Saturday 20 December 2014

സംസ്കാരങ്ങളുടെ സംഘര്‍ഷവും മാര്‍ക്സിസവും

കിഴക്കന്‍ ലോകത്തു് സാമുവല്‍ ഹണ്ടിംഗ്‌ടന്‍ അത്രത്തോളം അഭിമതനായ ഒരു ചിന്തകനല്ല. എതിര്‍ക്കാന്‍ ആവശ്യം പോലെ വിഭവങ്ങള്‍ അദ്ദേഹം നല്കിയിട്ടുമുണ്ടു്. പക്ഷെ കേരളപരിസരത്തില്‍ ഹണ്ടിംഗ്‌ടന്‍ എതിര്‍ക്കപ്പെടുന്നതിനു മറ്റൊരു കാരണം കൂടിയുണ്ടു്‌. പി. കെ. പോക്കറുടെ ഈ പ്രസ്താവം അതു അടിവരയിടും; ''ഹണ്ടിംഗ്‌ടന്‍ അമേരിക്കന്‍ ഭരണകൂടത്തിനു വേണ്ടി വാദിച്ച ഒരു ചിന്തകന്‍ ആയതുകൊണ്ടു തന്നെ അദ്ദേഹത്തിന്‍െറ ചിന്ത ഒരു ഇന്ത്യാക്കാരനു ആശ്ലേഷിക്കാന്‍ കഴിയില്ല (വലതുധിഷണയുടെ ന്യായാധിപന്‍-മാധ്യമം ആഴ്ചപ്പതിപ്പ്‌-ജനുവരി 19, 2009)''. വിഷയങ്ങള്‍ ഇവിടെ പ്രസക്തമാകുന്നില്ല, അമേരിക്കയുമായി ബന്ധപ്പെട്ടുവരുന്നതെല്ലാം സാമ്രാജ്യത്വ അജണ്ടയായി, തുടക്കത്തില്‍ തന്നെ, ക്രിയാത്മകമായ തുടര്‍ചര്‍ച്ചകളില്‍ നിന്നും റദ്ദാക്കപ്പെടുന്നു.

സംസ്കാരത്തിന്‍െറ സംഘര്‍ഷം എന്ന തന്‍െറ പ്രശസ്തമായ വിശകലനത്തില്‍, പക്ഷെ, ഹണ്ടിംഗ്‌ടന്‍ വളരെ സുതാര്യമായി തന്‍െറ നിഗമനങ്ങള്‍ നിരത്തുന്നുണ്ടു്‌. വിപരീത വാദങ്ങള്‍ എന്തായാലും സാമുവല്‍ ഹണ്ടിംഗ്‌ടന്‍ മരിക്കുന്നതു്‌, അദ്ദേഹം മുന്നോട്ടുവച്ച പരികല്പന ലോകസമൂഹങ്ങളില്‍ വീണ്ടും പ്രത്യക്ഷത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന സമകാലത്താണു്. വലിയമാനങ്ങളില്‍ അത്തരം വിഭജനങ്ങളും സംഘര്‍ഷങ്ങളും ഉടലെടുക്കുകയോ ശക്തിയാര്‍ജ്ജിക്കുകയോ ചെയ്തിരിക്കുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള, ഭീകരതയ്ക്ക്‌ എതിരായ യുദ്ധം രണ്ടു മതസംസ്കൃതികളുടെ ചേരിതിരിവായി മാറിക്കൊണ്ടിരിക്കുന്നു. ജൂത, അറബ്‌ സംസ്‌ക്കാരങ്ങള്‍ വീണ്ടും തീവ്രമായ യുദ്ധത്തിലേയ്ക്ക്‌ പോയിരിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും, ഉണ്ടായിരുന്ന സാംസ്കാരിക സമന്വയങ്ങളെ മായ്ച്ചുകളയും വിധം, മതാധിഷ്ഠിതമായ സംസ്കാരങ്ങളുടെ തറയില്‍ കൂടുതല്‍ കൂടുതല്‍ ശത്രുതയോടെ നിലയുറപ്പിക്കാന്‍ തുടങ്ങിയിക്കുന്നു. ലോകത്തിന്‍െറ പല ഭാഗത്തും ചെറിയ സമൂഹങ്ങള്‍ ഗോത്രസംസ്കാരത്തിന്‍െറ ശേഷിപ്പുകളില്‍ രക്തരൂഷിതമായ സംഘട്ടനങ്ങളിലാണു്‌. ഉദാഹരണത്തിനു പല ആഫ്രിക്കന്‍ രാഷ്ട്രങ്ങളുടേയും ആഭ്യന്തര കലാപങ്ങള്‍ ചൂണ്ടിക്കാട്ടാം.

സാംസ്കാരങ്ങളുടെ സംഘര്‍ഷം പുതിയ കാര്യമല്ല. അതെന്നും ഉണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്‍െറ അവസാനത്തോടെ, വ്യാവസായികവിപ്ലവത്തിന്‍െറ അനിവാര്യതയായി കടന്നുവന്ന മാര്‍ക്സിസം പോലുള്ള ഒരു പ്രത്യയശാസ്ത്രത്തിന്‍െറ പ്രയോഗമാണു് ഇതിനെ കടപുഴകിയതു്‌. (ഇന്നു ലോകത്തറിയപ്പെടുന്ന പല മതങ്ങളും ഇത്തരം പ്രത്യയശാസ്ത്രങ്ങളായി തുടങ്ങുകയും കാലാകാലങ്ങളിലെ പ്രയോഗങ്ങളിലൂടെ, ഗോത്ര/വംശീയ സംസ്കാരങ്ങള്‍ക്കു് ഉപരിയായ ഒരു വിശാലസംസ്കൃതിക്കു് കാരണമായി തീരുകയുമാണു് ഉണ്ടായതു്‌.) പല സംസ്കാരങ്ങളുടേയും സങ്കീര്‍ണവും പരന്നതുമായ ഐഡിയോളജിക്കു മുകളിലായി കാള്‍ മാര്‍ക്സും മറ്റും നിവര്‍ത്തിച്ച ഏകമാനമായ പ്രത്യയശാസ്ത്രം അവരോധിക്കപ്പെടുകയായിരുന്നു. ലോകക്രമത്തെ ആകമാനം മാറ്റുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്ത ഒരു പ്രത്യശാസ്ത്ര പ്രയോഗമായിരുന്നു അതെന്നതിനു സംശയമൊന്നും ഇല്ല. എന്നാല്‍ ഒരു സമൂഹത്തിന്‍െറ അടിസ്ഥാന കാമനകളെ നിര്‍ണ്ണയിക്കുന്നതു് വിവിധതലങ്ങളില്‍ പ്രകാശിതമാവുന്ന അതിന്‍െറ സാംസ്കാരിക സ്വത്വമാണു് എന്ന നിരീക്ഷണത്തെ ഉറപ്പിച്ചുകൊണ്ടാണു്‌, ഒരു നൂറ്റാണ്ടിനുള്ളില്‍ തന്നെ മാര്‍ക്സിസത്തിന്‍െറ വൈവിദ്ധ്യമാര്‍ന്ന പ്രയോഗങ്ങള്‍ എല്ലാ അവസ്ഥയിലും പരാജയപ്പെടുകയോ വേഷം മാറുകയോ ചെയ്തതു്‌. മാര്‍ക്സിസത്തിന്‍െറ പ്രയോഗങ്ങള്‍ പക്ഷെ അവസാനിക്കുന്നു എന്നു് ഇതു് അര്‍ത്ഥമാക്കുന്നില്ല. പല ഇടങ്ങളിലും മാറിയ പരിതസ്ഥിതികളോടു് സമരസപ്പെട്ടു് മാര്‍ക്സിസം നിലനില്ക്കുന്നുണ്ടു്‌. അവയൊന്നും മാര്‍ക്സിന്‍െറ ചിന്താപദ്ധതിയുടെ നേര്‍ ആവിഷ്കാരങ്ങളല്ല. ഇതു മാര്‍ക്സിസത്തിന്‍െറ മാത്രം പരിമിതിയും അല്ല. യുട്ടോപ്പിയന്‍ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുകയും പില്ക്കാലത്തു് വ്യവസ്ഥാപിത മതരൂപങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്ത എല്ലാ പ്രത്യയശാസ്ത്രങ്ങള്‍ക്കും വിധി ഇതു തന്നെയായിരുന്നു. നാരായണഗുരുവിനും ആ പ്രസ്ഥാനത്തിനും സംഭവിച്ചതു് നമ്മുടെ വളരെ ചെറിയ ചുറ്റളവിലെ സമകാലികചരിത്രമാണല്ലോ.

മാര്‍ക്സിസത്തില്‍ കൊമ്മ്യൂണിസത്തിന്‍െറ താത്വികമായ വിരുദ്ധദ്വന്ദം ക്യാപിറ്റലിസം സംഭാവന ചെയ്യുന്ന ബൂര്‍ഷ്വാസി ആയിരുന്നു, സംസ്കാരം ആയിരുന്നില്ല. എന്നാല്‍ പ്രയോഗത്തില്‍, മാര്‍ക്സിസത്തിനു നേരിടേണ്ടി വന്നതും നേരിട്ടതും സംസ്കാരത്തെ ആയിരുന്നു. റഷ്യന്‍ വിപ്ലവത്തിന്‍െറ കാര്യം എടുത്താല്‍, പട്ടണങ്ങളില്‍ പരിമിതമായ തലത്തില്‍ നിലനിന്നിരുന്നു എന്നതൊഴിച്ചാല്‍ അനിയന്ത്രിത മുതലാളിത്തത്തിന്‍െറ സമ്പൂര്‍ണചൂഷിതാവസ്ഥ മാര്‍ക്സ്‌ വിഭാവന ചെയ്തതു പോലെ റഷ്യയില്‍ സംജാതമായിരുന്നില്ല. നിരന്തരമായ യുദ്ധങ്ങളിലൂടെയും മറ്റും ചക്രവര്‍ത്തിഭരണം വരുത്തിവച്ച ദാരിദ്ര്യം ഏതാണ്ടു് എല്ലാതലങ്ങളേയും ബാധിച്ചിരുന്നു. ലണ്ടനിലിരുന്നു് മാര്‍ക്സ്‌ ചിന്തിച്ച പോലുള്ള സാമൂഹ്യാവസ്ഥ ആയിരുന്നില്ല അതു്‌. അതുകൊണ്ടു അവര്‍ സാര്‍ചക്രവര്‍ത്തിയെ കൊന്നു് വിപ്ലവം പ്രാവര്‍ത്തികമാക്കി. സാര്‍ചക്രവര്‍ത്തിയുടെ മരണം ഉറപ്പാക്കിയതു് ക്യാപിറ്റലിസത്തില്‍ നിന്നും സോഷ്യലിസത്തിലേക്കുള്ള വഴിയൊന്നും ആയിരുന്നില്ല, ഒരു സംസ്കാരത്തിനുമേലുള്ള പ്രത്യയശാസ്ത്ര അധിനിവേശം ആയിരുന്നു. ഏതാണ്ടു് ഒരു നൂറ്റാണ്ടിനുശേഷം നിക്കോളാസ്‌ രണ്ടാമനേയും കുടുംബത്തേയും റഷ്യന്‍ ഓര്‍ത്തഡോക്സ്‌ സഭ വിശുദ്ധരായി അഭിഷേകം ചെയ്തു എന്നതു് അന്നു് അമര്‍ത്തപ്പെട്ട ഒരു വലിയ സാംസ്കാരിക ഇടത്തിന്‍െറ തിരിച്ചുവരവിനെ സൂചിപ്പിക്കുന്നു. അതു തന്നെയാണ്‌ ആ പ്രത്യയശാസ്ത്ര അധിനിവേശത്തെ ഉദാഹരിക്കുക. സംസ്കാരത്തെ സ്പര്‍ശിക്കാതെ പോവുകയാലും മുതലാളിത്തത്തിന്‍െറ എല്ലാ പ്രയോഗങ്ങളേയും ശത്രുപക്ഷത്തു നിര്‍ത്തുകയാലും മാര്‍ക്സിസം അതിന്‍െറ ആയുര്‍ദൈര്‍ഘ്യം സ്വയം പരിമിതപ്പെടുത്തുകയായിരുന്നു. റഷ്യന്‍ വിപ്ലവത്തോടെ മാര്‍ക്സിസ്റ്റ്‌ പ്രത്യയശാസ്ത്രം തുടങ്ങിവെച്ചതു് ആ ആയുര്‍ദൈര്‍ഘ്യം കൂട്ടാനുള്ള രക്തരൂഷിതമായ മുന്നേറ്റങ്ങളാണു്‌.

ഭരണകാര്യങ്ങളില്‍ വന്നു ഭവിച്ചിട്ടുള്ള അവ്യക്തതയും അപ്രായോഗികതയും മാര്‍ക്സിസത്തെ എന്നും പരിമിതപ്പെടുത്തിയിരുന്നു. അതു കൊണ്ടുതന്നെയാണു്‌, ലെനിന്‌ 'ലിമിറ്റഡ്‌ ക്യാപിറ്റലിസം' അനുവദിക്കേണ്ടിവന്നതു്‌. പ്രയോഗത്തില്‍ മാര്‍ക്സിസത്തിനു മറ്റു വഴികളൊന്നും ഉണ്ടായിരുന്നില്ല. കാരണം സംസ്കാരത്തെ പോലെതന്നെ മനുഷ്യകാമനകളെ അടിസ്ഥാനത്തില്‍ തൃപ്തിപ്പെടുത്തുന്ന ഘടകങ്ങള്‍ മുതലാളിത്തവും ഉള്‍പ്പേറുന്നു. മുതലാളിത്തത്തിന്‍െറ ഏതെങ്കിലും അവസ്ഥയെ ഉള്‍ക്കൊള്ളാതെ ഒരു ഭരണക്രമത്തിനും പ്രവര്‍ത്തനം സാദ്ധ്യമാവില്ല. മാര്‍ക്സിസ്റ്റുകള്‍ ഇതു തിരിച്ചറിയുകമാത്രമല്ല, പലയിടങ്ങളിലും അതില്‍ അഭിരമിച്ചുകൊണ്ടു്‌, ഏതു ബൂര്‍ഷ്വായെക്കാളും നന്നായി, ദുരുപയോഗം ചെയ്യുകയും ചെയ്തു. ഇതു് വിഭ്രംജിതമായ നിലയില്‍ ചൗഷസ്‌ക്യൂവിലും മറ്റും നമ്മള്‍ അറിഞ്ഞിട്ടുണ്ടു്. അതിനാല്‍ തന്നെയാണു് മാര്‍ക്സിസ്റ്റ്‌ പ്രയോഗങ്ങള്‍ നടപ്പിലാക്കിയ രാഷ്ട്രങ്ങള്‍ക്കു് ഉടനെതന്നെ രാജ്യാതിര്‍ത്തികളെ ഇരുമ്പുകവചത്താല്‍ മറയ്ക്കേണ്ടി വരുന്നതും. മാര്‍ക്സിസം നടപ്പാക്കുന്നതു്‌, ക്യാപ്പിറ്റലിസം തന്നെ എന്നു ലോകത്തെ അറിയിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല എന്നതാവും അതിന്‍െറ ചുരുക്കെഴുത്തു്‌. പിന്നീടു് ഈ അനിവാര്യത തിരിച്ചറിഞ്ഞ ചൈന, അതു് ഉപേക്ഷിച്ചു് കുറച്ചെങ്കിലുമൊക്കെ ലോകത്തിന്‍െറ തുറന്ന ക്രമങ്ങളിലേക്കു് ഇറങ്ങിവരാന്‍ തയ്യാറായതിനെയാണു് മാര്‍ക്സിസത്തിന്‍െറ സമകാലികവിജയമായി ആ പ്രത്യയശാസ്ത്രത്തിന്‍െറ ആരാധകര്‍ ഉയര്‍ത്തികാട്ടുന്നതു്‌. ഈ അനിവാര്യതയെ തിരിച്ചറിയാന്‍ ടിയാനെന്‍മെന്‍ സ്ക്വയര്‍ സംഭവം നല്ലൊരു ചികിത്സയായിമാറുകയും ചെയ്തു. ചൈനയിലെ ഒരു കൂട്ടം ജനങ്ങളുടെ ജീവിതനിലവാരത്തിനു മറ്റു പല മാര്‍ക്സിസ്റ്റ്‌ രാഷ്ട്രങ്ങളിലേതിനെക്കാളും പരിമിതമായ തോതിലെങ്കിലും ഉയര്‍ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണം, മാര്‍ക്സിസ്റ്റ്‌ പ്രയോഗത്തിന്‍െറ വിജയമല്ല, മറിച്ചു്‌, വ്യവസ്ഥാപിത മാര്‍ക്സിസത്തില്‍ നിന്നുള്ള വിച്ഛേദവും തദ്വാരാ മുതലാളിത്ത പ്രയോഗങ്ങള്‍ ഉണ്ടാക്കിയ ക്രിയാത്മകതയുമാണു്‌.

ചൂഷിത-ചൂഷക വര്‍ഗങ്ങള്‍ എല്ലാ കാലത്തും എല്ലാ പ്രദേശങ്ങളിലും ഉണ്ടായിരുന്നു. അതു മുതലാളിത്തം സൃഷ്ടിച്ച വിഭജനം അല്ല. ആ വിഭജനത്തിന്‍െറ തീവ്രത വര്‍ദ്ധിച്ചകാലങ്ങളിലെല്ലാം, അതിനെതിരെ ചെറുതും വലുതുമായ ജനമുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുമുണ്ട്‌. ഇരുപതാം നൂറ്റാണ്ടിന്‍െറ തുടക്കത്തില്‍ സംജാതമായ അത്തരം ജനമുന്നേറ്റങ്ങള്‍ക്ക്‌ പിന്നണിയായി മാര്‍ക്സിസം എന്ന പേരു ഉപയോഗിക്കപ്പെട്ടു എന്നുള്ളതിനപ്പുറം, മാര്‍ക്സിസത്തിന്‍െറ പൂര്‍ണമായ താത്വിക പിന്തുണയില്‍ ഒന്നും അല്ല ആ മുന്നേറ്റങ്ങള്‍ നടന്നിട്ടുള്ളത്‌. അക്കാലത്തെ അരക്ഷിതാവസ്ഥയില്‍ ഉടലെടുത്ത ജനമുന്നേറ്റങ്ങളുടെ ദശാസന്ധിയില്‍ മാര്‍ക്സിസം അവിടങ്ങളില്‍ വന്നുപെട്ടു എന്നേയുള്ളു. മാര്‍ക്സിസം ഉണ്ടായിരുന്നില്ലെങ്കിലും മറ്റുനിലയ്ക്ക്‌ ആ വിപ്ലവങ്ങള്‍ നടക്കുക തന്നെ ചെയ്യുമായിരുന്നു. ഒരുപക്ഷെ, കുറച്ചു കൂടി മാനവികവും ക്രിയാത്മകവും ആയ നിലയില്‍. റഷ്യയില്‍ അക്കാലത്തു തന്നെ മെന്‍ഷെവിക്കുകള്‍ ഈ സാദ്ധ്യത തിരിച്ചറിഞ്ഞിരുന്നു എന്നതും ചരിത്രമാണ്‌. കേരള പരിസരത്തില്‍ മാര്‍ക്സിസം വന്നതിന്‍െറ പശ്ചാത്തലവും ഇതിനു വ്യക്തമായ തെളിവുതരാതിരിക്കില്ല.

കേരളത്തിലേത്‌ പുരാതന കാലം മുതല്‍ തന്നെയുള്ള ഒരു സങ്കരസംസ്കാരമാണ്‌. ആദിമ ഗോത്രസമൂഹങ്ങള്‍ ഒരുകാലത്തും കേരളത്തിന്‍െറ മുഖ്യധാരയില്‍ ഉണ്ടായിട്ടില്ല. ഗോത്രസ്മൃതികളെക്കാള്‍ മലയാളികളുടെ സംസ്കാരം നിര്‍ണയിച്ചത്‌ വംശീയമായ തായ്‌വേരുകളാണ്‌. തൊഴിലധിഷ്ടിതമായ വിഭജനങ്ങളെ, വര്‍ണ്ണക്രമത്തില്‍ അടുക്കി നിജപ്പെടുത്തുന്നതില്‍ ഹിന്ദുയിസത്തെ വ്യാഖ്യാനിച്ച പ്രപിതാമഹര്‍ വിജയിച്ചു. ഗോത്രസമൂഹങ്ങള്‍ ഈ വര്‍ണ്ണക്രമത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഭാഷാവ്യതിരക്തതയോടു കൂടി കേരളം അടയാളപ്പെട്ട്‌ ഏതാണ്ട്‌ പത്തുനൂറ്റാണ്ടോളം കേരളത്തിന്‍െറ സംസ്കാരം ജാതീയതയുടെ ചരിത്രമായിരുന്നു. നവോത്ഥാനകാലത്തോടുകൂടി ഈ വിഭാഗീയതയുടെ പ്രകാശനങ്ങള്‍ ഉപരിപ്ലവമായെങ്കിലും കുറഞ്ഞുവന്നിട്ടുണ്ട്‌(റിനെയ്‌സെന്‍സ്‌ എന്ന യൂറോപ്യന്‍ അവസ്ഥയുടെ ഭാഷാന്തരീകരണമാണു നവോത്ഥാനമെങ്കില്‍, കേരളപരിസരത്തില്‍ അതിനു സാംഗത്യക്കേടുണ്ടെന്നു നമ്മുടെ സാമൂഹ്യനിരൂപകര്‍ തന്നെ പറഞ്ഞിട്ടുണ്ട്‌. ഗ്രീക്‌, റോമന്‍ സംസ്കൃതികള്‍ ഒരുകാലത്തു നിലനിര്‍ത്തിയിരുന്ന ഔന്നത്യം മധ്യകാലത്തിനു ശേഷം യൂറോപ്പു തിരിച്ചു പിടിച്ചു എന്നതില്‍ നിന്നാണ്‌ അവിടെ അങ്ങിനെ ഒരു പ്രയോഗം വന്നത്‌. കേരളത്തിനു സുഭഗമായ ഏതു ചരിത്രത്തെയാണ്‌ തിരിച്ചുപിടിക്കാനുള്ളത്‌. പത്താംനൂറ്റാണ്ടിനപ്പുറത്തേക്ക്‌ നമുക്ക്‌ നാമമാത്രമായ ചരിത്രമേയുള്ളു. കുറച്ചെങ്കിലും അറിയപ്പെടുന്ന പത്തുനൂറ്റാണ്ടിന്‍െറ ചരിത്രത്തില്‍ പുനരുദ്ധരിച്ചു കൊണ്ടുവരേണ്ടതായ വലിയ നന്മകളൊന്നും നമ്മുടെ ജാതീയസംസ്കാരം ഉണ്ടാക്കിയിരുന്നുമില്ല).

നവോത്ഥാനത്തെ സാദ്ധ്യമാക്കിയത്‌ കോളനിവത്‌കരണമാണ്‌. രാജഭരണങ്ങളുടെ അപ്രമാദിത്വത്തില്‍ സാധ്യമാവുന്ന ഒന്നായിരുന്നില്ല കേരളത്തില്‍ സംജാതമായ പുരോഗമനോന്മുഖമായ ആ ചലനം. കോളനിയാക്കിയവരുടെ ജാതിരഹിതമായ വീക്ഷണമാണ്‌ നാരായണഗുരുവിനേപ്പോലുള്ള ഒരാളുടെ വളര്‍ച്ച സാദ്ധ്യമാക്കിയത്‌. എല്‍. എം. എസ്‌ മിഷണറിയായിരുന്ന സാമുവല്‍ മെറ്റീറിന്‍െറ അക്കാലത്തെ കേരളത്തെ കുറിച്ചുള്ള വിവരണങ്ങളിലൂടെ കടന്നുപോകുമ്പോള്‍, അധ:സ്ഥിതരായി കഴിയുന്ന ഒരുകൂട്ടം ജനതയെ ഉദ്ധരിക്കാന്‍ വിദ്യാഭ്യാസത്തിലൂടെയും മതപരിവര്‍ത്തനത്തിലൂടെയും കോളനിവത്‌ക്കരണക്കാരില്‍ പലരും ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു എന്നു മനസ്സിലാക്കാം, എത്രയൊക്കെ തന്നെ സ്വാര്‍ത്ഥത അവരിലാരോപിച്ചാലും (നേറ്റിവ്‌ ലൈഫ്‌ ഓഫ്‌ ട്രാവന്‍കൂര്‍ - സാമുവല്‍ മെറ്റീര്‍ - വിവ.: എ. എന്‍. സത്യദാസ്‌ - ആരോ ബുക്‌സ്‌). തങ്ങളുടെ വ്യക്തിപരമായ, പലപ്പോഴും മനുഷ്യത്വരഹിതമായ, ഇഷ്ടാനിഷ്ടങ്ങള്‍ക്ക്‌ കോളനിവത്‌ക്കരണക്കാര്‍ കൂട്ടുനില്‍ക്കാതെ വന്നപ്പോള്‍ മാത്രം അവര്‍ക്കെതിരെ തിരിഞ്ഞ്‌ രാജ്യസ്നേഹികളായി മാറിയ വേലുത്തമ്പി ദളവയേയും പഴശിരാജായേയുംകാള്‍ കേരളത്തിന്‍െറ സാമൂഹികജീവിതത്തിനു പുരോഗമനോന്മുഖമായ ഒരുപാടു സംഭാവനകള്‍ നല്‍കിയിട്ടുള്ളത്‌ കോളനിവത്‌കരണമാണ്‌.

ഇത്‌ നാരായണഗുരുവിന്‍െറ കാലത്തു പെട്ടെന്നു സംഭവിച്ച മാറ്റമല്ല. വേദ, ശാസ്‌ത്രങ്ങള്‍ അവര്‍ണര്‍ പഠിക്കരുത്‌ എന്ന ചാതുര്‍വര്‍ണ്ണ്യ നിയമത്തിനു പുറത്ത്‌ എഴുത്തച്ഛന്‍ മലയാളഭാഷയെ പുനര്‍നിര്‍ണ്ണയിച്ചു എന്നത്‌ യൂറോപ്പ്യന്‍ അധിനിവേശം സൃഷ്ടിച്ച കലുഷമായ സാമൂഹ്യാന്തരീക്ഷത്തില്‍, ഉയര്‍ന്നജാതികള്‍ക്കു അപ്രമാദിത്വം നഷ്ടപെട്ടതു കൊണ്ടുകൂടി ഉണ്ടായ ഒരു പ്രതിഭാസമാണ്‌. നാരായണഗുരുവിന്‍െറ കാലമായപ്പോഴേക്കും, പല്പുവിനെ തിരുവിതാംകൂര്‍ രാജ്യം പഠിക്കാന്‍ അനുവദിച്ചില്ലെങ്കിലും, ബ്രിട്ടിഷ്‌ നിയന്ത്രണത്തിലുള്ള മദിരാശിയില്‍ വിദ്യാഭ്യാസം തുടരാനും, മൈസൂറില്‍ പോയി ഉയര്‍ന്ന ഉദ്യോഗം വഹിക്കാനും സാധിച്ചു എന്ന നിലയ്ക്കു കോളനിവത്‌കരണം മുന്നോക്കം കൊണ്ടുവന്ന അവസരങ്ങള്‍ വിപുലമായിരുന്നു. ഈ തുറന്ന കാഴ്ചകള്‍ നാരായണഗുരുവിനും പല്പുവിനും മറ്റു സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ക്കും നല്കിയ വെളിച്ചവും ശക്തിയും ചെറുതല്ലായിരുന്നു എന്നു വേണം അനുമാനിക്കാന്‍. മിഷണറിമാരുടെ വിദ്യാഭ്യാസ ശ്രമങ്ങളിലൂടെയും നാരായണഗുരുവിനെപ്പോലുള്ളവരുടെ സാമൂഹ്യപരിഷ്ക്കരണശ്രമങ്ങളിലൂടെയും ദേശീയപ്രസ്ഥാനങ്ങള്‍ നല്കിയ ദിശാബോധത്തിലൂടെയും ഒക്കെ ഉഴുതുമറിക്കപ്പെട്ട മണ്ണിലേക്കാണ്‌ കേരള മാര്‍ക്സിസ്റ്റ്‌ ജനിക്കുന്നത്‌.

നവോത്ഥാനത്തിന്‍െറ പ്രബുദ്ധത നല്ലതുപോലെ ഏശിയ ബംഗാളിലും കേരളത്തിലുമാണു മാര്‍ക്സിസം സാദ്ധ്യമായത്‌. നവോത്ഥാനത്തിന്‍െറ അനേക ഘടകങ്ങളില്‍ ഒന്നുമാത്രമായിരുന്നു മാര്‍ക്സിസം. പ്രാദേശികമായ ചില കാര്‍ഷിക മുന്നേറ്റങ്ങളിലും മറ്റും മാര്‍ക്സിസ്റ്റ്‌ പ്രത്യയശാസ്ത്രം സ്വാധീനിച്ചവരുടെ നേതൃത്വം ഉണ്ടായിരുന്നു എങ്കിലും, വലിയ വിപ്ലവങ്ങളൊന്നും കേരളത്തില്‍ മാര്‍ക്സിസത്തിനു ആ ദശാസന്ധിയില്‍ നടത്തേണ്ടി വന്നിട്ടില്ല. ദേശീയ പ്രസ്ഥാനത്തിന്‍െറ നെടുന്തൂണായിരുന്ന നാഷണല്‍ കോണ്‍ഗ്രസ്സിന്‍െറ ചില നയങ്ങളോടു വിഘടിച്ച കോണ്‍ഗ്രസ്സുകാര്‍ തന്നെയാണ്‌ കേരളത്തില്‍ മാര്‍ക്സിസ്റ്റ്‌ സംഘം ഉണ്ടാക്കുന്നത്‌. മാര്‍ക്സിസം നിര്‍വ്വചിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത കൊമ്മ്യൂണിസത്തിന്‍െറ, പരുവപ്പെട്ട സാമൂഹ്യസാഹചര്യത്തിലുണ്ടായ അനിയന്ത്രിതമായ കടന്നുവരവൊന്നുമായിരുന്നില്ല ഇവിടെ സംഭവിച്ചത്‌. അതുകൊണ്ടാണ്‌ കേരളത്തില്‍ മാര്‍ക്സിസത്തിനു വേഗം തന്നെ പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞതും.

നാരായണഗുരുവായാലും മന്നത്തു പത്മനാഭനായാലും വി. ടി. ഭട്ടതിരിപ്പാടായാലും സ്വസമുദായത്തിന്‍െറ നവീകരണമാണു ഏറ്റെടുത്തത്‌. സാമുദായിക ഉന്നമനത്തിന്‍െറ, ബോധവും അബോധവുമായ സാമൂഹികവിവക്ഷകളുടെ വ്യാപ്തി മറക്കാതിരുന്നാല്‍ തന്നെ, ഒരു പ്രത്യേക ഘട്ടത്തിനുശേഷം അവ സാന്ദ്രീകരിക്കപ്പെടും എന്നതുണ്ട്‌. ഈ പരിമിതിയിലാണു മാര്‍ക്സിസത്തിന്‍െറ പ്രയോക്താക്കള്‍ സമത്വം എന്ന യുട്ടോപ്പിയന്‍ ആശയം അവതരിപ്പിക്കുന്നതും, വലിയൊരുകൂട്ടം ജനങ്ങളെ അണികളായി ചേര്‍ക്കുന്നതും. കേരളത്തില്‍ മാര്‍ക്സിസത്തിനു ഈ ജനക്കൂട്ടത്തെ സ്വന്തമാക്കന്‍ സാദ്ധ്യമായത്‌, അവരുടെ സാമൂഹിക സാഹചര്യത്തെ ഒരു പ്രത്യേക നിലവരെ നവോത്ഥാനകാലത്തെ സാമുദായിക മുന്നേറ്റങ്ങള്‍ ഉയര്‍ത്തികഴിഞ്ഞിരുന്നതിനാലാണ്‌. അത്തരം ഒരു ഉന്നമനം സമൂഹത്തില്‍ നിലവിലില്ലാതിരുന്നതുകൊണ്ടാണു് ഇന്ത്യയുടെ മറ്റു ഒട്ടുമുക്കാല്‍ സംസ്ഥാനങ്ങളിലും മാര്‍ക്സിസത്തിനു പ്രത്യേകിച്ചു ഒന്നും ചെയ്യാന്‍ കഴിയാതിരുന്നത്‌. കേരളത്തിലെ മാര്‍ക്സിസ്റ്റ്‌ പ്രയോഗം സ്വയം ഒരു വലിയ ജനമുന്നേറ്റത്തിലൂടെ ഉയര്‍ന്നുവന്നതല്ല. പൊതുവായി നിലനിന്ന സാമൂഹ്യനിലവാരത്തെ റാഞ്ചിയെടുത്തതാണ്‌.

കേരളത്തിലെ സങ്കരവും ജാതീയവുമായ സംസ്കൃതിയുടെ അയഞ്ഞ ഘടന കൊണ്ടുതന്നെ, ഒരു രാഷ്ട്രീയ എതിരാളി എന്ന നിലയ്ക്ക്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി ഉണ്ടായിരുന്നു എന്നതിനപ്പുറം, മാര്‍ക്സിസത്തിനു പ്രത്യയശാസ്ത്രതലത്തിലോ പ്രയോഗത്തിന്‍െറ ഭൂമികയിലോ ശക്തമായ ഒരു എതിര്‍ദ്വന്ദം ഉണ്ടായിരുന്നില്ല. അങ്ങിനെ ശക്തമായ സാംസ്കാരിക എതിരാളി ഉണ്ടാവുമായിരുന്ന തമിഴകം പോലുള്ള മറ്റു പല സ്ഥലങ്ങളിലും ജനമുന്നേറ്റങ്ങള്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തിയും ധൈര്യവും ഇന്ത്യന്‍ മാര്‍ക്സിസ്റ്റുകള്‍ക്ക്‌ ഉണ്ടായിരുന്നുമില്ല. അടിസ്ഥാന ആശയങ്ങളെ ഉപേക്ഷിച്ചുകൊണ്ടേ പാര്‍ലമെന്‍ററി ജനാധിപത്യത്തിനോടു മാര്‍ക്സിസത്തിനു സമപ്പെടാന്‍ സാധിക്കുകയുള്ളു. അത്തരത്തില്‍ അടിസ്ഥാനത്തില്‍ ആത്മവഞ്ചന നടത്തിയാണു മാര്‍ക്സിസ്റ്റുകള്‍ കേരളത്തിലും ബംഗാളിലും മറ്റും ഭരണ പങ്കാളികളായത്‌. ജനാധിപത്യ ഭരണത്തിനുള്ളില്‍ നിന്നു മാര്‍ക്സിസ്റ്റു ആശയങ്ങള്‍ നടപ്പാക്കുക എന്നതു അസംഭവ്യമാണ്‌. എങ്കിലും കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ ഏകപക്ഷികമായി തുടര്‍ന്നിരുന്നുവെങ്കില്‍ കാലതാമസം നേരിടുമായിരുന്ന ഭൂപരിഷ്ക്കരണം പോലുള്ള, മാര്‍ക്സിസ്റ്റ്‌ ചിന്താഗതിയോടു ചേര്‍ന്നുവരുന്ന ചില പ്രയോഗങ്ങള്‍ അവര്‍ പരീക്ഷിക്കാതിരുന്നില്ല. അത്തരത്തില്‍ നടത്താന്‍ ശ്രമിച്ച്‌ പാളിപ്പോയ മറ്റൊരു പ്രയോഗമാണു പൊതുവിദ്യാഭ്യാസ ബില്ല്‌. എന്നാല്‍ വിമോചനസമരത്തിനു ശേഷം എത്രയോ തവണ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി കേരളത്തില്‍ ഭരണം നടത്തി. രണ്ടാമത്‌ ഒരിക്കല്‍ കൂടി അതു പരീക്ഷിക്കാനുള്ള ശക്തി അവര്‍ കാണിച്ചില്ല. അപ്പോഴേക്കും മാര്‍ക്സിസം നമ്മുടെ ജനാധിപത്യത്തിലെ മറ്റൊരു കക്ഷിരാഷ്ട്രീയഘടകമായി പരിമിതപ്പെട്ടുകഴിഞ്ഞിരുന്നു.

റഷ്യയിലെയോ ചൈനയിലെയോ എന്തിനു ബംഗാളിലെ പോലെയോ പോലും പരിമിതമായ നിലയില്‍ ഒരു സാംസ്കാരിക സ്വത്വം മാര്‍ക്സിസത്തിനു കേരളത്തില്‍ സാധിക്കാതെ പോയതിനുള്ള കാരണം, നേരത്തെ സൂചിപ്പിച്ചതു പോലെ, ശക്തമായ ഒരു ദ്വന്ദം ഇല്ലാതെ പോയതാണ്‌. ജനാധിപത്യത്തില്‍ ആയാല്‍പോലും സാംസ്കാരിക ഘടകം അന്തസത്തയില്‍ നിലനിര്‍ത്തുന്ന രാഷ്ട്രീയകക്ഷികള്‍ ഏതു സമയത്തും മൗലികവാദത്തിലേക്കു പോവാം. ബി.ജെ.പിയുടെ വളര്‍ച്ച അതിനുള്ള ഉദാഹരണമാണ്‌. മാര്‍ക്സിസത്തിനു കേരളത്തില്‍ മൗലികനിലപാടുകളില്‍ വിജയിക്കാന്‍ സാധിക്കാതെ പോവുന്നതും ഇത്തരം പൊതുസംസ്കാരിക ഇടത്തിന്‍െറ അഭാവം മൂലമാണ്‌. പൊതുവിദ്യാഭ്യാസബില്ലിനോടുള്ള എതിര്‍പ്പും വിമോചന സമരവും സൂക്ഷ്മത്തില്‍ ഇതിലേക്കുള്ള ചൂണ്ടുപലകയാവും. സോഷ്യലിസ്റ്റുകള്‍ എന്ന നിലയ്ക്ക്‌, മാര്‍ക്സിസ്റ്റുകള്‍ക്കു കൊടുത്തിരുന്ന പരിഗണനയും ബഹുമാനവും തിരിച്ചു ലഭിച്ചിരുന്നോ എന്നതു സംശയമാണ്‌. ഇതു വ്യക്തിപരമോ പ്രത്യയശാസ്ത്രപരമോ ആയി ലളിതവത്‌ക്കരിക്കുന്നത്‌ നന്നല്ല. ഒരു രാഷ്ട്രം എന്ന നിലയ്ക്ക്‌ ഇന്ത്യയുടെ ഫെഡറല്‍ ഘടന അത്‌ ആവശ്യപ്പെടുന്നുണ്ട്‌. മാത്രവുമല്ല, നവജാതമായ ഇന്‍ഡ്യന്‍ സോവ്‌റിനിറ്റിയെ കാര്യമായി മാനിക്കാതെ, മാര്‍ക്സിസ്റ്റ്‌ കൊമ്മ്യൂണിസം നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളോടു ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകള്‍ ശാസ്യമല്ലാത്ത ബന്ധം നിലനിര്‍ത്തുകയും ചെയ്തിരുന്നു. ഇതിന്‍െറ കൂടി പിന്‍ബലത്തിലാവാം അക്കാലത്തെ മാര്‍ക്സിസ്റ്റ്‌ ഭരണം, മറ്റെല്ലാ മാര്‍ക്സിസ്റ്റ്‌ ഭരണത്തേയും പോലെ, ടോട്ടാലിറ്റേറിയന്‍ സ്വഭാവങ്ങള്‍ കാണിച്ചു തുടങ്ങിയതു കൊണ്ടു കൂടിയാണ്‌ വിമോചനസമരം ഉണ്ടായതും തുടര്‍ന്നു മാര്‍ക്സിസ്റ്റുകളുടെ ജനാധിപത്യത്തിനു നിരക്കാത്ത സ്വഭാവവിശേഷത്തെ സംശയത്തോടെ വീക്ഷിച്ചിരുന്ന കേന്ദ്രം ഇടപെട്ടതും. ഈ അനിവാര്യത തടഞ്ഞു നിര്‍ത്താന്‍ മാത്രം ശക്തമായൊരു സാംസ്കാരിക ഇടം മാര്‍ക്സിസത്തിനു കേരളത്തില്‍ ഒരിക്കലും ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടുമില്ല. അത്തരത്തില്‍ ടോട്ടാലിറ്റേറിയന്‍ ഭരണക്രമത്തിലേക്കു പോകുമായിരുന്ന മാര്‍ക്സിസ്റ്റു മുന്നേറ്റത്തെ തടഞ്ഞു എന്ന ഖ്യാതി വിമോചന സമരത്തിനുണ്ട്‌. ഇതു വെറും ഹൈപോതെറ്റിക്കലായ ഒരു നീരിക്ഷണമാണ്‌ എന്നു തോന്നാത്തത്‌ മാറിയ ലോകക്രമത്തിലും ചെറിയൊരു പ്രദേശത്തിരുന്നു കേരള മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ പുറപ്പെടുവിക്കുന്ന റ്റോട്ടാലിറ്റേറിയന്‍ ഭത്സനങ്ങള്‍ കേള്‍ക്കുമ്പോള്‍ ആണ്‌.

ഹണ്ടിംഗ്‌ടന്‍ സൂചിപ്പിക്കുന്നതു പോലെ വ്യവസ്ഥാപിതമതങ്ങള്‍ ഗോത്രസംസ്കൃതികള്‍ക്ക്‌ അപ്പുറത്തുള്ള വിശാലമായ ഒരു സംസ്ക്കാരത്തെ സാദ്ധ്യമാക്കുന്നുണ്ട്‌. അത്തരത്തില്‍ ശക്തമായികൊണ്ടിരിക്കുന്ന ഇനിയും കൂടുതല്‍ ശക്തമാവാന്‍ സാദ്ധ്യതയുള്ള ഒരു ഇന്ത്യന്‍ സംഘമാണു് ബി.ജെ.പി യും അതിന്‍െറ അനുബന്ധസംഘടനകളും. സ്വാതന്ത്ര്യം ലഭിച്ചതിന്‍െറ സെക്യുലര്‍ സന്തോഷങ്ങളുടെയും മാനവിക ഉണര്‍ച്ചകളുടെയും ഇടയിലാണു ഒരു ആര്‍. എസ്‌. എസ്‌ അനുഭാവിയാല്‍ ഗാന്ധിജി കൊല്ലപ്പെട്ടത്‌ എന്നത്‌ എല്ലാ സിസ്റ്റങ്ങള്‍ക്കും ഉപരിയായി സംസ്കാരത്തിന്‍െറ ധാരകള്‍ എല്ലാകാലത്തും സജീവമായി നില്‍ക്കുന്നു എന്നതിന്‍െറ സൂചനയാണ്‌. മാര്‍ക്സിസത്തിന്‍െറ സമ്പൂര്‍ണത കേരളത്തില്‍ അനുവദിക്കാതിരുന്ന അതേ ഘടകങ്ങള്‍ തന്നെയാണു ബി. ജെ. പിയുടെ സത്വരവളര്‍ച്ചയും കേരളത്തില്‍ സമ്മതിക്കാതിരിക്കുന്നത്‌. മാര്‍ക്സിസം ബി. ജെ. പിയുടെ വളര്‍ച്ചയെ തടയിട്ടു എന്നതല്ല അത്‌. സങ്കരമായ ഒരു സംസ്കാരം മൗലികവാദങ്ങളേയും അതിന്‍െറ പ്രയോഗങ്ങളേയും അനുവദിക്കാന്‍ മടിക്കും എന്നതാണ്‌.

**

2009 ഫെബ്രുവരിയിലെ 'തർജ്ജനി'യിൽ പ്രസിദ്ധീകരിച്ചത്

00

Sunday 14 December 2014

അപ്പുണ്ണിയും അപ്പുവും എന്റെ രമണീയകാലവും!

വായനശാല മൈതാനത്തിലെ കളികഴിഞ്ഞു തളര്‍ന്ന്‌ പള്ളിമുറ്റത്തെ പഞ്ചാരമണല്‍ത്തിട്ടയില്‍ തുടരുന്ന സൗഹൃദ സന്ധ്യകളിലൊന്നിലാണ്‌ ഞങ്ങള്‍ കൂട്ടുകാര്‍ക്കിടയില്‍ 'രണ്ടാമൂഴ'ത്തെ കുറിച്ചുള്ള തകര്‍പ്പന്‍ സംവാദം തുടങ്ങിയത്‌. രണ്ടാമൂഴം പ്രസിദ്ധീകരിക്കപ്പെട്ട സമയമായിരുന്നു അത്‌. വായനാനുഭവത്തിലെ കാല്‍പനീകസഞ്ചാരിയും എം.ടിയുടെ എന്നത്തേയും ഏകലവ്യ ആരാധകനുമായിരുന്ന കൂട്ടുകാരനാണ്‌ ഈ തര്‍ക്കത്തിനു ചുക്കാന്‍ പിടിച്ചത്‌. മറുഭാഗത്തായിരുന്നു ഞാന്‍. കൗമാരത്തിന്റെ കാല്‍പനീകവിഹ്വലതകള്‍ വായനയില്‍ എന്നെ സന്നിവേശിച്ചിരുന്നില്ല എന്നല്ല. പക്ഷെ അതിനു മുന്‍പു തന്നെ ഞാന്‍ 'നാലുകെട്ടും' 'കാല'വും 'അസുരവിത്തും' 'മഞ്ഞും' വായിച്ചു കഴിയുകയും, അവയെന്നെ എം.ടിയുടെ കഥാലോകം പൊതുവേ മലയാളത്തില്‍ ഉണ്ടാക്കിയിട്ടുള്ള വ്യാപകമായ ഭാവുകത്വത്തിനോടു വിമുഖനാക്കുകയും ചെയ്തിരുന്നു. രണ്ടാമൂഴം വായിക്കുമ്പോഴും അത്‌ അങ്ങിനെ തന്നെയായിരുന്നു.

നാലുകെട്ട്‌ വായിക്കുന്ന അതേ കാലത്തു തന്നെയാണു ഞാന്‍ സി.രാധാകൃഷ്ണന്റെ 'എല്ലാം മായ്ക്കുന്ന കടലും' 'പുഴമുതല്‍ പുഴവരെ'യും വായിക്കുന്നത്‌. രണ്ടു പേരുടേതും ഏതാണ്ട്‌ ഒരേ കഥാപരിസരം ആണ്‌. ആധുനികതയുടെ പെട്ടെന്നുള്ള വരവ്‌ ചിതറിച്ച സാമൂഹികവും സാമ്പത്തികവുമായ പുതിയ ജീവിതക്രമം! സാഹിത്യത്തിലെ 'ആധുനികത' അല്ല - നവോത്ഥാനവും ഡിമോക്രസിയും കൊമ്മ്യൂണിസവുമൊക്കെ തൊട്ടുതൊട്ടുവന്നപ്പോള്‍ കൂടെകൊണ്ടുവന്ന ഒരു ആധുനികത. 'ഇന്ദുലേഖ'യിലെ നായകനും നായികയും അടുത്ത തലമുറയ്ക്ക്‌ വഴിമാറിയ നേരത്ത്‌ കേരളത്തില്‍ ഉണ്ടായിവന്ന സാമൂഹികാവസ്ഥയാണ്‌ വിവക്ഷ. ഒരുപാടു പറഞ്ഞുകഴിഞ്ഞ നായര്‍ തറവാടുകളിലെ അക്കാല ഭ്രംശങ്ങളെകുറിച്ച്‌ ഇനിയും വേണ്ടതില്ല. അപ്പുണ്ണിയും സേതുവും ഒക്കെ ജീവിതപരിസരത്തുണ്ടായ തകര്‍ച്ചയെ, തകര്‍ച്ചയായി തന്നെ അനുഭവിച്ചു, ഒരു വാശി പോലെ. അതിനെ മനസ്സിലിട്ടു വറുത്തു. സത്താസങ്കീര്‍ണതകളിലെ നിഴലുകളില്‍ പാമ്പുകള്‍ ഇഴഞ്ഞുനടന്നു. സെയ്താലിയെ കൊല്ലണം. പക്ഷെ ഒരിക്കലും കൊല്ലുന്നില്ല. അമ്മിണിയേട്ടത്തിയെ പ്രാപിച്ചോ, അമ്മിണിയേട്ടത്തി നാഗത്തറയിലെ സര്‍പ്പത്തെ പോലെ പടര്‍ന്നോ..., ഭ്രമാത്മകതയുടെ ഇരുട്ടുകളിലാണു എല്ലാം സംഭവിക്കുന്നത്‌. ആത്മരതിയുടെ നിഗൂഢസ്ഥലികളിലൂടെ നടന്നിട്ടും നടന്നിട്ടും എം.ടി യുടെ കഥാപാത്രങ്ങള്‍ക്ക്‌ വരാണസിയില്‍ നിര്‍മ്മമമായി ഗംഗാസ്നാനം ആവുന്നില്ല.


നാലുകെട്ടിന്റെ ഇടനാഴികളിലും ഉള്ളറകളിലും ഇരുട്ടാണ്‌. പതിഞ്ഞ ശബ്ദങ്ങള്‍. അപ്പുണ്ണിയുടെ പേടിക്ക്‌ കറുത്ത നിറമുണ്ട്‌, അവന്റെ പ്രതികാരവാഞ്ചയ്ക്കും. നാലുകെട്ട്‌ ഇടിച്ചുകളഞ്ഞ്‌ കാറ്റും വെളിച്ചവും കടക്കുന്ന ചെറിയ വീടുവയ്ക്കണം എന്നു പറയുമ്പോഴും അതൊരു വിജയിയുടെ ലളിതമായ ആഹ്ലാദമല്ല. പതിഞ്ഞതും കറുത്തതും ആയ ഒരു ഗൂഢാനന്ദത്തിന്റെ പ്രകാശനമാണ്‌. ഈ ഭൗതീകപരിസരം എനിക്കു അന്യഥാബോധം വരുത്തുന്ന ഒന്നായിരുന്നു. എന്റെ ബാല്യകൗമാരങ്ങളുടെ ആത്മകഥ കഥാകാരന്‍ പറയണം എന്നല്ല. തന്റെ ആത്മാവിനെ വിന്യസിച്ച പരിസരങ്ങള്‍ എന്നില്‍ അനുഭവമായില്ല എന്നുമാത്രമാണത്‌. എന്റെ ഭൗതീക സാഹചര്യങ്ങളെ തകര്‍ത്ത്‌ ഒരു കാട്ടുവഴിയെങ്കിലും ആയില്ല എന്ന്‌. വലിയ ജനാലകളും വാതിലുകളുമുള്ള എന്റെ വീട്‌ പൂമുഖം മുതല്‍ അടുക്കള വരെ മലര്‍ക്കെ തുറന്നു കിടന്നു. കോഴിയും പൂച്ചയും പൂക്കലകിളികളും പറങ്കിയിലകളുടെ മണവും അതിലൂടെ അകത്തേക്കും പുറത്തേക്കും നിര്‍ബാധം സഞ്ചരിച്ചു. രാത്രികളില്‍ ഏറെനേരം മുറ്റത്ത്‌ കൂടാറുള്ള കുടുംബസദസ്സുകളില്‍ നിലാവും നക്ഷത്രങ്ങളും കൂട്ടുവരും. രാത്രിക്ക്‌ പോലും നല്ല വെട്ടം ഉണ്ടായിരുന്നു. വീടിന്‌ ഇരുണ്ട മൂലകളുണ്ടായിരുന്നില്ല. ആരെങ്കിലുമൊക്കെ എപ്പോഴും പെരുമാറുന്ന തുറന്ന ഇടങ്ങളെ ഉണ്ടായിരുന്നുള്ളു. നാലുകെട്ടിന്റെ ആത്മാവിനെ എനിക്കു അറിയുമായിരുന്നില്ല. ഒരു കത്തോലിക്കാ പരിസരത്തിന്റെ ദൂരം മാത്രമായിരുന്നോ അതെന്നു എനിക്ക്‌ ഉറപ്പു പോരാ. കാലത്തിന്റെയും ദേശത്തിന്റേയും ചരിത്രത്തിന്റേയും ദൂരവും ഉണ്ടായിരുന്നിരിക്കുമോ? വായനശാലയില്‍ സുലഭമായിരുന്ന റഷ്യന്‍ വിവര്‍ത്തനങ്ങളുടെ അനായാസവായന എങ്കില്‍ എന്തേ സാധിച്ചു എന്നത്‌ എന്നിട്ടും ബാക്കി കിടക്കുക തന്നെ ചെയ്യുന്നു.

പിന്നീട്‌, ഒരു സുഹൃത്തിന്റെ പഴയ നായര്‍ഗൃഹം പതിവായി സന്ദര്‍ശിക്കാന്‍ ഇടവന്നിരുന്നു. തെക്കന്‍തിരുവിതാംകൂറില്‍ നാലുകെട്ടുകള്‍ അധികമില്ലാതിരുന്നതുകൊണ്ടാവാം, കഴക്കൂട്ടത്തുപിള്ളയുടെ ചാര്‍ച്ച അവകാശപെട്ടിരുന്ന ആ ഭവനം അസാമാന്യമാംവിധം വലുതായിരുന്നെങ്കിലും നാലുകെട്ടായിരുന്നില്ല. അതിനുള്ളില്‍ ഇരുട്ട്‌ ഇഴഞ്ഞുനടക്കുന്നത്‌ ഞാന്‍ കണ്ടു. ഇടനാഴിയില്‍ നിന്നും തുടങ്ങുന്ന കോവണിയുടെ താഴെ പകല്‍നേരത്ത്‌ പോലും ആരും കാണാതെ സര്‍പ്പങ്ങള്‍ക്ക്‌ ഇണചേരാനാവും എന്നെനിക്കു തോന്നി. കറുത്ത തടികൊണ്ടുണ്ടാക്കിയ കോവണിപ്പടികള്‍ ഒട്ടും ശബ്ദമുണ്ടാക്കിയില്ല. മുകളിലെ സ്വന്തം മുറിയുടെ ചുമരില്‍ അവന്‍ ഒട്ടിച്ചു വച്ചിരുന്ന സമാന്താ ഫോക്സിന്റെ അര്‍ദ്ധനഗ്ന ചിത്രം പോലും ഒരു യക്ഷിയെ പോലെ തോന്നിച്ചു. അവിടെ നിന്നപ്പോള്‍ ഒരാള്‍ക്ക്‌ നാലുകെട്ട്‌ സ്വന്തം ആത്മകഥയായി വായിക്കാനായേക്കും എന്നെനിക്കു തോന്നി.

അതേ കാലദേശങ്ങള്‍ വ്യത്യസ്ഥമായാണ്‌ സി.രാധാകൃഷണനില്‍ പ്രവര്‍ത്തിച്ചു കാണുന്നത്‌. കുറേ വായനക്കാരെയെങ്കിലും മുഷിപ്പിക്കുംവിധം വാചാലതയോടെ കടന്നുവരുന്നത്‌ നാലുകെട്ടിന്റെ ഇരുട്ടല്ല. പ്രകൃതിയുടെ സൂക്ഷ്മവും സ്ഥൂലവുമായ സ്ഥലികളാണ്‌. ഒരോ പുല്‍ച്ചാടിയും ഓരോ പുല്‍നാമ്പും ഒരു മഴക്കാലത്തിന്റെ സ്പര്‍ശം. വിശപ്പിലും തകര്‍ച്ചയിലും പ്രസാദാത്മകതയുടെ വെട്ടം വീണുകിടപ്പുണ്ട്‌. വാശിയല്ല - വിട്ടുകൊടുക്കാനുള്ള, മാറിനടക്കാനുള്ള, ചെറിയ മോഹങ്ങളുടെ വിശാലമായ കാഴ്ചകളാണ്‌ അവിടെ. തൊടിയിലും പറമ്പിലും ഒരു നാടോടിയെപോലെ ചിത്രശലഭങ്ങള്‍ക്കും കാട്ടുമൈനകള്‍ക്കും പിറകേ തുള്ളിപോയ ഏതു ബാല്യത്തിനും, പിന്നീട്‌, ഈ വായന ഒരു കുളിരാവാതിരിക്കില്ല. കോരിച്ചൊരിയുന്ന ഇടവപ്പാതിയില്‍, കുടയിലെ പാറ്റാതിന്ന ചെറുദ്വാരത്തിലൂടെ തെറിക്കുന്ന ധൂളിയുടെ നനവില്‍ റബ്ബറിട്ട പുസ്തകം മാറില്‍ അടക്കിപിടിച്ച്‌ സ്കൂളിലേക്ക്‌ നടക്കുമ്പോള്‍ നാലുപാടുനിന്നും വന്നുമൂടുന്ന പ്രകൃതിയുടെ ആവരണം എനിക്കും ഓര്‍മ്മയുണ്ട്‌. പകയോടെയും ആര്‍ത്തിയോടെയും ജീവിക്കാനുള്ളതല്ല പ്രകൃതി എന്ന തോന്നല്‍ ഉണ്ടാവും. എം.ടിയുടെ നിളാപ്രേമം ഇത്രയും പച്ചയോടെ എന്നെ പ്രകൃതിയിലേക്ക്‌ ആവശ്യപെട്ടിട്ടില്ല.


കൗമാരത്തോടെ രതി അവസാനിക്കുന്നു, പിന്നീടു ലൈംഗീകത മാത്രമേ ഉള്ളൂ എന്ന്‌ ഒരു കഥാക്യാമ്പില്‍ വച്ച്‌ സി.വി.ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ലൈംഗീകത ഉള്‍പ്പെടെ സ്ത്രീപുരുഷ സങ്കലനത്തിന്റെ ഒരുപാട്‌ അനുഭവങ്ങളെ രതിയുടെ വിശാലകല്‍പ്പനയില്‍ പെടുത്തി നമ്മുടെ സാഹിത്യം വ്യവഹരിച്ചിട്ടുണ്ട്‌. പലപ്പോഴും അതൊരു സ്വപ്നാടനം പോലെ ആയിരുന്നു - അമ്മിണിയേട്ടത്തിയെ പോലെ. പകല്‍ വെട്ടത്തില്‍ അലിഞ്ഞില്ലാതാവുന്ന സ്വപ്നം. ജനിതകദുര്‍ഗുണം പോലെ രതിസ്പര്‍ശവുമായി നമ്മുടെ ഭാവുകത്വത്തില്‍ എന്നും ഒരു മുതിര്‍ന്ന സ്ത്രീ ഉണ്ടായിരുന്നു. സംഭവബഹുലം അല്ലായിരുന്നതിനാല്‍, ബാല്യം കൗമാരത്തിലേക്കും ഒരുപാടുദൂരം ഒപ്പം പോന്നതുകൊണ്ടാണോ എന്നറിയില്ല, അമര്‍ത്തിപിടിച്ച മാറിടങ്ങളില്‍ രതിയെക്കാള്‍ കാല്‍പനീകമായ വാത്സല്യത്തിന്റെ അനുഭവമായിരുന്നു എനിക്കു കൗതുകം. എം.ടിയെ വായിക്കുന്നതിനു മുന്‍പ്‌ എന്റെ കയ്യില്‍ എത്തപെട്ടത്‌ ഹരോള്‍ഡ്‌ റോബിന്‍സും സിഡ്നി ഷെല്‍ഡനുമായിരുന്നു. ഇരുട്ടും നാഗത്തറയും ഭ്രമാത്മകതയും ഒന്നും ഇല്ലാത്തൊരു ലോകം. പകല്‍ വെളിച്ചത്തില്‍ ലൈംഗീകതയുടെ സോഷ്യലിസ്റ്റ്‌ റിയലിസം. വളപ്പൊട്ടുകള്‍ ചിതറിയില്ല. നിഴലുകള്‍ ഇണപിരിയാതെ ഏതോ അപൂര്‍വഗന്ധങ്ങളുമായി മെഴുക്കുപുരണ്ട പായയില്‍ വീണുകിടന്നതും ഇല്ല, അടക്കിയ മര്‍മ്മരങ്ങളും സീല്‍ക്കാരങ്ങളും ഇല്ല. രതിമൂര്‍ഛയുടെ നിലവിളികള്‍ക്കൊടുവില്‍ കഥാപാത്രങ്ങള്‍ മറ്റു ജോലികളിലേക്ക്‌ വളരെ സ്വാഭാവികമായി എണീറ്റുപോയി. അമ്മിണിയേട്ടത്തി എന്റെ രതിമോഹങ്ങളിലെവിടെയും നീറിയിട്ടില്ല. വിമലയുടേയും സുധീര്‍കുമാര്‍ മിശ്രയുടേയും സംഭോഗവിവരണത്തിന്റെ ഭാവഗാനാത്മകതയില്‍ ഞാന്‍ ചിരിച്ചുപോയത്‌ കുറ്റബോധത്തോടെ ഓര്‍ക്കുന്നു. അമ്മിണിയേട്ടത്തിയെക്കാള്‍ അലട്ടിയത്‌ മായാസര്‍ക്കാര്‍ തന്നെയായിരുന്നു. ഒരു പക്ഷെ എനിക്കു കുറച്ചുകൂടി പരിചിതമായ ലോകത്തുനിന്ന്‌ എന്നെ അഭിമുഖീകരിച്ചവള്‍. വിവര്‍ത്തനത്തിലൂടെ കടന്നുചെന്നിട്ടും ശ്രീകൃഷ്ണ അലനഹള്ളിയെ അമ്മിണിയേട്ടത്തി ഒരുപാട്‌ മഥിച്ചു എന്നു വായിച്ചിട്ടുണ്ട്‌. ആ നല്ല എഴുത്തുകാരന്റെ അഭിരുചികളുമായി തട്ടിച്ചു നോക്കാന്‍ സ്വയം മുതിരുന്നില്ല. എന്നാലും എന്റെ ഒപ്പം ഒരുപാടുദൂരം യാത്രവന്നത്‌, ഇപ്പോഴും വരുന്നത്‌, മായാസര്‍ക്കാറാണ്‌. സങ്കീര്‍ണ വ്യഥകളുടെ രതിജന്യരോഗത്തിലൂടെയും കഴുകന്മാര്‍ ഇരകാത്തിരിക്കുന്ന ആത്മഹത്യാമുനമ്പിലൂടെയും ആ ശാസ്‌ത്രജ്ഞ എന്റെ ഭാവുകത്വത്തെ പിന്തുടരുന്നു.

ഒരു ഭാഷാദേശത്തിന്റെ ഉള്ളില്‍ തന്നെ ചില പ്രദേശങ്ങള്‍ക്കു നഷ്ടപെട്ടു പോകുന്ന സാംസ്കാരികമായ ഇടങ്ങളെ വെളിപ്പെടുത്താനും, വാത്സല്യം, രതി, ലൈംഗീകത എന്ന നേര്‍പരിണാമത്തിലെ വിട്ടുപോയ കണ്ണി ഉദാഹരിക്കപ്പെടാം. അതു പുസ്തക ആസ്വാദനത്തിന്റെ മാത്രം പ്രശ്നമാവില്ല. കത്തോലിക്കര്‍ (മതപരമല്ല സൂചന, സാംസ്കാരികമാണ്‌) മാത്രം വസിക്കുന്ന ഒരു പ്രദേശത്ത്‌ ജീവിക്കുകയും സ്കൂള്‍ വിദ്യാഭ്യസത്തിന്റെ നല്ലൊരു പങ്കും കത്തോലിക്ക കന്യാസ്ത്രീകളാലും പാതിരിമാരാലും നടത്തപെടുന്ന വിദ്യാലയങ്ങളിലായിരിക്കുകയും ചെയ്തതുകൊണ്ടാവും ഹിന്ദൂയിസത്തിനുള്ളില്‍, എന്തിന്‌ ക്രിസ്തീയതയ്ക്കുള്ളില്‍ തന്നെയുള്ള വര്‍ഗ്ഗീകരണങ്ങള്‍ ഒരുപാടു കാലം എനിക്കു അജ്ഞാതമായിരുന്നു. മലയാളത്തിലെ വായനയുടെ ആദ്യകാലങ്ങളില്‍ കടന്നുവന്ന നാലുകെട്ട്പോലുള്ള പല രചനകളും ഈ വിട്ടുപോയ സാംസ്കാരിക ഇടത്തെ ആര്‍ജ്ജിതജ്ഞാന സഞ്ചയത്തില്‍ ഉള്‍കൊള്ളാനാണ്‌ സഹായിച്ചത്‌. പ്രാപഞ്ചികവീക്ഷണമുള്ള അപ്പുവിന്റെ ലോകവും തേതിയേട്ടത്തിയുടെ വ്യഥകളും തുടങ്ങി ഏതാനും ചില വായനകള്‍ മാത്രമാണ്‌ പതിവു ഇടങ്ങളെ ഭേദിച്ച്‌ ഒരു അനുഭവമാകാനുള്ള ആര്‍ജവം കാണിച്ചത്‌. എന്നാല്‍ ഒരുപാട്‌ നാളുകള്‍ക്കു ശേഷം 'ഇന്ദുലേഖ' വായിക്കുമ്പോഴത്തേക്ക്‌ ഈ സാംസ്കാരിക ഇടം എന്നില്‍ ഹാജരുണ്ടായിരുന്നു എന്നു വേണം കരുതാന്‍. നിര്‍വ്യാജസ്വംശീകരണം അത്‌ സാധ്യമാക്കി. കാലഗണനയനുസരിച്ച്‌, ഈ തലതിരിഞ്ഞ വായനായോഗം അപ്പുണ്ണിയുടെ ജീവിതാവസ്ഥകളെ ഒരു സാംസ്കാരിക പഠനത്തിന്റെ തലത്തിലേക്ക്‌ ചുരുക്കി. രണ്ടാം വായനയില്‍ ആദ്യവായനയെക്കാള്‍ ഒരുപാട്‌ അര്‍ത്ഥങ്ങളും അനുഭവങ്ങളും ഉളവാക്കാന്‍ പര്യാപ്തമായ ആന്തരീക ഊര്‍ജ്ജം എന്തായാലും നാലുകെട്ടിന്‌ ഇല്ല.

ഇതേകാലയളവില്‍ തന്നെ വായിച്ചുതീര്‍ത്ത മറ്റൊരു കഥാലോകം ഉണ്ട്‌. കേശവദേവു മുതല്‍ വിലാസിനി വരെ അത്‌ ചിതറികിടക്കുന്നു. വിശ്വവും കുഞ്ഞിരാമനും രാധയും ശാന്തയും ഒക്കെ ഉള്‍പ്പെടുന്ന സുന്ദരന്മാരുടെയും സുന്ദരികളുടേയും വിശാലമായ ലോകം. സ്നേഹത്തിന്റേയും പകയുടേയും പ്രണയത്തിന്റേയും വഞ്ചനയുടേയും സ്വപ്നത്തിന്റേയും മോഹഭംഗങ്ങളുടേയും സംഭവബഹുലമായ വനപ്രദേശങ്ങള്‍. ജീവിതത്തിന്റെ ഒടുങ്ങാത്ത കഥകളായിരുന്നു ആ രചനകളില്‍ മുഴുവന്‍. ചിലന്തിവല പോലെ സങ്കീര്‍ണമായ അവസ്ഥാന്തരങ്ങള്‍. മനസ്സായിരുന്നില്ല അവിടെ കഥാപാത്രം, സാഹചര്യം ആയിരുന്നു. വിശ്വം വീട്ടില്‍ നിന്നിറങ്ങി ലക്ഷ്മികുട്ടിയമ്മയുടെ പടിക്കല്‍ ചെന്നു വീണതും, പിന്നീട്‌ അവിടെ വളര്‍ന്നു വലുതായതും വായനക്കാരന്‍ ചോദ്യം ചെയ്തില്ല. സാഹചര്യം അതായിരുന്നു. ചോദ്യം ചെയ്യലുകളെ അസാധുവാക്കും വിധം സംഭവങ്ങളൂടെ അനിവാര്യമായ അനന്തസാധ്യതകളെ ആ വലിയ നോവലുകള്‍ മുന്നോട്ടുവച്ചു. അവയ്ക്കൊരു സാര്‍വലൗകീകത്വം ഉണ്ടായിരുന്നു. പ്രത്യേകിച്ച്‌ ഒരു സാംസ്കാരിക ഇടത്തെ അവ പ്രതിനിധാനം ചെയ്തില്ല. പ്രാദേശികവും ജാതീയവുമായ അന്തരീക്ഷത്തെ മായ്ച്ചുകളയാന്‍, അവയെ അലിയിച്ചെടുക്കാന്‍ വ്യഗ്രതപ്പെട്ട ഒരു കഥാഭൂമിക. അതിനുമപ്പുറം, അവ സാംസ്കാരികസ്വത്വം അല്ല അന്വേഷിച്ചത്‌, മാനവികസ്വത്വം ആയിരുന്നു. ഇവയ്ക്കുശേഷം വന്ന അപ്പുണ്ണിയുടെ കഥ മലയാളത്തിലുണ്ടാക്കിയ ഭാവുകത്വപരിണാമത്തിന്റെ ജനപ്രിയത തെളിയിക്കുന്നത്‌ ഇത് ഉപരിപ്ലവമായിരുന്നു എന്നാണ്‌. വലിയ കഥകള്‍ പറഞ്ഞു എന്നതിനപ്പുറം വിശ്വത്തിന്റേയും രാധയുടേയും ലോകം പിന്നീട്‌ അസാധുവായി പോയി.

ഞങ്ങളുടെ ഗ്രാമത്തിന്റെ പുരാവൃത്തം അഞ്ചുനൂറ്റാണ്ടിനു പിറകില്‍നിന്ന്‌ വാമൊഴിയിലൂടെ പകര്‍ന്നു വന്നിട്ടുണ്ട്‌. പറങ്കികളുടെ വരവോടെയാണ്‌ അത്‌ ആരംഭിക്കുന്നത്‌. ഒരു ഞാവല്‍ മരത്തിനു ചുറ്റും ആരംഭിച്ച ഗ്രാമചരിത്രത്തിന്റെ എല്ലാ ഇഴകളും വാമൊഴിയിലൂടെ വന്നതുകൊണ്ടുതന്നെ, വിശുദ്ധ ഫ്രാന്‍സീസ്‌ അസ്സീസിയുടെ സന്ദര്‍ശനം ഉള്‍പ്പെടെ വസ്തുതകളെല്ലാം സംശയാസ്പദമായിത്തീരുന്നു. പള്ളിയുടെ ചുറ്റുവട്ടത്ത്‌ എഴുതിവയ്ക്കപെട്ട ചരിത്രത്തിനും ബാക്കിയായ ചരിത്രസ്മാരകങ്ങള്‍ക്കും നൂറുവര്‍ഷത്തിനപ്പുറത്തേക്ക്‌ ആയുസ്സും ഇല്ല. പോഞ്ഞിക്കര റാഫിയുടെ 'ഓരാ പ്രൊ നോബിസ്‌' വായിച്ചപ്പോള്‍ പക്ഷെ ചരിത്രത്തിന്റെ ചാര്‍ച്ച അത്ഭുതപ്പെടുത്തി. അങ്ങിനെയൊക്കെ ആണല്ലോ ചില ചരിത്രസാധ്യതകളില്‍ അകാരണമായി വിശ്വസിച്ചു പോവുക. ഇതൊക്കെ ഇവിടെ സൂചിപ്പിക്കാന്‍ കാരണം, എന്റെ അങ്ങേഅറ്റത്തെ ഓര്‍മ്മയിലും, അമ്മയില്‍ നിന്നു പകര്‍ന്നു കിട്ടിയ ഓര്‍മ്മയിലും, പൊതുവേ കേരളത്തില്‍ നിലനിന്നിരുന്ന കൂട്ടുകുടുംബത്തിന്റെ അംശങ്ങള്‍ ഞങ്ങളുടെ ഭാഗത്തു നിലനിന്നതായി സൂചനകളില്ല. ഒരു വീട്ടില്‍ ഒന്നിലേറെ കുടുംബങ്ങള്‍ താമസിച്ചിരുന്നിരിക്കാം എങ്കിലും മരുമക്കത്തായം സാധ്യമാക്കുന്ന കൂട്ടുകുടുംബത്തിന്റെ അധികാരഘടന ഉണ്ടായിരുന്നില്ല എന്നു വേണം കരുതാന്‍. അതു സാധ്യമാക്കിയ ചില തുറസുകളും സ്വാതന്ത്ര്യങ്ങളും വളരെ മുന്‍പേ അവിടെ പ്രകടമായിരുന്നു. അവിടെ വലിയ ഭൂവുടമകള്‍ ഉണ്ടായിരുന്നില്ല. കുടിയാന്മാരും ഉണ്ടായിരുന്നില്ല. സമ്പത്തും ദാരിദ്ര്യവും പരിമിതമായിരുന്നു. ഒന്നില്‍നിന്ന്‌ മറ്റൊന്നിലേക്ക്‌ ഒരു ചുവടുവയ്പ്പിന്റെ അകലമേ ഉണ്ടായിരുന്നുള്ളു. കഥകളി കാണാന്‍ വേണ്ടി രാവുകള്‍ ഉറക്കമിളയ്ക്കുന്നതോ, ഏതെങ്കിലും വീടിന്റെ പിന്നമ്പുറത്ത്‌ കഞ്ഞി കുമ്പിളില്‍ വിളമ്പുന്നതോ വന്യമായ സ്വപ്നമായിരുന്നു. നാലുകെട്ടുകളുടെ തകര്‍ച്ചയും മരുമക്കാത്തായത്തില്‍ നിന്നും മക്കത്തായത്തിലേക്കുള്ള മാറ്റവും അതു ഉളവാക്കിയ മനുഷ്യബന്ധങ്ങളിലെ ശൈഥില്യവം, ഈ ജീവിതപരിസരം കൊണ്ടു തന്നെ, അന്യമായിരുന്നു. സാംസ്കാരികം എന്നതിനപ്പുറം, ഈ വ്യത്യാസങ്ങളുടെ തീവ്രതയെ നിലനിര്‍ത്തുന്നത്‌, സാമ്പത്തികമായ ഒരു അധികാര ഘടനയാണ്‌. ഈ ഘടനയില്‍ നിന്നാണ്‌ സംസ്കാരത്തിന്റെ വ്യതിരക്തതകള്‍ ഉണ്ടാവുന്നതു എന്നു മനസിലാക്കാം. ഒന്നാമതായി വലിയ കൃഷിയിടങ്ങള്‍ നാലുകെട്ടിനു ചുറ്റും നിലനിര്‍ത്തിയിരുന്ന സമ്പത്തിന്റെ പ്രഭയേയും അതുളവാക്കിയിരുന്ന വര്‍ഗ്ഗീകരണങ്ങളുടെയും അഭാവം ജനിതകമായി തന്നെ തുടര്‍ന്നുവന്നതിനാലാവും, അപ്പുണ്ണിയുടെ ചില പ്രത്യേക ജീവിതചുറ്റുപാടുകളില്‍ മാത്രം നിലനില്‍ക്കുന്ന വൈകാരികതകള്‍ അത്രത്തോളം എന്നെ ഏശാതെ പോയത്‌. എന്നാല്‍ അതു മാത്രം ആവാനും വഴിയില്ല. അങ്ങിനെ ആണെങ്കില്‍ അപ്പുവും അതുപോലെ കടന്നു പോവണമായിരുന്നു.

എം.ടി ആശയത്തിലും ഭാവുകത്വത്തിലും സൃഷ്ടിച്ച, അതുവരെ തുടര്‍ന്നു വന്ന ഒരു അനുശീലനത്തിന്റെ വ്യതിയാനം തന്നെയാവണം ഇതിനു കാരണം. രാധയും വിശ്വവും അവരുടെ തലമുറയും നിലനിര്‍ത്തിയ ഒരു സാമൂഹ്യാവസ്ഥ ഉണ്ട്‌. അവിടെ തെറ്റിനും ശരിക്കും നിയതമായ രൂപം ഉണ്ടായിരുന്നു. തെറ്റിന്റെ ഗണത്തിലും ശരിയുടെ ഗണത്തിലും പെടുത്താവുന്നവകളൊക്കെ മൂര്‍ത്തമായിരുന്നു. എം.ടി. ഇതിനെ കശക്കിക്കളഞ്ഞു. സ്വാര്‍ത്ഥതയെ മന്യവല്‍ക്കരിച്ചു. പാപബോധത്തെ സാമാന്യവല്‍ക്കരിച്ചു. സ്വയം കൃതഘ്നതയോടെ, നന്ദികേടിന്റെ ആത്മനിന്ദയോടെ ഒരോ വ്യക്‌തിക്കും വിജയി ആയി തന്നെ നില്‍ക്കാം എന്നു എം.ടി യുടെ നായകന്മാര്‍ സമൂഹത്തിന്റെ മാറിവരുന്ന അഭിരുചികളോട്‌ ഒത്തുനിന്ന്‌ കാണിച്ചുകൊടുത്തു. പാപബോധത്തിന്റെ ഇരുണ്ട ഗലികളിലൂടെ നടന്നെത്തുന്നവന്‍, എന്തൊക്കെ നേടിയാലും, പരാജിതന്‍ തന്നെ എന്ന അതുവരെ തുടര്‍ന്നു വന്ന ആത്മീയത എം.ടി കടപുഴകി കളഞ്ഞു. പുതിയ മധ്യവര്‍ഗ്ഗത്തിന്റെ രുചിഭേദങ്ങളെ ഇതു വല്ലാതെ തൃപ്തിപ്പെടുത്തി. നന്നായി ജീവിക്കുക എന്നതിന്റെ പ്രതീക്ഷാനിര്‍ഭരത ഇത്രയും ഗൂഢവും ഇരുണ്ടതും ആവാന്‍ പാടുണ്ടോ എന്ന തോന്നല്‍ തന്നെയാവും അപ്പുണ്ണിയില്‍ നിന്നും അപ്പുവിലേക്കുള്ള ദൂരം. പുതിയകാലത്തിന്റെ വ്യഥകളിലൂടെ ഒറ്റക്കു നടക്കേണ്ടവന്റെ വെട്ടമുള്ള ഒരു വഴിയെങ്കിലും അപ്പുവിന്റെ ജീവിതം പ്രകാശിപ്പിച്ചിരുന്നു. അതു വിശ്വത്തിന്റേയും രാധയുടെയും പിന്തുടര്‍ച്ചയും ആയിരുന്നില്ല. പുതിയലോകത്ത്‌ ചെന്നുവീണ മലയാളിയുടെ അത്രയും സ്വാര്‍ത്ഥമല്ലാത്ത, അത്രയും ആര്‍ത്തിയില്ലാത്ത, കുറച്ചുകൂടി നിര്‍മ്മമമായ, കണ്ണുനിറഞ്ഞിരുന്നാലും ചിരിക്കാനാവുന്ന ഒരു വഴി. ജന്മരാശിയാല്‍ 'ആധുനികത' നേരിട്ട്‌ അനുഭവിക്കാന്‍ വിധിക്കപ്പെടാത്ത ഒരുവന്‍ എന്ന നിലയ്ക്ക്‌, വ്യകതിപരമായി തിരഞ്ഞെടുപ്പിന്റെ ഭൂമിക എനിക്കു കുറച്ചുകൂടി എളുപ്പമായിരുന്നു. അധുനികതയുടെ തിരതള്ളല്‍ കഴിഞ്ഞ്‌ 'ആധുനികരെ'ല്ലാവരും എം.ടിയില്‍ ചെന്നടിയുന്നത്‌ കാണുമ്പോള്‍, കാലത്താല്‍ തോല്‍പ്പിക്കപ്പെടാതെ രക്ഷപെടാന്‍ സാധിച്ചതിനു നന്ദി തോന്നുക പ്രായത്തോടും കൂടിയാണ്‌.

അപ്പുണ്ണി നാലുകെട്ട്‌ പൊളിച്ചുകളഞ്ഞിട്ട്‌ അന്‍പത്‌ വര്‍ഷം തികയുന്നു. ഒരു വെളിച്ചപ്പാട്‌ തന്നെ വഞ്ചിച്ച ദൈവത്തെ കാര്‍ക്കിച്ചുതുപ്പിയതും ആ അടുത്താണ്‌. ഈ അന്‍പതു കൊല്ലത്തിന്റെ ആദ്യപകുതിയില്‍ നമ്മള്‍ നാലുകെട്ടുകള്‍ പൊളിച്ചു, ദൈവങ്ങളെ പുച്ഛത്തോടെ നോക്കി. എന്റെ കുട്ടികാലത്ത്‌, പള്ളിമുറ്റത്തെ മരച്ചുവട്ടില്‍ ഞായറാഴ്ച്ചകളില്‍ നടന്നിരുന്ന കാറ്റിക്കിസം ക്ലാസുകള്‍ അയഞ്ഞതും രസാവഹങ്ങളും ആയിരുന്നു. ഇത്തിരികൂടി മുതിര്‍ന്നപ്പോള്‍ പഠിപ്പിക്കാന്‍ വരുന്ന കന്യാസ്ത്രീകളോടു വിവാഹം എന്ന കൂദാശയെകുറിച്ചും, അതിന്റെ തുടര്‍ച്ചകളെകുറിച്ചും കുസൃതിചോദ്യങ്ങള്‍ എറിഞ്ഞു കളിച്ചിരുന്നു. അവരും കൂട്ടത്തില്‍ ചേര്‍ന്നു ചിരിച്ചു. എന്റെ മക്കളെ മതപഠനത്തിനു വിടേണ്ട കാലമായപ്പോഴേക്കും സംഗതികള്‍ മാറിപോയിരുന്നു. പരിശീലിപ്പിക്കപ്പെട്ട അദ്ധ്യാപകരും പ്രിന്‍സിപ്പാളും ഒക്കെയായി ഒരു വിദ്യാലയത്തിന്റെ കര്‍ക്കശമായ ചിട്ടവട്ടങ്ങള്‍ വന്നു. പൊളിച്ചുകളഞ്ഞ നാലുകെട്ടുകളുടെ സ്ഥാനത്ത്‌ മാത്രമല്ല, ഞങ്ങളൂടെ ഗ്രാമത്തിലും കോണ്‍ക്രീറ്റ്‌ നാലുകെട്ടുകള്‍ പൊന്തി. ഈ അന്‍പതു കൊല്ലത്തിന്റെ രണ്ടാമത്തെ പകുതിയില്‍, പൊളിച്ചതെല്ലാം കുറച്ചുകൂടി തീവ്രമായി നമ്മള്‍ കെട്ടിയുയര്‍ത്താന്‍ തുടങ്ങി. അധികാരഘടനയുടെ സാംസ്കാരിക പരിസരം മാറി, സമ്പത്തിന്റെ ഉറവിടം ഭൂസ്വത്ത്‌ മാത്രമല്ലാതായി മാറി. ഭൂസ്വത്ത്‌ ഇല്ലാതെയും നാലുകെട്ടുകള്‍ക്ക്‌ ഉയരാം എന്നായി. കഥകളിയെത്തിയില്ലെങ്കിലും പള്ളിപെരുന്നാളിനോടനുബന്ധിച്ചുള്ള കലാമത്സരങ്ങളിലും മറ്റും, നാട്ടുകാരായ പെണ്‍കുട്ടികള്‍ ശാസ്ത്രിയനൃത്തങ്ങള്‍ ആടുന്നതു കണ്ടു. കേരളം അന്‍പത്‌ വര്‍ഷം കൊണ്ട്‌ ഒരു വലിയ വൃത്തം പൂര്‍ത്തിയാക്കി. അപ്പുണ്ണി പൊളിച്ച നാലുകെട്ട്‌ ബാക്കിയാക്കിയ ആകാശത്തെ ആണ്‌ അന്ന്‌ പുതിയ ലോകത്തിലേക്കുള്ള വാതായനമായി നമ്മള്‍ കണ്ടത്‌. വളരെ ക്ഷണികമായിരുന്നു ആ നിരാസങ്ങള്‍. ആ അകാശങ്ങള്‍ വീണ്ടും അടഞ്ഞുപോയി.

എങ്കിലും, യോജിക്കാനായാലും വിയോജിക്കാനായാലും സ്നേഹത്തോടെയാണ്‌ ഞാന്‍ അപ്പുണ്ണിയേയും അപ്പുവിനേയും ഓര്‍ത്തെടുക്കുക. ആകാശം അടച്ചുകൊണ്ട്‌ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടത്തിന്റെ പത്താം നിലയിലെ ഫ്ലാറ്റിലിരുന്ന്‌ അപ്പുണ്ണിയുടെയും അപ്പുവിന്റെയും ഒപ്പം അലഞ്ഞുനടക്കുമ്പോള്‍, ഒരു നരഭോജിയെ പോലെ അവരെയൊക്കെ ചവച്ചുതിന്ന, എന്റെ രമണീയ കാലത്തിലൂടെയാണ്‌ ഞാന്‍ നടക്കുന്നത്‌.

00

2008 മാർച്ചിലെ 'തർജ്ജനി'യിൽ പ്രസിദ്ധീകരിച്ചത്.

00 

Monday 8 December 2014

സഹനവിശുദ്ധിയുടെ ഭരണങ്ങാനം

കഴിഞ്ഞ അവധിക്ക്, കോട്ടയത്ത് ഉണ്ടായിരുന്നപ്പോൾ പെട്ടെന്ന് വീണുകിട്ടിയ അര ദിവസത്തിന്റെ ഔദാര്യത്തിലാണ് ഭാര്യയും ഞാനും കൂടി ഭരണങ്ങാനത്തേയ്ക്ക് വച്ചുപിടിച്ചത്. കോട്ടയം - ഏറ്റുമാനൂർ പതിവു പോലെ ക്ഷമപരീക്ഷിച്ചു. പക്ഷെ അതുകഴിഞ്ഞാൽ മാണിസാറിന്റെ സാമ്രാജ്യത്തിലെ പുതുപുത്തൻ പാത, മീനച്ചിലാറിന്റെ കരയിലൂടെ...

ഇന്ത്യയിലെ ആദ്യത്തെ വിശുദ്ധയുടെ കബറിടം ഇവിടെയാണ്‌. കാറ്റികിസം ക്ലാസ്സിൽ വിശുദ്ധന്മാരെ കുറിച്ചൊക്കെ പഠിക്കുമ്പോൾ കരുതിയിരുന്നത് അവരെല്ലാം തന്നെ യേശുവിന്റെ സമകാലീനരോ അല്ലെങ്കിൽ അത്രയും അതിപുരാതനരോ ആണ് എന്നൊക്കെയായിരുന്നു. ചരിത്രത്തിൽ താല്പര്യമുണ്ടായ കാലത്ത് മതതാല്പര്യം കുറയുകയും ചെയ്തു. അതുകൊണ്ട് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് തൊട്ടുമുൻപത്തെ വർഷം മാത്രം, മുപ്പത്തിയാറാം വയസ്സിൽ, മരിച്ചുപോയ ആളാണ് വിശുദ്ധയാക്കപ്പെട്ട അൽഫോണ്‍സാമ്മാ എന്ന് മനസ്സിലാക്കിയപ്പോൾ അത്ഭുതത്തോടൊപ്പം അതൊരു വിശുദ്ധവിഗ്രഹഭഞ്ജനം കൂടിയായാണ് അനുഭവപ്പെട്ടത്. (ഏവുപ്രാസിയാമ്മ 1952 - ലാണ് മരണപ്പെടുന്നതെങ്കിലും അൽഫോണ്‍ സാമ്മയെക്കാൾ പ്രായം കൂടുതലായിരുന്നു അവർക്ക്.)

വിശുദ്ധ തോമസിനോളം (?) നീണ്ടു കിടക്കുന്ന കേരള കൃസ്ത്യൻ സമൂഹത്തിന് പത്ത് രണ്ടായിരം വർഷത്തെ ശൂന്യതയ്ക്ക് ശേഷം, കഴിഞ്ഞ അഞ്ചു വർഷത്തിനിടയ്ക്ക് പെട്ടെന്ന് മൂന്ന് വിശുദ്ധരെ കിട്ടിയതിലുള്ള രാഷ്ട്രീയം, അങ്ങനെയൊന്നുണ്ട് എന്ന് സംശയിക്കുമ്പോൾ തന്നെ, എന്നെപോലുള്ള ഒരാൾക്ക്‌ ഏറെക്കൂറെ അജ്ഞാതമാണ്.


ഭരണങ്ങാനത്ത് തിരക്കുണ്ടായിരുന്നു. പക്ഷെ പ്രതീക്ഷിച്ചതുപോലുള്ള വൻ ജനക്കൂട്ടത്തെയൊന്നും കണ്ടില്ല. കബറിടം കണ്ടതിനു ശേഷം എതിർവശത്തുള്ള പള്ളിയുടെ വരാന്തയിൽ ഞാനും അവളും വന്നുനിന്നു. വടക്കുനിന്നും കരിമേഘത്തിന്റെ ഒരു വലിയ പാളി കബറിടത്തിന് മുകളിലൂടെ ഒഴുകിവന്ന് പരിസരത്തെയാകെ ഇരുണ്ടതാക്കുകയും, വിഷലിപ്ത മാനസങ്ങൾക്കുമേൽ വിശുദ്ധമഴയായി പെയ്തു തിമിർക്കുകയും ചെയ്തു.

അൽഫോണ്‍സാമ്മയുടെ ജീവിതം 'സഹനം' എന്ന ക്രിസ്ത്യൻ എത്തിക്സിന്റെ ഭാഗമായിവരുന്ന അവസ്ഥയുമായി ബന്ധപ്പെട്ടതാണ്. സഹനം എന്നത് ഒരു മനുഷ്യാവസ്ഥയാണ് - കൃസ്തുമതം അതിനെ പ്രശ്നവൽക്കരിക്കുകയും മനുഷ്യജീവിതത്തിൽ പ്രാക്ടീസ് ചെയ്യാനുള്ള താത്വികതലം ഒരുക്കിക്കൊടുക്കുകയും ചെയ്തു എന്നേയുള്ളൂ. സഹനം എന്നത് പലപ്പോഴും രോഗാവസ്ഥയുമായി ബന്ധപ്പെട്ട് ഉരുത്തിരിയുന്നതാണ് - അൽഫോണ്‍ സാമ്മയുടെ കാര്യത്തിലും അത് വ്യത്യസ്ഥമായിരുന്നില്ല. മരണാന്തര ജീവിതം നൽകുന്ന ബ്ലിസ്ഫുൾ ആയിട്ടുള്ള അനന്തതുടർച്ചയെ കുറിച്ചുള്ള മോഹമാണ് ഇതിന്റെ അടിസ്ഥാനം. ഇഹലോകത്തിൽ ഇത് വല്ലാത്തൊരു ആശ്വാസമാണ്. അതിന്റെ പ്രത്യക്ഷമായ ഉദാഹരണമായി മാറിയതാവും അൽഫോണ്‍സാമ്മയുടെ വിശുദ്ധപ്രസക്തി.

ഞങ്ങൾ സോകോൾഡ് തീർത്ഥയാത്രകൾ നടത്താറില്ല, തീർത്ഥാടന സ്ഥലങ്ങൾ ഒഴിവാക്കാറുമില്ല. മഴയൊഴിഞ്ഞ് ശുദ്ധമായ പകലിന്റെ നനഞ്ഞ വീഥിയിലൂടെ ഭരണങ്ങാനത്തു നിന്നും മടങ്ങുമ്പോൾ വീണ്ടും അറിഞ്ഞു - ഏത് യാത്രയും തീർത്ഥാടനമാണ്!

00

Monday 17 November 2014

കാക്കതമ്പുരാട്ടി

"കാക്കതമ്പുരാട്ടി കറുത്ത മണവാട്ടി..." എന്ന വയലാർ - ദക്ഷിണാമൂർത്തി - യേശുദാസ് പാട്ടിൽ ശാരദയെ ഉപമിക്കുന്നത്, കവിത, തമ്പുരാട്ടിയാക്കിയ സാധാരണ കാക്കയോടാണെന്നാണ് ഒരുപാടുകാലം കരുതിയിരുന്നത്. കാക്കതമ്പുരാട്ടി എന്നൊരു പക്ഷി തന്നെ വേറേയുണ്ടെന്ന് മനസ്സിലാക്കുന്നത് പിന്നീടാണ്.

കാക്ക, പരുന്ത്, പ്രാവ്, മൈന, ഉപ്പൻ (ചെമ്പോത്ത്), ഞങ്ങൾ പൂക്കിലകിളി എന്ന് വിളിച്ചിരുന്ന ഒരുതരം കുരുവി, വേപ്പിൻകായ പഴുക്കുമ്പോൾ വിരുന്നെത്തിയിരുന്ന തത്തകൾ..., ഇതൊക്കെയാണ് ഹരിതസങ്കീർണ്ണമല്ലാത്ത ഞങ്ങളുടെ തീരദേശഭൂമിയിൽ സാധാരണ കണ്ടിരുന്ന കിളികൾ. അന്ന് ഞങ്ങളുടെ പ്രദേശത്ത് വീടുകൾ കുറവായിരുന്നു. രണ്ടു വീടുകൾക്ക് ഇടയ്ക്കുള്ള നീണ്ട പ്രദേശം മരുക്കാടായി കിടന്നു. വൃക്ഷങ്ങളായി പറയാനുണ്ടായിരുന്നത് തെങ്ങും പറങ്കിയുമാണ്‌. വൃക്ഷവൈവിധ്യത്തിന്റെ അഭാവത്തിലാവാം, അപൂർവ്വമായ കിളികളും കുറവായിരുന്നു. കുട്ടിക്കാല ജീവിതത്തിന്റെ ഭാഗമായി സ്വാഭാവികമായി അറിഞ്ഞ കിളികൾ മാത്രമാണിവ - മറ്റൊരു രീതിയിൽ ശ്രദ്ധിച്ചിരുന്നില്ല എന്നത് വേറൊരു കാര്യം.


പൊതുവേ ഇപ്പോൾ മരങ്ങളും കാടുകളും കുറഞ്ഞുവരുന്നു എന്നാണല്ലോ പറയാറ്. എന്നാൽ എന്റെ നാടിനെ സംബന്ധിച്ച് അത് ശരിയാവില്ല. വീടുകൾ കൂടിയതിനനുസരിച്ച് വൃക്ഷവൈവിധ്യവും വർദ്ധിച്ചു. ഇപ്പോൾ മണൽക്കാടുകൾ കാണാനില്ല. എവിടെയും ഹരിതനിബിഡതയാണ്. പൂഴിമണലിൽ വളരില്ല എന്ന് വിചാരിച്ചിരുന്ന പല മരങ്ങളും ഇന്ന് അവിടെയുണ്ട്. കേരള സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ ഉദ്യാനശ്രേഷ്ഠ പുരസ്കാരം കരസ്ഥമാക്കിയ വിനു കാർത്തികേയന്റെ തോട്ടം ഞങ്ങളെ നാട്ടിലാണ് എന്നതും സാന്ദർഭികമായി ഓർക്കാം. മരങ്ങൾ കൂടിയതോടെ കിളിസഞ്ചാരവും കൂടി എന്ന് കരുതാം. എന്റെ കുടുംബവീടിന്റെ മുറ്റത്ത് നിന്ന് പച്ചിലകുടുക്കൻ, കുയിൽ, മൂങ്ങ, കൊക്ക് എന്നിവയെ ഒക്കെ ഈയടുത്ത് പകർത്താൻ പറ്റിയിട്ടുണ്ട്.

ഭാര്യയുടെ വീടിരിക്കുന്ന മലയോരഗ്രാമത്തിന്റെ ഭൂപ്രകൃതി വ്യത്യസ്ഥമാണ്. അവിടുത്തെ ഹരിതവന്യത വളരെ സ്വാഭാവികമാണ്. റബ്ബർ വല്ലാത്തൊരു കടന്നുകയറ്റം നടത്തി എന്നത് പ്രകടമായി അനുഭവിക്കാനാവുമെങ്കിലും പ്രഭാതങ്ങൾ വിലോലമായ പ്രകൃതിഭാവങ്ങളാൽ തരളമാണ്. വൈവിധ്യപൂർണ്ണമാണ് പച്ചയുടെ നിറഭേദങ്ങൾ. മഴപെയ്തു തോർന്ന രാത്രിക്കു ശേഷം, ഈറൻ തണുപ്പിൽ ഏകാന്തമായി സൂര്യനായി ധ്യാനിച്ചിരിക്കുന്ന ചിത്രത്തിലെ കാക്കതമ്പുരാട്ടി വല്ലാത്തൊരു ഊർജ്ജമാണ്...!

00

Sunday 9 November 2014

ആത്തിച്ചക്ക

രുചികളെ രുചികൾ മാത്രമായി മൂർത്തതയോടെ ഓർത്തെടുക്കാൻ പ്രയാസമാണ്. അതിനോട് ചേർത്തു വയ്‌ക്കാൻ ഒരു വസ്തുപ്രതിരൂപം കൂടി വേണം. പഞ്ചസാരയുടെ മധുരം, ഉപ്പിന്റെ ഉപ്പ്, തൈരിന്റെ പുളിപ്പ്, മാങ്ങയുടെ രുചി, ഐസ്ക്രീമിന്റെ മധുരം..., അങ്ങനെയൊക്കെ.

എന്റെ കുട്ടിക്കാലത്ത് രുചികൾ കുറച്ചുകൂടി ലളിതമായിരുന്നു എന്ന് തോന്നുന്നു. വല്ലപ്പോഴും വാങ്ങുന്ന നാരങ്ങാമിഠായിയും കപ്പലണ്ടി മിഠായിയുമൊക്കെ ആയിരുന്നു വിജാതിയമായ രുചികൾ. ബാക്കിയുള്ളവ മാങ്ങയുടെയും ചക്കയുടെയും പേരയ്ക്കയുടെയും കരിക്കിൻ വെള്ളത്തിന്റെയും ഒക്കെ ലളിതമായ രുചികളായിരുന്നു. വീട്ടിലെ സ്ഥിരമായ ചോറും മീൻകറിയും രുചിയുടെ ഗണത്തിൽപ്പെടുന്ന ആഹാരവസ്തുക്കൾ ആയിരുന്നില്ല. (വലിയൊരു ആഹാരപ്രിയനല്ലാത്ത ഞാൻ, അവധിനാളുകളിൽ, എന്തെങ്കിലുമൊക്കെ കാരണമുണ്ടാക്കി ഉച്ചസമയത്ത് കുടുംബവീട്ടിലെത്തുന്നത് ആ ചോറും മീൻകറിയും കഴിക്കാനുള്ള കൊതികൊണ്ടാണെന്ന് ഇപ്പോൾ ഭാര്യയും മക്കളും കളിയാക്കാറുള്ളത് ഓഫ്നോട്ടായി പറഞ്ഞുകൊള്ളട്ടെ.)


ഇന്ന് രുചികൾ വളരെ സങ്കീർണ്ണമായിക്കഴിഞ്ഞു. രുചികളെ നിർണ്ണയിക്കുന്നത് ശീലങ്ങളാണ്. മാർക്കറ്റിൽ ലഭ്യമായ പലവിധ പാനീയങ്ങൾ കുടിച്ച് പരിചയിച്ച കുട്ടികൾക്ക് നേരിട്ട് തെങ്ങിൽ നിന്ന് ഇട്ടുകൊടുക്കുന്ന ഇളനീരിനോട് പോലും താല്പര്യമില്ല. ആദ്യമൊകെ ഇതൊക്കെ ഒന്ന് ശീലിപ്പിക്കാൻ ശ്രമിച്ചിരുന്നു. വലിയ സാംഗത്യമൊന്നുമില്ലാത്ത എന്റെ ഗൃഹാതുരതയുടെ പ്രശ്നമാണ് അതെന്ന് പിന്നീട് മനസ്സിലായി. ശീലങ്ങളിലെ മാറ്റങ്ങൾ അനിവാര്യമാണ്, രുചികളിലും.

പറമ്പിൽ അമ്മ വളർത്തിയിരുന്ന ആത്തിയും അതിലെ ആത്തിച്ചക്കയും വളരെ തരളമായ മറ്റൊരു രുചിയോർമ്മയാണ്. ഞങ്ങളുടെ നാട്ടിൽ ഉപയോഗിക്കുന്ന പേരാണ് ആത്തിച്ചക്ക. ആത്തച്ചക്കയുടെ കുടുംബത്തിൽപ്പെടുന്ന ഈ ഫലത്തിന്റെ പൊതുവായ മലയാളനാമം സീതപ്പഴം എന്നത്രേ (ശാസ്ത്ര നാമം Annona squamosa). ഇന്ന് ആത്തച്ചക്കയുടെ കുടുംബത്തിൽപ്പെട്ട പഴങ്ങൾക്ക് അസാമാന്യമായ ഔഷദ്ധഗുണങ്ങൾ ഉണ്ടെന്നൊക്കെ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ എനിക്കതൊരു രുചിയോർമ്മയാണ്. അല്ലികളടർന്നു വരുന്ന ശുഭ്രലളിതമായ രുചി. കറുത്ത കുരുവിന്റെ മിനുസമുള്ള സ്പർശം നാവിൽ. എന്നോ ജീവിച്ച മറ്റൊരു ജീവിതത്തിന്റെ മധുരം.

അമ്മ പോയിട്ടും, ഇന്നും, ആ പറമ്പിൽ, ഈ ചിത്രത്തിൽ കാണുന്ന, ഫലസമ്പുഷ്ടമായ ആത്തിമരം ബാക്കിയുണ്ട്!

00

Sunday 2 November 2014

ജ്വാലാമുഖി; ഭാഷ

ഇക്കഴിഞ്ഞ ദിവസങ്ങളിൽ വായിച്ച രണ്ട് മലയാള പുസ്തകങ്ങളും മഹാഭാരത കഥയെ അവലംബിച്ചായത് യാദൃശ്ചികം - പ്രഭാവർമ്മയുടെ 'ശ്യാമമാധവ'വും കെ. പി. നിർമ്മൽകുമാറിന്റെ 'ഇന്നത്തെ അതിഥി അതീതശക്തി'യും .

നീതിയുടെയും ധർമ്മത്തിന്റെയും പുണ്യദേശത്ത്‌ നിർത്തി പൊതുബോധം വ്യവഹരിച്ചുവരുന്ന പാണ്ഡവകുലത്തെയാണ് നിർമ്മൽകുമാർ തന്റെ നോവലിൽ നഖശിഖാന്തം ഉന്നംവയ്ക്കുന്നതെങ്കിൽ കുറച്ചുകൂടി കടന്ന്, ഇന്ത്യൻ സൈക്കിയിലെ പ്രധാന ദൈവരൂപമായ കൃഷ്ണൻ തന്നെയാണ് പ്രഭാവർമ്മയുടെ ലക്ഷ്യമർമ്മം. ധർമ്മസംസ്ഥാപനമാണ് കൃഷ്ണന്റെ ജന്മനിയോഗമെങ്കിൽ അതിനായി അദ്ദേഹം ഉപയുക്തമാക്കുന്ന ആയുധം പാണ്ഡവരാണ്. 'ശ്യാമമാധവ'ത്തിൽ താൻ സ്ഥാപിച്ചത് ധർമ്മമല്ല, മറിച്ച് എക്കാലത്തും അധർമ്മത്തെ ധർമ്മമാക്കാൻ താൻ വ്യഗ്രതപ്പെടുകയായിരുന്നു എന്ന് കൃഷ്ണൻ സ്വയം കണ്ടെത്തുകയാണ്. അതിന്റെ തുടർച്ചയെന്നോണം, പാണ്ഡവർ ഏർപ്പെടുന്നതൊക്കെയും ധർമ്മരഹിതമായ, നീതിശൂന്യമായ ഇടപാടുകളിലാണ് എന്ന് 'അതീതശക്തി'യും നിലപാടെടുക്കുന്നു.


വെൻഡി ഡോണിഗറെയൊക്കെ കൊലവിളിച്ച തീവ്രഹൈന്ദവത ഇത്തരം ആവിഷ്കാരങ്ങൾ അറിയാതെപോകുന്നതിൽ കാണാനാവുന്നത് ഭാഷയുടെ നിഗൂഡശക്തിയാണ്. ആഴത്തിലുള്ള വായന വെളിവാക്കുന്ന 'ശ്യാമമാധവ'ത്തിന്റെ ഏകമാന സ്വഭാവത്തിലും അതിന്റെ വൃത്തബദ്ധരൂപം ആവശ്യപ്പെടുന്ന ഭാഷാവ്യതിരക്തത പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന തരം ലാളിത്യം ഉൾപ്പേറുന്നില്ല. 'അതീതശക്തി' കുറച്ചുകൂടി കടന്ന വ്യതിരക്തമായ വന്യാനുഭവമാണ് ഭാഷാപരമായി നിർലോഭം ആവിഷ്കരിക്കുക എന്ന് നിർമ്മൽകുമാറിനെ അറിയുന്നവർക്ക് പുസ്തകം വായിക്കാതെ തന്നെ ഊഹിക്കാനുമാവും.

ഒരു പുസ്തകം, തെരുവിൽ, അതൊരിക്കലും വായിച്ചിട്ടില്ലാത്തവരുടെ കൈകളിൽ ആശയേതരമായ കലുഷതകളിൽ പെട്ടുപോകുന്നു എന്നത് ആ പുസ്തകത്തിന്റെ അന്തർലീനമായ പരാധീനതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു പുസ്തകം അതർഹിക്കുന്ന അനുവാചകനെ മാത്രം തേടിചെല്ലേണ്ടുന്ന അസാമാന്യമായ ശക്തി, ഭാഷാരൂപങ്ങളിൽ, നിതാന്തം ലാവാഗ്നി തിളയ്ക്കുന്ന, എന്നാൽ ഒരിക്കലും തുളുമ്പിവമിക്കാത്ത ജ്വാലാമുഖിയെപ്പോലെ, കാത്തുവയ്ക്കേണ്ടതുണ്ട്!  

00

Wednesday 22 October 2014

രംബുറ്റാൻ

അമ്മയുടെ മലേഷ്യൻ ഓർമ്മകളിൽ, സംസാരങ്ങളിൽ ഇടയ്ക്കിടയ്ക്ക് കടന്നു വന്നിരുന്ന പേരാണ് 'രംബുറ്റാൻ'. ആ ഫലവും വൃക്ഷവും അക്കാലത്ത് കേരളത്തിൽ പരിചിതമായിരുന്നില്ല. എന്നാൽ ഇന്ന് അങ്ങനെയല്ല. കഴിഞ്ഞ ഒന്നൊന്നര പതിറ്റാണ്ടിനിടയ്ക്ക്‌ കേരളത്തിൽ ഈ ഫലവൃക്ഷം വ്യാപകമായി, പ്രത്യേകിച്ച് മലയോര മേഖലയിൽ.


രംബുറ്റാൻ എന്ന ട്രോപ്പിക്കൽ മരം മനുഷ്യന്റെ ആവശ്യങ്ങൾക്കായി ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത് മലയായിലെ ഗോത്രവർഗ്ഗങ്ങളാണ് എന്ന് കരുതപ്പെടുന്നു. 'രംബുറ്റ്' എന്നാൽ മലയാ ഭാഷയിൽ 'മുടി' എന്നത്രേ അർത്ഥം - പുറംതോടിന്റെ രൂപം ആ പേരിനെ അന്വർത്ഥമാക്കും.

മാങ്ങയെപ്പോലെ, വിളയുമ്പോൾ പറിച്ചുവച്ച് പഴുപ്പിക്കാനാവുന്ന ഒരു ഫലമല്ല രംബുറ്റാൻ. അത് മരത്തിൽ നിന്നു മാത്രമേ പഴുക്കുകയുള്ളൂ. കേരളത്തിന്റെ കിഴക്കൻ മേഖലയിലൂടെ സഞ്ചരിക്കുമ്പോൾ, മുഴുവൻ നെറ്റു കൊണ്ട് മറച്ചുവച്ച മരം ഏതാണെന്ന് ആദ്യകാലങ്ങളിൽ അത്ഭുതപ്പെട്ടിരുന്നു. കിളികളിൽ നിന്നും പഴംതീനികളായ മറ്റു ജീവജാലങ്ങളിൽ നിന്നും രംബുറ്റാനെ രക്ഷിക്കാനുള്ള കൃഷിക്കാരുടെ ഏറ്റവും ലളിതമായ മാർഗ്ഗമാണത്രേ അത്.


പാരമ്പര്യമായി കിട്ടിയ തരിശുഭൂമിയിൽ, തെങ്ങും മാവുകളുമാണ് പ്രധാനമായും വളർത്തിയിരുന്നതെങ്കിലും, ഫലഭൂയിഷ്ഠമല്ലാത്ത ആ മണ്ണിൽ, ആത്തി, മുള്ളാത്തി, പേര തുടങ്ങി മറ്റനേകം മരങ്ങളും ബുദ്ധിമുട്ടി വളർത്തി, ചുറ്റുപാടും ഹരിതാഭമാക്കിയിരുന്നു അമ്മ. തന്റെ മലേഷ്യൻ ജീവിതത്തിലെ ഓർമ്മകളിൽ വളരെ സജീവമായി നിന്ന രംബുറ്റാൻ കേരളത്തിലെത്തിയ കാര്യം അമ്മ അറിഞ്ഞിരുന്നുവോ ആവോ...?

ചിത്രങ്ങൾ: ഭാര്യാഗൃഹത്തിനു മുന്നിലെ രംബുറ്റാൻ മരത്തിൽ നിന്നും പകർത്തിയത്.

00

Sunday 19 October 2014

പതുക്കെ സഞ്ചരിക്കുക...

ജേസൻ ലൂയിസിന്റെ ട്രാവൽ ഫിലോസഫി 'പതുക്കെ സഞ്ചരിക്കുക' എന്നതാണ്. മനുഷ്യശക്തി കൊണ്ട്, മോട്ടോർ ഘടിപ്പിച്ച വാഹങ്ങൾ ഒന്നും ഉപയോഗിക്കാതെ, ഭൂമി ചുറ്റിവന്ന ആളാണ്‌ ജേസൻ. നടന്നും സൈക്കിൾ ചവിട്ടിയും റോളർസ്കേറ്റ് ചെയ്തുമൊക്കെ കരയിലൂടെ സഞ്ചരിച്ചപ്പോൾ പെഡൽ ബോട്ടാണ് കടൽ താണ്ടാൻ ഉപയോഗിച്ചത്. പതിമ്മൂന്ന് വർഷമെടുത്തു ഈ യാത്രയ്ക്ക്.

പതുക്കെ സഞ്ചരിക്കുന്നവർക്ക് ഭൂമി ഇന്നും വളരെ വലിയ ഒരു ഗ്രഹം തന്നെയാണ്. ഭൂമി ചെറുതായി എന്നൊക്കെ പറയുന്നത് വളരെ വേഗം സഞ്ചരിക്കുന്നവരാണ്. ലണ്ടനും ന്യൂയോർക്കും ഹോങ്കോങ്ങും ഒക്കെ ഒരുപോലെ തന്നെ അവർക്ക്. ഒരു പോലുള്ള വിമാനത്താവളങ്ങളിലൂടെ, ഒരുപോലുള്ള നിരത്തുകളിലൂടെ, ഒരുപോലുള്ള വാഹനങ്ങളിൽ, ഒരുപോലുള്ള താമസസ്ഥലങ്ങളിലൂടെ കടന്നു പോകുന്നവർക്ക് ഭൂമി എത്ര ചെറുതാണ്, എത്ര ഏകമാനമാണ് എന്ന് തോന്നുന്നതിൽ ആശ്ച്ചര്യപ്പെടാൻ ഇല്ല.


എന്നാൽ പതുക്കെ നടക്കുന്ന ഒരാൾക്ക്‌ അതങ്ങനെയല്ല. വീട്ടു മുറ്റത്തേയ്ക്കിറങ്ങുമ്പോൾ തന്നെ വൈവിധ്യങ്ങളുടെ പ്രപഞ്ചം ആരംഭിക്കുകയായി. ഓരോ ഇഞ്ച് ഭൂമിയിലും അനേകതരം ജീവജാലങ്ങൾ, പച്ചയുടെ സങ്കീർണ്ണലോകം, സംസ്കാരങ്ങളുടെ സജീവത... അങ്ങിനെ കണ്ടും അനുഭവിച്ചും നടക്കുമ്പോൾ ഒരടി മുന്നോട്ട് നീങ്ങാൻ തന്നെ എത്രയോ നേരമെടുക്കും. ഭൂമി എത്ര വലുതാണ്‌ എന്ന് അറിവാകും. ഭൂമിയുടെ ഒരു അറ്റം കണ്ടു തീർക്കാൻ തന്നെ ആയുസ്സ് മതിയാവില്ലല്ലോ എന്ന് മനസ്സിലാവും.

അന്യംനിന്നുപോയ അങ്ങാടിക്കുരുവിയെക്കുറിച്ചും കമ്മ്യൂണിസ്റ്റ്പച്ചയെക്കുറിച്ചും ചിത്രശലഭങ്ങളെക്കുറിച്ചും ഒക്കെ കേൾക്കാറുണ്ട്. ശരിയായിരിക്കാം, പക്ഷേ, മുറ്റത്തെങ്ങാനും നമ്മളിവയെ തിരക്കാറുണ്ടോ? വീട്ടിൽ നിന്നിറങ്ങി, എങ്ങോട്ടെയ്ക്കോ ഓടിപോകുന്നു നമ്മൾ. അത്രയും വേഗത്തിൽ തിരിച്ചുവന്ന് വീട്ടിനകത്തേയ്ക്ക് കയറുന്നു.

പതുക്കെ നടന്നാൽ വളരെ സാധാരണമായ ഒരു ജീവിയെയോ ഒരു പൂവിനെയോ എവിടെയെങ്കിലും കാണാതിരിക്കില്ല - നാട്ടിലെ വീട്ടുമുറ്റത്ത് കണ്ട ഈ ചെമ്പൻകടുവയെപ്പോലെ... ചെമ്പൻകടുവ എന്നത് ഒരു കടുവയുടെ പേരല്ല, പൂമ്പാറ്റയുടെയാണ്. എന്തൊരു പേര്!

00

Thursday 4 September 2014

ഭാഷാവരം

ഭാഷോല്‍പ്പത്തിയെക്കുറിച്ച്‌ വിവിധങ്ങളായ ആശയഗതികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും സംഘകാലത്തിനപ്പുറത്ത്‌ നിന്നുതന്നെ മലയാളം ഭാഷാവ്യതിരക്തത നിലനിര്‍ത്തിയിരുന്നു എന്നാണ്‌ ഏറ്റവും പുതിയ ഭാഷാചരിത്രം അവകാശപ്പെടുന്നത്‌. മൂലദ്രാവിഡത്തില്‍ നിന്നും സ്വഗോത്രഭാഷകളായ തമിഴും തെലുങ്കും കന്നഡവും കൊഡകുമൊക്കെ വേര്‍പിരിഞ്ഞ കാലത്ത്‌ തന്നെ, സ്വന്തമായ സ്വത്വഗുണങ്ങള്‍ മലയാളം കാണിച്ചിരുന്നു. ഒരേസമയം രണ്ടു സ്വതന്ത്രഭാഷകളായി മലയാളവും തമിഴും പരിണമിക്കുകയായിരുന്നു.

ഒന്നാം ചേരസാമ്രാജ്യത്തിലാണ്‌ കേരളത്തിന്റെ ചരിത്രം ഏറെക്കൂറെ മൂര്‍ത്തമാവുന്നത്‌ എന്നണല്ലോ പണ്ഡിതമതം. ഒന്നാം ചേരസാമ്രാജ്യത്തിന്റെ ആസ്ഥാനം കാരുര്‍ ആയിരുന്നു. കൊടുങ്ങല്ലൂരിനടുത്തുള്ള തിരുവഞ്ചിക്കുളമാണ്‌ ഇതെന്നു കരുതപ്പെടുന്നു. ക്രിസ്താബ്ദത്തിനു മുന്‍പുള്ള ചേര, ചോള, പാണ്ഡ്യ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ വ്യക്തമായി നിജപ്പെടുത്തുക പ്രയാസമാണ്‌. ഒന്നാം ചേരസാമ്രാജ്യത്തിന്റെ വിസ്‌തൃതി കേരളത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്നില്ല. ചേരരാജാവായ നെടുംചേരലാതന്റെ കാലത്ത്‌ അതു വളരെ വിപുലമായിരുന്നു. അതിനാല്‍ 'ഇമയവരമ്പന്‍' (ഹിമാലയം അതിര്‍ത്തിയായുള്ളവന്‍) എന്ന ബഹുമതിയും അദ്ദേഹത്തിനു ചാര്‍ത്തികിട്ടിയിരുന്നു. സഹ്യപര്‍വ്വതത്തിനു അപ്പുറവും ഇപ്പുറവും എന്ന ഒരു നിര്‍ണയനം ഉണ്ടായിരുന്നില്ല.

എന്നാല്‍ ചേരസാമ്രാജ്യം ഇന്നത്തെ കേരളത്തിന്റെ എല്ലാ ഭാഗവും ഉള്‍ക്കൊണ്ടിരുന്നില്ല. കൊടുങ്ങല്ലൂരിനു തെക്ക്‌ മറ്റൊരു സ്വതന്ത്രരാജ്യം വേണാട്‌ എന്നാണു അറിയപ്പെട്ടിരുന്നത്‌. എ.ഡി 892-ലെ തരിസാപ്പള്ളി ചെപ്പേടുകളിലാണ്‌ വേണാടെന്ന പേരു ആദ്യമായി പരാമര്‍ശിക്കപെടുന്നത്‌ ('വേണാടു വാഴ്‌കിന്റെ അയുനടിക തിരുവടി'). രാജാവ്‌ എന്ന നിലയ്ക്ക്‌ പ്രാചീനഭാഷയില്‍ ഉപയോഗിച്ചിരുന്ന ചിറ്റരചന്‍ എന്നതിന്റെ മറ്റൊരു രൂപമാണ്‌ വേള്‍. വേള്‍കുലം എന്ന പരാമര്‍ശവും കാണുകയാല്‍ ഒരു വംശത്തെ സൂചിപ്പിക്കുന്നുകൂടിയുണ്ട്‌ ആ വാക്ക്‌ എന്നും അനുമാനിക്കാം. വേളുകളുടെ നാട്‌ എന്നത്‌ തരിസപ്പള്ളി ചെപ്പേടുകളുടെ കാലമാവുമ്പോഴേക്കും വേണാടായി പരിണമിക്കുകയായിരുന്നു.

വേണാടിലെ പ്രാചീന ജനതതി ആയ്‌(യാദവ) വംശജരായിരുന്നു. ക്രിസ്താബ്ദത്തിനു മുന്‍പ്‌ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരം മുഴുവന്‍ കച്ചവടസംബന്ധമായി നിലനിര്‍ത്തിയിരുന്നത്‌ ഗുജറാത്തികളായിരുന്നു. കച്ചവടതലവന്മാര്‍ എന്ന അര്‍ത്ഥത്തില്‍ അവരെ 'ശ്രേഷ്ഠി'കള്‍ എന്നു വിളിച്ചിരുന്നു ('ചെട്ടികള്‍' എന്നു പരിണാമ രൂപം). കച്ചവടതാവളങ്ങള്‍ സംരക്ഷിക്കാനായി ഗുജറാത്തികള്‍ സ്വന്തം നാട്ടില്‍ നിന്നും കൊണ്ടുവന്ന ആയ്‌കളാണ്‌ വേണാടിന്റെ ജനപഥമായി വളര്‍ന്നത്‌. തൊല്‍ക്കാപ്പിയത്തിന്റെ ആഖ്യാനത്തില്‍ (നചിനാര്‍ക്കിനിയര്‍-എ. ഡി 14) ആയ്‌കള്‍ ദ്വാരകയില്‍ നിന്നും കുടിയേറിയ യാദവരാണെന്നു പറയുന്നുണ്ട്‌. സംഘകൃതികളിലും (1-3 നൂറ്റാണ്ട്‌) ടോളമിയുടെ പരാമര്‍ശത്തിലും (2-ാ‍ം നൂറ്റാണ്ട്‌) ആയ്‌കളുള്ളതുകൊണ്ട്‌, ഈ കുടിയേറ്റം നടന്നത്‌ ക്രിസ്തുവിനു മുന്‍പാണെന്നു ന്യായമായും കരുതാം.

പ്രാദേശികമായ വകഭേദങ്ങള്‍ നിലനിന്നിരിക്കാം എങ്കിലും, മുകളില്‍ സൂചിപ്പിച്ച പ്രദേശങ്ങളില്‍ എല്ലാം ഭാഷ പൊതുവേ ഒന്നു തന്നെയായിരുന്നു. അഞ്ചാം നൂറ്റാണ്ടിനു മുന്‍പ്‌ എഴുതപ്പെട്ട തൊല്‍ക്കാപ്പിയം എന്ന ചെന്തമിഴ്‌ വ്യാകരണഗ്രന്ഥത്തില്‍ ഇങ്ങിനെ കാണുന്നു;
"വട വേങ്കടം തെന്‍ കുമാരി
അയിടൈ തമിഴു കൂറും നല്ലുലകത്തു"
വടക്ക്‌ തിരുപ്പതി വെങ്കിടാചലം മുതല്‍ തെക്കു കന്യാകുമാരി വരെ ഒരു ഭാഷയാണ്‌ സംസാരിച്ചിരുന്നത്‌ എന്നു ഇതില്‍ നിന്നു വ്യക്തം. തമിഴ്‌ എന്ന പേരില്‍ അക്കാലത്തെ ഭാഷ അറിയപ്പെട്ടിരുന്നേക്കാമെങ്കിലും, മലയാളഭാഷയുടെ പൂര്‍വ്വരൂപം എന്ന നിലയ്ക്കുള്ള ആധികാരികതയൊന്നും തമിഴിനു അവകാശപ്പെടാനാവില്ല. ഭാഷാപരമായ പരിണാമങ്ങള്‍ ഈ പ്രദേശങ്ങളില്‍ മുഴുവന്‍ ഒരേസമയം സംഭവിക്കുകയായിരുന്നു എന്നു തന്നെ വേണം കരുതാന്‍.

ക്രിസ്തതാബ്ദത്തിനു മുമ്പും പിമ്പും നാലഞ്ച്‌ നൂറ്റാണ്ട്‌ കേരളമുള്‍പ്പെടയുള്ള തമിഴകത്ത്‌ നിലനിന്നിരുന്നത്‌ ജൈന-ബുദ്ധമതങ്ങള്‍ ആയിരുന്നു. കടലിലൂടെയുള്ള കച്ചവടം അക്കാലത്ത്‌ ചലനാത്മക്മായിരുന്നതിനാലും, ഇന്ത്യന്‍ കച്ചവടക്കാരായ ഗുജറാത്തികളും അവരുടെ സില്‍ബന്ധികളായ യാദവരും ജൈനമതവിശ്വാസികളായിരുന്നതിനാലും സ്വാഭാവികമായി ഈ മതങ്ങള്‍ക്ക്‌ അക്കാലത്ത്‌ നല്ല പ്രചാരം ലഭിച്ചിരുന്നിരുന്നു. ഇവ കേരളത്തില്‍ എത്തുന്നതിനു മുന്‍പുള്ള ചരിത്രം വളരെ നേര്‍ത്തതാവുകയാല്‍, പെയ്ഗന്‍ രീതിയിലുള്ള അനുഷ്ഠാനങ്ങളായിരിക്കാം നിലനിന്നിരുന്നത്‌ എന്നു കരുതകയേ നിവൃത്തിയുള്ളു. പക്ഷെ അവ എത്രത്തോളം തദ്ദേശ്ശിയമായി തുടര്‍ന്നിരുന്നു എന്നു നിര്‍ണയിക്കുക വയ്യ. കച്ചവട സംബന്ധമായി പേര്‍ഷ്യന്‍, ജൂത, അറബ്‌ വംശങ്ങള്‍ ഇവിടേക്കു വന്നിരുന്നു എന്നതുകൊണ്ടു അവരുടെ പെയ്ഗന്‍ അനുഷ്ഠാന രീതികളുടെ പ്രതിഭലനം കേരളത്തിലെ ആദിമ ഗോത്രസമൂഹങ്ങളുടെ അനുഷ്ഠാനങ്ങളില്‍ ഉണ്ടായിരുന്നിരിക്കാം. അതിനുമപ്പുറം, ഉത്തരേന്ത്യയില്‍ ഹിന്ദുമതത്തിനുള്ളില്‍ നിലനിന്നിരുന്ന ചാതുര്‍വര്‍ണ്യവ്യവസ്ഥിതിക്കു ബദലായി ഉയര്‍ന്നുവന്ന ജൈന-ബുദ്ധ ഭക്തിപ്രസ്ഥാനങ്ങള്‍ മാനവികവും, ത്യാഗപൂര്‍ണവുമായ ഒരു തലത്തില്‍ വ്യപനം നടത്തുകയാണ്‌ ഉണ്ടായത്‌. നിലനില്‍പ്പിന്റെ സങ്കീര്‍ണസമസ്യകള്‍ അന്വേഷിക്കുന്ന ഒരു ജീവിത വൃത്തിയോട്‌ ക്രിസ്തുവിനു മുന്‍പുതന്നെ കേരളം പരിചയപ്പെട്ടിരുന്നു എന്ന്‌ ഇതു ഏറെക്കൂറെ ഉറപ്പുതരുന്നുണ്ട്‌. പില്‍ക്കാലചരിത്രം അന്വേഷിച്ചാല്‍ സാംസ്കാരികവും ഭാഷാപരവും ആയി ഈ മതബോധം സഹ്യനപ്പുറത്ത്‌ എന്നതിനെക്കാളേറെ ഇപ്പുറത്താണ്‌ വ്യതിരക്തതയുടെ ബീജാവാപം നടത്തിയത്‌ എന്നു കാണാം.

ഭാഷയില്‍ പ്രകടവും മൂര്‍ത്തവുമായ വ്യത്യസ്ഥതയോടെ കേരളം അടയാളപ്പെടുന്നത്‌ രണ്ടാംചേരസാമ്രാജ്യ കാലത്താണ്‌. എ. ഡി 832-ല്‍ എഴുതപ്പെട്ട 'വാഴപ്പള്ളി ശാസനം' ആണ്‌ ഇതുവരെ കണ്ടെടുക്കപെട്ട, മലയാളത്തിന്റെ സ്വത്വഗുണങ്ങള്‍ കാണിക്കുന്ന ആദ്യത്തെ രേഖ; "നമശ്ശിവായ. ശ്രീ. രാജാധിരാജ പരമേശ്വരഭട്ടാരക രാജശെഖരവേദര്‍ക്കുച്ചെല്ലാനിന്റെ യാണ്ടു വന്നിരണ്ട്‌. അവ്വാണ്ടു തിരുവാറ്റുവായ്‌ പതിനെട്ടുനാട്ടാരും വാഴൈപ്പള്ളി ഊരാരുംകൂടി രാജശേഖരദേവര്‍ ത്രികൈക്കീഴു വൈതുചെയ്ത കച്ചം (നമശ്ശിവായ. ശ്രി രാജാധിരാജ പരമേശ്വര ഭട്ടാരക രാജശേഖരദേവര്‍ ഭരണം ഏറ്റെടുത്തതിന്റെ പന്ത്രണ്ടാം വര്‍ഷമാണിത്‌. ഈ വര്‍ഷം തിരുവാറ്റുവായി എന്ന സ്ഥലത്തെ പതിനെട്ടുനാട്ടാരും വാഴപ്പള്ളി ക്ഷേത്രത്തിന്റെ ഭരണാധികാരികളും കൂടി രാജശേഖരദേവരുടെ ത്രിക്കൈകീഴില്‍ വച്ചുണ്ടാക്കിയ ഉടമ്പടിയാണിത്‌)". അക്കാദമികമായി ഒരു ഭാഷയുടെ ഉല്‍പ്പത്തികാലമായി കണക്കാക്കുന്നത്‌ ആ ഭാഷ ആദ്യമായി എഴുതപ്പെട്ട കാലമാണ്‌. വാമൊഴിയുടെ ചരിത്രത്തിനു തെളിവുകളില്ല എന്നതിനാലാവുമത്‌. ആ നിലയ്ക്ക്‌ മലയാളഭാഷയുടെ പ്രഭവം വാഴപ്പള്ളി ശാസനത്തിന്റെ കാലമായ എ. ഡി. 832-ആണ്‌ എന്നു നിജപ്പെടുത്തേണ്ടിയിരിക്കുന്നു.

വാഴപ്പള്ളിശാസനത്തില്‍ മലയാളം ഒരു സ്വതന്ത്രഭാഷയായി സഞ്ചാരം ആരംഭിക്കുന്നതിനു മുന്‍പ്‌ മൂന്നോ നാലോ ശതകത്തില്‍ ശിഥിലമായ ഒന്നാം ചേരസാമ്രാജ്യത്തിനു ശേഷം, ഒന്‍പതാം നൂറ്റാണ്ടുവരെ കേരളത്തിന്റെ ചരിത്രത്തെ പ്രകാശിപ്പിക്കാന്‍ പര്യാപ്തമായ തെളിവുകളൊന്നും ലഭ്യമല്ല. ഒന്നാം ചേരസാമ്രാജ്യം ശിഥിലമായി പോയതിനാല്‍ കേരളചരിത്രം ഇരുണ്ടുപോയി എന്നതിനെക്കാള്‍, ചരിത്രത്തിലേക്കുള്ള വഴികള്‍ അടഞ്ഞുപോയതിനാല്‍ ആ സാമ്രാജ്യത്തിന്റെ നൈരന്തര്യം കോര്‍ത്തെടുക്കാന്‍ പില്‍ക്കാല ചരിത്രകാരന്മാര്‍ക്ക്‌ സാധിക്കാതെവന്നു എന്നതാവും കൂടുതല്‍ സത്യോന്മുഖം. ഈ മൂന്നാല്‌ നൂറ്റാണ്ടുകളിലൂടെയാണ്‌ സനാധന ഹിന്ദുധര്‍മ വിശ്വാസികളായ ഒരു ആര്യവര്‍ഗം തെക്കന്‍ ഇന്‍ഡ്യയില്‍ എത്തിയത്‌ എന്നാണ്‌ കരുതപ്പെടുന്നത്‌. അതിനു പ്രത്യക്ഷത്തില്‍ ഒരു അധിനിവേശ സ്വഭാവം ഉണ്ടായിരുന്നു എന്നു പറയുക വയ്യ. സംസ്കൃതഭാഷാപണ്ഡിത്യവും തര്‍ക്കശാസ്ത്രവുമൊക്കെ നല്‍കിയ ഒരുതരം ആധികാരികത അവര്‍ നിലനിര്‍ത്തിയിരുന്നു. പല രാജസദസ്സുകളിലും, ജീവിതത്തെയും പരജീവിതത്തെയും കുറിച്ചു നടന്നിരുന്ന അന്യോന്യങ്ങളില്‍ ബുദ്ധജൈന സന്യാസിമാരെ പരാജയപ്പെടുത്താന്‍ ഇവര്‍ക്കായി. താഴെതട്ടിലുള്ള ഒരു സങ്കലനം എന്നതിനെക്കാള്‍, രാജാക്കന്മാരുള്‍പ്പെടെയുള്ള ഉപരിവര്‍ഗ്ഗത്തെ സ്വാധീനിച്ചുകൊണ്ടായിരുന്നു അവര്‍ കേരളം കീഴടക്കിയതും പിന്നെ ഏതാണ്ട്‌ പത്തുനൂറ്റാണ്ടോളം അരങ്ങിനു പിന്നില്‍ നിന്നു ഭരണം നടത്തിയതും. എന്നാല്‍ ഇന്നത്തെ തമിഴകത്തിന്റെ ഭാഗത്ത്‌, ബുദ്ധജൈനമതങ്ങളെ നാമാവശേഷമാക്കാന്‍ ബ്രാഹമണിസം വലിയ ക്രൂരതകള്‍ക്ക്‌ ഇടം നല്‍കിയിട്ടുണ്ടെന്നു കാണുന്നു. എ. ഡി 640 മുതല്‍ 670 വരെ ഭരണത്തിലുണ്ടായിരുന്ന പാണ്ഡ്യരാജാവ്‌ ശൈവമതത്തിലേക്ക്‌ മാറുകയും എതാണ്ട്‌ 8000-ത്തോളം ജൈനപണ്ഡിതന്മാരെ തൂക്കിലേറ്റുകയും ചെയ്യുകയുണ്ടായി. പ്രത്യക്ഷമായ ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കാനില്ലെങ്കിലും എ. ഡി 781-ല്‍ സമ്പല്‍സമൃദ്ധമായിരുന്ന വിജയപുരം (വിഴിഞ്ഞം-വേണാടിന്റെ തലസ്ഥാനം), പാണ്ഡ്യന്റെ സാമന്തനാടു ആയിരുന്നിട്ടും, പാണ്ട്യനാല്‍ തന്നെ അക്രമിച്ചു കീഴടക്കപെട്ടത്‌ ഇത്തരം ഒരു മതവൈര്യത്തിന്റെ പേരിലാണെന്നു പറയപ്പെടുന്നു. വേണാടിലെ ആയ്‌ രാജാവ്‌ ജൈനമതവിശ്വാസിയും അക്കാലത്തെ പാണ്ട്യരാജാവ്‌ വൈഷ്ണവനും ആയിരുന്നു.

പന്ത്രണ്ടാം ശതകത്തില്‍ രണ്ടാം ചേരസാമ്രാജ്യം ശിഥിലമാവുകയും നാട്‌ ഒരുപാടു ചെറിയ നാടുവാഴികളുടെ കൈകളിലാവുകയും ചെയ്തു. ചേരരാജാക്കന്മാരുടെ കാലത്തും നമ്പൂതിരിമാര്‍ അധികാരങ്ങള്‍ അനുഭവിച്ചിരുന്നെങ്കിലും, പന്ത്രണ്ടാം ശതകത്തിനു ശേഷമാണ്‌ അവര്‍ സ്വയം ഒരു അധികാരവര്‍ഗ്ഗമായി ഉയര്‍ന്നു വന്നത്‌. ഇതിന്റെ വിപരീതഫലങ്ങള്‍ സാമൂഹികാന്തരീക്ഷത്തില്‍ ഉണ്ടാക്കിയ അസന്തുലിതങ്ങള്‍ എന്തായാലും, ഒരു സ്വതന്ത്രഭാഷ എന്ന നിലയ്ക്ക്‌ മലയാളം കുതിക്കാന്‍ തുടങ്ങിയത്‌ ഇവിടെ നിന്നാണ്‌. നമ്പൂതിരിമാര്‍ ഒപ്പം കൊണ്ടുവന്ന സംസ്കൃതഭാഷയുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ്‌ ഈ കുതിപ്പ്‌ ആരംഭിക്കുന്നത്‌. ആദ്യകാലത്ത്‌ രാജശാസനങ്ങള്‍ക്ക്‌ ഉപരിയായി, തോലന്‍ എന്ന ഒരു പണ്ഡിതന്റേതായി പരാമര്‍ശിച്ചുവരുന്ന 'ക്രമദീപികകളും' 'ആട്ടപ്രകാരങ്ങളും' ആണു ഭാഷാശ്രമങ്ങളായി കരുതാവുന്നവ. എന്നാല്‍ അവയൊന്നും ഇന്ന്‌ യത്ഥാരൂപത്തില്‍ ലഭ്യമല്ല. അതിനാല്‍ തന്നെ മലയാളത്തിലെ അദ്യത്തെ ഗ്രന്ഥം എന്ന പദവിലഭിക്കുക കൗടില്യന്റെ 'അര്‍ത്ഥശാസ്ത്ര'ത്തെ അവലംബിച്ച്‌ രചിക്കപെട്ട 'ഭാഷാകൗടലീയം' എന്ന ഗ്രന്ഥത്തിനാണു (12-ാ‍ം ശതകം). ഭാഷകൗടലീയം നല്‍കുന്ന വ്യക്‌തമായ സൂചന 12-ാ‍ം ശതകമായപ്പോഴേക്കും മറ്റു ദ്രാവിഡഭാഷാ ഗണങ്ങളില്‍ നിന്നും മലയാളം വ്യക്തമായ വിച്ഛേദനം നടത്തി കഴിഞ്ഞിരുന്നു എന്നാണ്‌. അതു സംസ്കൃതഭാഷയുടെ തിരക്കയറ്റവും ആയിരുന്നില്ല (അങ്ങിനെയായിരുന്നുവെങ്കില്‍ സംസ്കൃതത്തില്‍ രചിച്ച അര്‍ത്ഥശാസ്ത്രത്തിന്‍ തര്‍ജമ ആവശ്യം വരുമായിരുന്നില്ലല്ലോ). വ്യക്തമായ സ്വഭാവവിശേഷങ്ങളോടെ മലയാളം, തന്റെ ജീവിതത്തിലെ യൗവ്വനയുകത്മായ മണിപ്രവാളത്തിന്‌ സജ്ജമാവുകയായിരുന്നു അക്കാലത്ത്‌.

ഈ കാലത്ത്‌ ഭാഷയില്‍ മാത്രമല്ല, കലയിലും പ്രകടമായ വ്യത്യസ്ഥതകള്‍ കണ്ടുതുടങ്ങിയിരുന്നു എന്നു വേണം അനുമാനിക്കാന്‍. മറ്റൊരു തരത്തില്‍, എവിടെയും, ഇവയ്ക്ക്‌ ഒന്നിച്ചേ വളര്‍ച്ച സാധ്യമാവൂ എന്നുമാണത്‌. മൂലരൂപത്തില്‍ ഇന്നു ലഭ്യമല്ലെങ്കിലും ആട്ടപ്രകാരങ്ങളും ക്രമദീപികകളും സംസ്കൃത നാടകങ്ങളുടെ അവതരണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നവകളായിരുന്നു എന്നതുതന്നെ ഇതിലേക്കുള്ള സൂചകമാണ്‌. നാടകം സംസ്കൃതമായിരുന്നുവെങ്കിലും, വിദൂഷകന്റെ ഭാഷയ്ക്ക്‌ തോലന്‍ നിലവിലുള്ള സംസാരഭാഷയില്‍ നിന്നും ഉള്‍ക്കൊണ്ട പ്രയോഗങ്ങള്‍ രസഭാവത്തിനായി ഉപയോഗിച്ചു എന്നിടത്തു നിന്നാണ്‌ മണിപ്രവാളത്തിന്റെ ചരിത്രം ആരംഭിക്കുന്നത്‌. ഭാഷാകൗടിലീയത്തില്‍ എത്തുമ്പോള്‍, ലീലാതിലകകാരന്‍ മണിപ്രവാളത്തിന്റെ ലക്ഷണമായി പറയുന്ന "ഭാഷസംസ്കൃതയോഗോ മണിപ്രവാളം" എന്ന നിലയിലേക്ക്‌ മലയാളത്തിന്റെ സങ്കരസ്വഭാവം സ്പഷ്ടമായി കഴിഞ്ഞിരുന്നു. അതിനു ശേഷമാണ്‌ മണിപ്രവാളത്തിനു പ്രചാരവും, പില്‍ക്കാലത്ത്‌ സാധാരണജനങ്ങളുടെ ഇടയ്ക്ക്‌ കുറച്ചൊക്കെ കുപ്രസിദ്ധിയും നേടികൊടുത്ത നര്‍ത്തകി/ഗണികാ ചരിതങ്ങളുടെ രചനാകാലം. സാഹിത്യഗുണങ്ങളോടെ മണിപ്രവാളത്തെ ആദ്യമായി ഏറ്റെടുത്ത 'വൈശീകതന്ത്രം' എന്ന രചന, പേരുസൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു വേശ്യക്ക്‌ അവളുടെ അമ്മ പറഞ്ഞുകൊടുക്കുന്ന വശീകരണതന്ത്രങ്ങളുടെ രൂപത്തിലാണ്‌ എഴുതിയിരിക്കുന്നത്‌ എന്നതിന്റെ നീളിച്ച തന്നെയാണ്‌ പില്‍ക്കാല മണിപ്രവാളഭാഷസാഹിത്യങ്ങളുടെ ഏറെക്കൂറെയുള്ള ചരിത്രം.

"പെണ്ണുങ്ങളുടെ തലയിലും മുലയിലും മാത്രം രസിച്ച" എന്ന ഗണത്തില്‍ മാത്രമായി മണിപ്രവാളത്തെ വ്യവഹരിക്കുന്നത്‌ ശുദ്ധ അസംബന്ധമായി പോവുകയും ചെയ്യും. ഭാഷയിലും സാഹിത്യത്തിലും മലയാളം സ്വയം ഒരു ഭാഷയായി നിലനില്‍ക്കാനുള്ള ആര്‍ജ്ജവം കാണിച്ചു തുടങ്ങിയത്‌ മണിപ്രവാളത്തോടെയാണ്‌ എന്നത്‌, ആ ഭാഷാരൂപത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെ സ്പഷ്ഠമാക്കും. ഉണ്ണിചമ്പുക്കള്‍ (ഉണ്ണിയച്ചീചരിതം, ഉണ്ണിചിരുതേവീചരിതം, ഉണ്ണിയാടീചരിതം), ഉണ്ണിനീലിസന്ദേശം, ആറ്റൂര്‍നീലി സന്ദേശം, കോകസന്ദേശം തുടങ്ങിയ അദ്യകാല മണിപ്രവാളരചനകള്‍ മലയാളത്തെ ഒരു സ്വതന്ത്രഭാഷയായി അടയാളപ്പെടുത്തുക മാത്രമല്ല ചെയ്തത്‌, മലയാളസാഹിത്യം എന്നൊരു ശാഖയ്ക്കു തുടക്കമിടുകകൂടിയാണ്‌. സ്ത്രീവര്‍ണനകളുടെ ബാഹുല്യമുണ്ടെങ്കിലും ഇവയിലെ സാഹിത്യഗുണങ്ങള്‍ നിരാകരിക്കത്തക്കതല്ല എന്നുമാത്രമല്ല അസാമാന്യ പ്രതിഭകളുടെ പ്രകാശനം കൂടിയാവുന്നുണ്ട്‌. എന്തുകൊണ്ടു നര്‍ത്തകി/ദേവദാസി ഉപാസകരായി ആ പ്രതിഭകള്‍ പരിണമിച്ചു എന്നതിനു ഇളംകുളം പറയുന്നതു ശ്രദ്ധിച്ചാല്‍ മതിയാവും; "ജന്മിമാരായ നമ്പൂതിരിമാരുടേയും അവരുടെ ചൊല്‍പ്പടിക്കു രാജ്യം ഭരിച്ചിരുന്ന നാടുവാഴികളുടേയും സുഖലോലുപത, പാതിവ്രത്യസംരക്ഷണം പാപകരമെന്നു ധരിച്ചിരുന്ന ദേവദാസികളുടെ അഴിഞ്ഞാട്ടം, വേശ്യാതെരുവുകള്‍ക്ക്‌ പ്രത്യേക ഉദ്യോഗസ്ഥന്‍മാരെ നിയമിച്ചും മറ്റും നാടുവാഴികള്‍ വേശ്യാവൃത്തിക്കു നല്‍കിയിരുന്ന പ്രോത്സാഹനം, വിധവാജീവിതം അസഹ്യമായി കരുതി ദേവദാസികളായിതീര്‍ന്ന ബ്രാഹ്‌മണസ്ത്രീകളുടേയും മറ്റും സൗന്ദര്യാധിക്യം, നാടുവാഴികളുടേയും ജന്മികളുടേയും കളത്രംഗള്‍ ആകാന്‍ ഭാഗ്യം സിദ്ധിച്ച നര്‍ത്തകികളുടെ സമ്പല്‍സമൃദ്ധി, അവര്‍ക്കു സമുദായ മധ്യത്തില്‍ ഉണ്ടായിരുന്ന സ്വാധീനശക്തി, ആ സൗന്ദര്യദേവതകളെ ആധാരമാക്കി കാവ്യം രചിച്ചിരുന്ന മണിപ്രവാളകവികളുടെ വാസനാവൈഭവം, ഇതെല്ലാം ഒത്തുചേര്‍ന്ന്‌ 'പെണ്‍മലയാളം' എന്നു മറുനാടുകളില്‍ പ്രസിദ്ധി സിദ്ധിക്കതക്കവണ്ണം സമുദായത്തിലെ ഉയര്‍ന്ന വര്‍ഗത്തിന്റെ സാന്മാര്‍ഗിക ജീവിതം അധ:പതിച്ച ഒരു കാലഘട്ടത്തെയാണു (പ്രാചീനമണിപ്രവാളകാലം) പ്രതിനിധാനം ചെയ്യുന്നത്‌" (സംസ്കൃതമിശ്രശാഖ-1958). അക്കാലത്തെ ഉപരിവര്‍ഗ്ഗ ജീവിതാവസ്ഥയെ പ്രതിനിധാനം ചെയ്തു എന്നത്‌, അതിന്റെ ഭാഷാപരവും സാഹിത്യപരവുമായ ചരിത്രസാംഗത്യതെ വിലകുറച്ചുകാണാനുള്ള കാരണം അവുന്നില്ല തന്നെ.

മണിപ്രവാളം സംസാരഭാഷ അയിരുന്നില്ല. ഒരു വിഭാഗം ജനങ്ങളുടെ സാഹിത്യാഭിരുചിയുടെ പ്രകാശനങ്ങള്‍ക്കായി ഉരുത്തിരിഞ്ഞുവന്ന ഒരു ഭാഷാപ്രയോഗമായിരുന്നു അത്‌. മറ്റ്‌ പല ഭാഷാരൂപങ്ങളുമായി ചേര്‍ന്നു അധുനിക മലയാളമായി അത്‌ പരിണമിക്കുന്നത്‌ ഏതാനും നൂറ്റാണ്ടുകള്‍ കഴിഞ്ഞ്‌ എഴുത്തച്ഛന്റെ കാലത്താണല്ലോ. എന്നാല്‍ പ്രചീന മണിപ്രവാളകാലത്ത്‌ സംസാരഭാഷയോട്‌ കൂടുതല്‍ ഇഴയടുപ്പം കാണിച്ചിരുന്ന ഒരു സാഹിത്യരൂപമാണ്‌ 'പാട്ടുകള്‍'. മണിപ്രവളത്തിന്റെ ഒപ്പം യാത്രാരംഭിച്ച ഒരു സാഹിത്യപ്രസ്ഥാനമാണു പാട്ടുകള്‍ എന്നതിനു വ്യക്‌തമായ തെളിവു ലീലാതിലകകാരന്‍ ഈ രണ്ടുപ്രസ്ഥാനങ്ങളേയും അക്കലത്തുതന്നെ വ്യവച്ഛേദിച്ച്‌ നിര്‍വചിച്ചു എന്നതാണു. 'ദ്രാവിഡസംഘതാക്ഷരനിബന്ധം' എന്നാണ്‌ ലീലാതിലകകാരന്‍ പാട്ടിന്റെ മുഖ്യലക്ഷണമായി പറയുന്നത്‌. ദ്രാവിഡാക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ചു രചിച്ചിരുന്ന പാട്ടുകള്‍ തീര്‍ച്ചയായും കുറച്ചുകൂടി ജനകീയവും അക്കാലത്തെ സാധാരണക്കാര്‍ക്ക്‌ ഉപയുക്തമാകുന്നവയും ആയിരുന്നു എന്ന്‌ കരുതാം. ഉത്തരകേരളത്തില്‍ സംഭവിച്ചത്ര സംസ്കൃതകലര്‍പ്പുകള്‍ തെക്കന്‍ കേരളത്തില്‍ സംഭവിച്ചിരുന്നില്ല എന്നതിന്റെ പ്രതിസ്പുരണം കൂടിയായിട്ടാവാം പാട്ടുകളുടെ വേറിട്ട വളര്‍ച്ച ഉണ്ടായത്‌. ആദ്യത്തെ പാട്ടുരചനയായി കരുതപ്പെടുന്ന 'രാമചരിതം' എഴുതിയത്‌ തിരുവിതാംകൂര്‍കാരനായ ചീരാമന്‍ ആണു. ഇദ്ദേഹം തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീവീരരാമവര്‍മ്മ ആണെന്നു ഉള്ളൂര്‍ അവകാശപെടുന്നു (കേരള സാഹിത്യ ചരിത്രം-1953). പ്രദേശികമായ വകഭേദങ്ങളോടെ പലതരം പാട്ടുകള്‍ ഇക്കാലത്ത്‌ പുഷ്ഠിപെട്ടു വന്നിരുന്നു. കൂത്തിനുവേണ്ടി നമ്പ്യാന്മാര്‍ പാടിയിരുന്ന നമ്പ്യാന്‍തമിഴിലുള്ള പാട്ടുകള്‍, പാണപ്പാട്ട്‌, ഭദ്രകാളിപ്പാട്ട്‌, കുറത്തിപ്പാട്ട്‌, കൃഷിപ്പാട്ട്‌ തുടങ്ങി ഒരുപാടുതരം നാടന്‍പാട്ടുകള്‍ എന്നിങ്ങനെ ഈ പട്ടിക നീണ്ടു പോകും. പക്ഷെ ഇവയൊന്നും നിയതമായി എഴുതിവച്ചിരുന്നില്ല എന്നതിനാലും ഇപ്പോള്‍ ലഭ്യമായ പലതിലും പില്‍ക്കാലകലര്‍പ്പുകള്‍ ഉണ്ടായതിനാലും കാലനിര്‍ണയം ശ്രമകരമായി തീരുന്നു. എങ്കിലും മണിപ്രവാളത്തിലൂടെയും പാട്ടിലൂടേയും ഇക്കാലത്ത്‌ മലയാളം വലിയ വളര്‍ച്ചകള്‍ രേഖപെടുത്തി.

പതിനാലാം ശതകത്തിന്റെ അന്ത്യനാളുകളില്‍ ആഫ്രിക്കന്‍ മുനമ്പില്‍ നിന്നും അതുവരെ അജ്ഞാതമായിരുന്ന ആഴകടലിലേക്ക്‌ ഒരു നാവികന്‍ തുഴയെറിഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രംതാണ്ടി 1498 മേയ്‌ 20-ാ‍ം തിയതി വാഴ്കു ദ ഗാമ എന്ന ഈ പറങ്കി നാവികന്‍ കോഴിക്കോടെത്തി. കേരളത്തിന്റെ ചരിത്രത്തില്‍ വലുതും ദൂരവ്യാപകവുമായ പ്രത്യാഖാതങ്ങള്‍ ഉണ്ടാക്കിയ ഒരു കപ്പല്‍ പ്രവേശം ആയിരുന്നു അത്‌. കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ പറങ്കികളുടേയും തുടര്‍ന്ന്‌ ലന്തക്കാരുടേയും ബ്രിട്ടീഷുകാരുടെയും വരവ്‌ വലിയ മാറ്റങ്ങളാണ്‌ വരുത്തിയത്‌. അതില്‍ പ്രധാനം നാട്ടുരാജക്കന്മാരുടെ ചെറുകിട യുദ്ധങ്ങള്‍ ഈ വിദേശശക്തികളുടെ സഹായത്താല്‍ വലിയ യുദ്ധങ്ങളായി മാറി എന്നതാണ്‌. ചെറിയ നാട്ടുരാജ്യങ്ങള്‍ അന്യംനിന്നു. നെടിയിരിപ്പും തിരുവിതാംകൂറും രണ്ടു പ്രബല രാജ്യങ്ങളായി ഉരുത്തിരിഞ്ഞു വന്നു. പക്ഷെ ഇവയ്ക്ക്‌ ഒരിക്കല്‍പോലും സ്വതന്ത്രമായ നിലനില്‍പ്പ്‌ ഉണ്ടായിട്ടില്ല എന്ന്‌ ദേശചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോള്‍ മനസിലാവുന്നുണ്ട്‌. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍, ഒരു കൂട്ടരുടെ അല്ലെങ്കില്‍ മറ്റൊരു കൂട്ടരുടെ, വിദേശസഹായം സ്വീകരിച്ചാണ്‌ ഇവയെല്ലാം നിലനിന്നതും വിസ്‌തൃതി വര്‍ദ്ധിപ്പിച്ചതും. ഒടുവില്‍ ടിപ്പുവിന്റെ പടയോട്ടത്തോടെ സമൂതിരിയുടെ സാമ്രാജ്യം അവസാനിക്കുക്കയും ആ രാജ്യം ബ്രിട്ടീഷുകാരുടെ അധീനതയില്‍ മദ്രാസ്‌ പ്രസിഡന്‍സിയുടെ ഭാഗമായി തീരുകയും ചെയ്തു. പെരിയാറിലൂടെ അപ്രതീക്ഷിതമായി മലവെള്ളം പാഞ്ഞതുകൊണ്ട്‌, പ്രകൃതിയുടെ ഇത്തരം സംഹാരതാണ്ഡവം പരിചിതമല്ലായിരുന്ന ടിപ്പുസുല്‍ത്താന്റെ കയ്യില്‍ നിന്നും തിരുവിതാംകൂര്‍ എങ്ങിനെയോ രക്ഷപെട്ടു. പക്ഷെ ഇന്‍ഡ്യക്കു സ്വാതന്ത്ര്യം കിട്ടുന്നതുവരെ എല്ലാ കാലത്തും ബ്രിട്ടിഷുകാരുടെ വിനീതവിധേയരായ സാമന്തന്മാരായി തിരുവിതാംകൂര്‍ രാജക്കന്മാര്‍ കഴിയുകയും ചെയ്തു. പതിനെട്ടാം ശതകത്തിന്റെ തുടക്കത്തില്‍ ഗൗരിലക്ഷ്മീഭായിയെ മുന്നില്‍ നിര്‍ത്തി മണ്‍റോ സായിപ്പ്‌ ദിവാനായി രാജ്യം ഭരിക്കുക വരെ ഉണ്ടായിട്ടുണ്ട്‌.

രാജക്കാന്മാര്‍ പ്രബലമായതോടെ നമ്പൂതിരിമാരുടെ അപ്രമാദിത്യം കുറഞ്ഞു കുറഞ്ഞു വന്നു എന്നത്‌, പില്‍ക്കാലത്ത്‌ ഒരു ചാക്കാലനായര്‍ക്കുവരെ ഭാഷയെ മാറ്റിയെഴുതാന്‍ പറ്റുന്നതിനു അവസരമാക്കി എന്നും നമുക്കറിയാം. എന്നാല്‍ ഇത്‌ അനായാസം സംഭവിച്ച ഒരു പരിണാമം ആയിരുന്നില്ല. വീണ്ടും എത്രയോ കാലം രാജാക്കന്മാരുടെ പണ്ഡിതസദസ്സുകള്‍ അലങ്കരിച്ചിരുന്നത്‌ ബ്രാഹ്‌മണര്‍ തന്നെയായിരുന്നു. മാത്രവുമല്ല സംസ്കൃതത്തില്‍ പാണ്ഡിത്യമില്ലാത്തവരെ അംഗീകരിച്ചിരുന്നും ഇല്ല. കോഴിക്കോട്ടെ മാനവവിക്രമരാജാവിന്റെ സദസ്സില്‍ 19 കവികളുണ്ടായിരുന്നെങ്കിലും ഭാഷാകവിയായ പുനം നമ്പൂതിരിക്ക്‌ അരക്കവി സ്ഥാനമേ നല്‍കിയിരുന്നുള്ളു. പതിനെട്ടരകവികള്‍ എന്നാണു ആ കവിസദസ്സ്‌ അറിയപെട്ടിരുന്നത്‌.

കറുപ്പും വെളുപ്പും എന്നമാതിരി കണ്ടെത്തലുകള്‍ എളുപ്പമല്ലെങ്കിലും, വ്യത്യസ്തമായ രണ്ടു പ്രസ്ഥാനങ്ങളായി തുടര്‍ന്നിരുന്ന മണിപ്രവാളവും പാട്ടും ആദ്യമായി ഒന്നുചേരുന്നതിന്റെ ലക്ഷണങ്ങള്‍ കാണാനാവുക കണ്ണശകൃതികളിലാണ്‌. എന്നാല്‍ ഈ കലര്‍പ്പില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട്‌ (?) വല്ലാത്തൊരു കുതിപ്പാണു കണ്ണശന്മാരില്‍ നിന്നും അധികംകഴിയാതെ, പതിനാലം ശതകത്തിന്റെ മദ്ധ്യത്തില്‍ 'കൃഷ്ണഗാഥ' എഴുതിയ ചെറുശേരി നടത്തിയത്‌. കോലത്തുനാട്ടിലെ രാജവായ ഉദയവര്‍മന്റെ സദസ്സിലെ കവിയും സുഹൃത്തുമായിരുന്നു ചെറുശ്ശേരി, രാജാവുമായി ചതുരംഗം കളിക്കുന്ന നേരത്ത്‌, "ഉന്തുന്തുന്ത്‌ ഉന്തുന്തുന്ത്‌ ആളെയുന്ത്‌" എന്നു രാജ്ഞി താരാട്ടിന്റെ ഈണത്തില്‍ പാടി രാജാവിനെ കളിവിജയിപ്പിച്ചതില്‍ നിന്നാണു കൃഷണഗാഥ ജനിച്ചതെന്നു സുവിദമായ ഒരു കഥയുണ്ടല്ലോ. എന്തായാലും അനുവാചകനെ ഒരു താരാട്ടുപാട്ടിന്റെ ലാളിത്യത്തിലേക്കും, ഭാഷയുടെ സ്വത്വത്തെ പക്വമാവുന്നതിന്റെ സങ്കീണതയിലേക്കും എടുത്തെറിഞ്ഞത്‌ ചെറുശ്ശേരിയാണ്‌.

കണ്ണശന്മാരുടേയും ചെറുശേരിയുടെയും കാലത്തേക്ക്‌ എത്തുമ്പോള്‍ സംഭവിക്കുന്ന ഒരു സാമൂഹികമാറ്റം പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കാതിരിക്കില്ല. പ്രതിഭയുടെയും പാണ്ഡിത്യത്തിന്റേയും തലങ്ങളില്‍ നിന്നും 'പെണ്ണിന്റെ തലയും മുലയും' പടിയിറങ്ങാന്‍ തുടങ്ങി എന്നതാണത്‌. അതിലേക്ക്‌ സംഭാവന ചെയ്ത പല ഘടകങ്ങളുണ്ട്‌. ഇന്ത്യയുടെ മറ്റു പ്രദേശങ്ങളില്‍ ഉയര്‍ന്നു വന്ന ഭക്തിപ്രസ്ഥാനത്തിന്റെ അലകള്‍, വിദേശസമൂഹങ്ങളോട്‌ എന്നും മമത പുലര്‍ത്തിപോന്ന കേരളീയരില്‍ നല്ലപോലെ ഏശി എന്നതാവും അതില്‍ പ്രധാനമായ ഒന്ന്‌. യൂറോപ്പ്യ‍ന്‍ അധിനിവേശം നല്‍കിയ സമ്പര്‍ക്കം ബ്രാഹ്‌മണ സമൂഹത്തിന്റെ പ്രധാന്യം കുറച്ചതു പോലെ തന്നെ, താഴേതട്ടിലുള്ള ചില വിഭാഗങ്ങള്‍ക്കെങ്കിലും, മനുഷ്യരെന്ന നിലയ്ക്ക്‌ ചിന്തിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിരിക്കണം. അതുകൊണ്ടാവണമല്ലോ കണ്ണശപണിക്കന്മാര്‍ക്ക്‌ പുരാണകൃതികളില്‍ പാണ്ഡിത്യം നേടാനും, അവയെ തങ്ങളുടേതായി പരാവര്‍ത്തം ചെയ്യാനും സാധിച്ചത്‌. തന്റെ ചക്കില്‍ നാലും (വേദങ്ങള്‍) ആറും (ശാസ്ത്രങ്ങള്‍) ആടും എന്ന്‌ എഴുത്തച്ഛന്‌ ഉറപ്പോടെ പറയാന്‍ സാധിച്ചതും ഈ സാമൂഹിക മാറ്റത്തെ സൂചിപ്പിക്കുന്നു.

ഇക്കാലത്തെ ഏറ്റവും വലിയ ഭാഷാപ്രശ്നം ഏകീകൃത്മായ ഒരു ലിപിയുടെ അഭാവമായിരുന്നു. ഗ്രന്ഥാക്ഷരങ്ങളും (സംസ്കൃതം) വട്ടെഴുത്തും (മലയാളം) തരം പോലെ മാറിയും തിരിഞ്ഞും കൂട്ടികലര്‍ത്തിയും ഉപയോഗിച്ചിരുന്നു. ഇതു വായനക്ക്‌ മാത്രമല്ല മനസ്സിലാക്കലിനും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. സംസ്കൃതത്തിലെ പല ഉച്ചാരണങ്ങള്‍ക്കും വട്ടെഴുത്തില്‍ അക്ഷരങ്ങള്‍ ഉണ്ടായിരുന്നില്ല. പറയാന്‍ പറ്റും എഴുതാന്‍ പറ്റില്ല എന്ന അവസ്ഥ. ഇത്‌ ഭാഷയുടെ ജനകീയതയേയും കുറച്ചൊന്നുമല്ല തടസപ്പെടുത്തിരിയിക്കുക. ചെറുശ്ശേരി എഴുതി നിര്‍ത്തുമ്പോള്‍ ഇതാണു അവസ്ഥ. ഒരു തരത്തില്‍ പറഞ്ഞാല്‍ ആ സങ്കരലിപികളില്‍ സാധ്യമാവുന്നതിന്റെ ഏറ്റവും അറ്റംവരെ ചെറുശ്ശേരി എത്തിയിരുന്നു എന്നു വേണം പറയാന്‍. അവിടുന്നു അങ്ങോട്ട്‌ ഇനി ഭാഷക്ക്‌ പുരോഗമിക്കണമെങ്കില്‍, ലിപിയുടെ ഏകീകരണം ഇല്ലാതെ സാധ്യമാവുമായിരുന്നില്ല. ശരി, ഇവിടെവരെ എത്തി ഇനി നമുക്കു അടുത്തപടി തുടങ്ങാം എന്ന മൂര്‍ത്തമായ ഭാഷാവ്യവഹാരം ഒന്നും ആയിരുന്നില്ല അത്‌. പക്ഷെ പല ഇടങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന ഭാഷപരിഷ്ക്കരണങ്ങളും ലിപി ഉപയോഗങ്ങളും, മഹാപണ്ഡിതനും, ജ്ഞാനിയും, സാമൂഹ്യപരിഷ്കര്‍ത്താവും, പൂന്താനത്തിന്റെ ഭക്തിയും മേല്‍പ്പത്തൂരിന്റെ വിഭക്തിയും ഒത്തു ചേര്‍ന്ന, വിദ്യാസമ്പന്നനും വിദ്യ അഭ്യസിപ്പിക്കുന്നവനും ഒപ്പം മദ്യപാനിയുമായിരുന്ന, ബഹുമുഖപ്രതിഭയായ ഒരു മഹാപുരുഷന്റെ ജന്മനിയോഗമായി ഭാഷാപരിഷ്കണം വന്നുചേര്‍ന്നു എന്നു കരുതിയാല്‍ മതി.

എഴുത്തച്ഛന്റെ കാലത്തെ ഭക്തിയുടെ ഉപയോഗം ആധ്യാത്മികമായ ഒരു കര്‍മ്മം എന്ന നിലയ്ക്ക്‌ മാത്രമായിരുന്നില്ല, സാമൂഹികപരിഷ്കരണത്തിന്റെ നിലയ്ക്ക്‌ കൂടിയായിരുന്നു. വ്യവസ്ഥിതി അത്രയ്ക്കു ദുഷിച്ചതായിരുന്നു. ബ്രാഹ്‌മണ്യത്തിന്റെ കുടിലതകളും, നിരന്തരമായ യുദ്ധങ്ങളും, മാമാങ്കം പോലുള്ള വിചിത്രമായ രാജാധികാര പ്രമത്തതയും, വിദേശാധിപത്യത്തിന്റെ അരക്ഷിതത്വവും ഒക്കെ സാധാരണക്കാരെ വല്ലാത്ത വിഷമവൃത്തത്തില്‍ ആക്കിയിരുന്നു. ജനങ്ങളെ ഭക്തിയുടെ മാര്‍ഗത്തിലേക്ക്‌ കൊണ്ടുവന്ന്‌, സമൂഹത്തിന്‌ സദാചാരബോധത്തിന്റെ വെടിപ്പു നല്‍കാന്‍ ശ്രമിക്കുക എന്നത്‌ സാമൂഹിക പരിഷ്കരണം അല്ലാതെ മറ്റൊന്നായിരുന്നില്ല. ഇന്നത്തെ തമിഴ്‌നാട്ടിലും ആന്ധ്രയിലും ഒക്കെ പെടുന്ന, വിദൂരദേശങ്ങളില്‍ പോയി ഉപരിവിദ്യാഭ്യാസം നേടിവന്ന എഴുത്തച്ഛന്‌ തന്റെ കര്‍മമേഖല തിരിച്ചറിയാന്‍ പ്രയാസമുണ്ടായിരുന്നിരിക്കില്ല. കുടുംബപരമായി വിദ്യാലയം നടത്തിയിരുന്ന അദ്ദേഹത്തിന്റെ പക്കല്‍ ഒരുപാടു വിദ്യാര്‍ത്ഥികള്‍ അഭ്യസിച്ചിരുന്നതായി കരുതപെടുന്നു. പഠനവിഷയങ്ങളുമായി ബന്ധപെട്ട്‌ അനേകശതം താലിയോലകള്‍ എഴുതിയുണ്ടാക്കേണ്ടിവരുക സ്വാഭാവികമാണ്‌. അതുകൊണ്ടുതന്നെ ഭാഷയുടെ ഉപയോഗത്തിന്‌, ഏകികൃതമായ ഒരു ലിപിയുടെ അഭാവം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ എഴുത്തച്ഛന്‍ പെട്ടെന്നു മനസ്സിലാക്കിയിരിക്കണം. ലിപിയുണ്ടാക്കി അതു വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു പ്രചരിപ്പിക്കുക എന്നത്‌ ഏറെക്കൂറെ അസംഭവ്യമാണെന്നു അദ്ദേഹം അറിഞ്ഞു. അതിനെ മറികടക്കാന്‍ അദ്ദേഹം കണ്ടെതിയ വളരെ ക്രിയാത്മകമായ, ഒരുപാടു വഴികളിലൂടെ നന്മോന്മുഖമായി വ്യപനംചെയ്ത ഒന്നായിരുന്നു 'ഹരിനാമകീര്‍ത്തന'ത്തിന്റെ രചന. നിലവിലുണ്ടായിരൂന വാമൊഴിക്കു ഏറെക്കൂറെ ഉതകുംവിധം, എന്നാല്‍ ഭാഷയുടെ ഗാംഭീര്യം ഒട്ടുംകുറയ്ക്കാതെ, ഗ്രന്ഥാക്ഷരങ്ങളിലേയും വട്ടെഴുത്തിലേയും ഉച്ചാരണങ്ങള്‍ ഒരുപോലെ സാധ്യമാവുംവിധം ലയിപ്പിച്ച്‌, ചിതറികിടന്ന അക്ഷരങ്ങളെ യോജിപ്പിച്ചാണ്‌ എഴുത്തച്ഛന്‍ ഹരിനാമകീര്‍ത്തനം പണിതീത്തത്‌. എഴുതുക മാത്രമായിരുന്നില്ല അദ്ദേഹം ചെയ്തത്‌, അതിന്റെ വ്യാപനത്തിനായി അലഞ്ഞുതിരിയുക കൂടിയായിരുന്നു. വിവിധ പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലും ഭവനങ്ങളിലും താമസംവിന ഹരിനാമകീത്തനം ഒരു അഭിവാജ്യഘടകമായി മാറി. അതുചൊല്ലാതെ ഒരു ദിവസവും കടന്നു പോകാതായി എന്നുവന്നപ്പോള്‍, എഴുത്തച്ഛന്‍ ഒരു വെടിക്ക്‌ എത്ര പക്ഷികളെയാണ്‌ വീഴ്ത്തിയത്‌ എന്നു പറയാന്‍ വയ്യ. ഭാഷയും ലിപിയും ഏകീകൃതമായി സമൂഹത്തില്‍ ഉറച്ചു എന്നത്‌ അതില്‍ ഒന്നുമാത്രം.

മലയാളത്തില്‍ അതിനു മുന്‍പും പിന്‍പും ഉണ്ടായിട്ടുള്ള സാഹിത്യ/ഭാഷാ പ്രസ്ഥാനങ്ങളില്‍ വച്ചു ഏറ്റവും പ്രധാന്യം അര്‍ഹിക്കുന്നത്‌ എഴുത്തച്ഛന്‍ തുടങ്ങിവച്ച കിളിപ്പാട്ട്‌ പ്രസ്ഥാനമാണ്‌. ഇതില്‍ എഴുത്തച്ഛന്റേതായി ഉറപ്പിക്കാവുന്നത്‌ 'അധ്യാത്മരാമായണ'വും 'മഹാഭാരത'വുമാണു (മഹാഭാരത്തിലെ ഒന്‍പത്‌ സ്കന്ധങ്ങളെയെ എഴുത്തച്ഛന്റേതായി കരുതുന്നുള്ളു). തുടര്‍ന്നുള്ള മൂന്നു ശതാബ്ദതങ്ങള്‍ കിളിപ്പാട്ടു പ്രസ്ഥാനം മലയാളത്തിന്റെ മുഖ്യധാരയില്‍ തുടര്‍ന്നു. മലയാളത്തെ ആധുനികഭാഷയായി പരാവര്‍ത്തം ചെയ്ത്‌ സ്ഥിരപ്പെടുത്തി ആ കൃതികള്‍. ചില പ്രാചീന രൂപങ്ങള്‍ കാണാമെങ്കിലും, എഴുത്തച്ഛന്റെ മലയാളം ഇന്നും സമകാലീകമാണ്‌.
"സ്വര്‍ണ്ണവര്‍ണ്ണത്തെപൂണ്ട മൈഥിലി മനോഹരി
സ്വര്‍ണ്ണഭൂഷണങ്ങളുമണിഞ്ഞു ശോഭയോടെ
സ്വര്‍ണമാലയും ധരിച്ചാദരാല്‍ മന്ദം മന്ദ-
മര്‍ണ്ണോജനേത്രമുമ്പില്‍ സത്രപം വിനീതയായി..." (അധ്യാത്മരാമായണം)
ഇതു വായിച്ചാല്‍ അഞ്ചാറുനൂറ്റാണ്ടിനു ശേഷം, ഭാഷയും ഭാവുകത്വം ഒരുപാടു മുന്നേറി എന്നു വിജയലക്ഷ്‌മിയേയോ പ്രഭാവര്‍മ്മയേയോ പ്രതി പറയാനാവുമോ?
"വീണിതല്ലോ കിടക്കുന്നു ധരണിയില്‍
ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ
നല്ല മരതകകല്ലിനോടൊത്തൊരു
കല്യാണരൂപന്‍ കുമാരന്‍ മനോഹരന്‍
ചൊല്ലെഴുമര്‍ജ്ജുനന്‍ തന്റെ തിരുമകന്‍,
വല്ലവീവല്ലഭവ, നിന്റെ മരുമകന്‍.
കൊല്ലാതെ കൊള്ളഞ്ഞതെന്‌തവന്‍ തന്നെ നീ?
കൊല്ലിക്കയല്ലേ നിനക്കു ഹിതമെടൊ!" (മഹാഭാരതം)
ഇത്രയും ശുദ്ധമലയാളത്തില്‍, തത്വചിന്താപരമായ ഒരു സാമൂഹികവിമര്‍ശനം നടത്താന്‍ വണ്ണം നമ്മുടെ ആധുനിക കവികളായ സച്ചിദാനന്ദനോ കെ.ജി.ശങ്കരപിള്ളയോ ആധുനികമായെന്ന്‌ കരുതാന്‍ തെളിവുകളില്ല.

കിളിപ്പാട്ടുമാത്രമായിരുന്നു ഇക്കാലത്തെ ഏക സാഹിത്യ/ഭാഷാവ്യവഹാരം എന്നല്ല. പലതരം മണിപ്രവാള രചനകളും, വൈവിധ്യമാര്‍ന്ന പാട്ടുപ്രസ്ഥാനവുമൊക്കെ അതിന്റേതായ വഴിക്കു സഞ്ചരിക്കുന്നുണ്ടായിരുന്നു. ഇതില്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടത്‌, കൂത്തിനിടയ്ക്ക്‌ മിഴാവുകൊട്ടികൊണ്ടിരുന്ന ഒരു നമ്പ്യാര്‍ ഉറങ്ങിപോവുകയും, ഇതുകണ്ട ചാക്യാര്‍ നമ്പ്യാരെ പരിഹസിക്കുകയും, ഇതില്‍ ഖിന്നനായ നമ്പ്യാര്‍ വാശിക്കു ആ രാത്രിയും അടുത്ത പകലുമായി എഴുതിയുണ്ടാക്കി, തന്നെ പരിഹസിച്ച ചാക്യാരുടെ കൂത്തരങ്ങിനു നേരേ എതിരായി അടുത്തരാത്രി തന്നെ ആടിതകര്‍ത്ത്‌ ആളെകൂട്ടിയ ഒരു പുതിയ പാട്ട്‌/ആട്ടമാണ്‌. കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ പ്രസ്ഥാനം, ഇങ്ങിനെ, ഒറ്റ ദിവസം കൊണ്ടു പിറന്നതാണെന്നു പറയപ്പെടുന്നു. 18-ാ‍ം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മാത്രം നടന്നൊരു സംഗതിയായതിനാല്‍, ഇങ്ങിനെ ചില ഭൗതീക വാസ്തവീകതകളുടെ നാടകീയതില്‍ വെറുതെ വിശ്വസിക്കുക എന്നതു തന്നെ ഒരു സുഖം തരും. സാമൂഹ്യവിമര്‍ശനം അതിനുമുന്‍പ്‌ ഉണ്ടായിട്ടില്ല എന്നല്ല, പക്ഷെ അതിനു ഫലിതാത്മകമായ മൂര്‍ച്ച നല്‍കിയത്‌ കുഞ്ചന്‍ നമ്പ്യാര്‍ തന്നെ. സംസാരഭാഷയിലെ ഒരുപാടു പദങ്ങള്‍ കുഞ്ചന്‍ നമ്പ്യാര്‍ തന്റെ രചനയ്ക്കായി ഉപയോഗിച്ചിട്ടുണ്ട്‌. നാല്‍പ്പതോളം തുള്ളല്‍പാട്ടുകള്‍ ഉണ്ടാക്കിയ കുഞ്ചന്‍ നമ്പ്യാര്‍ മലയാളത്തെ ജനകീയമാക്കുന്നതില്‍ വഹിച്ച പങ്ക്‌ ചെറുതല്ല. "ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം" എന്നു ഒരു ടെക്നോപാര്‍ക്കിനെ നോക്കിയാണോ അദ്ദേഹം പാടിയതെന്നു സംശയം തോന്നാതിരിക്കില്ല.

കേരളവര്‍മ്മ വലിയകോയിത്തമ്പുരാനിലൂടെയും തുടര്‍ന്ന്‌ രാജരാജ വര്‍മ്മയിലൂടേയും മലയാളം ഇന്നത്തെ രൂപം പ്രാപിക്കുന്നതിനുമുന്‍പ്‌, ഭാഷയിലും കലയിലും സംഭവിച്ച സൗഭഗമായ പ്രഭവമായിരുന്നു ആട്ടകഥയും കഥകളിയും. വടക്കന്‍ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന കൃഷ്ണനാട്ടത്തിനു ബദലായി തെക്കന്‍ കേരളത്തില്‍ ഉണ്ടായിവന്ന രാമനാടം ആണ്‌ കാലാന്തരേണ കഥകളിയായി അറിയപ്പെടാന്‍ തുടങ്ങിയത്‌. കൊട്ടാരക്കരതമ്പുരാനാണ്‌ ഈ കലയുടെ ഉപജ്ഞാതാവ്‌. രാമായണത്തിലെ കഥകള്‍ ആസ്പദമാക്കി കൊട്ടാരക്കരതമ്പുരാന്‍ എട്ട്‌ ആട്ടകഥകള്‍ രചിക്കുകയുണ്ടായി. അതിനാല്‍ തന്നെയാണ്‌ അവ രാമനാട്ടം എന്ന്‌ ആദ്യകാലത്ത്‌ അറിയപ്പെട്ടിരുന്നതും. തുടര്‍ന്ന്‌ കോട്ടയം തമ്പുരാനും ആട്ടകഥകള്‍ രചിച്ചു. ഭാഷാപരമായി ആട്ടകഥകള്‍ മണിപ്രവാളത്തിന്റെ ഗണത്തില്‍ പെടുത്താവുന്നവയാണ്‌. ആട്ടകഥകളില്‍ അന്നും ഇന്നും ഏറ്റവും പ്രശസ്തമായ, ഉണ്ണായിവാര്യരുടെ 'നളചരിതം', വിച്ഛേദിച്ചു നില്‍ക്കുന്ന ഭാഷയുടേയും സംസ്കൃതത്തിന്റേയും സ്പഷ്ടത കാട്ടിതരും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഭാഷപരമായ കുതിപ്പിനെകുറിച്ചുള്ള ആലോചനയൊന്നും ആട്ടകഥകളില്‍ കാണാനാവില്ല എന്നാണ്‌. ഉപരിവര്‍ഗ മലയാളിയുടെ പൊതുവായ സൗന്ദര്യകാമനകളുടെ എല്ലാ ഇന്ദ്രിയങ്ങളേയും തൃപ്തിപെടുത്താന്‍ ഉതകുന്ന ഒരു സമ്പൂര്‍ണ കലാസാദ്ധ്യതയില്‍ ആയിരുന്നു ഊന്നലും പരീക്ഷണങ്ങളും. കഥകളിയുടെ ലാവണ്യപരമായ ആന്തരീക ഊര്‍ജം തന്നെയാവും അതിനെ ഇന്നും നിലനിര്‍ത്തുന്നത്‌, വള്ളത്തോള്‍ അതൊരു ജന്മനിയോഗമായി ഏറ്റെടുത്തതു കൊണ്ടുകൂടി.

ഏകമാനമായ ഒരു പരിണാമമായിരുന്നില്ല ഇതൊന്നും, ഭാഷയിലും കലയിലും. പില്‍ക്കാലത്ത്‌ എതാണ്ട്‌ പൂര്‍ണ്ണമായും നഷ്ടപ്പെട്ടുപോയ പല ഭാഷാരീതികളും സമാന്തരമായി തുടര്‍ന്നിരുന്നു. അറബിമലയാളവും, മിഷണറി മലയാളവുമൊക്കെ ഇതില്‍ പെടുത്താവുന്നവകളാണ്‌. ഇവയൊക്കെ ഭാഷയുടെ ഭാവുകത്വത്തിനും വ്യാകരണത്തിനും അതിന്റേതായ സംഭാവനകള്‍ നല്‍കിയിട്ടും ഉണ്ട്‌. സങ്കരമായതിനാല്‍ തന്നെ സമൂഹത്തില്‍ നിലവിലുണ്ടായിരുന്ന കലകളുടെ ഭൂമിക വ്യാപകവും സങ്കീര്‍ണ്ണവും ആയിരുന്നു. കഥകളിയുടെ പിറവിക്കു മുന്‍പ്‌ തന്നെ നമ്മള്‍ ചവിട്ടുനാടകം കണ്ടു തുടങ്ങിയിരുന്നു. കോയിത്തമ്പുരാന്‍ ഒരു സംസ്കൃതകൃതി (അഭിജ്ഞാനശാകുന്തളം-1898) ആദ്യമായി മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുന്നതിനു മുന്‍പ്‌ തന്നെ, ഷേക്സപിയറിന്റെ നാടകം (കോമഡി ഓഫ്‌ ഏറേസ്സ്‌) മലയാളഭാഷയില്‍ എത്തികഴിഞ്ഞിരുന്നു (1866).

കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ ഭാഷാപരമായ പ്രസക്തി, ഇടക്കാലത്ത്‌ കലകളോടൊപ്പം മാത്രം വികസിച്ച ഭാഷയേയും സാഹിത്യത്തേയും സ്വന്തം അസ്തിത്വത്തോടെ സമൂഹത്തിന്റെ മധ്യത്തേക്ക്‌ വീണ്ടും കൊണ്ടുവന്നു എന്നതാണ്‌. അഭിജ്ഞാന ശാകുന്തളവും മയൂരസന്ദേശവും ഒരു വലിയ കൂട്ടം മലയാളികളെ സാഹിത്യത്തിലേക്ക്‌ ആകര്‍ഷിക്കാനുള്ള ശക്തി കാണിച്ചു. എന്നാല്‍ അത്‌ ശുദ്ധമണിപ്രവാളത്തിന്റെ ഉയര്‍ത്തെണീപ്പ്‌ കൂടിയായിരുന്നു. പില്‍ക്കാലത്ത്‌ കേരളവര്‍മ്മ തന്നെ തന്റെ മണിപ്രവാള ഭാഷാ ഉപയോഗത്തെ ഏറെക്കൂറെ തള്ളി പറയുകയുണ്ടായി. അക്കാലത്തെ മലയാളത്തിന്റെ നെടുംതൂണായിരുന്ന കേരളവര്‍മയുടെ ഈ ഏറ്റുപറച്ചിലാണ്‌, ഇന്നു നമ്മള്‍ ഉപയോഗിക്കുന്ന മലയാളത്തിന്റെ തുടക്കമായി കാണാനാവുന്നത്‌. ഉള്ളൂരിന്റെ 'ഉമാകേരള'ത്തോടെ മണിപ്രവാളം പൊതുവായി അവസാനിച്ചു എന്നു തന്നെ പറയാം. സംസ്കൃതവാക്കുകളും ചില വിഭക്തി പ്രത്യയങ്ങളും ഇല്ല എന്നല്ല. പക്ഷെ അവയൊക്കെ ഇന്നു ഭാഷയുടെ ലീനമായ പ്രയോഗങ്ങളായി മാറിയിരിക്കുന്നു. കേരളവര്‍മ്മയുടെ കുടുംബത്തിലെ ഇളംതലമുറക്കാരനായ രാജരാജ വര്‍മ്മയുടെ മണിപ്രവാള വിച്ഛേദിതമായ മലയാളം, കേരളത്തിലെ ആധുനിക ഭാഷയെ സാര്‍വത്രികമാക്കി. ഭാവുകത്വ വ്യതിയാനങ്ങള്‍ ഏറെ ഉണ്ടായെങ്കിലും, ഭാഷാപരമായി വന്‍കുതിപ്പുകളൊന്നും രാജരാജ വര്‍മ്മ പ്രസ്ഥാനത്തിനു ശേഷമുള്ള കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ നമ്മള്‍ നടത്തിയിട്ടില്ല. സര്‍ഗാത്‌മക ഗദ്യത്തിലും പദ്യത്തിലും മലയാളം കണ്ടിട്ടുള്ള ഏറ്റവും ലാവണ്യപൂര്‍ണ്ണമായ കൃതികള്‍ ഉണ്ടായതും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവും ആയിട്ടാണ്‌. അവയെ കവച്ചുകടക്കാനുള്ള ശക്തി ഈ അടുത്തകാലത്തൊന്നും മലയാളത്തിനു സാധ്യമാവില്ല എന്ന്‌ പല്ലനയാറ്റില്‍ മുങ്ങിപ്പോകുമ്പോള്‍ കുമാരനാശാന്‍ ഓര്‍ത്തിരിക്കുമോ?

**

അവലംബ ഗ്രന്ഥങ്ങള്‍;
1. കേരള ഭാഷാചരിത്രം-ഡോ. ഇ.വി.എന്‍.നമ്പൂതിരി
2. വേണാടിന്റെ പരിണാമം-കെ.ശിവശങ്കരന്‍ നായര്‍
3. ലീലാതിലകം-വ്യാഖ്യാനം: പ്രൊഫ. ഗോപികുട്ടന്‍

00 

Monday 25 August 2014

ഭാവന ഉദാസീനം...?

കലാവിഷ്കാരത്തിന്റെ ആശയം ഉൾപ്പേറുന്ന സങ്കേതികതയും സ്റ്റാറ്റിസ്റ്റിക്കും കൃത്യത പാലിക്കേണ്ടതുണ്ടോ? “അത് കവിതയല്ലേ”, “ആത് സിനിമയല്ലേ” എന്നു നിസ്സാരമായി പറഞ്ഞു പോകാനാവുമോ? ഉദാഹരണത്തിനു് ഒരു സറിയലിസ്റ്റിക് രചനയിൽ ആണെങ്കിൽ പോലും ഇന്ത്യയുടെ തലസ്ഥാനം ഇസ്ലാമാബാദ് ആണെന്ന് പറയാനാവുമോ?

സർഗ്ഗാത്മകമായ ആശയവും രൂപവും അതിരുകളില്ലാത്ത ഭാവനാലോകം നിരുപാധികം അനുവദിക്കുന്നുണ്ട്. എന്നാൽ അത് ലളിതമായ കവച്ചുകടക്കൽ ആവാൻ പാടില്ലല്ലോ.

കഴിഞ്ഞ ദിവസം എം. ടി. യുടെ തിരക്കഥയിലിറങ്ങിയ ‘ഏഴാമത്തെ വരവ്’ എന്ന സിനിമകാണുകയായിരുന്നു. ഇതിവൃത്തത്തിന്റെ അടിയൊഴുക്ക് നാട്ടുകാരെ ‘നരി പിടിക്കു’ന്നതാണ്‌. ചില പ്രദേശങ്ങളിൽ പുലിയെയാണ്‌ നരി എന്നു വിളിക്കുക. അതൊരിക്കലും കടുവയല്ല. ഈ ചിത്രത്തിൽ ആദ്യാവസാനം നരിയായി കാണിക്കുന്നത് കടുവയുടെ സീനുകളാണ്‌.

ഇനി ഒരുപക്ഷേ നരി, കടുവയാണെങ്കിൽ കുറച്ചുകൂടി സങ്കീണ്ണമാവും വക്രീകരണം. കടുവ ഒരു ടെറിറ്റോറിയൽ ജീവിയാണ്‌. ഇണചേരുന്ന സമയത്തും കുട്ടികളെ വളർത്തുന്ന കാലത്തുമൊക്കെ ഒഴിച്ച് ഒരോ കടുവയും, കാടിനകത്ത്, അതിന്റെ പ്രദേശം അതിർത്തിതിരിച്ചെടുക്കുന്നു. ആ അതിർത്തിക്ക് പുറത്തേയ്ക്ക് അവ സഞ്ചാരിക്കാറില്ല. വെറുതേ നാട്ടിലേയ്ക്കിറങ്ങി അവ മനുഷ്യരെ നായാടാറില്ല.


ഒരു സിനിമ കാണുമ്പോൾ ഇത്രയൊക്കെ കാടുകയറി അലോചിക്കേണ്ടതുണ്ടോ? ബോധപൂർവ്വം ആലോചിക്കുന്നതല്ലല്ലോ - ചിന്തയിൽ തടയുന്നതാണല്ലോ. അതിനപ്പുറം, ഇങ്ങനെയും കാണണം എന്നത്, ഇത്തരം സാങ്കേതിക വശങ്ങളൊക്കെ എം. ടിക്കോ സംവിധായകനായ ഹരിഹരനോ അറിഞ്ഞുകൂടാത്തതാവാൻ വഴിയില്ല എന്നതിനാൽ കൂടിയാവും. അനുവാചകാനുഭവത്തെ ലളിതമായി കാണുന്ന ഉദാസീനത അതിലുണ്ട്. അത്, മലയാള സർഗ്ഗാവിഷ്കാരങ്ങളിൽ ഒരു നടപ്പുദീനം പോലെ തുടരുന്നു...

മലയാളിയുടെ കലാദേശം സർഗ്ഗപ്രക്രിയയെ മനസ്സിലാക്കിയതിന്റെ കൈക്കുറ്റപ്പാടതിലുണ്ട്. വൈകാരികതയേയും ഇന്റലിജെൻസിനേയും വ്യതിരക്തമായ കള്ളികളിൽ വച്ചാണ് നമ്മൾ വ്യവഹരിച്ചുപോരുന്നത്. ഭാവന വൈകാരികം മാത്രമെന്ന് ഏറെകൂറെ തെറ്റിദ്ധരിച്ചു. കലാകാരനെക്കാൾ കൂടുതൽ ഈ വഴിക്കു പോയത് അനുവാചകനാണ്. അത് കലാകാരനെ ഉദാസീനനാക്കി. അങ്ങിനെ പലതും 'മനസ്സിലാകുന്നില്ല' എന്ന് ഉളിപ്പില്ലാതെ പറഞ്ഞുപോകുന്ന കലാകാരനും അനുവാചകനും ഉണ്ടായി. എന്തുകൊണ്ട് മനസ്സിലാകുന്നില്ല എന്ന ചോദ്യത്തെ 'ലാളിത്യം' എന്ന സുഖജീവിതത്തിൽ നേരത്തേ ഉപേക്ഷിച്ചു.

ഇന്റലിജെൻസും ഭാവനയും രണ്ടല്ല. ശാസ്ത്രജ്ഞന്റെ ഇന്റലിജെൻസിനെ മനസ്സിലാക്കുന്ന രീതിയിൽ കലാകാരനിൽ കണ്ടെത്തുന്ന തരം ഭാവനയെ ചേർത്തു വയ്ക്കാറില്ല. സത്യത്തിൽ, വിദൂര ഗ്രഹത്തിലേയ്ക്ക് റോക്കറ്റ് അയയ്ക്കാൻ ആഗ്രഹിക്കുന്ന ഒരു ശാസ്ത്രജ്ഞൻ അസാമാന്യ ഭാവനയുള്ള ഒരാളാവാതെ തരമില്ല. അയാൾ സ്വയം ആവിഷ്കരിക്കുന്നത് കലാകാരനിൽ നിന്നും വ്യത്യസ്തമായ രീതിയിലാകുന്നു എന്നുമാത്രം. എന്നാൽ, ഇന്റലിജെൻസിനെ അതർഹിക്കുന്ന രീതിയിൽ മനസ്സിലാക്കാതെയോ പരിപോഷിപ്പിക്കാതെയോ സുഖമായി ഭാവന 'വർക്കൗട്ട്' ചെയ്യാം എന്ന് നമ്മുടെ കലാകാരന്മാരും കരുതുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആനന്ദിന്റെ കൃത്യവും അതിശക്തമായ വൈകാരിക സാക്ഷാത്കാരങ്ങൾ പലപ്പോഴും നമുക്ക് 'വരണ്ടതാ'യി പോകുന്നത് അതുകൊണ്ടാവും എന്ന് തോന്നാറുണ്ട്.

ബൗദ്ധികമായ സജീവത തന്നെയാണ് പ്രതിഭാപൂർണ്ണമായ ഭാവന!

00

Sunday 10 August 2014

ദുര്‍ഗ്ഗയുടെ ലോകം

വിദേശരാജ്യങ്ങള്‍ക്കു വേണ്ടി ഇന്ത്യയിലെ ദാരിദ്ര്യത്തെ കാല്പനികവത്കരിച്ചു 'പഥേര്‍ പാഞ്ചാലി' എന്നു നര്‍ഗീസ്‌ ദത്ത്‌ പാര്‍ലെമെന്റ്‌ അംഗമായിരുന്ന കാലത്ത്‌ വിമര്‍ശിച്ചിട്ടുണ്ട്‌, സത്യജിത്‌ റേയെ. 'സ്ലം ഡോഗ്‌ മില്ല്യണറി'നു നേരെ ഉണ്ടായ ഇതേ സ്വരമുള്ള വിമര്‍ശനം, ദാരിദ്ര്യം ഒരു അവസ്ഥ എന്ന നിലയ്ക്കും ആശയം എന്ന നിലയ്ക്കും കാലാതീതം എന്നു തെളിവു തരുകയാണ്‌. എന്നാല്‍ ആശയാധിഷ്ഠിതം ആയി മാത്രം പഥേര്‍ പാഞ്ചാലിയെ സമീപിക്കാന്‍ വയ്യ. വിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയുടെ നോവലിന്റെ ഒരു ഭാഗം തന്റെ സിനിമയ്ക്കു വേണ്ടി ഉപയോഗിക്കുകയായിരുന്നു ചലച്ചിത്രകാരന്‍. ജീവിതത്തിന്റെ സത്യാത്മകതയോടു അടുത്തു നില്ക്കുന്നു എന്നതാണ്‌ ആ കഥ തിരഞ്ഞെടുക്കാന്‍ റേയെ പ്രലോഭിപ്പിച്ചത്‌. വ്യതിരക്തമായ ഒരു കലാസങ്കേതം എന്ന നിലയ്ക്ക്‌, പരിമിതമായ ജീവിതമേ കഥയ്ക്ക്‌ സിനിമയിലുള്ളു.

പാഠത്തെ കവിഞ്ഞുള്ള കലാവിമര്‍ശനം ശ്രമകരമാണ്‌. വിപരീതങ്ങളുടെ ഏകാഗ്രത കൂടിയത്‌ പേറണം. ചരിത്രത്തേയും സമകാലത്തേയും, പ്രാദേശികതയേയും അന്താരാഷ്ട്രീയതയേയും സുഘടിതമായ ബോധത്തില്‍ നിര്‍ത്തി കലയുടെ ഉള്ളില്‍ നിന്ന്‌ കലയെ വ്യവഹരിക്കേണ്ടി ഇരിക്കുന്നു. നിരൂപിക്കപ്പെടുന്ന കല ആശയാതീതമായ സൃഷ്ടിപരത കൂടി ഉള്‍പ്പേറുന്നുണ്ടെങ്കിലേ അനുവാചകന്‌ ആ നിലയ്ക്ക്‌ അതിനെ സമീപിക്കുവാന്‍ സാധിക്കുകയുള്ളു. ഇന്നു പഥേര്‍ പാഞ്ചാലി കാണുമ്പോള്‍ കാലം മൂന്നു തലത്തിലാണ്‌ ഹാജരാവുക. സിനിമയുടെ നിര്‍മ്മാണം നടന്ന തൊള്ളായിരത്തി അമ്പതുകളാണ്‌ അതിനെ സംബന്ധിച്ച ചരിത്രപരമായ യാഥാര്‍ത്ഥ്യം. എന്നാല്‍ കഥ സംഭവിക്കുന്ന തൊള്ളായിരത്തി ഇരുപതുകള്‍ ബോധപൂര്‍വമായി തന്നെ സന്നിവേശിപ്പിക്കപ്പെടുന്നുണ്ട്‌. ഒപ്പം അനുവാചകന്‍ ആ സിനിമ കാണുന്ന കാലം ഭാവുകത്വപരമായി അബോധസംക്രമണം നടത്തുന്നു. ഏതു കലാസൃഷ്ടിയും നല്ലത്‌ എന്നു തെളിയിക്കപ്പെടുന്നത്‌ കാലത്തെ അതിജീവിക്കുമ്പോളാണ്‌ എന്നു പറയുന്നത്‌ വ്യത്യസ്ഥമായ ഇത്തരം കാലബോധങ്ങളെ മനോഹാരിതയോടെ അലിയിക്കുന്നതു കൊണ്ടാണ്‌. പഥേര്‍ പാഞ്ചാലി ഇതു സാധിക്കുന്നുണ്ട്‌ എന്നതിനാല്‍ കൂടിയാവും അത്‌ ദാരിദ്ര്യത്തിന്റെ മാത്രം ചലച്ചിത്ര ഭാഷ്യം ആവാത്തതും. അത്‌ കാലത്തെ നീന്തി കടക്കുന്നതും ഈ ഉള്‍ക്കരുത്തിനാല്‍ തന്നെ ആവും.


ബോംബേ സിനിമാവ്യവസായത്തിനും അതിന്റെ പ്രതിസ്ഫുരണങ്ങള്‍ക്കും പുറത്ത്‌ ഒരു സമാന്തരസിനിമാ സംസ്കാരത്തിനു തുടക്കം കുറിച്ചത്‌ പഥേര്‍ പാഞ്ചാലി ആയിരുന്നു. ഋത്വിക്‌ ഘട്ടക്കിന്റെ 'നാഗരിക്‌' അതിനു മുമ്പേ നിര്‍മ്മിക്കപ്പെട്ടിരുന്നുവെങ്കിലും വെളിച്ചം കണ്ടത്‌ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ആയിരുന്നുവല്ലോ. സമാന്തരസിനിമയുടെ ഗതിവേഗത്തെ വിരസമാക്കിത്തീര്‍ത്ത (പ്രത്യേകിച്ചു മലയാളത്തില്‍) പല പില്ക്കാല പരീക്ഷണങ്ങളുടേയും ഗണത്തില്‍ ഉള്‍ക്കൊള്ളിക്കാനാവുന്ന ചലച്ചിത്രവുമല്ല പഥേര്‍ പാഞ്ചാലി. കാഴ്ചയുടെയും ബോധത്തിന്റേയും കാമനകളെ പല കോണുകളില്‍ നിന്നും സംതൃപ്തമാക്കുന്ന ചടുലത അതിനുണ്ട്‌. പില്ക്കാലത്ത്‌ സിനിമയുടെ പൊതുധാര സ്വാംശീകരിച്ച്‌ വഷളാക്കിയ പല ബിംബകല്പനകളുടേയും പ്രഭവം സത്യജിത്‌ റേയിലാണെന്ന്‌ പഥേര്‍ പാഞ്ചാലി ഓര്‍മ്മിപ്പിക്കും. ഒരു മരണത്തെ സൂചിപ്പിക്കാന്‍ ഈ സിനിമയില്‍ ഓട്ടുപാത്രം കമിഴ്ന്ന്‌ വീഴുന്നതു കാണുമ്പോള്‍ എത്രമാത്രം സിനിമകളിലാണ്‌ പിന്നീട്‌ കമിഴ്ന്ന്‌ വീണു വെള്ളംതൂകി താഴേക്കു തെറിച്ചുപോകുന്ന ഓട്ടുപാത്രം മരണത്തിന്റെ രൂപകം ആയി ഉപയോഗിച്ചിട്ടുള്ളത്‌ എന്ന്‌ തമാശയോടെ ഓര്‍മ്മ വരും. ഒറ്റപ്പെട്ട ഇത്തരം ചില പ്രയോഗങ്ങളെ പുനരാവിഷ്ക്കരിക്കാന്‍ സാധിച്ചിരിക്കാം എങ്കിലും പഥേര്‍ പാഞ്ചാലിയിലൂടെ റേ സൃഷ്ടിച്ചെടുത്ത സിനിമയുടെ അനന്യരൂപം ഇന്നും നൂതനം ആയി ബാക്കിയാവുന്നു.

'വഴിയുടെ സംഗീതം' എന്നാണു 'പഥേര്‍ പാഞ്ചാലി' എന്ന വാക്കിന്റെ ഏകദേശവിവര്‍ത്തനം. നോവലിന്റെ ശീര്‍ഷകം തന്നെ സിനിമയ്ക്കും ഉപയോഗിക്കുകയായിരുന്നു. വിഭൂതിഭൂഷന്റെ ആത്മകഥാപരമായ നോവലിന്‌ ആ പേര്‌ ഏറെകൂറെ അനുയോജ്യം ആവുക, അത്‌ അപുവിന്റെ ജീവിതപാതയുടെ ഒപ്പംചേര്‍ന്നു ആദ്യാവസാനം സഞ്ചരിക്കുന്നതു കൊണ്ടാവും. എന്നാല്‍ നോവലിന്റെ ആദ്യഭാഗം മാത്രം അടര്‍ത്തിയെടുത്ത്‌ ഈ സിനിമയ്ക്കായി ഉപയോഗിച്ചിരിക്കയാല്‍, ആ ശീര്‍ഷകത്തിന്റെ അര്‍ത്ഥതലങ്ങള്‍ മറ്റിടങ്ങളില്‍ അന്വേഷിക്കേണ്ടി വരും. താമസിയാതെ നോവലിന്റെ ബാക്കി ഭാഗം തന്റെ അടുത്ത രണ്ടു സിനിമകള്‍ക്ക്‌ റേ ഉപയോഗിക്കുകയുണ്ടായി എന്നത്‌ വേറെ കാര്യം (അപരാജിതോ - 1956, അപൂര്‍ സന്‍സാര്‍ - 1959). എന്നാല്‍ പഥേര്‍ പാഞ്ചാലിയുടെ നിര്‍മ്മാണസമയത്ത്‌ അത്തരം സംരംഭങ്ങളൊന്നും അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല എന്നാണ്‌ പറയപ്പെടുന്നത്‌. ഒരുതരത്തില്‍ നോക്കിയാല്‍ പഥേര്‍ പാഞ്ചാലിയിലെ നായകകഥാപാത്രം അപു അല്ല എന്നുതന്നെ പറയേണ്ടി വരും. അതു അവന്റെ അമ്മയായ സര്‍ബജയോ സഹോദരിയായ ദുര്‍ഗ്ഗയോ ആണ്‌. ഒരു പക്ഷെ അതു ദുര്‍ഗ്ഗ തന്നെയാവും. ദുര്‍ഗ്ഗയുടെ വീക്ഷണത്തിലൂടെയാണ്‌ കഥ നീങ്ങുന്നത്‌ എന്ന പ്രതീതിയാണ്‌ ആദ്യം മുതല്‍ തന്നെയുള്ളത്‌. ദുര്‍ഗ്ഗയുടെ മരണത്തെ തുടര്‍ന്ന്‌ ആ കുടുംബം വരാണസിയിലേക്ക്‌ യാത്ര ആവുമ്പോഴാണ്‌ സിനിമ അവസാനിക്കുന്നത്‌ എന്നതും അത്‌ തന്നെയാവും പറയുക. കാഴ്ചയുടേയും കഥയുടെയും അസുലഭമായ പല സന്ദര്‍ഭങ്ങളും ദുര്‍ഗ്ഗയിലൂടെയാണ്‌ സംഭവിക്കുന്നത്‌.

പഥേര്‍ പാഞ്ചാലിയുടെ കറുപ്പും വെളുപ്പും പ്രതലത്തിന്റെ നിസ്തുലമായ സൗന്ദര്യത്തിലൂടെ ഒരുക്കിയ ഒരു സീനാണ്‌ ദുര്‍ഗ്ഗയും അപുവും ആദ്യമായി തീവണ്ടി കാണുന്ന ദൃശ്യം. കരിമ്പിന്‍പാടം പൂത്ത കുറ്റിക്കാടിലൂടെ ഗ്രാമത്തിന്റെ അതിര്‍ത്തി കഴിഞ്ഞ്‌ ഓടുന്നത്‌ ദുര്‍ഗ്ഗയാണ്‌. അപു അവളെ പിന്തുടരുന്നു. അപുവിന്റെ ജീവിതത്തില്‍ നാഗരികതയുടെ ആദ്യത്തെ രണ്ടു അനുഭവങ്ങള്‍ വേദ്യമാകുന്നത്‌ ഈ ഓട്ടത്തിലാണ്‌. അതിനു കാരണഭൂതയായത്‌ ദുര്‍ഗ്ഗയാണെങ്കിലും നാഗരികതയുടെ മറ്റു അനുഭവതലങ്ങളിലേക്കൊന്നും യാത്ര പോകാന്‍ ആവാതെ, ഏറെ താമസിയാതെ, അവള്‍ മരിച്ചു പോകുന്നു. വെളുത്ത ആകാശത്തിലേക്ക്‌ കറുത്ത പുക തുപ്പി ദൂരെ നിന്നും പ്രത്യക്ഷപ്പെട്ട്‌ ഉള്‍ക്കിടിലത്തോടെ കടന്നുപോകുന്ന തീവണ്ടിയുടെ കാഴ്ച സിനിമയിലെ ഏററവും മനോഹരമായ ദൃശ്യമാണ്‌. തീവണ്ടിയുടെ ചക്രങ്ങള്‍ക്കിടയിലൂടെ പാളത്തിനപ്പുറം അത്ഭുതത്തോടെ നില്ക്കുന്ന കുട്ടികളുടെ ദൃശ്യം, നേരത്തെ സൂചിപ്പിച്ചതു പോലെ, തീവണ്ടിയുമായി ബന്ധപ്പെട്ടു വരുന്ന പല സീനുകളിലും പില്ക്കാലത്ത്‌ നമ്മള്‍ കണ്ടിട്ടുണ്ട്‌. ആ യാത്രയില്‍ തന്നെ നഗരത്തെ സ്പര്‍ശിക്കാനാവുന്ന മറ്റൊന്ന്‌, ട്രാന്‍സ്‌ഫോമറിന്റെ തൂണുകളില്‍ ചെവിചേര്‍ത്തുവയ്ക്കുമ്പോള്‍ കേള്‍ക്കുന്ന വൈദ്യുതിയുടെ പ്രകമ്പനമാണ്‌. ഒരു കാഴ്ചയിലൂടെയും ഒരു ശബ്ദത്തിലൂടെയും ദുര്‍ഗ്ഗ ആദ്യമായി അപുവിനു നാഗരികതയുടെ ചില വളപ്പൊട്ടുകള്‍ പെറുക്കി കൊടുക്കുകയാണ്‌.

ദരിദ്രമായ ഗ്രാമപരിസരത്തെ യഥാതഥമായി പ്രകാശിപ്പിക്കുന്നതില്‍ റേയുടെ നിറമില്ലാത്ത ക്യാമറ അസാമാന്യമായ കരവിരുതാണ്‌ കാണിച്ചിരിക്കുന്നത്‌. സുബ്രത മിത്ര ആദ്യമായാണ്‌ ക്യാമറ ചലിപ്പിക്കുന്നത്‌, പഥേര്‍ പാഞ്ചാലിയില്‍. രണ്ടു പ്രതിഭകളുടെ അപൂര്‍വ കൂടിച്ചേരലായിരുന്നു അതെന്ന്‌ സിനിമയുടെ ഓരോ ഫ്രെയിമും വ്യക്തമാക്കും. വീടിന്റെ പരിസരങ്ങളില്‍ ചുറ്റിതിരിയുന്ന ഒരു പട്ടിയുടെ കാഴ്ച തികച്ചും സ്വാഭാവികമായാണ്‌ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്‌. പ്രകൃതി അനുഭവവേദ്യമാക്കുന്ന അനേകം തുടര്‍ച്ചകളില്‍ പ്രധാനപ്പെട്ടതാണ്‌ മഴയുടെ വരവ്‌. ചക്രവാളത്തിന്റെ അതിര്‍ത്തിയില്‍ കരിമേഘങ്ങള്‍ കൂടുകൂട്ടി ദൂരെ ഇടിമിന്നലുകള്‍ ആരംഭിക്കുന്നതിന്റെ കുടുകല്‍ ശബ്ദത്തോടെ ഭൂമിയില്‍ മുഴുവന്‍ ഇരുട്ടു പാകി മഴവരുന്നു. നിഗൂഢവും ദുരന്തപൂര്‍ണവുമായ എന്തിന്റെയോ ദു:സ്സൂചന അബോധമായി തന്നെ നമുക്കു ലഭിക്കുന്നുണ്ട്‌. മഴയുടെ ഓരോ തുള്ളിയും ആമോദത്തോടെ വരവേറ്റ്‌ മഴയത്ത്‌ നനഞ്ഞു തുള്ളി നടക്കുന്ന ദുര്‍ഗ്ഗ ഒടുവില്‍ പനിപിടിച്ച്‌ നിസ്സഹായ ആയി മരിക്കുന്നത്‌ തീവ്രമായി അനുഭവിപ്പിക്കുന്നത്‌ മഴയുടേയും കാറ്റിന്റേയും പ്രാകൃതമായ കാഴ്ചകള്‍ തന്നെ. പ്രകൃതിയുടെ തുടിപ്പുകളില്‍ അലിഞ്ഞു നടന്ന ദുര്‍ഗ്ഗയെ പ്രകൃതി തിരിച്ചെടുക്കുന്നു എന്നു തന്നെയാവും ചലച്ചിത്രം പറയുക.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പഥേര്‍ പാഞ്ചാലി നിര്‍മ്മിച്ച അതേ കാലയളവില്‍ തന്നെ നിര്‍മ്മിക്കപ്പെട്ട മെഹ്ബൂബ്‌ ഖാന്റെ 'മദര്‍ ഇന്ത്യ' എന്ന, നര്‍ഗീസ്‌ ദത്ത്‌ അഭിനയിച്ച ചിത്രത്തിലും, പ്രമേയപരമായി ദാരിദ്ര്യം കടന്നു വരുന്നുണ്ട്‌. എന്നാല്‍ അത്തരം ഏതു ജീവിതാവസ്ഥകളെയും പിന്നിലാക്കുന്ന ഒരു ജനപ്രിയ മൂല്യബോധം ആ സിനിമയുടെ, അത്തരം ഏതു സിനിമയുടേയും, മുഖ്യ ആഖ്യാനഘടകമായി മാറുകയാണ്‌ ചെയ്യുന്നത്‌. ആ മൂല്യബോധത്തില്‍ നിന്നാണ്‌ ദരിദ്രയായ അമ്മയ്ക്ക്‌ കൊള്ളക്കാരനായി മാറിയ മകനെ വെടിവച്ചു കൊല്ലേണ്ടി വരുന്നതും, അതു സിനിമയുടെ ഹൈലൈറ്റ്‌ ചെയ്യപ്പെടുന്ന ഭാഗം ആവുന്നതും. യൂറോപ്പിലെ, പ്രത്യേകിച്ച്‌ ഇറ്റലിയിലെ നിയോ റിയലിസ്റ്റിക്‌ സിനിമകളാല്‍ പ്രചോദിതനായ റേയില്‍ പക്ഷെ ഇത്തരം മൂല്യാധിഷ്ഠിതമായ നിര്‍ബന്ധങ്ങള്‍ ഉണ്ടാവാന്‍ അവസരം കുറവാണ്‌. കല എന്ന നിലയ്ക്ക്‌ സിനിമ ഇത്തരം മൂല്യസംബന്ധിയായ പാഠാവിഷ്ക്കാരങ്ങളെ അതിജീവിക്കേണ്ടതുണ്ടെന്ന്‌ സ്വയം മനസ്സിലാക്കിയതും, ഇന്ത്യന്‍ സിനിമയ്ക്കു, അതിന്റെ പ്രബുദ്ധമായ ഒരു വിഭാഗത്തിനെങ്കിലും, മനസ്സിലാക്കി കൊടുത്തതും സത്യജിത്‌ റേ ആണു്. (അതിഭാവുകത്വത്തിന്റെ തുടര്‍ന്നുവന്ന ഇടത്തില്‍ നിന്നും റിയലിസത്തിന്റെ സാധാരണത്വത്തിലേക്ക്‌ ഇന്ത്യന്‍ സിനിമയെ അടുപ്പിക്കാന്‍ ശ്രമിച്ചു എന്ന നിലയ്ക്കാണു ഈ വാദം. ഭ്രമാത്മകതയുടേയും ഭാവപരതയുടേയും ഒക്കെ കലാനിര്‍മ്മിതികള്‍, റിയലിസ്റ്റിക്ക്‌ കലാവിഷ്ക്കാരങ്ങളെക്കാള്‍ പതിതം എന്ന അര്‍ത്ഥത്തില്‍ അല്ല). എന്നാല്‍ ഇത്തരം സാമൂഹികമായ മൂല്യബോധങ്ങളുടെ പ്രകാശനം സമ്പൂര്‍ണ്ണമായി ഒഴിവാക്കി കലയെ പ്രകാശിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യവും അല്ല. ഇതിന്റെ ബഹിര്‍സ്ഫുരണമായി ഒന്നിലേറെ ഇടങ്ങളില്‍, പഥേര്‍ പാഞ്ചാലിയില്‍ തന്നെ, വളരെ വൈകാരികമായി ചില മൂല്യങ്ങളുടെ അതിഭാവുകത്വപരമായ സംപ്രേഷണങ്ങള്‍ സംഭവിക്കുന്നുണ്ട്‌. ബന്ധുവായ വൃദ്ധയുടെ മരണത്തിന്റെ തീവ്രതയാണ്‌ അതില്‍ ഒന്ന്‌. ദുര്‍ഗ്ഗ പിടിച്ചു കുലുക്കുമ്പോള്‍, തെങ്ങില്‍ നിന്നും തേങ്ങ വീഴുന്നതു പോലുള്ള ഒരു ശബ്ദത്തോടെ അവര്‍ മറിഞ്ഞു വീഴുന്നത്‌, എക്കാലത്തേയും പോപ്പുലര്‍ കലകളുടെ അതിവൈകാരികത വെളിപ്പെടുത്തും. വിഭൂതിഭൂഷന്റെ നോവലില്‍ ഈ വൃദ്ധയുടെ കഥാപാത്രത്തിന്‌ സിനിമയില്‍ ഉള്ളത്ര പ്രാധാന്യം ഇല്ലാതിരിക്കെ, പ്രമേയസംബന്ധിയായ ഒരു വൈകാരികത സൃഷ്ടിക്കാനല്ലാതെ മറ്റെന്തിനാണു ഈ പൊലിപ്പിച്ചെടുക്കലിലൂടെ റേ തുനിഞ്ഞത്‌ എന്ന്‌ ആലോചിക്കുമ്പോള്‍, അത്‌ ഇന്ത്യന്‍ പൊതുബോധത്തില്‍ ലീനമായ മൂല്യവിചാരങ്ങളുടെ അബോധമായ പ്രകാശനം ആയി അല്ലാതെ കാണാന്‍ വയ്യ.

ഒരു ഭാഗത്ത്‌, ദുര്‍ഗ്ഗ ബന്ധുവായ പെണ്‍കുട്ടിയുടെ മുത്തുമാല കട്ടെടുക്കുന്നുണ്ട്‌. ഒടുവില്‍ ദുര്‍ഗ്ഗയുടെ മരണശേഷം ആ കുടുംബം വരാണസിയിലേക്ക്‌ യാത്രയാവുന്നതിനു മുമ്പ് സാമാനങ്ങള്‍ അടുക്കി പെറുക്കുമ്പോള്‍ ആണ്‌ ഒരു ചിരട്ടയ്ക്ക്‌ ഉള്ളില്‍ നിന്നു അപുവിനു ആ മുത്തുമാല കിട്ടുന്നത്‌. അതുവരെ ആ കളവു തെളിയിക്കപ്പെട്ടിരുന്നില്ല, അനുവാചകന്റെ മുന്നിലും. ബന്ധുവായ പെണ്‍കുട്ടിയുടെ അമ്മ ദുര്‍ഗ്ഗയോട്‌ മാല കട്ടെടുത്തുവോ എന്നു ചോദിക്കുമ്പോള്‍ "ഇല്ല" എന്നാണ്‌ അവളുടെ മറുപടി. എന്നാല്‍ തന്നോട്‌ ദുര്‍ഗ്ഗ അതു സമ്മതിച്ചതായി മറ്റൊരു പെണ്‍കുട്ടി സാക്ഷ്യപ്പെടുത്തുന്നുമുണ്ട്‌. ദുര്‍ഗ്ഗയുടെ സങ്കീര്‍ണമായ സ്വഭാവവിശേഷത്തിന്റെ സന്ദിഗ്ദതയില്‍ അനുവാചകനും മനസ്സിലാവുന്നു. എന്നാല്‍ അവസാനം ഈ മാല കണ്ടെടുത്ത്‌, അപു അതു ദൂരേക്കു വലിച്ചെറിഞ്ഞ്‌, തന്റെ മരണപ്പെട്ട സഹോദരിയെ അപമാനഭാരത്തില്‍ നിന്നും രക്ഷിക്കുന്നതിന്റെ മൂല്യബോധം, തീര്‍പ്പുകളിലേക്ക്‌ എത്തിചേരാനുള്ള ലളിതമായൊരു അനുവാചകാനുശീലനത്തെ തൃപ്തിപ്പെടുത്താനേ ഉപകരിക്കുകയുള്ളു. ആ സത്യം ഒരിക്കലും തെളിയിക്കപ്പെടാതെ, അനുവാചകനെ അലയാന്‍ വിടുന്നതിന്റെ കലാത്മകമായ ഒഴിവാക്കലിന്റെ കലഹം റേയ്ക്കു ഇങ്ങിനെ ചിലയിടങ്ങളില്‍ നിലനിര്‍ത്താനായില്ല എന്നു വേണമെങ്കില്‍ കണ്ടെത്താവുന്നതാണ്‌.

മലയാള സമാന്തര സിനിമ പ്രസ്ഥാനത്തിലെ ഏറ്റവും പുതിയ സംവിധായകരില്‍ ഒരാളായ ഡോ. ബിജു ഇങ്ങിനെ എഴുതുന്നു: "സിനിമയുടെ സൗന്ദര്യശാസ്ത്രം മാത്രമാണ്‌ പ്രാധാനം, സമൂഹിക പ്രതിബദ്ധതയല്ല എന്ന ഒരു തരം ആശയം, ......, അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നിടത്താണ്‌ വിയോജിപ്പ്‌ ഉണ്ടാകുന്നത്‌..... കലാകാരന്‌ സാമൂഹിക പ്രതിബദ്ധതയേ വേണ്ട എന്ന പിന്തിരിപ്പന്‍ ആശയത്തിലേക്കാണ്‌ ഒരു മാസ്റ്ററും അദ്ദേഹത്തിന്റെ അനുയായികളും നമ്മെ നയിക്കുന്നതെങ്കില്‍ ആ മാസ്റ്ററെ തള്ളിക്കളയാനുള്ള ധൈര്യവും അതു തുറന്നു പറയാനുള്ള ചങ്കൂറ്റവും നമുക്കു ഉണ്ടാകേണ്ടതുണ്ട്‌" (മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, ഒക്ടോബര്‍ 04, 2009). തുടര്‍ന്നു സത്യജിത്‌ റേ താന്‍ പറഞ്ഞ നിലയ്ക്ക്‌ സാമൂഹികപ്രതിബദ്ധത പ്രകടമാക്കിയിരുന്ന ചലച്ചിത്രകാരനായിരുന്നു എന്നും ഡോ. ബിജു സൂചിപ്പിക്കുന്നുണ്ട്‌. പുതിയ തലമുറയിലെ ഒരു ചലച്ചിത്രകാരന്‍ പഴകിയ മാര്‍ക്സിയന്‍ കലാപദ്ധതി ഇത്ര എക്സ്‌പ്ലിസിറ്റായി തന്റെ നിലപാടാണെന്ന്‌ വിശദമാക്കുമ്പോള്‍, തീര്‍ച്ചയായും നമ്മുടെ വരുംകാല സിനിമയുടെ ഭാവി സന്ദേഹത്തിലാവുന്നത്‌ ആ തീര്‍പ്പുകളുടെ ഏകമാനത കൊണ്ടു മാത്രമല്ല, സത്യജിത്‌ റേയും മററും അത്തരത്തില്‍ കലയുടെ സൗന്ദര്യനവീകരണത്തിന്‌ അതീതമായി സാമൂഹികമോ സാംസ്കാരികമോ ആയ നിലപാടുകള്‍ എടുത്തിരുന്നില്ല എന്നതിനാല്‍ കൂടിയാണ്‌. വാന്‍ഗോഗിന്റെ 'സൂര്യകാന്തിപ്പാടത്തിന്റെ'യും ഞെരളത്തിന്റെ ഇടയ്ക്കയുടെയും സാമൂഹികവിവക്ഷകള്‍ പ്രത്യക്ഷതലത്തില്‍ അന്വേഷിക്കുന്നതില്‍ അര്‍ത്ഥമില്ല. കലകളിലെ സൗന്ദര്യാത്മകസാക്ഷാത്കാരം, അനുവാചകന്റെ ആത്മീയതയിലേക്ക്‌ സംപ്രേക്ഷണം ചെയ്യുന്ന സങ്കീര്‍ണവും ഗൂഢവുമായ അനുഭൂതികളുടേയും ചിന്തകളുടേയും പ്രസരണങ്ങളെ ജൈവമായ പ്രതിബദ്ധതയുടെ ഉയര്‍ന്ന തലത്തില്‍ തന്നെ കാണേണ്ടി വരും. സിനിമ എന്ന മാദ്ധ്യമം കൂടുതല്‍ ജനപ്രാപ്യം ആവുന്നു എന്നതിനാല്‍ മാത്രം കല എന്ന നിലയ്ക്കുള്ള സൗന്ദര്യാത്മകസ്വത്വരൂപികരണത്തിനു എതിരാവുന്നില്ല എന്നു പല തരത്തിലും തെളിവു തരുന്നതാണ്‌ പഥേര്‍ പാഞ്ചാലി എന്ന ചലച്ചിത്രം.

00

Friday 20 June 2014

അത്‌ കലയാണ്‌

കഥ പറയാനല്ല, എന്തായാലും ഫെല്ലീനീ ഈ ചിത്രത്തില്‍ ശ്രമിച്ചിരിക്കുക, ആത്മാവിനെ പറയാനാണ്‌. ചലച്ചിത്രത്തിന്റെ സമ്പൂര്‍ണ്ണ വിന്യാസത്തിലൂടെയാണ്‌ അതിവിടെ സാധിച്ചു കാണുന്നത്‌. ഒരു ചലച്ചിത്രത്തിന്‌, അതിന്റെ സാധ്യതകളില്‍ നിന്ന്‌ ആവുന്നതിന്റെ പരിധിവരെ വലിച്ചുനീട്ടിയിട്ടുണ്ട്‌, ഒരു ഇന്ദ്രജാലമെന്നപോലെ, ഫെല്ലീനീ ഈ ചിത്രം.

കുടിച്ചു കഴിഞ്ഞ്‌ പാത്രത്തില്‍ ബാക്കിവെച്ച കാപ്പി, കസാലയില്‍ നിന്നും എണീററപ്പോള്‍ അതില്‍ പതിഞ്ഞ പൃഷ്ഠത്തിന്റെ കുഴിവ്‌, കഴുകാനിട്ട അടിവസ്ത്രം - അങ്ങിനെയൊക്കെയാണ്‌ പൊതുവെ ജീവിതം അടയാളപ്പെടുന്നത്‌. പൊതുധാരകളെ നിരാകരിക്കുന്ന ഭ്രമാത്മകമായ സര്‍ഗാത്മകതയാണ്‌ ഇതിനെ കവച്ചുകടക്കാനുള്ള വഴി. അതൊരു അതീതജീവിതമാണ്‌, അല്ലെങ്കില്‍ മറ്റു ലോപാവസ്ഥകളില്‍ നിന്നും, യഥാര്‍ത്ഥ ജീവിതത്തിന്റെ വീണ്ടെടുപ്പ്‌. അത്തരം ജീവിതത്തെ മനോഹരവും തീവ്രവുമായി വരയുന്നു ഈ ചിത്രം. ഭ്രമാത്‌മകതയെന്ന സങ്കീര്‍ണത, ഒരുപക്ഷേ, പൊതുജീവിതത്തിന്റെ, ബാക്കിയായ കാപ്പിപാത്രം നല്‍കുന്ന നേര്‍നോട്ടമാണ്‌.

ഗ്വിഡോ എന്ന ചലച്ചിത്ര സംവിധായകനാണ്‌ ഇതിലെ മുഖ്യകഥാപാത്രം. അയാള്‍ സര്‍ഗാത്‌മകതയുടെ, എല്ലാത്തരം സര്‍ഗാത്‌മകതകളുടേയും, പ്രതിനിധാനമാണ്‌ (ഒരു എഴുത്തുകാരനെ കുറിച്ചു പറയാനാണ്‌ ആദ്യം ഉദ്ദേശിച്ചിരുന്നത്‌ എന്നു ഫെല്ലീനീ പിന്നീട്‌ പറയുകയുണ്ടായി). സര്‍ഗാത്മകതയുടെ ജീവിതം എളുപ്പമല്ല. വിജയന്റെ ഭാഷയില്‍ പറഞ്ഞാല്‍ അതൊരു സന്ദേഹിയുടെ ജീവിതമാണ്‌. ഗ്വിഡോയുടെ കാമുകിയുടെ ബാലിശമായ മദാലസഭാവങ്ങള്‍ കാണുമ്പോള്‍, ഭാര്യയുടെ സഹോദരി റോസെല്ല പരിഹാസത്തോടെ പറയുന്നുണ്ട്‌ അയാളെ പോലെ വ്യവസ്ഥയില്ലാത്തവനെ ആകര്‍ഷിക്കാന്‍ ഇതൊക്കെ മതിയെന്ന്‌. ചെറുപുഞ്ചിരിയോടെ, പിടിക്കപ്പെട്ട ജാരന്റെ മുഴുവന്‍ മൂഢഭാവത്തോടെയും, ഗ്വിഡോ തന്റെ പത്രപാരായണം തുടരുന്നു. എന്നാല്‍ അതത്ര എളുപ്പമുള്ള പ്രസ്താവമല്ല. അയാളുടെ മുഴുവന്‍ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന സങ്കീര്‍ണമായ ഒരു അവസ്ഥയാണ്‌. ഈ വ്യവസ്ഥാരാഹിത്യമാണ്‌ ഈ ചലച്ചിത്രത്തിന്റെ ഭ്രമാത്മകതയും.

റോക്കറ്റ്‌ ലോഞ്‌ചിംഗ്‌ പാഡാണു ചിത്രത്തിന്റെ സെറ്റ്‌. കഥ തീരുമാനിക്കാത്ത ചലച്ചിത്രത്തിനായി നാനൂറു ടണ്‍ സിമന്റിന്റെ സെറ്റ്‌ ഒരുക്കി തുടങ്ങുന്നു. സയന്‍സ്‌ ഫിക്ഷന്റെ തന്തുവാകാം ഗ്വിഡോയുടെ മനസിലുള്ളത്‌. യഥാര്‍ത്ഥ സിനിമയുടെ ലോകത്തില്‍ പോലും 1963-ല്‍ സയന്‍സ്‌ഫിക്ഷന്‍ ഏറെകൂറെ വന്യമായ ഒരു സ്വപ്നമാണ്‌. വന്യമായ സ്വപ്നങ്ങളിലൂടെയാണ്‌ സര്‍ഗാത്മകതയുടെ സഞ്ചാരം. തീവണ്ടിയില്‍ പിന്തുടര്‍ന്നെത്തുന്ന കാമുകിയില്‍ നിന്നും, സൗഹൃദത്തിലും ചിരിയിലും നിശബ്ദമായ ഒരു താക്കീതിന്റെ ഓര്‍മ്മപ്പെടുത്തലുമായി ചുററുവട്ടത്തുതന്നെ എപ്പോഴും ബാക്കിയാവുന്ന നിര്‍മ്മാതാവില്‍ നിന്നും, സിഗരറ്റുകള്‍ പുകച്ചു തള്ളുന്ന ആധുനികയും അഭിജാതയും ആയ ഭാര്യയില്‍ നിന്നും അയാളുടെ ജീവിതം ഈ വന്യതകളിലേക്ക്‌ ചേക്കേറുന്നു. ഇതു അനിവാര്യമാണ്‌. അല്ലെങ്കില്‍, എത്ര സ്വാഭാവികം എന്നാണ്‌, യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും അയാഥാര്‍ത്ഥ്യങ്ങളിലേക്ക്‌ സീനുകള്‍ തെന്നിവീഴുമ്പോള്‍ അനുവാചകന്‍ ഓര്‍ക്കുക. അല്ലെങ്കില്‍ ഓര്‍ക്കാന്‍ പോലും സാധിക്കാതിരിക്കുക എന്ന നൈരന്തര്യം.

ഒരു റോക്കറ്റ്‌ ലോഞ്ചിംഗ്‌ പാഡ്‌ അല്ലെങ്കില്‍ ഒരു സയന്‍സ്‌ ഫിക്ഷന്‍ - സര്‍ഗാത്മകതയുടെ ഉയരമാണ്‌. ഈ ഉയരത്തിന്‌ ഭൂമിയില്‍ ജീവിതത്തിന്റെ വിരുദ്ധദ്വന്ദമുണ്ട്‌. സ്ക്രീന്‍ടെസ്റ്റിനെത്തുന്ന നടീനടന്മാര്‍ക്ക്‌ നല്‍കുന്ന അഭിനയമുഹൂര്‍ത്തങ്ങള്‍, പകല്‍പോലെ, ഗ്വിഡോയുടെ ജീവിതത്തില്‍ നിന്നു തന്നെയാണ്‌ എന്ന്‌ ലുയീസ വലിച്ചുതീര്‍ക്കുന്ന സിഗരറ്റില്‍ നിന്നും എളുപ്പം മനസ്സിലാക്കാം. ഒരു പക്ഷെ ഫെല്ലീനീയുടെ ജീവിതത്തില്‍ നിന്നു തന്നെ, അല്ലെങ്കില്‍ സര്‍ഗാത്മകതയുടെ സന്ദേഹലോകത്തു നിന്നു തന്നെ... റോസെല്ല അതിനെ പുച്ഛം കലര്‍ന്ന നിസ്സംഗതയോടെ സമീപിക്കുന്നു. ലുയീസയ്ക്ക്‌ അതു തന്റെ സ്വകാര്യജീവിതത്തിന്റെ ഒറ്റികൊടുപ്പായി അനുഭവപെടുന്നുണ്ട്‌. അവളുടെ അനുജത്തിമാര്‍ക്ക്‌ ഒളിഞ്ഞുനോട്ടത്തിന്റെ കൗതുകവും. എന്നാല്‍ ഗ്വിഡോയെ അസ്വസ്ഥനാക്കുന്നത്‌ അഭിനേതാക്കളുടെ നിലവാരമില്ലായ്മ മാത്രമാണ്‌. ഏതു സയന്‍സ്‌ ഫിക്ഷനിലും തന്റെ ജീവിതമല്ലാതെ മറ്റെന്താണു പറയാനാവുക, സര്‍ഗാത്‌മകതയുടെ ഉയരങ്ങളില്‍ പറന്നെത്തുന്ന റോക്കെറ്റിലും ആത്മാവിനെ നിക്ഷേപിച്ചില്ലെങ്കില്‍ ആകാശത്തില്‍ നിന്നും നക്ഷത്രങ്ങളെ പിടിക്കാനാവില്ല എന്നത്‌ കലയുടെ അടിവരയാണ്‌.

ഗ്വിഡോയുടെ ബാല്യത്തിലേക്കും കൗമാരത്തിലേക്കും തെറിച്ചുപോകുന്ന ഒരുപാട്‌ സന്ദര്‍ഭങ്ങളുണ്ട്‌ ചിത്രത്തിന്റെ സൗന്ദര്യത്തില്‍. വീട്ടിലെ സ്ത്രീജനങ്ങള്‍ കുട്ടികളെ വീഞ്ഞിന്റെ ഭരണികളിലിറക്കി കുളിപ്പിച്ചു ഉറക്കുന്ന സീനുകളുടെ ചലനാത്മകത, സ്വപ്നത്തെ മാത്രമല്ല, ജീവിതത്തേയും സ്വപ്നാഭമാക്കുന്നു. ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ചിത്രത്തില്‍ ഇത്രയും തൂവെണ്മയോടെ സ്വപ്നത്തെ സാക്ഷാത്‌കരിച്ചു കണ്ട സന്ദര്‍ഭം വേറെ ഇല്ല. ഗ്വിഡോയുടെ ജീവിതത്തില്‍ ഇവിടം തുടങ്ങി സ്ത്രീ ശരീരത്തിന്റെ മാസ്മരികത ഒരു ഒബ്സെഷനായി, സര്‍ഗാത്‌മകതയുടെ ഊര്‍ജ്ജമായി - വിളഞ്ഞ സ്ത്രീ ശരീരങ്ങളുടെ ഒരു ഉത്സവം തന്നെ - ചിത്രം മുഴുവന്‍ നീളുന്നതായി കാണാം. ഗ്വിഡോ കര്‍ദിനാളിനെ കാണാന്‍ എത്തുന്നു. കര്‍ദിനാള്‍ കുന്നിന്‍ചരുവിലെ മരങ്ങളില്‍ നിന്നും അരിച്ചെത്തുന്ന കിളികളുടെ മധുരനാദത്തെ കുറിച്ച്‌ പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്നു. ഗ്വിഡോ കാണുന്നത്‌ ചാരുതയാര്‍ന്ന, വിചിത്രമായ ചലനത്തോടെ, ഒരുകാരണവശാലും അവിടെ വന്നെത്താന്‍ സാദ്ധ്യതയില്ലാത്ത, കുന്നിറങ്ങി വരുന്ന ഒരു സ്ത്രീയെ ആണ്‌. പക്ഷെ അന്നേരം ആ സ്ത്രീയുടെ പ്രത്യക്ഷപ്പെടല്‍ എത്ര സ്വാഭാവികം എന്നതുപോലെ കാഴ്ചക്കാരന്‍ തന്മയീഭവിച്ചു പോകുന്നു.

ഗ്വിഡോ ദൈവവിശ്വാസിയാണെന്ന്‌ മനസിലാക്കാന്‍ അനുവദിക്കുന്ന സന്ദര്‍ഭങ്ങള്‍ ചിത്രത്തില്‍ ഇല്ല. കര്‍ദിനാളിനെ കാണാന്‍ പോകുന്നതും, വണങ്ങുന്നതും അത്തരം ഒരു വിശ്വാസത്തിന്റെ പ്രത്യക്ഷവത്‌കരണം അല്ല. വ്യവസ്ഥാരാഹിത്യത്തിന്റെ മറ്റൊരു ദൃഷ്ടാന്തം മാത്രമാണ്‌. സര്‍ഗാത്‌മകതയുടെ തലത്തില്‍ ഇത്തരം ഹേതുരഹിതമായ, ലോപമായത്‌ എന്നു തോന്നിയേക്കാവുന്ന, ചാഞ്ചാട്ടങ്ങള്‍ കാണാറുണ്ട്‌. പ്രതിഭകള്‍ അത്‌ തൊട്ടറിഞ്ഞിരുന്നു. പെട്ടെന്നു ഓര്‍മ്മ വരുന്നത്‌, ജീവിതത്തിന്റെ വളരെ സ്വതന്ത്രവും സെക്യുലറുമായ വഴികളിലൂടെ നടന്നെത്തിയ കാ എന്ന കഥാപാത്രം. പാമുക്കിന്റെ 'സ്നോ' എന്ന നോവലില്‍, ഷെയ്ക്‌ എന്ന ഇസ്ലാം ഫണ്ടമൊന്റലിസ്റ്റിന്റെ വിരലുകളില്‍ മുത്തമിട്ടു കരയുന്നതാണ്‌. ജീവിതത്തിനു ദര്‍ശനാതീതമായ വിചിത്രമുഹൂര്‍ത്തങ്ങളുണ്ടെന്ന തിരിച്ചറിവാണ്‌ കലകളില്‍ മാസ്റ്റേഴ്‌സിനെ ഉണ്ടാക്കുന്നത്‌.

ഗ്വിഡോയുടെ കത്തോലിക്കാ വിദ്യാഭ്യാസത്തിന്റെ പശ്ചാത്തലം ചിത്രീകരിക്കുന്നത്‌, സ്കൂളില്‍ നിന്നും ചാടിപ്പോയി തെരുവുകുട്ടികളോടൊപ്പം കാണുന്ന ഒരു നൃത്തത്തിലൂടെയാണ്‌. യുദ്ധകാലത്തു നിര്‍മ്മിച്ച്‌ ഉപേക്ഷിക്കപ്പെട്ട ഒരു ബങ്കറില്‍ ഒറ്റയ്ക്കു താമസിക്കുന്ന ഭ്രാന്തിയെ ആണ്‌ കാശുകൊടുത്ത്‌ ഗ്വിഡോയും കൂട്ടുകാരും നൃത്തം ചെയ്യിക്കുന്നത്‌. കടല്‍ത്തീരത്തെ നീണ്ടുകിടക്കുന്ന മണല്‍പ്പരപ്പിന്റെ വിശാലതയില്‍ ചിതറിയ യുദ്ധാവശിഷ്‌ടങ്ങള്‍ക്കിടയിലാണ്‌ സറഗീന നൃത്തം ചെയ്യുന്നത്‌. അവളുടെ ചലനത്തിന്റേയും സംഗീതത്തിന്റേയും ദ്രുതതാളം കാഴ്ചക്കാരെ ഒറ്റയടിക്ക്‌ കൗമാരകൂതൂഹലത്തിന്റെ കടല്‍തീരത്തേക്ക്‌ വലിച്ചെറിയുന്നു. ഇവിടെയും മറ്റു പലയിടത്തും സംഗീതത്തിന്റെ മാസ്മരികത ജീവിതത്തിന്റെയും സ്വപ്നത്തിന്റെയും അതിര്‍ത്തികളെ മായ്ച്ചുകളയാനും, അനുവാചകനെ സ്ഥലകാലങ്ങളുടെ അഭൗമസ്ഥലിയില്‍ നിജപ്പെടുത്താനും ഗംഭീരമായി ഉപയോഗിച്ചിട്ടുണ്ട്‌. സറഗീനയുടെ ആട്ടം പാപത്തിന്റെ ആകര്‍ഷണമാണ്‌. സ്കൂളില്‍ ഗ്വിഡോ ശിക്ഷിക്കപ്പെടുന്നു. പക്ഷെ ആ പാപത്തിന്റെ സൗന്ദര്യമാണ്‌ സര്‍ഗാത്മകതയുടെ വിത്തെന്നു ചലച്ചിത്രം വരഞ്ഞിടുന്നു.

മദ്ധ്യവയസ്സിന്റെ വാതില്‍ക്കലെത്തി നില്‍ക്കുന്ന ഗ്വിഡോയുടെ സര്‍ഗ്ഗാത്‌മകതയ്ക്ക്‌ തടസ്സം നേരിടുന്നു എന്നതിലാണ്‌, ഭൗതികമായി, ഈ ചലച്ചിത്രത്തിന്റെ സാധ്യതകള്‍ മുഴുവന്‍ കിടക്കുന്നത്‌. അവിടേക്ക്‌ എത്തുന്നതിനുമുന്‍പ്‌ അയാളുടെ സര്‍ഗ്ഗജീവിതം ഭ്രാന്തമായി കയറിയ ഒരു മല തന്നെ പിന്നിലുണ്ട്‌ എന്നതിന്റെ പ്രത്യക്ഷവത്‌കരണമാണ്‌ അയാളെ ഭ്രമണംചെയ്ത്‌ നില്‍ക്കുന്ന ഒരു വലിയ സമൂഹം. സംവിധായകന്റെ കലാമൗലികത ആ കൂട്ടത്തിലെ ഒരോ ചെറിയ കഥാപാത്രത്തിനും വലിയ മുഖങ്ങള്‍ നല്‍കി. വ്യക്തിത്വമില്ലാത്ത ഒരു എക്സ്ട്രാ മുഖവും ഇതിലില്ല. അല്ലെങ്കില്‍ ആ മുഖങ്ങള്‍ പോലും നിരന്തരം ഹോണ്ട്‌ ചെയ്യാന്‍ പാകത്തിനു വ്യത്യസ്തമായി നില്‍ക്കുന്നു. ഒരു സിനിമയുടെ ഫ്രെയ്മില്‍ ഇത്‌ ഒരു മാസ്റ്റര്‍ ചലച്ചിത്രകാരന്റെ വിചിത്രമായ കയ്യൊപ്പാണ്‌ - ജീവിതത്തെപോലെ അത്രയും വിചിത്രമായത്‌.

ആള്‍ക്കൂട്ടത്തിനു നടുവില്‍ നില്‍ക്കുമ്പോഴുള്ള സര്‍ഗാത്മകതയുടെ ആഴമുള്ള ഏകാന്തത മാര്‍ച്ചെല്ലോ എന്ന നടന്‍ അസൂയാവഹമാംവിധം പ്രകാശിപ്പിക്കുന്നു. കുടുംബം, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി ഒരു വലിയ ഓര്‍ക്കെസ്ട്രായുടെ നെടുന്തൂണായി നില്‍ക്കുമ്പോഴും ഗ്വിഡോയുടെ ഏകാന്തതയുടെ ആഴം ഒരോ അനുവാചകന്റേയും വിരലറ്റത്തെ സ്പര്‍ശനമാകുന്നു. ഈ ആഴം അയാള്‍ നടന്നു കയറിയ വഴിയാണ്. ഓര്‍ക്കെസ്ട്രായിലെ ഒരോ ഘടകവും ഇതിലേക്ക്‌ സംഭാവന ചെയ്തിട്ടുണ്ട്‌. ഭാര്യയുമായുള്ള വലിഞ്ഞുമുറുകിയ ബന്ധവും, ഭാര്യാസഹോദരിയുടെ ഏറെക്കുറെ പുഛം കലര്‍ന്ന സമീപനത്തോടേയുള്ള ഉദാസീനതയും, ആരാധനയുടെ ബഹിര്‍സ്പുരണമായ ചില നടീനടന്മാരുടെ അമിതാവേശത്തോടുള്ള നീരസവും, കാമുകിയോടുള്ള ജാരഭാവത്തിന്റെ ലോപത്വവും ഒക്കെ ഭൗതികതയുടെ സങ്കീര്‍ണതയായും, സര്‍ഗാത്മകതയുടെ ഭ്രമാത്മകത ആത്മാവിന്റെ സങ്കീര്‍ണതയായും കൂടിക്കുഴഞ്ഞു സൃഷ്ടിച്ച അയാളുടെ ജീവിതത്തില്‍ ഒരു പക്ഷേ സങ്കീര്‍ണ്ണരഹിതമായി യഥാതഥമായി നില്‍ക്കുകയും, തിരക്കുപിടിച്ച ഏകാന്തതയില്‍ നിന്നും ഗ്വിഡോ ഓടി രക്ഷപ്പെടുകയും, ചെയ്യുന്നത്‌ ക്ലൗഡിയ എന്ന നടിയോടൊപ്പമാണ്‌. ഭ്രമാത്മകതയുടെ അതീതസ്ഥലിയില്‍ നിന്നുള്ള രക്ഷനേടല്‍ എന്നതിനായി തന്നെയാവും ഫെല്ലീനീ ക്ലൗഡിയ എന്ന സിനിമാനടിയെ ക്ലൗഡിയ എന്ന സിനിമാനടിയായി തന്നെ അവതരിപ്പിക്കുന്നത്‌. ഗ്വിഡോയെ വിമര്‍ശിക്കാനും, ചെറിയ വിമര്‍ശനം പോലും ഉള്‍കൊള്ളാനാവത്തവനാണു നീ എന്നു ഇന്‍ഹിബിഷന്‍സ്‌ ഒന്നും ഇല്ലാതെ തന്നെ പറയാനുമുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ട്‌. പ്രശസ്തനായൊരു സംവിധായകനും പ്രശസ്തയായൊരു നടിയും തമ്മിലുള്ള അപൂര്‍വമായ ബന്ധം മാത്രമായി ഇതിനെ കാണാനാവില്ല. ഒരു പക്ഷെ ക്ലൗഡിയ, ഗ്വിഡോയെ ഭൂമിയില്‍ ഉറപ്പിച്ചു നിര്‍ത്തുന്ന സ്ത്രൈണപൂര്‍ണതയുടെ അപരസ്വത്വം തന്നെയാണ്‌. സിനിമയുടെ തുടക്കത്തില്‍, ഭൂമിയുടെ ശ്വസംമുട്ടലില്‍ നിന്നും ആകാശത്തേക്കു പറന്നുയരുന്ന ഗ്വിഡോയെ ഭൂമിയിലേക്ക്‌ കെട്ടിവലിച്ചു കൊണ്ടുവരുന്നത്‌ ക്ലൗഡിയായുടെ അംഗരക്ഷകരോ ഏജന്റുമാരോ ആണെന്നതു തന്നെ, ആദ്യമേ ഈ സൂചന തരുന്നുണ്ട്‌. നടീനടന്മാരുടെ തിരഞ്ഞെടുപ്പു നടക്കുന്നിടത്ത്‌, ഏതാണ്ടൊരു നെര്‍വസ്‌ ബ്രേക്ക്ഡൗണിന്റെ വക്കിലെത്തിയ ഗ്വിഡോയെ, എവിടെ നിന്നെന്നറിയാതെ കടന്നുവരുന്ന ക്ലൗഡിയായുടെ അംഗരക്ഷകര്‍ രക്ഷപെടുത്തി അവളുടെ അടുത്തെത്തിക്കുന്നതും മറ്റൊന്നിന്റെ പ്രകാശനമല്ല.

മറ്റൊരു സീന്‍പോലും ഒഴിവാക്കാന്‍ ആവില്ലെങ്കിലും സര്‍ഗാത്മകതയുടെ ക്രൂരമായ വിധിനിയോഗമായി പ്രത്യേകം അവതരിപ്പിക്കുന്ന ഒന്നാണ്‌, ക്ലൗഡിയ ഒഴിച്ച്‌, ചലച്ചിത്രത്തിലെ എല്ലാ സ്ത്രീകഥാപാത്രങ്ങളും, പരിചാരികമാരും വിധേയരുമായി ഗ്വിഡോയുടെ മുന്നിലെത്തുന്ന ഭ്രമാത്മകലോകം. ഇടക്കാലത്ത്‌ അത്‌ ആന്റിഫെമിനിസ്റ്റ്‌ വീക്ഷണത്തില്‍ കണ്ടിരിക്കാം. എന്നാല്‍ കലയുടെ പരിസരത്തു നില്‍ക്കുന്ന ആരും ഇന്ന്‌ അതിനെ അങ്ങിനെ ലളിതമാക്കും എന്നു തോന്നുന്നില്ല. ഒരു കലാകാരന്‍ അയാളുടെ ഉള്ളില്‍ ശുദ്ധ ഫാഷിസ്റ്റാണ്‌. ആത്മരതിയുടെ സമൂര്‍ത്തഭാവമാണ്‌. വന്യമായ കാമനകളുടെ അടിമയാണ്‌. ഇതു അവന്റെ ഒഴിവാക്കാനാവാത്ത നിയോഗമാണ്‌. ഭൂമിയിലുള്ള അവന്റെ ഒരോ നിമിഷവും ഇതിനെതിരായുള്ള പടവെട്ടലാണ്‌. എത്രത്തോളം ഇതിനെ യുദ്ധംചെയ്ത്‌ വിജയിക്കുന്നോ അത്രത്തോളം അവന്‍ കലാകാരന്‍ അല്ലാതായി മാറുന്നു. ചെത്തിമിനുക്കിയ ലൗകികതയില്‍ നിന്നും, കെട്ടുപൊട്ടിയ പട്ടത്തെപോലെ, സംവിധായകന്‍ തന്റെ കഥാപാത്രത്തെ ഈ വന്യതയിലേക്ക്‌ പറത്തിവിടുകയാണ്‌. മുടിമുറിച്ച്‌, സിഗരറ്റ്‌പുകച്ചെത്തുന്ന പരിഷ്‌കാരിയായ ലൂയിസ പോലും ഇവിടെ എത്ര വശ്യവും സ്ത്രൈണവുമായാണ്‌ പ്രത്യക്ഷപെടുന്നത്‌. കലാകാരനെ സംബന്ധിച്ചിടത്തോളം ലോകം ഒരിക്കലും ഇത്രയും തന്റെ ചൊല്‍പ്പടിയിലല്ല എന്നതിന്റെ ക്രൂരതകൂടിയാണ്‌ ഈ സീന്‍ പങ്കുവയ്ക്കുന്നത്‌. മനസ്സിന്റെ എക്സ്റ്റസി വെളിപ്പെടുത്താന്‍ ഇത്രയും ഭ്രാന്തമായി ഉപയോഗിച്ച മറ്റൊരു സീന്‍ പിന്നീട്‌ സ്റ്റാന്‍ലി കുബ്രിക്കിന്റെ 'ഐസ്‌ വൈഡ്‌ ഷട്ട്‌' എന്ന സിനിമയിലെ വിവാദമായ ഓര്‍ജി സീനില്‍ കണ്ടിട്ടുണ്ട്‌. പക്ഷെ ഒരു താരതമ്യത്തില്‍, ഈ ബ്ലാക്‌ ആന്‍ഡ്‌ വൈറ്റ്‌ സൗന്ദര്യം അതിന്‌ എത്തിപ്പിടിക്കാന്‍ ആയിട്ടില്ലാ എന്ന്‌ തോന്നും.

ഗ്വിഡോ ആ ചലച്ചിത്രം നിര്‍മ്മിച്ചോ? എനിക്കതില്‍ സംശയമില്ല. അയാളുടെ ജീവിതത്തിലെ മുഴുവന്‍ ഊര്‍ജ്ജവും, മുഴുവന്‍ അനുഭവങ്ങളും, മുഴുവന്‍ കഥാപാത്രങ്ങളും വീണ്ടെടുക്കപ്പെട്ടുവന്ന്‌ ആ സിനിമയില്‍ കയറിക്കൂടുന്നു. പണ്ടെന്നോ കണ്ടുമറന്ന ഒരു ഇന്ദ്രജാലക്കാരന്‍ ആ പരേഡിനെ നിയന്ത്രിക്കാന്‍ കടന്നുവരുന്നത്‌ മറ്റൊന്നിനുമല്ല. അത്‌ സര്‍ഗാത്മകതയാണ്‌. അതാണ്‌ കലയുടെ ഇന്ദ്രജാലം. റോക്കറ്റ്‌ ലോഞ്ചിംഗ്‌ പാഡ്‌ ഇടിച്ചുനിരത്തപ്പെട്ടേക്കാം, മീഡിയക്കു മുന്നില്‍ മരണത്തോളം സ്വയം അന്യവത്‌കരിക്കപെട്ടേക്കാം. പക്ഷേ അയാള്‍ക്ക്‌ ആ പരേഡ്‌ നടത്തിയേ ആവൂ. അതു സര്‍ഗാത്മകതയുടെ, ലോപജീവിതത്തില്‍ നിന്നു രക്ഷിക്കുന്ന ഇന്ദ്രജാലത്തിന്റെ, ആവിഷ്കാരമാണ്‌. അത്‌ കലയാണ്‌!

00