Wednesday 22 March 2017

പ്രോട്ടഗോണിസ്റ്റ് ഇല്ലാത്ത തെയ്യങ്ങളുടെ വീട്

ഉറൂബിന്റെ 'സുന്ദരികളും സുന്ദരന്മാരും' എന്ന നോവൽ ഓർമ്മവരും, ചിതറിയ കഥാഭൂമികയെ ഉൾകൊള്ളുന്ന നോവലുകൾ വായിക്കുമ്പോൾ. ഒരുകൂട്ടം കഥാപാത്രങ്ങൾ, ഒരുപാട് ജീവിത സന്ദർഭങ്ങൾ, നാടകീയതകൾ..., ഇത്തരത്തിൽ രൂപപരമായി സങ്കീർണ്ണവും ഛിന്നവുമായി സഞ്ചരിക്കുന്ന ആഖ്യായികകളിലൂടെ കടന്നുപോകുമ്പോൾ എന്തുകൊണ്ടോ എപ്പോഴും ഈ നോവൽ ഓർമ്മയിലേക്ക് വരും. ചുഴിഞ്ഞാൽ, ഒരുപക്ഷെ, ഒരു നായകരൂപത്തെ കണ്ടുകിട്ടിയേക്കുമെങ്കിലും അത്തരം ഏകമാനതയെ ഉടയ്ക്കുന്ന രൂപപരമായ ശിഥിലസർഗാത്മകത ആ നോവലിനുണ്ട്. ചാന്ദിനി സന്തോഷിന്റെ 'House of Oracles' എന്ന ആംഗലേയ നോവൽ വായിക്കുമ്പോഴും ആദ്യം ഓർമ്മയിലേക്ക് വരുന്നത് 'സുന്ദരികളും സുന്ദരന്മാരും' തന്നെയാണ്.

സ്വാതന്ത്ര്യപൂർവ്വ മലബാറിന്റെ കാലത്തിലൂടെ കടന്നുപോകുന്ന 'സുന്ദരികളും സുന്ദരന്മാരു'മായുള്ള രൂപപരമായ ചെറുചാർച്ച ഒഴിച്ചുനിർത്തിയാൽ 'തെയ്യങ്ങളുടെ വീട്' എം.ടിയൻ നോവൽ പരിസരത്തിന്റെ ഒരു ആംഗലേയ പകർച്ചയാണ്. എം. ടിയുടെ നോവലുകളോട് അടുത്തുവരുന്ന കാലവും അനുഭവവുമാണ് ഈ നോവലും കൈകാര്യം ചെയ്യുന്നത്. പ്രോട്ടഗോണിസ്റ്റുകളുടെ ആത്മരതിയാണ് എം. ടി നോവലുകളുടെ കാതൽ. എം. ടി, നായർ വീടുകളെ കേന്ദ്രമാക്കുമ്പോൾ, ചാന്ദിനിയുടെ നോവൽ പ്രകാശിപ്പിക്കുന്ന കാര്യമായ വ്യത്യാസം, ഇതിൽ ഉത്തരമലബാറിലെ ആഢ്യമായ ഒരു തിയ്യത്തറവാടിനെ പ്രമേയത്തിന്റെ മധ്യത്തിൽ നിർത്തി ഒരുകൂട്ടം ജീവിതങ്ങളെ, ഒറ്റ നായകകഥാപാത്രത്തെ ഒഴിവാക്കി, വ്യവഹരിക്കുന്നു എന്നതാണ്.


അപ്പുണ്ണിയുടേയും ഗോവിന്ദൻകുട്ടിയുടേയും കാലത്താണോ ശിവദാസനും യമുനയും ജീവിച്ചത് എന്ന് ആലോചിച്ചാൽ, ഒരുപക്ഷേ, ഏതാനും വർഷങ്ങൾ കഴിഞ്ഞു ജനിച്ചവരാവാം അവർ എന്ന് തോന്നും. എഴുപതുകളിലാണ് അവരുടെ പുഷ്ടികാലം എന്ന് സൂചിപ്പിക്കുന്ന, നക്സലിസത്തെക്കുറിച്ചും അടിയന്തരാവസ്ഥയെക്കുറിച്ചും ഒക്കെയുള്ള ചില പരാമർശങ്ങൾ നോവലിൽ അവിടിവിടെ കടന്നുവരുന്നുണ്ട്. എങ്കിലും അനുഭവപരമായ സാമ്യം ഒഴിവാക്കി വായിക്കാനാവില്ല.

മാണിക്കോത്ത് വീട്, തെയ്യങ്ങൾ ആശ്രിതരായി കഴിയുന്ന പ്രഭുഭവനമാണ്. നോവൽക്കാലത്ത് വീടിന്റെ കാരണവർ ശിവദാസനാണ്. പാരമ്പര്യമായിക്കിട്ടിയ പ്രഭുത്വവും നെയ്ത്തുശാലയും അനിവാര്യമായ സാമൂഹ്യമാറ്റത്തിന്റെ സൂചനയെന്നോണം അയാളുടെ കയ്യിൽ നിന്നും സാവധാനം വഴുതിപ്പോവുകയാണ്. ആ ദശാസന്ധി കൃത്യമായി മനസ്സിലാക്കാനോ, തന്റെ ജീവിതവും പരിസരവും വൈവിധ്യവത്കരിച്ച് അതിനെ മറികടക്കാനോ കെൽപ്പുള്ള വ്യക്തിത്വമല്ല ശിവദാസന്റേത്.

എന്നാൽ അയാളുടെ ഭാര്യ യമുന ഈ മാറ്റം കൃത്യമായും മൂർത്തമായും മനസ്സിലാക്കുന്നുണ്ട്. നിസ്സഹായത എന്നതിനുപരി ഒരുതരം നിസ്സംഗതയോടെയാണ് അവൾ ഈ ഗതിമാറ്റത്തെ നോക്കിക്കാണുന്നത്. ഒട്ടൊന്ന് നിഗൂഢമായ ഒരു താത്വികതലം യമുനയുടെ ജീവിതത്തിനുണ്ട്. മാണിക്കോത്ത് വീട്ടിലെ നാടകങ്ങളുടെ കാഴ്ചക്കാരിയാണവൾ. ഒരുപക്ഷേ അധികാരമുണ്ടായിരുന്നിട്ടും, അതിനെ നിയന്ത്രിക്കാനോ അതിലിടപെടാനോ അവൾ കാര്യമായൊന്നും ശ്രമിക്കുന്നില്ല. തന്റെ മുന്നിൽ അരങ്ങേറുന്ന ചെറുലോകത്തിന്റെ വ്യഗ്രജീവിതകാമനകളെ അവൾ വിക്ഷോഭങ്ങളില്ലാതെ കണ്ടുനിൽക്കുന്നു, എല്ലാവരും കടന്നുപോകേണ്ടവരാണെന്ന ജ്ഞാനഭാവത്തോടെ...

സോഷ്യൽഫാബ്രിക്കിന്റെ പരിണാമം ഒരു ചരിത്രപുസ്തകത്തിൽ നിന്നും മനസ്സിലാക്കിയെടുക്കുന്നതിനെക്കാൾ കുറച്ചുകൂടി ജൈവമായി പിടികിട്ടുക സർഗ്ഗരചനകളുടെ അക്കാല സഞ്ചയത്തിലൂടെ സഞ്ചരിക്കുമ്പോഴാണ്. ഏത് ഭ്രമാത്മകരചനയും അബോധമായെങ്കിലും ഒരു കാലത്തെ ഉൾപ്പേറുന്നുണ്ട്. ആ കാലത്തിന്റെ സോഷ്യോപൊളിറ്റിക്കൽ തലം അതിന്റെ ചുഴികളിൽ പെട്ടുകിടപ്പുണ്ട്. എം. ടി നോവലുകളുടെ വൈകാരിക വിക്ഷോഭങ്ങൾ അവയെ സവിശേഷയമായ ഒരു വിഭാഗം വായനക്കാരുടെ ഇഷ്ടപുസ്തകങ്ങളാക്കുന്നുണ്ട്. എന്നാൽ ഒരു പ്രത്യേക കാലഘട്ടത്തിന്റെ, ഒരു പ്രത്യേക ദേശത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ അടരുകളെ ഒഴിവാക്കി അവയ്ക്ക് നിലനിൽപ്പില്ല.

വടക്കേ മലബാറിലേയ്ക്കുള്ള തിരുവിതാംകൂർ ക്രിസ്ത്യാനികളുടെ കടന്നുവരവ് അവിടുത്തെ സാമൂഹ്യഘടനയിൽ ഉണ്ടാക്കിയ ചലനങ്ങൾ 'തെയ്യങ്ങളുടെ വീടി'ൽ ഒരടിയൊഴുക്കായി, പ്രസക്തമായിമാറുന്നുണ്ട്. പുതിയ വരേണ്യവിഭാഗത്തിന്റെ ബിംബമായി, ശിവദാസന്റെ എതിർധ്രുവത്തിൽ ഉയർന്നുവരുന്നത് കുടിയേറ്റക്കാരനായ ജോസഫാണ്. ഇവരുടെ ഇടനിലക്കാരനായി പ്രസന്നവദനനായ ക്രിസ്ത്യൻ പുരോഹിതനും പ്രത്യക്ഷപ്പെടുന്നു. സംഘർഷസാന്ദ്രമാവാതെ തന്റെ സമുദായത്തെ ആ പ്രദേശങ്ങളിൽ നടത്തിച്ചെടുക്കാനുള്ള ഉത്തരവാദിത്വം ആ പുരോഹിതന്റെ വൃദ്ധവേഷം സമർഥമായി കൈകാര്യംചെയ്യുന്നതിന്റെ സൂചനകളും നോവലിൽ കാണാം.


സാംസ്കാരികമായ സത്താബലത്തിൽ നിലനിന്ന സാമൂഹികാധീശ്വത്തത്തിന്റെ പിഴുതെടുക്കൽ സംഭവിക്കുകയാണ് അവിടെ. ഭൂസ്വത്ത് നൽകിയ ഉയർച്ചയുടെ അടരുമാത്രമല്ല ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. മതപരവും ജാതീയവുമായ - പരമ്പരാഗതമായി കൈവന്നുപോന്ന ഉദ്ഗതിയുടെ കടപുഴകൽ. മാണിക്കോത്ത് വീടിന്റെ ആശ്രിതരായി കഴിയുന്നവരിൽ, ദൈവപ്പകർച്ചയിലേയ്ക്ക് കയറുന്ന തെയ്യം കെട്ടിയാട്ടക്കാരുമുണ്ട്. പിന്നെ പൊതുജനങ്ങൾ ആരാധനയ്‌ക്കെത്തുന്ന കുടുംബക്ഷേത്രം, തെയ്യം നടക്കുന്ന ഭവനവുമാണ്. സാമൂഹ്യോൽക്കർഷത്തിന്റെ തലം മാണിക്കോത്ത് വീട്ടിൽ സാധ്യമാക്കിയിരിക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് ഇത്തരത്തിലുള്ള സാംസ്കാരികമായ ഘടകങ്ങൾക്കുമുണ്ട്.

ജോസഫിന്റെ ലോകം വ്യത്യസ്തമാണ്. സാംസ്കാരികമായ സത്തയിൽ നിന്നല്ല അയാളുടെ അധീശത്തമോഹങ്ങൾ. അത് ഏറെക്കൂറെ പൂർണ്ണമായും സാമ്പത്തികമാണ്. മാറിവരുന്ന ക്രമത്തിന്റെ സാമ്പത്തികാനുസാരിയായ സാമൂഹിക നിലപാടുകളും അതിന്റെ രാഷ്ട്രീയവിവക്ഷകളും മനസ്സിലാക്കാനാവാതെ പോകുന്നു ശിവദാസന്. സാംസ്കാരികമൂല്യങ്ങളുടെ അന്തർധാരയുള്ളതിനാൽ മാത്രം നിലനിന്നുപോന്ന മൂലധനത്തിന്റെ ഇടങ്ങളിൽ നിന്നും സാമ്പത്തിക മൂലധനത്തിലേക്കുള്ള സാമൂഹ്യപരിവർത്തനം മനസ്സിലാക്കാനാവാതെ പോയ ഒരു വരേണ്യവിഭാഗത്തിന്റെ ദുരന്തങ്ങൾ ഭാഷാസാഹിത്യം, സിനിമയും, വളരെയധികം കൈകാര്യം ചെയ്തിട്ടുണ്ട്. 'തെയ്യങ്ങളുടെ വീട്' അത് ആംഗലേയ ഭാഷയിൽ ഒന്നുകൂടി പ്രകാശിപ്പിക്കുന്നു.

ദേശീയബോധം ഉയർത്തിവിട്ട ഉല്പതിഷ്ണത്വത്തിന്റെ ആധുനികോന്മുഖവും മതേതരവുമായ മൂല്യങ്ങൾ എഴുപതുകളിലും നഷ്ടമായിരുന്നില്ല. നമ്മുടെ അക്കാല സർഗ്ഗസാഹിത്യം അതിന് ഏറെക്കൂറെ തെളിവുതരുന്നുണ്ട്. എന്നാൽ അത് വ്യാജമായ ഉപരിപ്ലവതയായിരുന്നു എന്ന് പറയുന്നവരുണ്ട്. അടിസ്ഥാനത്തിൽ നമ്മുടെ മതസ്വത്വബോധവും ജാതീയമായ വരേണ്യ-അവരേണ്യ ബോധവുമൊക്കെ കുടഞ്ഞുകളയാനാവാത്തതിന്റെ പ്രത്യക്ഷവത്കരണമായാണ് സമകാലത്ത് അവ കൂടുതൽ ശക്തിയോടെ മടങ്ങിവന്നതിനു കാരണം എന്നുകരുതുന്ന സാമൂഹ്യവായനയുണ്ട്. അതെന്തായാലും പൊതുവേ ആധുനിക സാഹിത്യം പ്രകാശിപ്പിച്ച പരിസരം അതായിരുന്നില്ല. അത് ഈ നോവലിലും കാണാം. മാണിക്കോത്ത് വീടിന്റെ പിൻഗാമികളായി അവശേഷിക്കുന്ന രണ്ട് സഹോദരങ്ങളും തങ്ങളുടെ മത/ജാതിബോധത്തെ സാംസ്കാരികമായി മാത്രം മനസ്സിലാക്കിയിട്ടുള്ളവരാണ്. ചെറുപ്പക്കാലത്ത് കേരളത്തിന് പുറത്ത് ജീവിച്ചു എന്നത് ഈ ആധുനികോന്മുഖത്വത്തിന് ത്വരകമായിട്ടുണ്ടാവും. ഒരാൾ ബംഗാളിയേയും മറ്റൊരാൾ മംഗലാപുരത്തുകാരിയായ ക്രിസ്ത്യാനിയെയുമാണ് ഇണകളാക്കുന്നത്. വളരെ സ്വാഭാവികമായും, മാണിക്കോത്ത് ഭവനത്തിൽ കോളിളക്കങ്ങൾ ഒന്നും ഉണ്ടാവാതെയുമാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്.

പരിണമിക്കപ്പെട്ടുവരുന്ന സാമൂഹ്യസാഹചര്യത്തിൽ, അനിവാര്യമായ അപ്രസക്തത ഉളവാക്കുന്ന ഗോപ്യമായ ദുരന്തബോധത്തിനൊപ്പം, മാണിക്കോത്ത് വീട്ടിൽ നേരിട്ട് സംഭവിക്കുന്ന മനുഷ്യദുരന്തങ്ങളുടെ തുടർച്ചയുമുണ്ട്. എഴുത്തുകാരിയുടെ സ്ത്രീപക്ഷമായ ആത്മസത്തയുടെ ഭാഗമായാവാം, സ്ത്രീകളായ രണ്ട് കുടുംബാഗംങ്ങളാണ് - നന്ദയും, അവൾക്കു പിന്നിൽ നിശബ്ദമായ ധൈര്യസാന്നിദ്ധ്യമായി യമുനയും - ഇത്തരം അവസരങ്ങളിൽ ഏറെക്കൂറെ സമചിത്തതയോടെ ഇടപെടുന്നതും വലിയ തകർച്ചയിൽ നിന്നും ആ വീടിനെ, ആ സാംസ്കാരിക പരിസരത്തെ, രക്ഷിച്ച് ശുഭസൂചകമായ തുടർച്ചയിലേയ്ക്ക് കൊണ്ടുപോകുന്നതും... 


ഒരു വായനക്കാരന് തന്റെ ജീവിതകാലയളവിൽ എത്ര നോവലുകൾ വായിക്കാൻ സാധിക്കും? അത് തികച്ചും വൈയക്തികമായ ഒരു ചോദ്യമാവും. ഫെയ്‌സ്ബുക്കിലും മറ്റും പല പരിചയക്കാരും വായിച്ച പുസ്തകങ്ങളുടെ വാർഷിക കണക്കെടുപ്പ് കാണുമ്പോൾ ഞാൻ ഞെട്ടിപ്പോവാറുണ്ട്. വളരെ വിപുലമായ രീതിയിലാണ് വായന നടക്കുന്നത്. ആ നിലയ്ക്ക്, എന്റെ വായന വളരെ പരിമിതമാണ്. പ്രത്യേകിച്ച് ഫിക്ഷൻ വായന. അതിനാൽ മാത്രമല്ല, നല്ല പുസ്തകം, മോശം പുസ്തകം എന്ന നിലയ്‌ക്കൊന്നും ഇപ്പോൾ വായനയെ സമീപിക്കാറില്ല. വലിയ രീതിയിലുള്ള തിരഞ്ഞെടുപ്പുകൾ നടത്തി വായനയെ ക്രമപ്പെടുത്തിയിട്ടുമില്ല.

അങ്ങനെയാണെങ്കിലും 'മനുഷ്യന്റെ കഥപറയുന്ന' ഫിക്ഷൻ, ഇന്നെന്റെ വായനാരാജ്യത്ത് വല്ലാതെ പ്രലോഭിപ്പിക്കുന്ന കൊടുമുടിയല്ല. വാസ്തവികതയുടെ ചിത്രീകരണമാണത്. ജനനം - ജീവിതം - മരണം, ഈ 'യാഥാർത്ഥ്യ'ങ്ങളിൽ മഗ്നമായിരിക്കുന്ന, അവയെ മാറിയും തിരിഞ്ഞും ഉപയുക്തമാക്കുന്ന എഴുത്തിന്റെ വ്യവഹാരമേഖല. എല്ലാ ദിവസവും വൈകുന്നേരം നഗരപാതയിലൂടെ, സിറ്റി ബസ്സിൽ, ജോലികഴിഞ്ഞു മടങ്ങുന്ന ഗുമസ്തന്റെ കാഴ്ചപോലെയാണത്. നഗരനിരത്തിലൂടെ പോകുന്ന മനുഷ്യർ തീർച്ചയായും ഇന്നലെ അതുവഴി നടന്നവർ അല്ല. അവരോരുത്തരും വൈവിധ്യങ്ങളുടെ തുരുത്തുകളാണ്. പക്ഷേ, ഗുമസ്തന്റെ തളർന്ന ജാലകനോട്ടത്തിൽ അത് എന്നും കാണുന്ന വിരസമായ കാഴ്ചമാത്രം. ആ ഏകമാനതയുടെ ഭാരത്തിലാണ് അയാൾ വൃദ്ധനാവുക. എനിക്കത്തരം 'മനുഷ്യഗാഥ'കളോട് പരാതിയൊന്നുമില്ല; കലാസാന്ദ്രമായ, അതിലുപരി വാസ്തവികതയുടെ അതിർത്തികളോട് കലഹിക്കുന്ന, ചില വായനകൾ സാധ്യമാക്കുന്ന, ഇന്ദ്രിയങ്ങൾക്ക് ലഹരിനൽകുന്ന അതീന്ദ്രിയമായ ഉണർച്ചകളിലേയ്ക്ക് കൊണ്ടുപോകാൻ അവയ്ക്കാവുന്നില്ല എന്നുമാത്രം. ഇന്ന് എഴുതപ്പെടുന്ന ബഹുഭൂരിപക്ഷം നോവലുകളും, ഏറ്റവും പുരസ്കൃതമായവകൾ പോലും, 'കഥപറയുന്ന' നോവലുകളാണ്; 'തെയ്യങ്ങളുടെ വീടും' വ്യത്യസ്തമല്ല.
൦൦