൾ വീട് നഷ്ടമാവുന്ന കുടുംബങ്ങളുടെ പുനരധിവാസം സർക്കാർ  ഉറപ്പാക്കേണ്ടതുമുണ്ട്. അത് കനാൽ നവീകരണത്തെക്കാൾ ഭീമമായ ബാധ്യതയുണ്ടാക്കുന്ന  ഒന്നാവും എന്നതിന് തർക്കമില്ല.

പുത്തനാറിന്റെ നിർമ്മാണത്തെക്കാൾ വിപുലമായ ഒരു പദ്ധതിയായി മാറും അതിന്റെ നവീകരണം എന്നുതോന്നും വിഷയത്തിന്റെ വിവിധവശങ്ങൾ നോക്കുമ്പോൾ. ഇത് നേരിട്ടോ പരോക്ഷമായോ പ്രദേശത്തെ വലിയൊരു കൂട്ടം ജനങ്ങളെ ബാധിക്കുന്ന ഒന്നായിരിക്കുകയാൽ, പ്രാദേശികമായ അഭിപ്രായരൂപീകരണവും, പ്രാദേശികഭരണകൂടങ്ങളുടെയും സാമൂഹിക, സാംസ്കാരിക, സാമുദായിക സംഘങ്ങളുടെയും ഒക്കെ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കാതെ നടത്തിയെടുക്കുക പ്രയാസമായിരിക്കും. ഇപ്പോൾതന്നെ വ്യത്യസ്തമായ നിലപാടുകൾ ഈ വിഷയത്തിൽ നിലനിൽക്കുന്നു. നാട്ടിലെ അറിയപ്പെടുന്ന എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ എസ്. എൻ. റോയ് ഈ സംരംഭത്തോട് കാര്യമായി മമതകാണിക്കുന്ന ഒരാളല്ല. പൊതുപണത്തിന്റെ വലിയ ധൂർത്തിനും, അനധികൃത മണൽകടത്തിനും, പലവിധത്തിലുള്ള മറ്റ് അഴിമതികൾക്കും  വിളനിലമായി മാറാവുന്ന പദ്ധതിയാണിതെന്ന് അദ്ദേഹം ഭയപ്പെടുന്നു. പുത്തനാറിലെ മണലൂറ്റിനെതിരെ നടന്ന ജനകീയപ്രക്ഷോഭത്തിന്‌ നേതൃപരമായ പങ്കുവഹിച്ച അദ്ദേഹത്തിന്റെ വിഷയമറിഞ്ഞുള്ള അഭിപ്രായം പ്രസക്തമാണ്. അദ്ദേഹത്തിന്റെ സഹോദരനും പൊതുകാര്യപ്രസക്തനും പ്രമുഖ വർത്തകനുമായ ജെറി ബ്രൈറ്റ്, പക്ഷെ, കടുത്ത വിയോജിപ്പ് പദ്ധതിയോട് പുലർത്തുന്നില്ല. ജനക്ഷേമപരമായും സുതാര്യമായും നടപ്പാക്കിയാൽ മുൻധാരണയോടെയുള്ള, ഏകപക്ഷീയമായ എതിർപ്പ് അസ്ഥാനത്താവും എന്നദ്ദേഹം കരുതുന്നു. (പ്രസ്തുതവിഷയത്തിൽ സാന്ദർഭികമായി നടന്ന സുഹൃദ്ഭാഷണത്തിൽ നിന്നുമുള്ള എന്റെ വ്യക്തിനിഷ്ഠമായ അനുമാനമാണിത്. സൂചിപ്പിക്കപ്പെട്ട വ്യക്തികളുടെ ആധികാരികമായ അഭിപ്രായമായി വായിക്കേണ്ടതില്ല.) ചെറിയ സമൂഹവൃത്തത്തിനുള്ളിൽ തന്നെ വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലനിൽക്കുന്നു എന്നത് പ്രശ്‌നത്തെ കൂടുതൽ ദുഷ്കരമാക്കുന്നുണ്ട്.

ടൂറിസമാണ് പ്രധാനമായും ഈ പദ്ധതിയുടെ  ഉപയുക്തതയായി പറയുന്നത്. ജലനൗകകൾ വളരെ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളായി മാറിക്കഴിഞ്ഞ ഇക്കാലത്ത് മറ്റു പല ഉപയോഗങ്ങളും ഉണ്ടാവുമായിരിക്കും. എങ്കിൽതന്നെയും പദ്ധതി വൈപുല്യവുമായി തട്ടിച്ചുനോക്കുമ്പോൾ ഉപയുക്തതയുടെ കാര്യം പിറകോട്ടാണെന്നു കാണാം.

ഈ പദ്ധതിനടത്തിപ്പിന്റെ സങ്കീർണമാനങ്ങൾ, അതിന്റെ ഭൗതികസാധ്യതകൾ ഒന്നും എന്നെ വ്യക്തിപരമായി ബാധിക്കുന്ന കാര്യമല്ല. ഇതുമായി ബന്ധപ്പെട്ടുവരുന്ന  പ്രാദേശികമായ സാമൂഹിക, രാഷ്ട്രീയ വ്യവഹാരങ്ങളിൽ ഏതെങ്കിലും തരത്തിൽ ഇടപെടാൻ മാത്രം ആ ഭാഗങ്ങളിൽ അടുത്തകാലത്തൊന്നും ഞാൻ ഉണ്ടായിട്ടുമില്ല. അതെന്റെ  വഴിയുമല്ല. എങ്കിലും പാർവ്വതീപുത്തനാറിന്റെ നവീകരണം ഞാൻ ആഗ്രഹിക്കുന്നുണ്ട്. ബാല്യത്തിൽ ഞാൻ അതിന്റെ പരിസരം വിട്ടുപോകുമ്പോൾ, അതിന് ഇപ്പോഴുള്ളതിനേക്കാൾ എത്രയോ അധികം നിറവും ഊർജ്ജവും ഉണ്ടായിരുന്നു. വാർദ്ധക്യത്തിൽ, ആ പുഴയുടെ മുകളിലൂടെ കടന്നുപോകുന്ന അസംഖ്യം പാലങ്ങളിൽ ഏതെങ്കിലുമൊന്നിൽ കയറിനിന്ന് താഴേയ്ക്ക്  നോക്കാൻ ഇടവരുകയാണെങ്കിൽ, അതേ നിറവ്, അതേ സുപരിചിതത്വം ആഗ്രഹിക്കുന്നത്, പഴയ കൂട്ടുകാരൻ എന്ന നിലയ്ക്ക് അഭംഗിയാവുമോ...?!

൦൦                     

1. തോടിലും ചെറിയ അരുവിയിലും, ജലോപരിതലത്തിൽ, കൂട്ടത്തോടെ കാണപ്പെടുന്ന ചെറിയ മീൻ. 
      
2. Native Life in Travancore - എന്ന പുസ്തകം 'ഞാൻ കണ്ട കേരളം' എന്ന പേരിൽ ആരോ ബുക്സ്, തിരുവനന്തപുരം തർജ്ജമചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവർത്തനം: എ. എൻ. സത്യദാസ്. ആ മലയാളം പരിഭാഷയിൽ നിന്നാണ് ഉദ്ധരണി.

3. കേരള പി. ഡബ്ള്യു. ഡി. വെബ്‌സൈറ്റിലെ 'ചരിത്രം' എന്ന ഭാഗത്തു നിന്നും.

൦൦ 

Monday 18 September 2017

ഒരുദിനം, നേരമിരുട്ടിയ നേരത്ത്, മുംബൈ...

ഇരുട്ട് വീണുകഴിഞ്ഞിരുന്നു, മകനും ഞാനും മറൈൻഡ്രൈവിൽ എത്തുമ്പോൾ. ഗോരെഗാവിലെ അവന്റെ താമസസ്ഥലത്തിനടുത്തു നിന്നും ഒരു ടാക്സിപിടിച്ച് വരുകയായിരുന്നു. മുംബൈയുടെ തിരക്കുള്ള സാന്ധ്യകാല തെരുവിലൂടെ ഏതാണ്ട് രണ്ടു മണിക്കൂറെടുത്തു ആ വാഹനത്തിനു ഞങ്ങളെ മറൈൻഡ്രൈവിലെത്തിയ്ക്കാൻ. കറുപ്പും മഞ്ഞയും ചായമടിച്ച ടാക്സി. മുംബൈയുടെ മുഖമുദ്ര. പക്ഷേ, പഴയ പ്രിമിയർ പദ്മിനിയല്ല. സാൻഡ്രോ, ഐ-ടെൻ എന്നൊക്കെ പേരുള്ള പുതിയ കാലത്തെ കാറുകളാണ്. യാത്രയ്ക്ക് ഇവ എടുക്കേണ്ട കാര്യമില്ല ഇപ്പോൾ. ഊബറും ഓലയുമാണ് സൗകര്യപ്രദം. സുഖകരവും വാടക കുറവുമാണ്. എങ്കിലും ഗോകുൽധാം മന്ദിറിനു മുന്നിൽ ഇത്തരമൊരു ടാക്സി കണ്ടപ്പോൾ, മുംബൈയിൽ വന്നിട്ട് അതിൽ കയറാനുള്ള അവസരം നഷ്ടമാക്കേണ്ടതില്ല എന്നുകരുതി.

രാത്രിയുടെ നിയോൺ വെട്ടത്തിൽ കടൽത്തീരം മനുഷ്യരാൽ നിറഞ്ഞിരിക്കുന്നു. ആഴ്ചാന്ത്യമൊന്നുമല്ല. മറൈൻഡ്രൈവ് എല്ലാ ദിവസവും ഇങ്ങനെ തന്നെയാണെന്ന് മകൻ പറഞ്ഞു. പഠനത്തിന്റെ ആദ്യനാളുകളിൽ കൂട്ടുകാരുമായി ഈ ഭാഗത്തേയ്ക്ക് ഇടയ്ക്കൊക്കെ വരാറുണ്ടായിരുന്നു എന്നവൻ പറഞ്ഞു. ഇപ്പോൾ ഗോരെഗാവ് ഭാഗം വിട്ട് മുംബൈ പട്ടണത്തിന്റെ പ്രധാന ഇടങ്ങളിലേയ്‌ക്ക് വന്നിട്ട് മാസങ്ങളാകുന്നുവത്രേ.

മേഘാവൃതമായ ആകാശത്ത് നഗരം നാട്ടുവെട്ടമായി പ്രതിഫലിക്കുന്നുണ്ട്. കടൽ ഇരുണ്ടു കിടക്കുന്നു... കടലാണോ ആകാശമാണോ എന്ന് ഉറപ്പാക്കാൻ പറ്റാത്ത അകലത്തിൽ, എപ്പോഴോ പറന്നുപോയ കടൽക്കാക്കയുടെ ചിറകടിപഥം പോലെ അവ്യക്തമായ ഒരു വെള്ളിവര കാണപ്പെടുന്നു...


പ്രൊമനേഡിലൂടെ നരിമാൻപോയിന്റിലേയ്ക്ക് പതുക്കെ നടന്നു. ഞങ്ങൾക്ക് അർദ്ധരാതിവരെ മറ്റൊന്നും പ്രത്യേകിച്ച് ചെയ്യാനുണ്ടായിരുന്നില്ല. കഴിഞ്ഞ ഒന്നുരണ്ട് ദിവസത്തെ തിരക്കിനു ശേഷം ഇന്ന് ഉച്ചതിരിഞ്ഞാണ് അവനും ഞാനും സ്വസ്ഥമായത്. അതിനാൽ കുറച്ചുസമയം ചിലവഴിക്കാൻ മറൈൻഡ്രൈവിലേയ്ക്ക് വരുകയായിരുന്നു.

മേഘാവൃതമായതിനാൽ കൂടിയാവാം അന്തരീക്ഷത്തിൽ നല്ല ഹ്യുമിഡിറ്റിയുണ്ട്. എന്നെ വിയർക്കുന്നുണ്ട്. എങ്കിലും കാറ്റുള്ളതു കൊണ്ട് നടത്തം സുഖകരമായിരുന്നു.

ഞാൻ അച്ഛനെ ഓർമ്മിച്ചു. ഞങ്ങൾ ഒന്നിച്ച് ഇങ്ങനെയൊന്നും നടന്നിട്ടില്ല. ഇങ്ങനെയൊന്നും സംസാരിച്ചിട്ടില്ല. അത് മറ്റൊരു കാലമായിരുന്നു. അച്ഛന് അച്ഛന്റെ ലോകവും എനിക്ക് എന്റെ ലോകവുമുണ്ടായിരുന്നു. അവ തമ്മിൽ കൂട്ടിമുട്ടിയത് അപൂർവ്വം സമയങ്ങളിൽ മാത്രമായിരുന്നു. എങ്കിലും മറൈൻഡ്രൈവിലൂടെ മകനോടൊപ്പം നടക്കുമ്പോൾ ഞാൻ അച്ഛനെ ഓർമ്മിച്ചു...

കാലം ഒരു പരികല്പനയാണ്...

എന്റെ കുട്ടിക്കാലത്ത് സ്‌കൂൾ കഴിഞ്ഞു വരുമ്പോൾ, ബുക്ക് വലിച്ചെറിഞ്ഞ് പറമ്പിലേയ്ക്ക് ഒറ്റയോട്ടമാണ്. അയൽക്കൂട്ടത്തിനോടൊപ്പം മൈതാനത്തെ കാല്പന്തുകളിയിലേയ്ക്ക്..., ആറ്റിൻകരയിലെ പാലകളിയിലേയ്ക്ക്..., വായനശാല തുറന്നുവച്ചിരിക്കുന്ന കഥകളുടെ വിചിത്രലോകത്തിലേയ്ക്ക്..., അങ്ങനെയങ്ങനെ എവിടേയ്‌ക്കൊക്കെയോ അന്തിമയങ്ങും വരെ നീളുന്ന ഓട്ടം...

ആ പാച്ചിലിൽ എവിടെയും വീട്ടിലെ മുതിർന്നവരെ കണ്ടുമുട്ടിയിരുന്നില്ല. അഥവാ കണ്ടാൽ ഞങ്ങൾ വഴിമാറി ഓടിക്കളഞ്ഞു...

ഒരു വിദേശരാജ്യത്തിന്റെ പരിമിതമായ ചുറ്റളവുകളിൽ, സ്‌കൂൾ കഴിഞ്ഞുവരുന്ന മകനും വീട്ടിലുള്ള ഞാനും ഒറ്റമുറി ഫ്‌ളാറ്റിന്റെ ചെറിയ വിസ്താരത്തിൽ പരസ്പരം കൂട്ടിമുട്ടാതെ ജീവിക്കുക സാധ്യമായിരുന്നില്ല. ഞങ്ങളുടെ ജീവിതങ്ങൾക്ക് പൊതുവായ ഇടങ്ങൾ വന്നുപെട്ടത് അങ്ങനെയാവും...

കാലം അമൂർത്തമായ ഒരു പരികല്പനയാണ് -  അതിനെ മൂർത്തതയിൽ അളക്കാൻ ഇത്തരം അനുഭങ്ങൾ കൊണ്ടേ സാധ്യമാവുകയുള്ളു...


നരിമാൻപോയിന്റിലും മറൈൻഡ്രൈവിൽ പലയിടത്തും വലിപ്പമുള്ള കോൺക്രീറ്റ് മുക്കാലികൾ കടൽഭിത്തിയായി നിരത്തിയിട്ടിരിക്കുന്നു. അതിലേയ്ക്ക് ആളുകൾ കയറിയിരിക്കുന്നു. കൂടുതലും കമിതാക്കളാണ്. ഒരുപക്ഷേ ഭാര്യാഭർത്താക്കന്മാർ തന്നെയുമാവാം. മുംബൈയിലെ മദ്ധ്യവർഗ്ഗ താമസയിടങ്ങളിൽ സ്വകാര്യത പരിമിതമാണെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാവാം, പൊതുവിടങ്ങളിലെ അപരിചതമായ ജനാവലിക്ക് നടുവിൽ തങ്ങളുടേതായ സ്വകാര്യതലം അവരുണ്ടാക്കിയെടുക്കുന്നത്. വഴിവിളക്കിന്റെ വെട്ടം അത്രയൊന്നും എത്തപ്പെടാത്ത മുക്കാലിക്ക് മുകളിലിരുന്ന് അവർ ആലിംഗനം ചെയ്യുന്നു. ചുംബിക്കുകയും ചെയ്യുന്നു...

നരിമാൻ പോയിന്റിൽ, പ്രൊമനേഡിനോട് ചേർന്നുള്ള ഒരു മുക്കാലിയിൽ ഞങ്ങൾ കടൽ നോക്കിയിരുന്നു. സൽമാൻ റുഷ്ദിയുടെ 'മിഡ്‌നൈറ്റ്‌സ് ചിൽഡ്ര'നിൽ ഈ മുക്കാലികളെ കുറിച്ച് പറയുന്നുണ്ട്. കഥാകാലത്ത് ഇവിടെ മുക്കാലികൾ ഇല്ല. അവ ഇവിടെ വിന്യസിക്കാനുള്ള മരാമത്ത് പണികൾ ഏറ്റെടുക്കുന്നതിനെ കുറിച്ച് നായകന്റെ പിതാവ് ആലോചിക്കുന്നു... അതൊരു വിരസമായ നോവലായിരുന്നു. അത് വായിച്ചുതീർക്കാൻ വേണ്ടിവന്ന രാത്രികൾ പേടിയോടെയാണ് ഓർമ്മിക്കുക.

ഞങ്ങൾക്ക് പിറകിൽ ഒബ്‌റോയ് ട്രൈഡന്റ് ഹോട്ടൽ പ്രകാശവിന്യാസിതമായി നിൽക്കുന്നുണ്ട്...

ഒബ്‌റോയ് മുംബൈയിലെ വളരെ പ്രാധാനപ്പെട്ട വർത്തക കുടുംബമാണെന്ന് തോന്നുന്നു. അവരുടെ സ്ഥാപനങ്ങൾ മുംബൈയുടെ പല ഭാഗങ്ങളിലും കാണാം.  മകൻ താമസിക്കുന്നതിന് അടുത്ത് 'ഒബ്‌റോയ് മാൾ'എന്ന ഒരു വലിയ കച്ചവടസമുച്ചയമുണ്ട്. വല്ലപ്പോഴും അവനെ കാണാനെത്തുമ്പോൾ ഞങ്ങൾ ഒരുപാട് സമയം അവിടെ ചിലവിടാറുണ്ട്. നല്ല തീൻശാലകളും മദ്യശാലകളും അവിടെയുണ്ട്. ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട ദേശീയപാത ഈ മാളിനോട് തൊട്ടുചേർന്നാണ് കടന്നുപോകുന്നത്. എന്നിട്ടും ഈ മദ്യശാലകൾ ഇവിടെ എങ്ങനെ പ്രവർത്തിക്കുന്നു എന്ന ചിന്ത അലോസരപ്പെടുത്താതിരിക്കാൻ, അവിടെയിരിക്കുമ്പോൾ ഞാൻ പ്രത്യേകം ശ്രദ്ധചെലുത്താറുണ്ട്.  ക്രോസ് വേർഡിന്റെ ഒരു പുസ്തകശാലയും അസംഖ്യം സിനിമാശാലകളും അവിടെയുണ്ട്. കോട്ടും പട്ടുസാരിയും ധരിച്ച പ്രൗഡരൂപികളായ കൈനോട്ടക്കാരെയും നടുവിൽ തന്നെയുള്ള കിയോസ്‌ക്കുകളിൽ കാണാം. മനുഷ്യമോഹത്തിന് അതിരുകൾ ഉണ്ടാക്കിയിട്ടില്ല ഈ മാളുകൾ എന്ന് തോന്നും...

ട്രൈഡന്റിലേയ്ക്ക് നോക്കി ഞാൻ അവനോട് ചോദിച്ചു; "നിനക്കോർമ്മയുണ്ടോ ഈ ഹോട്ടലിൽ ടെററിസ്റ് അറ്റാക്ക് നടന്നത്... ടിവിയിലൊക്കെ നമ്മൾ കണ്ടിരുന്നു..." ഹോട്ടലിലിന്റെ അസംഖ്യം ജാലകപ്പഴുതുകളിലൂടെ വമിക്കുന്ന മഞ്ഞവെട്ടത്തിലേയ്ക്ക് അവൻ ഏതാനും നിമിഷങ്ങൾ അലസമായി നോക്കിയിരുന്നതല്ലാതെ മറുപടി പറഞ്ഞില്ല. അവൻ ഓർക്കുന്നുണ്ടാവില്ല. അവനന്ന് പത്തു വയസ്സോ മറ്റോ ആയിട്ടേയുണ്ടാവു...

എന്നാൽ ഇപ്പോഴത്തെ അവന്റെ  പ്രായത്തിലുള്ള കുട്ടികളാണല്ലോ അന്ന് ആ ആക്രമണത്തിൽ പങ്കെടുത്തതെന്ന് ഓർത്തു. ഞാൻ അവനെ നോക്കി. കഴുത്തിലൂടെ വലിയ യന്ത്രവേധതോക്കും തൂക്കിനടക്കുന്ന അജ്മൽ കസബിന്റെ ആ ചിത്രവും അപ്പോൾ ഓർമ്മിച്ചു...

സ്വന്തം തിരഞ്ഞെടുപ്പിന്റേതാണ് ജീവിതം എന്ന് കരുതിപ്പോവരുത്. പ്രാപഞ്ചികമായ  ഒരു അബോധധാര എല്ലാ ചലനങ്ങളുടെയും സിരയിലുണ്ട്...!


പിന്നീട് ഞങ്ങൾ ചർച്ച് ഗേറ്റ് തീവണ്ടി നിലയത്തിലേയ്ക്ക് നടന്നു. കുറച്ച്  അധികം ദൂരമുണ്ട്. ഇത്രയും ദൂരമൊന്നും നടക്കാനുള്ള ആവശ്യമോ അവസരമോ ഉണ്ടാവാറില്ല ഇപ്പോൾ... മറൈൻഡ്രൈവിലൂടെ വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്നു. ഷട്ടർസ്പീഡ് കുറച്ച് ഒരു ക്യാമറ തുറന്നുവച്ചാൽ, ഓടിപ്പോകുന്ന വാഹനങ്ങളുടെ വെട്ടം നീണ്ടവരയായി തെളിയുന്ന ചിത്രങ്ങൾ കിട്ടും. ചൗപ്പാത്തി തീരം മുതൽ നരിമാൻപോയിന്റ് വരെ അർദ്ധവൃത്തത്തിൽ കിടക്കുന്ന മറൈൻഡ്രൈവിന്റെ അത്തരം രാത്രികാല ചിത്രങ്ങൾ ഒരുപാട് കണ്ടിരിക്കുന്നു. അതിൽ പലതും ഈ ഹോട്ടലിന്റെ മുകൾ നിലയിൽ നിന്നും എടുത്തതാണ് എന്ന് തോന്നും.

ചർച്ച് ഗേറ്റിലേയ്ക്ക് നടക്കവേ ഒരു ചെറിയ വഴി തിരിഞ്ഞുപോകുന്ന ഭാഗത്തേയ്ക്ക് ചൂണ്ടി, ഒരു കൂട്ടുകാരന്റെ വീട് അങ്ങോട്ടാണെന്ന് മകൻ പറഞ്ഞു. ആ കൂട്ടുകാരന്റെ പേര് പലപ്പോഴും അവൻ പറഞ്ഞു പരിചിതമാണല്ലോ എന്നുതോന്നി. ആ കൂട്ടുകാരനുമായാണ് വെല്ലിങ്‌ടൺ ജെട്ടിയിൽ നിന്നും ബോട്ടിൽ കയറി മുംബൈ ഉൾക്കടൽ മുറിച്ചുകടന്ന് അലിബാഗിൽ പോയി രാത്രി തങ്ങിയതെന്ന് അവൻ എന്നെ ഓർമ്മിപ്പിച്ചു. അവർ രണ്ടുപേരും കൂടി അലിബാഗ് കടപ്പുറത്ത്, തിരകളിൽ നനഞ്ഞിരിക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ കണ്ടത് അപ്പോൾ ഓർത്തു...

എന്നെ ഒരു ലോക്കലിൽ കയറ്റണമെന്ന് മകൻ ആഗ്രഹിക്കുന്നു. ലോക്കൽ ട്രെയിനിൽ കയറാതെ മുംബൈ പൂർത്തിയാവില്ലെന്ന പതിവു ധാരണ അവനും പകർന്നുകിട്ടിയിട്ടുണ്ടാവണം. അവന്റെ അമ്മയും സഹോദരിയും ഉള്ളപ്പോൾ ലോക്കലിൽ കയറുക എന്ന സാഹസത്തിന് ഞങ്ങൾ മുതിരുകയില്ല എന്നവൻ കരുതിയിരുന്നിരിക്കണം.

ചർച്ച് ഗേറ്റ് തീവണ്ടി നിലയത്തിൽ നിന്നും ഗോരേഗാവിലേയ്ക്ക് ടിക്കറ്റെടുത്തു. കയറുമ്പോൾ, പ്രതീക്ഷിച്ച തിരക്ക് തീവണ്ടിയിലുണ്ടായിരുന്നില്ല. ഓഫിസ് വിടുന്ന സമയത്തെ തള്ള് ഇപ്പോൾ കഴിഞ്ഞതാവാം. നേരെ എതിർഭാഗത്ത് രണ്ട് ചെറുപ്പക്കാരും ഒരു യുവതിയും ഇരിക്കുന്നുണ്ട്. ഏതോ വഴിയോര തീൻശാലയിൽ നിന്നും വാങ്ങിക്കൊണ്ടു വന്ന ആഹാരസാധനങ്ങൾ പകുത്തുകഴിക്കുന്ന തിരക്കിലാണവർ. തട്ടുകടകളിൽ സുലഭമായി കിട്ടുന്ന പാനിപൂരി എന്ന വിഭവവും അനുസാരികളും ആണെന്ന് തോന്നുന്നു. വിളറിയ നിറമുള്ള ആ പെൺകുട്ടിയുടെ കൈനഖങ്ങൾക്കിടയിൽ അഴുക്കിന്റെ കറുത്തവരകൾ...

മറാത്താ സ്ത്രീകൾ സുന്ദരികളത്രേ. രവിവർമ്മ തന്റെ ചിത്രങ്ങൾക്ക് മോഡലുകളാക്കിയത് മറാത്താ സ്ത്രീകളെയും കൊടവ സ്ത്രീകളെയും ആണെന്നാണ് ചരിത്രപക്ഷം. കുടക് സന്ദർശനവേളകളിൽ കൊടവ സ്ത്രീകളുടെ, പുരുഷന്മാരുടെയും, വ്യതിരിക്തമായ ആകാരസൗഷ്ഠവം പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതായിരുന്നു. മുംബൈയിൽ പക്ഷെ അത് സാധ്യമായിരുന്നില്ല. മറാത്താ വംശീയതയെ നഖശിഖാന്തം പ്രതിനിധീകരിക്കുന്നില്ല മഹാനഗരത്തിന്റെ ജനസാന്ദ്രമായ തെരുവുകൾ എന്നതാവാം കാരണം.

  
പട്ടണങ്ങളുടെ മുൻഭാഗം തെരുവുകളിലേയ്ക്കാണ് തുറന്നിരിക്കുന്നത്, പിൻഭാഗം തീവണ്ടിപ്പാളങ്ങളിലേയ്ക്കും. ലോകത്തെവിടെയും അതങ്ങനെയാണ് - തീവണ്ടികൾ പോകുന്നത് നഗരത്തിന്റെ പിൻകാഴ്ചകളിലൂടെയാണ്. മുംബൈ എന്ന ഏറ്റവും വലിയ ഇന്ത്യൻ പട്ടണത്തിന്റെ പിന്നാപുറത്തുകൂടെയാണ് ലോക്കലുകൾ ഓടുക. ജാലകക്കാഴ്ചകൾ നിറമുള്ളതല്ല. ഹാജിമസ്താന്റെയും വരദരാജ മുതലിയാരുടെയും ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ രാജന്റെയുമൊക്കെ നഗരം. ഇപ്പോൾ കാഴ്ചയിലൂടെ കടന്നുപോയ ആ ചെറിയ ഗലിയിലൂടെ ഒരിക്കൽ ഹാജി മസ്താൻ നടന്നുപോയിരിക്കാം..., കുമ്മായം അടർന്നുതുടങ്ങിയ ചുമരിലൂടെ രണ്ടാം നിലയിലേയ്ക്ക് ചേർത്തുവച്ചിരിക്കുന്ന നേർത്ത ലോഹഗോവണി. അതിലൂടെ കടന്നുചെല്ലുന്ന മുറികളിലൊന്നിൽ ഒരിക്കൽ ദാവൂദ് കയ്യിലൊരു പിസ്റ്റളുമായി ആരെയോ കാത്തിരുന്നിരിക്കാം... (ഇതൊക്കെ പോപ്യുലർ അധോലോക സിനിമാഭാവുകത്വം ഉളവാക്കുന്ന മനോവിചാരങ്ങൾ. അവരൊന്നും ഇങ്ങനെയായിരിക്കില്ല ഒരുപക്ഷേ ജീവിക്കുക...)

സ്റ്റേഷനുകൾ കഴിയുന്തോറും ജനത്തിരക്ക് വർദ്ധിച്ചു. ഞാൻ അസ്വസ്ഥനാവുന്നുണ്ടോ എന്ന് മകൻ ശ്രദ്ധിക്കുന്നത് എനിക്ക് മനസ്സിലാക്കാം. അവന് നല്ല ഓർമ്മയാവുന്ന കാലമാവുമ്പേഴേയ്ക്കും, ഞാൻ സാവധാനം നടക്കുന്ന, തിരക്കുകളിൽ നിന്നും അകലെ കഴിയുന്ന, അലോസരപ്പെടുത്തുന്ന ഇടങ്ങളിൽ ചെന്നെത്തപ്പെടാൻ ആഗ്രഹിക്കാത്ത ഒരാളായി മാറിക്കഴിഞ്ഞിരുന്നു. അച്ഛന്റെ വിദൂരമായ ഭൂതകാലജീവിതം, വല്ലപ്പോഴും കേട്ടിരുന്ന കാല്പനികതൊങ്ങലുകൾ പിടിപ്പിച്ച അതികഥനമായി മാത്രമേ അവന് തോന്നിയിട്ടുണ്ടാവു...

"അന്ധേരി കഴിയുമ്പോൾ നല്ല തിരക്കാവും. ഗോരേഗാവിൽ ഇറങ്ങാൻ ചിലപ്പോൾ അപ്പയ്ക്ക് ബുദ്ധിമുട്ടാവും..."
"ഇപ്പോൾ എന്തുചെയ്യും?" ഞാൻ ചോദിച്ചു.
"നമുക്ക് അന്ധേരിക്ക് മുൻപ് സാന്താക്രൂസിൽ ഇറങ്ങാം. അവിടെ നിന്നും ഒലെ എടുക്കാം."
"ശരി..."
സാന്താക്രൂസിൽ ഇറങ്ങാൻ നിൽക്കുമ്പോൾ, ട്രാൻസ്‌പോർട് ബസ്സിന്റെ വാതിലിലും ഗോവണിയിലുമൊക്കെ തൂങ്ങിക്കിടന്ന് കിലോമീറ്ററുകൾ സഞ്ചരിച്ച ഹൈസ്‌കൂൾ കാലം ഓർത്തു. എന്നെ ലക്ഷ്യംവച്ച് ആക്രോശിച്ച് ഇരമ്പിവന്ന ഒരു കൂട്ടത്തിൽ നിന്നും രക്ഷപ്പെടാൻ നല്ല വേഗത്തിൽ പോവുകയായിരുന്ന ഒരു സിറ്റിബസ്സിൽ, ജീവിതത്തിനും മരണത്തിനുമിടയിലെ ഒരു നിമിഷത്തിന്റെ ഉണർച്ചയിൽ, ചാടിക്കയറി രക്ഷപ്പെട്ട ബിരുദപഠനകാലത്തെ ഒരു ദിവസം ഓർത്തു. മരണത്തിൽ നിന്നും കയറിവന്ന ഒരുവനെയെന്നപോലെ എന്നെ തുറിച്ചുനോക്കുന്ന ആ ബസ്‌കണ്ടക്റ്ററുടെ മുഖം ഞാനോർത്തു. അപ്പോൾ അയാളെ നോക്കി ഒരു വിഡ്ഢിയെപ്പോലെ ചിരിച്ചതും ഓർത്തു...!


സാന്താക്രൂസ് തീവണ്ടി നിലയത്തിനടുത്തായി ഒരു വഴിയോര കച്ചവടത്തെരുവുണ്ട്. കടകളിലെ വിളക്കുകൾ കൊണ്ട് പ്രഭവീണ തെരുവ്. അവിടെ ഇറങ്ങിയത് നന്നായി എന്നുതോന്നി. മധുരപലഹാരങ്ങളുടെയും മാമ്പഴങ്ങളുടെയും ഒക്കെ ഒരുപാട് കടകൾ. കുറച്ചു വാങ്ങിക്കൊണ്ട് പോകാം. മധുരപലഹാരങ്ങളില്ലാതെ ഗൾഫുകാരൻ മടങ്ങിപ്പോകാൻ പാടില്ലല്ലോ.

സാന്താക്രൂസ് സുപരിചിതമായ പേരാണ്. ബോംബെ വിമാനത്താവളം അത് നിൽക്കുന്ന സ്ഥലത്തിന്റെ പേരിൽ - സാന്താക്രൂസ് - എന്നായിരുന്നല്ലോ മുൻപ് അറിയപ്പെട്ടിരുന്നത്. ആ വിമാനത്താവളം ഇപ്പോൾ ആഭ്യന്തര വിമാനങ്ങൾക്കുള്ളതായി മാറിയിരിക്കുന്നു. കുറച്ചുമാറി മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളം ഇപ്പോൾ വന്നിട്ടുണ്ട്. അതിഗംഭീരമായ വിമാനത്താവളമാണ് അതെന്ന് പറയാതെ വയ്യ. ഏത് ലോകോത്തര വിമാനത്താവളത്തോടും ഒപ്പം നിൽക്കാനാവുന്ന മനോഹരവും ആധുനികവുമായ നിർമ്മിതി - ഛത്രപതി ശിവജി ടെർമിനൽ. സി.എസ്.ടി എന്ന് നാവ് വഴങ്ങാത്തവർക്ക് ചുരുക്കി പറയാം.

സാന്താക്രൂസിൽ നിന്നും മടങ്ങുന്ന വഴി ഈ വിമാനത്താവളത്തിന്റെ കവാടഭാഗത്തിലൂടെ കടന്നുപോവുകയുണ്ടായി. രണ്ടു മണിക്കൂറുകൾക്ക് ശേഷം എനിക്കീ വിമാനത്താവളത്തിലേയ്ക്ക് മടങ്ങിവരേണ്ടതുണ്ട്. അവിടെ നിന്നും സ്ഥിരപരിചിതമായ ദിനചര്യയുടെ വെയിൽലോകത്തേയ്ക്ക് മടക്കയാത്ര തുടങ്ങേണ്ടതുണ്ട്. മുംബൈയുടെ വിഹ്വലതകളിൽ മകൻ തനിച്ചാവും എന്ന ഭയപ്പാടൊന്നും ഇപ്പോൾ ഉണ്ടാവേണ്ടതില്ല. മഹാനഗരത്തിന്റെ താളങ്ങളിലേയ്ക്ക് അവൻ ആഗിരണം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് ഞാനറിയുന്നുണ്ട്...


ഇപ്പോൾ പക്ഷെ ഞാൻ വെസ്റ്റേൺ എക്സ്‌പ്രസ് വേ എന്നറിയപ്പെടുന്ന, മുംബൈക്ക് കുറുകേ, തെക്കു-വടക്കു കിടക്കുന്ന, വലിയ റോഡിലൂടെ നിരങ്ങിനീങ്ങുന്ന ടാക്സിക്കാറിൽ ഇരിക്കുകയാണ്. എന്നത്തേയും പോലെ നിരത്തിൽ അസഹ്യമായ തിരക്ക്. ആസൂത്രണമില്ലാത്ത ഒരു നഗരമാണ് മുംബൈ. എവിടെ നിന്നോ വളർന്നുതുടങ്ങി തോന്നുംപടി എല്ലാഭാഗത്തേയ്ക്കും അത് പടർന്നുപോകുന്നു. അവ്യവസ്ഥയാണ് അതിന്റെ സ്ഥായീഭാവം. നവിമുംബൈയിലേയ്ക്കും അടുത്ത ജില്ലയായ താനയിലേയ്ക്കുമൊക്കെ, തനത് സ്വഭാവസവിശേഷതയോടെ അത് വളർന്നുകയറിയിരിക്കുന്നു.

മനുഷ്യന്റെ വ്യവഹാരം നടക്കാത്ത ഒരിഞ്ചു ഭൂമി മുംബയിൽ ഉണ്ടാവാൻ വഴിയില്ല. എല്ലായിടത്തും മനുഷ്യരാണ്...

വലിയ പാതയുടെ ഓരംപറ്റി മുഷിഞ്ഞ ചേലചുറ്റിയ ഒരു സ്ത്രീയും രണ്ടു കുട്ടികളും വലിയ തിരക്കുകൂട്ടാതെ നടന്നുപോകുന്നത് എനിക്കിപ്പോൾ കാണാം. അതിൽ ആൺകുട്ടിയുടെ കയ്യിലെ അൽപ്പം ഭാരമുള്ള പ്ലാസ്റ്റിക് പൊതി അവൻ വലത് നെഞ്ചിനോടുചേർത്ത് സുരക്ഷിതമായി പിടിച്ചിട്ടുണ്ട്. അമ്മയും മക്കളുമാവാം. ആ സ്ത്രീ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. കുട്ടികൾ രണ്ടുപേരും ഇടയ്ക്കിടയ്ക്ക് മുഖമുയർത്തി സാകൂതം അവരുടെ സംസാരം ശ്രദ്ധിക്കുന്നുമുണ്ട്. തങ്ങളോട് തൊട്ടുചേർന്ന് അതിഭീമാകാരമായ ഉരഗത്തെപ്പോലെ ഇരമ്പുന്ന വാഹനവ്യൂഹത്തെ അവർ അറിയുന്നുപോലുമില്ല... ഞാൻ, ഞങ്ങൾ സഞ്ചരിക്കുന്ന കാറിന്റെ ഡ്രൈവറെ നോക്കി. ലഭ്യമാവുന്ന വിടവിലൂടെ വാഹനം എങ്ങനെയെങ്കിലും മുന്നിലേയ്ക്കെത്തിക്കുന്നതിൽ ശ്രദ്ധാലുവായി ഇരിക്കുകയാണ് അയാൾ. മകൻ മൊബൈലിൽ എന്തോ പരതുന്നു... - എല്ലാവരും അവരവരുടെ കാര്യങ്ങളിൽ വ്യാപൃതരാണ്.

നഗരം അവ്യവസ്ഥമാകാം - നാഗരികത അങ്ങനെയല്ല. ശ്രദ്ധാപൂർവ്വം പിന്തുടർന്നില്ലെങ്കിൽ ഏറെക്കൂറെ അഗോചരമായിരിക്കുന്ന, ഛിന്നമായ  മനുഷ്യജീവിതത്തിന്റെ സൂക്ഷമവ്യവസ്ഥകളിലൂടെയാണ് അത് വളരുന്നത്...!

൦൦

Monday 11 September 2017

നീറ്റിനായി കൈപൊക്കുമ്പോൾ...?!

ഇന്ത്യയിൽ വിദ്യാഭ്യാസം പ്രാഥമികമായി സംസ്ഥാനങ്ങളുടെ അവകാശത്തിൽ വരുന്നതാണ്. അത് വെറുതേ കൈവന്ന അവകാശമല്ല. വൈവിധ്യവും വൈജാത്യവുമുള്ള  ഒരുപാട് പ്രദേശങ്ങളുടെ സങ്കലനമാണ് ഇന്ത്യ എന്ന രാഷ്ട്രം. ഇന്ത്യയ്ക്ക് വംശീയമോ ഭാഷാപരമോ സാംസ്കാരികമോ ആയ ഒറ്റദേശീയത ഇല്ല. ഇന്ത്യ എന്ന രാജ്യം ഒരു രാഷ്ട്രീയ ഏകകം മാത്രമാണ്. ഭാഷയെയോ വംശീയതയെയോ, വലിയൊരു അളവുവരെ സാംസ്കാരികതയെയും, ഒരു രാഷ്ട്രത്തിന്റെ പേര് പറഞ്ഞു യോജിപ്പിക്കാനാവില്ല. അങ്ങനെ ശ്രമിച്ചിടത്തെല്ലാം അത് പരാജയപ്പെട്ടിട്ടുണ്ട്. എന്ന് മാത്രമല്ല, തകർന്ന് ചിതറിപ്പോയിട്ടുമുണ്ട്. ഇതറിയാവുന്നതുകൊണ്ടാണ് നമ്മുടെ രാഷ്‌ട്രനിർമ്മിതിയിൽ കൃത്യമായ ഒരു ഫെഡറൽഘടന പ്രവർത്തികമാക്കിയത്. ഇന്ത്യ പരാജയപ്പെട്ടു പോകാത്ത ഒരു രാഷ്ട്രീയ ഏകകമായി തുടരുന്നത് സുശക്തമായ ഫെഡറൽരീതി നിലനിൽക്കുന്നതുകൊണ്ടാണ്.

നീറ്റ് ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന് എതിരാണ്. ഏതാനും ലക്ഷം മെഡിക്കൽ വിദ്യാഭ്യാസ കാംക്ഷികളെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമായി ഇതിനെ കാണുന്നത് തെറ്റാണ്. രാഷ്ട്രവ്യവഹാരങ്ങളിൽ പ്രതിലോമത കടന്നുവരുന്നതിന്റെ സൂക്ഷ്മവഴികളിലൊന്ന് എന്നതിനാൽ ഇതിനെ സംസ്ഥാനങ്ങൾ സമഗ്രമായി വിശകലവിധേയമാക്കാതെ വിടുന്നത്തിൽ രാഷ്ട്രീയമായ ശരികേടുണ്ട്.

സി. ബി. എസ്. ഇ ആണ് നീറ്റ് പരീക്ഷ നടത്തുന്നത്. സി. ബി. എസ്. ഇ കേന്ദ്രസർക്കാരിന്റെ അധീനതയിലുള്ള ഒരു സ്ഥാപനമാണ്. ഇന്ത്യയിലെ പല സ്‌കൂളുകളും ഈ സ്ഥാപനത്തിന്റെ അംഗീകാരത്തെയോടെയാണ് പ്രവർത്തിക്കുന്നത്. (സ്‌കൂൾ വിദ്യാഭ്യാസത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്ന ഈ സംവിധാനത്തിന്റെ നൈതികത തന്നെ ചോദ്യംചെയ്യപ്പെടേണ്ടതാണ്. എങ്കിലും ഈ കുറിപ്പിന്റെ വിഷയത്തിൽ പ്രത്യക്ഷമായി അത് ബന്ധപ്പെടുന്നില്ല എന്നതിനാൽ വിടുന്നു.) ബഹുഭൂരിപക്ഷവും സംസ്ഥാന സിലബസുകളിൽ പഠിച്ചുവരുന്ന കുട്ടികൾക്കായി അതുമായി ബന്ധമില്ലാത്ത ഒരു സ്ഥാപനം തുടർപഠനത്തിന്‌ പരീക്ഷ നടത്തുന്നത്തിലെ അസംബന്ധം ആലോചിച്ചുനോക്കു. (തമിഴ്‌നാട്ടിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഗംഭീര വിജയം നേടിയ പെൺകുട്ടി നീറ്റ് പരീക്ഷയിൽ തോറ്റുപോവുകയും തുടർന്ന് ആത്മഹത്യ ചെയ്യുകയും ചെയ്തത് ഈ അസംബന്ധം സൃഷ്ടിച്ച ചെറിയൊരു ദുരന്തം മാത്രം.)


താമസംവിനാ എല്ലാ ബിരുദ പ്രൊഫഷണൽ പഠനങ്ങൾക്കും നീറ്റ് പരീക്ഷ നിർബന്ധമാക്കാനിരിക്കുകയാണ്. ഇത് കുട്ടികളെ സി. ബി. എസ്. ഇ സിലബസിലുള്ള പഠനത്തിലേയ്ക്ക് പോകാൻ നിർബന്ധിതമാകും. അതിനനുബന്ധമായി കൂടുതൽ സി. ബി. എസ്. ഇ സ്‌കൂളുകൾ ഉണ്ടാവുകയും സംസ്ഥാന പാഠ്യപദ്ധതിയുള്ള സ്‌കൂളുകൾ നിന്നുപോവുകയും ചെയ്യും. ഈ പ്രവണത ഇപ്പോൾ തന്നെ കാണാനാവുമല്ലോ. പ്രാദേശിക വിദ്യാഭ്യാസത്തെ ഇല്ലാതാക്കി, അതിസൂക്ഷ്മതലത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന, ഇന്ത്യൻ രാഷ്ട്രീയതയുടെ ആണിക്കല്ലായ വൈവിധ്യദേശീയതയെ ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇത്.

സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണദോഷ തലങ്ങളാണ്  ഒരു തലമുറയെ നിർണയിക്കുന്നത്. ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യങ്ങൾ ഉൾക്കൊള്ളാതെ ഒരേ പാഠ്യപദ്ധതിയിൽ വളർന്നുവരുന്ന ഒരു കൂട്ടത്തെ മാനിപ്യുലെയ്റ്റ് ചെയ്യാൻ അധികം പ്രയാസമുണ്ടാവില്ല. ഇത് സംസ്കൃതികളുടെ ഹനനത്തിന് ഇടയാക്കും.  സി. ബി. എസ്. ഇ യുടെ പാഠ്യപദ്ധതി ഓടിച്ചുനോക്കിയാൽ മനസ്സിലാവും, ഇത്തരമൊരു നീക്കം ഏറ്റവും പ്രതികൂലമായി ബാധിക്കുക ദക്ഷിണേന്ത്യൻ സംസ്കാരത്തെയായിരിക്കും എന്ന്. പാർലെമെന്റ് ഇലക്ഷന്റെ സമയം ഒഴിച്ചുനിർത്തിയാൽ മഹാരാഷ്ട്രയ്ക്കു തെക്കോട്ട് ഇന്ത്യ ഉണ്ടെന്ന് ആര്യപുത്രന്മാർ കരുതുന്നില്ല എന്നത് സുവിദമാണല്ലോ. സി. ബി. എസ്. ഇ ഇതിന്  അപവാദമല്ല.

ഐ. ഐ. ടി (IIT), ഐ. എസ്. ഇ. ആർ (ISER), ഐ. ഐ. എഫ്. ടി (IIFT) തുടങ്ങിയ പല സ്ഥാപനങ്ങളും പ്ലസ് ടു / പ്രീ - യൂണിവേഴ്സിറ്റി വിദ്യാഭാസം കഴിഞ്ഞു ദേശീയ തലത്തിൽ പ്രവേശനപരീക്ഷ നടത്തുന്നുണ്ടല്ലോ എന്ന് നീറ്റിന് അനുകൂലമായി പറഞ്ഞുകേട്ടിരുന്നു. ഇവ തമ്മിൽ താരതമ്യമില്ല. കേന്ദ്രസർക്കാർ നേരിട്ട് നടത്തുന്ന സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശന പരീക്ഷയാണ്, അതാത് സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ അവിടെ നടക്കുന്നത്. ഏറ്റവും മിടുക്കരായ, ഏറ്റവും നല്ല റാങ്ക് ലഭിക്കുന്ന കുട്ടികളെ സീറ്റിന്റെ ലഭ്യതയ്ക്കനുസരിച്ച് തിരഞ്ഞെടുക്കുകയാണ് അവിടെ ചെയ്യുന്നത്. അതായത് 100 സീറ്റുണ്ടെങ്കിൽ 100 വരെ റാങ്ക് ലഭിച്ച കുട്ടികൾ അവിടെ പഠിക്കും (സംവരണംതത്വം കൂടി പാലിച്ച്). എന്നാൽ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള, വ്യത്യസ്തമായ പാഠ്യപദ്ധതിയുള്ള, വ്യത്യസ്തമായ ഗുണനിലവാരമുള്ള, സ്ഥാപനങ്ങളിലേയ്ക്ക് ഇതുമായി കാര്യമായ ബന്ധമൊന്നുമില്ലാത്ത കേന്ദ്രഏജൻസി രാജ്യവ്യാപകമായി പരീക്ഷ നടത്തുകയെന്ന യാതൊരു ലോജിക്കുമില്ലാത്ത ഒരു കാര്യമാണ് നീറ്റിൽ സംഭവിക്കുന്നത്. (ഖണ്ഡികയുടെ തുടക്കത്തിൽ സൂചിപ്പിച്ച സ്ഥാപങ്ങളിൽ അണ്ടർ ഗ്രാജുവേറ്റ് കോഴ്‌സുകൾ നടത്തേണ്ടതുണ്ടോ എന്ന സംശയം ബാക്കിയുണ്ട് താനും.)

മാത്രവുമല്ല നീറ്റ് പൂർണ്ണാർത്ഥത്തിൽ ഒരു പ്രവേശന പരീക്ഷയല്ല. പേര് സൂചിപ്പിക്കുന്നത് പോലെ (NEET - National Eligibility cum Entrance Test) - പ്രാഥമികമായി ഇതൊരു യോഗ്യതാ പരീക്ഷയാണ്. 100 മെഡിക്കൽ സീറ്റ് ഉണ്ടെങ്കിൽ 100 ഏറ്റവും നല്ല വിദ്യാർഥികളെ തിരഞ്ഞെടുക്കുന്ന ഒരു പ്രക്രിയ അല്ല ഇവിടെ നടക്കുന്നത്. ഈ വർഷം നീറ്റ് പരീക്ഷയെഴുതിയത് ഏതാണ്ട് 11.5 ലക്ഷം വിദ്യാർത്ഥികളാണ്. അതിൽ ഏതാണ്ട് 6.5 ലക്ഷം വിദ്യാർത്ഥികൾ യോഗ്യതനേടി. ഇന്ത്യയിൽ ആകെയുള്ള മെഡിക്കൽ സീറ്റുകൾ ഏതാണ്ട് 65000 മാത്രമാണ്. അതായത് നിലവിലുള്ള സീറ്റുകളുടെ പത്തിരട്ടി വിദ്യാർത്ഥികൾ യോഗ്യത നേടി. അപ്പോൾ ഇതിലെ ഏറ്റവും നല്ല 65000 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കണം - അപ്പോഴാണല്ലോ ഇപ്പറയുന്ന നിലയിലുള്ള വിദ്യാഭ്യാസ നിലവാരം  ഉണ്ടാവുന്നത്. എന്നാൽ 6 ലക്ഷം റാങ്കുള്ള വിദ്യാർത്ഥിയും ഇത്തവണ മെഡിക്കൽ അഡ്മിഷൻ നേടിയിട്ടുണ്ട്. അതായത് തന്നെക്കാൾ മെച്ചപ്പെട്ട റാങ്കുള്ള ഏകദേശം 5.5 ലക്ഷം വിദ്യാർത്ഥികളെയും പിന്തള്ളി ആ വിദ്യാർത്ഥി ഇപ്പോൾ മെഡിക്കൽ പഠനം നടത്തുകയാണ്. നീറ്റ്, മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കാനുള്ള ഒറ്റമൂലിയാണെന്നു കരുതി കയ്യടിക്കുന്നർ ഗംഭീര സ്വർഗ്ഗത്തിലാണെന്നേ സാധ്യമായ നല്ല ഭാഷയിൽ പറയാനുള്ളു.


ഇനി, നീറ്റ് കേരളത്തിലെ സ്വാശ്രയക്കൊള്ള അവസാനിപ്പിച്ചു എന്ന വാദമാണ്. ശരിയാണ്, തലവരി വാങ്ങുന്നത് നിന്നിട്ടുണ്ട്. നല്ല കാര്യം. ഇതിനെന്തിനായിരുന്നു നീറ്റ് എന്ന ചെറിയ ചോദ്യം മാത്രമേയുള്ളു. നീറ്റ് എന്ന പരീക്ഷയിലേയ്ക്ക് സ്വാശ്രയ മെഡിക്കൽ കോളേജുകളെ കൊണ്ടുവരുന്നതിനെക്കാളും എത്രയോ ലളിതവും പ്രായോഗികവും നൈതികവുമായിരുന്നു സംസ്ഥാന പ്രവേശനപരീക്ഷയിലേയ്ക്ക് അവയെ കണിശമായി കൊണ്ടുവരുക എന്നത്. ഈ നിലയ്ക്കുള്ള സംസ്ഥാന സർക്കാരുകളുടെ അവശ്യങ്ങളോട് അനുകൂലമായി ഒരിക്കലും പ്രതികരിച്ചിട്ടില്ലാത്ത കോടതി നീറ്റിനോട് കാണിച്ച താല്പര്യം നീതിയുക്തമല്ല - ഇരട്ടത്താപ്പാണ്.

സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസനയങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ഏജൻസി ഒരു ദേശീയപരീക്ഷ നടത്തുക, അതിൽ വിജയിച്ച കേരളത്തിലെ വിദ്യാർത്ഥികളുടെ ലിസ്റ്റ് സംസ്ഥാനത്തിന് കൊടുക്കുക. എന്നിട്ട് ആ ലിസ്റ്റിൽ നിന്ന് കേരളത്തിലെ കോളേജുകളിലേയ്ക്ക് പ്രവേശനം നടത്തുക. ഇതിലെ നീതിരാഹിത്യവും താര്യരാഹിത്യവും എന്തിന് ആത്മാഭിമാനക്ഷതവും മനസ്സിലാക്കാൻ സാധിക്കുന്നില്ലേ കേരള സർക്കാരിന് (മറ്റ് സംസ്ഥാന സർക്കാരുകളുടെ കാര്യം അവർ നോക്കട്ടെ) - സങ്കീർണമായ ഫെഡറൽഘടനയുടെ സൂക്ഷ്മഹനനം മനസ്സിലാക്കാനാവാതെ പോയാലും.

തങ്ങളെ സംസ്ഥാന പ്രവേശനപരീക്ഷയുടെ പരിധിയിൽ കൊണ്ടുവരാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെ, കഴിഞ്ഞകാലങ്ങളിൽ കോടതിവിധികളിലൂടെ പരിഹസിച്ച് മുന്നോട്ടുപോയ സ്വാശ്രയകോളേജുകൾക്ക് മറ്റൊരു വഴിയിലൂടെ തങ്ങളെ തേടിയെത്തിയ കാവ്യനീതിയുടെ താണ്ഡനമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. സുപ്രീം കോടതിയുടെ ആണല്ലോ തീരുമാനം. പക്ഷെ നീറ്റിനെ സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഘടനയുമായി ബന്ധപ്പെടുത്തി ഇപ്പോൾ നേടിയെന്നു പറയുന്ന സംസ്ഥാന സർക്കാരിന്റെയോ പൊതുജനത്തിന്റെയോ മേൽക്കൈ നിലനിൽക്കത്തക്കതാണെന്ന് കരുതാനാവില്ല. ഒരു ദശാസന്ധിയിൽ വന്നുപെട്ട ആശയക്കുഴപ്പത്തിന്റെ ബാക്കിപത്രമാണത്. സ്വാശ്രയ വിദ്യാഭ്യാസവും നീറ്റും വ്യത്യസ്തമായ രണ്ട് വിഷയങ്ങളാണ്. ഇത് രണ്ടും പ്രതിലോമമാണ് - നീറ്റ് കൂടുതൽ പ്രതിലോമമാണ്.

ഇതിലൊന്നും പെടാത്ത മറ്റൊരു കൂട്ടമുണ്ട് - കല്പിത സർവ്വകലാശാലകൾ. കൂട്ടത്തിലെ ദൈവങ്ങളാണവ. അവയ്ക്ക് പ്രത്യേകിച്ച് നിയമനിയന്ത്രണങ്ങൾ ഒന്നുമില്ല. നീറ്റ് റാങ്ക് ലിസ്റ്റിൽ നിന്നും വിദ്യാർഥികളെ എടുക്കണമെങ്കിലും ഫീസ് നിശ്ചയിക്കുന്നത് അവർ തന്നെയാവുകയാൽ റാങ്കിന് ഇവിടെ കാര്യമായ പ്രസക്തിയില്ല. സത്യത്തിൽ ഈ കല്പിതസർവകലാശാലകളുടെ കെമിക്കൽ കോമ്പോസിഷൻ ഇതുവരെ മനസിലാക്കാനായിട്ടില്ല. എന്തായാലും ദൈവികസ്പർശം വേണം ഒരു കല്പിതസർവകലാശാല കുടുംബസ്വത്തായി കിട്ടാൻ - നമ്മുടെ മാതാഅമൃതാനന്ദമയിയെ ഒക്കെപ്പോലെ... 

ഡൽഹി  ആസ്ഥാനമായുള്ള സങ്കൽപ് ചാരിറ്റബിൾ ട്രസ്റ്റ് എന്ന എൻ. ജി. ഒ ആണ് നീറ്റ് എന്ന ആശയത്തിന്റെ പിറകിൽ. അതുമായി ബന്ധപ്പെട്ട കേസുകളിൽ കക്ഷിയായി സുപ്രീംകോടതിയിൽ നിന്നും അനുകൂലവിധി സമ്പാദിച്ചതും അവരാണ്. നാലഞ്ച് ഡോക്ടർമാർ ചേർന്ന് തട്ടിക്കൂട്ടിയ യാതൊരു ക്രെഡിബിലിറ്റിയും ഇല്ലാത്ത ഒരു സർക്കാരിതര സംഘടനയുടെ കുബുദ്ധിയെ, ദേശീയതലത്തിലുള്ള സംവാദങ്ങളൊന്നും കാര്യമായി നടത്താതെ കേന്ദ്രസർക്കാരും തദ്വാരാ സുപ്രീംകോടതിയും അനുവദിച്ചു കൊടുക്കുകയാണ് ചെയ്തിരിക്കുന്നത്. സങ്കൽപ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വിഷയത്തിലുള്ള അചഞ്ചലമായ താല്പര്യം നിഗൂഢവും സംശയകരവുമാണ്. അവരുടെ വെബ്‌സൈറ്റിൽ പേരുകാണുന്ന നാലഞ്ച് ഡോക്റ്റർമാരല്ല ഈ വലിയ സംരംഭത്തിന് പിന്നിലെന്ന്  ഉറപ്പാണ്.

ഇതിന്റെ പ്രതിലോമത സംസ്ഥാനങ്ങൾക്ക് മനസ്സിലാവാതെ പോയി എന്നത് പൊതുവെ നമ്മുടെ കക്ഷിരാഷ്ട്രീയം, സൂക്ഷമായ രാഷ്ട്രീയധാരകളെ മനസിലാക്കാൻ കെല്പുള്ളതല്ല എന്ന സംഗതിക്ക് അടിവരയിടുന്നതാണ്. ആദ്യം മുതൽ നീറ്റിനെ നന്നായി എതിർക്കുന്ന സംസ്ഥാനം തമിഴ്‌നാട് മാത്രമാണ്. മറ്റു സംസ്ഥാനങ്ങൾ, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമിഴ്‌നാടിനോടൊപ്പം ചേർന്ന് നീറ്റിനെതിരായ പ്രക്ഷോഭങ്ങൾ ബലപ്പെടുത്തേണ്ടതായിരുന്നു. ഇതിൽ ഏറ്റവും പെട്ടെന്ന് അടിയറവു പറഞ്ഞത് കേരള സർക്കാരാണ്. മറിച്ച് പ്രതീക്ഷിക്കേണ്ടതില്ല - നമ്മുടെ പൊതുസമൂഹത്തെപ്പോലെ സർക്കാരും മദ്ധ്യവർത്തിത്വത്തിന്റെയും ഉപരിപ്ലവതയുടെയും ആശാന്മാരാണ്.

൦൦

Sunday 14 May 2017

റൂഹാനിപക്ഷി ചിലച്ച നാൾ...

ആ യുവതി അതീവസുന്ദരിയായിരുന്നു. വിവാഹം കഴിഞ്ഞിട്ട് ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളു, ഗർഭിണിയും. വിധിവൈപരീത്യം എന്നുപറയട്ടെ, സ്വയം ഡോക്ടറും കൂടിയായ ആ പെൺകുട്ടി, രോഗനിർണയത്തിന്റെ ഏതാനും ദിവസങ്ങൾക്കകം, അർബുദത്തിന് കീഴടങ്ങുന്നത് ഞാൻ കണ്ടുനിന്നിട്ടുണ്ട്....

തിരുവനന്തപുരം മെഡിക്കൽ കോളേജിനോട് ചേർന്നുള്ള അർബുദ രോഗാശുപത്രിയിൽ എനിക്ക് പോകേണ്ടിവന്നിട്ടുള്ള വളരെക്കുറച്ച് അവസരങ്ങളിൽ ഒന്നായിരുന്നു അത്. വർഷങ്ങൾക്ക് മുൻപാണ് സംഭവം. ഒരു കൂട്ടുകാരൻ വഴിയാണ് ഈ യുവതിയുടെ ഭർത്താവ് എന്നെ ബന്ധപ്പെടുന്നത് - അവർക്ക് അനേകം കുപ്പി രക്തത്തിന്റെ ആവശ്യമുണ്ട്. കോഴിക്കോട്ടെ അതിസമ്പന്നരായ ആളുകളാണ്. എങ്കിലും ഈ സന്ദിഗ്ദ്ധഘട്ടത്തിന്റെ അത്യാവശ്യത്തിൽ തിരുവനന്തപുരത്ത് അവർക്ക് അധികം പരിചയക്കാരെ കണ്ടെത്താനായില്ല. ആ യുവാവ് എല്ലാ ദിവസവും രാവിലെ തന്റെ വലിയ എയർകണ്ടീഷന്റ് കാറുമായി (അത് അക്കാലത്ത് ഒരു ആഡംബരക്കാഴ്ച തന്നെയായിരുന്നു) എന്റെ നാട്ടിലെ കവലയിലെത്തും. ഞാൻ നാലഞ്ച് അരോഗദൃഡഗാത്രരായ രക്തദാതാക്കളെ തയ്യാറാക്കി നിർത്തിയിട്ടുണ്ടാവും. നാട്ടിലെ ചെറുപ്പക്കാർക്ക് ആ കാർയാത്രയും സുഭിക്ഷമായ ഭക്ഷണവും ഒരു പ്രഭാതത്തിന്റെ ആഹ്ലാദം.

പക്ഷേ ആ കുടുംബത്തിന്റെ സമ്പന്നതയോ എന്റെ നാട്ടുകാരായ ചെറുപ്പക്കാരുടെ രക്തസന്നദ്ധതയോ ആ യുവതിയെ രക്ഷിച്ചില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ അവർ മരിച്ചു...

ഇതിപ്പോൾ ഓർക്കാൻ കാരണം അർബുദരോഗത്തിന്റെ അനുഭവപരിസരം അതിതീവ്രമായി പ്രകാശിപ്പിക്കുന്ന ഒരു പുസ്തകം വായിച്ചുമടക്കിയതിന്റെ വിഷാദത്തിലാണ്. നസീം ബീഗം, അർബുദ ബാധിതയായ തന്റെ അമ്മയുടെ കൂട്ടിരുപ്പുകാരിയായി തുടർന്ന ദിവസങ്ങളുടെ ഉലയ്ക്കുന്ന ഓർമ്മക്കുറിപ്പാണ് 'My Mother Did Not Go Bald' എന്ന പുസ്തകം.


ആകസ്മികമായിട്ടാണെങ്കിലും, ഈ പുസ്തകം വായനയ്‌ക്കെടുക്കുന്നതിനും കുറച്ചു ദിവസങ്ങൾക്ക് മുൻപാണ്, ഒരുപക്ഷേ, കുറച്ചൊക്കെ സമാനസ്വഭാവം പറയാവുന്ന  മറ്റൊരു പസ്തകം വായിക്കുന്നത്. 'ഓൺ ദ മൂവ് - എ ലൈഫ്', ആത്മകഥയാണെങ്കിലും സാഹിത്യത്തിലെ ആസ്ഥാനഭിഷഗ്വരൻ എന്നറിയപ്പെടുന്ന ഒലിവർ സാക്സിന്റെ ഈ പുസ്തകത്തിലെ നല്ലഭാഗവും നാഡീരോഗങ്ങളുമായും നാഡീശാസ്ത്രവുമായും ബന്ധപ്പെട്ട വിഷയപഠനങ്ങളാൽ നിബിഢമാണ്.

എങ്കിലും ഈ രണ്ടു പുസ്തകങ്ങളും തമ്മിലുള്ള വ്യത്യാസം, ലേഖകരിൽ ഒരാൾ രോഗത്തിന്റെ രീതിശാസ്ത്രമറിയുന്ന വൈദ്യനും മറ്റൊരാൾ അത്മബന്ധുവിന്റെ രോഗക്കിടക്കയിൽ നിസ്സഹായമായി നിൽക്കുന്ന സാധാരണ വ്യക്തിയും എന്നതാണ്. ഒന്ന് രോഗത്തിന്റെ കാര്യകാരണങ്ങളിലേയ്ക്കുള്ള അന്വേഷണത്തിന്റെ പ്രകാശനമാണെങ്കിൽ അടുത്തത്, നിർണ്ണയിക്കപ്പെട്ട അനിവാര്യതയിലേയ്ക്ക് നടക്കുന്ന രോഗിയുടെ മകൾ കടന്നുപോകുന്ന അനുഭവപരമായ ആകുലതകളുടെ ആവിഷ്ക്കാരമാണ്. പുസ്തകത്തിന്റെ സത്തയിലുള്ള ഈ വ്യത്യാസങ്ങൾ വായനയുടെ തലത്തിൽ തികച്ചും വ്യതിരിക്തമായ അനുഭവപരിസരമാണ് ഉണ്ടാക്കിയെടുക്കുക.

പ്രമേയം തീക്ഷ്ണമായ സ്വകാര്യാനുഭവമായിരിക്കയാൽ My Mother Did Not Go Bald പ്രകാശിപ്പിക്കുന്ന അത്രയും തീവ്രമായ അനുവാചകാനുഭവം ഹോണ്ടിങ്ങാണ് എന്നുപറയുമ്പോൾ, അനുഭവക്കുറിപ്പുകളിൽ സാധാരണ കാണാറുള്ള, ലളിതവിന്യാസിതമായ വൈകാരികതലമാണ് ഇതിന്റെ രൂപശീലങ്ങൾ എന്ന് തെറ്റിപ്പോവരുത്. എത്ര തീവ്രമോ അത്രയും സമചിത്തതയും അതിവൈകാരികഭ്രംശവും എഴുത്ത് പുലർത്തുന്നു. ചെറുകുറിപ്പുകളുടെ സമാഹാരമായ ഈ ചെറുപുസ്തകത്തിന്റെ രൂപഭദ്രത അടയാളപ്പെടുത്തുന്ന പ്രധാന ശൈലീഘടകം ഈ സമചിത്തതയാണ്. (ഇതിനു വിപരീതമായി വൈകാരികതയുടെ ഒഴുകിപ്പരക്കലാൽ സമ്പുഷ്ടമായ ചുള്ളിക്കാടിന്റെ 'ചിദംബര സ്‌മരണകൾ' പോലുള്ള അനുഭവ പുസ്തകങ്ങൾ നമ്മുടെ മദ്ധ്യവർത്തിബന്ധിതമായ ലോപശീലങ്ങളെ വല്ലാതെ ഭ്രമിപ്പിച്ചതുകൊണ്ടാണ് അവ മധുരനാരങ്ങാ പോലെ വിറ്റുപോയത് എന്നുവേണം കരുതാൻ.)

ആത്മകഥകളിലും അനുഭവകുറിപ്പുകളിലും അന്തർലീനമായിരിക്കുന്ന പരാധീനത വ്യക്തിനിഷ്ഠതയും ആത്മരതിയും തമ്മിലുള്ള നേർത്ത അതിർത്തിയുടെ സന്തുലിതപ്രശ്നമാണ്. വലിയ എഴുത്തുകാർ ഈ വെല്ലുവിളിയെ നേരിടുന്നത് പലപ്പോഴും സുതാര്യവും സർഗാത്മകവുമായ ആത്മപരിഹാസത്തിലൂടെയാണെന്ന് കാണാം. മാർക്വേസിന്റെ ആത്മകഥയും അനുഭവകുറിപ്പുകളും വായിക്കുമ്പോൾ നമുക്കിത് നന്നായി അറിയാൻ സാധിക്കും. പരിഹാസം ലോപകലയാണ്, എന്നാൽ ആത്മപരിഹാസം, നല്ല എഴുത്തുകാർക്ക് അങ്ങനെയല്ല. തന്നെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ, ഈ ലോകത്ത് തന്റെ നിസ്സാരത കൂടി അടയാളപ്പെടുത്തേണ്ടത് അത്യാവശ്യമാണ് എന്ന സത്യബോധത്തിൽ നിന്നാണ് എഴുത്തിലെ ഈ തലം സംഭവിക്കുന്നത്.

എന്നാൽ My Mother Did Not Go Bald പോലുള്ള ഒരു ആതുരാഖ്യാനത്തിൽ ഇത്തരമൊരു പ്രതലത്തിന്റെ ആവശ്യം വരുന്നില്ല എന്നതാണ് വാസ്തവം. പ്രാഥമികമായി ഇതിൽ എഴുത്തുകാരിയുടെ ആത്മനിഷ്ഠമായ വലിയ വ്യവഹാരങ്ങൾക്ക് സാധ്യതയില്ല. മറ്റൊരുതരത്തിൽ പറഞ്ഞാൽ, അമ്മയുടെ ജീവിതത്തിലേയ്ക്ക് വളരെ മുറുക്കത്തോടെ ചിന്തകളേയും ആവിഷ്‌കാരത്തേയും ഒതുക്കിനിർത്തി, ആ പ്രദേശത്തുള്ള തന്റെ ഇടപെടലുകളെ മാത്രം പറയാനും, അതിനുപുറത്തുള്ള വൈയക്തികമായ വിഷയങ്ങളിലേക്ക് വഴിതെറ്റി പോകാതിരിക്കാനുമുള്ള ശക്തമായ ആർജ്ജവം എഴുത്തുകാരി കാണിക്കുന്നുണ്ട്.


അമ്മയനുഭവത്തിന്റെ പൊതുവായ വാർപ്പുമാതൃകകളുണ്ട്. പൊതുശീലങ്ങൾ ഉണ്ടാകുന്നത് അനുഭവപരമായ ഇടങ്ങളിൽ നിന്നുതന്നെയാണ്. മാതൃത്വം, സ്നേഹത്യാഗങ്ങളുടെ രൂപകമായി പരിണമിച്ചുവന്നതിലെ ജീവശാസ്ത്രപരം കൂടിയായ ചരിത്രപാഠങ്ങൾ നിരാകരിക്കത്തക്കതല്ല. എന്നാൽ ഒരോ അമ്മയും, വ്യക്തിയും സ്ത്രീയുമാണ് എന്ന കൃത്യമായ മനസ്സിലാക്കലിൽ നിന്നുമാണ് എഴുത്തുകാരി തന്റെ അമ്മയുടെ രോഗകാല ജീവിതം ഈ പുസ്തകത്തിൽ വരയുന്നത്. ഇത്തരത്തിൽ സത്യസന്ധമായിരിക്കുക എന്നതിനെ രണ്ടു തരത്തിലാണ് സമീപിക്കാൻ തോന്നുക: ഒന്ന് ജീവിതത്തെ പ്രതിയും മറ്റൊന്ന് എഴുത്തിനെ പ്രതിയും.

അമ്മയെന്നോ ഉമ്മയെന്നോ അല്ല, മൂത്ത സഹോദരി എന്ന് അർത്ഥം വരുന്ന 'ഇത്തത്ത' എന്നാണ് എഴുത്തുകാരി അമ്മയെ വിളിക്കുക. അമ്മയെന്ന പൊതു ആലങ്കാരികബിംബത്തിന്റെ ഏകമാനതയെ ഈ സംബോധന സൂക്ഷ്മതലത്തിൽ നിരാകരിക്കുന്നു എന്ന് കാണാം. ആ സംബോധനാപ്രഭവത്തിന്റെ ആകസ്മികത എന്തായാലും, പാഠത്തിന്റെ അന്ത:സത്തയിലേയ്ക്കുള്ള പ്രവേശികയാകുന്നു അത്. ഇത്തത്ത, അമ്മയെന്ന ഉദാത്ത ബിംബനിർമ്മിതിയുടെ അടയാടകൾ അഴിച്ചുവച്ചാണ് ഈ പുസ്തകത്തിൽ നിൽക്കുക എന്നത്, അമ്മ - മകൾ ബന്ധത്തിന്റെ, രോഗാതുരമായ ദുരന്തകാലത്തിന്റെ, തീക്ഷ്ണമായ ആവിഷ്കാരത്തിൽ പതിതപത്രങ്ങൾ സൃഷ്ടിക്കുന്നില്ല എന്നുമാത്രമല്ല, ശക്തമായ സത്യാത്മകതയുടെ ആഴം ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നു.

വ്യവസ്ഥാപിത കുടുംബശീലങ്ങളിൽ, അങ്ങനെയൊക്കെയാണെങ്കിൽ പോലും, പരസ്യമാക്കപ്പെടാതിരിക്കേണ്ട സംഗതികളിലേയ്ക്ക് കടക്കാൻ എഴുത്തുകാരി കാണിക്കുന്ന ധൈര്യം, വിഷയത്തെ അതിവൈകാരികമായി പൊലിപ്പിച്ചെടുക്കാനുള്ള സാധ്യതകളെ മുഴുവൻ റദ്ദുചെയ്യുകയും, പാഠത്തെ ആഴത്തിൽ വിന്യസിക്കാൻ പര്യാപ്തമാക്കുകയും ചെയ്യുന്നു. എത്രയൊക്കെ ആവശ്യപ്പെട്ടിട്ടും, അമ്മയുടെ മരണക്കിടക്കയിൽ എത്താതെപോകുന്ന ഏകമകനും, ഈ ആതുരനേരങ്ങളെ ഗൗരവത്തോടെ കാണാതെപോകുന്ന മറ്റു ചില സഹോദരങ്ങളും ഒക്കെ ചേരുന്ന പതിതകാലത്തിന്റെ പകർപ്പെഴുത്തിലൂടെ കടന്നുപോകുമ്പോൾ അനുവാചകനെ സ്പർശിക്കുക എഴുത്തിലെ രൂപശൈലീനിറങ്ങളല്ല, ആഴമുള്ള അനുഭവസംപ്രേക്ഷണമാണ്.

അമ്മജീവിതത്തിന്റെ ആദിമദ്ധ്യാന്തങ്ങൾ പറയുന്നില്ല ഈ പുസ്തകം. സമകാല ആഖ്യാനത്തിനിടയ്ക്ക്, സാന്ദർഭികമായി ചെറിയ വിവരണങ്ങളിലൂടെ തന്റെ മാതാവ് കടന്നുപോയ കാലത്തിന്റെ വിസ്തൃതവും സങ്കീർണ്ണവുമായ ഗതിവിഗതികളെ സൂക്ഷ്മമായ അനുഭവമാക്കാൻ എഴുത്തുകാരിക്ക് കഴിയുന്നു. ഒരുദാഹരണം പറയാമെങ്കിൽ; ഒരുപക്ഷേ തന്റെ അനിവാര്യമായ വിടപറയലിനെ കുറിച്ച് അപ്പോഴേയ്ക്കും മനസ്സിലാക്കിക്കഴിഞ്ഞിരുന്ന അമ്മ, വർഷങ്ങൾക്ക് മുൻപ്, കാര്യകാരണങ്ങളൊന്നും വ്യക്തമാക്കാതെ സ്വയം ജീവിതം അഴിച്ചുവച്ചുപോയ ഒരു മകളുടെ മുറിയിൽ ചെന്നുനിന്ന് "നീ എന്തിന് എന്നോടിത് ചെയ്തു?" എന്ന് ചോദിക്കുന്നത് എഴുത്തുകാരി കാണുന്നുണ്ട്. ജീവിതത്തിൽ ഉടനീളം അവർ വിമൂകം കടന്നുപോയ തീക്ഷ്ണമായ മനോവ്യഥകളുടെ തരംഗസഞ്ചയങ്ങൾ, അനുവാചകബോധത്തിലേയ്ക്ക് അപ്പാടെ ആവേശിക്കാൻ ഇതുപോലുള്ള ചിതറിയ സന്ദർഭങ്ങൾ ശക്തികാണിക്കുന്നു.

പൊതുബോധത്തിന്റെ സാമൂഹ്യമൂല്യങ്ങളെ അതേപടി സ്വാംശീകരിക്കുന്ന ഒരാളല്ല എഴുത്തുകാരിയെന്ന സൂചനകൾ വ്യക്തമായും വരികളിൽ നിന്നും വായിക്കിച്ചെടുക്കാം. അതിന്റെ ജനിതകകണ്ണികൾ അമ്മയിലേയ്ക്ക് നീണ്ടെത്തുന്നതിന്റെ അവ്യക്തമായ പരാമർശങ്ങളും കാണാം. സ്ത്രീപാക്ഷികമായ സ്വാതന്ത്ര്യവാഞ്ഛകളെ, വരണ്ടതായി പ്രകാശിപ്പിക്കുന്ന എഴുത്തുരീതി നമ്മുടെ മുഖ്യധാരയിൽ പലപ്പോഴും കണ്ടുമുട്ടാറുണ്ട്.

എന്നാൽ, പൊതുവേ തന്നിൽ ലീനമായ ആധുനികതാബോധം നൽകിയ ഇൻഹിബിഷൻസ് മാറ്റിവച്ച്, ഒരു പക്ഷിയെ തിരക്കുന്ന സന്ദർഭം എഴുത്തുകാരി കുറിക്കുന്നുണ്ട്. റൂഹാനി എന്ന് എഴുത്തുകാരി പേരുവിളിക്കുന്ന ആ പക്ഷിയുടെ ചിലയ്ക്കൽ മരണത്തെ കൊണ്ടുവരും എന്നൊരു വിശ്വാസമുണ്ടത്രേ. പക്ഷി ചിലയ്ക്കുന്നത് കേൾക്കുമ്പോൾ എഴുത്തുകാരി നടുങ്ങുന്നു. ഇത്തരം വിശ്വാസങ്ങളുടെ യുക്തിരാഹിത്യം അവർക്കറിയാത്തതല്ല. എങ്കിലും, ഒരു മരണം അനിവാര്യമായ നേരത്ത്, ഈ പക്ഷിയുടെ ശബ്ദം അവരെ വല്ലാതെ അലോസരപ്പെടുത്തുന്നു. അവർ വിഹ്വലതയോടെ മുറ്റത്തേയ്ക്കിറങ്ങി ആ പക്ഷിയെ, ശബ്ദമെത്താത്ത ദൂരത്തേയ്ക്ക്, ഓടിച്ചുവിടുന്നു.

എല്ലാ സ്വാതന്ത്ര്യബോധത്തിനും ആധുനികതാബോധത്തിനും അപ്പുറം മനുഷ്യനെ പ്രാകൃത്യബോധത്തിലേക്ക് കടപുഴകിവീഴിക്കുന്ന നേരങ്ങളുണ്ട്. പിന്നീടാലോചിക്കുമ്പോൾ അതിന്റെ ബാലിശത, അത്തരം സന്ദർഭങ്ങളെ പുനരാവിഷ്കരിക്കുന്നതിൽ നിന്നും ഒഴിവാക്കിനിർത്താനുള്ള ത്വരയുണ്ടാക്കും. എഴുത്തിന്റെ പ്രദേശത്ത് നിർജ്ജീവത കടന്നുവരുന്ന വഴികളാണത്. ഇത്തരം ചിത്രീകണങ്ങളുടെ ജൈവതകൊണ്ട്, ആ വരൾച്ചയെ കൃത്യമായി ചികിത്സിരിച്ചിരിക്കുന്നു ഈ പുസ്തകത്തിൽ എന്നുകാണാം.         


'A Pathography' എന്ന ഉപശീർഷകത്തോടെയാണ് ഈ പുസ്തകം പ്രസിദ്ധീകൃതമായിരിക്കുന്നത്. Pathography എന്ന വാക്കും പരികല്പനയും പുതിയതാണ്; തൊണ്ണൂറുകളിൽ മാത്രമാണ് അങ്ങനെയൊരു വാക്ക് ഉപയോഗിച്ചു തുടങ്ങുന്നതെന്ന് ആമുഖത്തിൽ മേതിൽ രാധാകൃഷ്ണൻ പറയുന്നുണ്ട്. 'ആതുരാഖ്യാനം' എന്നോ 'ആതുരാത്മകഥ'യെന്നോ മലയാളത്തിൽ പരാവർത്തം ചെയ്യാവുന്ന ഈ വാക്കിന്റെ വിശദീകരണം ഓക്സ്ഫോർഡ് നിഘണ്ടു നൽകുന്നത് "The study of the life of an individual or the history of a community with regard to the influence of a particular disease or psychological disorder." എന്നാണ്. വെബ്സ്റ്റർ പക്ഷേ അല്പം വ്യത്യസ്തമായ മറ്റൊരു അർത്ഥമാണ് പറയുന്നത്: "Biography that focuses on a person's illnesses, misfortunes, or failures." പല വാക്കുകൾക്കും, അല്പം ചുഴിഞ്ഞാലോചിച്ചാൽ അർത്ഥവ്യാപ്തി വലുതാക്കിയെടുക്കാം എന്നിരിക്കെ ഏതാനും പതിറ്റാണ്ടുകളുടെ പ്രായം മാത്രമുള്ള ഒരു വാക്കിന്റെ നിശ്‌ചിതാർത്ഥം നഖശിഖാന്തം തിരയുന്നതിൽ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. 

എന്നാൽ ഈ രണ്ട് അർത്ഥങ്ങളേയും പ്രതി, ഈ പുസ്തകം വായിക്കുമ്പോൾ എന്നെ അലട്ടിയ വിഷയം മറ്റൊന്നാണ്. ഒരർത്ഥത്തിൽ 'Study' എന്ന വാക്കും മറ്റൊരർഥത്തിൽ 'Biography' എന്ന വാക്കുമാണ് പ്രാമുഖ്യത്തിൽ വരുന്നത്. എന്നാൽ 'My Mother Did Not Go Bald' ഈ രണ്ട് പരികല്പനകളോടും അരുനിൽക്കുന്ന പുസ്തകമാണ് എന്ന് തോന്നുന്നില്ല. എഴുത്തുകാരി തന്റെ അമ്മയുടെ അസുഖത്തെ ഒരു വസ്തുതാപഠനത്തിന്റെ തലത്തിലല്ല സമീപിക്കുന്നത് എന്നത് നിസ്തർക്കം (ഒലിവർ സാക്സിന്റെ പുസ്തകത്തിലെ കെയ്‌സ് സ്റ്റഡികൾ പക്ഷെ ഈ അർത്ഥത്തോട് അധികം നീതിപുലർത്തുന്നു). അസുഖകാലത്തെ അമ്മയുടെ ജീവചരിത്രമാണോ എഴുത്തുകാരി കരുതിയത് എന്ന ചോദ്യം വന്നാലും, അതങ്ങനെയാവാൻ വഴിയില്ല എന്നുതന്നെയാവും തോന്നുക.

ഈ പുസ്തകം ആത്മസാന്ദ്രമായ അനുഭവകുറിപ്പാണ്. കലുഷവും വിഷാദാത്മകവുമായ കുറെ ദിവസങ്ങളുടെ നേരെഴുത്ത്. അതിലെ സത്യാത്മകത ഓർമ്മപ്പെടുത്തുക ഉറൂഗ്വൻ സാഹിത്യകാരനായ എദ്വാർദൊ ഗെലിയാനൊയുടെ എഴുത്തിനെ പ്രതിയുള്ള വിചാരമാണ്: എഴുത്തിൽ ഗണങ്ങളില്ല, അനുഭവം മാത്രം!

൦൦

Wednesday 22 March 2017

പ്രോട്ടഗോണിസ്റ്റ് ഇല്ലാത്ത തെയ്യങ്ങളുടെ വീട്

ഉറൂബിന്റെ 'സുന്ദരികളും സുന്ദരന്മാരും' എന്ന നോവൽ ഓർമ്മവരും, ചിതറിയ കഥാഭൂമികയെ ഉൾകൊള്ളുന്ന നോവലുകൾ വായിക്കുമ്പോൾ. ഒരുകൂട്ടം കഥാപാത്രങ്ങൾ, ഒരുപാട് ജീവിത സന്ദർഭങ്ങൾ, നാടകീയതകൾ..., ഇത്തരത്തിൽ രൂപപരമായി സങ്കീർണ്ണവും ഛിന്നവുമായി സഞ്ചരിക്കുന്ന ആഖ്യായികകളിലൂടെ കടന്നുപോകുമ്പോൾ എന്തുകൊണ്ടോ എപ്പോഴും ഈ നോവൽ ഓർമ്മയിലേക്ക് വരും. ചുഴിഞ്ഞാൽ, ഒരുപക്ഷെ, ഒരു നായകരൂപത്തെ കണ്ടുകിട്ടിയേക്കുമെങ്കിലും അത്തരം ഏകമാനതയെ ഉടയ്ക്കുന്ന രൂപപരമായ ശിഥിലസർഗാത്മകത ആ നോവലിനുണ്ട്. ചാന്ദിനി സന്തോഷിന്റെ 'House of Oracles' എന്ന ആംഗലേയ നോവൽ വായിക്കുമ്പോഴും ആദ്യം ഓർമ്മയിലേക്ക് വരുന്നത് 'സുന്ദരികളും സുന്ദരന്മാരും' തന്നെയാണ്.

സ്വാതന്ത്ര്യപൂർവ്വ മലബാറിന്റെ കാലത്തിലൂടെ കടന്നുപോകുന്ന 'സുന്ദരികളും സുന്ദരന്മാരു'മായുള്ള രൂപപരമായ ചെറുചാർച്ച ഒഴിച്ചുനിർത്തിയാൽ 'തെയ്യങ്ങളുടെ വീട്' എം.ടിയൻ നോവൽ പരിസരത്തിന്റെ ഒരു ആംഗലേയ പകർച്ചയാണ്. എം. ടിയുടെ നോവലുകളോട് അടുത്തുവരുന്ന കാലവും അനുഭവവുമാണ് ഈ നോവലും കൈകാര്യം ചെയ്യുന്നത്. പ്രോട്ടഗോണിസ്റ്റുകളുടെ ആത്മരതിയാണ് എം. ടി നോവലുകളുടെ കാതൽ. എം. ടി, നായർ വീടുകളെ കേന്ദ്രമാക്കുമ്പോൾ, ചാന്ദിനിയുടെ നോവൽ പ്രകാശിപ്പിക്കുന്ന കാര്യമായ വ്യത്യാസം, ഇതിൽ ഉത്തരമലബാറിലെ ആഢ്യമായ ഒരു തിയ്യത്തറവാടിനെ പ്രമേയത്തിന്റെ മധ്യത്തിൽ നിർത്തി ഒരുകൂട്ടം ജീവിതങ്ങളെ, ഒറ്റ നായകകഥാപാത്രത്തെ ഒഴിവാക്കി, വ്യവഹരിക്കുന്നു എന്നതാണ്.


അപ്പുണ്ണിയുടേയും ഗോവിന്ദൻകുട്ടിയുടേയും കാലത്താണോ ശിവദാസനും യമുനയും ജീവിച്ചത് എന്ന് ആലോചിച്ചാൽ, ഒരുപക്ഷേ, ഏതാനും വർഷങ്ങൾ കഴിഞ്ഞു ജനിച്ചവരാവാം അവർ എന്ന് തോന്നും. എഴുപതുകളിലാണ് അവരുടെ പുഷ്ടികാലം എന്ന് സൂചിപ്പിക്കുന്ന, നക്സലിസത്തെക്കുറിച്ചും അടിയന്തരാവസ്ഥയെക്കുറിച്ചും ഒക്കെയുള്ള ചില പരാമർശങ്ങൾ നോവലിൽ അവിടിവിടെ കടന്നുവരുന്നുണ്ട്. എങ്കിലും അനുഭവപരമായ സാമ്യം ഒഴിവാക്കി വായിക്കാനാവില്ല.

മാണിക്കോത്ത് വീട്, തെയ്യങ്ങൾ ആശ്രിതരായി കഴിയുന്ന പ്രഭുഭവനമാണ്. നോവൽക്കാലത്ത് വീടിന്റെ കാരണവർ ശിവദാസനാണ്. പാരമ്പര്യമായിക്കിട്ടിയ പ്രഭുത്വവും നെയ്ത്തുശാലയും അനിവാര്യമായ സാമൂഹ്യമാറ്റത്തിന്റെ സൂചനയെന്നോണം അയാളുടെ കയ്യിൽ നിന്നും സാവധാനം വഴുതിപ്പോവുകയാണ്. ആ ദശാസന്ധി കൃത്യമായി മനസ്സിലാക്കാനോ, തന്റെ ജീവിതവും പരിസരവും വൈവിധ്യവത്കരിച്ച് അതിനെ മറികടക്കാനോ കെൽപ്പുള്ള വ്യക്തിത്വമല്ല ശിവദാസന്റേത്.

എന്നാൽ അയാളുടെ ഭാര്യ യമുന ഈ മാറ്റം കൃത്യമായും മൂർത്തമായും മനസ്സിലാക്കുന്നുണ്ട്. നിസ്സഹായത എന്നതിനുപരി ഒരുതരം നിസ്സംഗതയോടെയാണ് അവൾ ഈ ഗതിമാറ്റത്തെ നോക്കിക്കാണുന്നത്. ഒട്ടൊന്ന് നിഗൂഢമായ ഒരു താത്വികതലം യമുനയുടെ ജീവിതത്തിനുണ്ട്. മാണിക്കോത്ത് വീട്ടിലെ നാടകങ്ങളുടെ കാഴ്ചക്കാരിയാണവൾ. ഒരുപക്ഷേ അധികാരമുണ്ടായിരുന്നിട്ടും, അതിനെ നിയന്ത്രിക്കാനോ അതിലിടപെടാനോ അവൾ കാര്യമായൊന്നും ശ്രമിക്കുന്നില്ല. തന്റെ മുന്നിൽ അരങ്ങേറുന്ന ചെറുലോകത്തിന്റെ വ്യഗ്രജീവിതകാമനകളെ അവൾ വിക്ഷോഭങ്ങളില്ലാതെ കണ്ടുനിൽക്കുന്നു, എല്ലാവരും കടന്നുപോകേണ്ടവരാണെന്ന ജ്ഞാനഭാവത്തോടെ...

സോഷ്യൽഫാബ്രിക്കിന്റെ പരിണാമം ഒരു ചരിത്രപുസ്തകത്തിൽ നിന്നും മനസ്സിലാക്കിയെടുക്കുന്നതിനെക്കാൾ കുറച്ചുകൂടി ജൈവമായി പിടികിട്ടുക സർഗ്ഗരചനകളുടെ അക്കാല സഞ്ചയത്തിലൂടെ സഞ്ചരിക്കുമ്പോഴാണ്. ഏത് ഭ്രമാത്മകരചനയും അബോധമായെങ്കിലും ഒരു കാലത്തെ ഉൾപ്പേറുന്നുണ്ട്. ആ കാലത്തിന്റെ സോഷ്യോപൊളിറ്റിക്കൽ തലം അതിന്റെ ചുഴികളിൽ പെട്ടുകിടപ്പുണ്ട്. എം. ടി നോവലുകളുടെ വൈകാരിക വിക്ഷോഭങ്ങൾ അവയെ സവിശേഷയമായ ഒരു വിഭാഗം വായനക്കാരുടെ ഇഷ്ടപുസ്തകങ്ങളാക്കുന്നുണ്ട്. എന്നാൽ ഒരു പ്രത്യേക കാലഘട്ടത്തിന്റെ, ഒരു പ്രത്യേക ദേശത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ അടരുകളെ ഒഴിവാക്കി അവയ്ക്ക് നിലനിൽപ്പില്ല.

വടക്കേ മലബാറിലേയ്ക്കുള്ള തിരുവിതാംകൂർ ക്രിസ്ത്യാനികളുടെ കടന്നുവരവ് അവിടുത്തെ സാമൂഹ്യഘടനയിൽ ഉണ്ടാക്കിയ ചലനങ്ങൾ 'തെയ്യങ്ങളുടെ വീടി'ൽ ഒരടിയൊഴുക്കായി, പ്രസക്തമായിമാറുന്നുണ്ട്. പുതിയ വരേണ്യവിഭാഗത്തിന്റെ ബിംബമായി, ശിവദാസന്റെ എതിർധ്രുവത്തിൽ ഉയർന്നുവരുന്നത് കുടിയേറ്റക്കാരനായ ജോസഫാണ്. ഇവരുടെ ഇടനിലക്കാരനായി പ്രസന്നവദനനായ ക്രിസ്ത്യൻ പുരോഹിതനും പ്രത്യക്ഷപ്പെടുന്നു. സംഘർഷസാന്ദ്രമാവാതെ തന്റെ സമുദായത്തെ ആ പ്രദേശങ്ങളിൽ നടത്തിച്ചെടുക്കാനുള്ള ഉത്തരവാദിത്വം ആ പുരോഹിതന്റെ വൃദ്ധവേഷം സമർഥമായി കൈകാര്യംചെയ്യുന്നതിന്റെ സൂചനകളും നോവലിൽ കാണാം.


സാംസ്കാരികമായ സത്താബലത്തിൽ നിലനിന്ന സാമൂഹികാധീശ്വത്തത്തിന്റെ പിഴുതെടുക്കൽ സംഭവിക്കുകയാണ് അവിടെ. ഭൂസ്വത്ത് നൽകിയ ഉയർച്ചയുടെ അടരുമാത്രമല്ല ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. മതപരവും ജാതീയവുമായ - പരമ്പരാഗതമായി കൈവന്നുപോന്ന ഉദ്ഗതിയുടെ കടപുഴകൽ. മാണിക്കോത്ത് വീടിന്റെ ആശ്രിതരായി കഴിയുന്നവരിൽ, ദൈവപ്പകർച്ചയിലേയ്ക്ക് കയറുന്ന തെയ്യം കെട്ടിയാട്ടക്കാരുമുണ്ട്. പിന്നെ പൊതുജനങ്ങൾ ആരാധനയ്‌ക്കെത്തുന്ന കുടുംബക്ഷേത്രം, തെയ്യം നടക്കുന്ന ഭവനവുമാണ്. സാമൂഹ്യോൽക്കർഷത്തിന്റെ തലം മാണിക്കോത്ത് വീട്ടിൽ സാധ്യമാക്കിയിരിക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് ഇത്തരത്തിലുള്ള സാംസ്കാരികമായ ഘടകങ്ങൾക്കുമുണ്ട്.

ജോസഫിന്റെ ലോകം വ്യത്യസ്തമാണ്. സാംസ്കാരികമായ സത്തയിൽ നിന്നല്ല അയാളുടെ അധീശത്തമോഹങ്ങൾ. അത് ഏറെക്കൂറെ പൂർണ്ണമായും സാമ്പത്തികമാണ്. മാറിവരുന്ന ക്രമത്തിന്റെ സാമ്പത്തികാനുസാരിയായ സാമൂഹിക നിലപാടുകളും അതിന്റെ രാഷ്ട്രീയവിവക്ഷകളും മനസ്സിലാക്കാനാവാതെ പോകുന്നു ശിവദാസന്. സാംസ്കാരികമൂല്യങ്ങളുടെ അന്തർധാരയുള്ളതിനാൽ മാത്രം നിലനിന്നുപോന്ന മൂലധനത്തിന്റെ ഇടങ്ങളിൽ നിന്നും സാമ്പത്തിക മൂലധനത്തിലേക്കുള്ള സാമൂഹ്യപരിവർത്തനം മനസ്സിലാക്കാനാവാതെ പോയ ഒരു വരേണ്യവിഭാഗത്തിന്റെ ദുരന്തങ്ങൾ ഭാഷാസാഹിത്യം, സിനിമയും, വളരെയധികം കൈകാര്യം ചെയ്തിട്ടുണ്ട്. 'തെയ്യങ്ങളുടെ വീട്' അത് ആംഗലേയ ഭാഷയിൽ ഒന്നുകൂടി പ്രകാശിപ്പിക്കുന്നു.

ദേശീയബോധം ഉയർത്തിവിട്ട ഉല്പതിഷ്ണത്വത്തിന്റെ ആധുനികോന്മുഖവും മതേതരവുമായ മൂല്യങ്ങൾ എഴുപതുകളിലും നഷ്ടമായിരുന്നില്ല. നമ്മുടെ അക്കാല സർഗ്ഗസാഹിത്യം അതിന് ഏറെക്കൂറെ തെളിവുതരുന്നുണ്ട്. എന്നാൽ അത് വ്യാജമായ ഉപരിപ്ലവതയായിരുന്നു എന്ന് പറയുന്നവരുണ്ട്. അടിസ്ഥാനത്തിൽ നമ്മുടെ മതസ്വത്വബോധവും ജാതീയമായ വരേണ്യ-അവരേണ്യ ബോധവുമൊക്കെ കുടഞ്ഞുകളയാനാവാത്തതിന്റെ പ്രത്യക്ഷവത്കരണമായാണ് സമകാലത്ത് അവ കൂടുതൽ ശക്തിയോടെ മടങ്ങിവന്നതിനു കാരണം എന്നുകരുതുന്ന സാമൂഹ്യവായനയുണ്ട്. അതെന്തായാലും പൊതുവേ ആധുനിക സാഹിത്യം പ്രകാശിപ്പിച്ച പരിസരം അതായിരുന്നില്ല. അത് ഈ നോവലിലും കാണാം. മാണിക്കോത്ത് വീടിന്റെ പിൻഗാമികളായി അവശേഷിക്കുന്ന രണ്ട് സഹോദരങ്ങളും തങ്ങളുടെ മത/ജാതിബോധത്തെ സാംസ്കാരികമായി മാത്രം മനസ്സിലാക്കിയിട്ടുള്ളവരാണ്. ചെറുപ്പക്കാലത്ത് കേരളത്തിന് പുറത്ത് ജീവിച്ചു എന്നത് ഈ ആധുനികോന്മുഖത്വത്തിന് ത്വരകമായിട്ടുണ്ടാവും. ഒരാൾ ബംഗാളിയേയും മറ്റൊരാൾ മംഗലാപുരത്തുകാരിയായ ക്രിസ്ത്യാനിയെയുമാണ് ഇണകളാക്കുന്നത്. വളരെ സ്വാഭാവികമായും, മാണിക്കോത്ത് ഭവനത്തിൽ കോളിളക്കങ്ങൾ ഒന്നും ഉണ്ടാവാതെയുമാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്.

പരിണമിക്കപ്പെട്ടുവരുന്ന സാമൂഹ്യസാഹചര്യത്തിൽ, അനിവാര്യമായ അപ്രസക്തത ഉളവാക്കുന്ന ഗോപ്യമായ ദുരന്തബോധത്തിനൊപ്പം, മാണിക്കോത്ത് വീട്ടിൽ നേരിട്ട് സംഭവിക്കുന്ന മനുഷ്യദുരന്തങ്ങളുടെ തുടർച്ചയുമുണ്ട്. എഴുത്തുകാരിയുടെ സ്ത്രീപക്ഷമായ ആത്മസത്തയുടെ ഭാഗമായാവാം, സ്ത്രീകളായ രണ്ട് കുടുംബാഗംങ്ങളാണ് - നന്ദയും, അവൾക്കു പിന്നിൽ നിശബ്ദമായ ധൈര്യസാന്നിദ്ധ്യമായി യമുനയും - ഇത്തരം അവസരങ്ങളിൽ ഏറെക്കൂറെ സമചിത്തതയോടെ ഇടപെടുന്നതും വലിയ തകർച്ചയിൽ നിന്നും ആ വീടിനെ, ആ സാംസ്കാരിക പരിസരത്തെ, രക്ഷിച്ച് ശുഭസൂചകമായ തുടർച്ചയിലേയ്ക്ക് കൊണ്ടുപോകുന്നതും... 


ഒരു വായനക്കാരന് തന്റെ ജീവിതകാലയളവിൽ എത്ര നോവലുകൾ വായിക്കാൻ സാധിക്കും? അത് തികച്ചും വൈയക്തികമായ ഒരു ചോദ്യമാവും. ഫെയ്‌സ്ബുക്കിലും മറ്റും പല പരിചയക്കാരും വായിച്ച പുസ്തകങ്ങളുടെ വാർഷിക കണക്കെടുപ്പ് കാണുമ്പോൾ ഞാൻ ഞെട്ടിപ്പോവാറുണ്ട്. വളരെ വിപുലമായ രീതിയിലാണ് വായന നടക്കുന്നത്. ആ നിലയ്ക്ക്, എന്റെ വായന വളരെ പരിമിതമാണ്. പ്രത്യേകിച്ച് ഫിക്ഷൻ വായന. അതിനാൽ മാത്രമല്ല, നല്ല പുസ്തകം, മോശം പുസ്തകം എന്ന നിലയ്‌ക്കൊന്നും ഇപ്പോൾ വായനയെ സമീപിക്കാറില്ല. വലിയ രീതിയിലുള്ള തിരഞ്ഞെടുപ്പുകൾ നടത്തി വായനയെ ക്രമപ്പെടുത്തിയിട്ടുമില്ല.

അങ്ങനെയാണെങ്കിലും 'മനുഷ്യന്റെ കഥപറയുന്ന' ഫിക്ഷൻ, ഇന്നെന്റെ വായനാരാജ്യത്ത് വല്ലാതെ പ്രലോഭിപ്പിക്കുന്ന കൊടുമുടിയല്ല. വാസ്തവികതയുടെ ചിത്രീകരണമാണത്. ജനനം - ജീവിതം - മരണം, ഈ 'യാഥാർത്ഥ്യ'ങ്ങളിൽ മഗ്നമായിരിക്കുന്ന, അവയെ മാറിയും തിരിഞ്ഞും ഉപയുക്തമാക്കുന്ന എഴുത്തിന്റെ വ്യവഹാരമേഖല. എല്ലാ ദിവസവും വൈകുന്നേരം നഗരപാതയിലൂടെ, സിറ്റി ബസ്സിൽ, ജോലികഴിഞ്ഞു മടങ്ങുന്ന ഗുമസ്തന്റെ കാഴ്ചപോലെയാണത്. നഗരനിരത്തിലൂടെ പോകുന്ന മനുഷ്യർ തീർച്ചയായും ഇന്നലെ അതുവഴി നടന്നവർ അല്ല. അവരോരുത്തരും വൈവിധ്യങ്ങളുടെ തുരുത്തുകളാണ്. പക്ഷേ, ഗുമസ്തന്റെ തളർന്ന ജാലകനോട്ടത്തിൽ അത് എന്നും കാണുന്ന വിരസമായ കാഴ്ചമാത്രം. ആ ഏകമാനതയുടെ ഭാരത്തിലാണ് അയാൾ വൃദ്ധനാവുക. എനിക്കത്തരം 'മനുഷ്യഗാഥ'കളോട് പരാതിയൊന്നുമില്ല; കലാസാന്ദ്രമായ, അതിലുപരി വാസ്തവികതയുടെ അതിർത്തികളോട് കലഹിക്കുന്ന, ചില വായനകൾ സാധ്യമാക്കുന്ന, ഇന്ദ്രിയങ്ങൾക്ക് ലഹരിനൽകുന്ന അതീന്ദ്രിയമായ ഉണർച്ചകളിലേയ്ക്ക് കൊണ്ടുപോകാൻ അവയ്ക്കാവുന്നില്ല എന്നുമാത്രം. ഇന്ന് എഴുതപ്പെടുന്ന ബഹുഭൂരിപക്ഷം നോവലുകളും, ഏറ്റവും പുരസ്കൃതമായവകൾ പോലും, 'കഥപറയുന്ന' നോവലുകളാണ്; 'തെയ്യങ്ങളുടെ വീടും' വ്യത്യസ്തമല്ല.
൦൦ 

Saturday 7 January 2017

ഹൈ-ഫിഡിലിറ്റി കാട്ടിൽ മേയുന്ന ഗ്രാമൊഫോൺ ജീവി

'പേർഷ്യ'യിൽ നിന്നുള്ള വസ്തുക്കൾക്ക് മറ്റൊരു പകിട്ടായിരുന്നു. അത്തരം സമ്മാനങ്ങളിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നാണ് വലിയ ഒരു ടേപ് റിക്കോർഡർ. ഞങ്ങളുടെ വീടുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന, ചേട്ടന്മാരുടെ ഒരു കൂട്ടുകാരൻ, വളരെ ചെറുപ്പത്തിൽ ഗൾഫിലേയ്ക്ക് പോവുകയും, അവധിക്കു വന്നപ്പോൾ സമ്മാനമായി തരുകയും ചെയ്തതാണ് ആ പാനസോണിക് ടേപ് റിക്കോർഡർ. അന്ന് ഗൾഫിൽ നിന്ന് ടേപ് റിക്കോർഡറുകൾ കേരളത്തിലേയ്ക്ക് എത്തിത്തുടങ്ങുന്ന കാലമാണ്. സാധാരണ കണ്ടുവന്നിരുന്ന മേശപ്പുറത്ത് നേരെനിർത്തുന്ന, രണ്ടു വശങ്ങളിലുമായി രണ്ടു സ്പീക്കറുകൾ വൃത്തത്തിലുള്ള, ഇരട്ട കാസറ്റ് ടേപ്പ് റിക്കോർഡറുകളിൽ നിന്നും തുലോം വ്യത്യസ്തമായ ഒന്നായിരുന്നു അത്. ഒരു സ്യൂട് കെയ്സിന്റെ വലിപ്പവും രൂപവും നിറവുമായിരുന്നു അതിന്. നല്ല വിലയുള്ള ഒന്നായിരുന്നിരിക്കണം അതെന്ന് ഉറപ്പ്.

അത് മേശപ്പുറത്ത് സ്യൂട്ട് കെയ്‌സ് വയ്ക്കുന്നതുപോലെ കിടത്തിവയ്ക്കണം. തുറക്കുമ്പോൾ അത്ഭുതകരമായ സംഗതികളായിരുന്നു പ്രത്യക്ഷപ്പെടുക. തുറന്നുവയ്ക്കുന്ന മുകൾഭാഗം ഇളം ചുമപ്പുനിറത്തിലുള്ള രണ്ടു സ്‌പീക്കറുകളായിരുന്നു. വേണമെങ്കിൽ അവ ഊരിമാറ്റി ദൂരേയ്ക്ക് വച്ച്, അക്കാലത്ത് തികച്ചും അന്യമായിരുന്ന സറൗണ്ട് സ്റ്റീരിയോ ശബ്ദവിന്യാസം സാധ്യമാക്കുകയും ചെയ്യാമായിരുന്നു. മറ്റേ പകുതിയാണ് മുഖ്യഭാഗം. ഇരട്ട കാസറ്റ് റിക്കോർഡറും റേഡിയോയും കൂടാതെ ഗ്രാമൊഫോൺ റിക്കോർഡ് പ്ലെയറും ഉണ്ടായിരുന്നു (കോളാമ്പിയില്ലാതെ) അതിൽ.


അദ്ദേഹം തന്നെ കൊണ്ടുവന്ന ഒന്നുരണ്ട് വിനൈൽ ഡിസ്‌ക്കുകളാണ് ആകെയുണ്ടായിരുന്നത്. അവയൊക്കെ ക്രിസ്തീയ ഭക്തിഗാനങ്ങളായിരുന്നു. 'സ്നാപകയോഹന്നാൻ' എന്ന സിനിമയിൽ യേശുദാസും പി. ലീലയും കമുകറയും എസ്. ജാനകിയും പാടിയ പാട്ടുകളായിരുന്നു പ്രധാനമായും അവയെന്ന് പിൽകാലത്ത് ഞാൻ മനസ്സിലാക്കിയിരുന്നു

പള്ളിപ്പെരുന്നാളിനും വായനശാല വാർഷികത്തിനുമൊക്കെ തെങ്ങിന്റെ മണ്ടയിൽ ഉയർത്തിക്കെട്ടിയ കോളാമ്പിയിൽ നിന്നും ഗ്രാമത്തെ മുഖരിതമാക്കുന്ന പാട്ടുകളും, മോണോ സ്പീക്കർ റേഡിയോയിൽ നിന്നും വന്നിരുന്ന ചലച്ചിത്ര/ലളിത ഗാനങ്ങളുമാണ് അതുവരെയുണ്ടായിരുന്ന സംഗീതാനുഭവം.

എന്നാൽ ഈ ഗ്രാമൊഫോൺ റിക്കോർഡ് പ്ലെയർ, പാട്ടുകേൾക്കൽ എന്ന എന്റെ അനുഭവത്തെ തലകീഴ് മറിച്ചുകളഞ്ഞു. സ്ഥൂലാനുഭവത്തിൽ നിന്നും സൂക്ഷാനുഭവത്തിലേയ്ക്ക് സംഗീതം പരിവർത്തിക്കപ്പെട്ടു, പരസ്യത്തിൽ നിന്നും സ്വകാര്യത്തിലേയ്ക്ക്.

സാങ്കേതികത ഒരു അനുഭവമാവുകയായിരുന്നു. ശബ്ദത്തിന്റെ കുഞ്ഞുതരിമ്പുകൾ വരെ ശ്രവ്യശ്രദ്ധമായി. കറുത്ത വിനൈൽ ഡിസ്കിന്റെ സൂക്ഷ്മവൃത്തങ്ങളിൽ ഒരു പൊടിവീണാൽ ആ കുഞ്ഞുവജ്രസൂചി അതിന്റെ കിരുകിരുശബ്ദം പോലും പിടിച്ചെടുത്തു. അനുഭവത്തെ സൂക്ഷമാക്കുക എന്ന അതീവ സങ്കീർണമായ പ്രക്രിയ സാങ്കേതികത സാധ്യമാക്കുകയായിരുന്നു. അനുഭവം ഉളവാക്കുന്ന അനുഭൂതിയെ അതിസൂക്ഷമമാക്കാൻ ഒരു യന്ത്രം എങ്ങനെ ഇടപെടുന്നു എന്നതിന്റെ പ്രത്യക്ഷതയായിരുന്നു എന്റെ ആ സ്നാനപ്പെടൽ.

എങ്കിലും സ്‌കൂൾ പഠനകാലത്ത് ഞാൻ സ്ഥിരമായി വീട്ടിൽ താമസിച്ചിരുന്നില്ല എന്നതിനാൽ പ്രിഡിഗ്രിയുടെ രണ്ടു വർഷമാണ് ഈ ടേപ് റിക്കോർഡർ ജീവിതത്തിന്റെ ഭാഗമാവുന്നത്. അപ്പോഴേയ്ക്കും വിനൈൽ ഡിസ്ക് പ്ലെയറുകളുടെ കാലം ഏറെക്കൂറെ കഴിഞ്ഞിരുന്നു - ഡിസ്കുകൾ കിട്ടാൻ പ്രയാസമായി. മറിച്ച് കാസറ്റുകളുടെ കാര്യത്തിലാണെങ്കിൽ അപ്പോഴേയ്ക്കും ലഭ്യത വർദ്ധിച്ചു. മാത്രവുമല്ല എനിക്ക് കുറച്ചൊക്കെ കാസറ്റുകൾ വാങ്ങാൻ പറ്റുന്ന ഒരു സാഹചര്യവുമുണ്ടായി.

കാസറ്റുകളുടെ കാലത്ത് പ്രൊഫെഷണൽ റിക്കോർഡിങ്ങ് സംവിധാനങ്ങൾ വിപുലപ്പെട്ടിരിക്കണം. അതിന്റെ മെച്ചം കാസറ്റുകൾ സ്റ്റീരിയോയിൽ കേൾക്കുമ്പോഴുണ്ടാകുന്ന ശബ്ദവ്യക്തതയിൽ അനുഭവിക്കാൻ സാധിച്ചിരുന്നുവെങ്കിലും, കാസറ്റ് ടെക്‌നോളജി, അതിനു മുൻപുണ്ടായിരുന്ന വിനൈൽ റെക്കോഡിന്റെ സാങ്കേതികതയോളം സൂക്ഷ്മതയുള്ളതായിരുന്നോ എന്ന് സംശയമുണ്ട് (സാങ്കേതിക പരിജ്ഞാനിയുടെ അഭിപ്രായമല്ല, സംഗീതം കേൾക്കുന്നതിൽ നിന്നുള്ള തോന്നലാണ്). ഇവിടെ റെക്കോഡിങ്ങ് ടെക്‌നോളജിയിലെ വളർച്ച സ്വാംശീകരിക്കപ്പെട്ടത് ശബ്ദത്തിന്റെ സൂക്ഷ്മപ്രകാശനം സാധ്യമാവുന്ന വിനൈൽ റിക്കോഡുകളിലേയ്ക്കല്ല, അത്രയും സൂക്ഷ്മത സാധ്യമല്ലാത്ത കാസറ്റുകളിലേയ്ക്കാണ്.

ഇക്കാലത്താണ് തരംഗിണി സ്റ്റുഡിയോയിൽ നിന്നും 'ഉത്രാടപൂനിലാവും' 'കടലിന്നഗാധത'യുമൊക്കെ കൗമാരത്തിന്റെ കാല്പനികനിറങ്ങൾ പൂശി എന്റെ പ്രണായരാവുകളെ തഴുകിയത്.


കാസറ്റ് സാധ്യമാക്കിയ വിപ്ലവം അത് കുറച്ചേറെ പാട്ടുകൾ ഒരു ചെറിയ സംഗതിയിൽ ഉൾക്കൊള്ളിക്കാനുള്ള അവസരം ഉണ്ടാക്കുകയും, റെക്കോർഡ് പ്ലെയർ ഉള്ള ആർക്കും ശബ്ദവീചികൾ റെക്കോർഡ് ചെയ്തു സൂക്ഷിക്കാനുള്ള അവസരം ഉണ്ടാക്കുകയും ചെയ്തു എന്നതാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ശബ്ദസാങ്കേതികതയുടെ ആ വശത്തെ അത് വളരെയധികം ജനകീയമാക്കി.

ജനകീയമാവുക എന്നതിൽ ഗുണലോപം സംഭവിക്കുക എന്ന ഘടകം അന്തർലീനമായിരിക്കുന്നു.

കാസറ്റ് യുഗത്തിലെ വലിയൊരു വ്യതിയാനം സംഭവിക്കുന്നത് ഹെഡ്‌ഫോണുകളുടെ വരവോടെയാണ്. വാൿമാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചെറിയ പ്ലെയറുകളുടെ ഒപ്പമാണ് ഹെഡ്‌ഫോണുകൾ വ്യാപകമാവാൻ തുടങ്ങിയത്. അതൊരു വലിയ മാറ്റം തന്നെയായിരുന്നു. കാസറ്റിൽ നിന്നുള്ള സ്റ്റീരിയോ ശബ്ദവീചികളെ കർണ്ണപുടത്തിലേയ്ക്ക് നേരിട്ടെത്തിക്കുക മാത്രമല്ല ഹെഡ്‌ഫോണുകൾ ചെയ്തത്, അലോസരമുണ്ടാക്കുന്ന പരിസരശബ്ദങ്ങളെ അത് ഏറെക്കൂടെ ചെവിക്കു പുറത്തുനിർത്തുകയും ചെയ്തു. ശബ്ദം, രണ്ടു ചെവികളിലേയ്ക്കും  വെവ്വേറെ എത്താൻ തുടങ്ങിയപ്പോൾ സ്റ്റീരിയോ ഇഫക്ടിന്റെ മാസ്മരികത കുറച്ചുകൂടി അനുഭവവേദ്യമായി.

ഗൾഫിൽ നിന്നും ടേപ്പ് റിക്കോർഡറുകളോടൊപ്പം എത്തിയിരുന്ന ബോണി-എമ്മിൽ നിന്നും അബ്ബയിൽ നിന്നും കടന്ന്, നമ്മുടെ കാസറ്റ് പീടികകളിൽ തന്നെ മൈക്കൽ ജാക്സണും മഡോണയും സ്റ്റീവി വണ്ടറും ട്രേസി ചാപ്മാനും ജോർജ്ജ് മൈക്കലും ഒക്കെ എത്തുന്നത് അക്കാലത്താണ്...

ഇംഗ്ലണ്ടിൽ നിന്നും വന്ന ബന്ധു സമ്മാനിച്ച ഒരു കറുത്ത വാൿമാൻ കുറച്ചുകാലം എന്റെ കയ്യിലുണ്ടായിരുന്നത് ഓർക്കുന്നു. എങ്കിലും ബിരുദകാലത്ത് ഹോസ്റ്റലിൽ താമസിക്കുമ്പോൾ, മുകളിൽ പറഞ്ഞ ആ സംഗീതലോകത്ത് മഗ്നമാവുന്നത് സുഹൃത്തുക്കളിൽ നിന്നും കടംകൊണ്ട വാൿമാനുകളിൽ കൂടിയാണ്.

വാൿമാൻ കാലത്തെ, സംഗീതത്തെ പ്രതിയുണ്ടായ വിപ്ലവം വാൿമാനല്ല, ഹെഡ്‌ഫോണാണ്.


പക്ഷേ, കാസറ്റ് എന്ന ടെക്‌നോളജി അവിടെവച്ച് അവസാനിച്ചു എന്നുവേണം കരുതാൻ. തുടർച്ചയുണ്ടായത് ഗ്രാമൊഫോൺ ഡിസ്കുകൾക്കാണ് - കോംപാക്ട് ഡിസ്കുകളായി അവ ഡിജിറ്റൽ സാങ്കേതികതയുടെ കാലത്ത് രൂപപരിണാമം നേടി (ഇതൊരു അനുഭവപരമായ നിരീക്ഷണം മാത്രമാണ് - ഗ്രാമൊഫോൺ ഡിസ്കുകളുടെയും കോംപാക്ട് ഡിസ്കുകളുടെയും സാങ്കേതികത തുലോം വ്യത്യസ്ഥമത്രേ). പക്ഷെ കാസറ്റ് ഈ പരിണാമചിത്രത്തിൽ എവിടെയും വരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ലോകത്തിന്റെ എല്ലാ ഭാഗത്തും സംഗീതപ്രേമികളുടെ ഇടയ്ക്ക് ഇന്നും തുടരുന്ന യുദ്ധമാണ്, വിനൈൽ ഡിസ്കുകളാണോ കോംപാക്ട് ഡിസ്കുകളാണോ ശബ്ദശുദ്ധതയുടെ കാര്യത്തിൽ മുന്നിൽ എന്നത്. ഇത് അനുഭവപരമായ ഒരു തർക്കമാണ് - ടെക്‌നോളജിക്ക്‌ ഈ തർക്കത്തിൽ വലിയ റോളില്ല എന്നതാണ് സത്യം. സാങ്കേതികമായി നോക്കിയാൽ ശബ്ദവിന്യാസത്തിന്റെ കാര്യത്തിൽ ഡിജിറ്റൽ ടെക്‌നോളജി മുന്നിലത്രേ. എന്നാൽ ഫ്രാൻസിസ് ഫുകുയാമയെ പോലുള്ള എഴുത്തുകാർ വിനൈൽ ഡിസ്കിന്റെ ആരാധകരായി തുടരുന്നു.

എന്തായാലും സാങ്കേതികതയിൽ മാത്രമായി നിർത്തി വ്യവഹരിക്കാനാവില്ല കലയെ എന്നതാവും അതിന്റെ അടിസ്ഥാനം. വ്യക്തിനിഷ്ഠമായ കാലവും ഇവിടെ പ്രസക്തമാണ്. ഫുകുയാമയുടെ കാര്യം ഉറപ്പില്ലാത്തതിനാൽ എന്റെ കാര്യം ഉദാഹരിക്കാം. നേരത്തെ സൂചിപ്പിച്ചതുപോലെ വിനൈൽ ഡിസ്ക് സാങ്കേതികതയിലൂടെ ഞാൻ സംഗീതത്തിന്റെ വിവരണാതീതമായ അനുഭവവിതാനത്തിലേയ്ക്ക് സ്നാനപ്പെടുകയായിരുന്നു. അന്ന് ഞാൻ കുട്ടിയാണ്; അനുഭവങ്ങൾ തീവ്രമായി സ്വാംശീകരിക്കപ്പെടും. കലയുടെ വീചികൾ നമ്മളെ കടപുഴകിക്കളയും. ആദ്യത്തെ രതിയനുഭവം പോലെ സവിശേഷവും അനേക തവണ സംഭവിക്കാൻ സാധ്യതയില്ലാത്തതുമായ ഒന്നാണത്. ആ പടി നമ്മൾ കയറിക്കഴിഞ്ഞു. തുടർന്നുള്ള പടവുകളുടെ കയറ്റത്തിൽ ആദ്യം തോന്നിയ, വെളിപാട് സമാനമായ തീക്ഷ്ണലഹരി പിന്നീട് ലഭ്യമാവുകയില്ല; തികച്ചും വ്യത്യസ്തമായ മറ്റൊരു അനുഭവതലത്തിലേയ്ക്ക് ഉയർത്തപ്പെടുന്നതുവരെ. സാങ്കേതികതയുടെ കണക്കുകൾ വച്ച് എത്രയൊക്കെ വാദിച്ചാലും ഫുകുയാമയെ പോലെ ഞാനും വിനൈൽ ഡിഡിസ്കിന്റെ ശബ്ദശുദ്ധതയിൽ അഭിരമിക്കാൻ ആഗ്രഹിക്കുന്നതിന്റെ കാരണം ഇത്തരം വൈയക്തികമായ തലങ്ങൾ അതിലുള്ളതുകൊണ്ടാവാം.

ഗൾഫിലെത്തിയപ്പോൾ ആദ്യം വാങ്ങിയ ഇലട്രോണിക്‌സ് വീട്ടുപകരണങ്ങളുടെ ഒപ്പം ഒരു സിഡിപ്ലെയറും ഞാൻ സംഘടിപ്പിച്ചു. അഞ്ചു സിഡികളും രണ്ട് കാസറ്റുകളും ഇടാൻ സാധിക്കുന്ന പാനസോണിക്കിന്റെ മലേഷ്യൻ മെയ്ക്ക് യന്ത്രമായിരുന്നു അത്. അന്നും പക്ഷേ സിഡിയെക്കാൾ കൂടുതൽ ഉപയുക്തമായത് കാസറ്റാണ് എന്നതാണ് വാസ്തവം. കാരണം എനിക്കാവശ്യമായ സംഗീതം സിഡികളിൽ ലഭ്യമല്ലായിരുന്നു എന്നതും, വിദേശ സിഡികളുടെ ഒറിജിനലുകൾക്ക് എനിക്ക് താങ്ങാനാവാത്ത വിലയായിരുന്നു എന്നതുമാണ്. കാശുപയോഗത്തിന്റെ മുൻഗണന അക്കാലത്ത് വളരെ പ്രസക്തമായിരുന്നു - കാസറ്റുകൾ പോലും പല സ്ഥലങ്ങളിൽ നിന്നും സംഘടിപ്പിച്ച് എനിക്ക് വേണ്ട പാട്ടുകൾ മാത്രം റെക്കോർഡുചെയ്ത് എടുക്കുകയാണ് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ശബ്ദസുതാര്യതയുടെ ക്വാളിറ്റിറ്റീവ് തലം അവയിൽ ഒട്ടുമുണ്ടായിരുന്നില്ല.

എങ്കിലും ഒരു സംഭവം ഇപ്പോഴും  ഓർക്കുന്നു; അക്കാലത്ത് ഞാൻ ഒരു സോമാലിയൻ സഹപ്രവർത്തകന്റെ ഒപ്പമാണ്, അയാളുടെ വാൻ മാതിരിയുള്ള ഒരു വലിയ വാഹനത്തിൽ, ജോലിക്ക് പൊയ്‌ക്കൊണ്ടിരുന്നത്. സഹയാത്രികരായി ഒന്നുരണ്ട് ഉത്തരേന്ത്യക്കാരും പാകിസ്ഥാനികളും ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ യാത്രാവേളകളിൽ തന്റെ കയ്യിലുള്ള ഒന്നുരണ്ട് ഹിന്ദി സിനിമാഗാന കാസറ്റുകൾ ഇട്ട് സോമാലിയക്കാരൻ ഞങ്ങളുടെ യാത്രകളെ ഉല്ലാസഭരിതമാക്കാൻ നോക്കിയെങ്കിലും താമസംവിനാ അവയുടെ നിത്യോപയോഗം വിരസതയുളവാക്കി. അപ്പോഴാണ് എന്റെ, ഞാൻ തന്നെ തിരഞ്ഞെടുത്ത ഹിന്ദി സിനിമാഗാനങ്ങളുടെ ഒരു സഞ്ചയം, മറ്റൊരു കാസറ്റിലാക്കി അദ്ദേഹത്തിന് കൊടുക്കുന്നത്. വണ്ടിയിൽ അതൊരു ഇൻസ്റ്റന്റ് ഹിറ്റായി. പിന്നീട് എന്റെ കയ്യിലുണ്ടായിരുന്ന മറ്റ് ഹിന്ദി സിനിമാപാട്ടുകളും ഗസലുകളും ഒക്കെ റെക്കോർഡുചെയ്ത് കൊടുക്കുകയും ഞങ്ങളുടെ യാത്രകൾ സംഗീതസാന്ദ്രമാവുകയും ചെയ്തു. മാത്രവുമല്ല സഹയാത്രികർ ആ കാസറ്റുകൾ കടംവാങ്ങി റീ-റിക്കോർഡുചെയ്ത് സ്വന്തമാക്കുകയും ആ കളക്ഷനുകൾ പലയിടങ്ങളിലും വ്യാപരിക്കുകയും ചെയ്തു. പരസ്യമായി, ഒരു സംഗീതാസ്വാദകനായി ഞാൻ അറിയപ്പെടുകയും അതിന്റെ പേരിൽ ഒരല്പം പരിഗണലഭിക്കുകയും ചെയ്ത ജീവിതത്തിലെ ഏക സന്ദർഭം അതാണെന്ന് ഇപ്പോൾ ഓർക്കുന്നു.  


കോംപാക്ട് ഡിസ്കുകളെ അതിന്റെ മുൻഗാമികളെപ്പോലെ ഏകമാനമായി കാണാനാവില്ല. ഡിജിറ്റൽ സാങ്കേതികത സങ്കീർണ്ണമാണ്. സംഗീതത്തിന്റെ കാര്യത്തിൽ, അതിന്റെ ഒരു പ്രധാന വഴിമാറ്റം എംപി-3 ടെക്‌നോളജിയാണ്. ഒരു സാധാരണ കോംപാക്ട് ഡിസ്കിൽ പത്തോളം പാട്ടുകൾ മാത്രം ഉൾക്കൊള്ളിക്കാം എന്നിരിക്കേ, എംപി-3 സാങ്കേതികത ഉപയോഗിച്ച് അതേ ഡിസ്‌കിൽ നൂറോളം പാട്ടുകൾ ശേഖരിക്കാം. ഇത് സാധ്യമാക്കുന്നത് സൗണ്ട് ട്രാക്കിലെ ചെറുകിട, 'അനാവശ്യ' ശബ്ദങ്ങളെ ഒഴിവാക്കിക്കൊണ്ടത്രേ. ക്വാളിറ്റിറ്റീവ് എന്നതിൽ നിന്നും ക്വാണ്ടിറ്റിറ്റിവ്  എന്നതിലേയ്ക്കുള്ള വ്യതിയാനമാണത്. ഒരു കാർ സ്റ്റീരിയോയിലോ ഒരു സാധാരണ സ്പീക്കറിലോ കോംപാക്ട് ഡിസ്കിലെ സംഗീതവും എം.പി-3 സംഗീതവും തമ്മിലുള്ള വ്യത്യാസം ഗോചരമായിരിക്കില്ല. എന്നാൽ ഒരു ഹൈ-ഡെഫനിഷൻ ഡിവൈസിൽ നിന്നും നല്ലൊരു ഹെഡ്‌ഫോൺ വഴി ലഭ്യമാവുന്ന ശബ്ദവ്യക്തതയും എംപി-3 ശബ്ദവും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്. സംഗീതത്തിന്റെ അന്തിക്രിസ്തുവാണ് എംപി-3 എന്നാണ് എന്റെയൊരു കണ്ടുപിടുത്തം.

എന്നാൽ ഇതിനിടയ്ക്ക് ഡിസ്കുകളുടെ ക്രമാനുഗതമായ പരിണാമത്തിനുപരിയായി, എല്ലാം കീഴ്‌മേൽ മറിച്ചുകൊണ്ട് രണ്ട് കാര്യങ്ങൾ സമാന്തരമായി, വിപ്ലവാത്മകമായി, സംഭവിക്കുന്നുണ്ടായിരുന്നു - ഇന്റർനെറ്റും മൊബൈൽ/സ്മാർട് ഫോണും. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ സംഗീതം ഇന്റർനെറ്റിലേയ്ക്കും തദ്വാരാ സ്മാർട്ട് ഫോണിലേയ്ക്കും ചേക്കേറി. അതൊരു കുത്തൊഴുക്കായിരുന്നു. സംഗീതം, അതിൽ അന്തർലീനമായിരിക്കുന്ന അനുഭൂതിയോടൊപ്പം, അതിനെ പൊലിപ്പിക്കുന്ന ശബ്ദവ്യതിരിക്തതയായിക്കൂടി അനുഭവിക്കുന്ന ഞാൻ വിഷാദത്തോടെ പകച്ചുനിന്ന ഒരു സന്ദർഭമായിരുന്നു അത്. വെബ്‌സൈറ്റുകളിലേയ്ക്കും വാട്ട്സാപ്പ് പോലുള്ള സ്മാർട്ട് ഫോൺ ആപ്ലിക്കേഷനുകളിലേയ്ക്കും ഒക്കെ അപ്‌ലോഡ് ചെയ്യപ്പെടുന്ന സംഗീതം ശബ്ദകൃത്യതയില്ലാത്തതും സോഴ്സുകൾ അജ്ഞാതവും പലപ്പോഴും എത്തിക്കൽ ഇന്റഗ്രിറ്റി പുലർത്താത്തവയുമാണ്. ഒരു മദ്യപാനസദസ്സിൽ, ഇടത്  സഹയാത്രികനായ കൂട്ടുകാരന്റെ ഫോണിൽ നിന്നും വിപ്ലവഗാനങ്ങളും പ്രണയഗാനങ്ങളും കൂടിക്കുഴഞ്ഞു പിന്നണി പാടിക്കൊണ്ടിരുന്നു... സംഗീതം ഇത്രയും ജനകീയമായൊരു കാലം വേറെ ഉണ്ടായിട്ടില്ല.


കോംപാക്ട് ഡിസ്കുകൾ സംഗീതവുമായി ബന്ധപ്പെട്ടാണ് സോണിയും ഫിലിപ്സും സംയുക്തമായി നിർമ്മിച്ചെടുത്തതെങ്കിലും, അധികം വൈകാതെ എല്ലാ മീഡിയകളും അതിൽ സ്റ്റോർ ചെയ്യപ്പെടാൻ തുടങ്ങി - പ്രത്യേകിച്ച് വിഷ്വൽമീഡിയ/സിനിമകൾ. ഡിസ്കുകളുടെ തുടർന്നുള്ള പരിണാമം സംഭവിച്ചത് സംഗീതത്തെ മുൻനിർത്തിയല്ല എന്നുമാത്രമല്ല, സംഗീതം ഇന്റർനെറ്റിലൂടെയും സ്മാർട്ട് ഫോണുകളിലൂടെയും ജനങ്ങളിലേയ്ക്ക് അനുസ്യൂതം ഒഴുകിയപ്പോൾ ഡിസ്കുകളുടെ വ്യവഹാരത്തിൽ നിന്നും സംഗീതം പിന്നോട്ട് പോവുകയും ചെയ്തു. സിനിമയുമായി ബന്ധപ്പെട്ടാണ് ഡിവിഡിയും പിന്നീട് ബ്ലൂ-റേ ടെക്‌നോളജിയും വികസിച്ചതെന്നു കാണാം. വർഷങ്ങൾക്ക് മുൻപ് തന്നെ, സിനിമയുടെ കാര്യത്തിൽ ഞാൻ ബ്ലൂ-റേയിലേക്ക് മാറിയിരുന്നു (കൊട്ടകയിൽ സിനിമ കാണുന്ന കാര്യം വിഷയപ്രസക്തമല്ലാത്തത്തിനാൽ ഇവിടെ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലല്ലോ). സിനിമയിൽ തന്നെ അതിന് പരിമിതികളുണ്ട്. പ്രധാനമായും എല്ലാ സിനിമകളും ബ്ലൂ-റേ ഡിസ്‌കിൽ ലഭ്യമല്ല എന്നതുതന്നെയാണ് പ്രശ്നം. മലയാളത്തിൽ ഒന്നോ രണ്ടോ സിനിമകൾ മാത്രമേ ബ്ലൂ-റേയിൽ  ഇറങ്ങിയിട്ടുള്ളു എന്നോർക്കുക.

സംഗീതത്തിന് മാത്രമായും ബ്ലൂ-റേ ടെക്‌നോളജി വികസിപ്പിച്ചിട്ടുണ്ട്. ഹൈ -ഫിഡിലിറ്റി പ്യൂർ ഓഡിയോ (HFPA) എന്ന് പേരുള്ള ഈ സംവിധാനത്തിന്റെ ഡിസ്കുകൾ ഇന്നും നമ്മുടെ ഭാഗങ്ങളിൽ ലഭ്യമല്ല. അത്രയൊന്നും നിർമ്മിക്കപ്പെടുന്ന പോലുമില്ല എന്നാണ് അറിയുന്നത്. അതുവരേയ്ക്കും വളരെ ലളിതമായ, എനിക്ക് അഭികാമ്യമായ സംഗീതസാങ്കേതികതയായി ഒരു ബ്ലൂ-റേ പ്ലെയറും (ഈ പ്ലെയർ എംപി-3 കോംപാറ്റിബിൾ അല്ല എന്നതുതന്നെ അതിന്റെ വ്യതിരിക്തത അടയാളപ്പെടുത്തും) ഒരു കോംപാക്ട് ഡിസ്‌കും തരക്കേടില്ലാത്ത രണ്ടു സ്പീക്കറുകളും, അല്ലെങ്കിൽ ഒരു ഹെഡ്‌ഫോണും മതിയാവും...

ഗ്രാമൊഫോൺ കാലത്തെ ജീവിയാണ് - കുറച്ചു സംഗീതം കൊണ്ട് തൃപ്തിയാവും, ശബ്ദാനുഭവം കൂടിയുണ്ടാവണം എന്നുമാത്രം!

൦൦

കുറിപ്പ്: ചിത്രങ്ങൾ ഇന്റർനെറ്റിൽ നിന്നും എടുത്തത്. ലേഖനത്തിൽ സൂചിതമാവുന്ന  വസ്തുക്കളുമായി നേരിട്ട് ബന്ധമില്ല. 

൦൦