Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Tuesday, 20 February 2018

ഭ്രമാത്മകഭക്തിയുടെ പുരാവൃത്തസാരം

ഏതാണ്ട് മൂന്ന് ദശാബ്ദങ്ങൾക്ക് മുൻപാണ്. പ്രണയകാലം. അന്ന് തിരുവനന്തപുരം പട്ടണത്തിൽ അവൾക്കും എനിക്കും പകലുകളിൽ ഒളിപാർക്കാൻ ഇടങ്ങൾ കണ്ടെത്തുക എന്നത് ശ്രമകരവും സർഗ്ഗാത്മകവുമായ വിനോദമായിരുന്നു. ഒറ്റപ്പെട്ട തീൻശാലകളായിരുന്നു ഇതിന് ഏറ്റവും അനുയോജ്യം.

ഇടക്കാലത്ത്, ഞങ്ങൾ സ്ഥിരസന്ദർശകരായിരുന്ന ഒരു ഭോജനശാല പഴവങ്ങാടിയിലുണ്ടായിരുന്നു. അജന്താ തിയറ്ററിന്റെ വശത്തായുള്ള ചെറിയ ഗലി. അതിലൂടെ ചെന്ന് ഗോവണികയറി രണ്ടാം നിലയിലെത്തുമ്പോഴാണ് ഈ റസ്‌റ്റോറന്റ്. പ്രണയിതാക്കൾക്ക് സുരക്ഷിതമായി എത്രനേരം വേണമെങ്കിലും സംസാരിച്ചിരിക്കാൻ പറ്റുന്ന സ്ഥലം. അവിടുത്തെ ഒരു മൂല ചില ദിവസങ്ങളിൽ ഞങ്ങൾ അപഹരിച്ചിരുന്നു. ഞങ്ങളുടെ നിരന്തരസാന്നിധ്യത്തോട്‌ ജീവനക്കാർ നീരസം കാണിച്ചിരുന്നില്ല. എന്നുമാത്രമല്ല, പലരും സൗഹൃദത്തോടെ പെരുമാറുകയും ചെയ്തു. ഞാൻ ആ ഭക്ഷണശാലയുടെ പേര് മറന്നുപോയെങ്കിലും ഭാര്യ ഓർത്തിരിക്കുന്നു - ആകാശ്!

അങ്ങനെ ഒരുദിവസം രാവിലെ അവിടെ കയറിയിരുന്നതാണ്. പ്രണയം, സ്ഥല-സമയ ബോധത്തെ നിരാകരിക്കുന്നു. അവൾക്ക് ഹോസ്റ്റലിൽ തിരിച്ചുകയറാനുള്ള നേരമായപ്പോഴാണ് പുറത്തിറങ്ങിയത്. ഗലിയിലൂടെ റോഡിലേയ്ക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ഞങ്ങൾ പേടിച്ചുപോയി. വഴി കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു. കാഴ്ചയെ മറച്ചുകൊണ്ട് ഉയരുന്ന പുകപടലം. നിരത്തിൽ, കോട്ടമതിൽ പോലെ സ്ത്രീകളുടെ നീണ്ടനിര. അവരുടെ മുന്നിൽ പുകയുയർത്തി തിളയ്ക്കുന്ന പൊങ്കാലക്കലങ്ങൾ. ബഹളമയം. ആ ഗലിയിൽ നിന്നും റോഡിലേയ്ക്കുള്ള തുറവ് മുഴുവനായും അടയപ്പെട്ടിരിക്കുന്നു...

എല്ലാ വായനകളും ചില ഓർമ്മകളെ കൊണ്ടുവരുന്നു. വായിക്കുന്ന പുസ്തകത്തിന്റെ പാഠവുമായി അതിന് കാര്യമായ ബന്ധമുണ്ടാവണമെന്നില്ല. ലക്ഷ്മി രാജീവിന്റെ 'ആറ്റുകാലമ്മ: ദി ഗോഡസ്സ് ഒവ് മില്യൺസ്' (Attukal Amma: The Goddess of Millions) എന്ന പുസ്തകം വായിക്കുമ്പോൾ ഈ സംഭവം എനിക്ക് ഓർക്കാതിരിക്കാനാവില്ല. ഇത് ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട എന്റെ ഏക ഓർമ്മയുമല്ല. തിരുവനന്തപുരം പട്ടണത്തിൽ കൗമാരവും യൗവ്വനാരംഭവും കഴിച്ച ഒരാളുടെ ആറ്റുകാൽ പൊങ്കാലയെ പ്രതിയുള്ള സ്മരണകൾ ചെറിയ കളങ്ങളിൽ ഒതുങ്ങില്ല. പത്തുമുപ്പത് വർഷങ്ങൾക്ക് മുൻപ് ഇന്നുകാണുന്ന അസാധാരണമായ വൈപുല്യം ഇല്ലായിരുന്നുവെങ്കിൽ കൂടിയും ആറ്റുകാൽപൊങ്കാല തന്നെയായിരുന്നു തിരുവനന്തപുരത്തിന്റെ ആസ്ഥാന ഉത്സവം.

ആ മഹാപ്രാസ്ഥാനത്തിന്റെ മിത്തിലൂടെയും ചരിത്രത്തിലൂടെയും ആചാരാനുഷ്ഠാനങ്ങളിലൂടെയും  ദേശപുരാവൃത്തങ്ങളിലൂടെയും ഭരണകാര്യങ്ങളിലൂടെയുമുള്ള സമഗ്രമായ യാത്രയാണ് 'ആറ്റുകാലമ്മ: ദി ഗോഡസ്സ് ഒവ് മില്യൺസ്'. ഹാർപെർ എലമെന്റാണ് കോഫിടേബിൾ ബുക്ക് രീതിയിൽ സാക്ഷാത്കരിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ പ്രസാധകർ. അസംഖ്യം വർണ്ണചിത്രങ്ങളും ചിത്രീകരണങ്ങളും പുസ്തകത്തിന്റെ താളുകളിൽ കാണാം. ചിത്രകാരനായ മദനനും ഫോട്ടോഗ്രാഫർമാരായ ഹരി തിരുമലയും മനോജ് വാസുദേവൻ നായരും ഈ പുസ്തകത്തിന്റെ സമഗ്രതയ്ക്ക് ക്രിയാത്മകമായി പരിശ്രമിച്ചിട്ടുണ്ട്. ആറ്റുകാൽ ക്ഷേത്രത്തിന്റെയും അനുബന്ധമായവകളുടെയും ചരിത്രപ്രാധാന്യമുള്ള പഴയ ചിത്രങ്ങൾ  കണ്ടെടുത്ത് പുനരുപയോഗിച്ചിട്ടുള്ളത് എഴുത്തിന്റെ ആധികാരികതയ്ക്ക് ത്വരകമാവുന്നു.


ഉത്തരകേരളത്തിന്റെ ഹൈന്ദവാചാരങ്ങളെക്കുറിച്ചും അതിന്റെ ചരിത്രപരിണാമത്തെക്കുറിച്ചും ഏറെ പഠനം നടക്കുകയും എഴുത്തുകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ തെക്കൻ കേരളത്തിന്റെ സാംസ്കാരികപരിസരത്ത്  ഇത്തരം മതാചാരങ്ങൾ എങ്ങനെ എന്നത് വളരെ നിശിതമായി അഭിമുഖീകരിച്ചിട്ടുണ്ട് എന്നുതോന്നുന്നില്ല. വ്യതിരിക്തമായ സ്വഭാവസവിശേഷതയുള്ള ആചാരങ്ങൾ കുറവാണ് എന്നതും ഇതിനൊരു കാരണമാവാം. ശക്തമായ രാജസ്വരൂപം നിലനിന്ന തിരുവിതാംകൂറിൽ, അതിന്റെ തുടക്കകാലത്ത് തന്നെ ക്ഷേത്രാചാരങ്ങളിൽ പരദേശിബ്രാഹ്മണരുടെ സ്വാധീനമുണ്ടായിരുന്നു. മലബാറിൽ പ്രാദേശികമായി വികസിച്ചുവന്ന ആചാരസംബന്ധിയായ അനുഷ്ഠാനവൈവിധ്യങ്ങൾ തിരുവിതാംകൂറിൽ ഇല്ലാതെപോയതിനുള്ള ഒരു കാരണം ബ്രാഹ്‌മണപൗരോഹിത്യം അനുഷ്ഠാനസംബന്ധിയായ ഏകീകൃതനിഷ്ഠകൾ അവിടെ നടപ്പാക്കി എന്നതാവും. സ്വാഭാവികപരിണാമത്തിനുള്ള അടര് അങ്ങനെ നഷ്ടപ്പെട്ടുപോവുകയാണുണ്ടായത്.

ഉർവ്വരതാദേവസങ്കല്പവും കൊയ്ത്തുത്സവവും വിതയുത്സവവുമൊക്കെ പ്രാക്തനമായ എല്ലാ കൃഷീവലസമൂഹത്തിലും കാണാനാവും. ലോകത്തെവിടെയും അതുണ്ട്. മഴപെയ്യിക്കാനുള്ള പൂജാദികളും അനുബന്ധമായ ഉത്‌സവവും കേരളത്തിന്റെ പൂർവ്വസംസ്കൃതിയിൽ അത്രയൊന്നും ലീനമല്ല. സുലഭമായും കൃത്യമായ ഋതുഭേദത്തോടെയും മഴ ലഭിച്ചിരുന്ന ഭൂപ്രദേശമെന്ന നിലയ്ക്ക് അത്തരമൊരു ദേവസങ്കല്പത്തിന്റെ ആവശ്യം അടിസ്ഥാനത്തിൽ ഉയർന്നിരുന്നില്ല. പിന്നീട് ബ്രാഹ്മണിക്കലായുള്ള ചില അനുഷ്ഠാനങ്ങളൊക്കെ ഇക്കാര്യത്തിനായി ഉണ്ടായിവന്നിരുന്നുവെങ്കിലും അതൊന്നും കൃഷീവലസമൂഹങ്ങളുടെ നേരിട്ടുള്ള പ്രയോഗമോ, അവരുടെ പൊതുസംസ്കൃതിയുമായി ബന്ധപ്പെട്ടോ ഉണ്ടായിട്ടുള്ളതല്ല. മറിച്ച്, വിതയും കൊയ്ത്തുമായി ബന്ധപ്പെട്ടാണ് ആദിമകാലത്ത്  ആരാധനയും ആചാരവും പൊതുവേ പരിണമിച്ചുവന്നത്. അതായിരുന്നു ഉത്സവം. അത് സമൂഹത്തിന്റെ താഴേത്തലത്തിൽ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നുമായിരുന്നു.

ആറ്റുകാൽ ക്ഷേത്രത്തിന്റെ ഉത്ഭവചരിത്രത്തിലേയ്ക്ക് പോകുമ്പോൾ, തെക്കൻ കേരളത്തിൽ മുൻപ് വ്യാപകമായി നിലനിന്നിരുന്ന 'മുടിപ്പുര' എന്ന ഉത്സവാചാരത്തെക്കുറിച്ച് ഈ പുസ്തകം പറയുന്നുണ്ട്. അത് തികച്ചും കീഴാളമായ, അടിസ്ഥാനവർഗ്ഗത്തിന്റെ കൃഷിസംബന്ധിയായ ആചാരവും ഉത്സവുമായിരുന്നു. പാടത്തുയർത്തിയ മുടിപ്പുരയായിരുന്നു ഭഗവതിയാരാധനയുടെയും ഉത്സവത്തിന്റെയും കേന്ദ്രസ്ഥാനം. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ തോറ്റംപാട്ടുകൾ അനുഷ്ഠാനത്തിന്റെ പ്രധാനമായ ഭാഗമാണ്. കാലം കഴിഞ്ഞുപോകവേ ഇത്തരം താൽക്കാലിക മുടിപ്പുരകൾ പാടത്തുനിന്നും വരമ്പത്തേയ്ക്ക് കയറി സ്ഥിരമായ അസ്തിത്വം നേടുകയും, ക്ഷേത്രങ്ങളായി പരിണമിക്കുകയുമാണുണ്ടായത്. അത്തരത്തിൽ മുടിപ്പുരയിൽ നിന്നും ക്ഷേത്രമായി മാറിയ അനേകം ആരാധനങ്ങളായിൽ ഒന്നാണ് ആറ്റുകാൽ ക്ഷേത്രവുമെന്ന് എഴുത്തുകാരി സമർത്ഥിക്കുന്നു. തോറ്റംപാട്ടുകൾ ആറ്റുകാൽ ക്ഷേത്രത്തിന്റെ ആരാധനയിൽ ഇന്നും പ്രധാനചടങ്ങത്രേ. അത് പാടാനുള്ള അവകാശം വളരെ പുണ്യമായ പാരമ്പര്യവും.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ ഉപലംഭിച്ചാണ് തിരുവനന്തപുരം പട്ടണം വികസിച്ചുവന്നത് എന്ന്  പൊതുവായി പറയാം. കിഴക്കുഭാഗത്തെ കോട്ടമതിലിനപ്പുറം, അക്കാലത്ത്, കിള്ളിയാറുവരെ നെൽപ്പാടങ്ങളായിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആവശ്യങ്ങൾക്കായി, അതിനോട് ചേർന്നുകിടക്കുന്ന പാടഭാഗം രാജാവ് തീറുനൽകിയിരുന്നു എന്ന് മുൻപുതന്നെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആ ഇടം പുത്തരിക്കണ്ടം എന്നറിയപ്പെട്ടു. അവിടെനിന്നും കിള്ളിയാറുവരെ നീണ്ടുകിടക്കുന്ന പാടശേഖരം എന്നൊരു പരികല്പന ഇന്ന് ആലോചിക്കാനാവാത്ത വിധം പട്ടണം അവിടങ്ങളിൽ തിങ്ങിനിറഞ്ഞുകഴിഞ്ഞു. എന്നാൽ ആ ഭൂഭാഗം പാടമായിരുന്നു എന്ന് ഓർക്കുന്നവർ ഇപ്പോഴും ജീവിച്ചിരിക്കുന്നു. പ്രസ്തുത സൂചന പുസ്തകം തന്നെ നൽകുന്നുണ്ട്.  കിള്ളിയാറിന്റെ കരയിലുള്ള ആറ്റുകാൽ ക്ഷേത്രത്തിന്റെ സമീപത്ത്, ഒരു ചെറിയതുണ്ട് ഭൂമി പഴയകാലത്തെ ഓർമ്മപ്പെടുത്തി പാടമോ ചതുപ്പോ ആയി ഇന്നുമുണ്ട്. തൊള്ളായിരത്തി അറുപതുകളുടെ രണ്ടാംപകുതിയിൽ ക്ഷേത്രപുനരുദ്ധാരണം നടക്കുമ്പോൾ ഇപ്പോൾ ക്ഷേത്രമിരിക്കുന്ന ഭൂമിയിൽ അല്പം കുഴിച്ചപ്പോൾ തന്നെ വെള്ളക്കെട്ട് കാണപ്പെട്ടത് ആ ഭാഗം നെൽപ്പാടമായിരുന്നു എന്നതിന് ഉപോൽബലമാകുന്നുണ്ട്.  ക്ഷേത്രത്തിന് മുടിപ്പുരയുമായുള്ള ബന്ധത്തെ അത് കുറച്ചുകൂടി ഉറപ്പിക്കുന്നു.

ഇത്തരത്തിൽ ചരിത്രപാഠങ്ങളെ യുക്തിഭദ്രമായി ആവിഷ്കരിക്കാൻ ശ്രമിക്കുമ്പോൾ തന്നെ ആറ്റുകാലമ്മയോടുള്ള കടുത്ത ഭക്തിയും വിധേയത്വവും  എഴുത്തുകാരി പുലർത്തുന്നുണ്ട്. ആമുഖത്തിൽ തന്നെ ഇതറിയാനാവും. വിഷയസംബന്ധിയായ പുരാവൃത്തങ്ങൾ തിരക്കിനടക്കുമ്പോൾ വന്നുപെടുന്ന വിഘ്‌നങ്ങൾ നീക്കാൻ ഭഗവതിയെ ആശ്രയിക്കുന്ന, അതിനുവേണ്ടി പൂജയോ പ്രശ്നങ്ങളോ നടത്തുന്ന എഴുത്തുകാരിയേയും കാണുന്നു. ഏതാനും വരികൾക്കുള്ളിൽ തന്നെ യുക്തിയും യുക്ത്യാതീതഭക്തിയും പ്രകാശിപ്പിക്കപ്പെടുന്ന  വിചിത്രമായ സങ്കലനമാണ് കാണുക. ഒരു ചരിത്രപുസ്തകമായോ, ദേവസ്തുതികൃതിയായോ വ്യവച്ഛേദിച്ച് വ്യവഹരിക്കാനല്ല  ഗ്രന്ഥകാരി ആഗ്രഹിച്ചതെന്നു തോന്നും. പാഠം, സമഗ്രതയിൽ അർഹിക്കുന്നത്രയും ഭക്തിയും യുക്തിയും പുസ്തകം സംപ്രേക്ഷണം ചെയ്യുന്നു.

പത്തു ദിവസത്തെ ഉത്സവത്തിന്റെ അവസാനം ദേവി ആറ്റുകാലിൽ നിന്നും കൊടുങ്ങല്ലൂരിലേയ്ക്ക്  മടങ്ങിപോകുന്നുവെന്നാണ് വിശ്വാസം. ആ ചടങ്ങിന്റെ ആചാരവിശേഷങ്ങൾ വസ്തുതാപരമായി വിവരിച്ചതിനു ശേഷം തൊട്ടടുത്ത വരി ഇങ്ങനെയാണ്: "A gentle breeze wafts through the crowd as She departs. Standing near the sanctum, I felt this unusual breeze on my face, rather strongly." യാഥാർത്ഥ്യത്തിൽ നിന്നും ഭ്രമാത്മകഭക്തിയുടെ അഭൗമതയിലേയ്ക്ക് എഴുത്തുകാരി ഇത്രയും അയത്നലളിതമായാണ് ചുവടുമാറുന്നത്. ഈ വേഷപ്പകർച്ച, സുഭഗവും സുതാര്യവുമായ ലാളിത്യം വായനയിൽ അനുഭവിപ്പിക്കുന്നുണ്ട്.


ഭദ്രകാളിയാരാധന തെക്കേയിന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിലാണ് കൂടുതലും കണ്ടുവരുന്നത്. അമ്മദൈവങ്ങളുടെ അസ്തിത്വം ദ്രാവിഡസംബന്ധിയാണ്‌ എന്നാവും ഇത് തെളിവുതരുക. കൃത്യമായ ട്രോപ്പിക്കൽ കാലാവസ്ഥയുള്ള കേരളം പോലൊരു ഭൂഭാഗത്ത് ഋതുക്കൾ ശക്തമായാണ് പ്രകൃതിയിൽ ഇടപെടുന്നത്. പ്രകടവും വന്യവുമായ പ്രകൃതിപ്രതിഭാസങ്ങൾ ഉളവാക്കിയ മനുഷ്യഭയത്തിൽ നിന്നും ശക്തിദേവകൾ ഉണ്ടായി. ഉഷ്ണമേഖലാപ്രകൃതിയുള്ള ലോകത്തിലെ എല്ലാ ഭൂപ്രദേശങ്ങളിലും പ്രകൃത്യാരാധനാ സംബന്ധിയായ സവിശേഷ ദേവസങ്കല്പങ്ങൾ കൂടുതലായി ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. അത്തരത്തിൽ, പ്രാക്തനമായ ദ്രാവിഡ ഗോത്രസംസ്കൃതിയുടെ നീക്കിയിരിപ്പാവാം ഭദ്രകാളി. പിന്നീട്, ഭഗവതി എന്ന പൊതുനാമത്തിലേയ്ക്ക്, ഭദ്രകാളിയെന്ന പ്രാകൃത്യദൈവരൂപത്തെ ശുദ്ധീകരിച്ച് സ്വാംശീകരിക്കാൻ ബ്രാഹ്മണപൗരോഹിത്യം നിർബന്ധമായതാവാം. ഇത്തരം ആരാധനാലയങ്ങളോട് അനുബന്ധമായി സംരക്ഷിക്കപ്പെടുന്ന കാവുകൾ,  പ്രകൃതിയോടും ദ്രാവിഡസംസ്കാരത്തോടുമുള്ള ഭഗവതീക്ഷേത്രങ്ങളുടെ പ്രഭവബന്ധം സൂചിപ്പിക്കുന്നുവെന്ന് പുസ്തകം സവിസ്താരം പറയുന്നു.

പിൽക്കാല ബ്രാഹ്‌മണവത്കരണത്തിന്റെ ഭാഗമായി, കൊടുങ്ങലൂർ തുടങ്ങി പ്രശസ്തമായ ഭഗവതീക്ഷേത്രങ്ങളുടെ സ്വത്വത്തിൽ വിളക്കിച്ചേർക്കപ്പെട്ട കണ്ണകീചരിതം പോലുള്ള പ്രചുരപ്രചാരിതമായ പുരാവൃത്തങ്ങൾ ആറ്റുകാലിലും കാണാം. ആചാരസംബന്ധിയായും ഈ കഥ ഉപയോഗിക്കപ്പെടുന്നു. ക്ഷേത്രോസവത്തിന്റെ പത്തു ദിവസങ്ങളിലായി പാടുന്ന തോറ്റംപാട്ടിൽ കണ്ണകി എന്ന പേര് പരാമർശിക്കുന്നില്ല. എങ്കിലും  കന്യാവിന്റെയും പാലകന്റെയും പുരാണം, കണ്ണകിയുടെയും കോവലന്റെയും കഥയിൽ നിന്നും അധികം വ്യത്യസ്ഥമായല്ല അവതരിപ്പിക്കപ്പെടുന്നത്. പുരാവൃത്തങ്ങളുടെ ഇത്തരം സങ്കീർണ്ണസങ്കലനം വിശകലനവിധേയമാക്കുക എളുപ്പമല്ലെങ്കിലും, കേരളത്തിലെ ക്ഷേത്രങ്ങൾ അതിന്റെ കീഴാളസ്വത്വം ഉപേക്ഷിച്ച് സവർണ്ണമാകുന്നതിന്റെ അതാര്യമായ അടിയൊഴുക്കുകൾ ഇവിടെ കാണാം.

ഒരു ചെറിയ മുടിപ്പുരയിൽ നിന്നും ഇന്നത്തെ വലിയ ക്ഷേത്രം എന്ന നിലയ്ക്കുള്ള ആറ്റുകാലിന്റെ പരിണാമത്തിലും ഈ സ്വാധീനമുണ്ട്. പൊതുവേ, കേരളത്തിലെ ക്ഷേത്രനിർമ്മാണം പുലർത്തുന്ന തദ്ദേശീയമായ വാസ്തുരീതികൾ ഉൾക്കൊണ്ടിരുന്ന പഴയ ക്ഷേത്രകെട്ടിടത്തിന്റെ ലാളിത്യത്തെ കവയ്ക്കുന്ന ഇന്നത്തെ ഗോപുരക്ഷേത്രത്തിന്റെ വർണ്ണപ്രൗഢിയെ എഴുത്തുകാരി വിപ്രതിപത്തിയോടെ കാണുന്നു. അനുഷ്ഠാനപരമായ തോറ്റംപാട്ട് നടക്കുമ്പോൾ പോലും, സിനിമാപാട്ടും ഭക്തിഗാനവും ഒക്കെയായി അതിനെ വിഴുങ്ങുന്ന  കോളാമ്പിശബ്ദം പരിസരത്തെ ഉത്സവമയമാക്കുന്നു. ഒരിക്കലും എഴുതിവയ്ക്കുകയോ ശബ്ദലേഖനം ചെയ്യപ്പെടുകയോ ചെയ്യാത്ത തോറ്റംപാട്ടിന്റെ ആശയം ഗ്രഹിക്കാൻ, ആയതിനാൽ, അധികം വ്യയപ്പെട്ടു എന്ന് ഗ്രന്ഥകാരി പറയുന്നുണ്ട്. എങ്കിൽപ്പോലും ഉത്സവം നടക്കുന്ന പത്തുദിവസത്തേയ്ക്കും  നീണ്ടുപോകുന്ന തോറ്റംപാട്ടിന്റെ കഥാസാരം ഏറെക്കൂറെ മുഴുവനായിത്തന്നെയും  പുസ്തകത്തിലെ ഒരദ്ധ്യായം പറയുന്നു.

അന്ന്, കാമുകിയുമായി, ആകാശ് ഹോട്ടലിനു താഴെ,  പൊങ്കാലയിടുന്ന സ്ത്രീമതിലിനു മുന്നിൽ പകച്ചുനിൽക്കുമ്പോൾ, ആ ഉത്സവം ആദ്യമായി എന്റെ ജീവിതത്തിൽ നേരിട്ടിടപെടുകയായിരുന്നു. ഭക്തിസംബന്ധമോ ആചാരപരമോ ആയിരുന്നില്ല ആ ഇടപെടൽ എങ്കിൽകൂടി. പക്ഷെ, അപ്പോഴോ പിന്നീടോ പൊങ്കാലയെന്നത് പത്തുദിവസം നീളുന്ന ഉത്സവത്തിന്റെ ഒൻപതാം ദിവസം നടക്കുന്ന ഒരു ചടങ്ങു മാത്രമാണെന്ന്  അറിയുമായിരുന്നില്ല. ഈ പുസ്തകം, തോറ്റംപാട്ടിന്റെ വിശദീകരണത്തോടൊപ്പം പത്തുദിവസത്തെ ചടങ്ങുകളും നന്നായി വിവരിക്കുന്നു. അതിൽ, ആറ്റുകാൽ പൊങ്കാലയെന്ന പരസ്യപ്രശസ്തമായ ചടങ്ങിലൂടെ സവിസ്താരം കടന്നുപോകുന്നു. സവിശേഷ ശ്രദ്ധയാകർഷിക്കുന്ന മറ്റൊരു ചടങ്ങ് 'കുത്തിയോട്ട'മാണ്. ഏഴുമുതൽ പന്ത്രണ്ടു വയസ്സുവരെ പ്രായമുള്ള ആയിരക്കണക്കിന് ആൺകുട്ടികളെ ഉൾപ്പെടുത്തിയുള്ള  ആറേഴുദിവസം നീണ്ടുനിൽക്കുന്ന ഒരു അനുഷ്ഠാനമത്രേയത്. ആറ്റുകാൽ പോലെ ലോകമറിയുന്ന മതസ്ഥാപനത്തിൽ പ്രാകൃതമെന്നു പറയാവുന്ന അനുഷ്ഠാനമുറകൾ ഉൾപ്പെടുന്ന ഒരാചാരം ഇപ്പോഴും നിലനിൽക്കുന്നു എന്ന അറിവ് അത്ഭുതപ്പെടുത്തുന്നതും അലോസരപ്പെടുത്തുന്നതുമാണ്.  ഭക്തിയുന്മാദത്തിൽ ശരീരപീഡകൾ സഹ്യമായി തീർന്നേയ്ക്കാം. എന്നാൽ പരിഷ്കൃതമായ പൊതുസമൂഹത്തിന്റെ പ്രകാശനവഴിയിൽ അത് പ്രതിലോമമാണ്, പ്രത്യേകിച്ച് കുട്ടികൾ ഭാഗഭാക്കായിരിക്കുന്നു എന്നതിനാൽ.


അഞ്ചാറ് ദശാബ്ദങ്ങൾക്ക് മുൻപ് ആറ്റുകാൽ ക്ഷേത്രം വളരെ ചെറുതായിരുന്നു, ദരിദ്രവും. നിത്യപൂജയൊന്നും  ഉണ്ടായിരുന്നില്ല. ആദ്യത്തെ ബ്രാഹ്മണപൂജാരി ആറ്റുകാലിൽ എത്തുന്നത് അക്കാലത്താണ്. ആഴ്ചയിൽ രണ്ടുദിവസം പൂജകൾ എന്ന നിലയ്ക്ക് ആരാധനാക്രമം മാറുന്നതും ആ സമയത്താണ്. ആയതിലേയ്ക്കാവശ്യമായ പൂജാസാമഗ്രികൾ സംഘടിപ്പിക്കാൻ അദ്ദേഹത്തിന് അടുത്തുള്ള വീടുകളിലേയ്ക്ക് ചോദിച്ചുപോകേണ്ട അവസ്ഥയായിരുന്നുവത്രേ. ആർഭാടരഹിതമായ ആ കാലം ഓർക്കുന്ന പ്രദേശവാസികൾ ഇന്നും ജീവിച്ചിരിക്കുന്നു.

തുടർന്ന്, ബ്രാഹ്മണരായ പൂജാരിമാരാണ് ഇന്നുകാണുന്ന  നിലയ്ക്കുള്ള അനുഷ്ഠാനസംബന്ധിയായ, സങ്കീർണ്ണവും വിപുലവും വ്യവസ്ഥാപിതവുമായ ആചാരക്രമം ഉണ്ടാക്കിയെടുക്കുന്നത്. അതിനാൽ തന്നെ അത്തരം പൂജാദികർമ്മങ്ങളിൽ സ്വതവേ  ലീനമാകുന്ന  ബ്രാഹ്മണിക്കൽ അടരുകൾ ഒഴിവാക്കാനാവുന്നതുമല്ല. ആ കാലം, കേരളത്തിന്റെ സാമൂഹ്യാവസ്ഥയെ സംബന്ധിച്ചും ഒരു പരിണാമഘട്ടമായിരുന്നു. സ്വാതന്ത്ര്യാനന്തരം നിലനിന്നിരുന്ന, ദേശീയപ്രസ്ഥാനങ്ങൾ ഉളവാക്കിയ മതേതരമായ അവബോധത്തിൽ നിന്നും പിൻവലിഞ്ഞ് എല്ലാ സമൂഹങ്ങളും തങ്ങളുടെ മതസ്വത്വത്തെ പ്രകടമായി മടക്കിക്കൊണ്ടുവരാൻ പരിശ്രമിച്ച കാലം. അതിൽ അതിവേഗം പച്ചപിടിച്ചത് ആറ്റുകാൽക്ഷേത്രം മാത്രമല്ല. ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന പ്രശസ്തമായ എല്ലാ ആരാധാനാലയങ്ങളും, ഈ അഞ്ചുപതിറ്റാണ്ടിനിടയ്ക്ക് അഭൂതപൂർവ്വമായ ഭൗതികവളർച്ചയാണ് നേടിയത്. സ്ത്രീകളുടെ ലോകത്തെ ഏറ്റവും വലിയ ഒത്തുചേരൽ എന്ന നിലയ്ക്ക് പൊങ്കാല ഗിന്നസ് റെക്കോർഡ് വഴിയും മറ്റും ലോകശ്രദ്ധയാകർഷിച്ചപ്പോൾ, ആറ്റുകാൽക്ഷേത്രത്തിന്റെ  വളർച്ച കുറച്ചുകൂടി വേഗത്തിലായി എന്നുമാത്രം.

ഒരു കീഴാളപരിപ്രേക്ഷ്യം ഈ പുസ്തകം ആദിമധ്യാന്തം നിലനിർത്തുന്നുണ്ടെന്ന് കാണാൻ പ്രയാസമുണ്ടാവില്ല. പലയിടത്തും വിമർശനാത്മകവുമാണത്. ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാനവർഗ്ഗസ്വത്വത്തിന്റെ വിദൂരചരിത്രം മാറ്റിനിർത്താം. എങ്കിൽപ്പോലും, അറിയുന്ന സമീപചരിത്രം പരിശോധിക്കുമ്പോൾ ക്ഷേത്രത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച പല വ്യക്തികളും കുടുംബങ്ങളും പിൽകാലത്ത് നിഷ്കാസിതരും വിസ്മൃതരുമായിപ്പോയി എന്ന് പുസ്തകം പറയുന്നു. അവരിൽ ചിലരുടെയെങ്കിലും, മൂന്നാല് തലമുറയ്ക്കിപ്പുറമുള്ള ബന്ധുക്കളെ എഴുത്തുകാരി കണ്ടെത്തുന്നുണ്ട്. നിലവിലുള്ള ഭരണസമിതിയും നടത്തിപ്പുകാരും ട്രസ്റ്റുമൊക്കെ യത്ഥാർഥത്തിൽ ക്ഷേത്രവുമായി കാര്യമായ ബന്ധമൊന്നും ഇല്ലാത്തവരും, പിൽക്കാലത്തെ വരേണ്യമായ ചുവടുമാറ്റത്തിന്റെ നീക്കിയിരിപ്പാണെന്നുമുള്ള തോന്നൽ പുസ്തകമുളവാക്കുന്നു. ജാതിവ്യത്യാസമില്ലാതെ പ്രദേശവാസികൾ ഒന്നുചേർന്നു നടത്തിയിരുന്ന ക്ഷേത്രവും ഉത്സവവും പിൽക്കാലത്ത് നായർ സമുദായത്തിന്റെ കയ്യിലേക്ക് മാത്രമായി ചെന്നുചേർന്നതിന്റെ നാൾവഴികൾ സുഖകരമല്ല. മാത്രവുമല്ല, പിന്നീട് ഈ ഭരണവൃന്ദം തന്നെ ചേരിതിരിഞ്ഞ് കച്ചേരിനടപടികളിലേയ്ക്ക് പോയ എഴുപതുകളും പുസ്തകം വിശകലനംചെയ്യുന്നുണ്ട്. സർക്കാർ മേൽനോട്ടമില്ലാതെ അളവറ്റ സമ്പത്ത് കൈകാര്യം ചെയ്യുന്ന മതസ്ഥാപനങ്ങളിലെല്ലാം ഇത്തരം ഛിദ്രം  സ്വാഭാവികമാണെന്നത് മറ്റൊരുകാര്യം. ഇതുപറയുമ്പോൾ,  നിലവിലുള്ള ക്ഷേത്രകാര്യക്കാർ, തങ്ങൾ പരിലാളിക്കുന്ന, തങ്ങളെ പരിലാളിക്കുന്ന, മഹാപ്രസ്ഥാനത്തെക്കുറിച്ച് സാക്ഷാത്കരിക്കപ്പെട്ട സമഗ്രമായ ഈ സർഗ്ഗാവിഷ്കാരത്തെ എത്തരത്തിലാവും നോക്കിക്കാണുക എന്നാലോചിക്കുന്നത് കൗതുകകരമാണ്.

ആധുനികമായ രാഷ്ട്രീയ ഏകകം എന്ന നിലയ്ക്ക് അസ്തിത്വം നേടിയതിനു ശേഷം കേരളത്തിന്റെ ചരിത്രം പല കോണുകളിൽ നിന്നും എഴുതപ്പെട്ടിട്ടുണ്ട്. വൈവിധ്യങ്ങളും വൈജാത്യങ്ങളും ഏറെയുള്ള ഭൂമികയാണത്. ചരിത്രം, പരിണമിക്കുന്ന ജ്ഞാനപദ്ധതിയാവുകയാൽ അങ്ങനെയേ തരമുള്ളൂതാനും. എന്നാൽ അത്തരം സമഗ്രമായ ദേശചരിത്രാന്വേഷണങ്ങളോടൊപ്പം, ഒരുപക്ഷെ അതിനേക്കാളേറെയും, സർഗാത്മകമായ ആവിഷ്കാരപദ്ധതിയാണ് പ്രാദേശികമായ പുരാവൃത്തവും മിത്തും ചരിത്രവും ഒക്കെ തേടിയുള്ള ബൗദ്ധികസഞ്ചാരത്തിന്റെ പ്രകാശനം. കുറച്ചുകൂടി വൈകാരികമായ സൂക്ഷമതയോടെ അത് സ്ഥലത്തെയും കാലത്തെയും അടയാളപ്പെടുത്തുന്നു. അത്തരമൊരു ഇടമാണ് 'ആറ്റുകാലമ്മ: ദി ഗോഡസ്സ് ഒവ് മില്യൺസ്'. ഈ പുസ്തകം വ്യവസ്ഥാപിതമോ അക്കാദമികമോ എന്ന് വിവക്ഷിക്കാവുന്ന എഴുത്തുരീതി പിന്തുടരുന്നില്ല. ഒരുവേള ഭ്രമാത്മകമായ ഭക്തിയേയും, തികച്ചും യുക്തിസാന്ദ്രമായ ഭൗതികനിരീക്ഷണത്തെയും ഒരു വരിയിൽ തന്നെ ഭദ്രമായി വിളക്കിച്ചേർക്കുന്ന സ്ത്രൈണശക്തിയുടെ ലാവണ്യമാവും  അത്. വായനയെ അത്രയും നവ്യമായൊരു അനുഭവമാക്കുന്നത് ഈ വ്യവസ്ഥാരഹിത സാഹിത്യവ്യവഹാരമാണ്.

൦൦

കുറിപ്പ്: ചിത്രങ്ങൾ ഇന്റർനെറ്റ് സൈറ്റുകളിൽ നിന്ന്...

൦൦

Sunday, 14 May 2017

റൂഹാനിപക്ഷി ചിലച്ച നാൾ...

ആ യുവതി അതീവസുന്ദരിയായിരുന്നു. വിവാഹം കഴിഞ്ഞിട്ട് ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളു, ഗർഭിണിയും. വിധിവൈപരീത്യം എന്നുപറയട്ടെ, സ്വയം ഡോക്ടറും കൂടിയായ ആ പെൺകുട്ടി, രോഗനിർണയത്തിന്റെ ഏതാനും ദിവസങ്ങൾക്കകം, അർബുദത്തിന് കീഴടങ്ങുന്നത് ഞാൻ കണ്ടുനിന്നിട്ടുണ്ട്....

തിരുവനന്തപുരം മെഡിക്കൽ കോളേജിനോട് ചേർന്നുള്ള അർബുദ രോഗാശുപത്രിയിൽ എനിക്ക് പോകേണ്ടിവന്നിട്ടുള്ള വളരെക്കുറച്ച് അവസരങ്ങളിൽ ഒന്നായിരുന്നു അത്. വർഷങ്ങൾക്ക് മുൻപാണ് സംഭവം. ഒരു കൂട്ടുകാരൻ വഴിയാണ് ഈ യുവതിയുടെ ഭർത്താവ് എന്നെ ബന്ധപ്പെടുന്നത് - അവർക്ക് അനേകം കുപ്പി രക്തത്തിന്റെ ആവശ്യമുണ്ട്. കോഴിക്കോട്ടെ അതിസമ്പന്നരായ ആളുകളാണ്. എങ്കിലും ഈ സന്ദിഗ്ദ്ധഘട്ടത്തിന്റെ അത്യാവശ്യത്തിൽ തിരുവനന്തപുരത്ത് അവർക്ക് അധികം പരിചയക്കാരെ കണ്ടെത്താനായില്ല. ആ യുവാവ് എല്ലാ ദിവസവും രാവിലെ തന്റെ വലിയ എയർകണ്ടീഷന്റ് കാറുമായി (അത് അക്കാലത്ത് ഒരു ആഡംബരക്കാഴ്ച തന്നെയായിരുന്നു) എന്റെ നാട്ടിലെ കവലയിലെത്തും. ഞാൻ നാലഞ്ച് അരോഗദൃഡഗാത്രരായ രക്തദാതാക്കളെ തയ്യാറാക്കി നിർത്തിയിട്ടുണ്ടാവും. നാട്ടിലെ ചെറുപ്പക്കാർക്ക് ആ കാർയാത്രയും സുഭിക്ഷമായ ഭക്ഷണവും ഒരു പ്രഭാതത്തിന്റെ ആഹ്ലാദം.

പക്ഷേ ആ കുടുംബത്തിന്റെ സമ്പന്നതയോ എന്റെ നാട്ടുകാരായ ചെറുപ്പക്കാരുടെ രക്തസന്നദ്ധതയോ ആ യുവതിയെ രക്ഷിച്ചില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ അവർ മരിച്ചു...

ഇതിപ്പോൾ ഓർക്കാൻ കാരണം അർബുദരോഗത്തിന്റെ അനുഭവപരിസരം അതിതീവ്രമായി പ്രകാശിപ്പിക്കുന്ന ഒരു പുസ്തകം വായിച്ചുമടക്കിയതിന്റെ വിഷാദത്തിലാണ്. നസീം ബീഗം, അർബുദ ബാധിതയായ തന്റെ അമ്മയുടെ കൂട്ടിരുപ്പുകാരിയായി തുടർന്ന ദിവസങ്ങളുടെ ഉലയ്ക്കുന്ന ഓർമ്മക്കുറിപ്പാണ് 'My Mother Did Not Go Bald' എന്ന പുസ്തകം.


ആകസ്മികമായിട്ടാണെങ്കിലും, ഈ പുസ്തകം വായനയ്‌ക്കെടുക്കുന്നതിനും കുറച്ചു ദിവസങ്ങൾക്ക് മുൻപാണ്, ഒരുപക്ഷേ, കുറച്ചൊക്കെ സമാനസ്വഭാവം പറയാവുന്ന  മറ്റൊരു പസ്തകം വായിക്കുന്നത്. 'ഓൺ ദ മൂവ് - എ ലൈഫ്', ആത്മകഥയാണെങ്കിലും സാഹിത്യത്തിലെ ആസ്ഥാനഭിഷഗ്വരൻ എന്നറിയപ്പെടുന്ന ഒലിവർ സാക്സിന്റെ ഈ പുസ്തകത്തിലെ നല്ലഭാഗവും നാഡീരോഗങ്ങളുമായും നാഡീശാസ്ത്രവുമായും ബന്ധപ്പെട്ട വിഷയപഠനങ്ങളാൽ നിബിഢമാണ്.

എങ്കിലും ഈ രണ്ടു പുസ്തകങ്ങളും തമ്മിലുള്ള വ്യത്യാസം, ലേഖകരിൽ ഒരാൾ രോഗത്തിന്റെ രീതിശാസ്ത്രമറിയുന്ന വൈദ്യനും മറ്റൊരാൾ അത്മബന്ധുവിന്റെ രോഗക്കിടക്കയിൽ നിസ്സഹായമായി നിൽക്കുന്ന സാധാരണ വ്യക്തിയും എന്നതാണ്. ഒന്ന് രോഗത്തിന്റെ കാര്യകാരണങ്ങളിലേയ്ക്കുള്ള അന്വേഷണത്തിന്റെ പ്രകാശനമാണെങ്കിൽ അടുത്തത്, നിർണ്ണയിക്കപ്പെട്ട അനിവാര്യതയിലേയ്ക്ക് നടക്കുന്ന രോഗിയുടെ മകൾ കടന്നുപോകുന്ന അനുഭവപരമായ ആകുലതകളുടെ ആവിഷ്ക്കാരമാണ്. പുസ്തകത്തിന്റെ സത്തയിലുള്ള ഈ വ്യത്യാസങ്ങൾ വായനയുടെ തലത്തിൽ തികച്ചും വ്യതിരിക്തമായ അനുഭവപരിസരമാണ് ഉണ്ടാക്കിയെടുക്കുക.

പ്രമേയം തീക്ഷ്ണമായ സ്വകാര്യാനുഭവമായിരിക്കയാൽ My Mother Did Not Go Bald പ്രകാശിപ്പിക്കുന്ന അത്രയും തീവ്രമായ അനുവാചകാനുഭവം ഹോണ്ടിങ്ങാണ് എന്നുപറയുമ്പോൾ, അനുഭവക്കുറിപ്പുകളിൽ സാധാരണ കാണാറുള്ള, ലളിതവിന്യാസിതമായ വൈകാരികതലമാണ് ഇതിന്റെ രൂപശീലങ്ങൾ എന്ന് തെറ്റിപ്പോവരുത്. എത്ര തീവ്രമോ അത്രയും സമചിത്തതയും അതിവൈകാരികഭ്രംശവും എഴുത്ത് പുലർത്തുന്നു. ചെറുകുറിപ്പുകളുടെ സമാഹാരമായ ഈ ചെറുപുസ്തകത്തിന്റെ രൂപഭദ്രത അടയാളപ്പെടുത്തുന്ന പ്രധാന ശൈലീഘടകം ഈ സമചിത്തതയാണ്. (ഇതിനു വിപരീതമായി വൈകാരികതയുടെ ഒഴുകിപ്പരക്കലാൽ സമ്പുഷ്ടമായ ചുള്ളിക്കാടിന്റെ 'ചിദംബര സ്‌മരണകൾ' പോലുള്ള അനുഭവ പുസ്തകങ്ങൾ നമ്മുടെ മദ്ധ്യവർത്തിബന്ധിതമായ ലോപശീലങ്ങളെ വല്ലാതെ ഭ്രമിപ്പിച്ചതുകൊണ്ടാണ് അവ മധുരനാരങ്ങാ പോലെ വിറ്റുപോയത് എന്നുവേണം കരുതാൻ.)

ആത്മകഥകളിലും അനുഭവകുറിപ്പുകളിലും അന്തർലീനമായിരിക്കുന്ന പരാധീനത വ്യക്തിനിഷ്ഠതയും ആത്മരതിയും തമ്മിലുള്ള നേർത്ത അതിർത്തിയുടെ സന്തുലിതപ്രശ്നമാണ്. വലിയ എഴുത്തുകാർ ഈ വെല്ലുവിളിയെ നേരിടുന്നത് പലപ്പോഴും സുതാര്യവും സർഗാത്മകവുമായ ആത്മപരിഹാസത്തിലൂടെയാണെന്ന് കാണാം. മാർക്വേസിന്റെ ആത്മകഥയും അനുഭവകുറിപ്പുകളും വായിക്കുമ്പോൾ നമുക്കിത് നന്നായി അറിയാൻ സാധിക്കും. പരിഹാസം ലോപകലയാണ്, എന്നാൽ ആത്മപരിഹാസം, നല്ല എഴുത്തുകാർക്ക് അങ്ങനെയല്ല. തന്നെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ, ഈ ലോകത്ത് തന്റെ നിസ്സാരത കൂടി അടയാളപ്പെടുത്തേണ്ടത് അത്യാവശ്യമാണ് എന്ന സത്യബോധത്തിൽ നിന്നാണ് എഴുത്തിലെ ഈ തലം സംഭവിക്കുന്നത്.

എന്നാൽ My Mother Did Not Go Bald പോലുള്ള ഒരു ആതുരാഖ്യാനത്തിൽ ഇത്തരമൊരു പ്രതലത്തിന്റെ ആവശ്യം വരുന്നില്ല എന്നതാണ് വാസ്തവം. പ്രാഥമികമായി ഇതിൽ എഴുത്തുകാരിയുടെ ആത്മനിഷ്ഠമായ വലിയ വ്യവഹാരങ്ങൾക്ക് സാധ്യതയില്ല. മറ്റൊരുതരത്തിൽ പറഞ്ഞാൽ, അമ്മയുടെ ജീവിതത്തിലേയ്ക്ക് വളരെ മുറുക്കത്തോടെ ചിന്തകളേയും ആവിഷ്‌കാരത്തേയും ഒതുക്കിനിർത്തി, ആ പ്രദേശത്തുള്ള തന്റെ ഇടപെടലുകളെ മാത്രം പറയാനും, അതിനുപുറത്തുള്ള വൈയക്തികമായ വിഷയങ്ങളിലേക്ക് വഴിതെറ്റി പോകാതിരിക്കാനുമുള്ള ശക്തമായ ആർജ്ജവം എഴുത്തുകാരി കാണിക്കുന്നുണ്ട്.


അമ്മയനുഭവത്തിന്റെ പൊതുവായ വാർപ്പുമാതൃകകളുണ്ട്. പൊതുശീലങ്ങൾ ഉണ്ടാകുന്നത് അനുഭവപരമായ ഇടങ്ങളിൽ നിന്നുതന്നെയാണ്. മാതൃത്വം, സ്നേഹത്യാഗങ്ങളുടെ രൂപകമായി പരിണമിച്ചുവന്നതിലെ ജീവശാസ്ത്രപരം കൂടിയായ ചരിത്രപാഠങ്ങൾ നിരാകരിക്കത്തക്കതല്ല. എന്നാൽ ഒരോ അമ്മയും, വ്യക്തിയും സ്ത്രീയുമാണ് എന്ന കൃത്യമായ മനസ്സിലാക്കലിൽ നിന്നുമാണ് എഴുത്തുകാരി തന്റെ അമ്മയുടെ രോഗകാല ജീവിതം ഈ പുസ്തകത്തിൽ വരയുന്നത്. ഇത്തരത്തിൽ സത്യസന്ധമായിരിക്കുക എന്നതിനെ രണ്ടു തരത്തിലാണ് സമീപിക്കാൻ തോന്നുക: ഒന്ന് ജീവിതത്തെ പ്രതിയും മറ്റൊന്ന് എഴുത്തിനെ പ്രതിയും.

അമ്മയെന്നോ ഉമ്മയെന്നോ അല്ല, മൂത്ത സഹോദരി എന്ന് അർത്ഥം വരുന്ന 'ഇത്തത്ത' എന്നാണ് എഴുത്തുകാരി അമ്മയെ വിളിക്കുക. അമ്മയെന്ന പൊതു ആലങ്കാരികബിംബത്തിന്റെ ഏകമാനതയെ ഈ സംബോധന സൂക്ഷ്മതലത്തിൽ നിരാകരിക്കുന്നു എന്ന് കാണാം. ആ സംബോധനാപ്രഭവത്തിന്റെ ആകസ്മികത എന്തായാലും, പാഠത്തിന്റെ അന്ത:സത്തയിലേയ്ക്കുള്ള പ്രവേശികയാകുന്നു അത്. ഇത്തത്ത, അമ്മയെന്ന ഉദാത്ത ബിംബനിർമ്മിതിയുടെ അടയാടകൾ അഴിച്ചുവച്ചാണ് ഈ പുസ്തകത്തിൽ നിൽക്കുക എന്നത്, അമ്മ - മകൾ ബന്ധത്തിന്റെ, രോഗാതുരമായ ദുരന്തകാലത്തിന്റെ, തീക്ഷ്ണമായ ആവിഷ്കാരത്തിൽ പതിതപത്രങ്ങൾ സൃഷ്ടിക്കുന്നില്ല എന്നുമാത്രമല്ല, ശക്തമായ സത്യാത്മകതയുടെ ആഴം ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നു.

വ്യവസ്ഥാപിത കുടുംബശീലങ്ങളിൽ, അങ്ങനെയൊക്കെയാണെങ്കിൽ പോലും, പരസ്യമാക്കപ്പെടാതിരിക്കേണ്ട സംഗതികളിലേയ്ക്ക് കടക്കാൻ എഴുത്തുകാരി കാണിക്കുന്ന ധൈര്യം, വിഷയത്തെ അതിവൈകാരികമായി പൊലിപ്പിച്ചെടുക്കാനുള്ള സാധ്യതകളെ മുഴുവൻ റദ്ദുചെയ്യുകയും, പാഠത്തെ ആഴത്തിൽ വിന്യസിക്കാൻ പര്യാപ്തമാക്കുകയും ചെയ്യുന്നു. എത്രയൊക്കെ ആവശ്യപ്പെട്ടിട്ടും, അമ്മയുടെ മരണക്കിടക്കയിൽ എത്താതെപോകുന്ന ഏകമകനും, ഈ ആതുരനേരങ്ങളെ ഗൗരവത്തോടെ കാണാതെപോകുന്ന മറ്റു ചില സഹോദരങ്ങളും ഒക്കെ ചേരുന്ന പതിതകാലത്തിന്റെ പകർപ്പെഴുത്തിലൂടെ കടന്നുപോകുമ്പോൾ അനുവാചകനെ സ്പർശിക്കുക എഴുത്തിലെ രൂപശൈലീനിറങ്ങളല്ല, ആഴമുള്ള അനുഭവസംപ്രേക്ഷണമാണ്.

അമ്മജീവിതത്തിന്റെ ആദിമദ്ധ്യാന്തങ്ങൾ പറയുന്നില്ല ഈ പുസ്തകം. സമകാല ആഖ്യാനത്തിനിടയ്ക്ക്, സാന്ദർഭികമായി ചെറിയ വിവരണങ്ങളിലൂടെ തന്റെ മാതാവ് കടന്നുപോയ കാലത്തിന്റെ വിസ്തൃതവും സങ്കീർണ്ണവുമായ ഗതിവിഗതികളെ സൂക്ഷ്മമായ അനുഭവമാക്കാൻ എഴുത്തുകാരിക്ക് കഴിയുന്നു. ഒരുദാഹരണം പറയാമെങ്കിൽ; ഒരുപക്ഷേ തന്റെ അനിവാര്യമായ വിടപറയലിനെ കുറിച്ച് അപ്പോഴേയ്ക്കും മനസ്സിലാക്കിക്കഴിഞ്ഞിരുന്ന അമ്മ, വർഷങ്ങൾക്ക് മുൻപ്, കാര്യകാരണങ്ങളൊന്നും വ്യക്തമാക്കാതെ സ്വയം ജീവിതം അഴിച്ചുവച്ചുപോയ ഒരു മകളുടെ മുറിയിൽ ചെന്നുനിന്ന് "നീ എന്തിന് എന്നോടിത് ചെയ്തു?" എന്ന് ചോദിക്കുന്നത് എഴുത്തുകാരി കാണുന്നുണ്ട്. ജീവിതത്തിൽ ഉടനീളം അവർ വിമൂകം കടന്നുപോയ തീക്ഷ്ണമായ മനോവ്യഥകളുടെ തരംഗസഞ്ചയങ്ങൾ, അനുവാചകബോധത്തിലേയ്ക്ക് അപ്പാടെ ആവേശിക്കാൻ ഇതുപോലുള്ള ചിതറിയ സന്ദർഭങ്ങൾ ശക്തികാണിക്കുന്നു.

പൊതുബോധത്തിന്റെ സാമൂഹ്യമൂല്യങ്ങളെ അതേപടി സ്വാംശീകരിക്കുന്ന ഒരാളല്ല എഴുത്തുകാരിയെന്ന സൂചനകൾ വ്യക്തമായും വരികളിൽ നിന്നും വായിക്കിച്ചെടുക്കാം. അതിന്റെ ജനിതകകണ്ണികൾ അമ്മയിലേയ്ക്ക് നീണ്ടെത്തുന്നതിന്റെ അവ്യക്തമായ പരാമർശങ്ങളും കാണാം. സ്ത്രീപാക്ഷികമായ സ്വാതന്ത്ര്യവാഞ്ഛകളെ, വരണ്ടതായി പ്രകാശിപ്പിക്കുന്ന എഴുത്തുരീതി നമ്മുടെ മുഖ്യധാരയിൽ പലപ്പോഴും കണ്ടുമുട്ടാറുണ്ട്.

എന്നാൽ, പൊതുവേ തന്നിൽ ലീനമായ ആധുനികതാബോധം നൽകിയ ഇൻഹിബിഷൻസ് മാറ്റിവച്ച്, ഒരു പക്ഷിയെ തിരക്കുന്ന സന്ദർഭം എഴുത്തുകാരി കുറിക്കുന്നുണ്ട്. റൂഹാനി എന്ന് എഴുത്തുകാരി പേരുവിളിക്കുന്ന ആ പക്ഷിയുടെ ചിലയ്ക്കൽ മരണത്തെ കൊണ്ടുവരും എന്നൊരു വിശ്വാസമുണ്ടത്രേ. പക്ഷി ചിലയ്ക്കുന്നത് കേൾക്കുമ്പോൾ എഴുത്തുകാരി നടുങ്ങുന്നു. ഇത്തരം വിശ്വാസങ്ങളുടെ യുക്തിരാഹിത്യം അവർക്കറിയാത്തതല്ല. എങ്കിലും, ഒരു മരണം അനിവാര്യമായ നേരത്ത്, ഈ പക്ഷിയുടെ ശബ്ദം അവരെ വല്ലാതെ അലോസരപ്പെടുത്തുന്നു. അവർ വിഹ്വലതയോടെ മുറ്റത്തേയ്ക്കിറങ്ങി ആ പക്ഷിയെ, ശബ്ദമെത്താത്ത ദൂരത്തേയ്ക്ക്, ഓടിച്ചുവിടുന്നു.

എല്ലാ സ്വാതന്ത്ര്യബോധത്തിനും ആധുനികതാബോധത്തിനും അപ്പുറം മനുഷ്യനെ പ്രാകൃത്യബോധത്തിലേക്ക് കടപുഴകിവീഴിക്കുന്ന നേരങ്ങളുണ്ട്. പിന്നീടാലോചിക്കുമ്പോൾ അതിന്റെ ബാലിശത, അത്തരം സന്ദർഭങ്ങളെ പുനരാവിഷ്കരിക്കുന്നതിൽ നിന്നും ഒഴിവാക്കിനിർത്താനുള്ള ത്വരയുണ്ടാക്കും. എഴുത്തിന്റെ പ്രദേശത്ത് നിർജ്ജീവത കടന്നുവരുന്ന വഴികളാണത്. ഇത്തരം ചിത്രീകണങ്ങളുടെ ജൈവതകൊണ്ട്, ആ വരൾച്ചയെ കൃത്യമായി ചികിത്സിരിച്ചിരിക്കുന്നു ഈ പുസ്തകത്തിൽ എന്നുകാണാം.         


'A Pathography' എന്ന ഉപശീർഷകത്തോടെയാണ് ഈ പുസ്തകം പ്രസിദ്ധീകൃതമായിരിക്കുന്നത്. Pathography എന്ന വാക്കും പരികല്പനയും പുതിയതാണ്; തൊണ്ണൂറുകളിൽ മാത്രമാണ് അങ്ങനെയൊരു വാക്ക് ഉപയോഗിച്ചു തുടങ്ങുന്നതെന്ന് ആമുഖത്തിൽ മേതിൽ രാധാകൃഷ്ണൻ പറയുന്നുണ്ട്. 'ആതുരാഖ്യാനം' എന്നോ 'ആതുരാത്മകഥ'യെന്നോ മലയാളത്തിൽ പരാവർത്തം ചെയ്യാവുന്ന ഈ വാക്കിന്റെ വിശദീകരണം ഓക്സ്ഫോർഡ് നിഘണ്ടു നൽകുന്നത് "The study of the life of an individual or the history of a community with regard to the influence of a particular disease or psychological disorder." എന്നാണ്. വെബ്സ്റ്റർ പക്ഷേ അല്പം വ്യത്യസ്തമായ മറ്റൊരു അർത്ഥമാണ് പറയുന്നത്: "Biography that focuses on a person's illnesses, misfortunes, or failures." പല വാക്കുകൾക്കും, അല്പം ചുഴിഞ്ഞാലോചിച്ചാൽ അർത്ഥവ്യാപ്തി വലുതാക്കിയെടുക്കാം എന്നിരിക്കെ ഏതാനും പതിറ്റാണ്ടുകളുടെ പ്രായം മാത്രമുള്ള ഒരു വാക്കിന്റെ നിശ്‌ചിതാർത്ഥം നഖശിഖാന്തം തിരയുന്നതിൽ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. 

എന്നാൽ ഈ രണ്ട് അർത്ഥങ്ങളേയും പ്രതി, ഈ പുസ്തകം വായിക്കുമ്പോൾ എന്നെ അലട്ടിയ വിഷയം മറ്റൊന്നാണ്. ഒരർത്ഥത്തിൽ 'Study' എന്ന വാക്കും മറ്റൊരർഥത്തിൽ 'Biography' എന്ന വാക്കുമാണ് പ്രാമുഖ്യത്തിൽ വരുന്നത്. എന്നാൽ 'My Mother Did Not Go Bald' ഈ രണ്ട് പരികല്പനകളോടും അരുനിൽക്കുന്ന പുസ്തകമാണ് എന്ന് തോന്നുന്നില്ല. എഴുത്തുകാരി തന്റെ അമ്മയുടെ അസുഖത്തെ ഒരു വസ്തുതാപഠനത്തിന്റെ തലത്തിലല്ല സമീപിക്കുന്നത് എന്നത് നിസ്തർക്കം (ഒലിവർ സാക്സിന്റെ പുസ്തകത്തിലെ കെയ്‌സ് സ്റ്റഡികൾ പക്ഷെ ഈ അർത്ഥത്തോട് അധികം നീതിപുലർത്തുന്നു). അസുഖകാലത്തെ അമ്മയുടെ ജീവചരിത്രമാണോ എഴുത്തുകാരി കരുതിയത് എന്ന ചോദ്യം വന്നാലും, അതങ്ങനെയാവാൻ വഴിയില്ല എന്നുതന്നെയാവും തോന്നുക.

ഈ പുസ്തകം ആത്മസാന്ദ്രമായ അനുഭവകുറിപ്പാണ്. കലുഷവും വിഷാദാത്മകവുമായ കുറെ ദിവസങ്ങളുടെ നേരെഴുത്ത്. അതിലെ സത്യാത്മകത ഓർമ്മപ്പെടുത്തുക ഉറൂഗ്വൻ സാഹിത്യകാരനായ എദ്വാർദൊ ഗെലിയാനൊയുടെ എഴുത്തിനെ പ്രതിയുള്ള വിചാരമാണ്: എഴുത്തിൽ ഗണങ്ങളില്ല, അനുഭവം മാത്രം!

൦൦

Wednesday, 22 March 2017

പ്രോട്ടഗോണിസ്റ്റ് ഇല്ലാത്ത തെയ്യങ്ങളുടെ വീട്

ഉറൂബിന്റെ 'സുന്ദരികളും സുന്ദരന്മാരും' എന്ന നോവൽ ഓർമ്മവരും, ചിതറിയ കഥാഭൂമികയെ ഉൾകൊള്ളുന്ന നോവലുകൾ വായിക്കുമ്പോൾ. ഒരുകൂട്ടം കഥാപാത്രങ്ങൾ, ഒരുപാട് ജീവിത സന്ദർഭങ്ങൾ, നാടകീയതകൾ..., ഇത്തരത്തിൽ രൂപപരമായി സങ്കീർണ്ണവും ഛിന്നവുമായി സഞ്ചരിക്കുന്ന ആഖ്യായികകളിലൂടെ കടന്നുപോകുമ്പോൾ എന്തുകൊണ്ടോ എപ്പോഴും ഈ നോവൽ ഓർമ്മയിലേക്ക് വരും. ചുഴിഞ്ഞാൽ, ഒരുപക്ഷെ, ഒരു നായകരൂപത്തെ കണ്ടുകിട്ടിയേക്കുമെങ്കിലും അത്തരം ഏകമാനതയെ ഉടയ്ക്കുന്ന രൂപപരമായ ശിഥിലസർഗാത്മകത ആ നോവലിനുണ്ട്. ചാന്ദിനി സന്തോഷിന്റെ 'House of Oracles' എന്ന ആംഗലേയ നോവൽ വായിക്കുമ്പോഴും ആദ്യം ഓർമ്മയിലേക്ക് വരുന്നത് 'സുന്ദരികളും സുന്ദരന്മാരും' തന്നെയാണ്.

സ്വാതന്ത്ര്യപൂർവ്വ മലബാറിന്റെ കാലത്തിലൂടെ കടന്നുപോകുന്ന 'സുന്ദരികളും സുന്ദരന്മാരു'മായുള്ള രൂപപരമായ ചെറുചാർച്ച ഒഴിച്ചുനിർത്തിയാൽ 'തെയ്യങ്ങളുടെ വീട്' എം.ടിയൻ നോവൽ പരിസരത്തിന്റെ ഒരു ആംഗലേയ പകർച്ചയാണ്. എം. ടിയുടെ നോവലുകളോട് അടുത്തുവരുന്ന കാലവും അനുഭവവുമാണ് ഈ നോവലും കൈകാര്യം ചെയ്യുന്നത്. പ്രോട്ടഗോണിസ്റ്റുകളുടെ ആത്മരതിയാണ് എം. ടി നോവലുകളുടെ കാതൽ. എം. ടി, നായർ വീടുകളെ കേന്ദ്രമാക്കുമ്പോൾ, ചാന്ദിനിയുടെ നോവൽ പ്രകാശിപ്പിക്കുന്ന കാര്യമായ വ്യത്യാസം, ഇതിൽ ഉത്തരമലബാറിലെ ആഢ്യമായ ഒരു തിയ്യത്തറവാടിനെ പ്രമേയത്തിന്റെ മധ്യത്തിൽ നിർത്തി ഒരുകൂട്ടം ജീവിതങ്ങളെ, ഒറ്റ നായകകഥാപാത്രത്തെ ഒഴിവാക്കി, വ്യവഹരിക്കുന്നു എന്നതാണ്.


അപ്പുണ്ണിയുടേയും ഗോവിന്ദൻകുട്ടിയുടേയും കാലത്താണോ ശിവദാസനും യമുനയും ജീവിച്ചത് എന്ന് ആലോചിച്ചാൽ, ഒരുപക്ഷേ, ഏതാനും വർഷങ്ങൾ കഴിഞ്ഞു ജനിച്ചവരാവാം അവർ എന്ന് തോന്നും. എഴുപതുകളിലാണ് അവരുടെ പുഷ്ടികാലം എന്ന് സൂചിപ്പിക്കുന്ന, നക്സലിസത്തെക്കുറിച്ചും അടിയന്തരാവസ്ഥയെക്കുറിച്ചും ഒക്കെയുള്ള ചില പരാമർശങ്ങൾ നോവലിൽ അവിടിവിടെ കടന്നുവരുന്നുണ്ട്. എങ്കിലും അനുഭവപരമായ സാമ്യം ഒഴിവാക്കി വായിക്കാനാവില്ല.

മാണിക്കോത്ത് വീട്, തെയ്യങ്ങൾ ആശ്രിതരായി കഴിയുന്ന പ്രഭുഭവനമാണ്. നോവൽക്കാലത്ത് വീടിന്റെ കാരണവർ ശിവദാസനാണ്. പാരമ്പര്യമായിക്കിട്ടിയ പ്രഭുത്വവും നെയ്ത്തുശാലയും അനിവാര്യമായ സാമൂഹ്യമാറ്റത്തിന്റെ സൂചനയെന്നോണം അയാളുടെ കയ്യിൽ നിന്നും സാവധാനം വഴുതിപ്പോവുകയാണ്. ആ ദശാസന്ധി കൃത്യമായി മനസ്സിലാക്കാനോ, തന്റെ ജീവിതവും പരിസരവും വൈവിധ്യവത്കരിച്ച് അതിനെ മറികടക്കാനോ കെൽപ്പുള്ള വ്യക്തിത്വമല്ല ശിവദാസന്റേത്.

എന്നാൽ അയാളുടെ ഭാര്യ യമുന ഈ മാറ്റം കൃത്യമായും മൂർത്തമായും മനസ്സിലാക്കുന്നുണ്ട്. നിസ്സഹായത എന്നതിനുപരി ഒരുതരം നിസ്സംഗതയോടെയാണ് അവൾ ഈ ഗതിമാറ്റത്തെ നോക്കിക്കാണുന്നത്. ഒട്ടൊന്ന് നിഗൂഢമായ ഒരു താത്വികതലം യമുനയുടെ ജീവിതത്തിനുണ്ട്. മാണിക്കോത്ത് വീട്ടിലെ നാടകങ്ങളുടെ കാഴ്ചക്കാരിയാണവൾ. ഒരുപക്ഷേ അധികാരമുണ്ടായിരുന്നിട്ടും, അതിനെ നിയന്ത്രിക്കാനോ അതിലിടപെടാനോ അവൾ കാര്യമായൊന്നും ശ്രമിക്കുന്നില്ല. തന്റെ മുന്നിൽ അരങ്ങേറുന്ന ചെറുലോകത്തിന്റെ വ്യഗ്രജീവിതകാമനകളെ അവൾ വിക്ഷോഭങ്ങളില്ലാതെ കണ്ടുനിൽക്കുന്നു, എല്ലാവരും കടന്നുപോകേണ്ടവരാണെന്ന ജ്ഞാനഭാവത്തോടെ...

സോഷ്യൽഫാബ്രിക്കിന്റെ പരിണാമം ഒരു ചരിത്രപുസ്തകത്തിൽ നിന്നും മനസ്സിലാക്കിയെടുക്കുന്നതിനെക്കാൾ കുറച്ചുകൂടി ജൈവമായി പിടികിട്ടുക സർഗ്ഗരചനകളുടെ അക്കാല സഞ്ചയത്തിലൂടെ സഞ്ചരിക്കുമ്പോഴാണ്. ഏത് ഭ്രമാത്മകരചനയും അബോധമായെങ്കിലും ഒരു കാലത്തെ ഉൾപ്പേറുന്നുണ്ട്. ആ കാലത്തിന്റെ സോഷ്യോപൊളിറ്റിക്കൽ തലം അതിന്റെ ചുഴികളിൽ പെട്ടുകിടപ്പുണ്ട്. എം. ടി നോവലുകളുടെ വൈകാരിക വിക്ഷോഭങ്ങൾ അവയെ സവിശേഷയമായ ഒരു വിഭാഗം വായനക്കാരുടെ ഇഷ്ടപുസ്തകങ്ങളാക്കുന്നുണ്ട്. എന്നാൽ ഒരു പ്രത്യേക കാലഘട്ടത്തിന്റെ, ഒരു പ്രത്യേക ദേശത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ അടരുകളെ ഒഴിവാക്കി അവയ്ക്ക് നിലനിൽപ്പില്ല.

വടക്കേ മലബാറിലേയ്ക്കുള്ള തിരുവിതാംകൂർ ക്രിസ്ത്യാനികളുടെ കടന്നുവരവ് അവിടുത്തെ സാമൂഹ്യഘടനയിൽ ഉണ്ടാക്കിയ ചലനങ്ങൾ 'തെയ്യങ്ങളുടെ വീടി'ൽ ഒരടിയൊഴുക്കായി, പ്രസക്തമായിമാറുന്നുണ്ട്. പുതിയ വരേണ്യവിഭാഗത്തിന്റെ ബിംബമായി, ശിവദാസന്റെ എതിർധ്രുവത്തിൽ ഉയർന്നുവരുന്നത് കുടിയേറ്റക്കാരനായ ജോസഫാണ്. ഇവരുടെ ഇടനിലക്കാരനായി പ്രസന്നവദനനായ ക്രിസ്ത്യൻ പുരോഹിതനും പ്രത്യക്ഷപ്പെടുന്നു. സംഘർഷസാന്ദ്രമാവാതെ തന്റെ സമുദായത്തെ ആ പ്രദേശങ്ങളിൽ നടത്തിച്ചെടുക്കാനുള്ള ഉത്തരവാദിത്വം ആ പുരോഹിതന്റെ വൃദ്ധവേഷം സമർഥമായി കൈകാര്യംചെയ്യുന്നതിന്റെ സൂചനകളും നോവലിൽ കാണാം.


സാംസ്കാരികമായ സത്താബലത്തിൽ നിലനിന്ന സാമൂഹികാധീശ്വത്തത്തിന്റെ പിഴുതെടുക്കൽ സംഭവിക്കുകയാണ് അവിടെ. ഭൂസ്വത്ത് നൽകിയ ഉയർച്ചയുടെ അടരുമാത്രമല്ല ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. മതപരവും ജാതീയവുമായ - പരമ്പരാഗതമായി കൈവന്നുപോന്ന ഉദ്ഗതിയുടെ കടപുഴകൽ. മാണിക്കോത്ത് വീടിന്റെ ആശ്രിതരായി കഴിയുന്നവരിൽ, ദൈവപ്പകർച്ചയിലേയ്ക്ക് കയറുന്ന തെയ്യം കെട്ടിയാട്ടക്കാരുമുണ്ട്. പിന്നെ പൊതുജനങ്ങൾ ആരാധനയ്‌ക്കെത്തുന്ന കുടുംബക്ഷേത്രം, തെയ്യം നടക്കുന്ന ഭവനവുമാണ്. സാമൂഹ്യോൽക്കർഷത്തിന്റെ തലം മാണിക്കോത്ത് വീട്ടിൽ സാധ്യമാക്കിയിരിക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് ഇത്തരത്തിലുള്ള സാംസ്കാരികമായ ഘടകങ്ങൾക്കുമുണ്ട്.

ജോസഫിന്റെ ലോകം വ്യത്യസ്തമാണ്. സാംസ്കാരികമായ സത്തയിൽ നിന്നല്ല അയാളുടെ അധീശത്തമോഹങ്ങൾ. അത് ഏറെക്കൂറെ പൂർണ്ണമായും സാമ്പത്തികമാണ്. മാറിവരുന്ന ക്രമത്തിന്റെ സാമ്പത്തികാനുസാരിയായ സാമൂഹിക നിലപാടുകളും അതിന്റെ രാഷ്ട്രീയവിവക്ഷകളും മനസ്സിലാക്കാനാവാതെ പോകുന്നു ശിവദാസന്. സാംസ്കാരികമൂല്യങ്ങളുടെ അന്തർധാരയുള്ളതിനാൽ മാത്രം നിലനിന്നുപോന്ന മൂലധനത്തിന്റെ ഇടങ്ങളിൽ നിന്നും സാമ്പത്തിക മൂലധനത്തിലേക്കുള്ള സാമൂഹ്യപരിവർത്തനം മനസ്സിലാക്കാനാവാതെ പോയ ഒരു വരേണ്യവിഭാഗത്തിന്റെ ദുരന്തങ്ങൾ ഭാഷാസാഹിത്യം, സിനിമയും, വളരെയധികം കൈകാര്യം ചെയ്തിട്ടുണ്ട്. 'തെയ്യങ്ങളുടെ വീട്' അത് ആംഗലേയ ഭാഷയിൽ ഒന്നുകൂടി പ്രകാശിപ്പിക്കുന്നു.

ദേശീയബോധം ഉയർത്തിവിട്ട ഉല്പതിഷ്ണത്വത്തിന്റെ ആധുനികോന്മുഖവും മതേതരവുമായ മൂല്യങ്ങൾ എഴുപതുകളിലും നഷ്ടമായിരുന്നില്ല. നമ്മുടെ അക്കാല സർഗ്ഗസാഹിത്യം അതിന് ഏറെക്കൂറെ തെളിവുതരുന്നുണ്ട്. എന്നാൽ അത് വ്യാജമായ ഉപരിപ്ലവതയായിരുന്നു എന്ന് പറയുന്നവരുണ്ട്. അടിസ്ഥാനത്തിൽ നമ്മുടെ മതസ്വത്വബോധവും ജാതീയമായ വരേണ്യ-അവരേണ്യ ബോധവുമൊക്കെ കുടഞ്ഞുകളയാനാവാത്തതിന്റെ പ്രത്യക്ഷവത്കരണമായാണ് സമകാലത്ത് അവ കൂടുതൽ ശക്തിയോടെ മടങ്ങിവന്നതിനു കാരണം എന്നുകരുതുന്ന സാമൂഹ്യവായനയുണ്ട്. അതെന്തായാലും പൊതുവേ ആധുനിക സാഹിത്യം പ്രകാശിപ്പിച്ച പരിസരം അതായിരുന്നില്ല. അത് ഈ നോവലിലും കാണാം. മാണിക്കോത്ത് വീടിന്റെ പിൻഗാമികളായി അവശേഷിക്കുന്ന രണ്ട് സഹോദരങ്ങളും തങ്ങളുടെ മത/ജാതിബോധത്തെ സാംസ്കാരികമായി മാത്രം മനസ്സിലാക്കിയിട്ടുള്ളവരാണ്. ചെറുപ്പക്കാലത്ത് കേരളത്തിന് പുറത്ത് ജീവിച്ചു എന്നത് ഈ ആധുനികോന്മുഖത്വത്തിന് ത്വരകമായിട്ടുണ്ടാവും. ഒരാൾ ബംഗാളിയേയും മറ്റൊരാൾ മംഗലാപുരത്തുകാരിയായ ക്രിസ്ത്യാനിയെയുമാണ് ഇണകളാക്കുന്നത്. വളരെ സ്വാഭാവികമായും, മാണിക്കോത്ത് ഭവനത്തിൽ കോളിളക്കങ്ങൾ ഒന്നും ഉണ്ടാവാതെയുമാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്.

പരിണമിക്കപ്പെട്ടുവരുന്ന സാമൂഹ്യസാഹചര്യത്തിൽ, അനിവാര്യമായ അപ്രസക്തത ഉളവാക്കുന്ന ഗോപ്യമായ ദുരന്തബോധത്തിനൊപ്പം, മാണിക്കോത്ത് വീട്ടിൽ നേരിട്ട് സംഭവിക്കുന്ന മനുഷ്യദുരന്തങ്ങളുടെ തുടർച്ചയുമുണ്ട്. എഴുത്തുകാരിയുടെ സ്ത്രീപക്ഷമായ ആത്മസത്തയുടെ ഭാഗമായാവാം, സ്ത്രീകളായ രണ്ട് കുടുംബാഗംങ്ങളാണ് - നന്ദയും, അവൾക്കു പിന്നിൽ നിശബ്ദമായ ധൈര്യസാന്നിദ്ധ്യമായി യമുനയും - ഇത്തരം അവസരങ്ങളിൽ ഏറെക്കൂറെ സമചിത്തതയോടെ ഇടപെടുന്നതും വലിയ തകർച്ചയിൽ നിന്നും ആ വീടിനെ, ആ സാംസ്കാരിക പരിസരത്തെ, രക്ഷിച്ച് ശുഭസൂചകമായ തുടർച്ചയിലേയ്ക്ക് കൊണ്ടുപോകുന്നതും... 


ഒരു വായനക്കാരന് തന്റെ ജീവിതകാലയളവിൽ എത്ര നോവലുകൾ വായിക്കാൻ സാധിക്കും? അത് തികച്ചും വൈയക്തികമായ ഒരു ചോദ്യമാവും. ഫെയ്‌സ്ബുക്കിലും മറ്റും പല പരിചയക്കാരും വായിച്ച പുസ്തകങ്ങളുടെ വാർഷിക കണക്കെടുപ്പ് കാണുമ്പോൾ ഞാൻ ഞെട്ടിപ്പോവാറുണ്ട്. വളരെ വിപുലമായ രീതിയിലാണ് വായന നടക്കുന്നത്. ആ നിലയ്ക്ക്, എന്റെ വായന വളരെ പരിമിതമാണ്. പ്രത്യേകിച്ച് ഫിക്ഷൻ വായന. അതിനാൽ മാത്രമല്ല, നല്ല പുസ്തകം, മോശം പുസ്തകം എന്ന നിലയ്‌ക്കൊന്നും ഇപ്പോൾ വായനയെ സമീപിക്കാറില്ല. വലിയ രീതിയിലുള്ള തിരഞ്ഞെടുപ്പുകൾ നടത്തി വായനയെ ക്രമപ്പെടുത്തിയിട്ടുമില്ല.

അങ്ങനെയാണെങ്കിലും 'മനുഷ്യന്റെ കഥപറയുന്ന' ഫിക്ഷൻ, ഇന്നെന്റെ വായനാരാജ്യത്ത് വല്ലാതെ പ്രലോഭിപ്പിക്കുന്ന കൊടുമുടിയല്ല. വാസ്തവികതയുടെ ചിത്രീകരണമാണത്. ജനനം - ജീവിതം - മരണം, ഈ 'യാഥാർത്ഥ്യ'ങ്ങളിൽ മഗ്നമായിരിക്കുന്ന, അവയെ മാറിയും തിരിഞ്ഞും ഉപയുക്തമാക്കുന്ന എഴുത്തിന്റെ വ്യവഹാരമേഖല. എല്ലാ ദിവസവും വൈകുന്നേരം നഗരപാതയിലൂടെ, സിറ്റി ബസ്സിൽ, ജോലികഴിഞ്ഞു മടങ്ങുന്ന ഗുമസ്തന്റെ കാഴ്ചപോലെയാണത്. നഗരനിരത്തിലൂടെ പോകുന്ന മനുഷ്യർ തീർച്ചയായും ഇന്നലെ അതുവഴി നടന്നവർ അല്ല. അവരോരുത്തരും വൈവിധ്യങ്ങളുടെ തുരുത്തുകളാണ്. പക്ഷേ, ഗുമസ്തന്റെ തളർന്ന ജാലകനോട്ടത്തിൽ അത് എന്നും കാണുന്ന വിരസമായ കാഴ്ചമാത്രം. ആ ഏകമാനതയുടെ ഭാരത്തിലാണ് അയാൾ വൃദ്ധനാവുക. എനിക്കത്തരം 'മനുഷ്യഗാഥ'കളോട് പരാതിയൊന്നുമില്ല; കലാസാന്ദ്രമായ, അതിലുപരി വാസ്തവികതയുടെ അതിർത്തികളോട് കലഹിക്കുന്ന, ചില വായനകൾ സാധ്യമാക്കുന്ന, ഇന്ദ്രിയങ്ങൾക്ക് ലഹരിനൽകുന്ന അതീന്ദ്രിയമായ ഉണർച്ചകളിലേയ്ക്ക് കൊണ്ടുപോകാൻ അവയ്ക്കാവുന്നില്ല എന്നുമാത്രം. ഇന്ന് എഴുതപ്പെടുന്ന ബഹുഭൂരിപക്ഷം നോവലുകളും, ഏറ്റവും പുരസ്കൃതമായവകൾ പോലും, 'കഥപറയുന്ന' നോവലുകളാണ്; 'തെയ്യങ്ങളുടെ വീടും' വ്യത്യസ്തമല്ല.
൦൦ 

Monday, 26 January 2015

അതിവാദങ്ങളുടെ പരിസ്ഥിതിലോകം?

മിഷേൽ ഒബാമയ്ക്ക് പട്ടുസാരി കൊടുക്കുന്നതിന് വളരെ മുൻപേ, പട്ടുനൂൽ പുഴുക്കളെ കൊന്നു കിട്ടുന്ന പട്ടുസാരി ഉടുക്കുന്ന പട്ടത്തികൾ വെജിറ്റെറിയനാണെന്ന് പറയരുതെന്ന് രാംമോഹൻ പാലിയത്ത് എഴുതിയിരുന്നു. അതൊരു ഫലിത വിമർശനം ആയിരുന്നെങ്കിൽ ഇപ്പോൾ, ഒബാമ വന്നപ്പോൾ, അതിലെ രാഷ്ട്രീയം ചിലരൊക്കെ പറഞ്ഞു തുടങ്ങിയിരിക്കുന്നു. പറയുന്നവർക്ക് എന്തായാലും, അതൊരു പരിസ്ഥിതി രാഷ്ട്രീയം കൂടിയാണ്.

കൊല്ലം ജില്ലയിലെ ജഡായുപാറയിൽ കണ്ട ക്രഷർ
പരിസ്ഥിതി സൗഹൃദം അല്ലാത്തതിനാൽ വെളുത്ത തലമുടി കറുപ്പിക്കാൻ പാടില്ലെന്നുമുണ്ട്. അങ്ങിനെയും വായിച്ചു.

ഇതൊക്കെ പക്ഷേ അന്തമില്ലാത്ത വാദങ്ങളായാണ് തോന്നുക.

തലമുടി കറുപ്പിക്കാത്തവർ കോഴി തിന്നാതിരിക്കുമോ? കോഴി തിന്നാത്തവർ മല ഇടിച്ച് കിട്ടുന്ന പാറകൊണ്ട് വീട് കെട്ടാതിരിക്കുമോ? വീടുകെട്ടാത്തവർ കാട്ടിൽ താമസിക്കുമോ? കാട്ടിൽ താമസിക്കുന്നവർ വേഴാമ്പലുകളുടെ ആവാസവ്യവസ്ഥ തകർക്കുകയല്ലേ?

വ്യക്തിനിഷ്ഠമായി ഏറ്റവും ചെറിയ അളവിലെങ്കിലും പരിസ്ഥിതി സൗഹൃദമാകാൻ ശ്രമിക്കുന്ന ആരെയും പരിഹസിക്കാൻ അല്ല ഈ ചോദ്യങ്ങൾ.

പക്ഷേ, ചെരിപ്പിട്ട് കാടിൽ കയറരുത് എന്നൊക്കെ എൻ. എ. നസീർ പറയുന്നമാതിരിയുള്ള പരിസ്ഥിതി അതിവാദങ്ങളിൽ ഊന്നിനിന്നാൽ ക്രിയാത്മകമായ ബദൽ ജീവിതത്തെ അഭിമുഖീകരിക്കുക എന്നത് കുഴഞ്ഞുമറിഞ്ഞ വ്യവഹാരമായി മാറും.

ലോകത്തിലെ വിടുക, മണ്ണുകൊണ്ടുള്ള വീടുകളിൽ കേരളത്തിലെ എത്ര ശതമാനം ആളുകൾ ജീവിക്കുന്നു? പരിസ്ഥിതി സൗഹൃദവും ഒരുപാട് കാലം നിലനിൽക്കുന്നതുമാണ് പ്രസ്തുത വാസ്തുരീതി എന്ന് വിഷയത്തിൽ അറിവുള്ളവർ പറയുന്നു. എന്നിട്ടും എന്തേ? ഈ വിഷയം എക്സ്പ്ലിസിറ്റ് ആയിട്ട് അന്വേഷിക്കണം. അന്നേരം ആയിരം ആയിരം കാരണങ്ങൾ, സാമൂഹികം, രാഷ്ട്രീയം, സാമ്പത്തികം, തുടങ്ങിയ എളുപ്പം കണ്ടെത്താവുന്നവയെ മാത്രമല്ല, മനുഷ്യന്റെ വിചാരങ്ങളെയും വൈകാരികതെയേയും ലാവണ്യബോധത്തേയും ഒരളവുവരെ ത്വരിതപ്പെടുത്തുന്ന ജനിതകഘടകങ്ങൾ പോലും വിശകലനവൃത്തത്തിൽ വരും.

അതവിടെ നിൽക്കട്ടെ: ഇന്ന് മലയാളി മണ്‍വീട്ടിലല്ല താമസിക്കുന്നത്. അതാണ്‌ റിയാലിറ്റി. അതുകൊണ്ട് മലയിടിക്കുന്നേ എന്ന് നിലവിളിക്കുന്നതിന് മുൻപ് മൂന്നു തവണ ആലോചിക്കുക. അപ്പോൾ കോഴി കൂവും.
കന്യാകുമാരി ജില്ലയിലെ ചിതറാൾ കുന്നിൽ കണ്ട പാറഖനനം
മനുഷ്യൻ മാത്രമല്ല ഭൂമിയുടെ അവകാശി. എല്ലാ ജീവജാലങ്ങൾക്കും മനുഷ്യനെപ്പോലെ തന്നെ ഭൂമിയിൽ അവകാശമുണ്ട്‌. തുടങ്ങിയ യുട്ടോപ്യൻ ആശയങ്ങളിൽ അഭിരമിക്കാൻ അല്ലാവർക്കും അവകാശവുമുണ്ട്‌. മനുഷ്യർ മൃഗങ്ങളെ കൊന്നിരുന്നതിനേക്കാൾ മൃഗങ്ങൾ മനുഷ്യരെ കൊന്നിരുന്ന കാലങ്ങൾ ഉണ്ടായിരുന്നു. സസ്യാഹാരിയായല്ല മനുഷ്യൻ ഉടലെടുത്തതും; മാംസാഹാരിയായാണ്. സസ്യാഹാരം അവന്റെ സഹജമായ ജനിതകഘടനയ്ക്ക് എതിരാണ്.

കൊല്ലരുത് എന്ന ചിന്തയും, ആഹാരം തിരഞ്ഞെടുക്കുക എന്ന വിവേചനബോധവും മനുഷ്യന് മാത്രം സാധ്യമായ ബൗദ്ധിക ജീവിതമാണ്. തലച്ചോറ് കൊണ്ടാണ് അവൻ അധികാരി ആയത്. കുറഞ്ഞത്‌ ഒന്നരലക്ഷം വർഷത്തോളമെങ്കിലും പരിണമിച്ചാണ് മനുഷ്യന്റെ തലച്ചോറ് ഇന്നത്തെ നിലയ്ക്കായത്. അക്കാലയളവിലെ ബഹുഭൂരിപക്ഷം സമയത്തും അവൻ കൊന്നും ചത്തുമാണ് പരിണമിച്ചത്, ഇന്നും വലിയ വ്യത്യാസമൊന്നുമില്ല.

പരിസ്ഥിതിവാദം എന്നൊക്കെ പറയുമ്പോൾ അത് മനുഷ്യന്റെ അടിസ്ഥാന കാമനയ്ക്ക് എതിരായി ധൈഷണികമായി റിഫൈൻഡ് ആയ ചില പ്രദേശങ്ങളിൽ ഉയർന്നുവന്ന വിചാരധാരയാണെന്ന ബോധ്യമുണ്ടെങ്കിലേ അതിനെ വ്യക്തിതലത്തിൽ പോലും ക്രിയാത്മകമായി അഭിമുഖീകരിക്കാൻ പറ്റൂ. അതിന്റെ രാഷ്ട്രീയമോ തികച്ചും ശ്രമകരവും - എഫ്ബി എന്തായാലും മതിയാവില്ല!

ആത്യന്തികമായ അതിവിചാരത്തിലേയ്ക്ക് പോയാൽ ഇങ്ങിനെയും ആവുമല്ലോ: പരിസ്ഥിതി വാദത്തിന്റെ ലക്ഷ്യമെന്താണ്‌? മനുഷ്യകുലത്തിന്റെ നിലനില്പ് തന്നെയല്ലേ? അതിനോളം വലിയ സ്വാർത്ഥവിചാരം മറ്റേത് മൃഗത്തിനുണ്ട്?

00 

Sunday, 14 December 2014

അപ്പുണ്ണിയും അപ്പുവും എന്റെ രമണീയകാലവും!

വായനശാല മൈതാനത്തിലെ കളികഴിഞ്ഞു തളര്‍ന്ന്‌ പള്ളിമുറ്റത്തെ പഞ്ചാരമണല്‍ത്തിട്ടയില്‍ തുടരുന്ന സൗഹൃദ സന്ധ്യകളിലൊന്നിലാണ്‌ ഞങ്ങള്‍ കൂട്ടുകാര്‍ക്കിടയില്‍ 'രണ്ടാമൂഴ'ത്തെ കുറിച്ചുള്ള തകര്‍പ്പന്‍ സംവാദം തുടങ്ങിയത്‌. രണ്ടാമൂഴം പ്രസിദ്ധീകരിക്കപ്പെട്ട സമയമായിരുന്നു അത്‌. വായനാനുഭവത്തിലെ കാല്‍പനീകസഞ്ചാരിയും എം.ടിയുടെ എന്നത്തേയും ഏകലവ്യ ആരാധകനുമായിരുന്ന കൂട്ടുകാരനാണ്‌ ഈ തര്‍ക്കത്തിനു ചുക്കാന്‍ പിടിച്ചത്‌. മറുഭാഗത്തായിരുന്നു ഞാന്‍. കൗമാരത്തിന്റെ കാല്‍പനീകവിഹ്വലതകള്‍ വായനയില്‍ എന്നെ സന്നിവേശിച്ചിരുന്നില്ല എന്നല്ല. പക്ഷെ അതിനു മുന്‍പു തന്നെ ഞാന്‍ 'നാലുകെട്ടും' 'കാല'വും 'അസുരവിത്തും' 'മഞ്ഞും' വായിച്ചു കഴിയുകയും, അവയെന്നെ എം.ടിയുടെ കഥാലോകം പൊതുവേ മലയാളത്തില്‍ ഉണ്ടാക്കിയിട്ടുള്ള വ്യാപകമായ ഭാവുകത്വത്തിനോടു വിമുഖനാക്കുകയും ചെയ്തിരുന്നു. രണ്ടാമൂഴം വായിക്കുമ്പോഴും അത്‌ അങ്ങിനെ തന്നെയായിരുന്നു.

നാലുകെട്ട്‌ വായിക്കുന്ന അതേ കാലത്തു തന്നെയാണു ഞാന്‍ സി.രാധാകൃഷ്ണന്റെ 'എല്ലാം മായ്ക്കുന്ന കടലും' 'പുഴമുതല്‍ പുഴവരെ'യും വായിക്കുന്നത്‌. രണ്ടു പേരുടേതും ഏതാണ്ട്‌ ഒരേ കഥാപരിസരം ആണ്‌. ആധുനികതയുടെ പെട്ടെന്നുള്ള വരവ്‌ ചിതറിച്ച സാമൂഹികവും സാമ്പത്തികവുമായ പുതിയ ജീവിതക്രമം! സാഹിത്യത്തിലെ 'ആധുനികത' അല്ല - നവോത്ഥാനവും ഡിമോക്രസിയും കൊമ്മ്യൂണിസവുമൊക്കെ തൊട്ടുതൊട്ടുവന്നപ്പോള്‍ കൂടെകൊണ്ടുവന്ന ഒരു ആധുനികത. 'ഇന്ദുലേഖ'യിലെ നായകനും നായികയും അടുത്ത തലമുറയ്ക്ക്‌ വഴിമാറിയ നേരത്ത്‌ കേരളത്തില്‍ ഉണ്ടായിവന്ന സാമൂഹികാവസ്ഥയാണ്‌ വിവക്ഷ. ഒരുപാടു പറഞ്ഞുകഴിഞ്ഞ നായര്‍ തറവാടുകളിലെ അക്കാല ഭ്രംശങ്ങളെകുറിച്ച്‌ ഇനിയും വേണ്ടതില്ല. അപ്പുണ്ണിയും സേതുവും ഒക്കെ ജീവിതപരിസരത്തുണ്ടായ തകര്‍ച്ചയെ, തകര്‍ച്ചയായി തന്നെ അനുഭവിച്ചു, ഒരു വാശി പോലെ. അതിനെ മനസ്സിലിട്ടു വറുത്തു. സത്താസങ്കീര്‍ണതകളിലെ നിഴലുകളില്‍ പാമ്പുകള്‍ ഇഴഞ്ഞുനടന്നു. സെയ്താലിയെ കൊല്ലണം. പക്ഷെ ഒരിക്കലും കൊല്ലുന്നില്ല. അമ്മിണിയേട്ടത്തിയെ പ്രാപിച്ചോ, അമ്മിണിയേട്ടത്തി നാഗത്തറയിലെ സര്‍പ്പത്തെ പോലെ പടര്‍ന്നോ..., ഭ്രമാത്മകതയുടെ ഇരുട്ടുകളിലാണു എല്ലാം സംഭവിക്കുന്നത്‌. ആത്മരതിയുടെ നിഗൂഢസ്ഥലികളിലൂടെ നടന്നിട്ടും നടന്നിട്ടും എം.ടി യുടെ കഥാപാത്രങ്ങള്‍ക്ക്‌ വരാണസിയില്‍ നിര്‍മ്മമമായി ഗംഗാസ്നാനം ആവുന്നില്ല.


നാലുകെട്ടിന്റെ ഇടനാഴികളിലും ഉള്ളറകളിലും ഇരുട്ടാണ്‌. പതിഞ്ഞ ശബ്ദങ്ങള്‍. അപ്പുണ്ണിയുടെ പേടിക്ക്‌ കറുത്ത നിറമുണ്ട്‌, അവന്റെ പ്രതികാരവാഞ്ചയ്ക്കും. നാലുകെട്ട്‌ ഇടിച്ചുകളഞ്ഞ്‌ കാറ്റും വെളിച്ചവും കടക്കുന്ന ചെറിയ വീടുവയ്ക്കണം എന്നു പറയുമ്പോഴും അതൊരു വിജയിയുടെ ലളിതമായ ആഹ്ലാദമല്ല. പതിഞ്ഞതും കറുത്തതും ആയ ഒരു ഗൂഢാനന്ദത്തിന്റെ പ്രകാശനമാണ്‌. ഈ ഭൗതീകപരിസരം എനിക്കു അന്യഥാബോധം വരുത്തുന്ന ഒന്നായിരുന്നു. എന്റെ ബാല്യകൗമാരങ്ങളുടെ ആത്മകഥ കഥാകാരന്‍ പറയണം എന്നല്ല. തന്റെ ആത്മാവിനെ വിന്യസിച്ച പരിസരങ്ങള്‍ എന്നില്‍ അനുഭവമായില്ല എന്നുമാത്രമാണത്‌. എന്റെ ഭൗതീക സാഹചര്യങ്ങളെ തകര്‍ത്ത്‌ ഒരു കാട്ടുവഴിയെങ്കിലും ആയില്ല എന്ന്‌. വലിയ ജനാലകളും വാതിലുകളുമുള്ള എന്റെ വീട്‌ പൂമുഖം മുതല്‍ അടുക്കള വരെ മലര്‍ക്കെ തുറന്നു കിടന്നു. കോഴിയും പൂച്ചയും പൂക്കലകിളികളും പറങ്കിയിലകളുടെ മണവും അതിലൂടെ അകത്തേക്കും പുറത്തേക്കും നിര്‍ബാധം സഞ്ചരിച്ചു. രാത്രികളില്‍ ഏറെനേരം മുറ്റത്ത്‌ കൂടാറുള്ള കുടുംബസദസ്സുകളില്‍ നിലാവും നക്ഷത്രങ്ങളും കൂട്ടുവരും. രാത്രിക്ക്‌ പോലും നല്ല വെട്ടം ഉണ്ടായിരുന്നു. വീടിന്‌ ഇരുണ്ട മൂലകളുണ്ടായിരുന്നില്ല. ആരെങ്കിലുമൊക്കെ എപ്പോഴും പെരുമാറുന്ന തുറന്ന ഇടങ്ങളെ ഉണ്ടായിരുന്നുള്ളു. നാലുകെട്ടിന്റെ ആത്മാവിനെ എനിക്കു അറിയുമായിരുന്നില്ല. ഒരു കത്തോലിക്കാ പരിസരത്തിന്റെ ദൂരം മാത്രമായിരുന്നോ അതെന്നു എനിക്ക്‌ ഉറപ്പു പോരാ. കാലത്തിന്റെയും ദേശത്തിന്റേയും ചരിത്രത്തിന്റേയും ദൂരവും ഉണ്ടായിരുന്നിരിക്കുമോ? വായനശാലയില്‍ സുലഭമായിരുന്ന റഷ്യന്‍ വിവര്‍ത്തനങ്ങളുടെ അനായാസവായന എങ്കില്‍ എന്തേ സാധിച്ചു എന്നത്‌ എന്നിട്ടും ബാക്കി കിടക്കുക തന്നെ ചെയ്യുന്നു.

പിന്നീട്‌, ഒരു സുഹൃത്തിന്റെ പഴയ നായര്‍ഗൃഹം പതിവായി സന്ദര്‍ശിക്കാന്‍ ഇടവന്നിരുന്നു. തെക്കന്‍തിരുവിതാംകൂറില്‍ നാലുകെട്ടുകള്‍ അധികമില്ലാതിരുന്നതുകൊണ്ടാവാം, കഴക്കൂട്ടത്തുപിള്ളയുടെ ചാര്‍ച്ച അവകാശപെട്ടിരുന്ന ആ ഭവനം അസാമാന്യമാംവിധം വലുതായിരുന്നെങ്കിലും നാലുകെട്ടായിരുന്നില്ല. അതിനുള്ളില്‍ ഇരുട്ട്‌ ഇഴഞ്ഞുനടക്കുന്നത്‌ ഞാന്‍ കണ്ടു. ഇടനാഴിയില്‍ നിന്നും തുടങ്ങുന്ന കോവണിയുടെ താഴെ പകല്‍നേരത്ത്‌ പോലും ആരും കാണാതെ സര്‍പ്പങ്ങള്‍ക്ക്‌ ഇണചേരാനാവും എന്നെനിക്കു തോന്നി. കറുത്ത തടികൊണ്ടുണ്ടാക്കിയ കോവണിപ്പടികള്‍ ഒട്ടും ശബ്ദമുണ്ടാക്കിയില്ല. മുകളിലെ സ്വന്തം മുറിയുടെ ചുമരില്‍ അവന്‍ ഒട്ടിച്ചു വച്ചിരുന്ന സമാന്താ ഫോക്സിന്റെ അര്‍ദ്ധനഗ്ന ചിത്രം പോലും ഒരു യക്ഷിയെ പോലെ തോന്നിച്ചു. അവിടെ നിന്നപ്പോള്‍ ഒരാള്‍ക്ക്‌ നാലുകെട്ട്‌ സ്വന്തം ആത്മകഥയായി വായിക്കാനായേക്കും എന്നെനിക്കു തോന്നി.

അതേ കാലദേശങ്ങള്‍ വ്യത്യസ്ഥമായാണ്‌ സി.രാധാകൃഷണനില്‍ പ്രവര്‍ത്തിച്ചു കാണുന്നത്‌. കുറേ വായനക്കാരെയെങ്കിലും മുഷിപ്പിക്കുംവിധം വാചാലതയോടെ കടന്നുവരുന്നത്‌ നാലുകെട്ടിന്റെ ഇരുട്ടല്ല. പ്രകൃതിയുടെ സൂക്ഷ്മവും സ്ഥൂലവുമായ സ്ഥലികളാണ്‌. ഒരോ പുല്‍ച്ചാടിയും ഓരോ പുല്‍നാമ്പും ഒരു മഴക്കാലത്തിന്റെ സ്പര്‍ശം. വിശപ്പിലും തകര്‍ച്ചയിലും പ്രസാദാത്മകതയുടെ വെട്ടം വീണുകിടപ്പുണ്ട്‌. വാശിയല്ല - വിട്ടുകൊടുക്കാനുള്ള, മാറിനടക്കാനുള്ള, ചെറിയ മോഹങ്ങളുടെ വിശാലമായ കാഴ്ചകളാണ്‌ അവിടെ. തൊടിയിലും പറമ്പിലും ഒരു നാടോടിയെപോലെ ചിത്രശലഭങ്ങള്‍ക്കും കാട്ടുമൈനകള്‍ക്കും പിറകേ തുള്ളിപോയ ഏതു ബാല്യത്തിനും, പിന്നീട്‌, ഈ വായന ഒരു കുളിരാവാതിരിക്കില്ല. കോരിച്ചൊരിയുന്ന ഇടവപ്പാതിയില്‍, കുടയിലെ പാറ്റാതിന്ന ചെറുദ്വാരത്തിലൂടെ തെറിക്കുന്ന ധൂളിയുടെ നനവില്‍ റബ്ബറിട്ട പുസ്തകം മാറില്‍ അടക്കിപിടിച്ച്‌ സ്കൂളിലേക്ക്‌ നടക്കുമ്പോള്‍ നാലുപാടുനിന്നും വന്നുമൂടുന്ന പ്രകൃതിയുടെ ആവരണം എനിക്കും ഓര്‍മ്മയുണ്ട്‌. പകയോടെയും ആര്‍ത്തിയോടെയും ജീവിക്കാനുള്ളതല്ല പ്രകൃതി എന്ന തോന്നല്‍ ഉണ്ടാവും. എം.ടിയുടെ നിളാപ്രേമം ഇത്രയും പച്ചയോടെ എന്നെ പ്രകൃതിയിലേക്ക്‌ ആവശ്യപെട്ടിട്ടില്ല.


കൗമാരത്തോടെ രതി അവസാനിക്കുന്നു, പിന്നീടു ലൈംഗീകത മാത്രമേ ഉള്ളൂ എന്ന്‌ ഒരു കഥാക്യാമ്പില്‍ വച്ച്‌ സി.വി.ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ലൈംഗീകത ഉള്‍പ്പെടെ സ്ത്രീപുരുഷ സങ്കലനത്തിന്റെ ഒരുപാട്‌ അനുഭവങ്ങളെ രതിയുടെ വിശാലകല്‍പ്പനയില്‍ പെടുത്തി നമ്മുടെ സാഹിത്യം വ്യവഹരിച്ചിട്ടുണ്ട്‌. പലപ്പോഴും അതൊരു സ്വപ്നാടനം പോലെ ആയിരുന്നു - അമ്മിണിയേട്ടത്തിയെ പോലെ. പകല്‍ വെട്ടത്തില്‍ അലിഞ്ഞില്ലാതാവുന്ന സ്വപ്നം. ജനിതകദുര്‍ഗുണം പോലെ രതിസ്പര്‍ശവുമായി നമ്മുടെ ഭാവുകത്വത്തില്‍ എന്നും ഒരു മുതിര്‍ന്ന സ്ത്രീ ഉണ്ടായിരുന്നു. സംഭവബഹുലം അല്ലായിരുന്നതിനാല്‍, ബാല്യം കൗമാരത്തിലേക്കും ഒരുപാടുദൂരം ഒപ്പം പോന്നതുകൊണ്ടാണോ എന്നറിയില്ല, അമര്‍ത്തിപിടിച്ച മാറിടങ്ങളില്‍ രതിയെക്കാള്‍ കാല്‍പനീകമായ വാത്സല്യത്തിന്റെ അനുഭവമായിരുന്നു എനിക്കു കൗതുകം. എം.ടിയെ വായിക്കുന്നതിനു മുന്‍പ്‌ എന്റെ കയ്യില്‍ എത്തപെട്ടത്‌ ഹരോള്‍ഡ്‌ റോബിന്‍സും സിഡ്നി ഷെല്‍ഡനുമായിരുന്നു. ഇരുട്ടും നാഗത്തറയും ഭ്രമാത്മകതയും ഒന്നും ഇല്ലാത്തൊരു ലോകം. പകല്‍ വെളിച്ചത്തില്‍ ലൈംഗീകതയുടെ സോഷ്യലിസ്റ്റ്‌ റിയലിസം. വളപ്പൊട്ടുകള്‍ ചിതറിയില്ല. നിഴലുകള്‍ ഇണപിരിയാതെ ഏതോ അപൂര്‍വഗന്ധങ്ങളുമായി മെഴുക്കുപുരണ്ട പായയില്‍ വീണുകിടന്നതും ഇല്ല, അടക്കിയ മര്‍മ്മരങ്ങളും സീല്‍ക്കാരങ്ങളും ഇല്ല. രതിമൂര്‍ഛയുടെ നിലവിളികള്‍ക്കൊടുവില്‍ കഥാപാത്രങ്ങള്‍ മറ്റു ജോലികളിലേക്ക്‌ വളരെ സ്വാഭാവികമായി എണീറ്റുപോയി. അമ്മിണിയേട്ടത്തി എന്റെ രതിമോഹങ്ങളിലെവിടെയും നീറിയിട്ടില്ല. വിമലയുടേയും സുധീര്‍കുമാര്‍ മിശ്രയുടേയും സംഭോഗവിവരണത്തിന്റെ ഭാവഗാനാത്മകതയില്‍ ഞാന്‍ ചിരിച്ചുപോയത്‌ കുറ്റബോധത്തോടെ ഓര്‍ക്കുന്നു. അമ്മിണിയേട്ടത്തിയെക്കാള്‍ അലട്ടിയത്‌ മായാസര്‍ക്കാര്‍ തന്നെയായിരുന്നു. ഒരു പക്ഷെ എനിക്കു കുറച്ചുകൂടി പരിചിതമായ ലോകത്തുനിന്ന്‌ എന്നെ അഭിമുഖീകരിച്ചവള്‍. വിവര്‍ത്തനത്തിലൂടെ കടന്നുചെന്നിട്ടും ശ്രീകൃഷ്ണ അലനഹള്ളിയെ അമ്മിണിയേട്ടത്തി ഒരുപാട്‌ മഥിച്ചു എന്നു വായിച്ചിട്ടുണ്ട്‌. ആ നല്ല എഴുത്തുകാരന്റെ അഭിരുചികളുമായി തട്ടിച്ചു നോക്കാന്‍ സ്വയം മുതിരുന്നില്ല. എന്നാലും എന്റെ ഒപ്പം ഒരുപാടുദൂരം യാത്രവന്നത്‌, ഇപ്പോഴും വരുന്നത്‌, മായാസര്‍ക്കാറാണ്‌. സങ്കീര്‍ണ വ്യഥകളുടെ രതിജന്യരോഗത്തിലൂടെയും കഴുകന്മാര്‍ ഇരകാത്തിരിക്കുന്ന ആത്മഹത്യാമുനമ്പിലൂടെയും ആ ശാസ്‌ത്രജ്ഞ എന്റെ ഭാവുകത്വത്തെ പിന്തുടരുന്നു.

ഒരു ഭാഷാദേശത്തിന്റെ ഉള്ളില്‍ തന്നെ ചില പ്രദേശങ്ങള്‍ക്കു നഷ്ടപെട്ടു പോകുന്ന സാംസ്കാരികമായ ഇടങ്ങളെ വെളിപ്പെടുത്താനും, വാത്സല്യം, രതി, ലൈംഗീകത എന്ന നേര്‍പരിണാമത്തിലെ വിട്ടുപോയ കണ്ണി ഉദാഹരിക്കപ്പെടാം. അതു പുസ്തക ആസ്വാദനത്തിന്റെ മാത്രം പ്രശ്നമാവില്ല. കത്തോലിക്കര്‍ (മതപരമല്ല സൂചന, സാംസ്കാരികമാണ്‌) മാത്രം വസിക്കുന്ന ഒരു പ്രദേശത്ത്‌ ജീവിക്കുകയും സ്കൂള്‍ വിദ്യാഭ്യസത്തിന്റെ നല്ലൊരു പങ്കും കത്തോലിക്ക കന്യാസ്ത്രീകളാലും പാതിരിമാരാലും നടത്തപെടുന്ന വിദ്യാലയങ്ങളിലായിരിക്കുകയും ചെയ്തതുകൊണ്ടാവും ഹിന്ദൂയിസത്തിനുള്ളില്‍, എന്തിന്‌ ക്രിസ്തീയതയ്ക്കുള്ളില്‍ തന്നെയുള്ള വര്‍ഗ്ഗീകരണങ്ങള്‍ ഒരുപാടു കാലം എനിക്കു അജ്ഞാതമായിരുന്നു. മലയാളത്തിലെ വായനയുടെ ആദ്യകാലങ്ങളില്‍ കടന്നുവന്ന നാലുകെട്ട്പോലുള്ള പല രചനകളും ഈ വിട്ടുപോയ സാംസ്കാരിക ഇടത്തെ ആര്‍ജ്ജിതജ്ഞാന സഞ്ചയത്തില്‍ ഉള്‍കൊള്ളാനാണ്‌ സഹായിച്ചത്‌. പ്രാപഞ്ചികവീക്ഷണമുള്ള അപ്പുവിന്റെ ലോകവും തേതിയേട്ടത്തിയുടെ വ്യഥകളും തുടങ്ങി ഏതാനും ചില വായനകള്‍ മാത്രമാണ്‌ പതിവു ഇടങ്ങളെ ഭേദിച്ച്‌ ഒരു അനുഭവമാകാനുള്ള ആര്‍ജവം കാണിച്ചത്‌. എന്നാല്‍ ഒരുപാട്‌ നാളുകള്‍ക്കു ശേഷം 'ഇന്ദുലേഖ' വായിക്കുമ്പോഴത്തേക്ക്‌ ഈ സാംസ്കാരിക ഇടം എന്നില്‍ ഹാജരുണ്ടായിരുന്നു എന്നു വേണം കരുതാന്‍. നിര്‍വ്യാജസ്വംശീകരണം അത്‌ സാധ്യമാക്കി. കാലഗണനയനുസരിച്ച്‌, ഈ തലതിരിഞ്ഞ വായനായോഗം അപ്പുണ്ണിയുടെ ജീവിതാവസ്ഥകളെ ഒരു സാംസ്കാരിക പഠനത്തിന്റെ തലത്തിലേക്ക്‌ ചുരുക്കി. രണ്ടാം വായനയില്‍ ആദ്യവായനയെക്കാള്‍ ഒരുപാട്‌ അര്‍ത്ഥങ്ങളും അനുഭവങ്ങളും ഉളവാക്കാന്‍ പര്യാപ്തമായ ആന്തരീക ഊര്‍ജ്ജം എന്തായാലും നാലുകെട്ടിന്‌ ഇല്ല.

ഇതേകാലയളവില്‍ തന്നെ വായിച്ചുതീര്‍ത്ത മറ്റൊരു കഥാലോകം ഉണ്ട്‌. കേശവദേവു മുതല്‍ വിലാസിനി വരെ അത്‌ ചിതറികിടക്കുന്നു. വിശ്വവും കുഞ്ഞിരാമനും രാധയും ശാന്തയും ഒക്കെ ഉള്‍പ്പെടുന്ന സുന്ദരന്മാരുടെയും സുന്ദരികളുടേയും വിശാലമായ ലോകം. സ്നേഹത്തിന്റേയും പകയുടേയും പ്രണയത്തിന്റേയും വഞ്ചനയുടേയും സ്വപ്നത്തിന്റേയും മോഹഭംഗങ്ങളുടേയും സംഭവബഹുലമായ വനപ്രദേശങ്ങള്‍. ജീവിതത്തിന്റെ ഒടുങ്ങാത്ത കഥകളായിരുന്നു ആ രചനകളില്‍ മുഴുവന്‍. ചിലന്തിവല പോലെ സങ്കീര്‍ണമായ അവസ്ഥാന്തരങ്ങള്‍. മനസ്സായിരുന്നില്ല അവിടെ കഥാപാത്രം, സാഹചര്യം ആയിരുന്നു. വിശ്വം വീട്ടില്‍ നിന്നിറങ്ങി ലക്ഷ്മികുട്ടിയമ്മയുടെ പടിക്കല്‍ ചെന്നു വീണതും, പിന്നീട്‌ അവിടെ വളര്‍ന്നു വലുതായതും വായനക്കാരന്‍ ചോദ്യം ചെയ്തില്ല. സാഹചര്യം അതായിരുന്നു. ചോദ്യം ചെയ്യലുകളെ അസാധുവാക്കും വിധം സംഭവങ്ങളൂടെ അനിവാര്യമായ അനന്തസാധ്യതകളെ ആ വലിയ നോവലുകള്‍ മുന്നോട്ടുവച്ചു. അവയ്ക്കൊരു സാര്‍വലൗകീകത്വം ഉണ്ടായിരുന്നു. പ്രത്യേകിച്ച്‌ ഒരു സാംസ്കാരിക ഇടത്തെ അവ പ്രതിനിധാനം ചെയ്തില്ല. പ്രാദേശികവും ജാതീയവുമായ അന്തരീക്ഷത്തെ മായ്ച്ചുകളയാന്‍, അവയെ അലിയിച്ചെടുക്കാന്‍ വ്യഗ്രതപ്പെട്ട ഒരു കഥാഭൂമിക. അതിനുമപ്പുറം, അവ സാംസ്കാരികസ്വത്വം അല്ല അന്വേഷിച്ചത്‌, മാനവികസ്വത്വം ആയിരുന്നു. ഇവയ്ക്കുശേഷം വന്ന അപ്പുണ്ണിയുടെ കഥ മലയാളത്തിലുണ്ടാക്കിയ ഭാവുകത്വപരിണാമത്തിന്റെ ജനപ്രിയത തെളിയിക്കുന്നത്‌ ഇത് ഉപരിപ്ലവമായിരുന്നു എന്നാണ്‌. വലിയ കഥകള്‍ പറഞ്ഞു എന്നതിനപ്പുറം വിശ്വത്തിന്റേയും രാധയുടേയും ലോകം പിന്നീട്‌ അസാധുവായി പോയി.

ഞങ്ങളുടെ ഗ്രാമത്തിന്റെ പുരാവൃത്തം അഞ്ചുനൂറ്റാണ്ടിനു പിറകില്‍നിന്ന്‌ വാമൊഴിയിലൂടെ പകര്‍ന്നു വന്നിട്ടുണ്ട്‌. പറങ്കികളുടെ വരവോടെയാണ്‌ അത്‌ ആരംഭിക്കുന്നത്‌. ഒരു ഞാവല്‍ മരത്തിനു ചുറ്റും ആരംഭിച്ച ഗ്രാമചരിത്രത്തിന്റെ എല്ലാ ഇഴകളും വാമൊഴിയിലൂടെ വന്നതുകൊണ്ടുതന്നെ, വിശുദ്ധ ഫ്രാന്‍സീസ്‌ അസ്സീസിയുടെ സന്ദര്‍ശനം ഉള്‍പ്പെടെ വസ്തുതകളെല്ലാം സംശയാസ്പദമായിത്തീരുന്നു. പള്ളിയുടെ ചുറ്റുവട്ടത്ത്‌ എഴുതിവയ്ക്കപെട്ട ചരിത്രത്തിനും ബാക്കിയായ ചരിത്രസ്മാരകങ്ങള്‍ക്കും നൂറുവര്‍ഷത്തിനപ്പുറത്തേക്ക്‌ ആയുസ്സും ഇല്ല. പോഞ്ഞിക്കര റാഫിയുടെ 'ഓരാ പ്രൊ നോബിസ്‌' വായിച്ചപ്പോള്‍ പക്ഷെ ചരിത്രത്തിന്റെ ചാര്‍ച്ച അത്ഭുതപ്പെടുത്തി. അങ്ങിനെയൊക്കെ ആണല്ലോ ചില ചരിത്രസാധ്യതകളില്‍ അകാരണമായി വിശ്വസിച്ചു പോവുക. ഇതൊക്കെ ഇവിടെ സൂചിപ്പിക്കാന്‍ കാരണം, എന്റെ അങ്ങേഅറ്റത്തെ ഓര്‍മ്മയിലും, അമ്മയില്‍ നിന്നു പകര്‍ന്നു കിട്ടിയ ഓര്‍മ്മയിലും, പൊതുവേ കേരളത്തില്‍ നിലനിന്നിരുന്ന കൂട്ടുകുടുംബത്തിന്റെ അംശങ്ങള്‍ ഞങ്ങളുടെ ഭാഗത്തു നിലനിന്നതായി സൂചനകളില്ല. ഒരു വീട്ടില്‍ ഒന്നിലേറെ കുടുംബങ്ങള്‍ താമസിച്ചിരുന്നിരിക്കാം എങ്കിലും മരുമക്കത്തായം സാധ്യമാക്കുന്ന കൂട്ടുകുടുംബത്തിന്റെ അധികാരഘടന ഉണ്ടായിരുന്നില്ല എന്നു വേണം കരുതാന്‍. അതു സാധ്യമാക്കിയ ചില തുറസുകളും സ്വാതന്ത്ര്യങ്ങളും വളരെ മുന്‍പേ അവിടെ പ്രകടമായിരുന്നു. അവിടെ വലിയ ഭൂവുടമകള്‍ ഉണ്ടായിരുന്നില്ല. കുടിയാന്മാരും ഉണ്ടായിരുന്നില്ല. സമ്പത്തും ദാരിദ്ര്യവും പരിമിതമായിരുന്നു. ഒന്നില്‍നിന്ന്‌ മറ്റൊന്നിലേക്ക്‌ ഒരു ചുവടുവയ്പ്പിന്റെ അകലമേ ഉണ്ടായിരുന്നുള്ളു. കഥകളി കാണാന്‍ വേണ്ടി രാവുകള്‍ ഉറക്കമിളയ്ക്കുന്നതോ, ഏതെങ്കിലും വീടിന്റെ പിന്നമ്പുറത്ത്‌ കഞ്ഞി കുമ്പിളില്‍ വിളമ്പുന്നതോ വന്യമായ സ്വപ്നമായിരുന്നു. നാലുകെട്ടുകളുടെ തകര്‍ച്ചയും മരുമക്കാത്തായത്തില്‍ നിന്നും മക്കത്തായത്തിലേക്കുള്ള മാറ്റവും അതു ഉളവാക്കിയ മനുഷ്യബന്ധങ്ങളിലെ ശൈഥില്യവം, ഈ ജീവിതപരിസരം കൊണ്ടു തന്നെ, അന്യമായിരുന്നു. സാംസ്കാരികം എന്നതിനപ്പുറം, ഈ വ്യത്യാസങ്ങളുടെ തീവ്രതയെ നിലനിര്‍ത്തുന്നത്‌, സാമ്പത്തികമായ ഒരു അധികാര ഘടനയാണ്‌. ഈ ഘടനയില്‍ നിന്നാണ്‌ സംസ്കാരത്തിന്റെ വ്യതിരക്തതകള്‍ ഉണ്ടാവുന്നതു എന്നു മനസിലാക്കാം. ഒന്നാമതായി വലിയ കൃഷിയിടങ്ങള്‍ നാലുകെട്ടിനു ചുറ്റും നിലനിര്‍ത്തിയിരുന്ന സമ്പത്തിന്റെ പ്രഭയേയും അതുളവാക്കിയിരുന്ന വര്‍ഗ്ഗീകരണങ്ങളുടെയും അഭാവം ജനിതകമായി തന്നെ തുടര്‍ന്നുവന്നതിനാലാവും, അപ്പുണ്ണിയുടെ ചില പ്രത്യേക ജീവിതചുറ്റുപാടുകളില്‍ മാത്രം നിലനില്‍ക്കുന്ന വൈകാരികതകള്‍ അത്രത്തോളം എന്നെ ഏശാതെ പോയത്‌. എന്നാല്‍ അതു മാത്രം ആവാനും വഴിയില്ല. അങ്ങിനെ ആണെങ്കില്‍ അപ്പുവും അതുപോലെ കടന്നു പോവണമായിരുന്നു.

എം.ടി ആശയത്തിലും ഭാവുകത്വത്തിലും സൃഷ്ടിച്ച, അതുവരെ തുടര്‍ന്നു വന്ന ഒരു അനുശീലനത്തിന്റെ വ്യതിയാനം തന്നെയാവണം ഇതിനു കാരണം. രാധയും വിശ്വവും അവരുടെ തലമുറയും നിലനിര്‍ത്തിയ ഒരു സാമൂഹ്യാവസ്ഥ ഉണ്ട്‌. അവിടെ തെറ്റിനും ശരിക്കും നിയതമായ രൂപം ഉണ്ടായിരുന്നു. തെറ്റിന്റെ ഗണത്തിലും ശരിയുടെ ഗണത്തിലും പെടുത്താവുന്നവകളൊക്കെ മൂര്‍ത്തമായിരുന്നു. എം.ടി. ഇതിനെ കശക്കിക്കളഞ്ഞു. സ്വാര്‍ത്ഥതയെ മന്യവല്‍ക്കരിച്ചു. പാപബോധത്തെ സാമാന്യവല്‍ക്കരിച്ചു. സ്വയം കൃതഘ്നതയോടെ, നന്ദികേടിന്റെ ആത്മനിന്ദയോടെ ഒരോ വ്യക്‌തിക്കും വിജയി ആയി തന്നെ നില്‍ക്കാം എന്നു എം.ടി യുടെ നായകന്മാര്‍ സമൂഹത്തിന്റെ മാറിവരുന്ന അഭിരുചികളോട്‌ ഒത്തുനിന്ന്‌ കാണിച്ചുകൊടുത്തു. പാപബോധത്തിന്റെ ഇരുണ്ട ഗലികളിലൂടെ നടന്നെത്തുന്നവന്‍, എന്തൊക്കെ നേടിയാലും, പരാജിതന്‍ തന്നെ എന്ന അതുവരെ തുടര്‍ന്നു വന്ന ആത്മീയത എം.ടി കടപുഴകി കളഞ്ഞു. പുതിയ മധ്യവര്‍ഗ്ഗത്തിന്റെ രുചിഭേദങ്ങളെ ഇതു വല്ലാതെ തൃപ്തിപ്പെടുത്തി. നന്നായി ജീവിക്കുക എന്നതിന്റെ പ്രതീക്ഷാനിര്‍ഭരത ഇത്രയും ഗൂഢവും ഇരുണ്ടതും ആവാന്‍ പാടുണ്ടോ എന്ന തോന്നല്‍ തന്നെയാവും അപ്പുണ്ണിയില്‍ നിന്നും അപ്പുവിലേക്കുള്ള ദൂരം. പുതിയകാലത്തിന്റെ വ്യഥകളിലൂടെ ഒറ്റക്കു നടക്കേണ്ടവന്റെ വെട്ടമുള്ള ഒരു വഴിയെങ്കിലും അപ്പുവിന്റെ ജീവിതം പ്രകാശിപ്പിച്ചിരുന്നു. അതു വിശ്വത്തിന്റേയും രാധയുടെയും പിന്തുടര്‍ച്ചയും ആയിരുന്നില്ല. പുതിയലോകത്ത്‌ ചെന്നുവീണ മലയാളിയുടെ അത്രയും സ്വാര്‍ത്ഥമല്ലാത്ത, അത്രയും ആര്‍ത്തിയില്ലാത്ത, കുറച്ചുകൂടി നിര്‍മ്മമമായ, കണ്ണുനിറഞ്ഞിരുന്നാലും ചിരിക്കാനാവുന്ന ഒരു വഴി. ജന്മരാശിയാല്‍ 'ആധുനികത' നേരിട്ട്‌ അനുഭവിക്കാന്‍ വിധിക്കപ്പെടാത്ത ഒരുവന്‍ എന്ന നിലയ്ക്ക്‌, വ്യകതിപരമായി തിരഞ്ഞെടുപ്പിന്റെ ഭൂമിക എനിക്കു കുറച്ചുകൂടി എളുപ്പമായിരുന്നു. അധുനികതയുടെ തിരതള്ളല്‍ കഴിഞ്ഞ്‌ 'ആധുനികരെ'ല്ലാവരും എം.ടിയില്‍ ചെന്നടിയുന്നത്‌ കാണുമ്പോള്‍, കാലത്താല്‍ തോല്‍പ്പിക്കപ്പെടാതെ രക്ഷപെടാന്‍ സാധിച്ചതിനു നന്ദി തോന്നുക പ്രായത്തോടും കൂടിയാണ്‌.

അപ്പുണ്ണി നാലുകെട്ട്‌ പൊളിച്ചുകളഞ്ഞിട്ട്‌ അന്‍പത്‌ വര്‍ഷം തികയുന്നു. ഒരു വെളിച്ചപ്പാട്‌ തന്നെ വഞ്ചിച്ച ദൈവത്തെ കാര്‍ക്കിച്ചുതുപ്പിയതും ആ അടുത്താണ്‌. ഈ അന്‍പതു കൊല്ലത്തിന്റെ ആദ്യപകുതിയില്‍ നമ്മള്‍ നാലുകെട്ടുകള്‍ പൊളിച്ചു, ദൈവങ്ങളെ പുച്ഛത്തോടെ നോക്കി. എന്റെ കുട്ടികാലത്ത്‌, പള്ളിമുറ്റത്തെ മരച്ചുവട്ടില്‍ ഞായറാഴ്ച്ചകളില്‍ നടന്നിരുന്ന കാറ്റിക്കിസം ക്ലാസുകള്‍ അയഞ്ഞതും രസാവഹങ്ങളും ആയിരുന്നു. ഇത്തിരികൂടി മുതിര്‍ന്നപ്പോള്‍ പഠിപ്പിക്കാന്‍ വരുന്ന കന്യാസ്ത്രീകളോടു വിവാഹം എന്ന കൂദാശയെകുറിച്ചും, അതിന്റെ തുടര്‍ച്ചകളെകുറിച്ചും കുസൃതിചോദ്യങ്ങള്‍ എറിഞ്ഞു കളിച്ചിരുന്നു. അവരും കൂട്ടത്തില്‍ ചേര്‍ന്നു ചിരിച്ചു. എന്റെ മക്കളെ മതപഠനത്തിനു വിടേണ്ട കാലമായപ്പോഴേക്കും സംഗതികള്‍ മാറിപോയിരുന്നു. പരിശീലിപ്പിക്കപ്പെട്ട അദ്ധ്യാപകരും പ്രിന്‍സിപ്പാളും ഒക്കെയായി ഒരു വിദ്യാലയത്തിന്റെ കര്‍ക്കശമായ ചിട്ടവട്ടങ്ങള്‍ വന്നു. പൊളിച്ചുകളഞ്ഞ നാലുകെട്ടുകളുടെ സ്ഥാനത്ത്‌ മാത്രമല്ല, ഞങ്ങളൂടെ ഗ്രാമത്തിലും കോണ്‍ക്രീറ്റ്‌ നാലുകെട്ടുകള്‍ പൊന്തി. ഈ അന്‍പതു കൊല്ലത്തിന്റെ രണ്ടാമത്തെ പകുതിയില്‍, പൊളിച്ചതെല്ലാം കുറച്ചുകൂടി തീവ്രമായി നമ്മള്‍ കെട്ടിയുയര്‍ത്താന്‍ തുടങ്ങി. അധികാരഘടനയുടെ സാംസ്കാരിക പരിസരം മാറി, സമ്പത്തിന്റെ ഉറവിടം ഭൂസ്വത്ത്‌ മാത്രമല്ലാതായി മാറി. ഭൂസ്വത്ത്‌ ഇല്ലാതെയും നാലുകെട്ടുകള്‍ക്ക്‌ ഉയരാം എന്നായി. കഥകളിയെത്തിയില്ലെങ്കിലും പള്ളിപെരുന്നാളിനോടനുബന്ധിച്ചുള്ള കലാമത്സരങ്ങളിലും മറ്റും, നാട്ടുകാരായ പെണ്‍കുട്ടികള്‍ ശാസ്ത്രിയനൃത്തങ്ങള്‍ ആടുന്നതു കണ്ടു. കേരളം അന്‍പത്‌ വര്‍ഷം കൊണ്ട്‌ ഒരു വലിയ വൃത്തം പൂര്‍ത്തിയാക്കി. അപ്പുണ്ണി പൊളിച്ച നാലുകെട്ട്‌ ബാക്കിയാക്കിയ ആകാശത്തെ ആണ്‌ അന്ന്‌ പുതിയ ലോകത്തിലേക്കുള്ള വാതായനമായി നമ്മള്‍ കണ്ടത്‌. വളരെ ക്ഷണികമായിരുന്നു ആ നിരാസങ്ങള്‍. ആ അകാശങ്ങള്‍ വീണ്ടും അടഞ്ഞുപോയി.

എങ്കിലും, യോജിക്കാനായാലും വിയോജിക്കാനായാലും സ്നേഹത്തോടെയാണ്‌ ഞാന്‍ അപ്പുണ്ണിയേയും അപ്പുവിനേയും ഓര്‍ത്തെടുക്കുക. ആകാശം അടച്ചുകൊണ്ട്‌ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടത്തിന്റെ പത്താം നിലയിലെ ഫ്ലാറ്റിലിരുന്ന്‌ അപ്പുണ്ണിയുടെയും അപ്പുവിന്റെയും ഒപ്പം അലഞ്ഞുനടക്കുമ്പോള്‍, ഒരു നരഭോജിയെ പോലെ അവരെയൊക്കെ ചവച്ചുതിന്ന, എന്റെ രമണീയ കാലത്തിലൂടെയാണ്‌ ഞാന്‍ നടക്കുന്നത്‌.

00

2008 മാർച്ചിലെ 'തർജ്ജനി'യിൽ പ്രസിദ്ധീകരിച്ചത്.

00 

Thursday, 4 September 2014

ഭാഷാവരം

ഭാഷോല്‍പ്പത്തിയെക്കുറിച്ച്‌ വിവിധങ്ങളായ ആശയഗതികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും സംഘകാലത്തിനപ്പുറത്ത്‌ നിന്നുതന്നെ മലയാളം ഭാഷാവ്യതിരക്തത നിലനിര്‍ത്തിയിരുന്നു എന്നാണ്‌ ഏറ്റവും പുതിയ ഭാഷാചരിത്രം അവകാശപ്പെടുന്നത്‌. മൂലദ്രാവിഡത്തില്‍ നിന്നും സ്വഗോത്രഭാഷകളായ തമിഴും തെലുങ്കും കന്നഡവും കൊഡകുമൊക്കെ വേര്‍പിരിഞ്ഞ കാലത്ത്‌ തന്നെ, സ്വന്തമായ സ്വത്വഗുണങ്ങള്‍ മലയാളം കാണിച്ചിരുന്നു. ഒരേസമയം രണ്ടു സ്വതന്ത്രഭാഷകളായി മലയാളവും തമിഴും പരിണമിക്കുകയായിരുന്നു.

ഒന്നാം ചേരസാമ്രാജ്യത്തിലാണ്‌ കേരളത്തിന്റെ ചരിത്രം ഏറെക്കൂറെ മൂര്‍ത്തമാവുന്നത്‌ എന്നണല്ലോ പണ്ഡിതമതം. ഒന്നാം ചേരസാമ്രാജ്യത്തിന്റെ ആസ്ഥാനം കാരുര്‍ ആയിരുന്നു. കൊടുങ്ങല്ലൂരിനടുത്തുള്ള തിരുവഞ്ചിക്കുളമാണ്‌ ഇതെന്നു കരുതപ്പെടുന്നു. ക്രിസ്താബ്ദത്തിനു മുന്‍പുള്ള ചേര, ചോള, പാണ്ഡ്യ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ വ്യക്തമായി നിജപ്പെടുത്തുക പ്രയാസമാണ്‌. ഒന്നാം ചേരസാമ്രാജ്യത്തിന്റെ വിസ്‌തൃതി കേരളത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്നില്ല. ചേരരാജാവായ നെടുംചേരലാതന്റെ കാലത്ത്‌ അതു വളരെ വിപുലമായിരുന്നു. അതിനാല്‍ 'ഇമയവരമ്പന്‍' (ഹിമാലയം അതിര്‍ത്തിയായുള്ളവന്‍) എന്ന ബഹുമതിയും അദ്ദേഹത്തിനു ചാര്‍ത്തികിട്ടിയിരുന്നു. സഹ്യപര്‍വ്വതത്തിനു അപ്പുറവും ഇപ്പുറവും എന്ന ഒരു നിര്‍ണയനം ഉണ്ടായിരുന്നില്ല.

എന്നാല്‍ ചേരസാമ്രാജ്യം ഇന്നത്തെ കേരളത്തിന്റെ എല്ലാ ഭാഗവും ഉള്‍ക്കൊണ്ടിരുന്നില്ല. കൊടുങ്ങല്ലൂരിനു തെക്ക്‌ മറ്റൊരു സ്വതന്ത്രരാജ്യം വേണാട്‌ എന്നാണു അറിയപ്പെട്ടിരുന്നത്‌. എ.ഡി 892-ലെ തരിസാപ്പള്ളി ചെപ്പേടുകളിലാണ്‌ വേണാടെന്ന പേരു ആദ്യമായി പരാമര്‍ശിക്കപെടുന്നത്‌ ('വേണാടു വാഴ്‌കിന്റെ അയുനടിക തിരുവടി'). രാജാവ്‌ എന്ന നിലയ്ക്ക്‌ പ്രാചീനഭാഷയില്‍ ഉപയോഗിച്ചിരുന്ന ചിറ്റരചന്‍ എന്നതിന്റെ മറ്റൊരു രൂപമാണ്‌ വേള്‍. വേള്‍കുലം എന്ന പരാമര്‍ശവും കാണുകയാല്‍ ഒരു വംശത്തെ സൂചിപ്പിക്കുന്നുകൂടിയുണ്ട്‌ ആ വാക്ക്‌ എന്നും അനുമാനിക്കാം. വേളുകളുടെ നാട്‌ എന്നത്‌ തരിസപ്പള്ളി ചെപ്പേടുകളുടെ കാലമാവുമ്പോഴേക്കും വേണാടായി പരിണമിക്കുകയായിരുന്നു.

വേണാടിലെ പ്രാചീന ജനതതി ആയ്‌(യാദവ) വംശജരായിരുന്നു. ക്രിസ്താബ്ദത്തിനു മുന്‍പ്‌ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരം മുഴുവന്‍ കച്ചവടസംബന്ധമായി നിലനിര്‍ത്തിയിരുന്നത്‌ ഗുജറാത്തികളായിരുന്നു. കച്ചവടതലവന്മാര്‍ എന്ന അര്‍ത്ഥത്തില്‍ അവരെ 'ശ്രേഷ്ഠി'കള്‍ എന്നു വിളിച്ചിരുന്നു ('ചെട്ടികള്‍' എന്നു പരിണാമ രൂപം). കച്ചവടതാവളങ്ങള്‍ സംരക്ഷിക്കാനായി ഗുജറാത്തികള്‍ സ്വന്തം നാട്ടില്‍ നിന്നും കൊണ്ടുവന്ന ആയ്‌കളാണ്‌ വേണാടിന്റെ ജനപഥമായി വളര്‍ന്നത്‌. തൊല്‍ക്കാപ്പിയത്തിന്റെ ആഖ്യാനത്തില്‍ (നചിനാര്‍ക്കിനിയര്‍-എ. ഡി 14) ആയ്‌കള്‍ ദ്വാരകയില്‍ നിന്നും കുടിയേറിയ യാദവരാണെന്നു പറയുന്നുണ്ട്‌. സംഘകൃതികളിലും (1-3 നൂറ്റാണ്ട്‌) ടോളമിയുടെ പരാമര്‍ശത്തിലും (2-ാ‍ം നൂറ്റാണ്ട്‌) ആയ്‌കളുള്ളതുകൊണ്ട്‌, ഈ കുടിയേറ്റം നടന്നത്‌ ക്രിസ്തുവിനു മുന്‍പാണെന്നു ന്യായമായും കരുതാം.

പ്രാദേശികമായ വകഭേദങ്ങള്‍ നിലനിന്നിരിക്കാം എങ്കിലും, മുകളില്‍ സൂചിപ്പിച്ച പ്രദേശങ്ങളില്‍ എല്ലാം ഭാഷ പൊതുവേ ഒന്നു തന്നെയായിരുന്നു. അഞ്ചാം നൂറ്റാണ്ടിനു മുന്‍പ്‌ എഴുതപ്പെട്ട തൊല്‍ക്കാപ്പിയം എന്ന ചെന്തമിഴ്‌ വ്യാകരണഗ്രന്ഥത്തില്‍ ഇങ്ങിനെ കാണുന്നു;
"വട വേങ്കടം തെന്‍ കുമാരി
അയിടൈ തമിഴു കൂറും നല്ലുലകത്തു"
വടക്ക്‌ തിരുപ്പതി വെങ്കിടാചലം മുതല്‍ തെക്കു കന്യാകുമാരി വരെ ഒരു ഭാഷയാണ്‌ സംസാരിച്ചിരുന്നത്‌ എന്നു ഇതില്‍ നിന്നു വ്യക്തം. തമിഴ്‌ എന്ന പേരില്‍ അക്കാലത്തെ ഭാഷ അറിയപ്പെട്ടിരുന്നേക്കാമെങ്കിലും, മലയാളഭാഷയുടെ പൂര്‍വ്വരൂപം എന്ന നിലയ്ക്കുള്ള ആധികാരികതയൊന്നും തമിഴിനു അവകാശപ്പെടാനാവില്ല. ഭാഷാപരമായ പരിണാമങ്ങള്‍ ഈ പ്രദേശങ്ങളില്‍ മുഴുവന്‍ ഒരേസമയം സംഭവിക്കുകയായിരുന്നു എന്നു തന്നെ വേണം കരുതാന്‍.

ക്രിസ്തതാബ്ദത്തിനു മുമ്പും പിമ്പും നാലഞ്ച്‌ നൂറ്റാണ്ട്‌ കേരളമുള്‍പ്പെടയുള്ള തമിഴകത്ത്‌ നിലനിന്നിരുന്നത്‌ ജൈന-ബുദ്ധമതങ്ങള്‍ ആയിരുന്നു. കടലിലൂടെയുള്ള കച്ചവടം അക്കാലത്ത്‌ ചലനാത്മക്മായിരുന്നതിനാലും, ഇന്ത്യന്‍ കച്ചവടക്കാരായ ഗുജറാത്തികളും അവരുടെ സില്‍ബന്ധികളായ യാദവരും ജൈനമതവിശ്വാസികളായിരുന്നതിനാലും സ്വാഭാവികമായി ഈ മതങ്ങള്‍ക്ക്‌ അക്കാലത്ത്‌ നല്ല പ്രചാരം ലഭിച്ചിരുന്നിരുന്നു. ഇവ കേരളത്തില്‍ എത്തുന്നതിനു മുന്‍പുള്ള ചരിത്രം വളരെ നേര്‍ത്തതാവുകയാല്‍, പെയ്ഗന്‍ രീതിയിലുള്ള അനുഷ്ഠാനങ്ങളായിരിക്കാം നിലനിന്നിരുന്നത്‌ എന്നു കരുതകയേ നിവൃത്തിയുള്ളു. പക്ഷെ അവ എത്രത്തോളം തദ്ദേശ്ശിയമായി തുടര്‍ന്നിരുന്നു എന്നു നിര്‍ണയിക്കുക വയ്യ. കച്ചവട സംബന്ധമായി പേര്‍ഷ്യന്‍, ജൂത, അറബ്‌ വംശങ്ങള്‍ ഇവിടേക്കു വന്നിരുന്നു എന്നതുകൊണ്ടു അവരുടെ പെയ്ഗന്‍ അനുഷ്ഠാന രീതികളുടെ പ്രതിഭലനം കേരളത്തിലെ ആദിമ ഗോത്രസമൂഹങ്ങളുടെ അനുഷ്ഠാനങ്ങളില്‍ ഉണ്ടായിരുന്നിരിക്കാം. അതിനുമപ്പുറം, ഉത്തരേന്ത്യയില്‍ ഹിന്ദുമതത്തിനുള്ളില്‍ നിലനിന്നിരുന്ന ചാതുര്‍വര്‍ണ്യവ്യവസ്ഥിതിക്കു ബദലായി ഉയര്‍ന്നുവന്ന ജൈന-ബുദ്ധ ഭക്തിപ്രസ്ഥാനങ്ങള്‍ മാനവികവും, ത്യാഗപൂര്‍ണവുമായ ഒരു തലത്തില്‍ വ്യപനം നടത്തുകയാണ്‌ ഉണ്ടായത്‌. നിലനില്‍പ്പിന്റെ സങ്കീര്‍ണസമസ്യകള്‍ അന്വേഷിക്കുന്ന ഒരു ജീവിത വൃത്തിയോട്‌ ക്രിസ്തുവിനു മുന്‍പുതന്നെ കേരളം പരിചയപ്പെട്ടിരുന്നു എന്ന്‌ ഇതു ഏറെക്കൂറെ ഉറപ്പുതരുന്നുണ്ട്‌. പില്‍ക്കാലചരിത്രം അന്വേഷിച്ചാല്‍ സാംസ്കാരികവും ഭാഷാപരവും ആയി ഈ മതബോധം സഹ്യനപ്പുറത്ത്‌ എന്നതിനെക്കാളേറെ ഇപ്പുറത്താണ്‌ വ്യതിരക്തതയുടെ ബീജാവാപം നടത്തിയത്‌ എന്നു കാണാം.

ഭാഷയില്‍ പ്രകടവും മൂര്‍ത്തവുമായ വ്യത്യസ്ഥതയോടെ കേരളം അടയാളപ്പെടുന്നത്‌ രണ്ടാംചേരസാമ്രാജ്യ കാലത്താണ്‌. എ. ഡി 832-ല്‍ എഴുതപ്പെട്ട 'വാഴപ്പള്ളി ശാസനം' ആണ്‌ ഇതുവരെ കണ്ടെടുക്കപെട്ട, മലയാളത്തിന്റെ സ്വത്വഗുണങ്ങള്‍ കാണിക്കുന്ന ആദ്യത്തെ രേഖ; "നമശ്ശിവായ. ശ്രീ. രാജാധിരാജ പരമേശ്വരഭട്ടാരക രാജശെഖരവേദര്‍ക്കുച്ചെല്ലാനിന്റെ യാണ്ടു വന്നിരണ്ട്‌. അവ്വാണ്ടു തിരുവാറ്റുവായ്‌ പതിനെട്ടുനാട്ടാരും വാഴൈപ്പള്ളി ഊരാരുംകൂടി രാജശേഖരദേവര്‍ ത്രികൈക്കീഴു വൈതുചെയ്ത കച്ചം (നമശ്ശിവായ. ശ്രി രാജാധിരാജ പരമേശ്വര ഭട്ടാരക രാജശേഖരദേവര്‍ ഭരണം ഏറ്റെടുത്തതിന്റെ പന്ത്രണ്ടാം വര്‍ഷമാണിത്‌. ഈ വര്‍ഷം തിരുവാറ്റുവായി എന്ന സ്ഥലത്തെ പതിനെട്ടുനാട്ടാരും വാഴപ്പള്ളി ക്ഷേത്രത്തിന്റെ ഭരണാധികാരികളും കൂടി രാജശേഖരദേവരുടെ ത്രിക്കൈകീഴില്‍ വച്ചുണ്ടാക്കിയ ഉടമ്പടിയാണിത്‌)". അക്കാദമികമായി ഒരു ഭാഷയുടെ ഉല്‍പ്പത്തികാലമായി കണക്കാക്കുന്നത്‌ ആ ഭാഷ ആദ്യമായി എഴുതപ്പെട്ട കാലമാണ്‌. വാമൊഴിയുടെ ചരിത്രത്തിനു തെളിവുകളില്ല എന്നതിനാലാവുമത്‌. ആ നിലയ്ക്ക്‌ മലയാളഭാഷയുടെ പ്രഭവം വാഴപ്പള്ളി ശാസനത്തിന്റെ കാലമായ എ. ഡി. 832-ആണ്‌ എന്നു നിജപ്പെടുത്തേണ്ടിയിരിക്കുന്നു.

വാഴപ്പള്ളിശാസനത്തില്‍ മലയാളം ഒരു സ്വതന്ത്രഭാഷയായി സഞ്ചാരം ആരംഭിക്കുന്നതിനു മുന്‍പ്‌ മൂന്നോ നാലോ ശതകത്തില്‍ ശിഥിലമായ ഒന്നാം ചേരസാമ്രാജ്യത്തിനു ശേഷം, ഒന്‍പതാം നൂറ്റാണ്ടുവരെ കേരളത്തിന്റെ ചരിത്രത്തെ പ്രകാശിപ്പിക്കാന്‍ പര്യാപ്തമായ തെളിവുകളൊന്നും ലഭ്യമല്ല. ഒന്നാം ചേരസാമ്രാജ്യം ശിഥിലമായി പോയതിനാല്‍ കേരളചരിത്രം ഇരുണ്ടുപോയി എന്നതിനെക്കാള്‍, ചരിത്രത്തിലേക്കുള്ള വഴികള്‍ അടഞ്ഞുപോയതിനാല്‍ ആ സാമ്രാജ്യത്തിന്റെ നൈരന്തര്യം കോര്‍ത്തെടുക്കാന്‍ പില്‍ക്കാല ചരിത്രകാരന്മാര്‍ക്ക്‌ സാധിക്കാതെവന്നു എന്നതാവും കൂടുതല്‍ സത്യോന്മുഖം. ഈ മൂന്നാല്‌ നൂറ്റാണ്ടുകളിലൂടെയാണ്‌ സനാധന ഹിന്ദുധര്‍മ വിശ്വാസികളായ ഒരു ആര്യവര്‍ഗം തെക്കന്‍ ഇന്‍ഡ്യയില്‍ എത്തിയത്‌ എന്നാണ്‌ കരുതപ്പെടുന്നത്‌. അതിനു പ്രത്യക്ഷത്തില്‍ ഒരു അധിനിവേശ സ്വഭാവം ഉണ്ടായിരുന്നു എന്നു പറയുക വയ്യ. സംസ്കൃതഭാഷാപണ്ഡിത്യവും തര്‍ക്കശാസ്ത്രവുമൊക്കെ നല്‍കിയ ഒരുതരം ആധികാരികത അവര്‍ നിലനിര്‍ത്തിയിരുന്നു. പല രാജസദസ്സുകളിലും, ജീവിതത്തെയും പരജീവിതത്തെയും കുറിച്ചു നടന്നിരുന്ന അന്യോന്യങ്ങളില്‍ ബുദ്ധജൈന സന്യാസിമാരെ പരാജയപ്പെടുത്താന്‍ ഇവര്‍ക്കായി. താഴെതട്ടിലുള്ള ഒരു സങ്കലനം എന്നതിനെക്കാള്‍, രാജാക്കന്മാരുള്‍പ്പെടെയുള്ള ഉപരിവര്‍ഗ്ഗത്തെ സ്വാധീനിച്ചുകൊണ്ടായിരുന്നു അവര്‍ കേരളം കീഴടക്കിയതും പിന്നെ ഏതാണ്ട്‌ പത്തുനൂറ്റാണ്ടോളം അരങ്ങിനു പിന്നില്‍ നിന്നു ഭരണം നടത്തിയതും. എന്നാല്‍ ഇന്നത്തെ തമിഴകത്തിന്റെ ഭാഗത്ത്‌, ബുദ്ധജൈനമതങ്ങളെ നാമാവശേഷമാക്കാന്‍ ബ്രാഹമണിസം വലിയ ക്രൂരതകള്‍ക്ക്‌ ഇടം നല്‍കിയിട്ടുണ്ടെന്നു കാണുന്നു. എ. ഡി 640 മുതല്‍ 670 വരെ ഭരണത്തിലുണ്ടായിരുന്ന പാണ്ഡ്യരാജാവ്‌ ശൈവമതത്തിലേക്ക്‌ മാറുകയും എതാണ്ട്‌ 8000-ത്തോളം ജൈനപണ്ഡിതന്മാരെ തൂക്കിലേറ്റുകയും ചെയ്യുകയുണ്ടായി. പ്രത്യക്ഷമായ ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കാനില്ലെങ്കിലും എ. ഡി 781-ല്‍ സമ്പല്‍സമൃദ്ധമായിരുന്ന വിജയപുരം (വിഴിഞ്ഞം-വേണാടിന്റെ തലസ്ഥാനം), പാണ്ഡ്യന്റെ സാമന്തനാടു ആയിരുന്നിട്ടും, പാണ്ട്യനാല്‍ തന്നെ അക്രമിച്ചു കീഴടക്കപെട്ടത്‌ ഇത്തരം ഒരു മതവൈര്യത്തിന്റെ പേരിലാണെന്നു പറയപ്പെടുന്നു. വേണാടിലെ ആയ്‌ രാജാവ്‌ ജൈനമതവിശ്വാസിയും അക്കാലത്തെ പാണ്ട്യരാജാവ്‌ വൈഷ്ണവനും ആയിരുന്നു.

പന്ത്രണ്ടാം ശതകത്തില്‍ രണ്ടാം ചേരസാമ്രാജ്യം ശിഥിലമാവുകയും നാട്‌ ഒരുപാടു ചെറിയ നാടുവാഴികളുടെ കൈകളിലാവുകയും ചെയ്തു. ചേരരാജാക്കന്മാരുടെ കാലത്തും നമ്പൂതിരിമാര്‍ അധികാരങ്ങള്‍ അനുഭവിച്ചിരുന്നെങ്കിലും, പന്ത്രണ്ടാം ശതകത്തിനു ശേഷമാണ്‌ അവര്‍ സ്വയം ഒരു അധികാരവര്‍ഗ്ഗമായി ഉയര്‍ന്നു വന്നത്‌. ഇതിന്റെ വിപരീതഫലങ്ങള്‍ സാമൂഹികാന്തരീക്ഷത്തില്‍ ഉണ്ടാക്കിയ അസന്തുലിതങ്ങള്‍ എന്തായാലും, ഒരു സ്വതന്ത്രഭാഷ എന്ന നിലയ്ക്ക്‌ മലയാളം കുതിക്കാന്‍ തുടങ്ങിയത്‌ ഇവിടെ നിന്നാണ്‌. നമ്പൂതിരിമാര്‍ ഒപ്പം കൊണ്ടുവന്ന സംസ്കൃതഭാഷയുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ്‌ ഈ കുതിപ്പ്‌ ആരംഭിക്കുന്നത്‌. ആദ്യകാലത്ത്‌ രാജശാസനങ്ങള്‍ക്ക്‌ ഉപരിയായി, തോലന്‍ എന്ന ഒരു പണ്ഡിതന്റേതായി പരാമര്‍ശിച്ചുവരുന്ന 'ക്രമദീപികകളും' 'ആട്ടപ്രകാരങ്ങളും' ആണു ഭാഷാശ്രമങ്ങളായി കരുതാവുന്നവ. എന്നാല്‍ അവയൊന്നും ഇന്ന്‌ യത്ഥാരൂപത്തില്‍ ലഭ്യമല്ല. അതിനാല്‍ തന്നെ മലയാളത്തിലെ അദ്യത്തെ ഗ്രന്ഥം എന്ന പദവിലഭിക്കുക കൗടില്യന്റെ 'അര്‍ത്ഥശാസ്ത്ര'ത്തെ അവലംബിച്ച്‌ രചിക്കപെട്ട 'ഭാഷാകൗടലീയം' എന്ന ഗ്രന്ഥത്തിനാണു (12-ാ‍ം ശതകം). ഭാഷകൗടലീയം നല്‍കുന്ന വ്യക്‌തമായ സൂചന 12-ാ‍ം ശതകമായപ്പോഴേക്കും മറ്റു ദ്രാവിഡഭാഷാ ഗണങ്ങളില്‍ നിന്നും മലയാളം വ്യക്തമായ വിച്ഛേദനം നടത്തി കഴിഞ്ഞിരുന്നു എന്നാണ്‌. അതു സംസ്കൃതഭാഷയുടെ തിരക്കയറ്റവും ആയിരുന്നില്ല (അങ്ങിനെയായിരുന്നുവെങ്കില്‍ സംസ്കൃതത്തില്‍ രചിച്ച അര്‍ത്ഥശാസ്ത്രത്തിന്‍ തര്‍ജമ ആവശ്യം വരുമായിരുന്നില്ലല്ലോ). വ്യക്തമായ സ്വഭാവവിശേഷങ്ങളോടെ മലയാളം, തന്റെ ജീവിതത്തിലെ യൗവ്വനയുകത്മായ മണിപ്രവാളത്തിന്‌ സജ്ജമാവുകയായിരുന്നു അക്കാലത്ത്‌.

ഈ കാലത്ത്‌ ഭാഷയില്‍ മാത്രമല്ല, കലയിലും പ്രകടമായ വ്യത്യസ്ഥതകള്‍ കണ്ടുതുടങ്ങിയിരുന്നു എന്നു വേണം അനുമാനിക്കാന്‍. മറ്റൊരു തരത്തില്‍, എവിടെയും, ഇവയ്ക്ക്‌ ഒന്നിച്ചേ വളര്‍ച്ച സാധ്യമാവൂ എന്നുമാണത്‌. മൂലരൂപത്തില്‍ ഇന്നു ലഭ്യമല്ലെങ്കിലും ആട്ടപ്രകാരങ്ങളും ക്രമദീപികകളും സംസ്കൃത നാടകങ്ങളുടെ അവതരണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നവകളായിരുന്നു എന്നതുതന്നെ ഇതിലേക്കുള്ള സൂചകമാണ്‌. നാടകം സംസ്കൃതമായിരുന്നുവെങ്കിലും, വിദൂഷകന്റെ ഭാഷയ്ക്ക്‌ തോലന്‍ നിലവിലുള്ള സംസാരഭാഷയില്‍ നിന്നും ഉള്‍ക്കൊണ്ട പ്രയോഗങ്ങള്‍ രസഭാവത്തിനായി ഉപയോഗിച്ചു എന്നിടത്തു നിന്നാണ്‌ മണിപ്രവാളത്തിന്റെ ചരിത്രം ആരംഭിക്കുന്നത്‌. ഭാഷാകൗടിലീയത്തില്‍ എത്തുമ്പോള്‍, ലീലാതിലകകാരന്‍ മണിപ്രവാളത്തിന്റെ ലക്ഷണമായി പറയുന്ന "ഭാഷസംസ്കൃതയോഗോ മണിപ്രവാളം" എന്ന നിലയിലേക്ക്‌ മലയാളത്തിന്റെ സങ്കരസ്വഭാവം സ്പഷ്ടമായി കഴിഞ്ഞിരുന്നു. അതിനു ശേഷമാണ്‌ മണിപ്രവാളത്തിനു പ്രചാരവും, പില്‍ക്കാലത്ത്‌ സാധാരണജനങ്ങളുടെ ഇടയ്ക്ക്‌ കുറച്ചൊക്കെ കുപ്രസിദ്ധിയും നേടികൊടുത്ത നര്‍ത്തകി/ഗണികാ ചരിതങ്ങളുടെ രചനാകാലം. സാഹിത്യഗുണങ്ങളോടെ മണിപ്രവാളത്തെ ആദ്യമായി ഏറ്റെടുത്ത 'വൈശീകതന്ത്രം' എന്ന രചന, പേരുസൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു വേശ്യക്ക്‌ അവളുടെ അമ്മ പറഞ്ഞുകൊടുക്കുന്ന വശീകരണതന്ത്രങ്ങളുടെ രൂപത്തിലാണ്‌ എഴുതിയിരിക്കുന്നത്‌ എന്നതിന്റെ നീളിച്ച തന്നെയാണ്‌ പില്‍ക്കാല മണിപ്രവാളഭാഷസാഹിത്യങ്ങളുടെ ഏറെക്കൂറെയുള്ള ചരിത്രം.

"പെണ്ണുങ്ങളുടെ തലയിലും മുലയിലും മാത്രം രസിച്ച" എന്ന ഗണത്തില്‍ മാത്രമായി മണിപ്രവാളത്തെ വ്യവഹരിക്കുന്നത്‌ ശുദ്ധ അസംബന്ധമായി പോവുകയും ചെയ്യും. ഭാഷയിലും സാഹിത്യത്തിലും മലയാളം സ്വയം ഒരു ഭാഷയായി നിലനില്‍ക്കാനുള്ള ആര്‍ജ്ജവം കാണിച്ചു തുടങ്ങിയത്‌ മണിപ്രവാളത്തോടെയാണ്‌ എന്നത്‌, ആ ഭാഷാരൂപത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെ സ്പഷ്ഠമാക്കും. ഉണ്ണിചമ്പുക്കള്‍ (ഉണ്ണിയച്ചീചരിതം, ഉണ്ണിചിരുതേവീചരിതം, ഉണ്ണിയാടീചരിതം), ഉണ്ണിനീലിസന്ദേശം, ആറ്റൂര്‍നീലി സന്ദേശം, കോകസന്ദേശം തുടങ്ങിയ അദ്യകാല മണിപ്രവാളരചനകള്‍ മലയാളത്തെ ഒരു സ്വതന്ത്രഭാഷയായി അടയാളപ്പെടുത്തുക മാത്രമല്ല ചെയ്തത്‌, മലയാളസാഹിത്യം എന്നൊരു ശാഖയ്ക്കു തുടക്കമിടുകകൂടിയാണ്‌. സ്ത്രീവര്‍ണനകളുടെ ബാഹുല്യമുണ്ടെങ്കിലും ഇവയിലെ സാഹിത്യഗുണങ്ങള്‍ നിരാകരിക്കത്തക്കതല്ല എന്നുമാത്രമല്ല അസാമാന്യ പ്രതിഭകളുടെ പ്രകാശനം കൂടിയാവുന്നുണ്ട്‌. എന്തുകൊണ്ടു നര്‍ത്തകി/ദേവദാസി ഉപാസകരായി ആ പ്രതിഭകള്‍ പരിണമിച്ചു എന്നതിനു ഇളംകുളം പറയുന്നതു ശ്രദ്ധിച്ചാല്‍ മതിയാവും; "ജന്മിമാരായ നമ്പൂതിരിമാരുടേയും അവരുടെ ചൊല്‍പ്പടിക്കു രാജ്യം ഭരിച്ചിരുന്ന നാടുവാഴികളുടേയും സുഖലോലുപത, പാതിവ്രത്യസംരക്ഷണം പാപകരമെന്നു ധരിച്ചിരുന്ന ദേവദാസികളുടെ അഴിഞ്ഞാട്ടം, വേശ്യാതെരുവുകള്‍ക്ക്‌ പ്രത്യേക ഉദ്യോഗസ്ഥന്‍മാരെ നിയമിച്ചും മറ്റും നാടുവാഴികള്‍ വേശ്യാവൃത്തിക്കു നല്‍കിയിരുന്ന പ്രോത്സാഹനം, വിധവാജീവിതം അസഹ്യമായി കരുതി ദേവദാസികളായിതീര്‍ന്ന ബ്രാഹ്‌മണസ്ത്രീകളുടേയും മറ്റും സൗന്ദര്യാധിക്യം, നാടുവാഴികളുടേയും ജന്മികളുടേയും കളത്രംഗള്‍ ആകാന്‍ ഭാഗ്യം സിദ്ധിച്ച നര്‍ത്തകികളുടെ സമ്പല്‍സമൃദ്ധി, അവര്‍ക്കു സമുദായ മധ്യത്തില്‍ ഉണ്ടായിരുന്ന സ്വാധീനശക്തി, ആ സൗന്ദര്യദേവതകളെ ആധാരമാക്കി കാവ്യം രചിച്ചിരുന്ന മണിപ്രവാളകവികളുടെ വാസനാവൈഭവം, ഇതെല്ലാം ഒത്തുചേര്‍ന്ന്‌ 'പെണ്‍മലയാളം' എന്നു മറുനാടുകളില്‍ പ്രസിദ്ധി സിദ്ധിക്കതക്കവണ്ണം സമുദായത്തിലെ ഉയര്‍ന്ന വര്‍ഗത്തിന്റെ സാന്മാര്‍ഗിക ജീവിതം അധ:പതിച്ച ഒരു കാലഘട്ടത്തെയാണു (പ്രാചീനമണിപ്രവാളകാലം) പ്രതിനിധാനം ചെയ്യുന്നത്‌" (സംസ്കൃതമിശ്രശാഖ-1958). അക്കാലത്തെ ഉപരിവര്‍ഗ്ഗ ജീവിതാവസ്ഥയെ പ്രതിനിധാനം ചെയ്തു എന്നത്‌, അതിന്റെ ഭാഷാപരവും സാഹിത്യപരവുമായ ചരിത്രസാംഗത്യതെ വിലകുറച്ചുകാണാനുള്ള കാരണം അവുന്നില്ല തന്നെ.

മണിപ്രവാളം സംസാരഭാഷ അയിരുന്നില്ല. ഒരു വിഭാഗം ജനങ്ങളുടെ സാഹിത്യാഭിരുചിയുടെ പ്രകാശനങ്ങള്‍ക്കായി ഉരുത്തിരിഞ്ഞുവന്ന ഒരു ഭാഷാപ്രയോഗമായിരുന്നു അത്‌. മറ്റ്‌ പല ഭാഷാരൂപങ്ങളുമായി ചേര്‍ന്നു അധുനിക മലയാളമായി അത്‌ പരിണമിക്കുന്നത്‌ ഏതാനും നൂറ്റാണ്ടുകള്‍ കഴിഞ്ഞ്‌ എഴുത്തച്ഛന്റെ കാലത്താണല്ലോ. എന്നാല്‍ പ്രചീന മണിപ്രവാളകാലത്ത്‌ സംസാരഭാഷയോട്‌ കൂടുതല്‍ ഇഴയടുപ്പം കാണിച്ചിരുന്ന ഒരു സാഹിത്യരൂപമാണ്‌ 'പാട്ടുകള്‍'. മണിപ്രവളത്തിന്റെ ഒപ്പം യാത്രാരംഭിച്ച ഒരു സാഹിത്യപ്രസ്ഥാനമാണു പാട്ടുകള്‍ എന്നതിനു വ്യക്‌തമായ തെളിവു ലീലാതിലകകാരന്‍ ഈ രണ്ടുപ്രസ്ഥാനങ്ങളേയും അക്കലത്തുതന്നെ വ്യവച്ഛേദിച്ച്‌ നിര്‍വചിച്ചു എന്നതാണു. 'ദ്രാവിഡസംഘതാക്ഷരനിബന്ധം' എന്നാണ്‌ ലീലാതിലകകാരന്‍ പാട്ടിന്റെ മുഖ്യലക്ഷണമായി പറയുന്നത്‌. ദ്രാവിഡാക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ചു രചിച്ചിരുന്ന പാട്ടുകള്‍ തീര്‍ച്ചയായും കുറച്ചുകൂടി ജനകീയവും അക്കാലത്തെ സാധാരണക്കാര്‍ക്ക്‌ ഉപയുക്തമാകുന്നവയും ആയിരുന്നു എന്ന്‌ കരുതാം. ഉത്തരകേരളത്തില്‍ സംഭവിച്ചത്ര സംസ്കൃതകലര്‍പ്പുകള്‍ തെക്കന്‍ കേരളത്തില്‍ സംഭവിച്ചിരുന്നില്ല എന്നതിന്റെ പ്രതിസ്പുരണം കൂടിയായിട്ടാവാം പാട്ടുകളുടെ വേറിട്ട വളര്‍ച്ച ഉണ്ടായത്‌. ആദ്യത്തെ പാട്ടുരചനയായി കരുതപ്പെടുന്ന 'രാമചരിതം' എഴുതിയത്‌ തിരുവിതാംകൂര്‍കാരനായ ചീരാമന്‍ ആണു. ഇദ്ദേഹം തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീവീരരാമവര്‍മ്മ ആണെന്നു ഉള്ളൂര്‍ അവകാശപെടുന്നു (കേരള സാഹിത്യ ചരിത്രം-1953). പ്രദേശികമായ വകഭേദങ്ങളോടെ പലതരം പാട്ടുകള്‍ ഇക്കാലത്ത്‌ പുഷ്ഠിപെട്ടു വന്നിരുന്നു. കൂത്തിനുവേണ്ടി നമ്പ്യാന്മാര്‍ പാടിയിരുന്ന നമ്പ്യാന്‍തമിഴിലുള്ള പാട്ടുകള്‍, പാണപ്പാട്ട്‌, ഭദ്രകാളിപ്പാട്ട്‌, കുറത്തിപ്പാട്ട്‌, കൃഷിപ്പാട്ട്‌ തുടങ്ങി ഒരുപാടുതരം നാടന്‍പാട്ടുകള്‍ എന്നിങ്ങനെ ഈ പട്ടിക നീണ്ടു പോകും. പക്ഷെ ഇവയൊന്നും നിയതമായി എഴുതിവച്ചിരുന്നില്ല എന്നതിനാലും ഇപ്പോള്‍ ലഭ്യമായ പലതിലും പില്‍ക്കാലകലര്‍പ്പുകള്‍ ഉണ്ടായതിനാലും കാലനിര്‍ണയം ശ്രമകരമായി തീരുന്നു. എങ്കിലും മണിപ്രവാളത്തിലൂടെയും പാട്ടിലൂടേയും ഇക്കാലത്ത്‌ മലയാളം വലിയ വളര്‍ച്ചകള്‍ രേഖപെടുത്തി.

പതിനാലാം ശതകത്തിന്റെ അന്ത്യനാളുകളില്‍ ആഫ്രിക്കന്‍ മുനമ്പില്‍ നിന്നും അതുവരെ അജ്ഞാതമായിരുന്ന ആഴകടലിലേക്ക്‌ ഒരു നാവികന്‍ തുഴയെറിഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രംതാണ്ടി 1498 മേയ്‌ 20-ാ‍ം തിയതി വാഴ്കു ദ ഗാമ എന്ന ഈ പറങ്കി നാവികന്‍ കോഴിക്കോടെത്തി. കേരളത്തിന്റെ ചരിത്രത്തില്‍ വലുതും ദൂരവ്യാപകവുമായ പ്രത്യാഖാതങ്ങള്‍ ഉണ്ടാക്കിയ ഒരു കപ്പല്‍ പ്രവേശം ആയിരുന്നു അത്‌. കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ പറങ്കികളുടേയും തുടര്‍ന്ന്‌ ലന്തക്കാരുടേയും ബ്രിട്ടീഷുകാരുടെയും വരവ്‌ വലിയ മാറ്റങ്ങളാണ്‌ വരുത്തിയത്‌. അതില്‍ പ്രധാനം നാട്ടുരാജക്കന്മാരുടെ ചെറുകിട യുദ്ധങ്ങള്‍ ഈ വിദേശശക്തികളുടെ സഹായത്താല്‍ വലിയ യുദ്ധങ്ങളായി മാറി എന്നതാണ്‌. ചെറിയ നാട്ടുരാജ്യങ്ങള്‍ അന്യംനിന്നു. നെടിയിരിപ്പും തിരുവിതാംകൂറും രണ്ടു പ്രബല രാജ്യങ്ങളായി ഉരുത്തിരിഞ്ഞു വന്നു. പക്ഷെ ഇവയ്ക്ക്‌ ഒരിക്കല്‍പോലും സ്വതന്ത്രമായ നിലനില്‍പ്പ്‌ ഉണ്ടായിട്ടില്ല എന്ന്‌ ദേശചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോള്‍ മനസിലാവുന്നുണ്ട്‌. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍, ഒരു കൂട്ടരുടെ അല്ലെങ്കില്‍ മറ്റൊരു കൂട്ടരുടെ, വിദേശസഹായം സ്വീകരിച്ചാണ്‌ ഇവയെല്ലാം നിലനിന്നതും വിസ്‌തൃതി വര്‍ദ്ധിപ്പിച്ചതും. ഒടുവില്‍ ടിപ്പുവിന്റെ പടയോട്ടത്തോടെ സമൂതിരിയുടെ സാമ്രാജ്യം അവസാനിക്കുക്കയും ആ രാജ്യം ബ്രിട്ടീഷുകാരുടെ അധീനതയില്‍ മദ്രാസ്‌ പ്രസിഡന്‍സിയുടെ ഭാഗമായി തീരുകയും ചെയ്തു. പെരിയാറിലൂടെ അപ്രതീക്ഷിതമായി മലവെള്ളം പാഞ്ഞതുകൊണ്ട്‌, പ്രകൃതിയുടെ ഇത്തരം സംഹാരതാണ്ഡവം പരിചിതമല്ലായിരുന്ന ടിപ്പുസുല്‍ത്താന്റെ കയ്യില്‍ നിന്നും തിരുവിതാംകൂര്‍ എങ്ങിനെയോ രക്ഷപെട്ടു. പക്ഷെ ഇന്‍ഡ്യക്കു സ്വാതന്ത്ര്യം കിട്ടുന്നതുവരെ എല്ലാ കാലത്തും ബ്രിട്ടിഷുകാരുടെ വിനീതവിധേയരായ സാമന്തന്മാരായി തിരുവിതാംകൂര്‍ രാജക്കന്മാര്‍ കഴിയുകയും ചെയ്തു. പതിനെട്ടാം ശതകത്തിന്റെ തുടക്കത്തില്‍ ഗൗരിലക്ഷ്മീഭായിയെ മുന്നില്‍ നിര്‍ത്തി മണ്‍റോ സായിപ്പ്‌ ദിവാനായി രാജ്യം ഭരിക്കുക വരെ ഉണ്ടായിട്ടുണ്ട്‌.

രാജക്കാന്മാര്‍ പ്രബലമായതോടെ നമ്പൂതിരിമാരുടെ അപ്രമാദിത്യം കുറഞ്ഞു കുറഞ്ഞു വന്നു എന്നത്‌, പില്‍ക്കാലത്ത്‌ ഒരു ചാക്കാലനായര്‍ക്കുവരെ ഭാഷയെ മാറ്റിയെഴുതാന്‍ പറ്റുന്നതിനു അവസരമാക്കി എന്നും നമുക്കറിയാം. എന്നാല്‍ ഇത്‌ അനായാസം സംഭവിച്ച ഒരു പരിണാമം ആയിരുന്നില്ല. വീണ്ടും എത്രയോ കാലം രാജാക്കന്മാരുടെ പണ്ഡിതസദസ്സുകള്‍ അലങ്കരിച്ചിരുന്നത്‌ ബ്രാഹ്‌മണര്‍ തന്നെയായിരുന്നു. മാത്രവുമല്ല സംസ്കൃതത്തില്‍ പാണ്ഡിത്യമില്ലാത്തവരെ അംഗീകരിച്ചിരുന്നും ഇല്ല. കോഴിക്കോട്ടെ മാനവവിക്രമരാജാവിന്റെ സദസ്സില്‍ 19 കവികളുണ്ടായിരുന്നെങ്കിലും ഭാഷാകവിയായ പുനം നമ്പൂതിരിക്ക്‌ അരക്കവി സ്ഥാനമേ നല്‍കിയിരുന്നുള്ളു. പതിനെട്ടരകവികള്‍ എന്നാണു ആ കവിസദസ്സ്‌ അറിയപെട്ടിരുന്നത്‌.

കറുപ്പും വെളുപ്പും എന്നമാതിരി കണ്ടെത്തലുകള്‍ എളുപ്പമല്ലെങ്കിലും, വ്യത്യസ്തമായ രണ്ടു പ്രസ്ഥാനങ്ങളായി തുടര്‍ന്നിരുന്ന മണിപ്രവാളവും പാട്ടും ആദ്യമായി ഒന്നുചേരുന്നതിന്റെ ലക്ഷണങ്ങള്‍ കാണാനാവുക കണ്ണശകൃതികളിലാണ്‌. എന്നാല്‍ ഈ കലര്‍പ്പില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട്‌ (?) വല്ലാത്തൊരു കുതിപ്പാണു കണ്ണശന്മാരില്‍ നിന്നും അധികംകഴിയാതെ, പതിനാലം ശതകത്തിന്റെ മദ്ധ്യത്തില്‍ 'കൃഷ്ണഗാഥ' എഴുതിയ ചെറുശേരി നടത്തിയത്‌. കോലത്തുനാട്ടിലെ രാജവായ ഉദയവര്‍മന്റെ സദസ്സിലെ കവിയും സുഹൃത്തുമായിരുന്നു ചെറുശ്ശേരി, രാജാവുമായി ചതുരംഗം കളിക്കുന്ന നേരത്ത്‌, "ഉന്തുന്തുന്ത്‌ ഉന്തുന്തുന്ത്‌ ആളെയുന്ത്‌" എന്നു രാജ്ഞി താരാട്ടിന്റെ ഈണത്തില്‍ പാടി രാജാവിനെ കളിവിജയിപ്പിച്ചതില്‍ നിന്നാണു കൃഷണഗാഥ ജനിച്ചതെന്നു സുവിദമായ ഒരു കഥയുണ്ടല്ലോ. എന്തായാലും അനുവാചകനെ ഒരു താരാട്ടുപാട്ടിന്റെ ലാളിത്യത്തിലേക്കും, ഭാഷയുടെ സ്വത്വത്തെ പക്വമാവുന്നതിന്റെ സങ്കീണതയിലേക്കും എടുത്തെറിഞ്ഞത്‌ ചെറുശ്ശേരിയാണ്‌.

കണ്ണശന്മാരുടേയും ചെറുശേരിയുടെയും കാലത്തേക്ക്‌ എത്തുമ്പോള്‍ സംഭവിക്കുന്ന ഒരു സാമൂഹികമാറ്റം പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കാതിരിക്കില്ല. പ്രതിഭയുടെയും പാണ്ഡിത്യത്തിന്റേയും തലങ്ങളില്‍ നിന്നും 'പെണ്ണിന്റെ തലയും മുലയും' പടിയിറങ്ങാന്‍ തുടങ്ങി എന്നതാണത്‌. അതിലേക്ക്‌ സംഭാവന ചെയ്ത പല ഘടകങ്ങളുണ്ട്‌. ഇന്ത്യയുടെ മറ്റു പ്രദേശങ്ങളില്‍ ഉയര്‍ന്നു വന്ന ഭക്തിപ്രസ്ഥാനത്തിന്റെ അലകള്‍, വിദേശസമൂഹങ്ങളോട്‌ എന്നും മമത പുലര്‍ത്തിപോന്ന കേരളീയരില്‍ നല്ലപോലെ ഏശി എന്നതാവും അതില്‍ പ്രധാനമായ ഒന്ന്‌. യൂറോപ്പ്യ‍ന്‍ അധിനിവേശം നല്‍കിയ സമ്പര്‍ക്കം ബ്രാഹ്‌മണ സമൂഹത്തിന്റെ പ്രധാന്യം കുറച്ചതു പോലെ തന്നെ, താഴേതട്ടിലുള്ള ചില വിഭാഗങ്ങള്‍ക്കെങ്കിലും, മനുഷ്യരെന്ന നിലയ്ക്ക്‌ ചിന്തിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിരിക്കണം. അതുകൊണ്ടാവണമല്ലോ കണ്ണശപണിക്കന്മാര്‍ക്ക്‌ പുരാണകൃതികളില്‍ പാണ്ഡിത്യം നേടാനും, അവയെ തങ്ങളുടേതായി പരാവര്‍ത്തം ചെയ്യാനും സാധിച്ചത്‌. തന്റെ ചക്കില്‍ നാലും (വേദങ്ങള്‍) ആറും (ശാസ്ത്രങ്ങള്‍) ആടും എന്ന്‌ എഴുത്തച്ഛന്‌ ഉറപ്പോടെ പറയാന്‍ സാധിച്ചതും ഈ സാമൂഹിക മാറ്റത്തെ സൂചിപ്പിക്കുന്നു.

ഇക്കാലത്തെ ഏറ്റവും വലിയ ഭാഷാപ്രശ്നം ഏകീകൃത്മായ ഒരു ലിപിയുടെ അഭാവമായിരുന്നു. ഗ്രന്ഥാക്ഷരങ്ങളും (സംസ്കൃതം) വട്ടെഴുത്തും (മലയാളം) തരം പോലെ മാറിയും തിരിഞ്ഞും കൂട്ടികലര്‍ത്തിയും ഉപയോഗിച്ചിരുന്നു. ഇതു വായനക്ക്‌ മാത്രമല്ല മനസ്സിലാക്കലിനും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. സംസ്കൃതത്തിലെ പല ഉച്ചാരണങ്ങള്‍ക്കും വട്ടെഴുത്തില്‍ അക്ഷരങ്ങള്‍ ഉണ്ടായിരുന്നില്ല. പറയാന്‍ പറ്റും എഴുതാന്‍ പറ്റില്ല എന്ന അവസ്ഥ. ഇത്‌ ഭാഷയുടെ ജനകീയതയേയും കുറച്ചൊന്നുമല്ല തടസപ്പെടുത്തിരിയിക്കുക. ചെറുശ്ശേരി എഴുതി നിര്‍ത്തുമ്പോള്‍ ഇതാണു അവസ്ഥ. ഒരു തരത്തില്‍ പറഞ്ഞാല്‍ ആ സങ്കരലിപികളില്‍ സാധ്യമാവുന്നതിന്റെ ഏറ്റവും അറ്റംവരെ ചെറുശ്ശേരി എത്തിയിരുന്നു എന്നു വേണം പറയാന്‍. അവിടുന്നു അങ്ങോട്ട്‌ ഇനി ഭാഷക്ക്‌ പുരോഗമിക്കണമെങ്കില്‍, ലിപിയുടെ ഏകീകരണം ഇല്ലാതെ സാധ്യമാവുമായിരുന്നില്ല. ശരി, ഇവിടെവരെ എത്തി ഇനി നമുക്കു അടുത്തപടി തുടങ്ങാം എന്ന മൂര്‍ത്തമായ ഭാഷാവ്യവഹാരം ഒന്നും ആയിരുന്നില്ല അത്‌. പക്ഷെ പല ഇടങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന ഭാഷപരിഷ്ക്കരണങ്ങളും ലിപി ഉപയോഗങ്ങളും, മഹാപണ്ഡിതനും, ജ്ഞാനിയും, സാമൂഹ്യപരിഷ്കര്‍ത്താവും, പൂന്താനത്തിന്റെ ഭക്തിയും മേല്‍പ്പത്തൂരിന്റെ വിഭക്തിയും ഒത്തു ചേര്‍ന്ന, വിദ്യാസമ്പന്നനും വിദ്യ അഭ്യസിപ്പിക്കുന്നവനും ഒപ്പം മദ്യപാനിയുമായിരുന്ന, ബഹുമുഖപ്രതിഭയായ ഒരു മഹാപുരുഷന്റെ ജന്മനിയോഗമായി ഭാഷാപരിഷ്കണം വന്നുചേര്‍ന്നു എന്നു കരുതിയാല്‍ മതി.

എഴുത്തച്ഛന്റെ കാലത്തെ ഭക്തിയുടെ ഉപയോഗം ആധ്യാത്മികമായ ഒരു കര്‍മ്മം എന്ന നിലയ്ക്ക്‌ മാത്രമായിരുന്നില്ല, സാമൂഹികപരിഷ്കരണത്തിന്റെ നിലയ്ക്ക്‌ കൂടിയായിരുന്നു. വ്യവസ്ഥിതി അത്രയ്ക്കു ദുഷിച്ചതായിരുന്നു. ബ്രാഹ്‌മണ്യത്തിന്റെ കുടിലതകളും, നിരന്തരമായ യുദ്ധങ്ങളും, മാമാങ്കം പോലുള്ള വിചിത്രമായ രാജാധികാര പ്രമത്തതയും, വിദേശാധിപത്യത്തിന്റെ അരക്ഷിതത്വവും ഒക്കെ സാധാരണക്കാരെ വല്ലാത്ത വിഷമവൃത്തത്തില്‍ ആക്കിയിരുന്നു. ജനങ്ങളെ ഭക്തിയുടെ മാര്‍ഗത്തിലേക്ക്‌ കൊണ്ടുവന്ന്‌, സമൂഹത്തിന്‌ സദാചാരബോധത്തിന്റെ വെടിപ്പു നല്‍കാന്‍ ശ്രമിക്കുക എന്നത്‌ സാമൂഹിക പരിഷ്കരണം അല്ലാതെ മറ്റൊന്നായിരുന്നില്ല. ഇന്നത്തെ തമിഴ്‌നാട്ടിലും ആന്ധ്രയിലും ഒക്കെ പെടുന്ന, വിദൂരദേശങ്ങളില്‍ പോയി ഉപരിവിദ്യാഭ്യാസം നേടിവന്ന എഴുത്തച്ഛന്‌ തന്റെ കര്‍മമേഖല തിരിച്ചറിയാന്‍ പ്രയാസമുണ്ടായിരുന്നിരിക്കില്ല. കുടുംബപരമായി വിദ്യാലയം നടത്തിയിരുന്ന അദ്ദേഹത്തിന്റെ പക്കല്‍ ഒരുപാടു വിദ്യാര്‍ത്ഥികള്‍ അഭ്യസിച്ചിരുന്നതായി കരുതപെടുന്നു. പഠനവിഷയങ്ങളുമായി ബന്ധപെട്ട്‌ അനേകശതം താലിയോലകള്‍ എഴുതിയുണ്ടാക്കേണ്ടിവരുക സ്വാഭാവികമാണ്‌. അതുകൊണ്ടുതന്നെ ഭാഷയുടെ ഉപയോഗത്തിന്‌, ഏകികൃതമായ ഒരു ലിപിയുടെ അഭാവം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ എഴുത്തച്ഛന്‍ പെട്ടെന്നു മനസ്സിലാക്കിയിരിക്കണം. ലിപിയുണ്ടാക്കി അതു വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു പ്രചരിപ്പിക്കുക എന്നത്‌ ഏറെക്കൂറെ അസംഭവ്യമാണെന്നു അദ്ദേഹം അറിഞ്ഞു. അതിനെ മറികടക്കാന്‍ അദ്ദേഹം കണ്ടെതിയ വളരെ ക്രിയാത്മകമായ, ഒരുപാടു വഴികളിലൂടെ നന്മോന്മുഖമായി വ്യപനംചെയ്ത ഒന്നായിരുന്നു 'ഹരിനാമകീര്‍ത്തന'ത്തിന്റെ രചന. നിലവിലുണ്ടായിരൂന വാമൊഴിക്കു ഏറെക്കൂറെ ഉതകുംവിധം, എന്നാല്‍ ഭാഷയുടെ ഗാംഭീര്യം ഒട്ടുംകുറയ്ക്കാതെ, ഗ്രന്ഥാക്ഷരങ്ങളിലേയും വട്ടെഴുത്തിലേയും ഉച്ചാരണങ്ങള്‍ ഒരുപോലെ സാധ്യമാവുംവിധം ലയിപ്പിച്ച്‌, ചിതറികിടന്ന അക്ഷരങ്ങളെ യോജിപ്പിച്ചാണ്‌ എഴുത്തച്ഛന്‍ ഹരിനാമകീര്‍ത്തനം പണിതീത്തത്‌. എഴുതുക മാത്രമായിരുന്നില്ല അദ്ദേഹം ചെയ്തത്‌, അതിന്റെ വ്യാപനത്തിനായി അലഞ്ഞുതിരിയുക കൂടിയായിരുന്നു. വിവിധ പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലും ഭവനങ്ങളിലും താമസംവിന ഹരിനാമകീത്തനം ഒരു അഭിവാജ്യഘടകമായി മാറി. അതുചൊല്ലാതെ ഒരു ദിവസവും കടന്നു പോകാതായി എന്നുവന്നപ്പോള്‍, എഴുത്തച്ഛന്‍ ഒരു വെടിക്ക്‌ എത്ര പക്ഷികളെയാണ്‌ വീഴ്ത്തിയത്‌ എന്നു പറയാന്‍ വയ്യ. ഭാഷയും ലിപിയും ഏകീകൃതമായി സമൂഹത്തില്‍ ഉറച്ചു എന്നത്‌ അതില്‍ ഒന്നുമാത്രം.

മലയാളത്തില്‍ അതിനു മുന്‍പും പിന്‍പും ഉണ്ടായിട്ടുള്ള സാഹിത്യ/ഭാഷാ പ്രസ്ഥാനങ്ങളില്‍ വച്ചു ഏറ്റവും പ്രധാന്യം അര്‍ഹിക്കുന്നത്‌ എഴുത്തച്ഛന്‍ തുടങ്ങിവച്ച കിളിപ്പാട്ട്‌ പ്രസ്ഥാനമാണ്‌. ഇതില്‍ എഴുത്തച്ഛന്റേതായി ഉറപ്പിക്കാവുന്നത്‌ 'അധ്യാത്മരാമായണ'വും 'മഹാഭാരത'വുമാണു (മഹാഭാരത്തിലെ ഒന്‍പത്‌ സ്കന്ധങ്ങളെയെ എഴുത്തച്ഛന്റേതായി കരുതുന്നുള്ളു). തുടര്‍ന്നുള്ള മൂന്നു ശതാബ്ദതങ്ങള്‍ കിളിപ്പാട്ടു പ്രസ്ഥാനം മലയാളത്തിന്റെ മുഖ്യധാരയില്‍ തുടര്‍ന്നു. മലയാളത്തെ ആധുനികഭാഷയായി പരാവര്‍ത്തം ചെയ്ത്‌ സ്ഥിരപ്പെടുത്തി ആ കൃതികള്‍. ചില പ്രാചീന രൂപങ്ങള്‍ കാണാമെങ്കിലും, എഴുത്തച്ഛന്റെ മലയാളം ഇന്നും സമകാലീകമാണ്‌.
"സ്വര്‍ണ്ണവര്‍ണ്ണത്തെപൂണ്ട മൈഥിലി മനോഹരി
സ്വര്‍ണ്ണഭൂഷണങ്ങളുമണിഞ്ഞു ശോഭയോടെ
സ്വര്‍ണമാലയും ധരിച്ചാദരാല്‍ മന്ദം മന്ദ-
മര്‍ണ്ണോജനേത്രമുമ്പില്‍ സത്രപം വിനീതയായി..." (അധ്യാത്മരാമായണം)
ഇതു വായിച്ചാല്‍ അഞ്ചാറുനൂറ്റാണ്ടിനു ശേഷം, ഭാഷയും ഭാവുകത്വം ഒരുപാടു മുന്നേറി എന്നു വിജയലക്ഷ്‌മിയേയോ പ്രഭാവര്‍മ്മയേയോ പ്രതി പറയാനാവുമോ?
"വീണിതല്ലോ കിടക്കുന്നു ധരണിയില്‍
ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ
നല്ല മരതകകല്ലിനോടൊത്തൊരു
കല്യാണരൂപന്‍ കുമാരന്‍ മനോഹരന്‍
ചൊല്ലെഴുമര്‍ജ്ജുനന്‍ തന്റെ തിരുമകന്‍,
വല്ലവീവല്ലഭവ, നിന്റെ മരുമകന്‍.
കൊല്ലാതെ കൊള്ളഞ്ഞതെന്‌തവന്‍ തന്നെ നീ?
കൊല്ലിക്കയല്ലേ നിനക്കു ഹിതമെടൊ!" (മഹാഭാരതം)
ഇത്രയും ശുദ്ധമലയാളത്തില്‍, തത്വചിന്താപരമായ ഒരു സാമൂഹികവിമര്‍ശനം നടത്താന്‍ വണ്ണം നമ്മുടെ ആധുനിക കവികളായ സച്ചിദാനന്ദനോ കെ.ജി.ശങ്കരപിള്ളയോ ആധുനികമായെന്ന്‌ കരുതാന്‍ തെളിവുകളില്ല.

കിളിപ്പാട്ടുമാത്രമായിരുന്നു ഇക്കാലത്തെ ഏക സാഹിത്യ/ഭാഷാവ്യവഹാരം എന്നല്ല. പലതരം മണിപ്രവാള രചനകളും, വൈവിധ്യമാര്‍ന്ന പാട്ടുപ്രസ്ഥാനവുമൊക്കെ അതിന്റേതായ വഴിക്കു സഞ്ചരിക്കുന്നുണ്ടായിരുന്നു. ഇതില്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടത്‌, കൂത്തിനിടയ്ക്ക്‌ മിഴാവുകൊട്ടികൊണ്ടിരുന്ന ഒരു നമ്പ്യാര്‍ ഉറങ്ങിപോവുകയും, ഇതുകണ്ട ചാക്യാര്‍ നമ്പ്യാരെ പരിഹസിക്കുകയും, ഇതില്‍ ഖിന്നനായ നമ്പ്യാര്‍ വാശിക്കു ആ രാത്രിയും അടുത്ത പകലുമായി എഴുതിയുണ്ടാക്കി, തന്നെ പരിഹസിച്ച ചാക്യാരുടെ കൂത്തരങ്ങിനു നേരേ എതിരായി അടുത്തരാത്രി തന്നെ ആടിതകര്‍ത്ത്‌ ആളെകൂട്ടിയ ഒരു പുതിയ പാട്ട്‌/ആട്ടമാണ്‌. കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ പ്രസ്ഥാനം, ഇങ്ങിനെ, ഒറ്റ ദിവസം കൊണ്ടു പിറന്നതാണെന്നു പറയപ്പെടുന്നു. 18-ാ‍ം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മാത്രം നടന്നൊരു സംഗതിയായതിനാല്‍, ഇങ്ങിനെ ചില ഭൗതീക വാസ്തവീകതകളുടെ നാടകീയതില്‍ വെറുതെ വിശ്വസിക്കുക എന്നതു തന്നെ ഒരു സുഖം തരും. സാമൂഹ്യവിമര്‍ശനം അതിനുമുന്‍പ്‌ ഉണ്ടായിട്ടില്ല എന്നല്ല, പക്ഷെ അതിനു ഫലിതാത്മകമായ മൂര്‍ച്ച നല്‍കിയത്‌ കുഞ്ചന്‍ നമ്പ്യാര്‍ തന്നെ. സംസാരഭാഷയിലെ ഒരുപാടു പദങ്ങള്‍ കുഞ്ചന്‍ നമ്പ്യാര്‍ തന്റെ രചനയ്ക്കായി ഉപയോഗിച്ചിട്ടുണ്ട്‌. നാല്‍പ്പതോളം തുള്ളല്‍പാട്ടുകള്‍ ഉണ്ടാക്കിയ കുഞ്ചന്‍ നമ്പ്യാര്‍ മലയാളത്തെ ജനകീയമാക്കുന്നതില്‍ വഹിച്ച പങ്ക്‌ ചെറുതല്ല. "ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം" എന്നു ഒരു ടെക്നോപാര്‍ക്കിനെ നോക്കിയാണോ അദ്ദേഹം പാടിയതെന്നു സംശയം തോന്നാതിരിക്കില്ല.

കേരളവര്‍മ്മ വലിയകോയിത്തമ്പുരാനിലൂടെയും തുടര്‍ന്ന്‌ രാജരാജ വര്‍മ്മയിലൂടേയും മലയാളം ഇന്നത്തെ രൂപം പ്രാപിക്കുന്നതിനുമുന്‍പ്‌, ഭാഷയിലും കലയിലും സംഭവിച്ച സൗഭഗമായ പ്രഭവമായിരുന്നു ആട്ടകഥയും കഥകളിയും. വടക്കന്‍ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന കൃഷ്ണനാട്ടത്തിനു ബദലായി തെക്കന്‍ കേരളത്തില്‍ ഉണ്ടായിവന്ന രാമനാടം ആണ്‌ കാലാന്തരേണ കഥകളിയായി അറിയപ്പെടാന്‍ തുടങ്ങിയത്‌. കൊട്ടാരക്കരതമ്പുരാനാണ്‌ ഈ കലയുടെ ഉപജ്ഞാതാവ്‌. രാമായണത്തിലെ കഥകള്‍ ആസ്പദമാക്കി കൊട്ടാരക്കരതമ്പുരാന്‍ എട്ട്‌ ആട്ടകഥകള്‍ രചിക്കുകയുണ്ടായി. അതിനാല്‍ തന്നെയാണ്‌ അവ രാമനാട്ടം എന്ന്‌ ആദ്യകാലത്ത്‌ അറിയപ്പെട്ടിരുന്നതും. തുടര്‍ന്ന്‌ കോട്ടയം തമ്പുരാനും ആട്ടകഥകള്‍ രചിച്ചു. ഭാഷാപരമായി ആട്ടകഥകള്‍ മണിപ്രവാളത്തിന്റെ ഗണത്തില്‍ പെടുത്താവുന്നവയാണ്‌. ആട്ടകഥകളില്‍ അന്നും ഇന്നും ഏറ്റവും പ്രശസ്തമായ, ഉണ്ണായിവാര്യരുടെ 'നളചരിതം', വിച്ഛേദിച്ചു നില്‍ക്കുന്ന ഭാഷയുടേയും സംസ്കൃതത്തിന്റേയും സ്പഷ്ടത കാട്ടിതരും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഭാഷപരമായ കുതിപ്പിനെകുറിച്ചുള്ള ആലോചനയൊന്നും ആട്ടകഥകളില്‍ കാണാനാവില്ല എന്നാണ്‌. ഉപരിവര്‍ഗ മലയാളിയുടെ പൊതുവായ സൗന്ദര്യകാമനകളുടെ എല്ലാ ഇന്ദ്രിയങ്ങളേയും തൃപ്തിപെടുത്താന്‍ ഉതകുന്ന ഒരു സമ്പൂര്‍ണ കലാസാദ്ധ്യതയില്‍ ആയിരുന്നു ഊന്നലും പരീക്ഷണങ്ങളും. കഥകളിയുടെ ലാവണ്യപരമായ ആന്തരീക ഊര്‍ജം തന്നെയാവും അതിനെ ഇന്നും നിലനിര്‍ത്തുന്നത്‌, വള്ളത്തോള്‍ അതൊരു ജന്മനിയോഗമായി ഏറ്റെടുത്തതു കൊണ്ടുകൂടി.

ഏകമാനമായ ഒരു പരിണാമമായിരുന്നില്ല ഇതൊന്നും, ഭാഷയിലും കലയിലും. പില്‍ക്കാലത്ത്‌ എതാണ്ട്‌ പൂര്‍ണ്ണമായും നഷ്ടപ്പെട്ടുപോയ പല ഭാഷാരീതികളും സമാന്തരമായി തുടര്‍ന്നിരുന്നു. അറബിമലയാളവും, മിഷണറി മലയാളവുമൊക്കെ ഇതില്‍ പെടുത്താവുന്നവകളാണ്‌. ഇവയൊക്കെ ഭാഷയുടെ ഭാവുകത്വത്തിനും വ്യാകരണത്തിനും അതിന്റേതായ സംഭാവനകള്‍ നല്‍കിയിട്ടും ഉണ്ട്‌. സങ്കരമായതിനാല്‍ തന്നെ സമൂഹത്തില്‍ നിലവിലുണ്ടായിരുന്ന കലകളുടെ ഭൂമിക വ്യാപകവും സങ്കീര്‍ണ്ണവും ആയിരുന്നു. കഥകളിയുടെ പിറവിക്കു മുന്‍പ്‌ തന്നെ നമ്മള്‍ ചവിട്ടുനാടകം കണ്ടു തുടങ്ങിയിരുന്നു. കോയിത്തമ്പുരാന്‍ ഒരു സംസ്കൃതകൃതി (അഭിജ്ഞാനശാകുന്തളം-1898) ആദ്യമായി മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുന്നതിനു മുന്‍പ്‌ തന്നെ, ഷേക്സപിയറിന്റെ നാടകം (കോമഡി ഓഫ്‌ ഏറേസ്സ്‌) മലയാളഭാഷയില്‍ എത്തികഴിഞ്ഞിരുന്നു (1866).

കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ ഭാഷാപരമായ പ്രസക്തി, ഇടക്കാലത്ത്‌ കലകളോടൊപ്പം മാത്രം വികസിച്ച ഭാഷയേയും സാഹിത്യത്തേയും സ്വന്തം അസ്തിത്വത്തോടെ സമൂഹത്തിന്റെ മധ്യത്തേക്ക്‌ വീണ്ടും കൊണ്ടുവന്നു എന്നതാണ്‌. അഭിജ്ഞാന ശാകുന്തളവും മയൂരസന്ദേശവും ഒരു വലിയ കൂട്ടം മലയാളികളെ സാഹിത്യത്തിലേക്ക്‌ ആകര്‍ഷിക്കാനുള്ള ശക്തി കാണിച്ചു. എന്നാല്‍ അത്‌ ശുദ്ധമണിപ്രവാളത്തിന്റെ ഉയര്‍ത്തെണീപ്പ്‌ കൂടിയായിരുന്നു. പില്‍ക്കാലത്ത്‌ കേരളവര്‍മ്മ തന്നെ തന്റെ മണിപ്രവാള ഭാഷാ ഉപയോഗത്തെ ഏറെക്കൂറെ തള്ളി പറയുകയുണ്ടായി. അക്കാലത്തെ മലയാളത്തിന്റെ നെടുംതൂണായിരുന്ന കേരളവര്‍മയുടെ ഈ ഏറ്റുപറച്ചിലാണ്‌, ഇന്നു നമ്മള്‍ ഉപയോഗിക്കുന്ന മലയാളത്തിന്റെ തുടക്കമായി കാണാനാവുന്നത്‌. ഉള്ളൂരിന്റെ 'ഉമാകേരള'ത്തോടെ മണിപ്രവാളം പൊതുവായി അവസാനിച്ചു എന്നു തന്നെ പറയാം. സംസ്കൃതവാക്കുകളും ചില വിഭക്തി പ്രത്യയങ്ങളും ഇല്ല എന്നല്ല. പക്ഷെ അവയൊക്കെ ഇന്നു ഭാഷയുടെ ലീനമായ പ്രയോഗങ്ങളായി മാറിയിരിക്കുന്നു. കേരളവര്‍മ്മയുടെ കുടുംബത്തിലെ ഇളംതലമുറക്കാരനായ രാജരാജ വര്‍മ്മയുടെ മണിപ്രവാള വിച്ഛേദിതമായ മലയാളം, കേരളത്തിലെ ആധുനിക ഭാഷയെ സാര്‍വത്രികമാക്കി. ഭാവുകത്വ വ്യതിയാനങ്ങള്‍ ഏറെ ഉണ്ടായെങ്കിലും, ഭാഷാപരമായി വന്‍കുതിപ്പുകളൊന്നും രാജരാജ വര്‍മ്മ പ്രസ്ഥാനത്തിനു ശേഷമുള്ള കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ നമ്മള്‍ നടത്തിയിട്ടില്ല. സര്‍ഗാത്‌മക ഗദ്യത്തിലും പദ്യത്തിലും മലയാളം കണ്ടിട്ടുള്ള ഏറ്റവും ലാവണ്യപൂര്‍ണ്ണമായ കൃതികള്‍ ഉണ്ടായതും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവും ആയിട്ടാണ്‌. അവയെ കവച്ചുകടക്കാനുള്ള ശക്തി ഈ അടുത്തകാലത്തൊന്നും മലയാളത്തിനു സാധ്യമാവില്ല എന്ന്‌ പല്ലനയാറ്റില്‍ മുങ്ങിപ്പോകുമ്പോള്‍ കുമാരനാശാന്‍ ഓര്‍ത്തിരിക്കുമോ?

**

അവലംബ ഗ്രന്ഥങ്ങള്‍;
1. കേരള ഭാഷാചരിത്രം-ഡോ. ഇ.വി.എന്‍.നമ്പൂതിരി
2. വേണാടിന്റെ പരിണാമം-കെ.ശിവശങ്കരന്‍ നായര്‍
3. ലീലാതിലകം-വ്യാഖ്യാനം: പ്രൊഫ. ഗോപികുട്ടന്‍

00 

Monday, 25 August 2014

ഭാവന ഉദാസീനം...?

കലാവിഷ്കാരത്തിന്റെ ആശയം ഉൾപ്പേറുന്ന സങ്കേതികതയും സ്റ്റാറ്റിസ്റ്റിക്കും കൃത്യത പാലിക്കേണ്ടതുണ്ടോ? “അത് കവിതയല്ലേ”, “ആത് സിനിമയല്ലേ” എന്നു നിസ്സാരമായി പറഞ്ഞു പോകാനാവുമോ? ഉദാഹരണത്തിനു് ഒരു സറിയലിസ്റ്റിക് രചനയിൽ ആണെങ്കിൽ പോലും ഇന്ത്യയുടെ തലസ്ഥാനം ഇസ്ലാമാബാദ് ആണെന്ന് പറയാനാവുമോ?

സർഗ്ഗാത്മകമായ ആശയവും രൂപവും അതിരുകളില്ലാത്ത ഭാവനാലോകം നിരുപാധികം അനുവദിക്കുന്നുണ്ട്. എന്നാൽ അത് ലളിതമായ കവച്ചുകടക്കൽ ആവാൻ പാടില്ലല്ലോ.

കഴിഞ്ഞ ദിവസം എം. ടി. യുടെ തിരക്കഥയിലിറങ്ങിയ ‘ഏഴാമത്തെ വരവ്’ എന്ന സിനിമകാണുകയായിരുന്നു. ഇതിവൃത്തത്തിന്റെ അടിയൊഴുക്ക് നാട്ടുകാരെ ‘നരി പിടിക്കു’ന്നതാണ്‌. ചില പ്രദേശങ്ങളിൽ പുലിയെയാണ്‌ നരി എന്നു വിളിക്കുക. അതൊരിക്കലും കടുവയല്ല. ഈ ചിത്രത്തിൽ ആദ്യാവസാനം നരിയായി കാണിക്കുന്നത് കടുവയുടെ സീനുകളാണ്‌.

ഇനി ഒരുപക്ഷേ നരി, കടുവയാണെങ്കിൽ കുറച്ചുകൂടി സങ്കീണ്ണമാവും വക്രീകരണം. കടുവ ഒരു ടെറിറ്റോറിയൽ ജീവിയാണ്‌. ഇണചേരുന്ന സമയത്തും കുട്ടികളെ വളർത്തുന്ന കാലത്തുമൊക്കെ ഒഴിച്ച് ഒരോ കടുവയും, കാടിനകത്ത്, അതിന്റെ പ്രദേശം അതിർത്തിതിരിച്ചെടുക്കുന്നു. ആ അതിർത്തിക്ക് പുറത്തേയ്ക്ക് അവ സഞ്ചാരിക്കാറില്ല. വെറുതേ നാട്ടിലേയ്ക്കിറങ്ങി അവ മനുഷ്യരെ നായാടാറില്ല.


ഒരു സിനിമ കാണുമ്പോൾ ഇത്രയൊക്കെ കാടുകയറി അലോചിക്കേണ്ടതുണ്ടോ? ബോധപൂർവ്വം ആലോചിക്കുന്നതല്ലല്ലോ - ചിന്തയിൽ തടയുന്നതാണല്ലോ. അതിനപ്പുറം, ഇങ്ങനെയും കാണണം എന്നത്, ഇത്തരം സാങ്കേതിക വശങ്ങളൊക്കെ എം. ടിക്കോ സംവിധായകനായ ഹരിഹരനോ അറിഞ്ഞുകൂടാത്തതാവാൻ വഴിയില്ല എന്നതിനാൽ കൂടിയാവും. അനുവാചകാനുഭവത്തെ ലളിതമായി കാണുന്ന ഉദാസീനത അതിലുണ്ട്. അത്, മലയാള സർഗ്ഗാവിഷ്കാരങ്ങളിൽ ഒരു നടപ്പുദീനം പോലെ തുടരുന്നു...

മലയാളിയുടെ കലാദേശം സർഗ്ഗപ്രക്രിയയെ മനസ്സിലാക്കിയതിന്റെ കൈക്കുറ്റപ്പാടതിലുണ്ട്. വൈകാരികതയേയും ഇന്റലിജെൻസിനേയും വ്യതിരക്തമായ കള്ളികളിൽ വച്ചാണ് നമ്മൾ വ്യവഹരിച്ചുപോരുന്നത്. ഭാവന വൈകാരികം മാത്രമെന്ന് ഏറെകൂറെ തെറ്റിദ്ധരിച്ചു. കലാകാരനെക്കാൾ കൂടുതൽ ഈ വഴിക്കു പോയത് അനുവാചകനാണ്. അത് കലാകാരനെ ഉദാസീനനാക്കി. അങ്ങിനെ പലതും 'മനസ്സിലാകുന്നില്ല' എന്ന് ഉളിപ്പില്ലാതെ പറഞ്ഞുപോകുന്ന കലാകാരനും അനുവാചകനും ഉണ്ടായി. എന്തുകൊണ്ട് മനസ്സിലാകുന്നില്ല എന്ന ചോദ്യത്തെ 'ലാളിത്യം' എന്ന സുഖജീവിതത്തിൽ നേരത്തേ ഉപേക്ഷിച്ചു.

ഇന്റലിജെൻസും ഭാവനയും രണ്ടല്ല. ശാസ്ത്രജ്ഞന്റെ ഇന്റലിജെൻസിനെ മനസ്സിലാക്കുന്ന രീതിയിൽ കലാകാരനിൽ കണ്ടെത്തുന്ന തരം ഭാവനയെ ചേർത്തു വയ്ക്കാറില്ല. സത്യത്തിൽ, വിദൂര ഗ്രഹത്തിലേയ്ക്ക് റോക്കറ്റ് അയയ്ക്കാൻ ആഗ്രഹിക്കുന്ന ഒരു ശാസ്ത്രജ്ഞൻ അസാമാന്യ ഭാവനയുള്ള ഒരാളാവാതെ തരമില്ല. അയാൾ സ്വയം ആവിഷ്കരിക്കുന്നത് കലാകാരനിൽ നിന്നും വ്യത്യസ്തമായ രീതിയിലാകുന്നു എന്നുമാത്രം. എന്നാൽ, ഇന്റലിജെൻസിനെ അതർഹിക്കുന്ന രീതിയിൽ മനസ്സിലാക്കാതെയോ പരിപോഷിപ്പിക്കാതെയോ സുഖമായി ഭാവന 'വർക്കൗട്ട്' ചെയ്യാം എന്ന് നമ്മുടെ കലാകാരന്മാരും കരുതുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആനന്ദിന്റെ കൃത്യവും അതിശക്തമായ വൈകാരിക സാക്ഷാത്കാരങ്ങൾ പലപ്പോഴും നമുക്ക് 'വരണ്ടതാ'യി പോകുന്നത് അതുകൊണ്ടാവും എന്ന് തോന്നാറുണ്ട്.

ബൗദ്ധികമായ സജീവത തന്നെയാണ് പ്രതിഭാപൂർണ്ണമായ ഭാവന!

00

Tuesday, 15 April 2014

കപിലവസ്തുവില്‍ ഒരു പെണ്ണും ഒരാണും കുറേ കുട്ടികളും അവര്‍ തൊട്ട നന്ത്യാര്‍വട്ടവും

കവിതയുടെ ബാദ്ധ്യത കാലത്തോടും പ്രകൃതിയോടുമാണു്‌. സാഹിത്യലോകത്തെ സമകാലികമായ നിയതകല്പനകളെ എന്നും അതു് കവച്ചുപോയിട്ടുണ്ടു്‌. ആ വഴി സുതാര്യമോ പ്രത്യക്ഷമോ അല്ലതന്നെ. സച്ചിദാനന്ദന്‍ കാണാത്തതുകൊണ്ടോ എന്‍. എസ്‌. മാധവൻ വായിക്കാത്തതുകൊണ്ടോ മൂടിപ്പോകുന്ന കാട്ടുവഴിയല്ല അതു്‌. കാലവും പ്രകൃതിയും മാറിയതും, മലയാള കവിതയുടെ സഞ്ചാരം പുതിയ വഴികളിലൂടെ പതിഞ്ഞു നടക്കുന്നതും അവരറിഞ്ഞില്ല എന്നേ അതു് വെളിവാക്കുന്നുള്ളൂ. ഒരു തരത്തില്‍ സമകാലത്തു നിന്നു് വെളിയില്‍ പോയവരെ കവിത നേരിടുന്നില്ല എന്നുമാണതു്‌. ശ്രാവസ്തിയിലും കാനനച്ഛായയിലും വിലങ്ങനിലുമൊന്നും പുതിയ കവിതയ്ക്ക്‌ പോയി നില്ക്കാന്‍ വയ്യ. അവയൊന്നും ഇന്നു് ഇല്ല. പ്രകൃതി മറ്റൊരു ലോകം സൃഷ്ടിച്ചു കഴിഞ്ഞു. കാലത്താല്‍ തോല്പിക്കാന്‍ വയ്യ എന്നു് ഉറപ്പുള്ളതുകൊണ്ടാവും പുതിയ കവിത പുതിയ ഇടങ്ങളില്‍, കടമ്മനിട്ടയെ പോലെ നിലവിളിക്കാതെയോ, ചുള്ളിക്കാടിനെപോലെ വാഗ്ഘോഷം രതിയാക്കാതെയോ പതുക്കെ നടക്കുന്നതു്‌. ഭാഷയുടെ കനം ഭാവുകത്വത്തിന്റെ നഷ്ടമാകാന്‍ ഈ കവിതകള്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. അതു് എളുപ്പമുള്ള നഗരപാതയാണെന്നു് ആശ്വസിക്കുന്നവര്‍, അങ്ങിനെ വായിച്ചെടുക്കുന്നവര്‍, ഇനിയും ഒരുപാടു് നടക്കേണ്ടതുണ്ടു്, പുതിയ കവിതയെ മനസ്സിലിട്ടു് വാറ്റി വാറ്റി. അപ്പോള്‍ ആ വഴിത്താരയുടെ ഓരംചേര്‍ന്നു് പൊടിഞ്ഞുവീണ രക്തത്തുള്ളികള്‍ കാണാം. പ്രേമപരാജയത്താല്‍ തൂങ്ങിചാവുന്നതോളം പ്രകടനപരത, മല കണ്ടാല്‍ ഒലിക്കുന്നിടത്തോളം പ്രകൃതിസ്നേഹം കാലത്തിനു് ആവശ്യമില്ലെന്നു അറിയുന്നതു കൊണ്ടാവാം, പൊട്ടിയ രക്തധമനികളെ നിസ്സാരവല്‍ക്കരിച്ചു കൊണ്ടു്, ഈ കവിതകള്‍ അവകാശവാദങ്ങളില്ലാതെ നടന്നുപോകുന്നതു്‌.

ഐ. വി. ശശിയുടെ ഒരു സിനിമയില്‍ കണ്ടേക്കാവുന്ന സീന്‍ ഇങ്ങിനെയാവും; ഭൌതിക സാഹചര്യത്തിന്റെ അനിവാര്യതയാല്‍, നിഷ്കളങ്കയായ ഒരു പെണ്‍കുട്ടി ധനവാന്റെ കിടപ്പറയില്‍ എത്തിപ്പെടുന്നു. സംഭവം കഴിഞ്ഞു പുറത്തിറങ്ങുന്ന പെണ്‍കുട്ടി അപ്രതീക്ഷിതമായി കാണുന്നതു്‌, ധനവാന്റെ ഡ്രൈവറായ തന്റെ കളിക്കൂട്ടുകാരന്റെ തീപാറുന്ന മുഖമാണു്‌. മാനഭയത്താലും മറ്റും അവള്‍ ആ രാത്രി ജീവനൊടുക്കുന്നു. ഈ കഥ കണ്ണീര്‍വാര്‍ത്തു് കണ്ട തലമുറ കഴിഞ്ഞുപോയി. മാറിയ ലോകക്രമത്തില്‍ മറ്റുതരത്തില്‍, മറ്റു തലങ്ങളില്‍ ഈ കഥകള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടു്‌; കൂടുതല്‍ തീവ്രമായി, കൂടുതല്‍ വ്യാപകമായി. പക്ഷെ കവികള്‍ക്കിന്നു് ഇതുനോക്കി ആക്രോശിക്കാന്‍ വയ്യ. അതു ക്രിയാത്മകമല്ലെന്ന അറിവു് അവര്‍ക്കുണ്ടു്‌. എന്നാല്‍ അതിന്റെ വിമാനുഷികത സന്യാസിയുടെ നിര്‍മ്മമതയോടെ, ജ്ഞാനിയുടെ അനുധാവനത്തോടെ, വിദൂഷകന്റെ നര്‍മ്മത്തോടെ, അവര്‍ തങ്ങളുടെ സ്വകാര്യമുറികളിലിരുന്നു് അനുഭവിക്കുന്നുണ്ടു്‌. ആ ഭാവുകത്വത്തിനു തെരുവിലെ മൈക്കിനു മുന്നില്‍ പ്രകാശനമില്ല. അതു തേടുന്ന അനുവാചകന്‍ ഒരു ജനക്കൂട്ടവും അല്ല. സിയോള്‍ മുതല്‍ സിലിക്കന്‍വാലി വരെ പരന്നുകിടക്കുന്ന പുതിയ മലയാളിയുടെ ഛിന്നലോകങ്ങളാണു് ഈ കവിത തേടുന്നതു്‌. അതിനാലാവും മുകളില്‍ സൂചിപ്പിച്ച പ്രമേയപരിസരത്തു നിന്നും വരുന്ന ഒരു കവിത, ഭാഷയിലും രൂപത്തിലും തുലോം ലളിതമായി, ചെറുഫലിതം പോലെ താള്‍മറിയുന്നതു്‌. എന്നാല്‍ അനുഭവത്തിന്റെ ആഴങ്ങളില്‍ അത്രയും ലളിതവും ഫലിതാത്മകവും ആവാത്തതും.

ബിന്ദു കൃഷ്ണൻ
കേരളസമൂഹം കഴിഞ്ഞ പതിറ്റാണ്ടില്‍ വികസിപ്പിച്ച വ്യവസായമാണു് വിനോദസഞ്ചാരം. മറ്റു് വ്യവസായങ്ങള്‍ ഒന്നും കാര്യമായി വേരിറക്കാത്ത കേരളത്തില്‍ ഈ വ്യവസായം എന്താവും പച്ചപിടിച്ചതു്‌? മറ്റേതൊരു വ്യവസായത്തിന്റേയും അടിസ്ഥാനം, അസംസ്കൃതവസ്തുക്കളില്‍ നിന്നും സംസ്കൃതവസ്തുക്കളുടെ നിര്‍മ്മാണമാണു്‌. ഈ പരിവര്‍ത്തനം സാദ്ധ്യമാക്കുന്നതു് മനുഷ്യവിയര്‍പ്പിന്റെ മണമുള്ള തൊഴില്‍ശക്തിയാണു്‌. വിനോദസഞ്ചരവ്യവസായത്തിനു അത്രത്തോളം വിയര്‍പ്പില്ല. ഉള്ള പ്രകൃതിവിഭവങ്ങള്‍ വിനോദസഞ്ചാരിക്കു് അനുഭവിക്കാന്‍ വിട്ടുകൊടുത്താല്‍ മതി. വിനോദസഞ്ചാരിയുടെ അനുഭവമൂര്‍ച്ഛ പകരം തരുന്ന വിലയില്‍, സമൂഹം അതിന്റെ സെന്റ്‌ പൂശിയ മൂല്യങ്ങള്‍ ഉയര്‍ത്തുന്നു. എന്നാല്‍ കവികള്‍ക്കു് ഈ സമവാക്യങ്ങളില്‍ അഭിരമിക്കാന്‍ വയ്യ. അടരുകള്‍ മറിച്ച്‌ മനുഷ്യാവസ്ഥയുടെ അശുഭലോകങ്ങളില്‍ അവര്‍ ചെന്നു നോക്കുന്നു. ഇന്നത്തെ കവികള്‍ പ്രത്യയശാസ്ത്രത്തിന്റെയോ ഭാഷാവ്യഗ്രതയുടെയോ രൂപമോഹങ്ങളുടെയോ കട്ടികണ്ണടയിലൂടെ അല്ല ജീവിതങ്ങളെ നോക്കുന്നതും പകര്‍ത്തുന്നതും.

ഈ കാലത്തു് നമ്മുടെ ദൈവം വിനോദസഞ്ചാരിയാണു്‌. നമുക്കുള്ളതെല്ലാം അവനും സ്വന്തമാണു്‌. അങ്ങിനെയാണു് നമ്മുടെ:
"മീനുകള്‍
എണ്ണയില്‍ മുങ്ങിത്തോര്‍ത്തി
മഞ്ഞളും സിന്ദൂരവും അണിഞ്ഞു
നിസ്സംഗമായ കണ്ണുകളോടെ
അയാള്‍ക്ക്‌ മുന്നില്‍ മലര്‍ന്നു കിടക്കുന്ന"ത്‌
"തെങ്ങുകള്‍
അയാള്‍ക്കായി പാല്‍ചുരത്തുന്ന"ത്‌

തിന്നും കുടിച്ചും കായലോളങ്ങളില്‍ അയാള്‍ ഉല്ലാസസഞ്ചാരം നടത്തുമ്പോള്‍ നിയതഭാഷാരൂപങ്ങളില്‍ നിന്നും വളരെ അകലെയായി നിര്‍മമമായ നിറകണ്‍ചിരിയുമായി കവിത നടക്കുകയാണു്‌. സങ്കീര്‍ണ്ണതയില്‍ കവിതയുടേയും ജീവിതത്തിന്റേയും അപര്യാപ്തതകള്‍ മറഞ്ഞുപോകരുതു് എന്ന ശാഠ്യമാവും ഇത്രയും ധൈര്യപൂര്‍വം സുതാര്യമാവാന്‍ പ്രേരിപ്പിക്കുക. ജീവിതത്തിന്റെ നതകള്‍ മുഴുവന്‍ അനാവരണം ചെയ്യപ്പെട്ട കാലത്തു് ഭാഷാസങ്കീര്‍ണ്ണതകളില്‍ ഒളിച്ചുകടത്താനുള്ളതല്ല കവിത. മീനിനേയും കള്ളിനേയും പോലെ നമ്മുടെ പെണ്ണും അയാളുടെ തന്നെയാണു്‌. ദൈവത്തിനു എല്ലാം സ്വന്തം.
"വെള്ളവിരിപ്പില്‍
ചോരപ്പാടൊന്നും പടര്‍ന്നില്ല
ഇതാദ്യമൊന്നുമല്ലല്ലോ
ഓളത്തില്‍ താളത്തില്‍..."

ആഖ്യാനം നടത്തുന്ന പെണ്‍കുട്ടിയാണു് സഞ്ചാരിക്കു് സ്വന്തമായി വള്ളത്തിലുള്ളതു്‌. രാത്രി, വള്ളത്തില്‍ നിന്നും തിരിച്ചിറങ്ങുമ്പോഴാണു് അയലത്തെ ഷാജിയേട്ടന്റെ കലങ്ങിയ കണ്ണുകള്‍ അമരത്തു് അവള്‍ കാണുന്നതു്‌.
"ഓ, ഇതിലിത്രയ്ക്കെന്തുവാ?
കൂരയുടെ പിന്നിലെ തോട്ടില്‍
നന്നായൊന്നു കുളിക്കണം"

ഷാജിയേട്ടന്റെ കലങ്ങിയ കണ്ണുകള്‍ ചെറിയ പരിസരങ്ങളിലെ വലിയ സമസ്യയായി പ്രശ്നവല്‍ക്കരിക്കപ്പെടുന്നില്ല. വിറ്റുപോയ തന്റെ ജീവിതത്തെ നിസ്സംഗമായാണു് അവള്‍ കാണുന്നതു്‌. മാറുമറയ്ക്കാന്‍ സ്വാതന്ത്ര്യം നേടിയെടുത്തിടത്തു നിന്നും, സഞ്ചാരിക്കു മുന്നില്‍ അതു് അനാവൃതമാക്കാനും, അവന്റെ മണവും സ്രവവും ഒരു തേച്ചുകുളിവരെമാത്രം പാതിവ്രത്യനഷ്ടമായി കാണാനും മലയാളിപെണ്ണു് ഏതാനും പതിറ്റാണ്ടുകള്‍ കൊണ്ടു നടന്നുതീര്‍ത്ത ദൂരം തെളിയുന്നുണ്ടിവിടെ (മാധവിക്കുട്ടിയും ശാരദക്കുട്ടിയും കയ്ക്കുന്നുണ്ടെങ്കിലും).

ബസ്‌സ്റ്റാന്റിലും റെയില്‍വേസ്റ്റഷനിലുമൊക്കെ ഇരതേടി നടന്നിരുന്ന അഭിസാരികകള്‍ക്കു് വംശനാശം സംഭവിച്ചു. സമൂഹത്തിന്റെ ജീവിതാവസ്ഥയ്ക്കു് അനുസൃതമായി സമകാലത്തു് അതിന്റെ തലങ്ങളും വ്യാപ്തിയും വര്‍ദ്ധിച്ചിരിക്കുന്നു. സമൂഹത്തിനോടോപ്പം അവളുടെ അനുഭവപ്രദേശങ്ങളും മാറിപ്പോയി.
"ഇന്നു രാത്രി അസന്‍
മരുന്നുകഴിച്ച്‌ ചുമയ്ക്കാതുറങ്ങും
അനിയന്‍ വയറു നിറഞ്ഞ്‌
കരയാതുറങ്ങും
അതാ കാര്യം
അതെയൊള്ളു കാര്യം"

ഒരു പെണ്‍കുട്ടിക്കു് ശരീരം വില്ക്കാനുള്ള സാഹചര്യം എന്നും നിലവിലുണ്ടായിരുന്നു, കേരളത്തിലും. എസ്കോര്‍ട്‌ സര്‍വ്വിസ്‌ നല്കപ്പെടും എന്ന ഇന്റര്‍നെറ്റ്‌ പരസ്യത്തിലേക്കു്‌, ആവശ്യക്കാരെ കൂടുതല്‍ ബന്ധപ്പെട്ടതു്‌, ആവശ്യക്കാര്‍ക്കുവേണ്ടി തയ്യാറുള്ള കോളേജ്‌ വിദ്യാര്‍ത്ഥിനികളും വീട്ടമ്മമാരുമൊക്കെയാണെന്നു് ഇക്കഴിഞ്ഞ ദിവസം പത്രവാര്‍ത്ത കണ്ടു. സാഹചര്യം മാറിയിട്ടുണ്ടു് തന്നെ. അസന്റെ മരുന്നും അനിയന്റെ വയറും ആണു് വലുതു്‌, തന്റെ ശരീരമല്ല എന്നൊരു തിരിച്ചറിവാണതു്‌. പുതിയ വിപണനമൂല്യങ്ങളില്‍ തന്റെ ശരീരത്തിനു മറ്റേതൊരു ഉല്പന്നത്തെ പോലെയും വിലയുണ്ടു് എന്ന മനസ്സിലാക്കല്‍. ഉപഭോക്താവിന്റെ കിടപ്പറയില്‍ അവളുടെ ശരീരം ഉപയോഗിക്കപ്പെടാനുള്ള ഒരു ഉല്പന്നം മാത്രമാണു്‌. ഉല്പന്നത്തിനു് ആത്മാവില്ല. ഒരു കുളികഴിഞ്ഞാലെ അവള്‍ മകളും ചേച്ചിയും കാമുകിയും ഒക്കെ ആയി പരിണമിക്കുന്നുള്ളു.
"ഹൌസ്ബോട്ടില്‍ ഇത്രനാള്‍
തുഴഞ്ഞിട്ടും
ഷാജിയേട്ടനറിയത്തില്ലേ" ഇത്‌.

ഇത്രയുമാവുമ്പോള്‍ ഒരു ചോദ്യം പ്രസക്തമാവുന്നുണ്ടു് - അനിവാര്യതകളെ പകര്‍ത്തലാണോ കാവ്യധര്‍മമം? സമൂഹത്തില്‍ വേശ്യാവൃത്തി മാന്യമായി തുടരുക എന്ന നിലയ്ക്കു് നിസ്സംഗമായ ഉത്തമപുരുഷ ആഖ്യാനത്തിലൂടെ നായികയായ പെണ്‍കുട്ടിയെ മാന്യവല്ക്കരിക്കയാണോ കവിത? അവളെ സാദ്ധ്യമാക്കിയ സാമുഹ്യസാഹചര്യത്തോടു സമപ്പെടുകയാണോ? അപചയത്തിന്റെ പകര്‍ച്ചയില്‍, ഈ വിമാനുഷികതയെ കവിത നേരിടുന്നുണ്ടോ? നമ്മുടെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത ആരുടെയൊക്കെയോ വിരല്‍ത്തുമ്പില്‍ അണ്വായുധങ്ങള്‍ നമുക്കായി കാത്തിരിക്കുന്ന കാലത്തു് തൂലിക പടവാളൊന്നുമല്ലെന്ന ഉള്‍ക്കാഴ്ചയില്‍ നിന്നു തന്നെയാവാം ക്രൂരമായ പരിഹാസത്തിന്റെ വലിയൊരു കായല്‍ 'സൊന്തം' എന്ന വാക്കില്‍ അലയടിക്കുന്നതു്‌. 'സ്വന്ത'ത്തിനു പകരം കവിതയില്‍ മുഴുവന്‍ ഉപയോഗിച്ചിരിയ്ക്കുന്നതു് 'സൊന്തം' എന്ന പാരഡിയാണു്‌. 'സ്വന്തം' 'സൊന്ത'മാവുന്നതിന്റെ സാമൂഹികമായ പതിത്വം മുഴുവന്‍ ആ കറുത്ത ഫലിതത്തില്‍, ഏതോ മുറിയില്‍, വേദനിക്കുന്ന ഏതോ നിശാനേരങ്ങളില്‍ രക്തം വിരലില്‍ നിന്നു കടലാസിലേക്കു പടര്‍ന്നൊഴുകുമ്പോള്‍, കവിതയുടെ പ്രതിബദ്ധതയാവുക തന്നെ ചെയ്യും.

രണ്ടു്
ഷാജിയേട്ടന്‍ ഒരു ഹൌസ്ബോട്ടിന്റെ അമരത്തെ അസ്തിത്വം മാത്രമല്ല. അതിനു് പുറത്തു് അയാള്‍ക്കു് ഒരു പൊതുമലയാളിയുടെ ജീവിതം ഉണ്ടാവണമല്ലോ. വിനോദസഞ്ചാരിയെ ദൈവമാക്കുന്ന തലങ്ങളിലേക്കു് കേരളം പരുവപ്പെട്ടതിന്റെ ചലനാത്മകതകളിലൂടെയെല്ലാം ഈ മലയാളി യുവാവും കടന്നുവന്നിട്ടുണ്ടു്‌. പത്തിരുപതു കൊല്ലം മുമ്പത്തെ അഭിസാരിക ഇന്നില്ല എന്നതു പോലെ തന്നെ, അക്കാലത്തു ജീവിച്ചിരുന്ന യുവാവും മറഞ്ഞുപോയിരിക്കുന്നു. എത്ര പെട്ടെന്നാണു് നമ്മള്‍ മാറിയതു്‌! പൊതുവേ യുവാക്കള്‍ തൊഴിലുമായി ബന്ധപെട്ടുവരുന്ന പ്രദേശങ്ങള്‍ക്കപ്പുറമുള്ളതിനോടൊക്കെയും ഉദാസീനരായി മാറി. ലൌകിക ഉയര്‍ച്ചയ്ക്കായി സ്പെഷ്യലൈസേഷനില്‍ അനാവശ്യ ശ്രദ്ധചെലുത്തുകയും, അമൂര്‍ത്തതകളുടെ വൈകാരികതലങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തു. മുമ്പുണ്ടായിരുന്ന ഏകമാനത നഷ്ടപെട്ടു എന്നതുപോലെ തന്നെ ജീവിതത്തിന്റെ വ്യത്യസ്തമായ ഇടങ്ങള്‍ തമ്മിലുള്ള അന്തരം വല്ലാതെ വര്‍ദ്ധിക്കുകയും ചെയ്തു. ഈ അസന്തുലിതത്വം ഉണ്ടാക്കിയ സംഘര്‍ഷങ്ങള്‍ പൊതുസമൂഹത്തില്‍ ക്രമാതീതമായി ഉയര്‍ന്നു.

ലക്ഷങ്ങള്‍ ശമ്പളമായി ഒരു യുവപ്രൊഫഷണലും, ഏതാണ്ടു് അതേ നിലവാരത്തില്‍ ജീവിക്കാനാവുന്ന ഒരു ഗൂണ്ടാ യുവാവും, സ്വയം വരുമാനമില്ലെങ്കില്‍ പോലും ഇതേ നിലയില്‍ ജീവിക്കാന്‍ സാധിക്കുന്ന ഒരു കുട്ടിനേതാവും കൂടി കുമരകത്തു നിന്നും ഹൌസ്ബോട്ടില്‍ കയറി ആഘോഷിക്കാന്‍ പോവുക എന്നതു ഇന്നു തികച്ചും സംഭവ്യമായ ഒരു കാര്യമാണു്‌. പക്ഷെ ആഘോഷം എന്നതു് മാത്രമാണു് അവരുടെ പൊതുവായ ഇടം. അതിനപ്പുറമുള്ള അവരുടെ ജീവിതപരിസരങ്ങള്‍ പരസ്പരം പൂരകമാവുന്നില്ല. സ്പെഷ്യലൈസേഷന്‍ അതിനുള്ള അവസരം നല്കുന്നില്ല. പൊതുവേ ഇന്നത്തെ മദ്ധ്യവര്‍ത്തി പ്രൊഫഷണലുകള്‍ അരാഷ്ട്രീയമായ ചിന്തകളിലാണു്. "എല്ലാ രാഷ്ട്രീയക്കാരും കള്ളന്മാരണെന്നേ, വെടിവെച്ചു കൊല്ലണം ഇവറ്റകളെ" - അവരുടെ ഇടയ്ക്കു് രാഷ്ട്രീയത്തെകുറിച്ചു് സംസാരിച്ചു കേള്‍ക്കാറുള്ളതു് ഇതാണു്‌. യുവ രാഷ്ട്രീയനിരയും ഇത്രയും തന്നെ അരാഷ്ട്രീയമാണു്‌. യഥാര്‍ത്ഥ രാഷ്ട്രീയത്തിന്റെ തത്ത്വദീക്ഷകളോ ജീവിതപ്രകാശനങ്ങളോ ആശയസമരങ്ങളോ കാണുന്നില്ല. നാഷണലൈസ്ഡ്‌ ബാങ്കുകള്‍ക്കു് പോലും, കൊടുത്ത വായ്പ തിരിച്ചുപിടിക്കാന്‍ ഗൂണ്ടാസംഘങ്ങളെ ഉപയോഗിക്കേണ്ടി വരുന്നതു്‌, വല്ലവരുടേയും ധനം തന്റെ ജീവിതം ആഘോഷിക്കാന്‍ ഉള്ളതാണു് എന്ന നിലയ്ക്കു് സമൂഹത്തിന്റെ അടിസ്ഥാനചിന്താധാര ആത്മഹത്യാപരമായി മാറിയതു് കൊണ്ടുകൂടിയാണു്‌. അടിസ്ഥാന ഉത്‌പാദനമേഖലകളില്‍ നിന്നൊന്നും മൂലധനം ഉണ്ടാക്കപ്പെടാതെ, യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഒരു സമ്പദ്സ്ഥിതിയില്‍ ആഘോഷങ്ങള്‍ അരങ്ങേറുമ്പോഴാണു്‌, അതിനു കൊഴുപ്പുകൂട്ടാനും മറപിടിക്കാനും വ്യഭിചാര, ഗൂണ്ടാസംഘങ്ങളുടെ ഒരു അധോലോകം സൃഷ്ടിക്കപ്പെടുന്നതു്‌. അവര്‍ക്കു് പൊതുസമൂഹത്തിന്റെ ആദര്‍ശാത്മക നിലപാടുകളില്‍ ഭാഗഭാക്കാവാന്‍ വയ്യ. വളരെ എളുപ്പം ഒരു മനുഷ്യനെ വെട്ടി കൊല്ലാന്‍ പറ്റും അവര്‍ക്കു്‌.

ടി. പി. അനിൽ കുമാർ
സമൂഹത്തെയും കലയേയും നിരൂപണം ചെയ്യുന്ന ഒരാള്‍ക്കു് ഇത്തരം സാമാന്യതകളില്‍ നിന്നു് വിശകലനം നടത്തി കടമ നിര്‍വ്വഹിച്ചു എന്ന്‌ ആശ്വസിക്കുകയും ചെയ്യാം. എന്നാല്‍ ഒരു കൊലപാതകത്തെ, സമൂഹത്തിന്റെ അനിവാര്യ ദുരന്തങ്ങളെ സാമാന്യവല്‍ക്കരിക്കാന്‍ ഒരു കവിക്കു സാദ്ധ്യമാവില്ല തന്നെ. അമൂര്‍ത്തതകളെ മൂര്‍ത്തതയില്‍ കണ്ടെത്തി പ്രകാശിപ്പിക്കുകയാണു് കവി. ആ ഉത്തരവാദിതത്തില്‍ നിന്നു് ഏറ്റവും പുതിയ മലയാള കവികള്‍ മാറിനടക്കുന്നു എന്നു വെറുതെ പറഞ്ഞുപോവാന്‍ വയ്യ. അവര്‍ നടക്കുന്ന വഴികള്‍ പരിചിതമല്ലാത്തതുകൊണ്ടു്‌, പഴയ കാല്‍വയ്പുകളാല്‍, ഒരു പക്ഷെ, അനുവാചകനു പിന്തുടരാന്‍ ആവുന്നില്ല എന്നുമാത്രം ആവും അതു്‌. മറ്റൊരു കവിതയില്‍ കാലത്തിന്റെ അണിയും ഇരയുമായി ഇപ്പറഞ്ഞ യുവാവു കടന്നു വരുന്നുണ്ടു്‌. കവിതയിലും ജീവിതത്തിലും മുദ്രാവാക്യങ്ങളുടെ വിമാനുഷികത അറിഞ്ഞിടത്തു നിന്നാണു് കവിത ഒരു ഉറുമ്പിനെ പോലെ അരിച്ചെത്തുക.
"ഉറുമ്പുകള്‍ എവിടെ നിന്നോ
എഴുതി തുടങ്ങിയിട്ടുണ്ട്‌
അവയുടെ കരിയക്ഷരങ്ങള്‍
ആരെങ്കിലും
വായിച്ചെടുത്താല്‍ മതി"

ഈ പതിഞ്ഞ താളത്തില്‍ തന്നെയാണു് കവിത മിക്കവാറും ആദ്യാന്ത്യം സഞ്ചരിക്കുന്നതും. ഒരു കൊലപാതകത്തിന്റെ ദാരുണമായ മുഖം അവസാനം തെളിഞ്ഞു വരുന്നതുവരെ.
"മധുരം+ഉറുമ്പ്‌ മധുരം+ഉറുമ്പ്‌
എന്നത്‌
അത്രയേറെ ലളിത പാഠമാകയാല്‍"
ഉറുമ്പുകള്‍ എഴുതാന്‍ ശ്രമിക്കുന്നതു് ചോരയുടെ രുചിയാണെന്നു് പെട്ടെന്നു് കണ്ടെത്തപ്പെടുകയില്ലെന്നു കവിത കുണ്ഠിതപ്പെടുന്നു.

ഒരാള്‍ ഇന്നലെ രാത്രി കൊല്ലപ്പെട്ടിരിക്കുന്നു. അതൊരു രാഷ്ട്രീയ കൊലപാതകമാണെന്നു കവിത പറയുന്നില്ല. ഗൂണ്ടാകുടിപ്പകയുടെ ശേഷപത്രമെന്നൊ, ആളുമാറി കൊല്ലപെട്ടതാണൊ എന്നും കവിത പറയുന്നില്ല. പക്ഷെ 'വെട്ടുകൊണ്ടു പിളര്‍ന്ന ഇറച്ചി'യില്‍ തീര്‍ച്ചയായും അനുവാചകനെ സമകാലികതയുടെ ക്രൂരരൂപങ്ങളിലേക്കു് വലിച്ചടുപ്പിക്കുന്ന ഇന്ദ്രജാലമുണ്ടു്‌. എന്നാല്‍ എത്ര അനുധാവനത്തോടെയാണു് കവിത ഈ നിഷ്ഠൂരതയിലേക്കു് നടന്നടുക്കുന്നതു്‌, ലളിതമായ പ്രകൃതിരൂപങ്ങളുടെ വിന്യാസത്തിലൂടെ:
"തെങ്ങിന്‍ കുരലിലെ കൂടുകളില്‍
കാക്കകള്‍ ഉണര്‍ന്നുതുടങ്ങിയാവോ!
കൂട്ടംകൂടി വന്നവ
ആര്‍ത്തുകൊത്തിയിരുന്നെങ്കില്‍
ആരെങ്കിലും സംശയിച്ചു നോക്കിയേനെ
കൂടുവിട്ട കുഞ്ഞിനെ
തിരികെക്കയറ്റാന്‍
അടിയന്തരയോഗം ചേരുകയോ
അതിര്‍ത്തി കടന്നെത്തിയ മൂങ്ങയെ
പഞ്ചതന്ത്രം കഥയുടെ ബലത്തില്‍
കൊത്തിയോടിക്കുകയോ ചെയ്യുകയാണു
എന്നു തോന്നിയാല്‍ എന്തു ചെയ്യും?"

ഉറുമ്പുകള്‍ എഴുതാന്‍ ശ്രമിക്കുന്നതും കാക്കകള്‍ കൊത്താന്‍ ശ്രമിക്കുന്നതും ഒരു മൃതശരീരത്തിന്റെ അറിയപ്പെടാത്ത വേദനയാണു്‌. ആ ശരീരം ഷാജിയേട്ടന്റെയാവാം, ആരുടേയുമാവാം. ആര്‍ക്കറിയാം. എന്തായാലും ജീവനില്ലാത്ത ശരീരം രാത്രിയില്‍ ഉപേക്ഷിക്കപ്പെട്ടാല്‍ ഉറുമ്പും കാക്കയും പരിശ്രമിച്ചാല്‍ ഒന്നും ചിലപ്പോള്‍ ആ ഏകാന്തതയില്‍ നിന്നും കരയേറാന്‍ പറ്റിയില്ലെന്നും ആവും. അപ്പോള്‍:
"പിന്നെ രണ്ടു ദിവസമെങ്കിലും കിടക്കണം
വെട്ടുകൊണ്ടു പിളര്‍ന്ന ഇറച്ചിയില്‍
പുഴുക്കള്‍ കുടിയേറണം
അപ്പോള്‍
കേറ്റ്ങ്കിലും ചെന്നു പറയാതിരിക്കില്ല"

മനുഷ്യജീവിതത്തിന്റെ പ്രാഥമികതയിലേക്കുള്ള, കാവ്യധര്‍മ്മത്തിന്റെ മാനവികതയിലേക്കുള്ള ചൂണ്ടുപലകയാവുന്നുണ്ടു് അവസാനത്തെ നാലു വരികള്‍:
"കേറ്റ്ങ്കിലും ചെന്നു പറയാതിരിക്കില്ല
ബള്‍ബ്‌ വാങ്ങാനെന്നു പറഞ്ഞു
വീട്ടില്‍ നിന്നു ഇറങ്ങിയ സിദ്ധാര്‍ഥന്‍
കപിലവസ്തുവില്‍ തന്നെ ഉണ്ടെന്നു"

ബള്‍ബ്‌ വാങ്ങുക എന്ന നിസ്സാരമായ കര്‍മ്മത്തിനിറങ്ങുന്നതു് അന്തര്‍ജ്ഞാനത്തിന്റെ വലിയൊരു സമസ്യാസമുദ്രം മനുഷ്യകുലത്തിനു ബാക്കിയാക്കി പോയ സിദ്ധാര്‍ഥനാണു്‌. ഓരോ ഷാജിയേട്ടനും ഓരോ സിദ്ധാര്‍ഥനാണെന്നു് കവിത വരഞ്ഞിടുന്നു. ക്രൂരമായ നിസ്സംഗതയോടെയാണു് വിചിത്രമായ രൂപകങ്ങളിലൂടെ കവിത കാലത്തിന്റെ നിഷ്ഠൂരത അനുഭവിപ്പിക്കുന്നതു്‌. ഇറങ്ങി നടക്കുന്ന ഏതു സിദ്ധാര്‍ഥന്റെയും അസ്തിത്വത്തിനു് കേറ്റ്ങ്കിലും ചെന്നു കണക്കുകൊടുക്കാന്‍ ഒരു സ്ഥലമുണ്ടാവും എന്ന മനുഷ്യാവസ്ഥയുടെ അനിവാര്യമോഹങ്ങളിലേക്കാണു് വെട്ടുകൊണ്ടു പിളര്‍ന്ന ഒരോ ശരീരവും വീഴുന്നതു്‌. മരണത്തിന്റെ നിഷ്ഫലത മാത്രം അല്ല, സിദ്ധാര്‍ഥന്‍ ഇറങ്ങിപോയ വീടിന്റെ വിമൂകതയും പ്രശ്നവല്‍ക്കരിക്കപ്പെടുന്നുണ്ടിവിടെ. ആ ശവശരീരം ഉണ്ടാക്കുന്ന ശൂന്യത, ശവമായി മാറാത്ത ഏതോ ശരീരങ്ങളിലൂടെ കപിലവസ്തുവില്‍ തന്നെ ബാക്കിയാവുന്നുണ്ടു്‌. കാലം കപിലവസ്തുവില്‍ വിറങ്ങലിക്കുകയല്ല, കപിലവസ്തു കാലത്തിനോടൊപ്പം നടന്നു പോരുകയാണു്‌. ഇത്രയുമൊക്കെ തന്നെയെ കവിതയ്ക്ക്‌ ചെയ്യാനുള്ളു. ബാക്കി പ്രതിബദ്ധതകളൊക്കെ അനുവാചകന്റെ കവിതാസ്നേഹം ഏറ്റെടുത്തു പൂരിപ്പിക്കേണ്ടവയാണു്‌.

മൂന്നു്
വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഗ്രാസ്മിയര്‍ എന്ന ഗ്രാമം "മനുഷ്യന്‍ കണ്ടുപിടിച്ചതില്‍ വെച്ചു് ഏറ്റവും സുന്ദരമായ സ്ഥലം" എന്നാണു് വേര്‍ഡ്സ്‌വര്‍ത്ത് പറഞ്ഞതു്. കായലും കാടും മലയും മഞ്ഞും മഴയും മനോഹരമായി അലിയുന്നിടം, ഏതാണ്ടു് ഒന്നൊന്നര നൂറ്റണ്ടു് കഴിഞ്ഞിട്ടും പ്രകൃത്യോപാസകനായ ആ കവി കണ്ടതില്‍ നിന്നും കാര്യമായി യാതൊരു മാറ്റവും വരാതെ അവശേഷിക്കുന്നു. എന്നാല്‍ ഇതല്ല കേരളത്തിന്റെ അവസ്ഥ. ഇന്നത്തെ ഒരു യുവകവി അവന്റെ ബാല്യത്തില്‍ കണ്ട പ്രകൃതി ഇന്നു കാണാനില്ല. കാല്‍നൂറ്റാണ്ടു കൊണ്ടു് കേരളത്തിന്റെ ലാന്‍ഡ്‌സ്കേപ്‌ അത്ഭുതാവഹമായി മാറിപ്പോയി. മനുഷ്യവാസമുള്ള സ്ഥലങ്ങളെല്ലാം ഒരു വലിയ പട്ടണമായി അതിരുകള്‍ മുട്ടി കിടക്കുന്നു. ഈ പച്ചപ്പിന്റെ നഷ്ടം പ്രകൃതിയുടെ നഷ്ടമായി പുതിയ കവിതകള്‍ അറിയാന്‍ ആഗ്രഹിക്കുന്നില്ല എന്നു തന്നെയാണു് തോന്നുക. നഗരവും കാര്‍ബണ്‍ഡൈയോക്സൈഡ്‌ സാന്ദ്രമായ നിരത്തുകളും നിരത്തോരത്തെ ജ്വരവൃക്ഷവും പ്രകൃതിതന്നെ എന്നാവും അതു്‌. പ്രകൃത്യോപസനയോ ഹരിതനഷ്ടത്തിലൊരു വിലാപകാവ്യമോ, അവ പൊതുവേ ആവശ്യപ്പെടുന്ന പ്രകാശനരീതിയില്‍, ഈ കവിതകളുടെ അജണ്ടയില്‍ ഇല്ല.

അതുപോലെ മനുഷ്യമനസ്സിന്റെ ഇരുണ്ട ഭൂപ്രകൃതികളെ, രൂപഭാവങ്ങളില്‍ അത്രയും സങ്കീണ്ണതയോടെ പുറത്തേക്കു് എടുത്തിട്ട 'സമ്പൂര്‍ണ്ണ' കവികളുടെ കാലം അവസാനിച്ചു എന്നു വേണം കരുതാന്‍. കവിതയുടെ ആന്തരികജീവിതം ലളിതമായതു കൊണ്ടാവില്ല തന്നെ അതു്‌. അഗാധതയുടെ വെളിപാടുകള്‍ക്കു് നനഭസ്സിന്റെ വെട്ടമുണ്ടാവണം എന്നിടത്തേക്കു് സഞ്ചരിച്ചെത്തിയതു് കാവ്യപാരമ്പര്യത്തിന്റെ വൈവിദ്ധ്യമുള്ള വഴികളിലൂടെ തന്നെ. ജീവിതത്തെയും പ്രകൃതിയേയും ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതിനെ ഏറ്റവും നവീനമാക്കാനുള്ള, സുബോധമോ അബോധമോ ആയ, ഉള്‍ക്കാഴ്ചകളായി അതിനെ അറിയേണ്ടതുണ്ടു്‌.

അമൂര്‍ത്തതയെ മൂര്‍ത്തമായി പ്രകാശിപ്പിക്കുന്നു എന്നതു പോലെ മൂര്‍ത്തമായതിനെ ജീവിതാവസ്ഥകളുടെ അമൂര്‍ത്തതയുമായി സമന്വയിപ്പിച്ചു് സത്യത്തെ ആവിഷ്ക്കരിക്കുന്നതു് ഒരു മാഞ്ചോടിന്റെ നിഴലുപോലെ ലളിതമായും ആവാം എന്നു ചില കവിതകളെങ്കിലും കണ്ടെത്തുന്നുണ്ടു്. വാഹനങ്ങള്‍ ചീറിപ്പായുന്ന നിരത്തു്‌, അതിനപ്പുറത്തു് ഒരു പള്ളിക്കൂടം, അതിനുമപ്പുറം പച്ചയുടെ ചെറുതുരുത്തു്‌. ഇതു കേരളത്തിന്റെ സമകാല പ്രകൃതി. പി. പി. രാമചന്ദ്രന്‍ തുടങ്ങി എസ്‌. ജോസഫ്‌ വഴി തുടരുന്ന കവികളിലേറെപ്പേരും അതിരുകള്‍ മറയുന്ന നഗര-ഗ്രാമ പ്രകൃതിയുടെ കേരളത്തെ വരച്ചിടാന്‍ ശ്രമിച്ചിട്ടുണ്ടു്‌. ലോറിയില്‍ കയറിപോകുന്ന പുഴയും, കോഴികള്‍ പറക്കുന്ന വൈക്കോല്‍കൂനയ്ക്കു് കീഴിലെ പ്രണയത്താലാവാം ഇടിപ്പടം കാണാന്‍ പോകുന്ന നവയുവാവും കാലത്തിന്റെ നേര്‍വ്യഥകള്‍ തന്നെ. നാഗരികതയുടെ ഹരിതനഷ്ടങ്ങളിലേക്കു് തലമുറകള്‍ അടിവച്ചടിവച്ചു് കയറുന്നതു് വിനാശകരമായ ഏതോ ദുരന്തത്തിലേക്കു് തന്നെ എന്നു പുതിയ കവിത കണ്ടെത്തുന്നതിന്റെ വഴികള്‍ അതിമൂര്‍ത്തമായ ഒരു സമകാലസംഭവത്തിലൂടെ വ്യത്യസ്തമായി പ്രകാശിതമാവുന്നു.
"മാഞ്ചോട്‌ വിളിച്ചുകൊണ്ടിരുന്നു
ഞാവല്‍ ചില്ലകളും
ഞങ്ങള്‍ പോയില്ല.
ഞങ്ങളുടെ കൂട്ടുകാരാണവര്‍
എന്നിട്ടും"

റഫീക്ക് അഹമ്മദ്
പുതിയ കുട്ടികളാണിവിടെ. കൃത്യമായ ടൈംടേബിളുകളിലൂടെ ജീവിക്കാന്‍ മെരുക്കപ്പെട്ടവര്‍. കുട്ടിക്കാലത്തെ കൂട്ടുകാരായ മരങ്ങളും കിളികളും സ്കൂളിലെ ജനലിനപ്പുറം ആ പറമ്പില്‍ ഉണ്ടെങ്കിലും തോന്നുംപടി അവരിലേക്കു് ഓടിചെല്ലാന്‍ വയ്യ. ചെയ്തു തീര്‍ക്കാന്‍ ഒരുപാടുണ്ടു്‌. പ്രകൃതിയിലേക്കു് കുതിച്ചോടാനുള്ള ബാല്യകുതൂഹലങ്ങളെ അനുതാപത്തോടെയാണു് കവിത നോക്കുന്നതു്‌. അതിനപ്പുറം പ്രകൃതിയെ കുട്ടികണ്ണിലൂടെ നോക്കികാണുന്നതില്‍ ബാല്യത്തിനു നഷ്ടമാകുന്ന സുഭഗലോകത്തിന്റെ വ്യഥകളുണ്ടു് തന്നെ.
"ഉച്ചകഴിഞ്ഞു.
നന്ത്യാര്‍വട്ടത്താഴത്തെ വെയിലിനു മയക്കം.
മൈതാനത്ത്‌ അയവെട്ടി കിടക്കുന്ന പശുവിനു മയക്കം
മതിലിനു മുകളിലേ കുറിഞ്ഞി പൂച്ചയ്ക്കോ നല്ല ഉറക്കം
പക്ഷേ ഞങ്ങള്‍ ഉറങ്ങിയില്ല"

പ്രകൃതിയുടെ പച്ചപടര്‍പ്പുകളില്‍ നിന്നും തുടരുന്ന കവിത 'മതില്‍' എന്ന ഒറ്റ പ്രയോഗത്തില്‍ നഗരത്തെ അടുപ്പിക്കുന്നു. പൂച്ച ഉച്ചക്കു മയങ്ങുന്ന മതിലില്‍, നഗരം ഗ്രാമത്തില്‍ ചേക്കേറുന്ന ബിംബം ഉണ്ടു്‌. ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ടതാവണം എന്നില്ല - അതു കേരളത്തിന്റെ വര്‍ത്തമാനമാണു്. അതിനുപരി വലിയൊരു ദുരന്തത്തിലേക്കു് കവിത നടന്നു ചെല്ലുന്നതിന്റെ ആദ്യ ചുവടുംകൂടിയാണു്‌.

ഉള്ളില്‍ പതഞ്ഞു പൊന്തിയ ആര്‍പ്പും കുതിപ്പും അടക്കാതിരുന്നെങ്കില്‍, കളിക്കാന്‍ വിളിച്ചുകൊണ്ടേയിരുന്ന കാക്കകളുടേയും കുരുവികളുടേയും അടുത്തേയ്ക്കു് ഓടി പോയിരുന്നെങ്കില്‍, കുറുഞ്ഞിപൂച്ചയെപ്പോലെ ഒന്നു മയങ്ങിയിരുന്നെങ്കില്‍, എന്തിനു സ്കൂള്‍ കഴിഞ്ഞു പോകുന്ന നേരത്തെങ്കിലും വരി തെറ്റിച്ചു ചാഞ്ഞു വളഞ്ഞു പോകുന്ന ഉറുമ്പുകളെ പോലെ, തോന്നുംപടി വട്ടംകറങ്ങുന്ന തുമ്പികളെ പോലെ, അത്രയും അനുസരണയുള്ള കുട്ടികള്‍ ആവാതിരുന്നെങ്കില്‍..., പക്ഷെ അതൊന്നും അല്ല സംഭവിച്ചതെന്നു് ഇരിക്കൂറില്‍ ജീപ്പ് പാഞ്ഞുകയറി മരിച്ച കുട്ടികളെ പ്രതി നമുക്കറിയാം.
"എന്നാലും ലോകാലോകങ്ങളുടെ ഹെഡ്‌മാസ്റ്ററേ
ഓര്‍ക്കാപുറത്ത്‌
എന്തിനാണു ആ ലാസ്റ്റ്ബെല്‍ അടിച്ചത്‌"
എന്നതു് അറിയാതെ വന്നുപോകുന്ന ഒരു വിലാപം മാത്രമല്ല, ആ കുട്ടികളെ കുരുതിക്കായി ജനിപ്പിച്ച ഒരു തലമുറയുടെ സ്വയം മനസ്സിലാക്കല്‍ കൂടിയാണു്‌. പ്രകൃതിയില്‍ സ്വയം വളരാന്‍ അനുവദിക്കാതെ 'വളര്‍ത്തപ്പെടുന്ന' തലമുറ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കാത്തിരിക്കുന്ന ദുരന്തങ്ങളുടെ ഓര്‍മ്മപ്പെടുത്തലുമാണു്‌. അതല്ലായിരുന്നുവെങ്കില്‍ ഈ സമകാലസംഭവത്തെ സമീപിക്കാന്‍, പൊതുവേ തുടര്‍ന്നു വന്നിരുന്നതു പോലെ, വൈകാരികമായ എത്രയോ വഴികളുണ്ടായിരുന്നു. ഒരു സംഭവത്തിന്റെ ലളിത ചിത്രീകരണമോ, ക്ഷണികമായ വൈകാരിക ഉണര്‍ച്ചയോ അല്ല ഈ കവിത അന്ത:സത്തയില്‍ സംപ്രേക്ഷണം ചെയ്യുക, കാലികമായ വലിയൊരു സമസ്യയുടെ ചെറിയ ഏതോ കണ്ണിയെ കോര്‍ത്തെടുക്കാനുള്ള ശ്രമം കൂടിയാണു്. പ്രകൃതിയുടേയും മനുഷ്യന്റേയും പാരസ്പര്യത്തിന്റെ നിതാന്തമായ തുടര്‍ച്ചയും ഇടര്‍ച്ചയും പങ്കുവയ്ക്കപ്പെടുന്നു.

ഭാവനയുടെ ഗതിവിഗതികളില്‍ ഛിന്നമെങ്കിലും നൂതനമായി കാലത്തെ തൊടുന്നതില്‍, സൂചിപ്പിച്ച മൂന്നു കവിതകളും ഏകമാനത കാണിക്കുന്നുണ്ടു്. മാറിയ പരിതസ്ഥതിയുടെ വൈവിദ്ധ്യങ്ങളില്‍ കവിയുടെ ജീവിതം കൊണ്ടു് കാലത്തെ തൊടുകയല്ല, മണലില്‍ പുതയുന്ന കാല്‍വയ്പുകളുമായി കാലത്തിലേക്കു് ഇറങ്ങിനിന്നു് കവിയുടെ ജീവിതത്തെ പൂരിപ്പിക്കാനുള്ള ശ്രമമാണു് ഇവിടെ. ആത്മരതിയുടെ വൈയക്തികതലങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. മനോവിശ്ലേഷണത്തിന്റെ ഔന്നത്യമെന്നു് കുറച്ചുകാലം മുമ്പ് വരെ തുടര്‍ന്നു വന്നിരുന്ന കാവ്യാനുഭവങ്ങളെ ഈ കവിതകള്‍ അനായാസം തലതിരിച്ചിടുന്നുണ്ടു്‌. വ്യവസ്ഥാപിതമായി ഈ ഭാവുകത്വത്തെ നിര്‍വചിക്കാനാവുന്നില്ല എന്നതു് കവിതയുടെ പരിമിതിയല്ല. ഒരു തവണയെങ്കിലും ഈ കവിതകളുടെ ആദിമദ്ധ്യാന്തത്തില്‍ നിര്‍വ്യാജം മുങ്ങിത്താഴാതെ, വരികളെ അടര്‍ത്തിമാറ്റി നോക്കി "ഇന്നുവേണ്ടിന്നുവേണ്ടോമലാളേ" എന്നപോലെ നാവിന്‍ തുമ്പില്‍ മധുരിക്കുന്നില്ലല്ലോ എന്നു് ഒരടിപോലും മുന്നോടു നീങ്ങാനാവാതെ വരുന്ന അഭിരുചികളുടെ പരിമിതി ആയേക്കും, പക്ഷേ.

**
പരാമര്‍ശിക്കപ്പെട്ട കവിതകള്‍
1. ദൈവത്തിന്റെ സൊന്തം - ബിന്ദു കൃഷ്ണന്‍ - മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ - ജനുവരി 18, 2009
2. ഇവിടെയുണ്ട്‌ - ടി. പി. അനില്‍കുമാര്‍ - പ്രവാസം മാസിക - ജൂലൈ 2008
3. ലാസ്റ്റ്ബെല്‍ - റഫീക്‌ അഹമ്മദ്‌ - മാധ്യമം ആഴ്ചപ്പതിപ്പ്‌ - ജനുവരി 19, 2009

00