Monday 29 October 2018

പ്രളയശേഷം, ആദ്യത്തെ തുമ്പ...!

പുഴയഗാധത്തിലെ
എക്കലിൽ നിന്നാ
കുഞ്ഞാത്മനാളത്തെ
നദിക്കരയിലെത്തിച്ചു
പ്രളയം, നാൽപ്പതാണ്ടിനിപ്പുറം.

ഭൂമിയുടെ വെയിൽമണം,
മണൽപന്നലിന്റെ
തളിരിലച്ചുമപ്പ്,
അകലെ പാലം,
പാലത്തിലൊരു ലോറി,
ലോറിയുടെ ശബ്ദം,
നാൽപ്പതാണ്ടിന്റെ പകപ്പ്...!

അന്ന്
കഴുത്തിൽ കുടുങ്ങിയ
ജലസസ്യനീരാളി,
പുതയുന്ന എക്കൽഭാരം,
ജലജ്വാലയുടെ മൃതിയാവേഗം.
ശ്വാസം ഇപ്പോഴും പിടയുന്നു...

ഈ പെരുവഴിയിവിടെ
എപ്പോൾ വന്നു?
പറങ്കിക്കാടുകൾ
എവിടെപ്പോയി?
മതിലിനപ്പുറം
ആരുടെ വീട്?

ഓർമ്മകൾ നോവുന്നു.

എന്നും
പുഴക്കരയിലെ
ഈ തൊടിവരമ്പിൽ
ഒരു തുമ്പ പൊടിച്ചിരുന്നു.
പ്രഭാതത്തിന്റെ ആഹ്ളാദം പോലെ...
ജീവന്റെ മണം പേറി...

കണ്ണീരിന്റെ
സുതാര്യതയിൽ
സ്മൃതിനടപ്പാതയിൽ
ഇന്നുമൊരു തുമ്പ...!

൦൦

പ്രളയശേഷം, അയാളാദ്യമായി
തൊടിയിലേക്കിറങ്ങിയതായിരുന്നു.
പ്രളയമുഴിഞ്ഞിട്ട അതിരിൽ
ആഹാ, ഒറ്റയ്ക്കൊരു തുമ്പ മുളച്ചിരിക്കുന്നു.

അപ്പോൾ,
എന്താവാം..., അറിയില്ല...,
നാല്പതാണ്ട് മുൻപ്,
മറ്റൊരു പ്രളയത്തിൽ
മുടിയഴിച്ചിട്ട് പുഴയാത്രപോയ
ആളെ തൊട്ടതുപോലെ...

൦൦  

2 comments:

  1. ഉള്ളിൽ എവിടെയൊക്കെയോ ഗൃഹാതുരുത്വത്തിന്റെ ഉറവകൾ പൊട്ടുന്നു..നല്ല കവിത

    ReplyDelete