Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Sunday, 4 September 2016

ഓഫ്ബീറ്റ് സജീവത

ശവഭോഗം, അമ്മയുടെ അവിഹിതബന്ധവും തുടർന്നുള്ള തൂങ്ങിച്ചാവലും, സ്വവർഗ്ഗരതി, അച്ഛനും മകളുമായി ഉണ്ടെന്ന് കരുതപ്പെടുന്ന ഇൻസെസ്റ്റ് ബന്ധം, സഹോദരിയോട്‌ തോന്നുന്ന അഭിനിവേശം തുടങ്ങിയ 'സ്ഫോടനാത്മകമായ' സംഗതികൾ കുത്തിനിറച്ചൊരു 'കഥ' ഒഴിവാക്കിയാൽ അതീവമനോഹരമായി ചിത്രീകരിച്ച സിനിമ.

കേരളത്തിന്റെ കാടുകൾ മാത്രമല്ല നാടും ആഴത്തിൽ പകർത്തിയിരിക്കുന്നു. കാർത്തിക്ക് മുത്തുകുമാർ ക്യാമറ വൃത്തിയായി കൈകാര്യംചെയ്തു. (ക്രെഡിറ്റ്സിൽ ക്യാനോണു നന്ദിപറഞ്ഞു കാണുകയാൽ അവരുടെ ഒരു ഡി. എസ്. എൽ. ആർ ക്യാമറയുടെ പരിമിതികളിൽ നിന്നുകൊണ്ടാണ് സുന്ദരമായ കാഴ്ചകൾ സൃഷ്ടിച്ചതെന്ന് അനുമാനിക്കുന്നു.)


ഗോപീസുന്ദറിന്റെ ചെകിടുപൊളിയൻ പശ്ചാത്തലസംഗീത യുഗത്തിലൂടെയാണല്ലോ മലയാള സിനിമ ഇപ്പോൾ കടന്നുപൊയ്‌ക്കോക്കൊണ്ടിരിക്കുന്നത്. സജിൻബാബുവിന്‌ നന്ദി - വളരെ സൂക്ഷ്മമായി ഉൾക്കൊള്ളിച്ച സ്വാഭാവിക ശബ്ദങ്ങൾക്കപ്പുറം യാതൊരലോസരവുമുണ്ടാക്കാതെ ഒരു മുഴുനീള സിനിമ സാക്ഷാത്കരിച്ചതിന്.

പാപബോധത്താൽ നായകൻ വെറുതേ മലഞ്ചരിവിലൂടെ ഓടുകയും
വീണ് ചോരപൊടിയുകയും വീണ്ടും എണീറ്റോടുകയും വീണ്ടും വീഴുകയും അനുവാചകനെ ഞെട്ടിപ്പിക്കും വിധം കിതയ്ക്കുകയും ഒക്കെ ചെയ്യുന്ന അവസാനത്തെ നീളൻ സീൻ സംവദിക്കുന്ന പോപ്യുലർ ഭാവുകത്വത്തിന്റെ ലോപത്വം നിരാശപ്പെടുത്തും. തീവണ്ടിയിൽവച്ച് കണ്ടുമുട്ടുന്ന ഒരു പെൺകുട്ടി, സ്ത്രീധനത്തിന് കാശുണ്ടാക്കാൻ നായകനോടൊപ്പം ലോഡ്ജുമുറിയിൽ എത്തുന്ന അതിഭയങ്കരമായ സാമൂഹ്യവിമർശനവുമുണ്ട്, സിനിമയുടെ പാഠത്തിൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ലെങ്കിലും.

ഇങ്ങിനെയൊക്കെയാണെങ്കിലും നമ്മുടെ ഓഫ്ബീറ്റ് സിനിമകളുടെ ഒരു പ്രതലം ലാവണ്യപൂർണ്ണമാം വിധം സജീവമാകുന്നു എന്നതിന്റെ പ്രത്യക്ഷതകൾ ഈ സിനിമയിലുണ്ട്...!

൦൦

Saturday, 15 August 2015

ജനിതകഘടനയിൽ ഇല്ലാതെ പോയത്...?

നേരിട്ടും പരോക്ഷമായും രണ്ടാം ലോകമഹായുദ്ധത്തെ പ്രമേയമാക്കി നല്ലതും നല്ലതല്ലാത്തതുമായ അസംഖ്യം ചലച്ചിത്രങ്ങൾ സാക്ഷാത്കരിക്കപ്പെട്ടിട്ടുണ്ട്. 'ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ' (1997) എന്ന ഇറ്റാലിയൻ ചിത്രവും ഈ ജനുസ്സിൽ പെടുന്നതാണ്. ചാപ്ലിൻ സിനിമകളിൽ കാണുന്നതുപോലെ ഉറപ്പായും ചിരിപ്പിക്കുന്ന സാന്ദർഭിക ഫലിതങ്ങളിലൂടെ മുന്നേറുന്ന സിനിമ അവിചാരിതമായി മാറ്റൊരു തലത്തിലേയ്ക്ക് തിരിയുന്നു...

ചിത്രത്തിന്റെ വിശകലനമല്ല, മറ്റൊരു കാര്യം പറയാനാണ് തുടങ്ങിയത്...

സിനിമയുടെ ഒരു ഭാഗത്ത്, തടവിലാക്കപ്പെട്ട ജൂതന്മാരിൽ നിന്നും കഠിനമായ ജോലികൾ ചെയ്യാൻ സാധ്യമല്ലാത്ത വൃദ്ധന്മാരെയും കുട്ടികളേയും ഗ്യാസ് ചേംബറുകളിലേയ്ക്കു അയക്കുന്നതായി പരോക്ഷമായ ചില സീനുകളിലൂടെ കാണിക്കുന്നുണ്ട്.

കുളിക്കാൻ കൊണ്ടുപോവുകയാണ് എന്ന് പറഞ്ഞാണ് അവരെ തടവറയിൽ നിന്നും കൊണ്ടുപോവുക. 'കുളിമുറി'കളിലേയ്ക്ക് കയറ്റുന്നതിന് മുൻപ് തടവുകാരോട് മേൽവസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ പട്ടാളക്കാർ ആവശ്യപ്പെടുന്നുണ്ട്. അത്തരത്തിൽ, ഒരു വൃദ്ധൻ വസ്ത്രങ്ങൾ മാറിക്കൊണ്ട് നിൽക്കുമ്പോൾ അയാളുടെ അടുത്തുകൂടി നടന്നുവരുകയായിരുന്ന ഒരു ജെർമ്മൻ പട്ടാളക്കാരിയുടെ കാലൊന്നു തെറ്റുകയും വൃദ്ധൻ സ്വാഭാവിക പ്രേരണയാൽ അവരെ താങ്ങുകയും ചെയ്യുന്നു.

തന്നെ താങ്ങിയ വൃദ്ധനെ നോക്കുന്ന ആ ജെർമ്മൻ പട്ടാളക്കാരിയുടെ മുഖം ഒരു അര സെക്കന്റ് നേരം സിനിമ അടുത്തു കാണിക്കുന്നുണ്ട്. ആ കഥാപാത്രമോ ആ അഭിനേത്രിയോ ഈ ചിത്രത്തിൽ മറ്റൊരിടത്തും പ്രത്യക്ഷപ്പെടുന്നില്ല.

വൃദ്ധനറിയില്ല തന്റെ അടുത്ത ചുവട് ഗ്യാസ് മുറിയിലേയ്ക്കാണെന്ന്. എന്നാൽ തന്നെ താങ്ങിയ, തന്റെ മുത്തച്ഛനാവാൻ പ്രായമുള്ള ആ മനുഷ്യൻ അടുത്ത നിമിഷം പച്ചയോടെ കൊല്ലപ്പെടാൻ പോവുകയാണെന്ന് യുവതിയായ ആ പട്ടാളക്കാരിക്ക് അറിയാം.

അര സെക്കന്റ് നേരം സ്ക്രീനിൽ നിറയുന്ന ആ യുവതിയുടെ മുഖം പ്രകാശിപ്പിക്കുന്ന വിവരണാതീതമായ ഭാവം, അനുവാചകനെ ഓർമ്മനിൽക്കുന്ന കാലത്തോളം ഹോണ്ട് ചെയ്യും.
അത് സിനിമയ്ക്ക് മാത്രം ആവിഷ്ക്കരിക്കാനാവുന്ന കലയുടെ അതുല്യതലമാണ്!

പക്ഷേ ആലോചനയിൽ വരുന്നത് അതല്ല. ഇത്തരം ഉലയ്ക്കുന്ന സീനുകൾ എന്തുകൊണ്ട് വിദേശസിനിമകളിൽ മാത്രം കാണുന്നു?

ഈ സിനിമയുടെ സംവിധായകൻ ഞാനായിരുന്നുവെങ്കിൽ അവിടെ അങ്ങനെ ഒരു സീൻ ഉണ്ടാവുമായിരുന്നില്ല. അതിന്റെ എന്തെങ്കിലും ഒരാവശ്യം, വിചാരം, കഥാഗതിയിൽ ഉണ്ടാവുന്നേയില്ല. എന്നിട്ടും അനാർഭാടകരമായ, എന്നാൽ അതിവിദൂരാഴങ്ങളുള്ള ആ സീൻ അവിടെ വന്നുചേർന്നിരിക്കുന്നു.

കലാവിഷ്ക്കാരങ്ങളുടെ വിചിത്രഭൂമികയിൽ നമ്മുടെ ജനിതകഘടനയിൽ എന്തോ മിസ്സ്‌ ആയിട്ടുണ്ടോ ആവോ...?

00

Wednesday, 28 January 2015

മഴമേഘങ്ങളിലേയ്ക്ക് പായുന്ന ദുരന്തമറവികൾ...

'വൈറ്റ്ക്രോ ആർട്ട്ഡെയ് ലി'യിൽ പ്രസിദ്ധീകരിച്ചത്. 

ഊർവ്വരതയുടെ നിദാനമാവുകയാൽ, ആദിമ ദൈവസങ്കല്പങ്ങളിലെ ഒരു പ്രാമാണിക ഘടകമാണ് മഴ. മഴയ്ക്ക്‌ വേണ്ടി യാഗം നടത്തുന്ന രണ്ട് സിനിമകളെങ്കിലും മലയാളത്തിൽ എന്റെ അറിവിലുണ്ട് - ഭരതന്റെ 'വൈശാലി'യും ജയരാജിന്റെ 'പൈതൃക'വും. ഉഷ്ണമേഖലാ പ്രദേശത്തിൽപ്പെടുന്ന കേരളത്തിൽ കൃത്യമായി നിർവ്വചിക്കപ്പെട്ട മൂന്ന് മഴക്കാലങ്ങൾ ഏറ്റകുറച്ചിലുകളോടെ വർഷത്തിന്റെ പകുതിയിലധികം ജലസാന്ദ്രമാക്കാറുണ്ട്. എങ്കിൽകൂടിയും അടുത്തകാലത്തും കേരളത്തിൽ അതിരാത്രങ്ങൾ നടത്തിയതായി വാർത്തകളുണ്ടായിരുന്നുവല്ലോ. പ്രാക്തനമായ ഗോത്രസംസ്കൃതിയുടെ ഓർമ്മകൾ ഉപലംഭിക്കുന്ന ഒരാചാരത്തിന്റെ പിന്തുടർച്ച എന്നതിനപ്പുറം അത്തരം മഴയാരാധനകളുടെ യുക്ത്യായുക്തികൾ അപ്രസക്തമാണ്. ലാവോസ് എന്ന മറ്റൊരു ഉഷ്ണമേഖലാ പ്രദേശത്തിന്റെ ജീവിതം ചിത്രീകരിക്കുന്ന 'ദ റോക്കെറ്റ്' എന്ന സിനിമയും മഴദൈവങ്ങളെ പ്രീതിപ്പെടുത്താൻ നടത്തുന്ന വിചിത്രമായ ഒരാചാരത്തിന്റെ അരികുപിടിച്ച് കൂടിയാണ് അതിന്റെ നാടകീയമായ പരിസമാപ്തിയിലേയ്ക്ക് എത്തുന്നത്.

ലാവോസ് എന്ന രാജ്യത്തെ കുറിച്ച് അധികമൊന്നും കേൾക്കാറില്ല. ലോകത്തിൽ കൊമ്മ്യൂണിസ്റ്റ് സമഗ്രാധിപത്യഭരണം ഇന്നും ബാക്കിയായ വളരെ കുറച്ച് രാജ്യങ്ങളിൽ ഒന്നാണ് ലാവോസ്. ബർമ്മ, ചൈന, വിയറ്റ്‌നാം, കംബോഡിയ, തായ് ലാൻഡ്‌ എന്നീ രാജ്യങ്ങൾക്ക് നടുവിലായി കടൽത്തീരങ്ങളില്ലാതെ ഇടുങ്ങി സ്ഥിതിചെയ്യുന്ന രാജ്യമത്രേ അത്. കടൽത്തീരം ഇല്ലെന്നേയുള്ളൂ, ട്രോപ്പിക്കൽ കാലാവസ്ഥയാണ്, കേരളത്തിന്റെ ഉൾ/മലനാടുകൾ പോലെയാണ് ഭൂപ്രകൃതിയെന്ന് അവിടെ വച്ച് ചിത്രീകരിച്ച 'ദ റോക്കെറ്റ്' എന്ന സിനിമ കാണുമ്പോൾ മനസ്സിലാവുന്നു. ചിത്രീകരണ ഭംഗികൊണ്ട് തോന്നുന്നതുമാവാം, കേരളത്തെക്കാളും വന്യവും ഹരിതാഭവും ആയി പലപ്പോഴും അനുഭവപ്പെട്ടു എന്നതാണ് വാസ്തവം.


ആസ്ത്രേലിയക്കാരനായ ഡോക്യുമെന്ററി സംവിധായകൻ Kim Mordaunt - ന്റെ ആദ്യ കഥാചിത്രമാണ് 'ദ റോക്കെറ്റ്‌'. അദ്ദേഹം തന്റെ ഡോക്യുമെന്ററി ചിത്രീകരണങ്ങളുടെ ഭാഗമായി ലവോസിന്റെ ഭാഗങ്ങളിൽ വിപുലമായി സഞ്ചരിച്ചതിന്റെ പ്രതിസ്ഫുരണമായാണ് തന്റെ ആദ്യ കഥാചിത്രത്തിന്റെ ഭൂമികയും ആ പരിസരം തന്നെയായതെന്ന് കരുതാം. സോകോൾഡ് മൂന്നാംലോക രാജ്യങ്ങൾക്ക് പൊതുവേ അപരിചതമല്ലാത്ത, അയുക്തികമായ ഒരുപാട് വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പ്രദേശമായ വടക്കൻ ലാവോസിലെ ഗോത്രവർഗ്ഗ മേഖലയിലേയ്ക്കാണ് ഈ സിനിമയിലൂടെ കിമ്മിന്റെ ക്യാമറ പോവുക.

അത്തരത്തിലുള്ള ഒരു വിശ്വാസമാണ് ഈ സിനിമാക്കഥയുടെ ഗതി നിജപ്പെടുത്തുന്ന അടിയൊഴുക്ക്. ഇരട്ട കുട്ടികൾ ജനിച്ചാൽ അതിൽ ഒരു കുട്ടി നന്മകൾ കൊണ്ടുവരുമെന്നും മറ്റേ കുട്ടി നാശം കൊണ്ടുവരുമെന്നും ഈ ഗോത്രജനത വിശ്വസിക്കുന്നു. സിനിമയിലെ മുഖ്യകഥാപാത്രമായ കുട്ടി ഇരട്ടയായി ജനിക്കുകയും സഹോദരൻ ജന്മനാ തന്നെ മരിച്ചുപോവുകയും ചെയ്യുന്നു. നന്മയുടെയാണോ നാശത്തിന്റെയാണോ വിത്ത്‌ എന്നറിയാത്തതിനാൽ ബാക്കിയായ കുഞ്ഞിനെക്കൂടി കൊന്നുകളയാൻ ഭർതൃമാതാവ് ആവശ്യപ്പെടുന്നെങ്കിലും അവന്റെ അമ്മ അതിനു സമ്മതിക്കുന്നില്ല. അങ്ങനെ നാശവും നന്മയും ആരോപിതമാവാനുള്ള മൂർത്തരൂപമായി ഈ കുട്ടി വളർന്നുവരുന്നു.

കഥയുടെ വൈകാരിക പ്രതലം മാറുന്നതിനനുസരിച്ച് കാഴ്ചയുടെ തലത്തിന് സങ്കീർണ്ണമായ നിഴൽനിറപ്പകർച്ചകളിലൂടെ ഭാവവ്യതിയാനങ്ങളെ പൊലിപ്പിച്ചെടുക്കുന്ന വലിയ സാങ്കേതികതയൊന്നും ഈ സിനിമയിൽ എവിടെയും കാണാനാവില്ല. സുതാര്യവും ലളിതവും അതേ സമയം പ്രകൃതിയെ വശ്യമായി പകർത്തുകയും ചെയ്യുന്ന ഇമ്പമാർന്ന ദൃശ്യങ്ങളുടെ നൈരന്തര്യം കഥാസഞ്ചാരത്തിന് പിന്നിൽ ലയിച്ചു നിൽക്കുന്നു. (മഴയും വെയിലും, പ്രണയവും കാമവും ഒക്കെ ഒരുപോലെ തെളിമയോടെ ദൃശ്യമാവുക എന്നതും കാഴ്ചയുടെ കലകൂടിയാണ്‌ എന്ന നിലയ്ക്ക് സിനിമ കാംക്ഷിക്കുന്ന ദൃശ്യപരമായ സങ്കീർണ്ണ നിറപ്പകർച്ചയുടെ അഭാവവും പരാധീനതയാണ്.) കഥയുടെയും കാഴ്ചയുടെയും ഇത്തരത്തിലുള്ള നേർസാക്ഷാത്കാരത്തിന്റെ അടിയിൽ നിന്നുവേണം ലാവോസ് എന്ന രാജ്യം കടന്നുപോയ ഭീതിതമായ ഭൂതകാലത്തിന്റെ അടരുകൾ കണ്ടെടുക്കാൻ...

വികസ്വര രാഷ്ട്രങ്ങൾ നേരിടുന്ന വലിയൊരു സമകാല പ്രശ്നമാണ്, വികസനം ഒരു പ്രത്യേക പ്രദേശത്തു സംജാതമാക്കുന്ന സാമൂഹികവും സാംസ്കാരികവുമായ സംഘർഷം. തികച്ചും സാമൂഹ്യ പ്രതിബദ്ധം എന്ന് പറയാവുന്ന പല സിനിമകളും, പ്രത്യേകിച്ച് കഥേതര ചിത്രങ്ങൾ, ഈ വിഷയം സങ്കോചരഹിതമായി വ്യവഹരിച്ചിട്ടുണ്ട്. ഈ സിനിമയിലും ഒരു അണക്കെട്ട് നിർമ്മാണത്തിന്റെയും തദ്വാരായുള്ള കുടിയൊഴിപ്പിക്കലിന്റെയും രൂപത്തിൽ പ്രസ്തുത വിഷയം കടന്നുവരുന്നു. കഥാഗതിയുടെ ത്വരകം എന്നതിനപ്പുറം നേരിട്ടുള്ള സാമൂഹ്യവിമർശനത്തിന്റെ തലത്തിലല്ല അത് ഈ സിനിമയിൽ വിന്യസിച്ചിരിക്കുന്നതെന്ന് മാത്രം. അത്തരത്തിൽ ഒരു രാഷ്ട്രീയകാമന ആ വിഷയത്തിൽ, ഈ സിനിമ ആഗ്രഹിക്കുന്നില്ല എന്ന് പറയാമെങ്കിലും, ലാവോസിൽ അതും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു സാമൂഹ്യാനുഭവമാണെന്ന് വെളിപ്പെടുന്നുണ്ട്.


വളരെ വിചിത്രമായ ഒരു റിക്കോഡുള്ള രാജ്യം കൂടിയാണ് ലാവോസ് - ലോകത്തിൽ ഏറ്റവും കൂടുതൽ ബോംബു ചെയ്യപ്പെട്ട രാജ്യം! അമേരിക്ക - വിയറ്റ്നാം യുദ്ധത്തിൽ ഈ പ്രദേശത്ത്‌ ബോംബുകളുടെ പെരുമഴയായിരുന്നുവത്രേ. അതിൽ പകുതിയിലധികം പൊട്ടാതെ ഇന്നും ലാവോസിന്റെ മണ്ണിൽ ചെറുജ്വാലാമുഖികളായി പുതഞ്ഞുകിടക്കുന്നു, മനുഷ്യനും മറ്റ് ജീവജാലകങ്ങൾക്കും ഭൂപ്രതലത്തിലൂടെ നടക്കാൻ ഏറ്റവും അപായകരമായ പ്രദേശമായി ആ രാജ്യത്തെ മാറ്റിക്കൊണ്ട്. ഈ ദുരന്ത സവിശേഷതയെ മുന്നിലേയ്ക്ക് കൊണ്ടുവരുന്ന അവസരങ്ങളിലൂടെ സിനിമ കടന്നുപോകുന്നുണ്ട്.

പൊട്ടാൻ പാകത്തിന് ഭൂപ്രതലത്തിൽ ഇന്നും ബാക്കിയായ ബോംബുകൾ ഒരു പ്രദേശത്തിന്റെ സാമൂഹ്യാനിവാര്യതയോ ദൈനംദിന ജീവിതത്തിന്റെ സന്നിഹിത നിരന്തരതയോ ആയി പരിണമിക്കുന്ന വിമാനുഷികതയുടെ ഏറ്റവും ഐറണിക്കലായ പ്രകാശനമാണ് സിനിമയുടെ അവസാനം കടന്നുവരുന്ന മഴയ്ക്കുവേണ്ടിയുള്ള ആചാരോത്സവം. പ്രാക്തനമായ അചാരങ്ങളുടെ സമകാലച്ഛായയിൽ തുടരുന്ന യാഗങ്ങളുടെയും ഉത്സവങ്ങളുടെയും ലളിത പ്രകഥനമായല്ല ഈ പ്രദേശത്ത്‌ മഴയ്ക്ക്‌ വേണ്ടിയുള്ള യാഗം നടക്കുന്നത്. അത് ഒരു യാഗമോ ഉത്സവമോ പോലുമല്ല - മത്സരമാണ്. ആകാശത്തിലേയ്ക്ക്, മേഘഗർഭങ്ങളിലെ ജലജന്യതയിലേയ്ക്ക്, മനുഷ്യനിർമ്മിതമായ, സാങ്കേതികമായി പ്രാകൃതമായ റോക്കെറ്റുകൾ പായിച്ചുകൊണ്ടാണ് അവർ മഴദൈവങ്ങളെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നത്.

ഗോത്രാസ്മൃതികൾ പേറുന്ന പ്രാകൃത്യമായ ഒരു രൂപകമല്ല റോക്കെറ്റ്. ലാവോസിനെ സംബന്ധിച്ച് അത് വിമാനുഷികം കൂടിയാണ്. മരണജ്വാലയായി താഴേക്ക് പാഞ്ഞുവരുന്ന മിസ്സൈലുകളും  ബോംബുകളും ആണവർക്ക് പരിചിതം. ആ ചിരപരിചിതത്വത്തിൽ നിന്നും ഉളവായ ഏതോ ചോദനയിൽ നിന്നാവാം മഴദൈവങ്ങളെ പ്രീതിപ്പെടുത്താൻ റോക്കെറ്റയയ്ക്കുക എന്ന വിചിത്രവും ആധുനികവുമായ ഒരാചാരത്തിലേയ്ക്ക് അവരെത്തുന്നത്. ദുരന്തത്തിന്റെ ഓർമ്മകളെ ഉത്സവത്തിന്റെ മറവിയിലേയ്ക്ക് ഒളിച്ചുകടത്തി അപ്രസക്തമാക്കുകയും. പൊട്ടാതെ ബാക്കിയായ ബോംബുകളിൽ നിന്നും മിസ്സൈലുകളിൽ നിന്നും അപകടകരമാംവിധം ശേഖരിക്കുന്ന വെടിമരുന്നുകൊണ്ടാണ് പലരും റോക്കെറ്റുകൾ ഉണ്ടാക്കുന്നതു പോലും. അത്തരത്തിൽ ഒരു ശ്രമത്തിനിടയ്ക്ക് നായകനായ ബാലൻ മരണത്തിൽ നിന്നും രക്ഷപ്പെടുന്നത് യാദൃശ്ചികത കൊണ്ടുമാത്രമാണ്.

അവസാനം മഴത്തുള്ളികൾ വീഴുന്നുണ്ട്‌. അത് പോപ്യുലർ ഫിനാലിയാണ്. 'വൈശാലി'യിലും 'പൈതൃക'ത്തിലും അതങ്ങിനെയാണ്. മറ്റ് വഴികളിലൂടെ പോകാൻ വേറൊരു തരം ആഴം വേണ്ടതുണ്ട്. താരതമ്യത്തിന്, പെട്ടെന്ന് ഓർമ്മവരുക മറ്റൊരു മൂന്നാംലോക ആവിഷ്കാരമായ ഖ്യെൻസെ നോർബുവിന്റെ 'ട്രാവലേഴ്സ് ആൻഡ് മജിഷ്യൻസ്' എന്ന ഭൂട്ടാനീസ് സിനിമയാണ്. പ്രകാശനത്തിന്റെയും പാഠത്തിന്റെയും ആന്തരിക വ്യവഹാരത്തിൽ ആ ചലച്ചിത്രം ആഞ്ഞുനിൽക്കുന്ന ആഴമുള്ള ഒരു താത്വികതലമുണ്ട്‌. അത് റോക്കെറ്റിൽ ഇല്ല. സാക്ഷാത്കാരകരുടെ വ്യതിരിക്തമായ ജീവിത, കലാ അഭിമുഖീകരണങ്ങൾ ആഖ്യാന വ്യത്യാസങ്ങളുടെ മൂലകം തന്നെയാണ്. അതിനൊപ്പം, മൂന്നാംലോക ജീവിതം ഒരു ഒന്നാംലോക സംവിധായകൻ കാണുന്നതിന്റെ, ആവിഷ്കരിക്കുന്നതിന്റെ പ്രകടനാത്മകമായ ഭ്രംശങ്ങൾ ഈ ചിത്രത്തെ അർഹിക്കുന്ന പോപ്യുലർ ഫിനാലിയിലേയ്ക്ക് തന്നെ എത്തിക്കുന്നു.

00

Sunday, 4 January 2015

ഏറ്റവും പഴയ സ്വപ്നം

യൂറോപ്പിലെ പുരാതനശിലായുഗത്തിന്റെ അവസാനഭാഗത്തെ upper paleolithic എന്ന സംജ്ഞ കൊണ്ടാണ് വിവക്ഷിക്കുക. ബി. പി 50,000 മുതല്‍ 10,000 വരെ എന്ന നിലയ്ക്ക് ഈ കാലത്തെ ഏകദേശം നിജപ്പെടുത്താം (BP-before present). അക്കാലത്ത് യൂറോപ്പ് ഇന്ന് കാണുന്നതു പോലുള്ള ഒരു പ്രദേശമായിരുന്നില്ല. അവസാനത്തെ ഹിമയുഗത്തിന്റെ ലാഞ്ചനകളില്‍ മഞ്ഞുമൂടികിടക്കുന്ന ഒരു സ്ഥലമായിരുന്നു അവിടം. ബ്രിട്ടണ്‍ , ദ്വീപായി പരിണമിച്ചു കഴിഞ്ഞിരുന്നില്ല - മുഖ്യയൂറോപ്പില്‍ നിന്നും ബ്രിട്ടണിലേയ്ക്ക് നടന്നുപോകാന്‍ സാധിക്കുമായിരുന്നു. ആ ഹിമമേടുകളില്‍ എങ്ങിനെയാവും മനുഷ്യര്‍ ജീവിച്ചിരിക്കുക? ഭൂമി പരന്നതാണെന്ന് നിസ്സംശയം കരുതിയിരിക്കുന്ന മദ്ധ്യകാലത്തെ ഒരാളുടെ വീക്ഷണവൃത്തം എങ്ങിനെയായിരുന്നിരിക്കും? ആ മനോഗതിയെ പോലും ഇന്ന് ആലോചിച്ചെടുക്കുക ശ്രമകരമാണ്. അപ്പോള്‍ മുപ്പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ ഹിമയുഗത്തിലെ മനുഷ്യനെ സങ്കല്‍പം ചെയ്യാന്‍ ശ്രമിച്ചാലോ?

വെര്‍ണര്‍ ഹെര്‍സോഗിന്റെ (Werner Herzog) 'കേവ് ഓവ് ഫോര്‍ഗോറ്റണ്‍ ഡ്രീംസ്' (Cave of Forgotten Dreams) എന്ന ഡോക്യുമെന്ററി ആ കാലത്തിലേയ്ക്കാണ് അനുവാചകനെ കൊണ്ടുപോവുക. അത്രയും വര്‍ഷങ്ങള്‍ക്കു അപ്പുറത്ത് നിന്നും ഒരു സജീവപ്രതിരൂപം സിനിമാപ്രതലത്തില്‍ വിന്യസിച്ചുകൊണ്ടാണ് അദ്ദേഹമത് ചെയ്യുക. തെക്കന്‍ഫ്രാന്‍സിലെ ഷോവിഗുഹയാണ് (Chauvet Cave) ഈ ചിത്രത്തിലെ വിന്യാസിതകഥാപാത്രം. മുപ്പതിനായിരം വര്‍ഷങ്ങള്‍ക്ക് അപ്പുറം ഇതൊരു ഗുഹയായിരുന്നു. പിന്നീട് ഏതോ കാലഘട്ടത്തില്‍ പാറയും മണ്ണും ഇടിഞ്ഞുവീണ് ആ ഗുഹ അടഞ്ഞുപോയി. അതൊരു കാര്യരഹിത പര്‍വ്വതഭാഗം മാത്രമായി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ അജ്ഞാതമായി തുടര്‍ന്നു. ശിലകൊണ്ടുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് വേട്ടയാടിയിരുന്ന ഇടത്തുനിന്നും, ഈ കാലയളവിനിടയ്ക്ക് മനുഷ്യന്‍ ചന്ദ്രനിലേക്ക് യാത്രപോയി. 1994 - ല്‍ ഒരു കൂട്ടം അന്വേഷകര്‍ പാറതുരന്ന് ഈ ഗുഹ കണ്ടെത്തുമ്പോള്‍ , അതിപുരാതന മനുഷ്യജീവിതത്തിന്റെയും, അതിനുമപ്പുറം അവന്റെ കലാജീവിതത്തിന്റെയും ഏറ്റവും പഴയ തെളിവുകള്‍ ലഭ്യമാവുകയായിരുന്നു.

ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും നല്ല ചലച്ചിത്രകാരന്മാരിൽ ഒരാൾ എന്നൊക്കെ ഹെർസോഗിനെ വിശേഷിപ്പിച്ച്‌ കാണാറുണ്ട്. അതൊക്കെ വ്യക്തിനിഷ്ഠമായ നിരീക്ഷണങ്ങളാണ് - തീർപ്പുകളല്ല. പക്ഷേ, ഫീച്ചർ സിനിമകളായും ഡോക്യുമെന്ററികളായും ഷോർട്ട് സിനിമകളായും എഴുപതോളം നല്ല ചലച്ചിത്രങ്ങൾ സാക്ഷാത്കരിക്കുകയും, അനേകം സിനിമകളിൽ അഭിനയിക്കുകയും ചെയ്ത അദ്ദേഹം നമ്മുടെ കാലത്തെ ഒരു പ്രധാനപ്പെട്ട ചലച്ചിത്രകാരൻ തന്നെയാണ്.

ഹെര്‍സോഗിന് ട്രൂത്തിനെ കുറിച്ച് സുജാതമായ ചില ആശയങ്ങളുണ്ട്. അത് ആകര്‍ഷണീയമായ വിചാരലോകത്തേയ്ക്ക് ത്വരിതപ്പെടുത്തുന്ന ദിശാസൂചികയുമാണ്. ഈ സിനിമയെ കുറിച്ച് ഒരിടത്ത് അദ്ദേഹം ഇങ്ങിനെ പറയുന്നു: my documentary may be not creating factual correctness, but touches a deeper truth. ഇവിടെ സൂചിതമായ ട്രൂത്തിനെ കുറിച്ച് ഹെര്‍സോഗ് തന്റെ സിനിമകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും അനുവാചകന്റെ ചിന്താചലനങ്ങളെ കുടഞ്ഞുവിരിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നുതോന്നും. എന്തായിരിക്കാം നിജസ്ഥിതികള്‍ക്ക് അതീതമായി പറക്കുന്ന  ആ ട്രൂത്ത്‌? ആര്‍ട്ടിനെ സംബന്ധിച്ച് അത് ഏറിയപങ്കും ആശയപരമല്ല, അനുഭൂതിപരമാണ്. ആശയാധിഷ്ടിതമായ അന്വേഷണവിചാരങ്ങള്‍ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമായ മനോചുഴികളിലേക്ക് വലിച്ചുകൊണ്ടുപോകും. എങ്കില്‍ കൂടിയും അത് അനഭിമതമായി തീരുന്നില്ല, ആന്തരികമായ ഒരു സംവാദതലത്തെ അത് ആഹ്ളാദപരമായി സജീവമാക്കുന്നുണ്ട്. എന്നാല്‍ അനുഭവാനുഭൂതി സംസാരവ്യഗ്രതകളെ പവിത്രീകരിക്കുന്ന അതീതലത്തെ നിതാന്തസംജാതമാക്കുന്നു. അതിന്റെ ആഴക്കടല്‍ വീചികള്‍ പ്രക്ഷേപണസന്നദ്ധമല്ല എന്നതിനാല്‍ തന്നെയാവുമല്ലോ ആ ആന്തരികോന്മാദം സവിശേഷമാകുന്നതും.

വെറുതെ കാണപ്പെടുന്ന ഒരു മലയുടെ മധ്യമുഖത്തിനുള്ളില്‍ ഒരു ഗുഹയുണ്ടാവും എന്ന് എങ്ങിനെയായിരിക്കും ആ അന്വേഷകര്‍ മനസ്സിലാക്കിയിരിക്കുക. DRD4-7R എന്ന ജനിതകകണിക മനുഷ്യനെകൊണ്ട്, സാധാരണക്കാർക്ക് യുക്തിസഹമായി തോന്നാത്ത, സാഹസികമായ കാര്യങ്ങൾ ചെയ്യിക്കുമത്രേ. അതിലേയ്ക്ക് നയിക്കുന്ന കാരണം ഈ ജനിതകകണികയുടെ അടങ്ങിയിരിക്കാത്ത സ്വഭാവമാണ് (restless gene എന്ന് ഇത് അറിയപ്പെടുന്നു). ഈ സിനിമയിൽ പാറയിടുക്കുകളിൽ മണത്തുനടക്കുന്ന ഒരു മനുഷ്യനെ പരിചയപ്പെടുത്തുന്നുണ്ട്. പാറയുടെ വിടവുകളിൽ കൂടിയും ചെറിയ സുഷിരങ്ങളിൽ കൂടിയും പുറത്തേയ്ക്കുവരുന്ന വായുവിന്റെ ഗന്ധത്തിൽ നിന്നും പാറയ്ക്കുള്ളിൽ തുറസ്സുകളോ ഗുഹകളോ ഒക്കെ ഉണ്ടോയെന്ന്‌ അയാൾക്ക്‌ അറിയാൻ സാധിക്കുമത്രേ. ഇത്തരത്തിൽ വ്യതിരക്തമായ സ്വഭാവവിശേഷങ്ങൾ കാണിക്കുന്ന പര്യവേഷകർ ഇല്ലെങ്കിൽ, മനുഷ്യപുരോഗതി വളരെ പതുക്കെയാവുമായിരുന്നു എന്ന വിചാരം പിന്നാമ്പുറത്ത് സജീവമാക്കി നിർത്തികൊണ്ടേ ഇത്തരം വിഷയങ്ങളിലൂടെ കടന്നുപോകാനാവൂ.

ത്രീഡിയിലാണ് ഈ ചിത്രം സാക്ഷാത്കരിച്ചിരിക്കുന്നത്. പക്ഷേ, ഞാൻ കണ്ടത് ഡിവിഡി ആവുകയാൽ ഈ സിനിമ സംപ്രേക്ഷണം ചെയ്യാൻ ശ്രമിച്ച ദൃശ്യപരമായ മേന്മയെ എനിക്ക് പൂർണ്ണമായി അറിയാനായില്ല എന്ന് അനുമാനിക്കാം. ഗുഹയിലെ പര്യവേഷണങ്ങളിൽ ഭാഗഭാക്കായ ഒരു യുവാവ് അവിടെ ആദ്യമായി എത്തിയപ്പോൾ അനുഭവിച്ച പ്രാക്തനമായ ഒരു ഭയത്തെ കുറിച്ച് സൂചിപ്പിക്കുണ്ട്. കല സംവദിക്കാൻ ശ്രമിക്കുന്ന അടിസ്ഥാന ഭാവങ്ങൾ എന്തൊക്കെയാണ് എന്ന ചോദ്യമുയർത്തും, മനുഷ്യനായാൽ വരയപ്പെട്ട ഇന്ന് ലഭ്യമായ ഏറ്റവും പഴയ ആ കലാസ്വപ്നത്തെ നിഗൂഡമായ മഞ്ഞവെളിച്ചത്തിലും സാന്ദ്രമായ നിഴലിലും ഒക്കെയായി സാക്ഷാത്കാരകൻ അനുഭവിപ്പിക്കുമ്പോൾ. വിചിന്തനങ്ങൾക്ക് ഏറെക്കൂറെ അപ്രാപ്യമായ, അദിവിദൂരമായ ഭൂതകാലത്തിന്റെ മനുഷ്യലോകം ഒരു ഭൂതബാധിത ഭാവനപോലെ അവിടെ പതിഞ്ഞുകിടക്കുന്നു. ഇരുട്ട് ഗുഹയിൽ, ചിത്രങ്ങൾ വരയാൻ നേരത്ത് കത്തിച്ചുനിർത്തിയ പന്തങ്ങൾ കുത്തിക്കെടുത്തിയതിന്റെ പാടുകൾ ഭിത്തികളിൽ സഹസ്രാബ്ദങ്ങൾക്കിപ്പുറവും മായാതെ കിടക്കുന്നു. ഇന്ന് വംശനാശം സംഭവിച്ച ഗുഹാസിംഹത്തിന്റെ എല്ലുകൾ അവിടവിടെ... ഈ സിംഹങ്ങളെ ഭയപ്പെട്ടുകൊണ്ടായിരിക്കുമോ ആ ചിത്രകാരൻ തന്റെ കലാകാമനകൾ ആവിഷ്കരിച്ചിരിക്കുക. അതോ ചിത്രകാരനും അവന്റെ മനുഷ്യകുലവും ഈ ഭാഗം ഉപേക്ഷിച്ചുപോയതിനു ശേഷം, വീണ്ടും ആയിരം വർഷങ്ങൾ കഴിഞ്ഞായിരിക്കുമോ ആ സിംഹം ഇവിടെ പാർക്കാൻ എത്തിയിരിക്കുക...?!

മൃഗങ്ങളുടെ നൂറു കണക്കിന് ചിത്രങ്ങൾ ഈ ഗുഹാചുമരുകളിൽ കാണാം. പെട്ടെന്ന് ഓർമ്മ വരുക നമ്മുടെ ഇടയ്ക്കൽ ഗുഹയാണ്. കേരളത്തിലെ മനുഷ്യജീവിതത്തിന്റെ ഏറ്റവും പഴയ ശേഷിപ്പ് എന്നതിനാൽ ഇടയ്ക്കൽ ഗുഹ നമുക്ക് വളരെ സവിശേഷമാണെങ്കിലും, ഇവ തമ്മിലുള്ള  ഒരു താരതമ്യം, കാലത്തിന്റെ അന്തരം കൊണ്ടുതന്നെ ഏറെക്കൂറെ റദ്ദായിപ്പോകും. ഏതാണ്ട് ഇരുപത്, ഇരുപത്തായിരം വർഷത്തിന്റെ അന്തരമുണ്ട് ഇവ വരയപ്പെട്ട കാലങ്ങൾ തമ്മിൽ. അതിലുമുപരി, പാറയിൽ കുറച്ചു ഭാഗത്ത് പ്രാകൃതമായി കൊത്തിയുണ്ടാക്കിയ ചിത്രങ്ങളാണ് ഇടയ്ക്കൽ ഗുഹയിലുള്ളത്. ഷോവി ഗുഹയിലേത് സഹസ്രാബ്ദങ്ങൾ താണ്ടിവന്ന അസ്സൽ വർണ്ണചിത്രങ്ങളാണ്. നിറങ്ങളുടെ നിഴൽച്ചാർത്തുകളിലൂടെ രൂപങ്ങൾക്ക്‌ ത്രിമാന പൊലിമ നൽകുന്ന ചിത്രവിദ്യകൾ ആ ഹിമയുഗചിത്രകാരൻ അനായാസം എടുത്തു പെരുമാറിയിരിക്കുന്നു. ചലനവേഗം സൂചിപ്പിക്കാൻ മൃഗത്തിന് അബ്സ്ട്രാക്റ്റായി എട്ടുകാലുകൾ വരച്ചുചേർത്തിരിക്കുന്ന മാതിരിയുള്ള തികച്ചും നൂതനമായ സങ്കേതങ്ങളും ഉപയോഗിച്ചുകാണാം.

വളരെ സങ്കീർണ്ണവും സമഗ്രവുമായ രീതിയിൽ വരയപ്പെട്ടിരിക്കുന്ന മനുഷ്യന്റെ ആദിമ കലയെ, വിശദമായി വിശകലന വിധേയമാക്കുമ്പോൾ തന്നെ, അതർഹിക്കുന്ന പവിത്രതയോടെയും ആദരവോടെയും, അത്രയും തന്നെ നിഗൂഡലാവണ്യത്തോടെയുമാണ് ഈ ചലച്ചിത്രവും സമീപിച്ചിരിക്കുന്നത്.

00

Sunday, 10 August 2014

ദുര്‍ഗ്ഗയുടെ ലോകം

വിദേശരാജ്യങ്ങള്‍ക്കു വേണ്ടി ഇന്ത്യയിലെ ദാരിദ്ര്യത്തെ കാല്പനികവത്കരിച്ചു 'പഥേര്‍ പാഞ്ചാലി' എന്നു നര്‍ഗീസ്‌ ദത്ത്‌ പാര്‍ലെമെന്റ്‌ അംഗമായിരുന്ന കാലത്ത്‌ വിമര്‍ശിച്ചിട്ടുണ്ട്‌, സത്യജിത്‌ റേയെ. 'സ്ലം ഡോഗ്‌ മില്ല്യണറി'നു നേരെ ഉണ്ടായ ഇതേ സ്വരമുള്ള വിമര്‍ശനം, ദാരിദ്ര്യം ഒരു അവസ്ഥ എന്ന നിലയ്ക്കും ആശയം എന്ന നിലയ്ക്കും കാലാതീതം എന്നു തെളിവു തരുകയാണ്‌. എന്നാല്‍ ആശയാധിഷ്ഠിതം ആയി മാത്രം പഥേര്‍ പാഞ്ചാലിയെ സമീപിക്കാന്‍ വയ്യ. വിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയുടെ നോവലിന്റെ ഒരു ഭാഗം തന്റെ സിനിമയ്ക്കു വേണ്ടി ഉപയോഗിക്കുകയായിരുന്നു ചലച്ചിത്രകാരന്‍. ജീവിതത്തിന്റെ സത്യാത്മകതയോടു അടുത്തു നില്ക്കുന്നു എന്നതാണ്‌ ആ കഥ തിരഞ്ഞെടുക്കാന്‍ റേയെ പ്രലോഭിപ്പിച്ചത്‌. വ്യതിരക്തമായ ഒരു കലാസങ്കേതം എന്ന നിലയ്ക്ക്‌, പരിമിതമായ ജീവിതമേ കഥയ്ക്ക്‌ സിനിമയിലുള്ളു.

പാഠത്തെ കവിഞ്ഞുള്ള കലാവിമര്‍ശനം ശ്രമകരമാണ്‌. വിപരീതങ്ങളുടെ ഏകാഗ്രത കൂടിയത്‌ പേറണം. ചരിത്രത്തേയും സമകാലത്തേയും, പ്രാദേശികതയേയും അന്താരാഷ്ട്രീയതയേയും സുഘടിതമായ ബോധത്തില്‍ നിര്‍ത്തി കലയുടെ ഉള്ളില്‍ നിന്ന്‌ കലയെ വ്യവഹരിക്കേണ്ടി ഇരിക്കുന്നു. നിരൂപിക്കപ്പെടുന്ന കല ആശയാതീതമായ സൃഷ്ടിപരത കൂടി ഉള്‍പ്പേറുന്നുണ്ടെങ്കിലേ അനുവാചകന്‌ ആ നിലയ്ക്ക്‌ അതിനെ സമീപിക്കുവാന്‍ സാധിക്കുകയുള്ളു. ഇന്നു പഥേര്‍ പാഞ്ചാലി കാണുമ്പോള്‍ കാലം മൂന്നു തലത്തിലാണ്‌ ഹാജരാവുക. സിനിമയുടെ നിര്‍മ്മാണം നടന്ന തൊള്ളായിരത്തി അമ്പതുകളാണ്‌ അതിനെ സംബന്ധിച്ച ചരിത്രപരമായ യാഥാര്‍ത്ഥ്യം. എന്നാല്‍ കഥ സംഭവിക്കുന്ന തൊള്ളായിരത്തി ഇരുപതുകള്‍ ബോധപൂര്‍വമായി തന്നെ സന്നിവേശിപ്പിക്കപ്പെടുന്നുണ്ട്‌. ഒപ്പം അനുവാചകന്‍ ആ സിനിമ കാണുന്ന കാലം ഭാവുകത്വപരമായി അബോധസംക്രമണം നടത്തുന്നു. ഏതു കലാസൃഷ്ടിയും നല്ലത്‌ എന്നു തെളിയിക്കപ്പെടുന്നത്‌ കാലത്തെ അതിജീവിക്കുമ്പോളാണ്‌ എന്നു പറയുന്നത്‌ വ്യത്യസ്ഥമായ ഇത്തരം കാലബോധങ്ങളെ മനോഹാരിതയോടെ അലിയിക്കുന്നതു കൊണ്ടാണ്‌. പഥേര്‍ പാഞ്ചാലി ഇതു സാധിക്കുന്നുണ്ട്‌ എന്നതിനാല്‍ കൂടിയാവും അത്‌ ദാരിദ്ര്യത്തിന്റെ മാത്രം ചലച്ചിത്ര ഭാഷ്യം ആവാത്തതും. അത്‌ കാലത്തെ നീന്തി കടക്കുന്നതും ഈ ഉള്‍ക്കരുത്തിനാല്‍ തന്നെ ആവും.


ബോംബേ സിനിമാവ്യവസായത്തിനും അതിന്റെ പ്രതിസ്ഫുരണങ്ങള്‍ക്കും പുറത്ത്‌ ഒരു സമാന്തരസിനിമാ സംസ്കാരത്തിനു തുടക്കം കുറിച്ചത്‌ പഥേര്‍ പാഞ്ചാലി ആയിരുന്നു. ഋത്വിക്‌ ഘട്ടക്കിന്റെ 'നാഗരിക്‌' അതിനു മുമ്പേ നിര്‍മ്മിക്കപ്പെട്ടിരുന്നുവെങ്കിലും വെളിച്ചം കണ്ടത്‌ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ആയിരുന്നുവല്ലോ. സമാന്തരസിനിമയുടെ ഗതിവേഗത്തെ വിരസമാക്കിത്തീര്‍ത്ത (പ്രത്യേകിച്ചു മലയാളത്തില്‍) പല പില്ക്കാല പരീക്ഷണങ്ങളുടേയും ഗണത്തില്‍ ഉള്‍ക്കൊള്ളിക്കാനാവുന്ന ചലച്ചിത്രവുമല്ല പഥേര്‍ പാഞ്ചാലി. കാഴ്ചയുടെയും ബോധത്തിന്റേയും കാമനകളെ പല കോണുകളില്‍ നിന്നും സംതൃപ്തമാക്കുന്ന ചടുലത അതിനുണ്ട്‌. പില്ക്കാലത്ത്‌ സിനിമയുടെ പൊതുധാര സ്വാംശീകരിച്ച്‌ വഷളാക്കിയ പല ബിംബകല്പനകളുടേയും പ്രഭവം സത്യജിത്‌ റേയിലാണെന്ന്‌ പഥേര്‍ പാഞ്ചാലി ഓര്‍മ്മിപ്പിക്കും. ഒരു മരണത്തെ സൂചിപ്പിക്കാന്‍ ഈ സിനിമയില്‍ ഓട്ടുപാത്രം കമിഴ്ന്ന്‌ വീഴുന്നതു കാണുമ്പോള്‍ എത്രമാത്രം സിനിമകളിലാണ്‌ പിന്നീട്‌ കമിഴ്ന്ന്‌ വീണു വെള്ളംതൂകി താഴേക്കു തെറിച്ചുപോകുന്ന ഓട്ടുപാത്രം മരണത്തിന്റെ രൂപകം ആയി ഉപയോഗിച്ചിട്ടുള്ളത്‌ എന്ന്‌ തമാശയോടെ ഓര്‍മ്മ വരും. ഒറ്റപ്പെട്ട ഇത്തരം ചില പ്രയോഗങ്ങളെ പുനരാവിഷ്ക്കരിക്കാന്‍ സാധിച്ചിരിക്കാം എങ്കിലും പഥേര്‍ പാഞ്ചാലിയിലൂടെ റേ സൃഷ്ടിച്ചെടുത്ത സിനിമയുടെ അനന്യരൂപം ഇന്നും നൂതനം ആയി ബാക്കിയാവുന്നു.

'വഴിയുടെ സംഗീതം' എന്നാണു 'പഥേര്‍ പാഞ്ചാലി' എന്ന വാക്കിന്റെ ഏകദേശവിവര്‍ത്തനം. നോവലിന്റെ ശീര്‍ഷകം തന്നെ സിനിമയ്ക്കും ഉപയോഗിക്കുകയായിരുന്നു. വിഭൂതിഭൂഷന്റെ ആത്മകഥാപരമായ നോവലിന്‌ ആ പേര്‌ ഏറെകൂറെ അനുയോജ്യം ആവുക, അത്‌ അപുവിന്റെ ജീവിതപാതയുടെ ഒപ്പംചേര്‍ന്നു ആദ്യാവസാനം സഞ്ചരിക്കുന്നതു കൊണ്ടാവും. എന്നാല്‍ നോവലിന്റെ ആദ്യഭാഗം മാത്രം അടര്‍ത്തിയെടുത്ത്‌ ഈ സിനിമയ്ക്കായി ഉപയോഗിച്ചിരിക്കയാല്‍, ആ ശീര്‍ഷകത്തിന്റെ അര്‍ത്ഥതലങ്ങള്‍ മറ്റിടങ്ങളില്‍ അന്വേഷിക്കേണ്ടി വരും. താമസിയാതെ നോവലിന്റെ ബാക്കി ഭാഗം തന്റെ അടുത്ത രണ്ടു സിനിമകള്‍ക്ക്‌ റേ ഉപയോഗിക്കുകയുണ്ടായി എന്നത്‌ വേറെ കാര്യം (അപരാജിതോ - 1956, അപൂര്‍ സന്‍സാര്‍ - 1959). എന്നാല്‍ പഥേര്‍ പാഞ്ചാലിയുടെ നിര്‍മ്മാണസമയത്ത്‌ അത്തരം സംരംഭങ്ങളൊന്നും അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല എന്നാണ്‌ പറയപ്പെടുന്നത്‌. ഒരുതരത്തില്‍ നോക്കിയാല്‍ പഥേര്‍ പാഞ്ചാലിയിലെ നായകകഥാപാത്രം അപു അല്ല എന്നുതന്നെ പറയേണ്ടി വരും. അതു അവന്റെ അമ്മയായ സര്‍ബജയോ സഹോദരിയായ ദുര്‍ഗ്ഗയോ ആണ്‌. ഒരു പക്ഷെ അതു ദുര്‍ഗ്ഗ തന്നെയാവും. ദുര്‍ഗ്ഗയുടെ വീക്ഷണത്തിലൂടെയാണ്‌ കഥ നീങ്ങുന്നത്‌ എന്ന പ്രതീതിയാണ്‌ ആദ്യം മുതല്‍ തന്നെയുള്ളത്‌. ദുര്‍ഗ്ഗയുടെ മരണത്തെ തുടര്‍ന്ന്‌ ആ കുടുംബം വരാണസിയിലേക്ക്‌ യാത്ര ആവുമ്പോഴാണ്‌ സിനിമ അവസാനിക്കുന്നത്‌ എന്നതും അത്‌ തന്നെയാവും പറയുക. കാഴ്ചയുടേയും കഥയുടെയും അസുലഭമായ പല സന്ദര്‍ഭങ്ങളും ദുര്‍ഗ്ഗയിലൂടെയാണ്‌ സംഭവിക്കുന്നത്‌.

പഥേര്‍ പാഞ്ചാലിയുടെ കറുപ്പും വെളുപ്പും പ്രതലത്തിന്റെ നിസ്തുലമായ സൗന്ദര്യത്തിലൂടെ ഒരുക്കിയ ഒരു സീനാണ്‌ ദുര്‍ഗ്ഗയും അപുവും ആദ്യമായി തീവണ്ടി കാണുന്ന ദൃശ്യം. കരിമ്പിന്‍പാടം പൂത്ത കുറ്റിക്കാടിലൂടെ ഗ്രാമത്തിന്റെ അതിര്‍ത്തി കഴിഞ്ഞ്‌ ഓടുന്നത്‌ ദുര്‍ഗ്ഗയാണ്‌. അപു അവളെ പിന്തുടരുന്നു. അപുവിന്റെ ജീവിതത്തില്‍ നാഗരികതയുടെ ആദ്യത്തെ രണ്ടു അനുഭവങ്ങള്‍ വേദ്യമാകുന്നത്‌ ഈ ഓട്ടത്തിലാണ്‌. അതിനു കാരണഭൂതയായത്‌ ദുര്‍ഗ്ഗയാണെങ്കിലും നാഗരികതയുടെ മറ്റു അനുഭവതലങ്ങളിലേക്കൊന്നും യാത്ര പോകാന്‍ ആവാതെ, ഏറെ താമസിയാതെ, അവള്‍ മരിച്ചു പോകുന്നു. വെളുത്ത ആകാശത്തിലേക്ക്‌ കറുത്ത പുക തുപ്പി ദൂരെ നിന്നും പ്രത്യക്ഷപ്പെട്ട്‌ ഉള്‍ക്കിടിലത്തോടെ കടന്നുപോകുന്ന തീവണ്ടിയുടെ കാഴ്ച സിനിമയിലെ ഏററവും മനോഹരമായ ദൃശ്യമാണ്‌. തീവണ്ടിയുടെ ചക്രങ്ങള്‍ക്കിടയിലൂടെ പാളത്തിനപ്പുറം അത്ഭുതത്തോടെ നില്ക്കുന്ന കുട്ടികളുടെ ദൃശ്യം, നേരത്തെ സൂചിപ്പിച്ചതു പോലെ, തീവണ്ടിയുമായി ബന്ധപ്പെട്ടു വരുന്ന പല സീനുകളിലും പില്ക്കാലത്ത്‌ നമ്മള്‍ കണ്ടിട്ടുണ്ട്‌. ആ യാത്രയില്‍ തന്നെ നഗരത്തെ സ്പര്‍ശിക്കാനാവുന്ന മറ്റൊന്ന്‌, ട്രാന്‍സ്‌ഫോമറിന്റെ തൂണുകളില്‍ ചെവിചേര്‍ത്തുവയ്ക്കുമ്പോള്‍ കേള്‍ക്കുന്ന വൈദ്യുതിയുടെ പ്രകമ്പനമാണ്‌. ഒരു കാഴ്ചയിലൂടെയും ഒരു ശബ്ദത്തിലൂടെയും ദുര്‍ഗ്ഗ ആദ്യമായി അപുവിനു നാഗരികതയുടെ ചില വളപ്പൊട്ടുകള്‍ പെറുക്കി കൊടുക്കുകയാണ്‌.

ദരിദ്രമായ ഗ്രാമപരിസരത്തെ യഥാതഥമായി പ്രകാശിപ്പിക്കുന്നതില്‍ റേയുടെ നിറമില്ലാത്ത ക്യാമറ അസാമാന്യമായ കരവിരുതാണ്‌ കാണിച്ചിരിക്കുന്നത്‌. സുബ്രത മിത്ര ആദ്യമായാണ്‌ ക്യാമറ ചലിപ്പിക്കുന്നത്‌, പഥേര്‍ പാഞ്ചാലിയില്‍. രണ്ടു പ്രതിഭകളുടെ അപൂര്‍വ കൂടിച്ചേരലായിരുന്നു അതെന്ന്‌ സിനിമയുടെ ഓരോ ഫ്രെയിമും വ്യക്തമാക്കും. വീടിന്റെ പരിസരങ്ങളില്‍ ചുറ്റിതിരിയുന്ന ഒരു പട്ടിയുടെ കാഴ്ച തികച്ചും സ്വാഭാവികമായാണ്‌ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്‌. പ്രകൃതി അനുഭവവേദ്യമാക്കുന്ന അനേകം തുടര്‍ച്ചകളില്‍ പ്രധാനപ്പെട്ടതാണ്‌ മഴയുടെ വരവ്‌. ചക്രവാളത്തിന്റെ അതിര്‍ത്തിയില്‍ കരിമേഘങ്ങള്‍ കൂടുകൂട്ടി ദൂരെ ഇടിമിന്നലുകള്‍ ആരംഭിക്കുന്നതിന്റെ കുടുകല്‍ ശബ്ദത്തോടെ ഭൂമിയില്‍ മുഴുവന്‍ ഇരുട്ടു പാകി മഴവരുന്നു. നിഗൂഢവും ദുരന്തപൂര്‍ണവുമായ എന്തിന്റെയോ ദു:സ്സൂചന അബോധമായി തന്നെ നമുക്കു ലഭിക്കുന്നുണ്ട്‌. മഴയുടെ ഓരോ തുള്ളിയും ആമോദത്തോടെ വരവേറ്റ്‌ മഴയത്ത്‌ നനഞ്ഞു തുള്ളി നടക്കുന്ന ദുര്‍ഗ്ഗ ഒടുവില്‍ പനിപിടിച്ച്‌ നിസ്സഹായ ആയി മരിക്കുന്നത്‌ തീവ്രമായി അനുഭവിപ്പിക്കുന്നത്‌ മഴയുടേയും കാറ്റിന്റേയും പ്രാകൃതമായ കാഴ്ചകള്‍ തന്നെ. പ്രകൃതിയുടെ തുടിപ്പുകളില്‍ അലിഞ്ഞു നടന്ന ദുര്‍ഗ്ഗയെ പ്രകൃതി തിരിച്ചെടുക്കുന്നു എന്നു തന്നെയാവും ചലച്ചിത്രം പറയുക.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പഥേര്‍ പാഞ്ചാലി നിര്‍മ്മിച്ച അതേ കാലയളവില്‍ തന്നെ നിര്‍മ്മിക്കപ്പെട്ട മെഹ്ബൂബ്‌ ഖാന്റെ 'മദര്‍ ഇന്ത്യ' എന്ന, നര്‍ഗീസ്‌ ദത്ത്‌ അഭിനയിച്ച ചിത്രത്തിലും, പ്രമേയപരമായി ദാരിദ്ര്യം കടന്നു വരുന്നുണ്ട്‌. എന്നാല്‍ അത്തരം ഏതു ജീവിതാവസ്ഥകളെയും പിന്നിലാക്കുന്ന ഒരു ജനപ്രിയ മൂല്യബോധം ആ സിനിമയുടെ, അത്തരം ഏതു സിനിമയുടേയും, മുഖ്യ ആഖ്യാനഘടകമായി മാറുകയാണ്‌ ചെയ്യുന്നത്‌. ആ മൂല്യബോധത്തില്‍ നിന്നാണ്‌ ദരിദ്രയായ അമ്മയ്ക്ക്‌ കൊള്ളക്കാരനായി മാറിയ മകനെ വെടിവച്ചു കൊല്ലേണ്ടി വരുന്നതും, അതു സിനിമയുടെ ഹൈലൈറ്റ്‌ ചെയ്യപ്പെടുന്ന ഭാഗം ആവുന്നതും. യൂറോപ്പിലെ, പ്രത്യേകിച്ച്‌ ഇറ്റലിയിലെ നിയോ റിയലിസ്റ്റിക്‌ സിനിമകളാല്‍ പ്രചോദിതനായ റേയില്‍ പക്ഷെ ഇത്തരം മൂല്യാധിഷ്ഠിതമായ നിര്‍ബന്ധങ്ങള്‍ ഉണ്ടാവാന്‍ അവസരം കുറവാണ്‌. കല എന്ന നിലയ്ക്ക്‌ സിനിമ ഇത്തരം മൂല്യസംബന്ധിയായ പാഠാവിഷ്ക്കാരങ്ങളെ അതിജീവിക്കേണ്ടതുണ്ടെന്ന്‌ സ്വയം മനസ്സിലാക്കിയതും, ഇന്ത്യന്‍ സിനിമയ്ക്കു, അതിന്റെ പ്രബുദ്ധമായ ഒരു വിഭാഗത്തിനെങ്കിലും, മനസ്സിലാക്കി കൊടുത്തതും സത്യജിത്‌ റേ ആണു്. (അതിഭാവുകത്വത്തിന്റെ തുടര്‍ന്നുവന്ന ഇടത്തില്‍ നിന്നും റിയലിസത്തിന്റെ സാധാരണത്വത്തിലേക്ക്‌ ഇന്ത്യന്‍ സിനിമയെ അടുപ്പിക്കാന്‍ ശ്രമിച്ചു എന്ന നിലയ്ക്കാണു ഈ വാദം. ഭ്രമാത്മകതയുടേയും ഭാവപരതയുടേയും ഒക്കെ കലാനിര്‍മ്മിതികള്‍, റിയലിസ്റ്റിക്ക്‌ കലാവിഷ്ക്കാരങ്ങളെക്കാള്‍ പതിതം എന്ന അര്‍ത്ഥത്തില്‍ അല്ല). എന്നാല്‍ ഇത്തരം സാമൂഹികമായ മൂല്യബോധങ്ങളുടെ പ്രകാശനം സമ്പൂര്‍ണ്ണമായി ഒഴിവാക്കി കലയെ പ്രകാശിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യവും അല്ല. ഇതിന്റെ ബഹിര്‍സ്ഫുരണമായി ഒന്നിലേറെ ഇടങ്ങളില്‍, പഥേര്‍ പാഞ്ചാലിയില്‍ തന്നെ, വളരെ വൈകാരികമായി ചില മൂല്യങ്ങളുടെ അതിഭാവുകത്വപരമായ സംപ്രേഷണങ്ങള്‍ സംഭവിക്കുന്നുണ്ട്‌. ബന്ധുവായ വൃദ്ധയുടെ മരണത്തിന്റെ തീവ്രതയാണ്‌ അതില്‍ ഒന്ന്‌. ദുര്‍ഗ്ഗ പിടിച്ചു കുലുക്കുമ്പോള്‍, തെങ്ങില്‍ നിന്നും തേങ്ങ വീഴുന്നതു പോലുള്ള ഒരു ശബ്ദത്തോടെ അവര്‍ മറിഞ്ഞു വീഴുന്നത്‌, എക്കാലത്തേയും പോപ്പുലര്‍ കലകളുടെ അതിവൈകാരികത വെളിപ്പെടുത്തും. വിഭൂതിഭൂഷന്റെ നോവലില്‍ ഈ വൃദ്ധയുടെ കഥാപാത്രത്തിന്‌ സിനിമയില്‍ ഉള്ളത്ര പ്രാധാന്യം ഇല്ലാതിരിക്കെ, പ്രമേയസംബന്ധിയായ ഒരു വൈകാരികത സൃഷ്ടിക്കാനല്ലാതെ മറ്റെന്തിനാണു ഈ പൊലിപ്പിച്ചെടുക്കലിലൂടെ റേ തുനിഞ്ഞത്‌ എന്ന്‌ ആലോചിക്കുമ്പോള്‍, അത്‌ ഇന്ത്യന്‍ പൊതുബോധത്തില്‍ ലീനമായ മൂല്യവിചാരങ്ങളുടെ അബോധമായ പ്രകാശനം ആയി അല്ലാതെ കാണാന്‍ വയ്യ.

ഒരു ഭാഗത്ത്‌, ദുര്‍ഗ്ഗ ബന്ധുവായ പെണ്‍കുട്ടിയുടെ മുത്തുമാല കട്ടെടുക്കുന്നുണ്ട്‌. ഒടുവില്‍ ദുര്‍ഗ്ഗയുടെ മരണശേഷം ആ കുടുംബം വരാണസിയിലേക്ക്‌ യാത്രയാവുന്നതിനു മുമ്പ് സാമാനങ്ങള്‍ അടുക്കി പെറുക്കുമ്പോള്‍ ആണ്‌ ഒരു ചിരട്ടയ്ക്ക്‌ ഉള്ളില്‍ നിന്നു അപുവിനു ആ മുത്തുമാല കിട്ടുന്നത്‌. അതുവരെ ആ കളവു തെളിയിക്കപ്പെട്ടിരുന്നില്ല, അനുവാചകന്റെ മുന്നിലും. ബന്ധുവായ പെണ്‍കുട്ടിയുടെ അമ്മ ദുര്‍ഗ്ഗയോട്‌ മാല കട്ടെടുത്തുവോ എന്നു ചോദിക്കുമ്പോള്‍ "ഇല്ല" എന്നാണ്‌ അവളുടെ മറുപടി. എന്നാല്‍ തന്നോട്‌ ദുര്‍ഗ്ഗ അതു സമ്മതിച്ചതായി മറ്റൊരു പെണ്‍കുട്ടി സാക്ഷ്യപ്പെടുത്തുന്നുമുണ്ട്‌. ദുര്‍ഗ്ഗയുടെ സങ്കീര്‍ണമായ സ്വഭാവവിശേഷത്തിന്റെ സന്ദിഗ്ദതയില്‍ അനുവാചകനും മനസ്സിലാവുന്നു. എന്നാല്‍ അവസാനം ഈ മാല കണ്ടെടുത്ത്‌, അപു അതു ദൂരേക്കു വലിച്ചെറിഞ്ഞ്‌, തന്റെ മരണപ്പെട്ട സഹോദരിയെ അപമാനഭാരത്തില്‍ നിന്നും രക്ഷിക്കുന്നതിന്റെ മൂല്യബോധം, തീര്‍പ്പുകളിലേക്ക്‌ എത്തിചേരാനുള്ള ലളിതമായൊരു അനുവാചകാനുശീലനത്തെ തൃപ്തിപ്പെടുത്താനേ ഉപകരിക്കുകയുള്ളു. ആ സത്യം ഒരിക്കലും തെളിയിക്കപ്പെടാതെ, അനുവാചകനെ അലയാന്‍ വിടുന്നതിന്റെ കലാത്മകമായ ഒഴിവാക്കലിന്റെ കലഹം റേയ്ക്കു ഇങ്ങിനെ ചിലയിടങ്ങളില്‍ നിലനിര്‍ത്താനായില്ല എന്നു വേണമെങ്കില്‍ കണ്ടെത്താവുന്നതാണ്‌.

മലയാള സമാന്തര സിനിമ പ്രസ്ഥാനത്തിലെ ഏറ്റവും പുതിയ സംവിധായകരില്‍ ഒരാളായ ഡോ. ബിജു ഇങ്ങിനെ എഴുതുന്നു: "സിനിമയുടെ സൗന്ദര്യശാസ്ത്രം മാത്രമാണ്‌ പ്രാധാനം, സമൂഹിക പ്രതിബദ്ധതയല്ല എന്ന ഒരു തരം ആശയം, ......, അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നിടത്താണ്‌ വിയോജിപ്പ്‌ ഉണ്ടാകുന്നത്‌..... കലാകാരന്‌ സാമൂഹിക പ്രതിബദ്ധതയേ വേണ്ട എന്ന പിന്തിരിപ്പന്‍ ആശയത്തിലേക്കാണ്‌ ഒരു മാസ്റ്ററും അദ്ദേഹത്തിന്റെ അനുയായികളും നമ്മെ നയിക്കുന്നതെങ്കില്‍ ആ മാസ്റ്ററെ തള്ളിക്കളയാനുള്ള ധൈര്യവും അതു തുറന്നു പറയാനുള്ള ചങ്കൂറ്റവും നമുക്കു ഉണ്ടാകേണ്ടതുണ്ട്‌" (മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, ഒക്ടോബര്‍ 04, 2009). തുടര്‍ന്നു സത്യജിത്‌ റേ താന്‍ പറഞ്ഞ നിലയ്ക്ക്‌ സാമൂഹികപ്രതിബദ്ധത പ്രകടമാക്കിയിരുന്ന ചലച്ചിത്രകാരനായിരുന്നു എന്നും ഡോ. ബിജു സൂചിപ്പിക്കുന്നുണ്ട്‌. പുതിയ തലമുറയിലെ ഒരു ചലച്ചിത്രകാരന്‍ പഴകിയ മാര്‍ക്സിയന്‍ കലാപദ്ധതി ഇത്ര എക്സ്‌പ്ലിസിറ്റായി തന്റെ നിലപാടാണെന്ന്‌ വിശദമാക്കുമ്പോള്‍, തീര്‍ച്ചയായും നമ്മുടെ വരുംകാല സിനിമയുടെ ഭാവി സന്ദേഹത്തിലാവുന്നത്‌ ആ തീര്‍പ്പുകളുടെ ഏകമാനത കൊണ്ടു മാത്രമല്ല, സത്യജിത്‌ റേയും മററും അത്തരത്തില്‍ കലയുടെ സൗന്ദര്യനവീകരണത്തിന്‌ അതീതമായി സാമൂഹികമോ സാംസ്കാരികമോ ആയ നിലപാടുകള്‍ എടുത്തിരുന്നില്ല എന്നതിനാല്‍ കൂടിയാണ്‌. വാന്‍ഗോഗിന്റെ 'സൂര്യകാന്തിപ്പാടത്തിന്റെ'യും ഞെരളത്തിന്റെ ഇടയ്ക്കയുടെയും സാമൂഹികവിവക്ഷകള്‍ പ്രത്യക്ഷതലത്തില്‍ അന്വേഷിക്കുന്നതില്‍ അര്‍ത്ഥമില്ല. കലകളിലെ സൗന്ദര്യാത്മകസാക്ഷാത്കാരം, അനുവാചകന്റെ ആത്മീയതയിലേക്ക്‌ സംപ്രേക്ഷണം ചെയ്യുന്ന സങ്കീര്‍ണവും ഗൂഢവുമായ അനുഭൂതികളുടേയും ചിന്തകളുടേയും പ്രസരണങ്ങളെ ജൈവമായ പ്രതിബദ്ധതയുടെ ഉയര്‍ന്ന തലത്തില്‍ തന്നെ കാണേണ്ടി വരും. സിനിമ എന്ന മാദ്ധ്യമം കൂടുതല്‍ ജനപ്രാപ്യം ആവുന്നു എന്നതിനാല്‍ മാത്രം കല എന്ന നിലയ്ക്കുള്ള സൗന്ദര്യാത്മകസ്വത്വരൂപികരണത്തിനു എതിരാവുന്നില്ല എന്നു പല തരത്തിലും തെളിവു തരുന്നതാണ്‌ പഥേര്‍ പാഞ്ചാലി എന്ന ചലച്ചിത്രം.

00

Friday, 20 June 2014

അത്‌ കലയാണ്‌

കഥ പറയാനല്ല, എന്തായാലും ഫെല്ലീനീ ഈ ചിത്രത്തില്‍ ശ്രമിച്ചിരിക്കുക, ആത്മാവിനെ പറയാനാണ്‌. ചലച്ചിത്രത്തിന്റെ സമ്പൂര്‍ണ്ണ വിന്യാസത്തിലൂടെയാണ്‌ അതിവിടെ സാധിച്ചു കാണുന്നത്‌. ഒരു ചലച്ചിത്രത്തിന്‌, അതിന്റെ സാധ്യതകളില്‍ നിന്ന്‌ ആവുന്നതിന്റെ പരിധിവരെ വലിച്ചുനീട്ടിയിട്ടുണ്ട്‌, ഒരു ഇന്ദ്രജാലമെന്നപോലെ, ഫെല്ലീനീ ഈ ചിത്രം.

കുടിച്ചു കഴിഞ്ഞ്‌ പാത്രത്തില്‍ ബാക്കിവെച്ച കാപ്പി, കസാലയില്‍ നിന്നും എണീററപ്പോള്‍ അതില്‍ പതിഞ്ഞ പൃഷ്ഠത്തിന്റെ കുഴിവ്‌, കഴുകാനിട്ട അടിവസ്ത്രം - അങ്ങിനെയൊക്കെയാണ്‌ പൊതുവെ ജീവിതം അടയാളപ്പെടുന്നത്‌. പൊതുധാരകളെ നിരാകരിക്കുന്ന ഭ്രമാത്മകമായ സര്‍ഗാത്മകതയാണ്‌ ഇതിനെ കവച്ചുകടക്കാനുള്ള വഴി. അതൊരു അതീതജീവിതമാണ്‌, അല്ലെങ്കില്‍ മറ്റു ലോപാവസ്ഥകളില്‍ നിന്നും, യഥാര്‍ത്ഥ ജീവിതത്തിന്റെ വീണ്ടെടുപ്പ്‌. അത്തരം ജീവിതത്തെ മനോഹരവും തീവ്രവുമായി വരയുന്നു ഈ ചിത്രം. ഭ്രമാത്‌മകതയെന്ന സങ്കീര്‍ണത, ഒരുപക്ഷേ, പൊതുജീവിതത്തിന്റെ, ബാക്കിയായ കാപ്പിപാത്രം നല്‍കുന്ന നേര്‍നോട്ടമാണ്‌.

ഗ്വിഡോ എന്ന ചലച്ചിത്ര സംവിധായകനാണ്‌ ഇതിലെ മുഖ്യകഥാപാത്രം. അയാള്‍ സര്‍ഗാത്‌മകതയുടെ, എല്ലാത്തരം സര്‍ഗാത്‌മകതകളുടേയും, പ്രതിനിധാനമാണ്‌ (ഒരു എഴുത്തുകാരനെ കുറിച്ചു പറയാനാണ്‌ ആദ്യം ഉദ്ദേശിച്ചിരുന്നത്‌ എന്നു ഫെല്ലീനീ പിന്നീട്‌ പറയുകയുണ്ടായി). സര്‍ഗാത്മകതയുടെ ജീവിതം എളുപ്പമല്ല. വിജയന്റെ ഭാഷയില്‍ പറഞ്ഞാല്‍ അതൊരു സന്ദേഹിയുടെ ജീവിതമാണ്‌. ഗ്വിഡോയുടെ കാമുകിയുടെ ബാലിശമായ മദാലസഭാവങ്ങള്‍ കാണുമ്പോള്‍, ഭാര്യയുടെ സഹോദരി റോസെല്ല പരിഹാസത്തോടെ പറയുന്നുണ്ട്‌ അയാളെ പോലെ വ്യവസ്ഥയില്ലാത്തവനെ ആകര്‍ഷിക്കാന്‍ ഇതൊക്കെ മതിയെന്ന്‌. ചെറുപുഞ്ചിരിയോടെ, പിടിക്കപ്പെട്ട ജാരന്റെ മുഴുവന്‍ മൂഢഭാവത്തോടെയും, ഗ്വിഡോ തന്റെ പത്രപാരായണം തുടരുന്നു. എന്നാല്‍ അതത്ര എളുപ്പമുള്ള പ്രസ്താവമല്ല. അയാളുടെ മുഴുവന്‍ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന സങ്കീര്‍ണമായ ഒരു അവസ്ഥയാണ്‌. ഈ വ്യവസ്ഥാരാഹിത്യമാണ്‌ ഈ ചലച്ചിത്രത്തിന്റെ ഭ്രമാത്മകതയും.

റോക്കറ്റ്‌ ലോഞ്‌ചിംഗ്‌ പാഡാണു ചിത്രത്തിന്റെ സെറ്റ്‌. കഥ തീരുമാനിക്കാത്ത ചലച്ചിത്രത്തിനായി നാനൂറു ടണ്‍ സിമന്റിന്റെ സെറ്റ്‌ ഒരുക്കി തുടങ്ങുന്നു. സയന്‍സ്‌ ഫിക്ഷന്റെ തന്തുവാകാം ഗ്വിഡോയുടെ മനസിലുള്ളത്‌. യഥാര്‍ത്ഥ സിനിമയുടെ ലോകത്തില്‍ പോലും 1963-ല്‍ സയന്‍സ്‌ഫിക്ഷന്‍ ഏറെകൂറെ വന്യമായ ഒരു സ്വപ്നമാണ്‌. വന്യമായ സ്വപ്നങ്ങളിലൂടെയാണ്‌ സര്‍ഗാത്മകതയുടെ സഞ്ചാരം. തീവണ്ടിയില്‍ പിന്തുടര്‍ന്നെത്തുന്ന കാമുകിയില്‍ നിന്നും, സൗഹൃദത്തിലും ചിരിയിലും നിശബ്ദമായ ഒരു താക്കീതിന്റെ ഓര്‍മ്മപ്പെടുത്തലുമായി ചുററുവട്ടത്തുതന്നെ എപ്പോഴും ബാക്കിയാവുന്ന നിര്‍മ്മാതാവില്‍ നിന്നും, സിഗരറ്റുകള്‍ പുകച്ചു തള്ളുന്ന ആധുനികയും അഭിജാതയും ആയ ഭാര്യയില്‍ നിന്നും അയാളുടെ ജീവിതം ഈ വന്യതകളിലേക്ക്‌ ചേക്കേറുന്നു. ഇതു അനിവാര്യമാണ്‌. അല്ലെങ്കില്‍, എത്ര സ്വാഭാവികം എന്നാണ്‌, യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും അയാഥാര്‍ത്ഥ്യങ്ങളിലേക്ക്‌ സീനുകള്‍ തെന്നിവീഴുമ്പോള്‍ അനുവാചകന്‍ ഓര്‍ക്കുക. അല്ലെങ്കില്‍ ഓര്‍ക്കാന്‍ പോലും സാധിക്കാതിരിക്കുക എന്ന നൈരന്തര്യം.

ഒരു റോക്കറ്റ്‌ ലോഞ്ചിംഗ്‌ പാഡ്‌ അല്ലെങ്കില്‍ ഒരു സയന്‍സ്‌ ഫിക്ഷന്‍ - സര്‍ഗാത്മകതയുടെ ഉയരമാണ്‌. ഈ ഉയരത്തിന്‌ ഭൂമിയില്‍ ജീവിതത്തിന്റെ വിരുദ്ധദ്വന്ദമുണ്ട്‌. സ്ക്രീന്‍ടെസ്റ്റിനെത്തുന്ന നടീനടന്മാര്‍ക്ക്‌ നല്‍കുന്ന അഭിനയമുഹൂര്‍ത്തങ്ങള്‍, പകല്‍പോലെ, ഗ്വിഡോയുടെ ജീവിതത്തില്‍ നിന്നു തന്നെയാണ്‌ എന്ന്‌ ലുയീസ വലിച്ചുതീര്‍ക്കുന്ന സിഗരറ്റില്‍ നിന്നും എളുപ്പം മനസ്സിലാക്കാം. ഒരു പക്ഷെ ഫെല്ലീനീയുടെ ജീവിതത്തില്‍ നിന്നു തന്നെ, അല്ലെങ്കില്‍ സര്‍ഗാത്മകതയുടെ സന്ദേഹലോകത്തു നിന്നു തന്നെ... റോസെല്ല അതിനെ പുച്ഛം കലര്‍ന്ന നിസ്സംഗതയോടെ സമീപിക്കുന്നു. ലുയീസയ്ക്ക്‌ അതു തന്റെ സ്വകാര്യജീവിതത്തിന്റെ ഒറ്റികൊടുപ്പായി അനുഭവപെടുന്നുണ്ട്‌. അവളുടെ അനുജത്തിമാര്‍ക്ക്‌ ഒളിഞ്ഞുനോട്ടത്തിന്റെ കൗതുകവും. എന്നാല്‍ ഗ്വിഡോയെ അസ്വസ്ഥനാക്കുന്നത്‌ അഭിനേതാക്കളുടെ നിലവാരമില്ലായ്മ മാത്രമാണ്‌. ഏതു സയന്‍സ്‌ ഫിക്ഷനിലും തന്റെ ജീവിതമല്ലാതെ മറ്റെന്താണു പറയാനാവുക, സര്‍ഗാത്‌മകതയുടെ ഉയരങ്ങളില്‍ പറന്നെത്തുന്ന റോക്കെറ്റിലും ആത്മാവിനെ നിക്ഷേപിച്ചില്ലെങ്കില്‍ ആകാശത്തില്‍ നിന്നും നക്ഷത്രങ്ങളെ പിടിക്കാനാവില്ല എന്നത്‌ കലയുടെ അടിവരയാണ്‌.

ഗ്വിഡോയുടെ ബാല്യത്തിലേക്കും കൗമാരത്തിലേക്കും തെറിച്ചുപോകുന്ന ഒരുപാട്‌ സന്ദര്‍ഭങ്ങളുണ്ട്‌ ചിത്രത്തിന്റെ സൗന്ദര്യത്തില്‍. വീട്ടിലെ സ്ത്രീജനങ്ങള്‍ കുട്ടികളെ വീഞ്ഞിന്റെ ഭരണികളിലിറക്കി കുളിപ്പിച്ചു ഉറക്കുന്ന സീനുകളുടെ ചലനാത്മകത, സ്വപ്നത്തെ മാത്രമല്ല, ജീവിതത്തേയും സ്വപ്നാഭമാക്കുന്നു. ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ചിത്രത്തില്‍ ഇത്രയും തൂവെണ്മയോടെ സ്വപ്നത്തെ സാക്ഷാത്‌കരിച്ചു കണ്ട സന്ദര്‍ഭം വേറെ ഇല്ല. ഗ്വിഡോയുടെ ജീവിതത്തില്‍ ഇവിടം തുടങ്ങി സ്ത്രീ ശരീരത്തിന്റെ മാസ്മരികത ഒരു ഒബ്സെഷനായി, സര്‍ഗാത്‌മകതയുടെ ഊര്‍ജ്ജമായി - വിളഞ്ഞ സ്ത്രീ ശരീരങ്ങളുടെ ഒരു ഉത്സവം തന്നെ - ചിത്രം മുഴുവന്‍ നീളുന്നതായി കാണാം. ഗ്വിഡോ കര്‍ദിനാളിനെ കാണാന്‍ എത്തുന്നു. കര്‍ദിനാള്‍ കുന്നിന്‍ചരുവിലെ മരങ്ങളില്‍ നിന്നും അരിച്ചെത്തുന്ന കിളികളുടെ മധുരനാദത്തെ കുറിച്ച്‌ പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്നു. ഗ്വിഡോ കാണുന്നത്‌ ചാരുതയാര്‍ന്ന, വിചിത്രമായ ചലനത്തോടെ, ഒരുകാരണവശാലും അവിടെ വന്നെത്താന്‍ സാദ്ധ്യതയില്ലാത്ത, കുന്നിറങ്ങി വരുന്ന ഒരു സ്ത്രീയെ ആണ്‌. പക്ഷെ അന്നേരം ആ സ്ത്രീയുടെ പ്രത്യക്ഷപ്പെടല്‍ എത്ര സ്വാഭാവികം എന്നതുപോലെ കാഴ്ചക്കാരന്‍ തന്മയീഭവിച്ചു പോകുന്നു.

ഗ്വിഡോ ദൈവവിശ്വാസിയാണെന്ന്‌ മനസിലാക്കാന്‍ അനുവദിക്കുന്ന സന്ദര്‍ഭങ്ങള്‍ ചിത്രത്തില്‍ ഇല്ല. കര്‍ദിനാളിനെ കാണാന്‍ പോകുന്നതും, വണങ്ങുന്നതും അത്തരം ഒരു വിശ്വാസത്തിന്റെ പ്രത്യക്ഷവത്‌കരണം അല്ല. വ്യവസ്ഥാരാഹിത്യത്തിന്റെ മറ്റൊരു ദൃഷ്ടാന്തം മാത്രമാണ്‌. സര്‍ഗാത്‌മകതയുടെ തലത്തില്‍ ഇത്തരം ഹേതുരഹിതമായ, ലോപമായത്‌ എന്നു തോന്നിയേക്കാവുന്ന, ചാഞ്ചാട്ടങ്ങള്‍ കാണാറുണ്ട്‌. പ്രതിഭകള്‍ അത്‌ തൊട്ടറിഞ്ഞിരുന്നു. പെട്ടെന്നു ഓര്‍മ്മ വരുന്നത്‌, ജീവിതത്തിന്റെ വളരെ സ്വതന്ത്രവും സെക്യുലറുമായ വഴികളിലൂടെ നടന്നെത്തിയ കാ എന്ന കഥാപാത്രം. പാമുക്കിന്റെ 'സ്നോ' എന്ന നോവലില്‍, ഷെയ്ക്‌ എന്ന ഇസ്ലാം ഫണ്ടമൊന്റലിസ്റ്റിന്റെ വിരലുകളില്‍ മുത്തമിട്ടു കരയുന്നതാണ്‌. ജീവിതത്തിനു ദര്‍ശനാതീതമായ വിചിത്രമുഹൂര്‍ത്തങ്ങളുണ്ടെന്ന തിരിച്ചറിവാണ്‌ കലകളില്‍ മാസ്റ്റേഴ്‌സിനെ ഉണ്ടാക്കുന്നത്‌.

ഗ്വിഡോയുടെ കത്തോലിക്കാ വിദ്യാഭ്യാസത്തിന്റെ പശ്ചാത്തലം ചിത്രീകരിക്കുന്നത്‌, സ്കൂളില്‍ നിന്നും ചാടിപ്പോയി തെരുവുകുട്ടികളോടൊപ്പം കാണുന്ന ഒരു നൃത്തത്തിലൂടെയാണ്‌. യുദ്ധകാലത്തു നിര്‍മ്മിച്ച്‌ ഉപേക്ഷിക്കപ്പെട്ട ഒരു ബങ്കറില്‍ ഒറ്റയ്ക്കു താമസിക്കുന്ന ഭ്രാന്തിയെ ആണ്‌ കാശുകൊടുത്ത്‌ ഗ്വിഡോയും കൂട്ടുകാരും നൃത്തം ചെയ്യിക്കുന്നത്‌. കടല്‍ത്തീരത്തെ നീണ്ടുകിടക്കുന്ന മണല്‍പ്പരപ്പിന്റെ വിശാലതയില്‍ ചിതറിയ യുദ്ധാവശിഷ്‌ടങ്ങള്‍ക്കിടയിലാണ്‌ സറഗീന നൃത്തം ചെയ്യുന്നത്‌. അവളുടെ ചലനത്തിന്റേയും സംഗീതത്തിന്റേയും ദ്രുതതാളം കാഴ്ചക്കാരെ ഒറ്റയടിക്ക്‌ കൗമാരകൂതൂഹലത്തിന്റെ കടല്‍തീരത്തേക്ക്‌ വലിച്ചെറിയുന്നു. ഇവിടെയും മറ്റു പലയിടത്തും സംഗീതത്തിന്റെ മാസ്മരികത ജീവിതത്തിന്റെയും സ്വപ്നത്തിന്റെയും അതിര്‍ത്തികളെ മായ്ച്ചുകളയാനും, അനുവാചകനെ സ്ഥലകാലങ്ങളുടെ അഭൗമസ്ഥലിയില്‍ നിജപ്പെടുത്താനും ഗംഭീരമായി ഉപയോഗിച്ചിട്ടുണ്ട്‌. സറഗീനയുടെ ആട്ടം പാപത്തിന്റെ ആകര്‍ഷണമാണ്‌. സ്കൂളില്‍ ഗ്വിഡോ ശിക്ഷിക്കപ്പെടുന്നു. പക്ഷെ ആ പാപത്തിന്റെ സൗന്ദര്യമാണ്‌ സര്‍ഗാത്മകതയുടെ വിത്തെന്നു ചലച്ചിത്രം വരഞ്ഞിടുന്നു.

മദ്ധ്യവയസ്സിന്റെ വാതില്‍ക്കലെത്തി നില്‍ക്കുന്ന ഗ്വിഡോയുടെ സര്‍ഗ്ഗാത്‌മകതയ്ക്ക്‌ തടസ്സം നേരിടുന്നു എന്നതിലാണ്‌, ഭൗതികമായി, ഈ ചലച്ചിത്രത്തിന്റെ സാധ്യതകള്‍ മുഴുവന്‍ കിടക്കുന്നത്‌. അവിടേക്ക്‌ എത്തുന്നതിനുമുന്‍പ്‌ അയാളുടെ സര്‍ഗ്ഗജീവിതം ഭ്രാന്തമായി കയറിയ ഒരു മല തന്നെ പിന്നിലുണ്ട്‌ എന്നതിന്റെ പ്രത്യക്ഷവത്‌കരണമാണ്‌ അയാളെ ഭ്രമണംചെയ്ത്‌ നില്‍ക്കുന്ന ഒരു വലിയ സമൂഹം. സംവിധായകന്റെ കലാമൗലികത ആ കൂട്ടത്തിലെ ഒരോ ചെറിയ കഥാപാത്രത്തിനും വലിയ മുഖങ്ങള്‍ നല്‍കി. വ്യക്തിത്വമില്ലാത്ത ഒരു എക്സ്ട്രാ മുഖവും ഇതിലില്ല. അല്ലെങ്കില്‍ ആ മുഖങ്ങള്‍ പോലും നിരന്തരം ഹോണ്ട്‌ ചെയ്യാന്‍ പാകത്തിനു വ്യത്യസ്തമായി നില്‍ക്കുന്നു. ഒരു സിനിമയുടെ ഫ്രെയ്മില്‍ ഇത്‌ ഒരു മാസ്റ്റര്‍ ചലച്ചിത്രകാരന്റെ വിചിത്രമായ കയ്യൊപ്പാണ്‌ - ജീവിതത്തെപോലെ അത്രയും വിചിത്രമായത്‌.

ആള്‍ക്കൂട്ടത്തിനു നടുവില്‍ നില്‍ക്കുമ്പോഴുള്ള സര്‍ഗാത്മകതയുടെ ആഴമുള്ള ഏകാന്തത മാര്‍ച്ചെല്ലോ എന്ന നടന്‍ അസൂയാവഹമാംവിധം പ്രകാശിപ്പിക്കുന്നു. കുടുംബം, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി ഒരു വലിയ ഓര്‍ക്കെസ്ട്രായുടെ നെടുന്തൂണായി നില്‍ക്കുമ്പോഴും ഗ്വിഡോയുടെ ഏകാന്തതയുടെ ആഴം ഒരോ അനുവാചകന്റേയും വിരലറ്റത്തെ സ്പര്‍ശനമാകുന്നു. ഈ ആഴം അയാള്‍ നടന്നു കയറിയ വഴിയാണ്. ഓര്‍ക്കെസ്ട്രായിലെ ഒരോ ഘടകവും ഇതിലേക്ക്‌ സംഭാവന ചെയ്തിട്ടുണ്ട്‌. ഭാര്യയുമായുള്ള വലിഞ്ഞുമുറുകിയ ബന്ധവും, ഭാര്യാസഹോദരിയുടെ ഏറെക്കുറെ പുഛം കലര്‍ന്ന സമീപനത്തോടേയുള്ള ഉദാസീനതയും, ആരാധനയുടെ ബഹിര്‍സ്പുരണമായ ചില നടീനടന്മാരുടെ അമിതാവേശത്തോടുള്ള നീരസവും, കാമുകിയോടുള്ള ജാരഭാവത്തിന്റെ ലോപത്വവും ഒക്കെ ഭൗതികതയുടെ സങ്കീര്‍ണതയായും, സര്‍ഗാത്മകതയുടെ ഭ്രമാത്മകത ആത്മാവിന്റെ സങ്കീര്‍ണതയായും കൂടിക്കുഴഞ്ഞു സൃഷ്ടിച്ച അയാളുടെ ജീവിതത്തില്‍ ഒരു പക്ഷേ സങ്കീര്‍ണ്ണരഹിതമായി യഥാതഥമായി നില്‍ക്കുകയും, തിരക്കുപിടിച്ച ഏകാന്തതയില്‍ നിന്നും ഗ്വിഡോ ഓടി രക്ഷപ്പെടുകയും, ചെയ്യുന്നത്‌ ക്ലൗഡിയ എന്ന നടിയോടൊപ്പമാണ്‌. ഭ്രമാത്മകതയുടെ അതീതസ്ഥലിയില്‍ നിന്നുള്ള രക്ഷനേടല്‍ എന്നതിനായി തന്നെയാവും ഫെല്ലീനീ ക്ലൗഡിയ എന്ന സിനിമാനടിയെ ക്ലൗഡിയ എന്ന സിനിമാനടിയായി തന്നെ അവതരിപ്പിക്കുന്നത്‌. ഗ്വിഡോയെ വിമര്‍ശിക്കാനും, ചെറിയ വിമര്‍ശനം പോലും ഉള്‍കൊള്ളാനാവത്തവനാണു നീ എന്നു ഇന്‍ഹിബിഷന്‍സ്‌ ഒന്നും ഇല്ലാതെ തന്നെ പറയാനുമുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ട്‌. പ്രശസ്തനായൊരു സംവിധായകനും പ്രശസ്തയായൊരു നടിയും തമ്മിലുള്ള അപൂര്‍വമായ ബന്ധം മാത്രമായി ഇതിനെ കാണാനാവില്ല. ഒരു പക്ഷെ ക്ലൗഡിയ, ഗ്വിഡോയെ ഭൂമിയില്‍ ഉറപ്പിച്ചു നിര്‍ത്തുന്ന സ്ത്രൈണപൂര്‍ണതയുടെ അപരസ്വത്വം തന്നെയാണ്‌. സിനിമയുടെ തുടക്കത്തില്‍, ഭൂമിയുടെ ശ്വസംമുട്ടലില്‍ നിന്നും ആകാശത്തേക്കു പറന്നുയരുന്ന ഗ്വിഡോയെ ഭൂമിയിലേക്ക്‌ കെട്ടിവലിച്ചു കൊണ്ടുവരുന്നത്‌ ക്ലൗഡിയായുടെ അംഗരക്ഷകരോ ഏജന്റുമാരോ ആണെന്നതു തന്നെ, ആദ്യമേ ഈ സൂചന തരുന്നുണ്ട്‌. നടീനടന്മാരുടെ തിരഞ്ഞെടുപ്പു നടക്കുന്നിടത്ത്‌, ഏതാണ്ടൊരു നെര്‍വസ്‌ ബ്രേക്ക്ഡൗണിന്റെ വക്കിലെത്തിയ ഗ്വിഡോയെ, എവിടെ നിന്നെന്നറിയാതെ കടന്നുവരുന്ന ക്ലൗഡിയായുടെ അംഗരക്ഷകര്‍ രക്ഷപെടുത്തി അവളുടെ അടുത്തെത്തിക്കുന്നതും മറ്റൊന്നിന്റെ പ്രകാശനമല്ല.

മറ്റൊരു സീന്‍പോലും ഒഴിവാക്കാന്‍ ആവില്ലെങ്കിലും സര്‍ഗാത്മകതയുടെ ക്രൂരമായ വിധിനിയോഗമായി പ്രത്യേകം അവതരിപ്പിക്കുന്ന ഒന്നാണ്‌, ക്ലൗഡിയ ഒഴിച്ച്‌, ചലച്ചിത്രത്തിലെ എല്ലാ സ്ത്രീകഥാപാത്രങ്ങളും, പരിചാരികമാരും വിധേയരുമായി ഗ്വിഡോയുടെ മുന്നിലെത്തുന്ന ഭ്രമാത്മകലോകം. ഇടക്കാലത്ത്‌ അത്‌ ആന്റിഫെമിനിസ്റ്റ്‌ വീക്ഷണത്തില്‍ കണ്ടിരിക്കാം. എന്നാല്‍ കലയുടെ പരിസരത്തു നില്‍ക്കുന്ന ആരും ഇന്ന്‌ അതിനെ അങ്ങിനെ ലളിതമാക്കും എന്നു തോന്നുന്നില്ല. ഒരു കലാകാരന്‍ അയാളുടെ ഉള്ളില്‍ ശുദ്ധ ഫാഷിസ്റ്റാണ്‌. ആത്മരതിയുടെ സമൂര്‍ത്തഭാവമാണ്‌. വന്യമായ കാമനകളുടെ അടിമയാണ്‌. ഇതു അവന്റെ ഒഴിവാക്കാനാവാത്ത നിയോഗമാണ്‌. ഭൂമിയിലുള്ള അവന്റെ ഒരോ നിമിഷവും ഇതിനെതിരായുള്ള പടവെട്ടലാണ്‌. എത്രത്തോളം ഇതിനെ യുദ്ധംചെയ്ത്‌ വിജയിക്കുന്നോ അത്രത്തോളം അവന്‍ കലാകാരന്‍ അല്ലാതായി മാറുന്നു. ചെത്തിമിനുക്കിയ ലൗകികതയില്‍ നിന്നും, കെട്ടുപൊട്ടിയ പട്ടത്തെപോലെ, സംവിധായകന്‍ തന്റെ കഥാപാത്രത്തെ ഈ വന്യതയിലേക്ക്‌ പറത്തിവിടുകയാണ്‌. മുടിമുറിച്ച്‌, സിഗരറ്റ്‌പുകച്ചെത്തുന്ന പരിഷ്‌കാരിയായ ലൂയിസ പോലും ഇവിടെ എത്ര വശ്യവും സ്ത്രൈണവുമായാണ്‌ പ്രത്യക്ഷപെടുന്നത്‌. കലാകാരനെ സംബന്ധിച്ചിടത്തോളം ലോകം ഒരിക്കലും ഇത്രയും തന്റെ ചൊല്‍പ്പടിയിലല്ല എന്നതിന്റെ ക്രൂരതകൂടിയാണ്‌ ഈ സീന്‍ പങ്കുവയ്ക്കുന്നത്‌. മനസ്സിന്റെ എക്സ്റ്റസി വെളിപ്പെടുത്താന്‍ ഇത്രയും ഭ്രാന്തമായി ഉപയോഗിച്ച മറ്റൊരു സീന്‍ പിന്നീട്‌ സ്റ്റാന്‍ലി കുബ്രിക്കിന്റെ 'ഐസ്‌ വൈഡ്‌ ഷട്ട്‌' എന്ന സിനിമയിലെ വിവാദമായ ഓര്‍ജി സീനില്‍ കണ്ടിട്ടുണ്ട്‌. പക്ഷെ ഒരു താരതമ്യത്തില്‍, ഈ ബ്ലാക്‌ ആന്‍ഡ്‌ വൈറ്റ്‌ സൗന്ദര്യം അതിന്‌ എത്തിപ്പിടിക്കാന്‍ ആയിട്ടില്ലാ എന്ന്‌ തോന്നും.

ഗ്വിഡോ ആ ചലച്ചിത്രം നിര്‍മ്മിച്ചോ? എനിക്കതില്‍ സംശയമില്ല. അയാളുടെ ജീവിതത്തിലെ മുഴുവന്‍ ഊര്‍ജ്ജവും, മുഴുവന്‍ അനുഭവങ്ങളും, മുഴുവന്‍ കഥാപാത്രങ്ങളും വീണ്ടെടുക്കപ്പെട്ടുവന്ന്‌ ആ സിനിമയില്‍ കയറിക്കൂടുന്നു. പണ്ടെന്നോ കണ്ടുമറന്ന ഒരു ഇന്ദ്രജാലക്കാരന്‍ ആ പരേഡിനെ നിയന്ത്രിക്കാന്‍ കടന്നുവരുന്നത്‌ മറ്റൊന്നിനുമല്ല. അത്‌ സര്‍ഗാത്മകതയാണ്‌. അതാണ്‌ കലയുടെ ഇന്ദ്രജാലം. റോക്കറ്റ്‌ ലോഞ്ചിംഗ്‌ പാഡ്‌ ഇടിച്ചുനിരത്തപ്പെട്ടേക്കാം, മീഡിയക്കു മുന്നില്‍ മരണത്തോളം സ്വയം അന്യവത്‌കരിക്കപെട്ടേക്കാം. പക്ഷേ അയാള്‍ക്ക്‌ ആ പരേഡ്‌ നടത്തിയേ ആവൂ. അതു സര്‍ഗാത്മകതയുടെ, ലോപജീവിതത്തില്‍ നിന്നു രക്ഷിക്കുന്ന ഇന്ദ്രജാലത്തിന്റെ, ആവിഷ്കാരമാണ്‌. അത്‌ കലയാണ്‌!

00

Tuesday, 17 June 2014

പ്രതീക്ഷയുടെ ട്രക്കില്‍ മരണം യാത്രപോകുന്നു

പേടി ആദിമവും അടിസ്ഥാനവുമായ മനുഷ്യചോദനയാണ്‌. മനുഷ്യപരിണാമത്തിന്റെ പടവുകള്‍, മറ്റുപലതിനുമോടൊപ്പം, ഭയവുമായും ബന്ധപ്പെട്ടു കിടക്കുന്നു. ഭയത്തില്‍ നിന്നുള്ള വിടുതല്‍ തേടിയുള്ള ചലനാത്മകതയാണ്‌ ഒരര്‍ത്ഥത്തില്‍ ജീവിതം തന്നെ. ദൈവത്തെ ഉണ്ടാക്കിയതും നിലനിര്‍ത്തുന്നതും പോലും പേടിയാണെന്നു കണ്ടെത്താം. അതുകൊണ്ടൊക്കെ തന്നെയാവും കലയെ എന്നും പ്രചോദിപ്പിച്ചിട്ടുള്ള ഒരു മനുഷ്യാവസ്ഥയാണ്‌ ഭയം. സ്ഥൂലാര്‍ത്ഥത്തില്‍ ഭയം കലയില്‍ കടന്നു വരുന്നത്‌ രണ്ടു തരത്തിലാണ്‌. ഒന്ന്‌ അനുവാചകനില്‍ ഭയം ജനിപ്പിക്കുക എന്ന തലത്തില്‍. മറ്റൊന്ന് ഭയത്തെ തന്നെ പ്രശ്നവല്‍ക്കരിക്കുക എന്ന രീതിയിലും. ക്ലൂസോയുടെ 'Wages of Fear' രണ്ടാമത്തെ ഗണത്തില്‍ പെടുന്ന ഒരു ചലച്ചിത്രമാണ്‌.

കൃത്യമായും ഈ ചിത്രത്തിനു രണ്ടു ഭാഗങ്ങളുണ്ട്‌. ഒരു തെക്കനമേരിക്കന്‍ ഗ്രാമത്തില്‍ കുടുങ്ങിപ്പോയ ഒരു കൂട്ടം മനുഷ്യരുടെ അലസജീവിതത്തിന്റെ താളുകളിലൂടെയാണു ആദ്യഭാഗം സഞ്ചരിക്കുന്നത്‌. അതില്‍ പലരും യൂറോപ്പിന്റെ പലഭാഗങ്ങളില്‍ നിന്നും വന്നുപെട്ടവരാണ്‌. ജര്‍മനിയില്‍ നിന്നും ഇറ്റലിയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും ഒക്കെയുള്ള ഒരു യൂറോപ്യന്‍‍ പരിഛേദം. കൃത്യമായി അല്ലെങ്കിലും ചില പരാമര്‍ശങ്ങളിലൂടെ ഇതില്‍ പലരും രണ്ടാം ലോകമഹായുദ്ധത്തിന്റെ പ്രത്യാഘാതം എന്ന നിലയ്ക്കാണ്‌ അവിടെ വന്നുപെട്ടതെന്ന്‌ ക്ലൂസോ സൂചിപ്പിക്കുന്നുണ്ട്‌. ദയനീയമായ ജീവിതാവസ്ഥകളുടെ സാര്‍വ്വത്രികമായ സ്വീകാര്യത യുദ്ധത്തിന്റെ പ്രതിഫലനമാണ്‌. മറ്റൊന്നും ഇനി സംഭവിക്കാന്‍ ഇല്ല എന്ന്‌ പലരും ഉള്‍കൊള്ളുന്നുണ്ട്‌. പ്രതീക്ഷയെ ഉന്മാദത്തോളം താലോലിച്ച ഒരാളോ തൂങ്ങിയും മരിക്കുന്നു. പ്രതീക്ഷയുടെ മരണമാണ്‌ സിനിമയുടെ രണ്ടാം ഭാഗത്തെ സാര്‍ത്ഥകമാക്കുന്നത്‌. ഒരു പക്ഷെ ഇത്രയും ആഴത്തില്‍ പ്രതീക്ഷകള്‍ പൊയ്‌പ്പോയത്‌, അനുവാചകനു അനുഭവവേദ്യമാക്കാന്‍ ആദ്യഭാഗത്ത്‌ സംവിധായകനു സാധിച്ചിരുന്നില്ലെങ്കില്‍, രണ്ടാംഭാഗത്തിന്റെ അസ്തിത്വം സംശയിക്കപ്പെട്ടേനെ.

പ്രതീക്ഷ നഷ്ടപ്പെട്ടൊരു സമൂഹം എത്ര ദയനീയമായാണു കഴിയുന്നതെന്നും, മനുഷ്യമൂല്യങ്ങള്‍ക്കും അവസ്ഥകള്‍ക്കും അത്തരുണത്തില്‍ സംഭവിക്കാവുന്ന ലോപത്വവും കൃത്യമായും ഈ ലത്തീനമേരിക്കന്‍ ഗ്രാമീണജീവിതം വരയുന്നുണ്ട്‌. നായകനായ മാരിയോയോട്‌ ഹോട്ടല്‍ ജീവനക്കാരിയായ സ്ത്രീക്ക്‌ അത്യധികം പ്രണയവിധേയത്വം ഉണ്ട്‌. എങ്കിലും അതിനു മൃഗീയമായ ഒരു തലം മാത്രമെ ആ പരിസരത്തില്‍ സാധ്യമാവുന്നുള്ളു. പ്രണയത്തിന്റെ ഉദാത്തതയും മിനുസവും ഒന്നും ആ ജീവിതാവസ്ഥയില്‍ നടക്കുന്നില്ല. മാരിയോയോട്‌ അവള്‍ക്ക്‌ തോന്നുന്ന പ്രണയത്തെ പുച്ഛിക്കാന്‍ മാത്രമായി ഹോട്ടലുടമ അവളെ തന്റെ കിടപ്പുമുറിയിലേക്ക്‌ കൊണ്ടുപോകുന്നുണ്ട്‌ ഒരവസരത്തില്‍.

അത്രയും പ്രണയാതുരനൊന്നും അല്ല പക്ഷെ മാരിയോ. ആ നഷ്ടലോകത്ത്‌ കുറച്ച്‌ നേരമ്പോക്കിനു അയാള്‍ക്ക്‌ ആ പ്രണയം ഉതകുന്നുണ്ടാവാം. എന്നാല്‍ ഇവിടെ, മറ്റു പലയിടത്തും, സംവിധായകന്‍ നിലനിര്‍ത്തുന്ന നിസ്സംഗത അനുവാചകന്റെ ബോധത്തെ അലോസരപ്പെടുത്തും വിധം പ്രകടമാണ്‌. കഥാപത്രങ്ങള്‍ പ്രകടിപ്പിക്കുന്ന സ്വഭാവവൈചിത്ര്യങ്ങളുടെ ബാധ്യത ഏറ്റെടുക്കാന്‍ തനിക്കാവില്ല എന്നാണത്‌. കഥാപാത്രങ്ങളെ അവരുടെ വഴിക്കുവിടുക എന്നതുതന്നെ കലയുടെ മുഖ്യഭാഷ്യങ്ങളിലൊന്നാണ്‌. ആത്മഭാഷണങ്ങള്‍ തീര്‍ച്ചയായും വലിയ കലാസൃഷ്ടികള്‍ക്ക്‌ കാരണമാകുന്നു. എന്നാല്‍ അതിന്റെ വിരുദ്ധം കൂടി നല്ല കലകള്‍ ഉണ്ടാക്കുന്നു എന്നതിന്റെ തെളിവാണ്‌ ഈ ചിത്രം. സാക്ഷാത്കാരം നല്‍കുന്നവന്‍ തന്റേതായ ഒരു നിലപാടെടുക്കാതെ, അല്ലെങ്കില്‍ ആവിഷ്കാരത്തിന്റെ ചുമതലയില്‍ അതു പെടുന്നില്ല എന്നു അനുവാചകനെ വിശ്വസിപ്പിക്കും വിധം അന്യവത്‌കരിക്കുക എന്നത്‌ പ്രയാസമുള്ള കലാഭൂമികയാണ്‌. കഥയുടെയും കഥാപാത്രങ്ങളുടെയും ബാധ്യത മുഴുവന്‍ ഏറ്റെടുത്ത്‌ അലയേണ്ട ഉത്തരവാദിത്തം അനുവാചകനു മാത്രമായി വിട്ടുതരുന്നു.

ഈ ഗ്രാമത്തില്‍ തന്നെയാണു 'സതേണ്‍ ഓയില്‍ കമ്പനി' എന്ന യു.എസ്‌. എണ്ണകമ്പനി പ്രവര്‍ത്തിക്കുന്നത്‌. ദരിദ്രവും ദയനീയവുമായ ഗ്രാമീണ ജീവിതത്തില്‍ നിന്നും വ്യത്യസ്തമായ ഒരിടമാണ്‌ എണ്ണകമ്പനി. അത്‌ സമ്പത്തിന്റെ മൂര്‍ത്തരൂപമാണ്‌. യു.എസ്സ്‌.-ന്റെ അധിനിവേശ ത്വരയുടെ പ്രതീകമായൊക്കെ പിന്നീടു ഒരുപാടിടങ്ങളില്‍ ഈ എണ്ണകമ്പനിയുടെ ബിംബത്തെ നിരൂപിച്ചു കാണുന്നുണ്ട്‌. എന്നാല്‍ ക്ലൂസോ അത്‌ ആഴത്തിലുള്ള ഒരു സാമൂഹിക വിമര്‍ശനമായി ഉദ്ദേശിച്ചിരുന്നോ എന്നത്‌ അവ്യക്തമാണ്‌. സിനിമയുടെ നിര്‍മ്മാണകാലം ആയിരത്തി തൊള്ളായിരത്തി അന്‍പതുകളുടെ ആദ്യപകുതിയാണ്‌. നാസിസത്തിന്റെ തിക്തതകള്‍ ഒന്നിനുപിറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്ന കാലം. റൂസ്‌വെല്‍റ്റ്‌ കനിഞ്ഞില്ലായിരുന്നുവെങ്കില്‍ എന്താവുമായിരുന്നു യൂറോപ്പിന്റെ ഗതി എന്ന്‌ ആ യുദ്ധം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഒരോ ആളും ഞെട്ടലോടെ ഓര്‍ത്തുകൊണ്ടിരിക്കുന്ന കാലം. എങ്കിലും അമേരിക്കന്‍ ജീവിതരീതിയുടെ സുഖലോലുപതയേയോ വമ്പത്തരങ്ങളെയോ ഒക്കെ ക്ലൂസോ പരിഹാസരൂപേണ സമീപിക്കുന്നുണ്ട്‌, ചിലയിടങ്ങളിലെങ്കിലും. പക്ഷെ അതൊക്കെ, ആ ട്രക്ക്‌ യാത്രയുടെ സംഭവ്യതയും തീവ്രതയും ഒരുകാരണവശാലും ചോദ്യംചെയ്യപ്പെടാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ മാത്രമാണെന്നു പിന്നീടു നമ്മള്‍ അറിയുന്നുണ്ട്‌.

മരണം തന്നെയാണു പ്രതീക്ഷ എന്നിടത്തു നിന്നാണു നാലുപേരും ട്രക്ക്‌ യാത്ര ആരംഭിക്കുക. ഈ ട്രക്ക്‌ യാത്രയാണ്‌ സിനിമയുടെ രണ്ടാം ഭാഗം. ആ ഗ്രാമത്തില്‍ വന്നുപെട്ടവര്‍ക്ക്‌ പുറത്തുപോവുക എളുപ്പമല്ല, അല്ലെങ്കില്‍ അസംഭവ്യം തന്നെയും ആണ്‌. അപ്പോഴാണ്‌ നൈട്രോഗ്ലിസറിനും കൊണ്ടുള്ള ഈ പ്രതീക്ഷയുടെ യാത്ര കടന്നുവരുന്നത്‌. വിചിത്രമായൊരു ദശാസന്ധി --പ്രതീക്ഷയും മരണവും ഒന്നായി തീരുന്നിടം. യാത്രക്കാരുടെ ബുദ്ധിയും ശരീരവും അതിന്റെ കഴിവുകളുടെ അറ്റംവരെ വലിച്ചുനീട്ടിയാല്‍ മാത്രം ഒരുപക്ഷെ മരണത്തെ കവച്ചുകടക്കാം - അന്നേരമത്രയും അത്‌ സാധ്യമാവും എന്ന പ്രതീക്ഷയും ഒപ്പം സഞ്ചരിക്കുന്നു. ദുര്‍ഘടമായതും നീണ്ടതുമാണ്‌ യാത്ര. ഒരു ചെറിയ ചലനം മതി ആ പ്രദേശത്തെമുഴുവന്‍ ഒരു ഗര്‍ത്തമാക്കി മാറ്റിക്കൊണ്ട് ട്രക്ക്‌ പൊട്ടിത്തെറിക്കാനും.

ഭയത്തെ പ്രശ്നവല്‍ക്കരിക്കാന്‍ ഇവിടെ ക്ലുസോ കരുവാക്കുന്നത്‌ മാരിയോയുടെയും ജോയുടേയും ബന്ധമാണ്‌. ജോ ഗ്രാമത്തില്‍ വന്നിറങ്ങുന്നത്‌ ഒരു മുന്‍കാല ഡോണിന്റെ മുഴുവന്‍ പകിട്ടോടെ ആണ്‌. മാരിയോ പെട്ടെന്ന്‌ അയാളിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നു. പുരുഷപ്രാമാണ്യത്തിന്റെ ചില സൂചകങ്ങളാണ്‌, ജോയിലേക്ക്‌ മാരിയോയെ അടുപ്പിക്കുന്നത്‌. ദയനീയവും ലോപവും ആയ ജീവിതാവസ്ഥയില്‍, താല്‍ക്കാലികമായെങ്കിലും, പ്രതീക്ഷയുടെ അടയാളം ജോയുടെ രീതികളില്‍ മാരിയോ കാണുന്നു. വിധേയത്വത്തോടെ മാരിയോ അയാളിലേക്ക്‌ പറ്റിചേരുന്നു. കൂട്ടുകാരിയായ ലിന്‍ഡയും കൂട്ടുകാരനായ ല്യൂജിയും ആ ബാന്ധവത്തെ എതിര്‍ക്കുന്നുണ്ട്‌. ഗ്രാമത്തിലെ പൗരുഷത്തിന്റെ പ്രതിരൂപമായി അവര്‍ കണ്ടിരുന്ന മാരിയോയുടെ വിധേയത്വം അവരെ അലോസരപ്പെടുത്തിയിരിക്കാം. എന്നാല്‍ മാരിയോ അതൊന്നും കാര്യമാക്കുന്നില്ല. അയാള്‍ക്ക്‌ അടിസ്ഥാന കാമനയായ അതിജീവനമാണ്‌ പ്രശ്നം. ജീവിക്കുന്ന കുപ്പത്തൊട്ടിയോടു സന്ധിയാവുക സാധ്യമാവുന്നില്ല എന്നും ആവുമത്‌.

യാത്ര ആരംഭിക്കുമ്പോള്‍ ട്രക്ക്‌ ഓടിക്കുന്നത്‌ ജോ ആണ്‌. എന്നാല്‍ താമസിയാതെ ജോയ്ക്ക്‌ പനി ബാധിക്കുന്നു. സുരക്ഷിതമായ താവളങ്ങളിലിരുന്നു അധോലോകം കളിക്കുന്നതു പോലെ എളുപ്പമല്ല മരണവുമായുള്ള മുഖാമുഖം എന്നു ജോ അറിയുന്നു. പനി ഭയത്തിന്റെ പ്രത്യക്ഷവത്കരണമാണ്‌. ഇനി മുന്നോട്ട്‌ ഒട്ടുംവയ്യ എന്ന നിലയ്ക്ക്‌ ദയനീയമാം വിധം അയാള്‍ തളരുന്നു. മരണഭയത്തിനു മുന്നില്‍ മുഖംമൂടികളില്ല. ഒരു കൊടുംവളവില്‍ വച്ച്‌ ജോ ഓടി, അല്ല ഇഴഞ്ഞ്‌, രക്ഷപെടാന്‍ ശ്രമിക്കുന്നുണ്ട്‌. വിജനമായ ആ വിദൂരപ്രദേശത്ത്‌ എങ്ങോട്ടു രക്ഷപെടും എന്നത്‌ രണ്ടാമത്തെ ചിന്ത മാത്രമാണ്‌. അപ്പോള്‍ വേണ്ടത്‌, തനിക്കു പിന്നില്‍ ട്രക്കില്‍ നിറച്ചുവച്ചിരിക്കുന്ന മരണത്തില്‍ നിന്നും രക്ഷപെടുക എന്നതു മാത്രമാണ്‌. പിന്നീടയാള്‍ പേടിയുടെ മൂര്‍ദ്ധന്യത്തില്‍ അതുമായി സമപ്പെടുന്നുണ്ട്‌. നിശ്ചയമായ മരണത്തിന്റെ അനിവാര്യത അയാള്‍ ഉള്‍ക്കൊള്ളുന്നു.

എന്നാല്‍ ഇതിന്‌ തികച്ചും വ്യത്യസ്തമായാണ്‌ മാരിയോയില്‍ സംഭവിക്കുന്നത്‌. ഏറ്റവും അപകടകരമായ ആ ജീവിതാവസ്ഥയില്‍ അയാളില്‍ മനുഷ്യനു സാധ്യമാവുന്ന മൃഗകാമനകള്‍ മറനീക്കി പ്രത്യക്ഷപെടുന്നു. കൊന്നും തിന്നും അതിജീവിക്കാനുള്ള ത്വര. അതും പേടിയുടെ തന്നെ മറ്റൊരു തരത്തിലുള്ള ബഹിര്‍സ്പുരണമാണ്‌. കുറച്ചു മുന്‍പുവരെ താന്‍ വിധേയത്വം കാണിച്ചിരുന്ന ജോയുടെ അപ്പോഴത്തെ ദയനീയാവസ്ഥ അയാളില്‍ സഹതാപത്തിന്റെ ചെറിയ ചലനം പോലും സൃഷ്ടിക്കുന്നില്ല. മരിക്കാതെ തനിക്കു ലക്ഷ്യത്തിലെത്തണം-അതിനപ്പുറമുള്ള ഒന്നും അയാളെ ബാധിക്കുന്നതേ ഇല്ല. മനസ്സും ശരീരവും ആ ലക്ഷ്യത്തിനുവേണ്ടി മാത്രമായി കൂര്‍മ്മപ്പെടുത്തിയിരിക്കുന്നു. നിരത്തു വലിയൊരു വളവെടുക്കുന്ന കൊക്കയില്‍, വണ്ടിക്കു പിറകില്‍ ജോ നില്‍ക്കുന്നുണ്ട്‌ എന്നത്‌, അയാളുടെ നിലവിളികള്‍ക്കിടയില്‍ പോലും, മാരിയോ ശ്രദ്ധിക്കുന്നതേ ഇല്ല. വണ്ടി കൊക്കയില്‍ മറിയാതെ സൂക്ഷിക്കുക എന്ന ഒറ്റ കാര്യത്തില്‍ അയാളുടെ ശ്രദ്ധ കേന്ദ്രീകരിക്കപെട്ടിരിക്കുന്നു. കുഴലു പൊട്ടി എണ്ണ നിറയുന്ന നിരത്തില്‍ വച്ച്‌ ജോയുടെ കാലിലൂടെ വണ്ടികയറ്റി മറുകരപിടിക്കുന്നതും അതിജീവനത്വരയുടെ മൃഗവാസന തന്നെയാണ്‌ വെളിപ്പെടുത്തുന്നത്‌.

മരണാസന്നനായ ജോയെ മടിയില്‍ കിടത്തി, അയാളുടെ ഭ്രമാത്മകമായ ഓര്‍മ്മകളേയും ചിന്തകളേയും മാരിയോ പിന്‍പറ്റുന്നുണ്ട്‌. ജോയുടെ മരണത്തിന്റെ മുഖ്യകാരണം താന്‍ ആണെന്ന ലാഞ്ചനയൊന്നും ആ സംഭാഷണത്തില്‍ മാരിയോ കാണിക്കുന്നില്ല. ജോയുടെ മരണം അനിവാര്യമാണെന്ന അബോധമായ അറിവുകൂടിയാവാം അത്‌ --ജോയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്‌ രണ്ടുപേരുടെയും മരണത്തിലേ തീരൂ എന്ന ഉള്‍വിളി. മാനുഷികമായ വൈകാരികതകളുടെ തലത്തില്‍ നിന്നും ജോ അകലേയും ആയി കഴിഞ്ഞിരുന്നു അന്നേരത്തേയ്ക്ക്‌.

നേരത്തെ സൂചിപ്പിച്ചതു പോലെ, ഈ ഭാഗത്ത്‌, സംവിധായകന്‍ അലോസരപ്പെടുത്തും വിധം നിസ്സംഗത പാലിക്കുകയാണ്‌. കഥയിലെ നായകസ്ഥാനത്തു നില്‍ക്കുന്ന മാരിയോയെ പോലും ഒരു തരത്തിലും തുണയ്ക്കാന്‍ സംവിധായകന്‍ തയ്യാറാവുന്നില്ല. സംവിധായകന്റെ മുന്നിലും ഒരു ലക്ഷ്യമാണുള്ളത്‌. അതു ഭയത്തിനു ചലച്ചിത്ര ഭാഷ്യം നല്‍കുക എന്നതാണ്‌. അതിനുള്ള ഉപാധിമാത്രമാണ്‌ കഥയും കഥാപാത്രങ്ങളും. കഥാപാത്രങ്ങളുടെ നന്മതിന്മകള്‍ അവരുടെ മാത്രം വിധിയാണ്‌. നായക കഥാപാത്രത്തിന്റെ പ്രകാശനങ്ങള്‍ സാക്ഷാത്കാരകന്റെ ആത്മവഴികളാകുന്ന കലാസങ്കേതം ഇവിടെ പാടെ ഉപേക്ഷിക്കപെട്ടിരിക്കുന്നു.

സമ്മാനം നേടി തിരിച്ചു വരുന്ന മാരിയോയുടെ വിജയം ആഘോഷിക്കുന്ന പഴയ സുഹൃത്തുക്കളുടെ സന്തോഷത്തില്‍ അവസാനിക്കാതെ കഥ എന്തേ അയാളുടെ അനായാസമരണം വരെ നീണ്ടു? പൊതുവേ ഒരു മൂന്നാംതരം ചലച്ചിത്രത്തില്‍ കാണുന്ന നാടകീയത അതിനുണ്ട്‌. അത്രയും ലളിതമായൊരു ഷോക്ക്‌ ആയിക്കോട്ടെ കാണികള്‍ക്ക്‌ എന്നു കരുതിയിരിക്കുമോ ഗൗരവമേറിയ ഒരു പ്രമേയത്തിന്റെ ഒടുവില്‍ സംവിധായകന്‍. മടക്കയാത്രയില്‍ ട്രക്കിനു പിന്നില്‍ പൊട്ടിത്തെറിക്കുന്ന രാസവസ്തു ഇല്ല. എണ്ണ ഒഴുക്കുന്ന കുഴലൊക്കെ ഏകദേശം നന്നാക്കി കഴിഞ്ഞു. ഭയമില്ലാതെ മാരിയോ വണ്ടി ഓടിച്ചു പോകുന്നു. എന്നാല്‍ ഭയമില്ലാത്ത അവസ്ഥയെ സാധ്യമാക്കുന്നത്‌ ഭയം തന്നെയാണ്‌ എന്ന തിരിച്ചറിവു നല്‍കാന്‍ ഈ സിനിമയ്ക്കല്ലാതെ മറ്റേതിനാണ്‌ സാധിക്കുക എന്ന്‌ സംവിധായകന്‍ ആഗ്രഹിച്ചിരുന്നിരിക്കണം. പേടി എന്നാല്‍ ജീവിതം തന്നെയാണ്‌. ജീവിതത്തിന്റെ കൂലി രണ്ടായിരം ഡോളറല്ല, മരണമാണ്‌ എന്നു പറഞ്ഞതും ആവാം.

00

Monday, 9 June 2014

എന്നും ഒരാള്‍ മാത്രം ജയിക്കുന്ന കളി

മധ്യകാലം ചരിത്രബോധമുള്ള കലാകാരന്മാരെ എന്നും മോഹിപ്പിച്ചിട്ടുണ്ട്‌. ആ കാലഘട്ടത്തിന്റെ സന്ദിഗ്ധതയാവാം കാരണം. പത്താം നൂറ്റാണ്ടിന്‌ മുന്‍പുള്ള കാലത്തെ, ഒരു ഐതിഹ്യത്തിന്റെ തലത്തില്‍ കണ്ട്‌ പുനഃസൃഷ്ടിക്കാം. എന്നാല്‍ അത്രയും അമൂര്‍ത്തത സാധ്യമാവില്ല മധ്യകാല ചിത്രണങ്ങള്‍ക്ക്‌. അതിനു ചരിത്രാന്വേഷണത്തിന്റെ സങ്കീര്‍ണതകള്‍ ഏറ്റെടുക്കേണ്ടതുണ്ട്‌. സര്‍ഗാത്മകതയ്ക്ക്‌ ഇതൊരു അതിരാണോ എന്ന ചോദ്യം ഉന്നയിച്ചാല്‍, മറുപടിയില്ല. പക്ഷേ ഭാവനയുടെ എല്ലാ ഭ്രമാത്മകതകള്‍ക്കും സാധ്യമായ മനുഷ്യജീവിതത്തിന്റെ പിന്നടരുകളുണ്ടാവും. അതുകൊണ്ടാണ്‌ Umberto Eco മധ്യകാലത്തിലേക്ക്‌ യാത്രപോയി, മനുഷ്യന്റെ ഉടലും ആടിന്റെ കാലുകളുമുള്ള അതിസുന്ദരിയെ ചിത്രീകരിക്കുമ്പോള്‍ രസകരമായി അനുഭവിക്കാനാവുന്നത്‌. ചരിത്രത്തിലേക്കുള്ള അതിഗാഢമായ അന്വേഷണം ഉളവാക്കിയ പശ്ചാത്തലത്തില്‍ നിന്നാണ്‌ ഈ കഥാപാത്രത്തിന്റെ ഭ്രമാത്മകത തന്മയീഭവിക്കപ്പെടുക.
യൂറോപ്പിനേയും മധ്യപൂര്‍വ പ്രദേശങ്ങളേയും സംബന്ധിച്ച്‌ മധ്യകാലത്തിന്റെ ചരിത്രം മുഴുവന്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കുരിശുയുദ്ധവുമായി ചേര്‍ന്നു കിടക്കുന്നു. ക്രിസ്തുമതത്തിന്റെ അധികാരഘടന ഏറ്റവും തീവ്രവും പ്രതിലോമവും ആയിരുന്ന ഒരു സമയം കൂടി ആയിരുന്നുവല്ലോ അത്‌. Papacy-യുടെ അപ്രമാദിത്വം ആണ്‌ കാര്യങ്ങളെ നിയന്ത്രിച്ചിരുന്നത്‌. രാജാധികാരങ്ങളും പേപ്പസിയും തമ്മില്‍ സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും, ജനങ്ങളില്‍ ഉണ്ടായിരുന്ന മതപരമായ ഏകമാനത - പാപബോധനിയന്ത്രിതമായ ഭയം - രാജ്യങ്ങളെ പേപ്പസിയെ അംഗീകരിക്കാന്‍ നിര്‍ബന്ധിതമാക്കി. എന്നുമാത്രമല്ല, പേപ്പസിയാല്‍ അവരോധിക്കപെടാത്ത രാജകീയതയുടെ ക്രെഡിബിലിറ്റി തുലാസിലുമായിരുന്നു. കുരിശുയുദ്ധത്തിന്റെ ചരിത്രപരിസരം സങ്കീര്‍ണമാണ്‌. എന്തായാലും, അതിനെ സാധ്യമാക്കിയത്‌ സ്വര്‍ഗ്ഗനരകങ്ങളെ കുറിച്ച്‌ ക്രിസ്തുമതം തീവ്രതയോടെ അടിച്ചേല്‍പ്പിച്ച ഒരു സ്യൂഡോ ധാര്‍മികജീവിതരീതിയാണ്‌. എന്തും ഏതും ഇത്തരം നന്മതിന്മകളുടെ മൂര്‍ത്തമായ ഇടങ്ങളില്‍ വച്ച്‌ ക്രൂരമായി പരിശോധിക്കപ്പെട്ടു. Ingmar Bergman-ന്റെ Seventh Seal എന്ന ചിത്രം ഈ പരിസരത്തു നിന്നാണ്‌ തുടങ്ങുന്നത്‌.
മധ്യകാലത്തേയും കുരിശുയുദ്ധത്തേയും കുറിച്ചുള്ള മറ്റ്‌ പല ചിത്രീകരണങ്ങളിലും കാണുന്ന ഗാംഭീര്യമോ ജനക്കൂട്ടമോ Seventh Seal-ല്‍ കാണാനാവുന്നില്ല. ബ്ലോക്കും സഹചാരിയും മാത്രമായാണ്‌ മടക്കയാത്ര. ഇത്തരം ഒറ്റപ്പെട്ട മടക്കയാത്രകള്‍, കൊള്ളിയും കൊള്ളിവയ്പ്പുമായി മടങ്ങുന്ന കുരിശുയുദ്ധയോദ്ധാക്കളുടെ പരിചിത ചരിത്രസങ്കല്‍പ്പത്തിന്‌ വിപരീതമായി നില്‍ക്കുന്നു. സംഭവബഹുലമായ യാത്രയുടെ അവസാനം, ജീവിതത്തിന്റെ മായികസ്വഭാവത്തെ ഏറെക്കൂറെ ഉള്‍ക്കൊള്ളുകയും, താന്‍ യുദ്ധസേവനംചെയ്ത ദൈവത്തിന്റെ അസ്തിത്വത്തെ കുറിച്ച്‌ സംശയാലുവായി തീരുകയും ചെയ്ത ഒരു പക്വമതിയുടെ സന്ദേഹങ്ങളെ മുന്നോക്കം വയ്ക്കാന്‍ ഈ കൂട്ടംതെറ്റിയ യാത്ര സംവിധായകന്‌ ആവശ്യമായിരുന്നിരിക്കാം (വളരെ കുറച്ചു ബഡ്‌ജറ്റ്‌ മാത്രമേ ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിന്‌ ബെര്‍ഗ്മാനു അനുവദിച്ചിരുന്നുള്ളു എന്നത്‌ നമ്മുടെ അന്വേഷണം ആവശ്യമില്ലാത്ത ഒരു കാരണമാവും). എന്തായാലും മദ്ധ്യകാലത്തിന്റെ ചിത്രീകരണം ആയിരുന്നില്ല ബെര്‍ഗ്മാന്‍ അത്യന്തികമായി ഉദേശിച്ചിരുന്നത്‌ എന്നു നിശ്ചയം. മരണത്തെ കുറിച്ചുള്ള വളരെ വൈയക്തികമായ ഒരു അന്വേഷണം ആവാനും വഴിയില്ല. existential ഉല്‍ക്കണ്ഠകളെ പ്രകാശിപ്പിക്കാന്‍ മരണത്തെ മൂര്‍ത്തമാക്കുക എന്ന കലാസങ്കേതം അദ്ദേഹം ഉപയോഗിക്കുകയായിരുന്നിരിക്കണം. കറുപ്പിലും വെളുപ്പിലുമുള്ള മരണത്തിന്റെ രൂപം പാശ്ചാത്യ സംവേദനങ്ങളെ കുറച്ചൊക്കെ ഞെട്ടിച്ചു എന്നു വേണം അക്കാലത്ത്‌ ആ ചിത്രത്തിനു ലഭിച്ച നിരൂപണങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍. പോത്തിന്റെ പുറത്ത്‌ മരണത്തിന്റെ കുരുക്കുമായി മുറ്റത്തും തൊടിയിലുമൊക്കെ എപ്പോഴും കറങ്ങി നടക്കുന്ന യമനെ നമ്മള്‍ പലപ്പോഴും കൂട്ടിമുട്ടാറുണ്ടായിരുന്നതുകൊണ്ടാവും ഈ മരണരൂപം അത്രക്ക്‌ നമുക്കു ഏശാതെ പോയത്‌.
ദൈവവും ചരിത്രവുമൊക്കെ മരിച്ചുപോയി എന്നു പറഞ്ഞിരുന്ന യുറോപ്പിന്റെ കഴിഞ്ഞ നൂറ്റാണ്ട്‌ പക്ഷെ അത്രയും ആഴത്തില്‍ അത്‌ അനുഭവിച്ചിരുന്നോ എന്നത്‌ സംശയമാണ്‌. പള്ളികള്‍ നൃത്തശാലകളും മധുശാലകളും ഒക്കെ ആയി മാറിയെങ്കിലും ക്രിസ്തുമതം സന്നിവേശിപ്പിച്ച കുരിശുയുദ്ധകാലത്തെ ധാര്‍മ്മികതയുടെ അടിയൊഴുക്കും പാപബോധത്താല്‍ ഉല്‍പ്പാദിപ്പിക്കപെട്ട ഭയവും പ്രഛന്നതയോടെ കടന്നുവന്നിരുന്നു എന്നുവേണം കരുതാന്‍ (കോളനിവല്‍ക്കരണകാലത്ത്‌ മതപരമായി മാറാതിരുന്ന വിദൂരദേശങ്ങള്‍ പോലും ഈ ധാര്‍മ്മികതയെ ഉള്‍ക്കൊണ്ട്‌ തുടരുന്നു എന്നാവുമ്പോള്‍ അതില്‍ ആശ്ചര്യം ഇല്ല - ബ്രസീലില്‍ നിന്നുള്ള എഴുത്തുകാരനായ Paulo Coelho-ല്‍ തെക്കന്‍ അമേരിക്കന്‍ എക്സോട്ടിസത്തെക്കാളും കാണാനാവുക കത്തോലിക്കാ ധാര്‍മികതയില്‍ കാലുകുത്തി നിന്നിട്ടുള്ള ചാട്ടങ്ങളാണ്‌). എക്സിസ്റ്റന്‍ഷ്യല്‍ അന്വേഷണങ്ങള്‍, ദൈവത്തെ തിരക്കുന്നതിന്റെ മറ്റൊരു രൂപം കാണിച്ചുതരും. 'ഏഴാംമുദ്ര' അതു വരയുന്നുണ്ട്‌. മരണത്തെ തിരക്കുക എന്നാല്‍ ദൈവത്തെ തിരക്കുക എന്നും കൂടിയാവുന്നുണ്ട്‌.
കലയുടെ പ്രദേശത്ത്‌ എന്നും ഉന്നയിക്കപ്പെടുന്ന ഒരു ചോദ്യം, 'ഏഴാംമുദ്ര'യുടെ ആശയത്തെപ്രതിയും പ്രസക്തമാവും. അത്‌ ചരിത്രസംബന്ധികൂടിയാണ്‌. ബെര്‍ഗ്മാനല്ലാതെ, ഒരു മധ്യകാലയോദ്ധാവിന്‌ മരണവുമായി ചതുരംഗം കളിക്കാനുള്ള സമൂഹികപരിസരമോ, ധിഷണാന്നൗത്യമോ സാധ്യമായിരുന്നോ എന്നാവും അത്‌. എന്തുകൊണ്ടാവും എങ്കില്‍ ബെര്‍ഗ്മാന്‍ തന്റെ അന്വേഷണവുമായി എട്ടുപത്ത്‌ നൂറ്റാണ്ട്‌ പിന്നിലേക്ക്‌ പോയിരിക്കുക? തന്റെ എക്സിസ്റ്റന്‍ഷ്യല്‍ വ്യഥകള്‍ ഒരു കുരിശുയുദ്ധ യോദ്ധാവിന്റെ ചുമലില്‍ ചാരിവച്ചിരിക്കുക? ഒരുപാടു മരണങ്ങള്‍ പെട്ടെന്നു കാണേണ്ടി വരുന്നതിന്റെ പശ്ചാത്തലം ഉണ്ടാക്കുക എന്നത്‌ ഒരു കാരണം ആവാം. അതായിരിക്കാം ചരിത്രത്തെ, കുറച്ചൊക്കെ, തന്റെ ആവശ്യാനുസരണം വളച്ച്‌ പ്ലേഗിന്റെ കാലവും സിനിമയില്‍ സന്നിവേശിപ്പിച്ചത്‌. എന്നാല്‍ അതിനുമപ്പുറം ക്രിസ്തുമതം സംപ്രേക്ഷണം ചെയ്യുന്ന ധര്‍മാധര്‍മ ചിന്തകളുടെ വെളിപാടുകളില്‍ നിന്നു മാത്രമേ തന്റെ അസ്തിത്വവ്യഥകളോട്‌ സംവദിക്കാന്‍ പ്രാപ്തിയുള്ളു എന്ന തിരിച്ചറിവോ, അബോധപ്രവര്‍ത്തനമോ കൂടി ആവാം. ബ്ലോക്ക്‌ ദൈവത്തെ, ഒരു പക്ഷെ, തന്റെ തന്നെ ഉണ്മകളെ അന്വേഷിച്ചു തുടങ്ങുമ്പോഴാണ്‌ മരണം കൂടെ എത്തുന്നത്‌. മരണത്തോട്‌ ബ്ലോക്കിനു വലിയ ഭയമില്ലാതെ ഇടപെടാനുള്ള നിര്‍മമത നല്‍കുന്നത്‌ ഈ അന്വേഷണത്തിന്റെ തീവ്രമായ മാനസിക തലമാണ്‌. ബ്ലോക്കിന്റെ വിപരീതത്തില്‍ നിറുത്താനാവുന്ന ഒരു കഥാപത്രമാണു ജോഫ്‌. ജോഫും അമൂര്‍ത്തതകളെ മൂര്‍ത്തമാക്കാന്‍ കഴിവുള്ള മനസ്സിന്റെ ഉടമയാണ്‌ - എന്നാല്‍ അതു സാധ്യമാവുന്നത്‌ ബ്ലോക്കിന്റെ പാത്രസൃഷ്ടി മുന്നോട്ടു വയ്ക്കുന്ന തീക്ഷ്ണമായ ജീവിതാന്വേഷണത്തിലൂടെ അല്ല. ജന്മനാ സാധ്യമായ അഭൗമമായ ഏതോ നിഷ്കളങ്കജ്ഞാനമാണ്‌ ജോഫിനെ ഇതിനു പര്യാപ്തനാക്കുന്നത്‌. ബ്ലോക്കിന്റെ ദൈവാന്വേഷണം പ്രകടിപ്പിക്കുന്ന തീവ്രതയുടെ നിഷ്‌ഫലത തെളിയിക്കാന്‍ കൂടിയാവണം ബെര്‍ഗ്മാന്‍ ജോഫിലൂടെ ഉന്നംവയ്ക്കുന്നത്‌. പൊതുവേ തൊള്ളായിരത്തിന്റെ മധ്യം അന്വേഷിച്ചുകൊണ്ടിരുന്നതൊക്കെ നിഷ്‌ഫലം എന്നു സൂചിപ്പിക്കാന്‍ കൂടി ആവാം. ഇതും ക്രിസ്തീയമായ ഒരു ഈസ്തെറ്റിക്സിന്റെ ഭാഗമാണു (കാണാതെ വിശ്വസിക്കുന്നവന്‍ ഭാഗ്യവാന്‍).
കന്യകാമറിയത്തിന്റേയും ഉണ്ണിയേശുവിന്റെയും ദര്‍ശനത്തോടെയാണ്‌ ജോഫ്‌ ചിത്രത്തില്‍ കടന്നുവരുന്നത്‌. ജോഫിന്റെ കുടുംബം വ്യക്തമായും തിരുകുടുംബത്തെ ഓര്‍മ്മിപ്പിക്കുന്നതും ആണ്‌. മരണവുമായുള്ള ചതുരംഗം തുടര്‍ന്നുകൊണ്ടിരിക്കുന്ന നിഷ്ഠൂരദിനങ്ങളില്‍ പോലും, ആ കുടുംബത്തിന്റെ നിഷ്കളങ്കതയിലേക്ക്‌ ബ്ലോക്ക്‌ നിര്‍വ്യാജം ആകര്‍ഷിക്കപെടുന്നുണ്ട്‌. ഒരു കഥ പറച്ചലിന്റെ സുഖത്തിനുവേണ്ടി ആവില്ല എന്തായാലും ജോഫിനേയും കുടുംബത്തേയും സംവിധായകന്‍ അവതരിപ്പിക്കുക - കഥ പറയുക എന്നത്‌ ബെര്‍ഗ്മാന്റെ കലയെ ആവേശിച്ച വഴിയുമാവില്ല തന്നെ. ദൈവാന്വേഷണത്തിന്റെ ഗൗരവവഴികള്‍ക്ക്‌ അതീതമായി, ദൈവത്തിലേക്കും അങ്ങിനെ ജീവിതത്തിന്റെ അസ്തിത്വത്തിലേക്കും ലളിതമായ മറ്റൊരുവഴി പ്രാപ്യമാണ്‌ എന്നാവും അത്‌. കാരണം ജോഫും, മരണവും ബ്ലോക്കുമായുള്ള കരുനീക്കങ്ങള്‍ കാണുന്നുണ്ട്‌. അന്നേരമാണ്‌ അയാള്‍ കുടുംബവുമായി രക്ഷപെടാന്‍ ശ്രമിക്കുന്നത്‌. അലിവോടെ ബ്ലോക്കും ഒപ്പം മരണവും അതനുവദിക്കുന്നു. ബ്ലോക്കിന്റെ അന്വേഷണമായിരുന്നോ ശരി അതോ പ്രത്യേകിച്ച്‌ അന്വേഷണങ്ങള്‍ ഒന്നും ഇല്ലാതെ ദൈവദര്‍ശനം സാധ്യമായ ജോഫിന്റെ ജീവിതമോ? പിന്നീട്‌ ലോകം ഇത്തരം എക്സിസ്റ്റന്‍ഷ്യല്‍ സമസ്യകളുടെ അന്വേഷണം ഉപേക്ഷിച്ചു എന്നു വേണം കരുതാന്‍. അതിന്റെ സൂചനകള്‍ ഈ ചിത്രം തരുന്നുണ്ട്‌. ബ്ലോക്‌ കീഴടങ്ങുന്നത്‌, ഈ സമസ്യക്ക്‌ ഉത്തരം കാണാതെ തന്നെയാണ്‌. മരണത്തിനു പോലും ഒന്നും വ്യക്തമാക്കാന്‍ ആവുന്നില്ല - സുനിശ്ചിതമായും ഞാന്‍ നിന്റെ ഒപ്പം ഉണ്ട്‌ എന്നുമാത്രമാണ്‌ ആ ഉത്തരം. ജോഫിന്റെ ദര്‍ശനങ്ങളോ, ഉച്ചകിറുക്കുകളായി ഭാര്യപോലും ഉപേക്ഷിക്കുന്നുമുണ്ട്‌.
ആശയത്തിനു പുറത്ത്‌ ഈ ചലച്ചിത്രം മുന്നോട്ടു വയ്ക്കുന്ന സൗന്ദര്യാനുഭവം എന്താവും എന്ന വ്യവച്ഛേദിതമായ നോട്ടം ഇക്കാലത്ത്‌ പ്രയാസകരമായി തീരും. ചലച്ചിത്രത്തിന്റെ കാഴ്ചാസംബന്ധിയായ രുചിവ്യതിയാനം സമകാലത്ത്‌ എന്തിനെയെങ്കിലും ചരിത്രപരിഗണനയില്‍ നോക്കികാണാന്‍ അനുവദിക്കുന്നതിനെക്കാളും ബഹുലമായി കഴിഞ്ഞിരിക്കുന്നു. Ben-Hur-ല്‍ നിന്നും The Last Emperor വഴി Avatar-ല്‍ എത്തുമ്പോള്‍ പോപ്പുലര്‍ സിനിമാകാഴ്ച അനുവദിച്ചുതന്ന വന്യതയെ മറികടക്കുക എളുപ്പമല്ലാതാവും. സാഹിത്യത്തിനില്ലാത്തതും, സിനിമപോലുള്ള, കാഴ്ചയെ പ്രാഥമിക രസാനുഭവമാക്കുന്ന കലകള്‍ക്കുള്ളതുമായ ഒരു പരിമിതി, അനുവാചകഭാവനയെ അത്‌ നിജപ്പെടുത്തുന്നു എന്നുള്ളതാണ്‌. അതുകൊണ്ടു തന്നെയാണ്‌ 'ഏഴാംമുദ്ര' പോലുള്ള സിനിമകളുടെ വിശകലനം ആശയതലത്തില്‍ നിന്നു മാറിയാവാന്‍ വളരെ പ്രയാസപ്പെടുന്നതും. മാത്രവുമല്ല, 'ഏഴാംമുദ്ര'യുടെ പ്രമേയത്തിന്റെ ഏകമാനമായ അന്വേഷണത്വര മറ്റു ഘടകങ്ങളെയെല്ലാം അലിയിപ്പിച്ചുകളയുകയാണു ചെയ്യുന്നത്‌.
00 

Friday, 30 May 2014

വെളിച്ചമില്ലാത്ത ഇടങ്ങള്‍

ലളിതജീവിതം, അസംഭവ്യമെന്ന് തോന്നുന്നതും വലിയ ആശ്ചര്യങ്ങള്‍ സൃഷ്ടിക്കുന്നതുമായ ഒന്നും സാധാരണ സാധ്യമാക്കാറില്ല. അതുകൊണ്ടാണ് ചില സംഭവങ്ങള്‍ അത്ഭുതകരമായിരിക്കുന്നതു തന്നെ. ഇത്തരം സംഭവലളിതമായ നിത്യജീവിതങ്ങള്‍ക്ക് പുറത്ത് അവയ്ക്ക് ആലോചിക്കാനാവാത്താ എന്തൊക്കെയോ സംഭവങ്ങള്‍ എന്നാല്‍ ദിനേനയെന്നോണം അരങ്ങേറുന്നുണ്ട്. 'ദി ഇംപോസ്റ്റര്‍ ' എന്ന ഡോക്യുമെന്‍ററി പൊതുബോധത്തില്‍ "ഇതെങ്ങിനെ സംഭവിച്ചു?" എന്ന് തോന്നിക്കുന്ന തരത്തിലുള്ള ഒരു യഥാര്‍ത്ഥസംഭവത്തെ പിന്തുടരുകയാണ്. 1994-97 കാലഘട്ടത്തില്‍ നടന്ന ഈ സംഭവത്തിന്റെ അനിതസാധാരണത്വം കൊണ്ട് തന്നെയാവും സംവിധായകന്‍ ബര്‍ട്ട് ലെയ്റ്റന്‍ (Bart Layton) തന്റെ ആദ്യ മുഴുനീള സിനിമാസംരംഭത്തിന്റെ അടിസ്ഥാനമായി ആ നാടകീയസംഭവം തിരഞ്ഞെടുത്തത്. 'മിയാമി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലി'ല്‍ ലഭിച്ച ഏറ്റവും നല്ല ഡോക്യുമെന്‍ററി ചിത്രത്തിനുള്ള പുരസ്കാരം ഉള്‍പ്പെടെ, ഒരുപാട് അംഗീകാരങ്ങള്‍ ഈ ചിത്രത്തിന് കിട്ടുകയുണ്ടായി. അനേകം ടെലിവിഷന്‍ ഡോക്യുമെന്‍ററികളുടെ രചനയും സംവിധാനവും നിവര്‍ത്തിച്ച പരിചയവുമായാണ് ലെയ്റ്റന്‍ ഈ ഡോക്യുമെന്‍ററി ഫീച്ചറിലേയ്ക്കെത്തുന്നത്.

1994-ല്‍ അമേരിക്കയില്‍ നിന്നും പതിമൂന്ന് വയസ്സുള്ള ഒരു ബാലനെ കാണാതാവുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം അറ്റ്ലാന്റിക്കിന്റെ മറുകരയില്‍ , സ്പെയിനില്‍ നിന്നും ഈ പയ്യനെ മടക്കിക്കിട്ടുന്നു. അമേരിക്കന്‍ മിലിട്ടറിയുടെ ഒരു വിഭാഗം,അല്ലെങ്കില്‍ അങ്ങിനെ കരുതപ്പെട്ട ഒരുകൂട്ടം ആള്‍ക്കാര്‍ , ലൈംഗീകചൂഷണത്തിനായി ഏറെ കുട്ടികളെ തട്ടിയെടുക്കുകയും, ക്രൂരമായ അതിക്രമങ്ങള്‍ക്ക് ശേഷം, ഇങ്ങിനെ യൂറോപ്പിന്റെ പല പ്രദേശങ്ങളിലും ഉപേക്ഷിക്കുകയുമായിരുന്നത്രേ. സ്പെയിനിലേയും അമേരിക്കയിലേയും പോലിസ് / ജ്യുഡിഷ്യല്‍ സംവിധാനങ്ങള്‍ ഈ കൗമാരക്കാരന്റെ ഐഡന്റിറ്റി ഏറെക്കൂറെ ഉറപ്പാക്കുന്നു. അവന്റെ സഹോദരി അമേരിക്കയില്‍ നിന്നും സ്പെയിനിലേക്ക് പറന്നെത്തി അവനെ തിരിച്ചറിയുകയും, അവനെയും കൊണ്ട് സ്വദേശത്തേയ്ക്ക് മടങ്ങുകയും ചെയ്യുന്നു. മൂന്നു വര്‍ഷം താനനുഭവിച്ച ചൂഷണവും ക്രൂരതയും താറുമാറാക്കിയ ശാരീരിക/മാനസിക നില വീണ്ടെടുത്ത് സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിവരാനായി ആ കൌമാരക്കാരന്‍ ദൈനംദിനങ്ങളിലേക്ക് പതുക്കെപതുകെ വ്യവഹരിക്കാന്‍ തുടങ്ങുന്നു.

ഈ കഥ അഥവാ സംഭവം ഇവിടെ അവസാനിക്കേണ്ടതാണ്. എന്നാല്‍ അവിചാരിതമായി സംഗതികള്‍ അവിശ്വസനീയവും നിഗൂഡവുമായ വഴികളിലേക്ക് നീങ്ങുകയാണ്. ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി ഒരു പ്രാദേശിക പത്രം ഏര്‍പ്പാടുചെയ്ത സ്വകാര്യകുറ്റാന്വേഷകനും, ഈ കേസില്‍ ഇടപെട്ടിരുന്ന ഒരു എഫ്. ബി. ഐ ഏജന്റിനും ചില സംശയങ്ങള്‍ തോന്നുന്നു. പതിമൂന്നാമത്തെ വയസ്സില്‍ നിക്കളസ് ബാര്‍ക്ലി (Nicholas Barclay) എന്ന ബാലന്‍ ടെക്സാസില്‍ നിന്നും അപ്രത്യക്ഷമാവുമ്പോള്‍ അവന് നീലകണ്ണുകളും സ്വര്‍ണ്ണമുടിയുമാണ്‌ ഉണ്ടായിരുന്നത്. നാലുവര്‍ഷങ്ങള്‍ക്ക് ശേഷം അതെങ്ങിനെ തവിട്ടുകണ്ണുകളും ഇരുണ്ടമുടിയുമായി മാറി? ഏതവസ്ഥയില്‍ അകപ്പെട്ടാലും ഇത്തരമൊരു മാറ്റം സാധ്യമാണോ? എങ്കിലും അമ്മയും സഹോദരിയും പ്രശ്നങ്ങളൊന്നുമില്ലാതെ ആളെ തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഈ സംശയങ്ങള്‍ക്ക് എന്ത് പ്രസക്തിയാണ്?

രഹസ്യാത്മകമായ ഈ ഭാഗത്തിന്റെ അനാവരണത്തിലേക്ക് സിനിമ നീങ്ങുമ്പോള്‍ , മടങ്ങിവന്നത് നിക്കളസല്ല, മാസ്റ്റര്‍ ആള്‍മാറാട്ടകാരനായ ഫ്രെഡറിച്ച് ബോദൊ (Frederic Bourdin) എന്ന ഫ്രെഞ്ച് യുവാവാണെന്ന് കാഴ്ചക്കാര്‍ അറിയുന്നു. സ്പെയിനിലേയും അമേരിക്കയിലേയും നിയമസംവിധാനത്തെ അയാള്‍ വളരെ വിദഗ്ദ്ധമായി കബളിപ്പിക്കുകയായിരുന്നു. തന്നെ ചോദ്യംചെയ്യുന്ന ഉദ്യോഗസ്ഥരെ, ആ ചെറിയ നേരംകൊണ്ട് മനോവിശകലനംനടത്തി, അവരുടെ ചോദ്യങ്ങളില്‍ നിന്നുതന്നെ അവര്‍ പ്രതീക്ഷിക്കുന്ന ഉത്തരങ്ങള്‍ കണ്ടെത്തുന്ന കൊടിയ ആള്‍മാറാട്ടക്കാരനായിരുന്നു ആ യുവാവ്. ആദ്യാവസാനം ഫ്രെഡറിച്ചിന്റെ അഭിമുഖം സിനിമ ഇടവിട്ടിടവിട്ട് കാണിക്കുന്നുണ്ട്. പിന്നീട് അമേരിക്കയില്‍ നിന്നും ഫ്രാന്‍സിലേക്ക് നാടുകടത്തപെട്ട അയാള്‍ , സിനിമയുടെ നിര്‍മ്മാണകാലത്ത് അവിടെ സകുടുംബം കഴിയുകയാണ്. വളരെ സാധാരണമെന്ന പോലെ അയാള്‍ ഓര്‍ത്തെടുക്കുന്ന തന്റെ ആള്‍മാറാട്ടഭൂതകാലത്തിന്റെ ഇഴകളിലൂടെയാണ് സിനിമയുടെ വലിയൊരുഭാഗം സംഭവങ്ങള്‍ അഭ്രപൂര്‍ണ്ണമാകുന്നത്.


ഇതൊരു ഗംഭീര സിനിമയല്ല. എന്നാല്‍ തിരഞ്ഞെടുത്തിരിക്കുന്ന വിഷയത്തോട് കലയെന്ന നിലയ്ക്ക് ഈ സിനിമ പ്രദര്‍ശിപ്പിക്കുന്ന മമത അനുകരണീയമാണ്. പ്രസാദാത്മകമായ ജീവിതങ്ങളിലൂടെയോ പ്രകാശപൂര്‍ണ്ണമായ ജീവിതപരിസരങ്ങളിലൂടെയോ അല്ല ഈ ചിത്രത്തിന്‍റെ സഞ്ചാരം. കഥയില്‍ പങ്കെടുക്കുന്ന, നേരിട്ട് അഭിമുഖംതരുന്ന യഥാര്‍ത്ഥമനുഷ്യരില്‍ ബഹുഭൂരിപക്ഷംപേരും രഹസ്യാത്മകവും പ്രസാദരഹിതവുമായ ജീവിതത്തിന്റെ ഉടമകളാണെന്നും, അങ്ങിനെയൊരു പതിതപ്രശ്നപ്രദേശത്തുനിന്നേ ഇത്തരത്തില്‍ നിഗൂഡമായ ഒരു സംഭവം ഉരുത്തിരിഞ്ഞ്‌ വരുകയുള്ളൂ എന്നതിനേയും പൊലിപ്പിക്കാനായി പ്രകാശത്തിന്റെ ഇരുണ്ട നിമ്നോന്നതകള്‍ ക്രിയാത്മകത തേടുന്നു ഒരോ ഫ്രെയിമിലും. ചാരനിറമുള്ള മനസ്സുകളുടെ പ്രകാശനം കാഴ്ച്ചയുടെ വിന്യാസത്തിലൂടെ സംപ്രേക്ഷണം ചെയ്യപ്പെടുന്നു.ഫ്രെഡറിച്ചും നിക്കളസിന്റെ അമ്മയും സഹോദരിയും സഹോദരീ ഭര്‍ത്താവും ഒക്കെ എന്തൊക്കെയോ മറച്ചുവയ്ക്കുന്നു എന്നും ഇവരുടെയാരുടെയും ജീവിതം സുതാര്യമല്ലെന്നുമുള്ള  തോന്നല്‍ , സീനുകളുടെ ഇത്തരം നിറപകര്‍ച്ച അനായാസം അനുവാചകനിലേക്ക് സംക്രമിപ്പിക്കുന്നു. കാഴ്ചയ്ക്ക് സവിശേഷമായ തോന്നലുകള്‍ ഉളവാക്കാനാവും എന്നത് ഏതൊരു സിനിമയുടെയും ആ നിലയ്ക്കുള്ള സര്‍ഗാത്മകവശമാണ്. അത്രയുംതന്നെ സൂക്ഷ്മതയോടെയുള്ള ധൃതചലനങ്ങളിലൂടെയും ദൃശ്യമാറ്റത്തിന്റെ ചടുലതകളിലൂടെയും ഒക്കെയാണ് സിനിമ അതിന്റെ അപസര്‍പ്പകസ്വഭാവം മുറുക്കത്തോടെ കൊണ്ടുപോകുന്നത്. വ്യക്തികളുടെ അഭിമുഖങ്ങളും സ്ഥലപരിചയങ്ങളുമൊക്കെ കടന്നുവരുന്ന ഡോക്യുമെന്ററിയുടെ വിരസമായേക്കാവുന്ന വിന്യാസങ്ങളെ ഒഴിവാക്കാന്‍ ക്യാമറയുടേയും എഡിറ്റിങ്ങിന്റെയും ഉപയോഗം കാര്യമായ ശേഷികാണിച്ചിരിക്കുന്നു.

ഫ്രെഡറിച്ചിന് അത്രയും വ്യത്യാസങ്ങള്‍ പ്രകടമായി തന്നെ ഉണ്ടായിട്ടും എന്തുകൊണ്ടായിരിക്കാം നിക്കളസിന്റെ കുടുംബം സവിശേഷ താല്‍പ്പര്യത്തോടെ അവനെ സ്വീകരിച്ചത്. ആ കുടുംബത്തോടൊപ്പമുള്ള താമസത്തിനിടയ്ക്ക് തെറ്റാതെ ഊഹിച്ചെടുത്തത് എന്ന നിലയ്ക്ക് ഫ്രെഡറിച്ച് അസനിഗ്ദ്ധമായി അതിനുള്ള കാരണമായി പറയുന്നത് ഇതാണ്: ആ കുടുംബത്തിലെ ആരോ നിക്കളസിനെ കൊലപ്പെടുത്തിയിരിക്കുന്നു. കൊലപാതകുറ്റത്തില്‍നിന്നും രക്ഷപെടാന്‍ തന്നെ നിക്കളസായി സ്വീകരിക്കുക എന്നത് അവര്‍ക്ക് വളരെ സുരക്ഷിതമായ ഒരു വഴിയായിരുന്നു. ഈ വെളിപ്പെടുത്തല്‍ പ്രമേയത്തെ പുതിയ അന്വേഷണങ്ങളിലേക്ക് കൊണ്ടുപോകുന്നു. നിക്കളസിന്റെ മുതിര്‍ന്ന സഹോദരന്‍, അവന്റെ തിരോധാനത്തിനും ഏതാനും നാളുകള്‍ക്ക് ശേഷം മരണപ്പെട്ടിരുന്നു എന്ന് നമ്മള്‍ അറിയുന്നു. ലഹരിമരുന്നിന് അടിമയായിരുന്ന ആ സഹോദരന്റെ മരണത്തിന് നിക്കളസിന്റെ തിരോധാനവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന ന്യായമായ സംശയത്തിലേക്ക് അനുവാചകന്‍ എത്തുന്നുണ്ട്. സിംഗിള്‍പാരന്റായ നിക്കളസിന്റെ അമ്മയും ഒരു നല്ല കുടുംബപശ്ചാലത്തില്‍ ഊന്നിനിന്ന് മക്കളെ വളര്‍ത്തിയ സ്ത്രീയല്ല. സ്വന്തം ജീവിതത്തിലെ ക്രമംതെറ്റലുകള്‍ അവരെ വളരെ അബ്യൂസീവ് ആയ ഒരമ്മയാക്കി മാറ്റിയിരുന്നു എന്ന് അഭിമുഖത്തില്‍ അവര്‍ തന്നെ ഏറെക്കൂറെ സമ്മതിക്കുന്നുമുണ്ട്‌ .

ഫ്രെഡറിച്ചിനെപോലെ ആ സ്വകാര്യകുറ്റാന്വേഷകനും നിക്കളസിന്റെ മരണത്തില്‍ ഉറച്ചുവിശ്വസിക്കുന്നുണ്ട്. എന്നാല്‍ അത് തെളിയിക്കാനുതകുന്ന എന്തിലേക്കെങ്കിലുമൊക്കെ തന്റെ അന്വേഷണത്തെ നീട്ടാനാവാതെ അയാള്‍ കുഴയുന്നു. നിക്കളസിന്റെ മൃതശരീരം കുഴിച്ചിട്ടത് എന്നയാള്‍ സംശയിക്കുന്ന പ്രദേശത്ത് കുഴിച്ച്, ഒന്നും കിട്ടാതെ നിരാശനായി നില്‍ക്കുന്ന ആ കുറ്റാന്വേഷകനിലാണ് സിനിമ അവസാനിക്കുന്നത്. നിക്കളസിന്റെ അപ്രത്യക്ഷമാകലിനെ ആ സന്നിഗ്ധാവസ്ഥയില്‍ ഉപേക്ഷിക്കുകയാണ് സിനിമ. യഥാര്‍ത്ഥത്തില്‍ ആ ബാലന്റെ തിരോധാനം ഇന്നും തെളിയിക്കപെട്ടിട്ടില്ല എന്നതിനാല്‍ തന്നെ കഥാന്ത്യം അങ്ങിനെയാവാനേ തരമുള്ളൂ.

ഈ സിനിമ ആശയത്തില്‍ വളരെ ഗോപ്യമായി പറഞ്ഞുപോകുന്ന ഒന്ന് അധികാരസംവിധാനങ്ങളുടെ ചില നേരത്തെ സമ്പൂര്‍ണ്ണപരാജയത്തെ കുറിച്ചാണ്. അമേരിക്കന്‍ സര്‍ക്കാര്‍ തങ്ങള്‍ക്കു പറ്റിയ അമളി കൂടുതല്‍ വഷളാക്കാതിരിക്കാന്‍, നിക്കളസിന്റെ കൊലപാതകം തെളിയിക്കപ്പെടാതിരിക്കാന്‍ പോലും ആഗ്രഹിക്കുന്നുണ്ടാവും എന്ന തോന്നല്‍ ബാക്കിയാവുക തന്നെ ചെയ്യുന്നു. അതിനുമപ്പുറം അവസാനത്തിലേയ്ക്കെത്തുമ്പോള്‍ , സിനിമ, ആദിമധ്യാന്തം സംപ്രേക്ഷണം ചെയ്യുന്ന ഇരുണ്ടവെട്ടങ്ങള്‍ പ്രസാദരഹിതമായ വീടുകളുടെ ഉള്ളറകളെ സംക്രമിപ്പിക്കുന്നു. നിക്കളസിന്റെ വീട് സമകാലജീവിതത്തിന്റെ ആധുനികപരിസരങ്ങളില്‍ , നിഷ്കാസിതതുരുത്തുകളില്‍ , വളര്‍ന്നുവിളയുന്ന അശാന്തിയുടെ പ്രതിഫലനമായി കാഴ്ചക്കാരന്‍ അറിയുന്നു. ഇതിനിടയില്‍ എവിടേയ്ക്കെന്നറിയാതെ അലിഞ്ഞുപോയ നിക്കളസിനെ ഓര്‍ക്കുമ്പോള്‍ , പണ്ട് സ്കൂളിലേക്ക് പോകുംവഴി കാണാറുള്ള, കവലയില്‍ നിന്ന് സുവിശേഷം പ്രസംഗിക്കുന്ന ഒരാളുടെ രണ്ടു വാക്യങ്ങള്‍ , വര്‍ഷങ്ങള്‍താണ്ടി, മനസ്സില്‍ വന്നുവീഴുന്നു: നിങ്ങളുടെ ഭവനങ്ങളില്‍ വെളിച്ചം കൊണ്ടുവരുവിന്‍ . നിങ്ങളുടെ സന്താനങ്ങള്‍ വെളിച്ചമുള്ളവരായി വളരട്ടെ.

00

Wednesday, 14 May 2014

നിദ്രാകാശത്തിലെ മേഘചിത്രങ്ങള്‍

സ്വപ്നനാട് എന്ന സങ്കൽ‌പ്പം പ്രതീക്ഷയുടെ ഏറ്റവും മൂർത്തമായ ഭാവമാണ് - അതിൽ അടങ്ങിയിരിക്കുന്ന മോഹഭംഗത്തിന്റെ സാധ്യത ഉൾപ്പെടെ. സ്വപ്നങ്ങൾ, പലപ്പോഴും കാമനകളുടെ നിദ്രാകാശത്തിൽ എഴുതപ്പെടുന്ന മേഘചിത്രങ്ങളാണ്. ഉറക്കം ഞെട്ടുമ്പോൾ അവ മാഞ്ഞുപോകുന്നു - തന്റെ സ്വപ്നദേശത്തേക്ക് യാത്രപോകുന്ന നായകനോട് വഴിയാത്രയിൽ ഒപ്പം വന്നുപെടുന്ന ബുദ്ധസന്യാസി ഓർമ്മിപ്പിക്കുന്നത് ഇതാണ്. മദ്യപനേയും സന്യാസിയേയും ആരാണ് ഗൌരവമായി എടുക്കുക എന്ന് നായകൻ ആ വാദം പരിഹാസത്തോടെ തുടക്കത്തിൽ  തള്ളികളയുന്നുണ്ട്. നിർമമ ജീവിതത്തിന്റെ മോക്ഷകാംക്ഷകളെകുറിച്ചാണ് ബുദ്ധിസം പറയുക. തിബത്തൻ ബുദ്ധിസത്തിന്റെ ശക്തമായ സാന്നിദ്ധ്യമുള്ള ഭൂട്ടാനിൽ നിന്നും ഒരു ചലച്ചിത്രം ഉണ്ടാവുമ്പോൾ അതിൽ ഇത്തരമൊരു തത്വവിചാരത്തിന്റെ അടിയൊഴുക്ക് കാണാതിരിക്കുക എന്നതാവും ആശ്ചര്യകരം. ഖ്യെൻസെ നോർബു (Khyentse Norbu) എന്ന പ്രശസ്തനായ ബുദ്ധിസ്റ്റ് ലാമയാണ് ട്രാവലേഴ്സ് ആന്റ് മജിഷ്യൻസ് (Travellers and Magicians) എന്ന, ആദ്യമായി ഭൂട്ടാനിൽ വച്ച്  പൂർണ്ണമായും ചിത്രീകരിച്ച ഈ സിനിമ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് എന്നതിനാൽ കൂടി അത് അനിവാര്യമായി തീരും.

ഖ്യെൻസെ നോർബുവിന്റെ രണ്ടാമത്തെ സിനിമയാണിത് (ആദ്യത്തെ സിനിമ ‘ദി കപ്പ്’ ഇന്ത്യയിൽ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്). ഒരു സന്യാസിയുടെ സിനിമ എന്ന നിലയ്ക്കുള്ള ആദ്ധ്യാത്മികമായ ആശയപരിസരം ഇതിൽ പ്രകടമായി ഹാജരല്ല തന്നെ. ബെർട്ടൊലൂചിയുടെ സ്കൂളിൽ സിനിമ അഭ്യസിച്ച സന്യാസിയാണ് ഖ്യെൻസെ. തിബത്തൻ അഭയാർത്ഥികളുടെ പാലായനത്തിന്റെ ഭാഗമായി ആ ജനത ലോകത്തിന്റെ പല ഭാഗത്തും എത്തിപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് അവരുടെ ലാമമാർ അന്തർദേശീയമായ വീക്ഷണം ഉള്ളവരും വിവിധങ്ങളായ ചിന്താസരണികളെ ബുദ്ധിസത്തിന്റെ ആശയങ്ങളോട് സമപ്പെടുത്തി വ്യവഹരിക്കാൻ ശ്രദ്ധയുള്ളവരുമാണ്. ഇന്ത്യയിലും യു. കെയിലും ആയി വിദ്യാഭ്യാസം നേടുകയും, പല അന്താരാഷ്ട്ര സംഘടനകളുമായി ഇടപെട്ട് പ്രവർത്തിക്കുകയും ചെയ്യുന്ന ഖ്യെൻസെ, ബെർട്ടൊലൂചിയുടെ ‘ലിറ്റിൽ ബുദ്ധ’ എന്ന സിനിമയിൽ അടുത്തുനിന്ന് സഹകരിച്ചിട്ടുണ്ട്. സിനിമയുടെ സാധ്യതയും സങ്കേതവും ഉറപ്പുള്ള ഒരു സംവിധായകന്റെ സ്പർശം ഈ സിനിമയെ നവ്യമായ അനുഭവമാക്കുന്നു.

മൂന്ന് ഭാഗങ്ങളിൽ ഇന്ത്യയും ഒരു ഭാഗത്ത് ചൈനയും അതിർത്തിതീർക്കുന്ന, ഹിമാലയമലനിരകൾ കടന്നുപോകുന്ന ഒരു ചെറിയ രാഷ്ട്രമാണ് ഭൂട്ടാൻ. വംശീയമായും മതപരമായും തിബത്തിന്റെ ഭാഗങ്ങളുമായി കടുത്തൊരു സീമരേഖവരയ്ക്കാൻ സാധിക്കാത്ത രാജ്യം കൂടിയാണ് ഭൂട്ടാൻ - ഇന്ത്യൻ സംസ്ഥാനമായ സിക്കിമിനോടും. ചൈനയുടെ തിബത്തൻ അധിനിവേശത്തെകുറിച്ച് ഉറപ്പായും ഭയപ്പാടുള്ള ഭൂട്ടാൻ ബ്രിട്ടീഷ് കാലത്തിനു ശേഷം എന്നും ഇന്ത്യയോട് ചേർന്നുനിന്നു. ഇന്ത്യൻ സർക്കാരുമായി അടുത്തബന്ധം പുലർത്തിയിരുന്നെങ്കിൽ കൂടിയും ഈയടുത്ത കാലം വരെ, ഒരു സ്വതന്ത്രരാഷ്ട്രമെന്ന നിലയ്ക്ക്, അധികം തുറക്കലുകളില്ലാത്ത നയതന്ത്രമാണ് ഭുട്ടാൻ പ്രദർശിപ്പിച്ചിരുന്നത്. വംശഹത്യകൾ ഉണ്ടായില്ലെങ്കിലും, വംശീയമായ വിവേചനത്തിന്റെ ആരോപണങ്ങൾ ഭൂട്ടാൻ രാജഭരണത്തിനെതിരെയും ഉണ്ടായിട്ടുണ്ട്. എങ്കിൽകൂടിയും ഇപ്പോൾ ലോകത്തിലെ ഏറ്റവും സാമ്പത്തിക വളർച്ചയുള്ള രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ. അതുളവാക്കിയ സാംസ്കാരികമായ ധ്രുവീകരണത്തിന്റെ സംഘർഷം, സമകാലികമായി ഒരുവിധമുള്ള മൂന്നാലോകരാജ്യങ്ങളെല്ലാം കടന്നുപോകുന്ന ജീവിതാവസ്ഥയുടെ പരിസരം, അന്വേഷിക്കുന്നു ഈ ചലച്ചിത്രം.

ഭൂട്ടാന്റെ സാംസ്കാരികമായ വ്യക്തിരക്തത അടയാളപ്പെടുത്താനായി സിനിമയുടെ തുടക്കത്തിൽ തന്നെ സാന്ദർഭികമായി രണ്ട് ചിഹ്നങ്ങൾ കടന്നുവരുന്നുണ്ട്. ഒന്ന് നാടൻഅമ്പെയ്ത്ത് മത്സരമാണ്. കേരളത്തിലെ കബടികളിയോ പന്തുകളിയോ ഒക്കെ പോലെ ഹിമാലയത്തിന്റെ ഈ ഭാഗത്തെ താഴ്വരകളിൽ വാശിയേറിയ സായാഹ്നവിനോദമാണ് അമ്പെയ്ത്ത്. അതുപോലെ, ഊർവരതയുടെ ബിംബം തടിയിലും മറ്റും നിർമ്മിച്ചെടുക്കുന്ന ഭാരമേറിയ ലിംഗമാണ്. ഒരു ഗൃഹപ്രവേശത്തിന്റെ ഭാഗമായി ഈ അചാരത്തിന്റെ പാർശ്വവീക്ഷണവും സിനിമ നൽകുന്നുണ്ട്. വിദൂരമായ ഭൂട്ടാൻ ഗ്രാമത്തിൽ എത്തുന്ന സർക്കാർ ഉദ്യോഗസ്ഥനായ ഡോൺഡുപ്പിന് പക്ഷെ ഇക്കാര്യങ്ങളിലൊക്കെ പരിഹാസം കലർന്ന നിസ്സംഗതയാണ്. അയാളുടെ സ്വപ്നദേശം അമേരിക്കയാണ്. റ്റിംഫുവിലെ അമേരിക്കൻ എംബസ്സിയിലേക്ക് ചെല്ലാൻ കൂട്ടുകാരന്റെ കത്തുവരുന്നതും കാത്ത് അസ്വസ്ഥനായി കഴിയുന്ന ഡോൺഡുപ്പിലാണ് സിനിമ തുടങ്ങുന്നത്.

ഉൾഗ്രാമത്തിൽ നിന്നും റ്റിംഫുവിലേക്കുള്ള ഏക ബസ് നഷ്ടപ്പെടുന്ന ഡോൺഡുപ് കൂടുതൽ അസ്വസ്ഥനായി കാൽനടയായും ലോറിയിലുമൊക്കെയായി യാത്രതുടരുമ്പോൾ വഴിക്കുള്ള സ്ഥലങ്ങളിൽ നിന്നും  മറ്റുചില യാത്രക്കാർ കൂടി അയാൾക്കൊപ്പം ചേരുന്നു. അതിലൊന്ന് ഒരു യുവസന്യാസിയാണ്. വൃദ്ധനായ ആപ്പിൾ കച്ചവടക്കാരൻ, മദ്യപൻ, ഒരു അച്ചനും മകളും, ലോറി ഡ്രൈവർ - ഇവരാരും ഡോൺഡുപ്പിനെ പോലെ അസ്വസ്ഥരോ തിരക്കുള്ളവരോ അല്ല എന്നുമാത്രമല്ല ഈ ലോകത്തിലെ മുഴവൻ സമയവും തങ്ങൾക്കുള്ളതാണ് എന്ന് വിശ്വസിക്കുന്നവർ കൂടിയാണെന്ന് തോന്നും. വളരെ അടിസ്ഥാനത്തിൽ മനുഷ്യാവസ്ഥ അഭിമുഖീകരിക്കുന്ന അസ്തിത്വസംബന്ധിയായ ദ്വന്ദം ലളിതമായി ഇവിടെ വിന്യസിക്കപ്പെടുന്നു. ഡോൺഡുപ്പിനൊഴിച്ച് സഹയാത്രക്കാർക്കാർക്കും മറ്റൊരു സ്വപ്നനാടിനെ ഓർത്തുള്ള മോഹങ്ങളില്ല. സന്യാസിയെ മാറ്റിനിർത്തിയാൽ മറ്റ് സഹയാത്രികർക്കാർക്കും തന്നെ തങ്ങളുടെ പരിസരത്തിനപ്പുറത്തുള്ള ഒരു ലോകത്തെകുറിച്ച് അറിവോ, അറിയാനുള്ള ആഗ്രഹം തന്നെയോ ഇല്ല. ആയിരിക്കുന്ന സ്വതരീതിക്കതീതമായ ജീവിതത്തെകുറിച്ച് വിചാരിക്കുക എന്നതിന്റെ ബോധതലം തന്നെ അവരിൽ റദ്ദാണെന്നു കരുതാം. എന്നാൽ ഡോൺഡുപ്പുമായി താരതമ്യം ചെയ്യുമ്പോൾ അവരെല്ലാവരും അത്ഭുതകരമാംവിധം സ്വസ്ഥരും സന്തോഷമുള്ളവരുമായി കാണപ്പെടുന്നു. പ്രാഥമികതയിലെ ഇത്തരം സ്വസ്ഥതകൾ പക്ഷെ പുരോഗനോന്മുഖമോ സർഗാത്മകമോ ആവില്ലതന്നെ. സംവിധായകന്റെ ആത്മസ്ഫുരണമുള്ള യുവസന്യാസി പ്രമേയത്തിൽ പ്രസക്തമാവുന്നതിവിടെയാണ്.

സ്വപ്നദേശത്തിന്റെ അമൂർത്തതയേയും മായികതയേയും സന്യാസി ഒരു കഥയിലൂടെയാണ് പ്രകാശിപ്പിക്കാൻ ശ്രമിക്കുന്നത്. കഥയിലേക്ക് കടക്കുമ്പോൾ സിനിമയുടെ അഖ്യാനസ്വഭാവം പ്രകടമായും മാറുന്നു. സാധാരണമായ ഒരു റോഡ് മൂവി എന്നമാതിരി, വളരെ ലളിതവും സ്ഥൂലവുമായി അതുവരെ തുടർന്ന നറേഷൻ കാഴ്ചയിലും പാഠത്തിലും സങ്കീർണ്ണമായ നിറപകർച്ചയിലേക്ക് കുതിരയോടിച്ച് പോകുന്നു അതിനുശേഷം. മദ്യത്താൽ ഉന്മത്തനാവുന്ന റ്റാഷി (സന്യാസി പറയുന്ന കഥയിലെ മുഖ്യകഥാപാത്രം) തനിക്കു പരിചയമില്ലാത്ത കുതിരയുടെ പുറത്തുകയറി ഓടിച്ചുപോകുമ്പോൾ ഒരു ഇന്ദ്രജാലത്തിലെന്നതുപോലെ കഥാപരിസരം ഇരുണ്ടതും നിഗൂഡവുമായ തലമാർജ്ജിക്കുന്നു. റ്റാഷി ഇന്ദ്രജാലം പഠിക്കുന്ന വിദ്യാർത്ഥിയാണെന്നതും അവൻ പതിവില്ലാതെ മദ്യപിച്ചിരിക്കുന്നു എന്നതും അഖ്യാനത്തെ മായികവും സ്വപ്നസമാനവും ആക്കുന്നതിനുള്ള യുക്തിഭദ്ര പശ്ചാത്തലം നിവർത്തിക്കുന്നു. മൂന്ന് തലങ്ങളിലുള്ള കഥാലോകം ലയസാന്ദ്രതയോടെയാണ് സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്നത് - ഡോൺഡുപ്പും സന്യാസിയുമൊക്കെ പ്രത്യക്ഷപ്പെടുന്ന സമകാലത്തിന്റെ നേർവർണ്ണം, സന്യാസി പറയുന്ന റ്റാഷിയുടെ കഥ, റ്റാഷി എത്തപ്പെടുന്ന സ്വപ്നലോകത്തിന്റെ നിഴൽനിറം. ഛിന്നമായ കഥാതലങ്ങളെ തുന്നിച്ചേർത്തിരിക്കുന്നതിലെ ലയബോധം ഉത്തരാധുനികമായ ആഖ്യാനസ്വഭാവത്തിന്റെ സ്വാഭാവികനിലയാർജ്ജിക്കും.

റ്റാഷിയുടെ ‘സ്വപ്നദേശം’ അടുത്ത ഗ്രാമത്തിലെ സുന്ദരികളായ പെൺകുട്ടികളാണ്. സ്വന്തം ഗ്രാമത്തിലെ ദാരിദ്ര്യംപിടിച്ച പെൺകുട്ടികളിൽ അവന് താൽ‌പ്പര്യമില്ല. അപ്രതീക്ഷിതമായി ഒരു  കുതിരയെ കിട്ടുമ്പോൾ അവൻ അതിൽ കയറി പോകുന്നതും അയൽഗ്രാമത്തിലേക്കാവും. എന്നാൽ കുതിരസവാരി നടത്താൻ പരിചയമില്ലാത്ത റ്റാഷിയെ കാടിനുള്ളിലൂടെ മറ്റെവിടേയ്ക്കോ കൊണ്ടുപോകുന്നു ആ കുതിര. കാടിനുള്ളിലൂടെയുള്ള ഈ കുതിരസവാരിയുടെ ദൃശ്യവിന്യാസം ഒരു മാസ്റ്റർ ചലചിത്രകാരന്റെ കയ്യൊപ്പായി മാറും. ഡോൺഡുപ്പിന്റെ വാസ്തവികലോകത്തുനിന്നും റ്റാഷിയുടെ സ്വപ്നത്തിലേക്ക് അസ്വാഭാവികതയുടെ സ്പർശമില്ലാതെ അനുവാചകനും കുതിരസവാരിചെയ്യും. നിയതവും മൂർത്തവുമായ കാമനകളല്ല പലപ്പോഴും മനുഷ്യനെ നയിക്കുക. റ്റാഷിയും സുന്ദരികളായ പെൺകുട്ടികളെ ഇഷ്ടപ്പെടുന്നത് ലക്ഷ്യമില്ലാത്ത ഒരു അഭിനിവേശത്താലാണ്. മദാലസയും കാമാതുരയുമായ ഒരു സ്ത്രീയിൽ ചെന്നുപെടുമ്പോൾ താനാഗ്രഹിച്ചിരുന്നത് ഇതാണോ എന്ന വിചാരങ്ങൾ ഉയരാനാവുന്നതിനപ്പുറത്തുള്ള മോഹവലയുടെ മായികതയിൽ റ്റാഷി പെട്ടുപോവുകയാണ്. ചിന്താജീവിതം നിലനിർത്താനാഗ്രഹിക്കുന്ന ചില നൈതിക ചോദ്യങ്ങളും ഉത്തരങ്ങളും  സ്വാഭാവികമാവാൻ അനുവദിക്കാതെ ആ അഭിനിവേശത്തിന്റെ സാഹചര്യം സങ്കീർണ്ണമാവുന്നു. ഡെകേയ് എന്ന സ്ത്രീയുടെ ലാസ്യസൌന്ദര്യത്തിൽ ഡോൺഡുപ്പിന്റെ സ്വപ്നദേശത്തെ സന്നിവേശിപ്പിക്കുകയാണ് തന്റെ കഥയിലൂടെ സന്യാസി. അയഥാർത്ഥമായ ക്ഷണികസ്വപ്നങ്ങളിലുള്ള സുഖാഭിരമിക്കൽ അതിൽ തന്നെ അന്തർലീനമായ അനിവാര്യദുരന്തത്തിലേക്ക് കൊണ്ടുപോയേക്കും. ദുരന്തങ്ങളാണ് പുനർവിചിന്തനങ്ങൾ ഉണ്ടാക്കുന്നത്. കാടിനു നടുവിലെ ഉദ്യാനസമാനമായ കുറ്റിച്ചെടികൾക്കിടയിൽ കിടന്നുകൊണ്ട് റ്റാഷിയും ഡെകേയും നടത്തുന്ന ഗൂഡാലോചനയുടെ ദൃശ്യം സിനിമയിലെ ഏറ്റവും മനോഹരവും ശക്തവുമായ സീനാണ് - അപൂർവ്വമായ ഏതോ വാദ്യോപകരണത്തിൽ നിന്നുവരുന്ന വിചിത്രമായ സംഗീതത്തിന്റെ പതിഞ്ഞ സ്ഥായിയിലുള്ള ആരോഹണാവരോഹണങ്ങൾ സുനിശ്ചിതമായ ദുരന്തത്തിന്റെ മുന്നറിവ് അനുവാചകനിലേക്ക് സംക്രമിപ്പിക്കുന്നു.      

കഥയ്ക്കുള്ളിലെ സ്വപനത്തിൽ നിന്നും ആ സ്ത്രീകഥാപാത്രം ഒരു മിന്നലാട്ടം പോലെ ഡോൺഡുപ്പിന്റേയും സഹയാത്രികരുടേയും  മുന്നിൽ വന്നുപോകുന്നുണ്ട്. അവരെക്കണ്ടിട്ടും നിർത്താതെപോകുന്ന മേഴ്സിഡസ് കാറിനുള്ളിലിരിക്കുന്ന പെണ്ണിനും ഡെകേയുടെ മുഖമാണെന്ന് ഞെട്ടലോടെ അനുവാചകൻ അറിയുന്നു. “ആ സ്ത്രീയും ഡോൺഡുപ്പിനെപ്പോലെ അമേരിക്കയിലേക്കു തിരക്കിട്ടു പോവുകയാണെന്ന് തോന്നുന്നു” എന്ന് സന്യാസി പറയുമ്പോൾ, അയാൾ തന്റെ കഥയിലെ ആശയത്തെ ജീവിച്ചിരിക്കുന്ന വ്യക്തികളുടെ കാലികവ്യഗ്രതകൾ മുന്നോട്ടുവയ്ക്കുന്ന  ആശയത്തിലേക്ക് പരോക്ഷമായി ആരോപിക്കുകയാണ് ചെയ്യുന്നത്. സിനിമ, കലയെന്ന നിലയക്ക് സത്യാത്മകമായ ഔന്നത്യങ്ങളെ അന്വേഷിക്കുന്ന അതീതതലം, ആധുനികാനന്തര കല മുന്നോട്ടുവയ്ക്കുന്ന ആഖ്യാനസ്വഭാവത്തിന്റെ ദർശനപരമായ വ്യതിരക്തത, ഇവിടെ സർഗാത്മകമായി പ്രകാശിപ്പിക്കപ്പെടുന്നുണ്ട്.

ആശയങ്ങളെ സമൂർത്തമായി അവതരിപ്പിക്കാനുള്ള ശക്തമായ ആയുധമാണ് ദ്വന്ദങ്ങളുടെ താരതമ്യം. ഡെകേയ് എന്ന മദാലസമായ സ്വപ്നലോകത്തിനു വിപരീതമായി വിന്യസിക്കപ്പെടുന്നു യാഥാർത്ഥ്യമായി മുന്നിലുള്ള സോനം എന്ന  ഗ്രാമീണപെൺകുട്ടി. ഒറ്റനോട്ടത്തിൽ തന്നെ അവരുടെ മുഖഭാവങ്ങളും ശരീരചലനങ്ങളും തികച്ചും വ്യത്യസ്തമായ രണ്ട് ലോകങ്ങളെ പ്രക്ഷേപണംചെയ്യുന്നു. സോനം വിദ്യാഭാസത്തിൽ പിറകിലായതുകൊണ്ട് കോളേജിൽ പ്രവേശനം കിട്ടാതെ അച്ഛനോടൊപ്പം ഗ്രാമത്തിൽ വന്നു താമസിച്ച് റൈസ്പേപ്പർ നിർമ്മാണത്തിൽ അയാളെ സഹായിക്കുകയാണ്. എന്നാൽ യാത്രക്കിടയിൽ ഒരു സമയം അവൾ ഡോൺഡുപ്പിനോട് പറയുന്നുണ്ട്, മാർക്ക് കുറവായതുകൊണ്ടോ തുടർവിദ്യാഭ്യാസത്തിന് പ്രവേശനം ലഭിക്കാത്തതുകൊണ്ടോ അല്ല താൻ തിരിച്ച് ഗ്രാമത്തിലേക്ക് വന്നത് എന്ന്. നാട്ടിൽ വൃദ്ധനായ അച്ഛൻ തനിച്ചായിപോകുമല്ലോ എന്ന വ്യഥയിൽ, അങ്ങിനെയൊരു കള്ളം പറഞ്ഞ് അവൾ നഗരത്തിൽ നിന്നും മടങ്ങുകയായിരുന്നു. സിനിമയുടെ തുടക്കത്തിൽ, ഡോൺഡുപ്പിനോട് അവന്റെ കൂട്ടുകാരൻ ചോദിക്കുന്നുണ്ട് നീ അമേരിക്കയിൽ പോകുമ്പോൾ പ്രായമായ അച്ഛനേയും അമ്മയേയും ആരു സംരക്ഷിക്കും എന്ന്. അവരെങ്ങിനെയെങ്കിലും ജീവിച്ചോളും എന്ന അലസമായ മറുപടിയാണ് ഡോൺഡുപ് പറയുന്നത്. വ്യത്യസ്ഥമായ വീക്ഷണങ്ങൾ പക്ഷെ ഒരു സന്ദേശം എന്ന നിലയ്ക്കുള്ള പ്രകടനപരതോടെയല്ല പ്രകാശിപ്പിക്കപ്പെടുക - പ്രമേയം ലീനമായി വിക്ഷേപണം ചെയ്യുന്ന ദ്വന്ദങ്ങളെ, കാഴ്ച്ചക്കാരന് തന്റെ മനോനിലയനുസരിച്ച് പ്രശ്നവൽക്കരിക്കാമെന്നാവും അത്.

ഡോൺഡുപ് അമേരിക്കയിലേക്കുള്ള യാത്ര ഒഴിവാക്കിയോ? അയാൾ ഗ്രാമത്തിലേക്ക് മടങ്ങിചെല്ലുകയും സോനത്തെ വീണ്ടും കാണുകയും ചെയ്തിരിക്കുമോ? അത്തരം തീർപ്പുകളിലേക്കൊന്നുമെത്താതെ സോനത്തേയും അച്ഛനേയും വഴിയിൽ ഉപേക്ഷിച്ച് അയാൾ റ്റിംഫുവിലേക്കുള്ള യാത്രതുടരുമ്പോൾ സിനിമ കഴിയുന്നു. പക്ഷെ സ്വപ്നദേശങ്ങളുടെ നിരർത്ഥത അയാളറിയാതിരിക്കുന്നില്ല - തന്റെ അമേരിക്കൻയാത്രയെക്കുറിച്ച് സന്യാസിയുമായുള്ള ഒരു ഫലിതസംഭാഷണത്തിലാണ് അയാൾ യാത്രയുടെ അവസാനഭാഗത്ത്. തുടക്കത്തിൽ കണ്ടതുപോലെ  അപ്പോൾ അയാൾ അസ്വസ്ഥനല്ല, തിരക്കുള്ളവനുമല്ല. ഉറക്കെ ചിരിച്ചുകൊണ്ട് അയാൾ ജീവിതത്തിന്റെ മറ്റൊരു രേഖ മുറിച്ചുകടക്കുന്നു, സിനിമയുടെ സാക്ഷാത്കാരകൻ സാർത്ഥകമായ ഒരു തത്വവിചാരത്തിന്റേയും.

00

Friday, 9 May 2014

തേനീച്ചയുടെ സൂക്ഷ്മമാനസം

നോക്കാന്‍ കുട്ടികളുടെ കണ്ണ് വലിയൊരു സാധ്യതയാണ് - ശ്രമകരമായ സാധ്യത. നിഷ്കളങ്കതയുടെ സങ്കീര്‍ണത എന്നൊരു പരികല്പനയെ ഇവിടേയ്ക്ക് കൊണ്ടുവരാം - ധൈഷണികമായി സാക്ഷരനായ പ്രേക്ഷകന്റെ രസമാപിനിയില്‍ അതങ്ങിനെയാവും അനുഭവവേദ്യമാവുക.  റൊസെല്ലീനിയുടെ 'ജെര്‍മനി ഇയര്‍ സീറോ'യും സത്യജിത് റേയുടെ 'പതേര്‍പാഞ്ചാലി'യുമൊക്കെ ഇത്തരം സിനിമാഖ്യാനങ്ങളുടെ ആഴമുള്ള പ്രതലങ്ങലാണ്. സ്പാനിഷ് ചലച്ചിത്രകാരനായ വിക്തോര്‍ എറീസെ (Victor Erice) യുടെ The Spirit of the Beehives' എന്ന സിനിമയും പ്രാഥമികമായി ഈ ഗണഗുണം ഉള്‍പ്പേറുന്നു.

സ്പെയ്നിലെ ഒരു ഗ്രാമപ്രദേശമാണ് കഥാദേശം. 1940  - ആണ് കഥാകാലം.  മൂന്നു വര്‍ഷത്തെ ആഭ്യന്തരകലാപത്തിനു ശേഷം ഫ്രാങ്കോയുടെ ഭരണത്തിന്റെ ആദ്യവര്‍ഷം. ഒരു നിശ്ശബ്ദസാന്നിദ്ധ്യമായി യുദ്ധാനന്തരതയുടെ പേടിപ്പെടുത്തുന്ന മൌനം വലിയ ഫ്രെയ്മുകളില്‍ തെളിയുന്ന ഗ്രാമീണലാന്‍ഡ്സ്കേപ്പിന്റെ മഞ്ഞനിറത്തില്‍ പതിഞ്ഞുകിടക്കുന്നു. മുഖ്യകഥാപാത്രമായ അന്ന എന്ന കുട്ടിയുടെ അമ്മ യുദ്ധത്തില്‍ പിളര്‍ന്നുപോയ പ്രണയത്തിന്റെ ഓര്‍മ്മകളെ കാമുകനുള്ള കത്തുകളില്‍ നിറച്ച് വീടിനുള്ളിലെ അരണ്ടവെട്ടത്തില്‍ യുദ്ധവിഹ്വലതകളുടെ മൈന്‍ഡ്സ്കേപ്പും പ്രകാശിപ്പിക്കുന്നു. 1975 - ല്‍ അവസാനിച്ച ഫ്രാങ്കോയിസ്റ്റ്റ് ഭരണത്തിന്റെ അവസാന നാളുകളാണ് സിനിമയുടെ നിര്‍മ്മാണകാലം. രണ്ടാം ലോകയുദ്ധസമയത്ത് ഫാസിസ്റ്റ് സര്‍ക്കാരുകളോട് സഖ്യംപുലര്‍ത്തിയ ഫ്രാങ്കോയുടെ ഭരണം കാലാന്തരത്തില്‍ സഹനീയമായ ഒരു മദ്ധ്യവര്‍ത്തിത്വത്തിലേക്ക് നീങ്ങിയിരുന്നുവത്രേ. എങ്കില്‍കൂടിയും ഈ ചിത്രത്തെ ദേശസൂചക ബിംബകല്പനകളുടെ അടരുകളായും കണ്ടെടുക്കാം.


അന്നയെക്കാള്‍ അല്‍പ്പം മുതിര്‍ന്ന അവളുടെ സഹോദരിയാണ് ഇസബേല്‍ . അന്നയെപ്പോലെ ശുദ്ധനിഷ്കളങ്കതയുടെ വിഭ്രമകൂതൂഹലങ്ങളൊന്നും ഇസബേലിനില്ല. അധികാരത്തിന്റെ പ്രമത്തത പ്രവര്‍ത്തിക്കുന്നതിന്റെ ബിംബകല്പന പോലെ ഒരു പൂച്ചയെ അവള്‍ കഴുത്തുഞെരിച്ച് കൊല്ലാന്‍ശ്രമിക്കുന്നത് കുറച്ചു സമയമെടുത്തുതന്നെ സിനിമ കാട്ടിത്തരുന്നുണ്ട്. അന്നയുടെ കൌതുകങ്ങളെ വഞ്ചിക്കുന്ന വിക്രിയകളും കഥകളും എപ്പോഴും ഇസബേലിന്റെ കയ്യിലുണ്ട്. ദേശങ്ങള്‍ ഉണ്ടാവുന്നതില്‍ തന്നെ നിഷ്കളങ്കരഹിതമായ ഒരുതരം സ്വാര്‍ത്ഥതയുടെ പങ്ക് അടിസ്ഥാനപ്പെട്ടിരിക്കുന്നു. അതിനെ ഒഴിവാക്കി നിര്‍ത്തുകയോ മറക്കാന്‍വിടുകയോ ചെയ്തുകൊണ്ടേ ദേശങ്ങളിലെ ഫാസിസ്റ്റ് ഭരണക്രമങ്ങളെ കുറിച്ച് ആലോചിക്കാനാവു. ദേശീയത ഫാസിസത്തിന്റെ മാത്രം വിളഭൂമിയല്ലല്ലോ. അന്നയുടെ നിഷ്കളങ്കതയും ഇസബേലിന്റെ നിഷ്കളങ്കരാഹിത്യവും ഒരു ദേശരൂപകമായി, മറവിയുടെ ഈ തലത്തില്‍ മാത്രമാവും പ്രസക്തമാവുക.

ഒന്നിലധികം കലകളുടേയും സാങ്കേതികതയുടേയും സമന്വയമായ സിനിമയെന്ന ആവിഷ്ക്കാരത്തിന് അനായാസസംപ്രേക്ഷണശേഷി കൂടുതലാണ്. ഒരു വലിയ കൂട്ടം അനുവാചകരെ കുറഞ്ഞ സമയംകൊണ്ട് ഏറെക്കൂറെ സമാനവും സവിശേഷവുമായ മാനസികനിലയിലേക്ക് ഉയര്‍ത്താന്‍ സിനിമയ്ക്കാവും. ഒരേസമയം പരസ്യവും സ്വകാര്യവുമായ അഭിമുഖീകരണത്തെ സിനിമ ആഗ്രഹിക്കുന്നു. ഹോം തിയറ്ററുകളുടെ കാലത്തും സിനിമാകൊട്ടകകളുടെ പ്രയോഗം വര്‍ദ്ധിക്കുന്നത് പ്രകാശനത്തിന്റെ വ്യത്യസ്ഥമായ ഇടങ്ങളെ വെളിവാക്കും. കഥ നടക്കുന്നതിന് ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് റിലീസ് ചെയ്ത 'ഫ്രാങ്കെന്‍സ്റ്റൈന്‍' എന്ന സിനിമ അന്നയും ഇസബേലും കാണുന്നിടത്ത് നിന്നാണ് സംഭവങ്ങള്‍ ആരംഭിക്കുന്നത്. അന്ന ആ ചലച്ചിത്രത്തിന്റെ ഭ്രമലോകത്ത് പെട്ടുപോകുന്നു. കഥയുടെയും ജീവിതത്തിന്റെയും അതിര്‍ത്തി അവ്യക്തമാവുന്ന നേര്‍ത്തവരയിലൂടെയാണ് പിന്നീടവള്‍ സഞ്ചരിക്കുന്നത്. അവിടെ അവളെ മഥിക്കുന്ന പ്രാഥമികമായ ചില ചോദ്യങ്ങളാണ് ചിത്രത്തിന്‍റെ തന്തുവിനെ നിയന്ത്രിക്കുക.

ആഭ്യന്തരകലാപത്തിന്റെ നേരിട്ടുള്ള സൂചന കൊടുത്തുകൊണ്ട് മുറിവേറ്റ ഒരു വിപ്ലവകാരി ആ ഗ്രാമത്തിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ എത്തുകയും അന്ന അയാളെ കണ്ടുമുട്ടുകയും ചെയ്യുന്നു. ഫ്രാങ്കെന്‍സ്റ്റൈന്‍ സിനിമയിലെ സത്വം മരിച്ചിട്ടില്ലെന്നും, ആ വീട്ടില്‍ താമസമുണ്ടെന്നും  കരുതുന്ന അന്നയുടെ വിഭ്രമചിന്തകളിലേക്കാണ് അയാള്‍ വരുക. അവള്‍ ഒരുവേള സിനിമയിലെ ബാലിക ആയി മാറുകയാണ്. ആഭ്യന്തരകലാപത്തിന്റെ തുടക്കത്തില്‍ തന്നെ കൊല്ലപ്പെട്ട, സ്പെയിനിന്റെ എക്കാലത്തെയും പ്രശസ്ത കവിയും നാടകപ്രവര്‍ത്തകനുമൊക്കെയായ ലോര്‍ക്കയുടെ (Federico Garcia Lorca) രൂപസാദൃശ്യമുള്ള ഈ വിപ്ലവകാരിയിലൂടെ ഒരു ആശയപ്രയോഗത്തിന്റെ അസ്തിത്വത്തെ സംവിധായകന്‍ സന്നിവേശിപ്പിക്കുകയായിരുന്നു എന്നും വായിച്ചെടുക്കാം.

രാഷ്ട്രീയമായ അന്തര്‍ശീലുകള്‍ക്ക് ഉപരിയായി തേനിച്ചകൂടിന്റെ ഹെക്സഗണല്‍ സങ്കീര്‍ണതയില്‍ ജീവിതത്തെ വിന്യസിക്കാനുള്ള ശ്രമം സിനിമ പ്രകാശിപ്പിക്കുന്നു. തേനീച്ചകളെ വളര്‍ത്തുകയും അവയുടെ ജീവിതരീതികള്‍ പഠിച്ച് താത്വികമായി അടയാളപ്പെടുത്തുകയും ചെയ്യുന്നതില്‍ അനുധാവനതയോടെ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന ആളാണ് അന്നയുടെ അച്ഛന്‍ . ഭാര്യയുമായി അയാളിടപെടുന്നതിന്റെ സീനുകള്‍ സിനിമയില്‍ ഇല്ല എന്നുതന്നെ പറയാം. യുദ്ധത്തില്‍ ഭാര്യയ്ക്ക്  ഉപേക്ഷിക്കേണ്ടി വന്ന പ്രണയത്തോട് അവര്‍ ഇപ്പോഴും പുലര്‍ത്തുന്ന അഭിനിവേശവും മറ്റും അയാളറിയുന്നില്ല എന്നാവില്ല ഈ വിച്ചേദനം സംപ്രേക്ഷണം ചെയ്യുക. തേനീച്ചകൂടുകളുടെ, തേനിച്ചകളുടെ ജീവിതത്തിന്റെ തന്നെ, സങ്കീര്‍ണത മുന്നിലേയ്ക്കുവയ്ക്കുക അതീതമായ ചില അനുഭവതലങ്ങളുടെ നിര്‍മ്മമത തന്നെയാവും. കുട്ടികളേയും കൊണ്ട് അടുത്തുള്ള കാട്ടിലേക്ക് യാത്രപോകുമ്പോള്‍ , കാടുള്‍ക്കൊള്ളുന്ന സൂക്ഷ്മമായ ജീവപ്രപഞ്ചത്തെ അടുത്തുനിന്ന് നോക്കി മനുഷ്യാവസ്ഥകളുമായി സാമ്യപ്പെടുത്തുകയോ താരതമ്യപ്പെടുത്തുകയോ ഒക്കെ ചെയ്യുന്ന ലളിതമാല്ലാത്ത ജീവിതരീതി അവരെ മനസ്സിലാക്കികൊടുക്കാനാണ് അയാള്‍ ശ്രമിക്കുക. പ്രശസ്ത സംവിധായകന്‍ കൂടിയായ ഫെര്‍ണാണ്ടോ ഫെര്‍നന്‍ ഗോമെസ് ഈ കഥാപാത്രത്തെ തറയ്ക്കുന്ന ഒരനുഭവമാക്കുകയും ചെയ്തു.

സിനിമ ആത്യന്തികമായി കാഴ്ചയുടെ കലയാണെന്നത് വളരെ പ്രാഥമികമായി ചര്‍വിതചര്‍വ്വണം ചെയ്യപ്പെടുന്ന പ്രസ്താവമാണ്. കാഴ്ച അനുഭവമാകുന്നത് പക്ഷെ സാധാരണത്വങ്ങളുടെ സംഭവ്യതയല്ല. സിനിമാനിര്‍മ്മാണത്തില്‍ അത് അസാമാന്യമായ പ്രതിഭാശിക്ഷണത്തിന്റെ ശ്രമകരമായ ദൌത്യം ആവശ്യപ്പെടും, അനുവാചകനില്‍ നിന്നുകൂടിയും. തേന്‍നിറത്തില്‍ (സേപിയ) ഈ ചലച്ചിത്രം ആദ്യാവസാനം നീളുന്നു. പിരിയഡ് സിനിമയെന്ന നിലയ്ക്കുള്ള അടരുകളെ കൃത്യമായി സംപ്രേക്ഷണം ചെയ്യാന്‍ ഈ വര്‍ണ്ണപകര്‍ച്ച നന്നായി സഹായിച്ചിരിക്കുന്നു. വിതയ്ക്കാത്ത പാടത്തിലെ ഉപേക്ഷിക്കപെട്ട കെട്ടിടത്തിന്റെ ആദ്യത്തെ ദൂരക്കാഴ്ച സന്നിവേശിപ്പിച്ച അപൂര്‍വമായ അനുഭവം വരാനിരിക്കുന്ന കഥാഗതിയുടെ ബീജം ഉള്‍പ്പേറുന്നു എന്നത് ആവിഷ്കാരവിന്യാസത്തിന്റെ സര്‍ഗ്ഗവൈവിധ്യം തന്നെ, ചലച്ചിത്രകാരന്‍ അഭിമുഖീകരിച്ച കലാചോദനയുടെ ചെറിയൊരു വരയലും.

00

Sunday, 4 May 2014

നിഗൂഡപുരാവൃത്തങ്ങളുടെ പ്രകൃതി

ഏതു ദേശത്തിനും നിഗൂഡമായ അതിന്റെ പുരാവൃത്തങ്ങളുണ്ട്. മനുഷ്യന്റെ നിസ്സാരതാബോധവും ഭൌമാതീതമായ ഏതോ ശക്തിയിലുള്ള ഭയാരാധനയും പ്രചോദിപ്പിച്ച ഭാവനാലോകമാണ് ഇത്തരം രഹസ്യാത്മകമായ കഥാലോകത്തിന്റെ പ്രഭവവും നീളിച്ചയും. ഒരു പൊന്നാപുരം കോട്ട, ഒരു ഹൈമവതി കുളം തുടങ്ങിയവയൊക്കെ ദേശപുരാവൃത്തത്തിന്റെ നിഗൂഡതകളുമായി തുടരുന്നു. ഇവയുടെ തുടക്കം അന്ത:സത്ത പോലെ തന്നെ അവ്യക്തമായിരിക്കുന്നു. എല്ലാത്തിനു പിന്നിലും മനുഷ്യന് വ്യതിരക്തയോടെ നിര്‍വചിക്കാനാവാത്ത ഏതോ അദൃശ്യശക്തികളുടെ ഇടപെടലാല്‍ മരണപ്പെട്ട, അപകടപ്പെട്ട, അപ്രത്യക്ഷമായ മനുഷ്യരുടെ കഥകള്‍ ബന്ധപ്പെടുന്നു. അത്തരം കഥകളുടെ നിജസാധ്യതകളെ അസാധുവാക്കുംവിധം മനുഷ്യമോഹങ്ങളെ അതിന്റെ രഹസ്യാത്മകത ആവേശിക്കുന്നിടത്തുവച്ചാണ് അവ പുരാവൃത്തങ്ങളായി മാറുന്നത്.

കലയുടെ, പ്രത്യേകിച്ച് സാഹിത്യത്തിന്റേയും സിനിമയുടെയും പ്രവര്‍ത്തിപ്രദേശത്ത്‌ അപസര്‍പ്പക സ്വഭാവമുള്ള ആവിഷ്ക്കാരങ്ങള്‍ പല നിലകളിലും വ്യാപകമായി തന്നെ പ്രകാശിപ്പിക്കപ്പെട്ടിട്ടുണ്ട്. ധൈഷണികവും മൂല്യവത്തുമായി ഔന്നത്യംപേറുന്ന കലാവിഷ്ക്കാരങ്ങളുടെയും ജനപ്രിയ വര്‍ണ്ണചേരുവകളുടെയും വ്യതിരക്തമായ ഇടങ്ങളിലെല്ലാം ഈ സങ്കേതം വീണ്ടും വീണ്ടും കടന്നുവരുന്നുണ്ട്. അത്തരത്തില്‍ നിഗൂഡതയുടെ ഒരു ചെറുപരിവേഷം ഉള്‍കൊള്ളുന്നുണ്ട് 'പിക്നിക് അറ്റ്‌  ഹാങ്ങിംഗ് റോക്ക്' എന്ന, പീറ്റര്‍ വിയയുടെ (Peter Weir) സംവിധാനത്തില്‍ വെട്ടംകണ്ട ആസ്ത്രേലിയന്‍ സിനിമയും. എന്നാല്‍ ഇതേ ജെനുസ്സില്‍ പെട്ട മറ്റു ചലച്ചിത്രങ്ങളില്‍ നിന്നും ഇതിനെ വത്യസ്ഥമാക്കുന്ന പ്രമേയപരമായ വ്യതിയാനം മനസ്സിലാക്കാന്‍, ഇതിന്റെ അമേരിക്കയിലെ റിലീസിംഗ് സമയത്ത് നടന്ന ഒരു ചെറുസംഭവം സൂചികയാവും. വിതരണക്കാര്‍ക്കായുള്ള പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ അതിലൊരാള്‍ കുടിച്ചു കൊണ്ടിരുന്ന ചായകോപ്പ സ്ക്രീനിലേക്ക് വലിച്ചെറിഞ്ഞു. ഹോളിവുഡ് സിനിമകളുടെ ആദിമദ്ധ്യാന്തങ്ങള്‍ പരിചയിച്ച ആ വിതരണക്കാരനെ, ഒരു നിഗൂഡതയും അനാവരണം ചെയ്യാതെ അവസാനിച്ച 'സസ്പെന്‍സ് ത്രില്ലറി'ന്റെ യുക്തിരാഹിത്യം ക്ഷുഭിതനാക്കിയത്രേ.

1900  - ലെ വാലന്റയിന്‍സ്‌ ദിനത്തില്‍  ഹാങ്ങിംഗ് റോക്കിലേക്ക് പിക്നിക്കിന് പോകുന്ന അടുത്തുള്ള ബോര്‍ഡിംഗ് സ്കൂളിലെ പെണ്‍കുട്ടികളില്‍പ്പെട്ട ഏതാനുംപേരും അവരുടെ ഒരദ്ധ്യാപികയും ദുരൂഹമായ സാഹചര്യത്തില്‍ അപ്രത്യക്ഷമാകുന്നതാണ് കഥാതന്തു.ജോവാന്‍ ലിന്‍സേയുടെ ഇതേ പേരിലുള്ള നോവലിനെ അധികരിച്ചാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആസ്ത്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തില്‍ മെല്‍ബണില്‍ നിന്നും ഏകദേശം എഴുപത്തിയഞ്ച് കിലോമീറ്റര്‍ വടക്കുമാറിയുള്ള ഒരു പാറകൂട്ടമാണ്‌  ഹാങ്ങിംഗ് റോക്ക്. ഈ സിനിമയുടെ അഭൂതപൂര്‍വ്വമായ വിജയത്തിനുശേഷം സിനിമ സംവദിച്ച നിഗൂഡത ഒരു പുരാവൃത്തമായി  ഹാങ്ങിംഗ് റോക്കിനെ പ്രശസ്തമാക്കുകയായിരുന്നു. ലിന്സേയുടെ നോവല്‍ വെട്ടം കാണുന്നതിനു മുന്‍പ് ഈ പാറക്കൂട്ടത്തിന് എന്തെങ്കിലും പ്രത്യേകതയുണ്ടായിരുന്നോ എന്ന സത്യം അന്വേഷിക്കുന്നതിനെ അപ്രസക്താമാക്കും വിധം സിനിമാപ്രേമികള്‍, ലോകത്തിന്റെ ഏത് ഭാഗത്തുനിന്നുള്ളവരായാലും, മെല്‍ബണിലെത്തിയാല്‍  ഹാങ്ങിംഗ് റോക്കിലേക്ക് ഒരു തീര്‍ഥാടനം നടത്താതെ മടങ്ങാറില്ല, സിനിമയ്ക്ക് മുന്‍പോ പിന്‍പോ രഹസ്യാത്മകമായ ഒരു അപ്രത്യക്ഷമാകലും ആ പാറകൂട്ടത്തില്‍ നടന്നതായി തെളിവുകളൊന്നും ഇല്ലെങ്കിലും. കോലാഹലങ്ങളില്ലാതെ കല പ്രതിബദ്ധവും പ്രതിരോധവുമായി പരിണമിക്കുന്നതിന്റെ സൂക്ഷമമായ ഇഴകള്‍ ഇവിടെ കാണാനാവും.  ഹാങ്ങിംഗ് റോക്കില്‍ ഒരു ഖനനം നടത്താന്‍ ആലോചിക്കുക അവിവേകമായേക്കും എന്ന തോന്നല്‍ ആരിലും ഉളവാക്കും വിധം സാമൂഹികാവബോധം ഉണ്ടാക്കിയെടുക്കാനായി ഈ സിനിമക്ക് എന്നത് ആ നിലയ്ക്കുള്ള കലാവീക്ഷണത്തെ ഉദാഹരിക്കാന്‍ ഉതകും.

സൌന്ദര്യാത്മകത (aesthetics) നിര്‍വചനങ്ങളെ ഉറപ്പായും വിഷമിപ്പിക്കും. കലയിലേക്ക്, സംസ്കാരത്തിലേക്ക്, പ്രകൃതിയിലേക്ക്, മറ്റൊരുതരത്തില്‍ പ്രാപഞ്ചികമായ എന്തിലേക്കും പതിയുന്ന നോട്ടത്തിന്റെ നിരൂപണാത്മകമായ വിചാരമോ പ്രകാശനമോ ആയിരിക്കുമോ അത്? അപ്പുറത്ത് വ്യക്തിനിഷ്ടമായ രുചികള്‍ നിര്‍ണ്ണയമാപിനിയായും നില്‍ക്കുന്നു. "Beauty is bought by judgment of the eye" എന്ന് ഷേക്സ്പീര്‍ എഴുതുമ്പോള്‍ ഫിലോസഫിക്കല്‍ വൈവിദ്ധ്യങ്ങളുടെ ഒരടരിലെ സ്പര്‍ശം മാത്രമേ ആകുന്നുള്ളൂ. ഏത് സൌന്ദര്യാന്വേഷണവും പൊതുവായൊരു സത്യത്തിലേക്കുള്ള കുതിക്കല്‍ കൂടിയാവുന്നുണ്ട്. കലയുടെ സൌന്ദര്യാത്മകത സംസ്ക്കാരത്തിന്റേയും പ്രകൃതിയുടെയും സൌന്ദര്യനിര്‍വചനത്തിലേക്ക് സമപ്പെടാന്‍ ആഗ്രഹിക്കുക വിചിത്രവും സങ്കീര്‍ണവുമായ ഈ സത്യാന്വേഷണത്തിന്റെ പടവേറ്റങ്ങളിലായിരിക്കും. തിരിച്ചുവരാതെ, തെളിയിക്കപ്പെടാതെ ബാക്കിയാവുന്ന പെണ്‍കുട്ടികളുടെ തിരോധാനം, ഈ സിനിമയില്‍, പ്രകൃതിയിലേക്കുള്ള മനുഷ്യകാമനകളുടെ ലയമായും അനുഭവിക്കാം. കലാനിര്‍മ്മിതിക്ക് ഉപയോഗിക്കുന്ന സങ്കേതങ്ങള്‍ സൌന്ദര്യാത്മകതയുടെ സത്യാന്വേഷണമായി സീനുകള്‍ സംവദിക്കും. തുടക്കത്തില്‍, പെണ്‍കുട്ടികളുടെ കുതിരവണ്ടിയാത്രയില്‍ വിദൂരതയില്‍ തെളിയുന്ന ഹാങ്ങിംഗ് റോക്കിന്റെ ചലനദൃശ്യത്തിന് അകമ്പടിയായി എത്തുന്ന ശബ്ദവീചികളുടെ വിചിത്രമായ അലകള്‍ പ്രകൃതിനിഗൂഡതയിലേക്ക് അനുവാചകനെ വലിച്ചിടും. നവയൌവ്വനകളായ പെണ്‍കുട്ടികളില്‍ അഭൌമമായ ഗന്ധര്‍വാവേശത്തിന്റെ കിനാവുകള്‍ തുടിക്കുന്നു എന്നതാവാം ആ പാത്രസൃഷ്ടികളുടെ വിന്യാസബലം. ആ ഉച്ചതിരിഞ്ഞ നേരത്ത് കത്തുന്ന സൂര്യന്റെ വെട്ടത്തില്‍ അവരെവിടേക്ക് പോയി...? ചോദ്യങ്ങളെ നിശബ്ദമാക്കും വിധം കല പ്രകൃതിയെ പ്രസരിപ്പിക്കുന്നു - എന്ന് പറഞ്ഞ്, ഒരുതരത്തില്‍, അവസാനിപ്പിക്കാം!

00

Tuesday, 22 April 2014

രതിജീവിതത്തിന്റെ സങ്കീർണ്ണ ഇടവഴികളിൽ...

പൊതുവേ പറഞ്ഞു കേള്‍ക്കാറുള്ള, ജീവിതത്തിന്റെ സങ്കീര്‍ണതകളെ ആധുനികതയുമായി അല്ലെങ്കില്‍ സമകാലവുമായി ബന്ധപ്പെടുത്തുന്ന സമവാക്യത്തിന്റെ സാംഗത്യം സംശയാസ്പദമാണെന്ന് തോന്നാറുണ്ട്. ഏറ്റവും ലളിതമായതിന്റെ സൃഷ്ടിയില്‍ അതിസങ്കീര്‍ണമായ രാസപ്രവര്‍ത്തനം പിന്നണിയില്‍ നടന്നിട്ടുണ്ടാവും എന്നത് ശാസ്ത്രത്തിന്റെ മാത്രം ഭൂമികയല്ല, ശാസ്ത്രാതീതമായവകളുടെ കൂടിയാവും. അത് കാലാതീതം ആവാതെ തരമില്ല. ലളിതമായ ജീവിതപരിസരങ്ങളില്‍ നിന്ന് 'മഹാഭാരത'വും അജന്തയും എല്ലോറയും സൂക്ഷ്മശില്പസമൃദ്ധമായ ക്ഷേത്രപരമ്പരകളും ഉണ്ടാവില്ല, സൌന്ദര്യത്തിന്റെ മൂര്‍ത്തരൂപമായി വീനസും ആഫ്രഡിറ്റിയും പിറക്കില്ല, മധ്യകാലത്ത് നിര്‍മ്മിതമായ കൂറ്റന്‍പള്ളികളില്‍ വിചിത്രമായ ജ്യാമതീയപരീക്ഷണങ്ങള്‍ നടക്കില്ല, മൈക്കല്‍ അഞ്ചലോയ്ക്ക് മോണലിസയേയും ഷേക്സ്പീറിന് മാക്ബത്തിനെയും സങ്കല്‍പ്പിക്കാനാവില്ല. ജീവിതം എന്നും എവിടെയും സങ്കീര്‍ണമായിരുന്നു എന്നുകരുതാനേ തരമുള്ളൂ.

ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വൈകാരികബന്ധത്തിലൂടെ കാലത്തിന്റെ സങ്കീര്‍ണതകള്‍ അന്വേഷിച്ചുപോകുന്ന ഒരു കലാകാരന്റെ വിഹ്വലതകളായി സ്റ്റാന്‍ലി കുബ്രിക്കിന്റെ അവസാന സിനിമ ആവേശിക്കും. ബഹുലമായ ജീവിതസങ്കീര്‍ണതകളെ അനാവരം ചെയ്യാനുള്ള ശ്രമങ്ങള്‍ സൂക്ഷ്മമായ ഇടങ്ങളുടെ ഉദാഹരണവിന്യാസങ്ങള്‍ കൊണ്ട് മാത്രമേ സാധ്യമാവുകയുള്ളു എന്ന് നല്ല കലാകാരന്മാര്‍ എന്നും കാണിച്ചുതന്നിട്ടുണ്ട്. വിവാഹംകഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം, ലൈംഗീകതയെ കുറിച്ചുള്ള ഗോപ്യവും ഇരുണ്ടതുമായ പുനരാലോചനകളിലൂടെ ബില്ലും ആലിസും കടന്നുപോകുന്നുണ്ട്. ഭൌതീകമായ ജീവിതത്തിന്റെ ഇടങ്ങളിളല്ല ഇത് സംഭവിക്കുന്നത്‌ - ഒരു അതീതതലത്തിലാണ്. സിനിമ മുഴുവന്‍ പതിഞ്ഞ താളത്തില്‍, വിചിത്രമായ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍, അലങ്കരിക്കപ്പെട്ട വീടുകളുടെ നിഴല്‍വീണ ഉള്ളറകളില്‍, രാത്രിയുടെ തെരുവുകളില്‍ ഒക്കെയാണ് കഥ നിവര്‍ത്തിയിട്ടിരിക്കുന്നത്.

സദാചാരത്തിനും വ്യഭിചാരത്തിനും ഇടയ്ക്ക് ഒരു ചുവടുവയ്പ്പിന്റെ അകലമേയുള്ളൂ. ഈ ചെറിയ ഇടനാഴിയിലൂടെയാണ് സിനിമ കടന്നുപോകുന്നത്, നായകന്റെയും നായികയുടെയും സൂക്ഷ്മമായ മനോവിചാരങ്ങളെ നിശിതമായി പിന്തുടര്‍ന്നുകൊണ്ട്. അശരീരികളും ആത്മഗതങ്ങളുമില്ലാതെ കാഴ്ചയിലൂടെ മാത്രം ചിന്തയെ സംപ്രേഷണം ചെയ്യുന്ന സിനിമയെന്ന കലയുടെ അപൂര്‍വ്വവിന്യാസങ്ങള്‍ ഈ ചിത്രം കാട്ടിത്തരും. മൊറാലിറ്റിയുടെ ദര്‍ശനത്തില്‍ താനേത് ചേരിയിലാണെന്ന് ശങ്കയ്ക്കിടയില്ലാത്ത വിധം സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ലൈംഗീകതയുടെ സാഹസികസഞ്ചാരങ്ങള്‍ വ്യക്തിജീവിതത്തിന്റെ അരികുകളില്‍ എപ്പോഴും സന്നിഹിതമെന്നും അറിയുന്നുണ്ട്. ഈ സംഘര്‍ഷത്തിന്റെ സങ്കീര്‍ണമായ സംപൂരണമാണ് ഈ സിനിമയുടെ സ്വത്വം.

താന്‍ അവിചാരിതമായി ചെന്നുപെടുന്ന ഒരു സമൂഹരതിയില്‍ നിന്നും, അതിന്റെ മറ്റു അപകടങ്ങളില്‍ നിന്നും, രക്ഷപ്പെടുത്തി വിടുന്ന സ്ത്രീയുടെ മരണമുള്‍പ്പെടെയുള്ള രഹസ്യങ്ങള്‍ തിരക്കിനടന്ന് കണ്ടുപിടിക്കുന്നുണ്ട് ബില്‍. പെട്ടെന്നോര്‍മ്മ വരുക മൈക്കലാഞ്ചലോ അന്റോണിയോണിയുടെ 'ബ്ലോ അപ്പ്' എന്ന സിനിമയാണ്. അതിലും നായകനായ തോമസ്‌, തന്നെ മഥിക്കുന്ന ഒരു മരണത്തിന്റെ രഹസ്യമന്വേഷിച്ചു നടക്കുന്നുണ്ട്. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക്, ആ മരണം കൂടുതല്‍ കൂടുതല്‍ അവ്യക്തവും നിഗൂഡവുമായി മാറുകയാണ് ചെയ്യുന്നത്. ആ മരണം തന്നെ വാസ്തവമായിരുന്നോ എന്നൊരു പ്രഹേളികയിലേക്കതെത്തുന്നു ഒടുവില്‍. മരണത്തെക്കാളുപരി ജീവിതത്തിന്റെ മായികാസ്വഭാവം നിശിതമായി സന്നിവേശിപ്പിച്ച്‌ അവസാനിക്കുന്ന 'ബ്ലോ അപ്പി'ന്റെ അവ്യവസ്ഥ സാഫല്യത്തിലേക്ക് പക്ഷേ കടന്നുനില്‍ക്കാനാവുന്നില്ല 'ഐയ്സ് വൈഡ് ഷട്ടി'ന്റെ തീര്‍പ്പുകള്‍ക്ക് എന്ന് ഒരു താരതമ്യ വിചാരത്തില്‍ തോന്നാതിരിക്കില്ല.

00

Wednesday, 9 April 2014

ഒറ്റയ്ക്ക് ചെയ്തതിനെ കുറിച്ച്...

ചില മനുഷ്യജീവിതങ്ങള്‍ ആ വാക്ക് പൊതുവേ വ്യവഹരിച്ചുകാണുന്ന അര്‍ത്ഥതലങ്ങളില്‍ ഒതുങ്ങില്ല. പാരാജയപ്പെട്ടത്‌, പാര്‍ശ്വവല്ക്കരിക്കപെട്ടത്‌ എന്നൊക്കെ അടയാളപ്പെടുത്തുമ്പോള്‍ തന്നെ ആ ജീവിതങ്ങള്‍ പൊതുസമൂഹത്തിന്റെ ലോപനിലപാടുകളെ അസ്വസ്ഥതപ്പെടുത്തുകയും പുനര്‍വിചിന്തനങ്ങള്‍ക്ക് വിധേയമാവാന്‍ ഓര്‍മ്മപ്പെടുത്തികൊണ്ടിരിക്കുകയും ചെയ്യുന്നു. ദയാബായി അത്തരത്തിലാണ് ചിത്രത്തിലേക്ക് വരുക. കന്യാസ്ത്രീമഠത്തിന്റെ അതിരുകള്‍ ഉപേക്ഷിച്ച് പാര്‍ശ്വവല്‍കൃത സമൂഹങ്ങളുടെ പല തലങ്ങളിലൂടെ യാത്രചെയ്ത് അവസാനം മദ്ധ്യപ്രദേശിലെ ഗോത്രവര്‍ഗ ജനങ്ങള്‍ക്കിടയില്‍ ഒറ്റയ്ക്ക് നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയാണ് അവര്‍ ജനശ്രദ്ധ നേടുന്നത്. ഷൈനി ജേക്കബ് ബെഞ്ചമിന്‍ ദയാബായിയുടെ ജീവിതത്തിലൂടെ നടത്തുന്ന പാര്‍ശ്വസഞ്ചാരമാണ് 'ഒറ്റയാള്‍' എന്ന ചിത്രം.

ഒരു പത്രത്തിലോ ആനുകാലികത്തിലോ പ്രസിദ്ധീകരിച്ചു കണ്ടേക്കാവുന്ന ഫീച്ചറിന്റെ സ്വഭാവം നല്ല പോലെയുണ്ട് ഈ ചിത്രത്തിന്. പ്രമേയപരമായ കടമ വ്യക്തമായും നിറവേറ്റിക്കൊണ്ട് ക്യാമറയിലൂടെ ദയാബായിയുടെ ജീവിതം നേര്‍രേഖയില്‍ നോക്കികാണുക എന്ന ലളിതമായ ആവിഷ്ക്കാരരീതിയാണ് പിന്തുടര്‍ന്നുകാണുന്നത്. അരമണിക്കൂറില്‍ അവതരിപ്പിക്കാമായിരുന്ന വിഷയമാണ് ഒരു മണിക്കൂറിലധികം നീട്ടി പറഞ്ഞിരിക്കുന്നത് - ഒരു ചിത്രസംയോജകന്റെ അഭാവം പ്രകടമാക്കികൊണ്ട്. ദയാബായിയുമായി നടത്തിയ അഭിമുഖമാണ് നറേഷനായി കൂടുതല്‍ ഉപയോഗിച്ച് കാണുന്നത്. നീളത്തില്‍ വൈകാരികമായി ആത്മകഥ പറയുന്നതിന്റെ വിരസത അതുളവാക്കുന്നുണ്ട്. ലാവണ്യപൂര്‍ണ്ണമായിരിക്കുമ്പോള്‍ തന്നെ ഒബ്ജക്ടീവായി പ്രമേയങ്ങള്‍ പ്രകാശിപ്പിക്കാനാവുന്നതിന്റെ സാധ്യതകള്‍ മലയാളം ഡോക്യുമെന്‍ററികള്‍  പഠിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. എം. എ. റഹ്മാന്‍ മുതല്‍ ഇതേ സബ്ജക്ടിവിറ്റി തന്നെയല്ലേ നമ്മള്‍ കണ്ടുമടുത്തത്. ഔട്ട്‌ഡോര്‍ സീനുകളില്‍ ഒരു മെറ്റാലിക്ക് കിളി പിന്നണിയില്‍ തുടര്‍ച്ചയായി കരഞ്ഞുകൊണ്ടേയിരിക്കുന്നു എന്നതാണ് പശ്ചാത്തല ശബ്ദവിന്യാസത്തിന്റെ മികവ്. പറയുന്ന വിഷയത്തിന് സംഗീതം ഒരു ഘടകമാവേണ്ടതില്ല എന്ന് സംവിധായകയ്ക്ക് തോന്നിയിട്ടുണ്ടെങ്കില്‍, സിനിമയെ സംബന്ധിച്ച പശ്ചാത്തലസംഗീതത്തിന്റെ വിവിധങ്ങളായ അന്വേഷണങ്ങളിലേക്ക് നീങ്ങാന്‍ മടിക്കുന്നു എന്നുകൂടി വായിച്ചെടുക്കാവുന്നതാണ്. മേതിലിന്റെ ഒരു കഥയുടെ ശീര്‍ഷകം അല്‍പ്പം വക്രീകരിച്ചുപയോഗിക്കാമെങ്കില്‍ - സംഗീതം ഒരു സിനിമാകല കൂടിയാണ്!

വളരെ തീക്ഷ്ണമായ സാമൂഹിക വിഷയങ്ങള്‍ ആവിഷ്ക്കരിക്കുമ്പോള്‍ ഏതു മാധ്യമത്തിലും അത് പൊതുവായ ഒരു ആഖ്യാനസ്വഭാവം നേടുന്നത് കാണാം. ഇതിനെ പൊളിക്കുക എന്നതുകൂടി ആന്തരികജീവിതമുള്ള ഒരു കലകാരന്റെ ബാധ്യതയായി തീരുന്നുണ്ട്. "Breaking of reductive categories" എന്നാണു എദ്വേദ് സയെദ് പറയുക. നിരന്തരമായ ഉപയോഗം കൊണ്ട് സാധാരണത്വം വന്നുതീര്‍ന്ന അവസ്ഥകളില്‍ നിന്നും മുക്തിനേടാനുള്ള ആയുധമായിക്കൂടി ആവിഷ്കാരത്തെ ഉപയോഗിക്കുക എന്നതാണത്. വ്യതിരക്തമായ ജീവിതരീതികള്‍ കൊണ്ട് സാമൂഹികമായ ചില അടയാളപ്പെടുത്തലുകള്‍ നടത്തുന്ന വ്യക്തികളെ സമൂഹത്തിനു മുന്നിലേക്ക്‌  സംപ്രേഷണം ചെയ്യുമ്പോള്‍ കലയേയും ധൈഷണികാന്വേഷണങ്ങളെയും സംബന്ധിച്ച സങ്കീര്‍ണതകള്‍ പ്രസക്തമാവുന്നുണ്ടോ എന്ന പ്രാഥമികമായ ചോദ്യം എന്നും ഉന്നയിക്കപെട്ടിട്ടുണ്ട്. ഒപ്പം സമയവും സാമ്പത്തികവും ഒക്കെ ഉള്‍പ്പെടുന്ന ഭൌതീകകാരണങ്ങള്‍ ഇത്തരം സമാന്തരസംരംഭങ്ങളുടെ ബാധ്യതയായി ചൂണ്ടികാണിക്കപ്പെടാറുമുണ്ട്. അതെല്ലാം നിലനില്‍ക്കുമ്പോള്‍ തന്നെ, കലാസംബന്ധിയും ധൈഷണികവുമായ പുതിയ അവബോധം പ്രതിഫലിക്കാത്ത ഏതു ആവിഷ്കാരവും അതിന്റെ സാമൂഹിക വിവക്ഷകളെപ്പോലും അര്‍ഹിക്കുന്ന ആഴത്തില്‍ സംപ്രേഷണം ചെയ്യാനാവാതെ അവസാനിക്കുന്നു എന്നാണ് തോന്നിയിട്ടുള്ളത്.

00